ദലിത് ഭൂതകാലവും വരേണ്യ ഫെറ്റിഷിസവും

കേരളത്തിലെ പ്രബലമായ സാമുദായിക വിഭാഗങ്ങൾ ആഗോള സഞ്ചാരത്തിലൂടെയും, പുതിയ വിജ്ഞാന മേഖലകൾ കണ്ടെത്തി മുന്തിയ വരുമാനം നേടുന്ന തൊഴിൽ ശക്തിയാകാൻ ജാഗ്രതപ്പെടുമ്പോഴുമാണ് ഈ തനിമാവാദവും ‘ഫോക്’വാദവും ദലിതർക്കും ആദിവാസികൾക്കും മേൽ അടിച്ചേൽപ്പിക്കുന്നത് എന്ന് കാണേണ്ടതുണ്ട്. ഇത് ബൗദ്ധികവും സർഗാത്മകവുമായ ഇരട്ടത്താപ്പും കെണിയുമാണെന്ന് ചൂണ്ടിക്കാണിക്കേണ്ട ബാധ്യത സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാവർക്കുമുണ്ട്. ഒ.കെ സന്തോഷ്‌ എഴുതുന്നു.

ഓരോ സാമൂഹിക വിഭാഗത്തിന്റെയും ഭൂതകാലവും ജീവിതരീതികളും ആധുനിക വിജ്ഞാനങ്ങളായി പരിവർത്തിച്ചതോടെയാണ് ചരിത്രം, നാടോടി വിജ്ഞാനീയം തുടങ്ങിയ പഠന മേഖലകൾ വികസിച്ചു വന്നത്. അപൂർണവും ബഹുലവും, വ്യത്യസ്ത വ്യാഖ്യാനങ്ങളിലുമായി നിലനിന്നിരുന്ന അറിവുകളെ ഘടനാപരമായി ക്രമീകരിക്കാനും, യുക്തിപരവും ശാസ്ത്രീയവുമായ രീതിശാസ്ത്രങ്ങളിലൂടെ മുൻപില്ലാത്ത വിധം ഇക്കാര്യങ്ങളെ സമീപിക്കുവാനും കഴിഞ്ഞത് ഈയൊരു മാറ്റത്തിലൂടെയാണെന്നു പറയാം. സവിശേഷമായ ഒരു വിജ്ഞാന മേഖലയാവുന്നതോടെ സ്വാഭാവികവും വൈകാരികവുമായ അനുഭവ പരിസരങ്ങളെ വിശകലനം ചെയ്യാനും വിമർശിക്കാനും പരിഷ്ക്കരിക്കാനുമുള്ള സാധ്യതയും സ്വാതന്ത്ര്യവും ലഭിക്കുകയാണ് ചെയ്യുന്നത്. ഇൻഡ്യയെ സംബന്ധിച്ച് ജാതിബദ്ധമായ സമൂഹമെന്ന നിലയിൽ അധികാരബന്ധങ്ങളെയും അനുഭൂതിയുടെയും സൗന്ദര്യ ബോധ്യങ്ങളുടെയും മേൽകീഴ് താത്പര്യങ്ങളെയും വിശകലനം ചെയ്ത് പുതിയ പരിപ്രേക്ഷ്യങ്ങൾ (Perspective) നിർമിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ കൈവന്നത്. അധീശത്വപരവും ഏകവുമായി സ്ഥാപിക്കപ്പെട്ട ബ്രാഹ്മണിക് സൗന്ദര്യശാസ്ത്രങ്ങളുടെ ബഹുജന-സ്ത്രീവിരുദ്ധ സമീപനങ്ങളൊക്കെ ചോദ്യം ചെയ്യപ്പെട്ടതിത് ഭാഷ, വിശ്വാസം, ആചാരം, സൗന്ദര്യസമീപനം എന്നിവ അറിവുകളായി (Knowledge) പരിവർത്തിപ്പിക്കപ്പെട്ടതോടെയാണെന്നു മറ്റൊരു തരത്തിൽ വിശദീകരിക്കാം.

ഒരു ജനവിഭാഗത്തെ കേവലമായി സമീപിക്കുന്നതിനു പകരം, സവിശേഷമായ ഇച്ഛകളും നിരന്തരം പുതുക്കപ്പെടാനും വിമോചനാത്മകമായ കർതൃത്വ പദവിയുള്ളവരായി അടയാളപ്പെടുത്താനും അറിവിന്റെ മണ്ഡലത്തിൽ നടക്കുന്ന സംവാദങ്ങളും ജനാധിപത്യവത്കരണവുമാണ് സഹായിക്കുന്നത് എന്നാണ് ഇതിനർഥം. അനുഭവങ്ങളെ സൈദ്ധാന്തികവത്കരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്ത്രീപക്ഷവാദികളും ഗോപാൽ ഗുരുവിനെപ്പോലുള്ള സാമൂഹികശാസ്ത്ര ഗവേഷകരും നിരന്തരം ഓർമിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. സമീപകാലത്ത് കേരളത്തിൽ നടക്കുന്ന ദലിത് സംവാദങ്ങളിൽ അറിവുകളെയും വിജ്ഞാനോത്പാദന പ്രക്രിയകളെയും നിഷേധിച്ചുകൊണ്ട്, വിലാപങ്ങൾ മുഴങ്ങുന്ന ഭൂതകാലത്തെക്കുറിച്ച് ചേർത്തും പേർത്തും നടത്തുന്ന ആഖ്യാനങ്ങൾ എത്രത്തോളം ചരിത്രവിരുദ്ധവും, വരേണ്യാധീശത്വത്തെയും ജനപ്രിയ അഭിരുചികളെയും തൃപ്തിപ്പെടുത്താൻ പരോക്ഷവും പ്രത്യക്ഷവുമായി സഹായിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

