നിറമില്ലാത്തതും പുറന്തള്ളപ്പെട്ടതും: ദൃശ്യകലയിലെ പ്രാന്തീയതയുടെ പ്രതിനിധാനം

കേരളത്തിലെ അഞ്ചു യുവചിത്രകാരന്മാര്‍ ഒരുക്കുന്ന സംഘ ചിത്രപ്രദര്‍ശനമാണ് അവര്‍ണ 2016. ഷിബു ശിവറാം, ഷിബു ചന്ദ്, ജയിന്‍ കെ. ജി., അനിരുദ്ധ രാമന്‍, അജയ് ശേഖര്‍ എന്നീ ചിത്രകാരന്മാരുടെ അക്രിലിക്കിലും മിശ്രമാധ്യമങ്ങളിലുമുള്ള മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. നിര്‍ണായകമായ നിരവധി വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന കേരളത്തിന്റേയും ഇന്ത്യയുടേയും സാമൂഹ്യ രാഷ്ട്രീയ ജീവിതത്തേയും പരിസ്ഥിതിയേയും സാംസ്‌കാരിക പരിതോവസ്ഥകളേയും വിമര്‍ശ പ്രതിനിധാനം ചെയ്യുന്ന സര്‍ഗാത്മക രചനകളാണ് പ്രദര്‍ശനത്തില്‍.
____________________________
അവര്‍ണ 2016
സംഘ ചിത്രപ്രദര്‍ശനം
ഡേവിഡ് ഹോള്‍, ഫോര്‍ട്ട് കൊച്ചി.
2016 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 13 വരെ
എല്ലാദിവസവും രാവിലെ 10 മുതല്‍ രാത്രി 9 വരെ. തിങ്കളാഴ്ച്ച ഗ്യാലറി അവധി.

കേരളത്തിലെ അഞ്ചു യുവചിത്രകാരന്മാര്‍ ഒരുക്കുന്ന സംഘ ചിത്രപ്രദര്‍ശനമാണ് അവര്‍ണ 2016. ഷിബു ശിവറാം, ഷിബു ചന്ദ്, ജയിന്‍ കെ. ജി., അനിരുദ്ധ രാമന്‍, അജയ് ശേഖര്‍ എന്നീ ചിത്രകാരന്മാരുടെ അക്രിലിക്കിലും മിശ്രമാധ്യമങ്ങളിലുമുള്ള മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. നിര്‍ണായകമായ നിരവധി വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന കേരളത്തിന്റേയും ഇന്ത്യയുടേയും സാമൂഹ്യ രാഷ്ട്രീയ ജീവിതത്തേയും പരിസ്ഥിതിയേയും സാംസ്‌കാരിക പരിതോവസ്ഥകളേയും വിമര്‍ശ പ്രതിനിധാനം ചെയ്യുന്ന സര്‍ഗാത്മക രചനകളാണ് പ്രദര്‍ശനത്തില്‍. ഇന്ത്യന്‍ സമൂഹത്തേയാകേയും കേരളത്തെ പ്രത്യേകിച്ചും വിഴുങ്ങിയിരിക്കുന്ന സംസ്‌കാര ദേശീയവാദത്തേയും ഹിന്ദുത്വ ഫാഷിസത്തേയും അതിന്റെ വംശഹത്യാപരമായ ഹിംസയേയും ദൃശ്യവല്‍ക്കരിക്കുന്ന സംസ്‌കാര രാഷ്ട്രീയ രചനകള്‍ ആന്തരാധിനിവേശത്തിനും ചാതുര്‍വര്‍ണ്യ സാമ്രാജ്യത്തത്തിനും എതിരായ കാലിക പ്രസക്തമായ സാംസ്‌കാരിക പ്രതിരോധവും സര്‍ഗാത്മക അതിജീവനവും സൂചിപ്പിക്കുന്നു, സാധ്യമാക്കുന്നു.
ശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും അവര്‍ണര്‍ക്കും ഇതര മതസ്ഥര്‍ക്കും അക്ഷരവും മനുഷ്യാവകാശങ്ങളും നീതിയും നിഷേധിക്കുന്ന ബ്രാഹ്മണികമായ ഹൈന്ദവദേശീയവാദവും അതിന്റെ വര്‍ണാശ്രമധര്‍മപരവും വൈദികവുമായ ജാതിവ്യവസ്ഥിതിയും ബ്രാഹ്മണിക ആണ്‍കോയ്മയും സ്ഥാപനവല്‍കൃതമായ ഹിംസയിലൂടെ വിമര്‍ശകരേയും പ്രതിശബ്ദങ്ങളേയും കിരാതമായി നിശബ്ദരാക്കുന്ന സമഗ്രാധിപത്യ സന്ദര്‍ഭത്തിലാണ് കലയിലൂടെയുള്ള ഈ വിമര്‍ശ പ്രതിരോധം അര്‍ഥവത്തും സംസ്‌കാര രാഷ്ട്രീയപരമായ അനിവാര്യതയുമാകുന്നത്.
