ഗുരുവിനെ അറിയാൻ ഉപാധികളില്ലാത്തതോ രാമചന്ദ്ര ഗുഹയുടെ വർണാന്ധതയോ?

ഗാന്ധിജിയെ മുന്‍നിർത്തി ഇൻഡ്യാ ചരിത്രത്തെ ഖണ്ഡങ്ങളായി വിഭജിച്ചുകൊണ്ട് പ്രൊഫ. രാമചന്ദ്ര ഗുഹ നടത്തിയ ചരിത്രാന്വേഷണങ്ങള്‍ തീര്‍ത്തും നൂതനവും അഭിനന്ദനാര്‍ഹവുമാണ്. പക്ഷേ, കേരളത്തില്‍ സമീപകാലത്തു ജീവിച്ചിരുന്ന, ഒരു ജനത ദൈവതുല്യം കരുതി ആരാധിക്കുന്ന,  ഇംഗ്ലീഷിലുള്‍പ്പെടെ വിപുലമായ സാഹിത്യശാഖതന്നെ നിലവിലുള്ള, ഒരു മഹാവ്യക്തിയെക്കുറിച്ച് ഇത്രയും നിരുത്തരവാദിത്തത്തോടെയുള്ള പരാമര്‍ശം അദ്ദേഹത്തില്‍നിന്ന് ഉണ്ടായത് അദ്ഭുതം തന്നെ. ഡോ. ഗുഹയുടെ ധൈഷണിക സംഭാവനകളുടെ ആധികാരികതയെ വരെ സംശയിക്കുന്നതിന് ഇടകൊടുക്കുന്ന  സന്ദര്‍ഭമാണിത്. പി.ആർ ശ്രീകുമാർ എഴുതുന്നു.

ലോകപ്രശസ്തി നേടിയ ചരിത്രകാരനാണ് പ്രൊഫ. രാമചന്ദ്ര ഗുഹ എന്ന കാര്യത്തില്‍ സംശയമില്ല. ഗാന്ധിജിയെ മുന്‍നിർത്തി ഇൻഡ്യാ ചരിത്രത്തെ ഖണ്ഡങ്ങളായി വിഭജിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ചരിത്രാന്വേഷണങ്ങള്‍ തീര്‍ത്തും നൂതനവും അഭിനന്ദനാര്‍ഹവുമാണ്. ഈ സമീപനം സാമ്പ്രദായിക ചരിത്രകാരന്മാര്‍ക്കിടയില്‍നിന്ന് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നുണ്ട്. വളരെ ശാസ്ത്രീയവും കമനീയവുമായി രചിക്കപ്പെടുന്ന പുസ്തകങ്ങളിലൂടെ തന്റെ കണ്ടെത്തലുകള്‍ ജനങ്ങളിലെത്തിക്കുന്നതിനും അതുവഴി ചരിത്രപണ്ഡിതന്മാരോ അക്കാദമികരോ അല്ലാത്ത സാധാരണ വായനക്കാരിലേക്കുവരെ സമര്‍ഥമായി ചെന്നെത്തുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

ഗുരുനിന്ദയുടെ ആവര്‍ത്തനം

എന്നാല്‍, ചില വിഷയങ്ങളെ സമീപിക്കുമ്പോല്‍ അദ്ദേഹത്തിന്റെ സമീപനരീതി പാളുന്നതായി കാണാന്‍ കഴിയും. 2007-ല്‍ പ്രസിദ്ധീകരിച്ച ഇൻഡ്യ ആഫ്റ്റർ ഗാന്ധി (India After Gandhi) എന്ന ഗ്രന്ഥത്തില്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചു വിവരിക്കുന്ന സന്ദര്‍ഭത്തില്‍, “ജാത്രിശ്രേണിയില്‍ ഏറ്റവും താഴെ നില്‍ക്കുന്നവരായ കള്ളുചെത്തുകാരുടെ ജാതിക്കാരുടെ ഐതിഹാസിക നേതാവ് ശ്രീനാരായണഗുരു” എന്നാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. നിന്ദാധ്വനിയുള്ള ഈ പരാമര്‍ശം അന്ന് ഏറെ കോളിളക്കങ്ങള്‍ക്കു കാരണമായി. ഇതിലെ അപാകം പലരും ചൂണ്ടിക്കാട്ടുകയും വിവരം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. എന്നാല്‍, അദ്ദേഹം അതിനെയൊന്നും കാര്യമായി ഗൗനിച്ചിട്ടില്ലെന്നതിനു തെളിവാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തമായ Gandhi – The years that changed the world (1914-48) (Pengun Random House – 2018). ഈ പുസ്തത്തിന്റെ 211, 212, 226 പേജുകളില്‍ ഗുരുവിനെക്കുറിച്ചു പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍ …Narayana Guru born in a lowly caste of toddy tappers known as Ezhavas… Like Narayana Guru, Madhavan was an Ezhava, from the caste of toddy tappers considered to be on the border that divided the ‘touchables’ from the ‘untouchables’ എന്നു അസന്ദിഗ്ധമായി പറയുന്നുണ്ട്.