ഗോപാൽ ഗുരു

ഭൂതകാലവും ഒഴിവാക്കലും

പിൽക്കാലത്ത് വിമർശനങ്ങൾ ഏറെയുണ്ടെങ്കിലും, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ സജീവമായ കേരളീയ നവോത്ഥാനത്തെ മുന്നിൽ നിന്നു നയിച്ചവരുടെ പ്രധാനപ്പെട്ട ആശയങ്ങളിൽ ഒന്ന് തങ്ങളെ അടിമവത്കരിച്ച വസ്തുക്കളും ആശയങ്ങളും ഉപേക്ഷിക്കുക എന്നതായിരുന്നു. ഹിന്ദു മേൽജാതികൾ മുതൽ അവർണരായി പരിഗണിക്കപ്പെട്ട സമുദായങ്ങളിൽ വരെ ഇതിന്റെ വ്യാപകമായ പ്രയോഗവത്കരണങ്ങൾ കാണാം. ക്ഷേത്രത്തിലേക്കെന്ന വ്യാജേന മറക്കുടയുമായി വീട്ടിൽ നിന്നിറങ്ങിയ ശേഷം വഴിയിൽ വെച്ച് അതു വലിച്ചെറിഞ്ഞ് ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നതിന്റെ ചിത്രം ലളിതാംബിക അന്തർജനം തന്റെ ആത്മകഥാ കുറിപ്പുകളിൽ വരച്ചിട്ടിട്ടുണ്ട്. ശ്രീനാരായണഗുരു, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ തുടങ്ങിയവർ തങ്ങളെ പിന്തുടന്നവരോട് ഉപേക്ഷിക്കേണ്ടതും പരിഷ്കരിക്കേണ്ടതുമായ വിപുലമായ കാര്യങ്ങൾ സംവാദ വിഷയമാക്കുന്നുണ്ട്. ഇതിലേറ്റവും ശ്രദ്ധേയമായത്, ഈഴവ സമുദായത്തിന്റെ പ്രധാനപ്പെട്ട ജീവിതോപാധികളിൽ ഒന്നായ കള്ള് ചെത്തും വിപണനവും ഉപേക്ഷിച്ച് ചെറുകിട വ്യവസായങ്ങളിലേക്കും മറ്റിതര പരിഷ്കൃത വിഭവങ്ങളിലേക്കും മൂലധന വിനിമയങ്ങളിലേക്കും പ്രവേശിക്കണമെന്ന നിർദേശമായിരുന്നു. അടിമത്തത്തെ സൂചിപ്പിക്കുന്നതും വരേണ്യരുടെ കാഴ്ച്ചകൾക്ക് ഇമ്പം നൽകുന്നതുമായ സൂചനകളും വസ്തുക്കളും ത്യജിക്കുന്നതിനെ പ്രക്ഷോഭമാക്കി വികസിപ്പിച്ച അയ്യൻകാളി പുതിയൊരു ചരിത്രമാണ് രചിച്ചത്. സാമുദായിക ജീവിതത്തിന്റെ പരിഷ്കരണത്തിന് വിവിധങ്ങളായ നിർദേഷങ്ങൾ പൊയ്കയിൽ അപ്പച്ചൻ നൽകിയതായി അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളിൽ കാണുന്നുണ്ട്. ആധുനികവത്കരണ പ്രക്രിയകളിൽ ഭൂതകാലത്തിന്റെ ബാധ്യതകളും ഇമേജറികളും ഉപേക്ഷിക്കുന്നത് സമാഹൃതമായ ആശയമായും പ്രയോഗമായും വികസിച്ചതിന്റെ ഉദാഹരങ്ങളാണ് ഇവയെല്ലാം. ഇതിനോടൊപ്പം കാണേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുത, ഉപേക്ഷിച്ചതിനൊപ്പം ചില കാര്യങ്ങൾ സ്വീകരിക്കാനും കൂടി ഇവർ വ്യഗ്രത പുലർത്തിയെന്നതാണ്. നല്ല വസ്ത്രം, ആവാസയിടങ്ങൾ, ഭക്ഷണം, വിദ്യാഭ്യാസം, സാമൂഹികമായ തുല്യതാബോധം, പുതിയ തൊഴിൽ മേഖലയിലേക്കുള്ള ബോധപൂർവമായ പ്രവേശനം, പുതിയ പേരുകൾ സ്വീകരിക്കൽ, ആത്മീയ വ്യവസ്ഥയുടെ പുനക്രമീകരണം എന്നിവയൊക്കെ ഇതിൽ പ്രധാനമാണ്. അതായത് ഏതൊരു സാമൂഹിക വിഭാഗവും ചലനാത്മകമാവുന്നത് ഭൂതകാലത്തിൽ അഭിരമിക്കുമ്പോഴല്ല, മറിച്ച് ചരിത്രാനുഭവങ്ങളെ സൂചനാത്മകമായി സ്വീകരിച്ചുകൊണ്ട് ഭാവിയിലേക്കുള്ള വഴികൾ പണിയുമ്പോഴാണ്.