ധബോല്‍ക്കറും കല്‍ബൂര്‍ഗിയും പന്‍സാരേയും വെമുലയും കനയ്യയും ജാതിഹിന്ദു ഫാഷിസത്തിനെതിരെ സമാനരായ നിരവധി സംസ്‌കാര രാഷ്ട്രീയ പോരാളികളും വര്‍ണലിംഗവ്യവസ്ഥയുടെ ചരിത്രപരമായ ഇരകളും അനിഷേധ്യമായി അടിത്തട്ടില്‍ നിന്നും ഉയര്‍ത്തുന്ന മാനവികതയുടേയും ജനായത്തത്തിന്റേയും വിമോചനപോരാട്ടങ്ങളും അതിജീവന മൂല്യങ്ങളും ഈ കലാപ്രയോഗത്തിന്റെ ഊര്‍ജവും ആവേഗവും വെളിച്ചവുമാകുന്നു. ജനായത്തത്തിലും മതേതരത്വത്തിലും സാമൂഹ്യനീതിയിലും സംസ്‌കാര രാഷ്ട്രീയ പ്രതിരോധങ്ങളിലും കലയുടെ വിമോചനസാധ്യതകളിലും കൂറുള്ള എല്ലാ ബഹുജനങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും വിദ്യാര്‍ഥികളേയും കലാപ്രവര്‍ത്തകരേയും സഹൃദയരേയും അവര്‍ണ 2016 ലേക്കു ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. 2016 ഫെബ്രുവരി 27 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഫോര്‍ട്ടുകൊച്ചിയിലെ ചരിത്രപ്രസിദ്ധമായ പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് നിര്‍മിതിയായ ഡേവിഡ് ഹോളില്‍ ചിത്രകാരനും കലാപ്രവര്‍ത്തകനുമായ സത്യപാല്‍ ഉദ്ഘാടനം ചെയ്ത അവര്‍ണ മാര്‍ച്ച് 13 വരെ തുടരും.
മനുഷ്യമനസ്സിനെ ബാധിക്കുന്ന അര്‍ബുദം പോലുള്ള ഫാഷിസത്തിന്റെ സാധാരണീകരിക്കപ്പെട്ട മൂര്‍ത്തബിംബങ്ങളിലൂടെയുള്ള ചിത്രണമാണ് തിരുവനന്തപുരത്തു നിന്നുള്ള ഷിബു ചന്ദ് മിശ്രമാധ്യമങ്ങളിലൂടെ നടത്തുന്നത്. മനുഷ്യശരീരത്തേയും സാമൂഹ്യ ശരീരത്തേയും പരിസ്ഥിതിയേയും ബാധിക്കുന്ന സ്വാര്‍ഥതയുടേയും ചൂഷണത്തിന്റേയും ആധിപത്യത്തിന്റേയും കാമനകളും തൃഷ്ണകളും അദ്ദേഹത്തിന്റെ ദൃശ്യബിംബങ്ങള്‍ മൂര്‍ത്തമാക്കുന്നു. അമൂര്‍ത്തകലയുടെ അഗാധസാധ്യതകളെ ക്ഷമയോടെ വിശദാംശത്തോടെ പിന്‍തുടരുകയും ദൃശ്യവല്‍ക്കരിക്കുകയുമാണ് ഷിബു ശിവറാം. സൂക്ഷ്മമായ കരകൗശലവും സാങ്കേതികവൈഭവവും പ്രയോഗ നൈപുണ്യവും കൈവഴക്കവും കൈത്തഴക്കവും പ്രകടമാക്കുന്നവയാണ് ഷിബുവിന്റെ വലുതും ചെറുതുമായ രചനകള്‍. സമഗ്രാധിപത്യത്തിന്റേയും ബഹിഷ്‌കൃതത്വത്തിന്റേയും പ്രാന്തങ്ങളെ കലാപരമായി ചിത്രണം ചെയ്യാനുള്ള ഗൗരവപരിശ്രമം രചനകളില്‍ ദൃശ്യമാണ്.
ചെറിയ കലാകൃതികളിലൂടെ, മിശ്രമാധ്യമങ്ങളിലൂടെ കലയേയും ലോകത്തേയും ആത്മത്തേയും അപരത്തേയും അസ്ഥിരപ്പെടുത്തുകയും പ്രശ്‌നവല്‍ക്കരിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്ന അസാധാരണ രചനകളാണ് അനിരുദ്ധ രാമന്‍ നിര്‍വഹിക്കുന്നത്. സൂക്ഷ്മരാഷ്ട്രീയത്തിന്റേയും നവജനാധിപത്യ ഭാവുകത്വത്തിന്റേയും അനുരണനങ്ങള്‍ അദ്ദേഹത്തിന്റെ രചനകളില്‍ തുടിക്കുന്നു. പ്രാന്തീയതയുടെ കനത്ത മതിലുകളും മൂകതകളുമാണ് ജയിന്‍ കെ. ജി. യുടെ ക്യാന്‍വാസുകളില്‍ തളം കെട്ടിനില്‍ക്കുന്നത്. നാടകീയവും ലളിതവല്‍ക്കരിപ്പെട്ടതുമായ ഒരു നാടന്‍ സര്‍റിയലിസവും മെലോഡ്രാമയും ജയിന്റെ ചിത്രങ്ങളെ വേട്ടയാടുന്നു.