ഗുരുവിനെക്കുറിച്ചുള്ള അജ്ഞത നടിക്കല്‍

ഗാന്ധിയെക്കുറിച്ചു ഗഹനമായ ചരിത്രപുസ്തകങ്ങള്‍ എഴുതേണ്ട ആവശ്യത്തിന് മറ്റാരും അതുവരെ കൈവെച്ചിട്ടില്ലാത്ത എന്തെല്ലാം രേഖകളും അപൂര്‍വ ഗ്രന്ഥങ്ങളുമായിരിക്കും ഒരു ചരിത്രകാരന്റെ സൂക്ഷ്മദൃഷിടിയോടും അന്വേഷണത്വരയോടും കൂടി അദ്ദേഹം പഠനവിധേയമാക്കിയിട്ടുണ്ടാവുക! ശാസ്ത്രീയമായ നിലയില്‍ ഗവേഷണം നടത്തുന്നതിന് എത്ര ഗവേഷണ സഹായികളും മറ്റു സന്നാഹങ്ങളുമായിരിക്കണം അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുക! എന്നിട്ടും, കേരളത്തില്‍ സമീപകാലത്തു ജീവിച്ചിരുന്ന, ഒരു ജനത ദൈവതുല്യം കരുതി ആരാധിക്കുന്ന,  ഇംഗ്ലീഷിലുള്‍പ്പെടെ വിപുലമായ സാഹിത്യശാഖതന്നെ നിലവിലുള്ള, മഹാവ്യക്തിയെക്കുറിച്ച് ഇത്രയും നിരുത്തരവാദിത്തത്തോടെയുള്ള പരാമര്‍ശം അദ്ദേഹത്തില്‍നിന്ന് ഉണ്ടായത് അദ്ഭുതം തന്നെ. ഡോ. ഗുഹയുടെ ധൈഷണിക സംഭാവനകളുടെ ആധികാരികതയെ വരെ സംശയിക്കുന്നതിന് ഇടകൊടുക്കുന്ന  സന്ദര്‍ഭമാണിത്.

ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തേതാാണ്, 2019 ജനുവരി ആദ്യവാരം കോഴിക്കോടു നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാജഹാന്‍ മാടമ്പാട്ടും ഡോ. ഗുഹയും തമ്മില്‍, ‘അന്നത്തെ ഗാന്ധി ഇന്നത്തെ ഗാന്ധി’ എന്ന വിഷയത്തില്‍ നടന്ന സംഭാഷണത്തില്‍ ഗുരുവിനെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം. ആ സംഭാഷണിന്റെ പൂര്‍ണമായ ലിഖിത രൂപം ഫെബ്രുവരി ലക്കം പച്ചക്കുതിര മാസികയില്‍ വായിക്കാവുന്നതാണ്. (ചോദ്യോത്തരങ്ങള്‍ക്ക് അനുബന്ധം 1 കാണുക).