കലയും സാഹിത്യവും ചരിത്രത്തെയും മനുഷ്യാനുഭവങ്ങളെയും വിശദീകരിക്കാനുള്ള സർഗാത്മക ശ്രമങ്ങളാണ്. ഇതിൽ സൃഷ്ടാവിന്റെ സ്വാതന്ത്ര്യവും തെരെഞ്ഞെടുപ്പം പ്രധാനമാകുന്നതു പോലെതന്നെ ആസ്വാദകനും വായനക്കാർക്കും സ്വതന്ത്രമായ പാഠങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുത്താനുള്ള അവകാശത്തെയും വകവെച്ചു കൊടുക്കേണ്ടതുണ്ട്. വിമർശനം, നിരൂപണം, ആസ്വാദനം തുടങ്ങി പാഠവത്കരണത്തിന്റെ വ്യത്യസ്ത രൂപങ്ങളിലൂടെയാണ് കലയും സാഹിത്യവും അതിജീവിക്കുന്നതെന്ന് പറയാം. അതിൽ കാലാതിവർത്തിയായി നിൽക്കുന്ന ചില പ്രയോഗങ്ങൾ ചരിത്രത്തിന്റെ ഭാഗമാകുന്നതിന് ധാരാളം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. കാളിദാസന്റെ കൃതികളെക്കുറിച്ച് നടത്തിയ പഠനത്തിൽ “കാളിദാസനും കാലത്തിന്റെ ദാസനാണെന്ന” ജോസഫ് മുണ്ടശ്ശേരിയുടെ പരാമർശം എഴുത്തുകാരുടെ ചരിത്രബന്ധങ്ങളെ മാത്രമല്ല, അധികാരത്തോട് പുലർത്തുന്ന വിധേയത്വത്തെ കൂടി വെളിപ്പെടുത്തിയെന്നതാണ് യാഥാർഥ്യം. ആശാൻ കൃതികളെ കുറിച്ചുണ്ടായ വ്യത്യസ്ത പാഠങ്ങൾ കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ ഭാഗമാണ്. ഇവയൊക്കെ പിൽക്കാലത്ത് കലയെയും സാഹിത്യത്തെയും സമീപിക്കുമ്പോൾ സ്വീകരിക്കേണ്ട രീതിശാസ്ത്രങ്ങളെ കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുവാൻ പര്യാപ്തമായിരുന്നു.

എസ്. ജോസഫ്

ദലിത് ഭാവുകത്വവും വിമർശന മണ്ഡലവും

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജാതിയെന്ന സാമൂഹികാനുഭവത്തിന്റെ സങ്കീർണതകളെ കേന്ദ്രമാക്കി വികസിച്ച എഴുത്തുകൾ മലയാളത്തിലെ സാഹിത്യ സംവാദങ്ങളെ ജനാധിപത്യവത്കരിച്ചുവെന്നത് അനിഷേധ്യമായ വസ്തുതയാണ്. അക്കാദമിക പഠനങ്ങളിലും ബഹുജന സംവാദങ്ങളിലും “ദലിത് പഠനമെന്ന” വിജ്ഞാനശാഖയായി മാറാൻ കഴിയുന്ന വിധത്തിലുള്ള വ്യാപ്തിയും ഗൗരവവും പുലർത്താൻ ചെറിയ കാലയളവിനുള്ളിൽ കഴിഞ്ഞുവെന്നത് നിസ്സാരമായ കാര്യമല്ല. സർഗാത്മക മേഖലയിലും ചരിത്രം, സാമൂഹികശാസ്ത്രം, സാഹിത്യവിമർശനം, സംസ്കാരപഠനം തുടങ്ങി വ്യത്യസ്ത വിജ്ഞാന മണ്ഡലത്തിലും സൂക്ഷ്മവും ഗൗരവതരവുമായ അന്വേഷണങ്ങളുണ്ടായതിന്റെ ഭാഗമായാണ് ഈ മാറ്റം സാധ്യമായത്. എന്നാൽ സമാന്തരമായി നാടോടി വിജ്ഞാനീയമെന്ന പഠനശാഖ ഒട്ടും ചലനാത്മകമല്ലാത്ത വിഭാഗമായി ദലിതരെയും ആദിവാസികളെയും അടയാളപ്പെടുത്തുന്നുണ്ടായിരുന്നു. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളെ നിരീക്ഷിക്കുമ്പോഴും ചില പ്രബന്ധങ്ങൾ പരിശോധിച്ചപ്പോഴും വ്യക്തമായ കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്.