ജാതിബാഹ്യരും ന്യൂനപക്ഷങ്ങളും അവര്‍ണരുമായ ദലിതബഹുജനങ്ങളെ ചരിത്രവര്‍ത്തമാനങ്ങളില്‍ നിരന്തരം അപരവല്‍ക്കരിക്കുകയും മൃഗീയമായി ചൂഷണം ചെയ്യുകയും ഇരയാക്കുകയും വേട്ടയാടുകയും ചെയ്യുന്ന പ്രതിനിധാനഹിംസാ വ്യവഹാരങ്ങളെ കുറിച്ചുള്ള ദൃശ്യഅന്യാപദേശങ്ങളും വിമര്‍ശ ചിത്ര ആഖ്യാനവുമാണ് അജയ് ശേഖറുടെ രചനകളില്‍ കാണുന്നത്. മൃഗവല്‍ക്കണത്തിന്റേയും രാക്ഷസീകരണത്തിന്റേയും അപമാനവീകരണത്തിന്റേയും ദണ്ഡനീതിയുടേയും അഭിനവ മനുസ്മൃതികളുടേയും സമാനതയില്ലാത്ത ഹിന്ദുത്വഹിസയുടേയും അകക്കാഴ്ച്ചകളും പുറംകാഴ്ച്ചകളും ക്യാന്‍വാസുകളില്‍ നിറയുന്നു. അവര്‍ണരുടെ നൈതികവും സമഭാവനയുള്ളതുമായ പാരമ്പര്യമായ ജാതിവിരുദ്ധമായ ബുദ്ധസംസ്‌കാരത്തെ പുനരാലോചിക്കുന്ന ചരിത്രചിത്രണവും കാലികപ്രസക്തമാണ്. കേരള പരിസ്ഥിതിയും സംസ്‌കാര ചരിത്രവും നവോത്ഥാനത്തിന്റെ ആധുനികതയും മാനവികതയും ചാലകതയും ആവേഗവും പകരുന്നു.
സംസ്‌കാര ദേശീയവാദവും രാമരാജ്യവാദവും കുത്തകദേശീയതയുമെല്ലാം കൊടുമ്പിരിക്കൊള്ളുകയും മനുഷ്യരെ ചുട്ടുകൊല്ലുകയും സര്‍വകലാശാലാ സംവിധാനങ്ങളടക്കമുള്ള എല്ലാ ബൗദ്ധിക രാഷ്ട്രീയ സാംസ്‌കാരിക സംവിധാനങ്ങളും അധിനിവേശം ചെയ്യുകയും അവര്‍ണരെ പോലും ഹിന്ദുവല്‍ക്കരിച്ച് ഹൈന്ദവഫാഷിസത്തിന് അഭിസമ്മതിയും ജനസമ്മതിയും ഏറ്റുകയും ഘര്‍വാപസിയിലൂടെ ജാതിയുടെ മതത്തെ വിട്ടോടിയവരെ തിരിച്ചുപിടിക്കുകയും ചെയ്യുന്ന പട്ടാളപ്രേമത്തിന്റെ സൈനിക സായുധ ദേശീയതയുടെ വര്‍ത്തമാനത്തില്‍ സംസ്‌കാരത്തിന്റെ രാഷ്ട്രീയത്തിലും സാമൂഹ്യ ജനായത്തത്തിലും ബ്രാഹ്മണിക ഹിന്ദുമതവിമര്‍ശത്തിലും വര്‍ണാശ്രമധര്‍മത്തിന്റെ പരിപൂര്‍ണ നിരാസത്തിലും കലയിലുമൂന്നിയുള്ള ഈ ചെറിയ സര്‍ഗാത്മക ചെറുത്തു നില്‍പ്പ് നിര്‍ണായകവും വ്യതിരിക്തവുമാകുന്നു. സഹൃദയരും പ്രബുദ്ധരുമായ ബഹുജനങ്ങളാണ് സംസ്‌കാരത്തിന്റെ പ്രതിരോധത്തെ ഇനിയും വികസിപ്പിക്കേണ്ടത്.
____________________________
അവര്‍ണ 2016
സംഘ ചിത്രപ്രദര്‍ശനം
ഡേവിഡ് ഹോള്‍, ഫോര്‍ട്ട് കൊച്ചി.
2016 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 13 വരെ
എല്ലാദിവസവും രാവിലെ 10 മുതല്‍ രാത്രി 9 വരെ. തിങ്കളാഴ്ച്ച ഗ്യാലറി അവധി

 

Top