ഗുരു ഇൻഡ്യയിലെ ആധുനിക സാമൂഹിക പരിഷ്‌കര്‍ത്താവു തന്നെയാണെന്ന കാര്യത്തില്‍ ഡോ. ഗുഹയ്ക്കു സംശയമില്ലെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഗുരുവിനെക്കുറിച്ചു വായിച്ചറിയാന്‍ പറ്റിയ  നല്ല ഇംഗ്ലീഷ് പുസ്തകമില്ല എന്നദ്ദേഹം പരിതപിക്കുന്നു. ഇംഗ്ലീഷില്‍ ഗുരുവിനെക്കുറിച്ച് എഴുതാത്ത മലയാളികള്‍ ഗുരുവിനെയും ഇൻഡ്യയെയുമാണ് താഴ്ത്തിക്കെട്ടിയതെന്നും തന്നെപ്പോലെയുള്ളവര്‍ക്ക് ഗുരുവിനെക്കുറിച്ചു വായിച്ചറിയാനുള്ള പുസ്തകങ്ങള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആഗോള പ്രശ്തനനായ, ഇപ്പോള്‍ ബാംഗ്ലൂരില്‍ താമിസിക്കുന്ന ചരിത്രകാരന്റെ ഗവേഷണ സമാരംഭങ്ങളുടെ പരിതാപകരമായ അവസ്ഥ വെളിവാക്കുന്ന  പരാമര്‍ശമാണിതെന്നു വ്യക്തം. ഗാന്ധിയെക്കുറിച്ചുള്ള  ഏറ്റവും പുതിയ പുസ്തകത്തില്‍ നിരവധി തവണ അദ്ദേഹം ഗുരുവിനെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ബിബ്ലിയോഗ്രാഫിയില്‍ പ്രൊഫ. എം.കെ. സാനു, ഡോ. ടി.കെ. രവീന്ദ്രന്‍ തുടങ്ങിയവരുടെ ഇംഗ്‌ളീഷ് പുസ്‌കങ്ങളില്‍ നിന്ന് ഉദ്ധരിച്ചതിന്റെ വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്. 226-ാം പേജില്‍ ജാതിനര്‍ണയത്തില്‍ നിന്നുള്ള വരികള്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുമുണ്ട്. എന്നിട്ടാണ് ഗുരുവിനെക്കുറിച്ച് ഇംഗ്ലീഷില്‍ വായിച്ചറിയാന്‍ പറ്റിയ പുസ്തങ്ങളില്ല എന്നു പരിതപിക്കുന്നത്.

സ്വിറ്റസര്‍ലണ്ടില്‍ നിന്നിറങ്ങുന്ന സൂഫി ക്വാര്‍ട്ടര്‍ലിയില്‍ 1928-ല്‍ പി. നടരാജന്‍ (പില്‍ക്കാലത്ത് നടരാജഗുരു എന്ന പേരില്‍ പ്രശസ്തനായി) എഴുതിയ The Way of the Guru  എന്ന ജീവചരിത്ര സംബന്ധിയായ ലേഖനപരമ്പര മുതല്‍ ഗുരുവിനെക്കുറിച്ചുള്ള ഇംഗ്ലീഷ് സാഹിത്യശാഖ സമാരംഭിച്ചതായി കണക്കാക്കാം. ഇതു വായിക്കാനിടയായ റോമെയ്ന്‍ റോളാങ് ഗുരുവിനെക്കുറിച്ച് ആദ്യമായി അറിയുകയും അന്നു ജനീവയിലുണ്ടായിരുന്ന പി. നടരാജനുമായി സന്ധിക്കുകയും ഗുരുവിനെക്കുറിച്ചു കൂടുതലായി മനസ്സിലാക്കുകയും ചെയ്തു. റൊളാങ് എഴുതിയ ശ്രീരാമകൃഷ്ണന്റെ ജീവചരിത്രമായ The Life of Ramakrisnaയില്‍ ഇന്ത്യന്‍ ഋഷിമാരെക്കുറിച്ചു പരാമര്‍ശിക്കുന്ന കൂട്ടത്തില്‍ അങ്ങേയറ്റം മതിപ്പോടെ ഗുരുവിനെക്കുറിച്ചു പറയുകയും ചെയ്തിട്ടുണ്ട്. ഗുരുവിന്റെ സാമൂഹിക പരിഷ്‌കരണ യത്‌നങ്ങളെ അദ്ദേഹം വിശേഷിപ്പിക്കുന്നത് The jnanin of action (കര്‍മ്മകുശലനായ യോഗി) എന്നാണ്.