ഭൗതികമായോ സാംസ്കാരികമായോ ഈ വിഭാഗങ്ങൾക്കിടയിലുണ്ടാകുന്ന മാറ്റങ്ങളെ തനിമയിൽ നിന്നുള്ള വ്യതിയാനമാണെന്നും, ആധുനികവത്കരണം അപകടകരമാണെന്നും സ്ഥാപിക്കാനാണ് ഒട്ടുമിക്ക പഠനങ്ങളും ശ്രമിക്കുന്നത്. കാട് “ഫോറസ്റ്റ്” ആകുന്നതിനെക്കുറിച്ച് സി.കെ ജാനുവിന്റെ ജീവിതകഥയിൽ സാന്ദർഭികമായ ഒരു പരാമർശമുണ്ട്. കേരളത്തിലെ പ്രബലമായ സാമുദായിക വിഭാഗങ്ങൾ ആഗോള സഞ്ചാരത്തിലൂടെയും, പുതിയ വിജ്ഞാന മേഖലകൾ കണ്ടെത്തി മുന്തിയ വരുമാനം നേടുന്ന തൊഴിൽ ശക്തിയാകാൻ ജാഗ്രതപ്പെടുമ്പോഴുമാണ് ഈ തനിമാവാദവും ‘ഫോക്’വാദവും ദലിതർക്കും ആദിവാസികൾക്കും മേൽ അടിച്ചേൽപ്പിക്കുന്നത് എന്ന് കാണേണ്ടതുണ്ട്. ഇത് ബൗദ്ധികവും സർഗാത്മകവുമായ ഇരട്ടത്താപ്പും കെണിയുമാണെന്ന് ചൂണ്ടിക്കാണിക്കേണ്ട ബാധ്യത സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാവർക്കുമുണ്ട്. ഈ തനിമാവാദത്തിന്റെ മറ്റൊരു പതിപ്പാണ് ജാതിയനുഭവങ്ങളെ ആവിഷ്കരിക്കുന്ന രചനകളിലേറെയും കാണപ്പെടുന്നത്. അതായത് വരേണ്യരുടെ ഫെറ്റിഷിസത്തെ തൃപ്തിപ്പെടുത്തുന്ന പദാവലികളും രൂപകങ്ങളും ആവർത്തിക്കുന്നതിലൂടെ നിശ്ചലമായതും കർതൃത്വമില്ലാത്തതുമായ സാമൂഹിക വിഭാഗങ്ങളായി സ്വയം അടയാളപ്പെടുത്താനാണ് മലയാളത്തിലെ പുതു ദലിത് കവിതകളിലേറെയും ശ്രമിക്കുന്നതെന്ന് പറയാതെ വയ്യ.

മലയാളത്തിലെ പ്രധാനപ്പെട്ട പ്രസാധകർക്ക് വേണ്ടി ഒരു പതിറ്റാണ്ടു മുൻപ് ദലിത് കവിതകളുടെ ഒരു സമാഹാരം എഡിറ്റ് ചെയ്യേണ്ടിവന്നപ്പോൾ ഈ ലേഖകൻ സവിശേഷമായി ശ്രദ്ധിച്ച ഒരു കാര്യം വിശദീകരിക്കാമെന്നു കരുതുന്നു. ജാതിവിരുദ്ധ പ്രമേയങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയ ആദ്യകാല കവിതകളിൽ മിത്തുകളും പുരാവൃത്തങ്ങളുമൊക്കെ അകന്നുനിൽക്കുന്നത് കാണാം. എന്നാൽ ആധുനിക കാലത്തേക്ക് എത്തുമ്പോഴാകട്ടെ ആര്യ-ദ്രാവിഡ സ്വത്വവൈവിധ്യത്തെ കാവ്യാത്മകമായി ആവിഷ്ക്കരിക്കുന്ന സന്ദർഭത്തിൽ അതീതശക്തിയുള്ള ഒന്നിനെ സ്ഥാപിക്കുവാനായി ശ്രമിക്കുന്ന രചനകൾ ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്. കല്ലറ സുകുമാരന്റെ ഇന്ധനപുര, കെ.കെ.എസ് ദാസിന്റെ ഏറെ പ്രശംസിക്കപ്പെട്ട കരുമാടിനൃത്തം പോലുള്ള കൃതികളുടെ ആന്തരികലോകം ഇത്തരം വിമോചനാത്മകതയെ ഭാവന ചെയ്തതാണ്. കടമ്മനിട്ട രാമകൃഷണന്റെ കുറത്തിയും കാട്ടാളനുമൊക്കെ ജനപ്രിയ കാവ്യ ഭാവുകത്വത്തിന്റെ ഭാഗമായി മാറിയപ്പോൾ ദലിതരുടെ മുൻകൈയിൽ സൃഷ്ടിക്കപ്പെട്ട കാവ്യപരമായ മിത്തുകൾക്ക് പരിമിതമായ സ്വീകാര്യതയെ ലഭിച്ചുള്ളൂ എന്നത് വസ്തുതയാണ്. എന്നാൽ അതീതമായ വിമോചന സങ്കൽപ്പങ്ങളിൽ നിന്നും ഭാവനാ ലോകത്തു നിന്നും പിൻവാങ്ങി മൂർത്തവും ലളിതവുമായി ജീവിത സന്ദർഭങ്ങളെ അഭിമുഖീകരിച്ചപ്പോഴാണ് മുഖ്യാധാരാ സാഹിത്യ വ്യവഹാരങ്ങൾക്കു തന്നെ വെല്ലുവിളിയായി ദലിത് കവിതയും പ്രക്ഷോഭങ്ങളും വൈജ്ഞാനികമായ അന്വേഷണങ്ങളും മാറിയതെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. പാടവും അധ്വാനവും ജന്മികളുടെ ചൂഷണവുമൊക്കെ കൃതികളിൽ സന്നിവേശിപ്പിച്ച തൊള്ളായിരത്തി എഴുപതുകളിലെ നാമമാത്രമായ രചനകളിൽ നിന്നും മാറി ആധുനിക ഇടങ്ങളെയും വർത്തമാനകാല പ്രതിസന്ധികളെയും സർഗാത്മകമായി അഭിസംബോധന ചെയ്തപ്പോൾ സൂക്ഷ്മവും വ്യതിരിക്തവുമായ രാഷ്ട്രീയ-സൗന്ദര്യശാസ്ത്ര പദ്ധതിയായി അത് വികസിക്കുകയും ചെയ്തു.

എസ്. കലേഷ്

എസ്. ജോസഫിന്റെ കാവ്യലോകത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ സ്ഥലഭാവനയുടെയും മനുഷ്യാനുഭവങ്ങളുടെയും ആഖ്യാനപരമായ വികാസം കാണാം. ആദ്യ സമാഹാരമായ കറുത്ത കല്ലിൽ മേസ്തിരി, വീടുപണിക്കാർ തുടങ്ങിയ കർതൃത്വ വിഭാഗങ്ങളെയും ഗ്രാമത്തിലെ ദേവാലയം പോലുള്ള സ്ഥലഭാവനയെയും സൃഷ്ടിച്ചെങ്കിൽ, പിന്നീട് നാഗരികലോകവും ആധുനിക സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ കവിതയിൽ കേന്ദ്രപ്രമേയമായി മാറുന്നുണ്ട്. ഐഡന്റിറ്റി കാർഡ്, ഗ്രൂപ്പ് ഫോട്ടോ തുടങ്ങിയ കവിതകളിൽ ആധുനികരൂപം സ്വീകരിച്ച വിവേചനങ്ങളെ കുറിച്ചാണ് പറയുന്നത്. ഉപ്പന്റെ കൂവൽ വരക്കുന്നു, ചന്ദ്രനോടൊപ്പം, മഞ്ഞപറന്നാൽ ഓർഫ്യൂസ് തുടങ്ങിയ കൃതികളിലൂടെ മരവിച്ചുപോകാൻ സാധ്യതയുള്ള ചിഹ്നരൂപങ്ങളിൽ നിന്നും സ്ഥലഭാവനയിൽ നിന്നും അകന്നു നിൽക്കാൻ ജോസഫ് ശ്രമിക്കുന്നുണ്ട്. ഗ്രാമത്തിലെ പെൺകുട്ടിയിൽ നിന്നും മഞ്ഞപറന്നാൽ എന്ന സമാഹാരത്തിലെത്തുമ്പോൾ പ്രണയിനിയും കൂട്ടുകാരിയും നാഗരിക ജീവിതത്തിലേക്ക് പരിവർത്തിപ്പിക്കുന്നു. വൈരൂപ്യമുള്ള ജീവിതത്തിന്റെ എതിർദിശയിലേക്ക് ചുവടുമാറുന്ന എഴുത്തുകാരൻ സാമൂഹിക വികാസത്തെയും ആഖ്യാന വൈവിധ്യങ്ങളെയും ഉൾക്കൊള്ളാൻ തയ്യാറാവുകയും മഹാരാജാസ് ചിത്രണം പോലുള്ള രചനകളിലേക്കും പരീക്ഷണ വ്യഗ്രതയിലേക്കും തന്റെ സർഗാത്മകതയെ പരിവർത്തിപ്പിക്കുന്നതും കാണാം.

ഈ തുറസുകളെയും അതുണ്ടാക്കിയ ജനാധിപത്യവത്കരണത്തെയും ചിഹ്നപരമായി റദ്ദുചെയ്തു കൊണ്ട് സവിശേഷമായ ഇടങ്ങളിലും ഓർമകളിലും മാത്രം ആഖ്യാനപരമായി ചുരുങ്ങുന്നതാണ് സമീപകാല ദലിത് കവിതകൾ നേരിടുന്ന പ്രതിസന്ധി. നമ്മുടെ ജീവിത പരിസരങ്ങളും ദൈനംദിന വ്യവഹാരങ്ങളും അതിവേഗം മാറുമ്പോൾ രണ്ടുതലമുറ മുൻപുള്ള ജീവിതോപാധികളെ കുറിച്ചും അനുഭവ ലോകങ്ങളെക്കുറിച്ചും എഴുതുന്നതിന്റെ യുക്തിയെന്താണ്? പ്രാദേശികതയും ഭാഷാപരമായ അനന്യതയും സൃഷ്ടിക്കാൻ ശ്രമിക്കുന്നത് തുടക്കത്തിൽ അർഥമുള്ളതാവുമ്പോൾ പിന്നീടത് അനാവശ്യവും അർഥശൂന്യവുമായി മാറും. മലയാളത്തിലെ ഗോത്രകവിതകൾ ഒരു സാഹിത്യ വിഭാഗമായി പതിയെ അംഗീകരിക്കപ്പെടുന്നതിന്റെ സൂചനകൾ കാണുന്ന പശ്ചാത്തലത്തിൽ, എല്ലാക്കാലത്തും അത് പാർശ്വങ്ങളിൽതന്നെ നിൽക്കേണ്ടതുണ്ടോയെന്ന ചോദ്യം ഉയർന്നുവരാം. മുഖ്യാധാരയുടെ സംവാദങ്ങളെയും സാഹിത്യ ഭാവുകത്വത്തെയും പുതുക്കുവാനും നിർണയിക്കാനും കഴിയുന്ന വിധത്തിൽ വികസിക്കണമെന്ന് ആഗ്രഹിക്കുന്നതല്ലേ അഭികാമ്യം? നഗരങ്ങളായി പരിണമിച്ചു കൊണ്ടിരിക്കുന്ന കേരളത്തിൽ എഴുതപ്പെടുന്ന, ദലിത് അനുഭവങ്ങൾ ആഖ്യാനം ചെയ്യുന്ന കവിതകളിൽ ആ നഗരങ്ങൾ എത്രത്തോളം അകന്നു നിൽക്കുന്നുവെന്നത് അത്ഭുതപ്പെടുത്തേണ്ട കാര്യമല്ലേ?ഇതിൽ നിന്നും വ്യത്യസ്തമായ ആഖ്യാനങ്ങൾ ഉണ്ടാവുന്നതിന്റെ ഉദാഹരണമായി എസ്. കലേഷിന്റെ കവിതകളെക്കുറിച്ച് എസ്. ഹരീഷ് അവതാരികയിൽ എഴുതിയ ചിലകാര്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ. “കലേഷിന്റെ കവിതയിലെ കൂട്ടുകാരി നാഗരികയാണ്. നഗരത്തിലെ വഴികളും ഒറ്റതിരിഞ്ഞ സ്ഥലങ്ങളുമാണ് അവരുടെ സഞ്ചാരപഥം. അവരുടെ പ്രണയം വർദ്ധിപ്പിക്കാൻ ഗ്രാമീണ കാഴ്ച്ചകൾ ഒന്നുമില്ല. നഗരത്തിന്റെ ഒഴിഞ്ഞ കോണുകളിൽ കാണുന്നതരം പക്ഷികളും മഞ്ഞ വെയിലുമേയുള്ളൂ. പുഴ, നദി എന്നൊക്കെ കാൽപ്പനികമായി പറയുന്നതിനു പകരം മാലിന്യത്തെ ഓർമിപ്പിക്കുന്ന കനാലിന്റെ കരയിലാണ് അവരിരിക്കുന്നത്. ഈ സമാഹാരത്തിലെ പെൺകൂട്ട് തികച്ചും ഒരു നാഗരിക സംഭവമാണ്. ആധുനികത കാരണമാണ് ആട്ടക്കാരന് അവളുമൊത്ത് ആടാൻ കഴിയുന്നത്. നടക്കാൻ പറ്റില്ലാതിരുന്ന വഴികളിലൂടെ കാറോടിച്ചു പോകാൻ കഴിയുന്നത്”. സഞ്ചാര സ്വാതന്ത്ര്യമില്ലാതിരുന്ന ചരിത്രത്തെ ഓർമിപ്പിച്ചുകൊണ്ട് അതിനെ വർത്തമാന കാലത്ത് മറികടക്കുന്നതിന്റെ രീതിയെ സർഗാത്മകമായ ദിശാമാറ്റമായി അടയാളപ്പെടുത്തേണ്ടതുണ്ട്. കലേഷിന്റെ ഹോൺ എന്ന കവിത ആരംഭിക്കുന്നതിങ്ങനെയാണ്:

ഒരിക്കൽ നടക്കാനാകാതിരുന്ന വഴിയിലൂടെ
കാറോടിച്ചു പോയി
അമ്പലത്തിനു മുന്നിൽ നിന്നൊരാൾ കൈകാണിച്ചു
പറഞ്ഞ സ്ഥലത്ത് കൊണ്ടുചെന്നിറക്കി
യാത്ര തുടരെ അയാൾ എനിക്ക് നേരെ
കൈവീശി നടന്നകലുന്നതു കണ്ടു

ജാതിയുടെയും വിവേചനത്തിന്റെയും ചരിത്രം ആഖ്യാനം ചെയ്യുന്ന ഈ കവിതയുടെ തുടക്കത്തിൽ അതിനെയൊക്കെ അതിജീവിച്ച തലമുറയുടെ പ്രതിനിധിയായി കാലത്തിന്റെ വേഗതക്കൊപ്പം ചലിക്കുന്ന ഒരാളെ കാണാം. അയാൾ ഭൂതകാലത്തിനുനേരെ കൈവീശിപ്പിരിഞ്ഞ രാഷ്ട്രീയോന്മുഖ കർതൃത്വമുള്ള ആളാണ്. വെള്ളം കുടിയും (മരിച്ചവരുടെ ദാഹം തീർക്കാൻ ആണ്ടുതോറും അവർക്ക് മദ്യം വിളമ്പുന്ന ചടങ്ങ്) ചാവുപിടുത്തവും നടക്കുന്ന കാലായിലിരുന്നു കള്ള് കുടിക്കുന്നയാളാണ്. ഭൂതകാലം ഗൃഹാതുരമാകാതെ എത്ര സൂക്ഷ്മമായാണ് രാഷ്ട്രീയ വിമർശനത്തിന്റെ ഉപാധിയായി ഈ കവിതയിൽ മാറുന്നത് എന്ന് ശ്രദ്ധിക്കുക. ഈയൊരു ദിശാമാറ്റത്തെ പുതിയ ഭാവുകത്വത്തിന്റെ അവകാശികളെന്നു പറയുന്ന എത്രപേർക്ക് മടിയില്ലാതെ സ്വീകരിക്കാൻ കഴിയുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ടി.ഡി രാമകൃഷ്ണനുമായി നടത്തിയ ഒരു സംഭാഷണത്തിൽ തമിഴിലെ ദലിത് സൈദ്ധാന്തികനും പാർലമെന്റ് അംഗവുമായ ഡി. രവികുമാർ നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. ദലിതർ മണ്ണുരച്ചാണ് കുളിക്കുന്നതെന്നു പറഞ്ഞാൽ വരേണ്യർ “ഹായ് എന്തൊരു തനിമയെന്നു” പറഞ്ഞു പ്രോത്സാഹിപ്പിക്കും. ഞങ്ങൾ കുളിക്കാൻ പിയേഴ്സ് സോപ്പാണ് ഉപയോഗിക്കുന്നതെന്നു പറഞ്ഞാൽ അവർ തന്നെ ഞങ്ങളെ ആക്ഷേപിക്കും. ഇത് സാർവലൗകികമായ സത്യമാണെന്നു കൂടുതൽ വിശദീകരിക്കേണ്ടതില്ല. ഭൂതകാലത്തെയും ഗൃഹാതുരതയെയും വീണ്ടും വീണ്ടും ആവിഷ്കരിക്കുമ്പോൾ വരേണ്യർക്കുണ്ടാകുന്ന ആനന്ദത്തിലൂടെ ജനപ്രിയതയും അംഗീകാരങ്ങളും ലഭിക്കുമെങ്കിലും, അത് മറ്റൊരു പാരമ്പര്യവാദമായി അടയാളപ്പെടാൻ സാധ്യതയുണ്ടെന്നു മാത്രം. വരേണ്യ കാമനകളെ തൃപ്തിപ്പെടുത്തുന്ന സൗന്ദര്യശാസ്ത്ര ബോധ്യങ്ങളുടെ പ്രതിലോമപരതയെ നിശിതമായി വിമർശിക്കുന്ന പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ടി.കെ.സി വടുതലയുടെ കഥകളെക്കുറിച്ച് കെ.കെ കൊച്ചെഴുതിയ കറുത്ത കഥയിലെ സവർണ മുദ്രകൾ, കെ.കെ ബാബുരാജ് എഴുതിയ രക്ഷാകർതൃത്വങ്ങളും ആഗോളീകരണ കാലത്തെ ഫെറ്റിഷിസവും, ഡോ. പ്രദീപൻ പാമ്പിരിക്കുന്നിന്റെ ജനപ്രിയ റിയലിസത്തിന്റെ ചില്ലുമേടകൾ തുടങ്ങി നിരവധി പഠനങ്ങൾ സൗന്ദര്യപരവും സാമൂഹികവുമായി തൃപ്തികരമായി നിർമിക്കപ്പെടുന്ന ദലിത് തനിമാവാദങ്ങളെയും നിശ്ചലമായ സാമൂഹിക ഭാവനകളെയും തള്ളിക്കളഞ്ഞിട്ടുണ്ട്. കെ.കെ ബാബുരാജ് ഇപ്രകാരമെഴുതുന്നു- “കീഴാളരുടെ യഥാർഥമായ അനുഭവ മണ്ഡലങ്ങളെ പുറന്തള്ളിക്കൊണ്ട് ഫെറ്റിഷിസത്തിന്റെ വശ്യത സ്ഥാപിക്കപ്പെടുന്നത് എങ്ങനെയാണെന്ന കാര്യം ഗൗരവതരമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ബ്രാഹ്മണികമായ സാമാന്യബോധത്തെ അഴിച്ചുപണിയാതെ ആദിവാസികൾ, ദലിതർ, ന്യൂനപക്ഷങ്ങൾ പ്രാന്തവത്കൃതർ മുതലായവരെ വീക്ഷിക്കുമ്പോൾ ദേശീയതയിലും ജനാധിപത്യത്തിലും ലിംഗവ്യവസ്ഥയിലും ഈ ജനവിഭാഗങ്ങൾ സ്വായത്തമാക്കിയ കർതൃസ്ഥാനം മറക്കപ്പെടുന്നു. ഫലമോ, നാഗരികമായ കേവല കൗതുകത്തിന്റെയോ സവർണ ഉദാരതയുടെയോ നോട്ടം മുൻകൈ നേടുന്നു. എം.ആർ രേണുകുമാറിന്റെ ഒടുവിൽ ഇറങ്ങിയ പറിച്ചുപുത എന്ന സമാഹാരത്തിന്റെ പ്രസിദ്ധീകരണ വിശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ അദ്ദേഹത്തിനു തന്നെ അത് എന്താണെന്നു വിശദീകരിക്കേണ്ടിവന്നു. ജയമോഹന്റെ നോവലായ ‘മിണ്ടാചെന്നായ്’യിൽ മൃഗവത്കരിക്കപ്പെട്ട നിശബ്ദനായ ഒരു ആദിവാസി യുവാവിനെയാണ് ആവിഷ്ക്കരിക്കുന്നത്. ജയമോഹനെപ്പോലുള്ള എഴുത്തുകാർ വരേണ്യതയിലും പൊതുവായി ലഭിക്കുന്ന സ്വീകാര്യതയിലും ചെയ്തുകൂട്ടുന്ന ഫെറ്റിഷിസത്തെ മറ്റൊരു വിധത്തിൽ സ്വത്വവാദവും തനിമാവാദവുമായി ദലിതർ തന്നെ ആഘോഷിക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നുന്നു. ആധുനികവത്കൃതവും ചലനാത്മകവുമായ ഭാവനാ ഭൂപടങ്ങൾ സൃഷ്ടിക്കാതെ കാൽപ്പനികമായി നടത്തുന്ന പിൻനടത്തങ്ങൾ വരേണ്യ കാമനകൾ നിർമിക്കുന്ന ഹിംസയുടെ മറ്റൊരു പതിപ്പാണ്. അതിനോടുള്ള ധൈഷണികമായ വിയോജിപ്പും കലഹവും പുതിയതല്ല. ഭൂതകാലമെന്ന നിശ്ചലതയെ പിന്തള്ളിക്കൊണ്ട് ഭാവിയിലേക്ക് വേഗത്തിൽ കാറോടിച്ചു പോകുന്ന എസ്. കലേഷിനെപ്പോലുള്ളവരുടെ രചനകൾ പാരമ്പര്യവാദത്തിനും തനിമാവാദത്തിനും എതിരെയുള്ള ശക്തമായ മറുപടി കൂടിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

പ്രദീപൻ പാമ്പിരിക്കുന്ന്

വിജ്ഞാന മേഖലയുടെ വികാസവും വൈവിധ്യവും

1990കളുടെ പകുതിയോടെ ദലിത് വിമർശനത്തിന്റെയും രാഷ്ട്രീയാന്വേഷണങ്ങളുടെയും ഭാഗമായി അക്കാദമികവും ബഹുജന സ്വഭാവത്തിലുള്ളതുമായ നിരവധി സംവാദങ്ങൾ നടന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അവക്ക് വൈവിധ്യപൂർണവും ബഹുതല സ്പർശിയുമായി വികസിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചരിത്രം, സാമൂഹികശാസ്ത്രം വികസന പഠനങ്ങൾ, സാഹിത്യ പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ വ്യത്യസ്തവും സൂക്ഷ്മവുമായ പരിപ്രേക്ഷ്യത്തിലുള്ള എഴുത്തുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. അവയുടെ സമഗ്രമായ വിശദീകരണത്തിന് ഇവിടെ ഉദ്ദേശിക്കുന്നില്ലെങ്കിലും ചില മേഖലകളെയും എഴുത്തുകാരെയും കുറിച്ചു പറയട്ടെ.

ടി.എം യേശുദാസൻ (സാഹിത്യം, സാമൂഹികം), കെ.കെ കൊച്ച് (ചരിത്രം, സാമൂഹിക വിമർശനം) എം. കുഞ്ഞാമൻ (സാമ്പത്തികശാസ്ത്രം, സാമൂഹികശാസ്ത്രം), പി. സനൽ മോഹൻ (ചരിത്രം, സാമൂഹികശാസ്ത്രം) കെ.കെ ബാബുരാജ് (സാഹിത്യം- സംസ്കാരപഠനം) സണ്ണി എം. കപിക്കാട് (സാമൂഹികശാസ്ത്രം), പ്രദീപൻ പാമ്പിരിക്കുന്ന് (സാഹിത്യം, സംഗീതപഠനം), കെ.കെ.എസ് ദാസ് (സാമൂഹികപഠനം), കെ.എം സലിംകുമാർ (രാഷ്ട്രീയം, സാമൂഹികപഠനം), വി.വി സ്വാമി (സാമൂഹികപഠനം), രേഖാ രാജ് (ദലിത് സ്ത്രീപക്ഷപഠനം), കെ.ആർ സജിത (സാഹിത്യ പഠനം), കെ.എസ് മാധവൻ (ചരിത്രം), വിനിൽ പോൾ (ചരിത്രം), ജെനി റോവിന (സിനിമ), എം.ബി മനോജ് (സാഹിത്യപഠനം), സാംകുട്ടി പട്ടംകരി (നാടകപഠനം), ആനന്ദൻ പൈതലേയൻ (പരിസ്ഥിതിപഠനം), രാജേഷ് കെ. എരുമേലി (സിനിമ, മാധ്യമപഠനം), രാജേഷ് ചിറപ്പാട് (സാഹിത്യവിമർശനം), എ.കെ വാസു (സാഹിത്യവിമർശനം), സിമി കൊറോട്ട് (സാമൂഹികപഠനം), എ.എസ് അജിത് കുമാർ (സംഗീതം), അജയ് ശേഖർ (സാഹിത്യ-സംസ്കാര പഠനം), കെ.വിശശി (സാഹിത്യ-സംസ്കാരപഠനം), വൈ.ടി വിനയരാജ് (ദൈവശാസ്ത്രപഠനം), ഇ.വി അനിൽ (സാമൂഹികശാസ്ത്ര പഠനം), വിനീത വിജയൻ (സാമൂഹ്യശാസ്ത്ര പഠനം), ആർ. അനിരുദ്ധൻ (സാമൂഹികശാസ്ത്രപഠനം).

വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തിക്കൊണ്ട് വിവിധ മേഖലകളിൽ, പ്രത്യേകിച്ചും വൈജ്ഞാനിക മണ്ഡലത്തിൽ ഇടപെടുന്നവരാണിവർ. കേരളത്തിന്റെ ജനാധിപത്യ സംവാദങ്ങളെയും കലയുടെയും സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും മണ്ഡലത്തിൽ നടക്കുന്ന ഭാവുകത്വ മാറ്റങ്ങളെയും വിമർശന സമീപനത്തോടെ അടയാളപ്പെടുത്താനുള്ള ഇവരുടെ ശ്രമങ്ങൾ നൽകിയ തെളിച്ചത്തെ നിഷേധിക്കുവാൻ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല. 1998ൽ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന സാഹിത്യലോകം ദലിത് സാഹിത്യ പതിപ്പിൽ എഴുതിയ ലേഖനത്തിൽ കെ. വേണു സവിശേഷമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്. കേരളത്തിലെ ദലിത് സമുദായങ്ങൾക്കിടയിൽ നിന്ന് വിവിധ മണ്ഡലത്തിൽ പ്രവർത്തിക്കുന്നവർ ഉണ്ടെങ്കിലും അവരിൽ നിന്നും ഒരു ബൗദ്ധിക വിഭാഗം ഉയർന്നുവന്നിട്ടില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അത്തരം നിരീക്ഷണങ്ങൾക്കുള്ള ചരിത്രപരമായ തിരുത്താണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ കേരളീയ സമൂഹത്തിൽ ദലിത് വൈജ്ഞാനികതയുടെ മണ്ഡലത്തിൽ നടന്ന ഇടപെടലുകളെന്നു ഉറപ്പിച്ചു പറയാം.

കടപ്പാട്: മാധ്യമം

Top