ശിവഗിരി ശ്രീനാരായണധര്‍മ സംഘത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി സ്വാമി ധര്‍മതീര്‍ഥര്‍ (പില്‍ക്കാലത്ത് സ്വാമി ജോണ്‍ ധര്‍മതീർഥര്‍) 1931-ല്‍ ചെമ്പഴന്തിയില്‍നിന്ന് The Prophet of Peace എന്ന പേരില്‍ ഗുരുവിന്റെ ആദ്യത്തെ ഇംഗ്ലീഷ് ജീവചരിത്രം പ്രസിദ്ധീകരിച്ചു. 1952-ലാണ് ഗുരുവിന്റെ ഏറ്റവും ആധികാരികവും സുസമ്മതി നേടിയതുമായ ജീവചരിത്ര പഠന ഗ്രന്ഥം The Word of the Guru നടരാജഗുരു പ്രസിദ്ധീകരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ നിരവധി പതിപ്പുകളിറങ്ങിയിട്ടുണ്ട്. ഗുരുവിന്റെ ഏതാനും കൃതികള്‍ക്ക് നടരാജഗുരു ഇംഗ്ലീഷില്‍ വ്യാഖ്യാനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടരാജഗുരുവിനെത്തുടര്‍ന്ന് നാരായണ ഗുരുകുലത്തിലെ ഗുരുപരമ്പരയിലെ ഗുരു നിത്യചൈതന്യയതി, മുനി നാരായണ പ്രസാദ് എന്നിവര്‍ ഗുരുവിന്റെ ബാക്കി കൃതികള്‍ക്കെല്ലാം ഇംഗ്ലീഷില്‍ പഠനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇവയെല്ലാം ഇന്ന് ന്യൂദില്ലിയിലുള്ള ഡി.കെ പ്രിന്റ് വേള്‍ഡ് എന്ന പ്രസാധകര്‍ കമനീയമായി അച്ചടിച്ചു വിതരണം നടത്തുന്നുമുണ്ട്. (www.dkprintworld.com കാണുക).

നടരാജഗുരുവിന്റെ ശിഷ്യനായിരുന്ന സ്വാമി ജോണ്‍ സ്പിയേഴ്‌സ് Values എന്ന പേരില്‍ ഒരു ഇംഗ്ലീഷ് മാസിക 1955 മുതല്‍ 18 വര്‍ഷത്തോളം ബാംഗ്ലൂരിനടുത്തുള്ള കഗ്ഗളിപുര നാരായണഗുരുകുലത്തില്‍ നിന്ന് മുടങ്ങാതെ പ്രസിദ്ധീകരിച്ചിരുന്നു. ഗുരുദേവദര്‍ശനത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ ഇതിന്റെ താളുകളിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ ഗുരുവിനെക്കുറിച്ച് The Warrior Rishi, Guru the Unkown തുടങ്ങിയ നിരവധി ഈടുറ്റ പഠനങ്ങളും സ്‌കോട്ടലെന്റുകാരനായിരുന്ന ഈ സ്വാമി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ മിക്കതും അദ്ദേഹത്തിന്റെ ജീവിതകാലത്തും പിന്നീടും പുസ്തകരൂപത്തില്‍ സമാഹിച്ചു പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ദേശീയവും ദേശാന്തരവുമായ പല കോണ്‍ഫറന്‍സുകളിലും നടരാജഗുരുവും ജോണ്‍ സ്പിയേഴ്‌സും നിത്യചൈതന്യയതിയും മുനി നാരായണ പ്രസാദും ശിവഗിരിയിലെ സ്വാമിമാരും പങ്കെടുത്ത് ഗുരുവിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. ഇവരുടെ വാക്കുകള്‍ ആ സമ്മേളനങ്ങളുടെ പ്രൊസീഡിങ്‌സുകളില്‍ സമാഹരിക്കപ്പെട്ടിട്ടുണ്ട്.

ഇതുകൂടാതെ ഗുരുവിനെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ മിക്കതും ഇപ്പോഴും വിപണിയില്‍ ലഭ്യവുമാണ്. മൂര്‍ക്കോത്ത് കുമാരന്‍ എഴുതിയ ജീവചരിത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ശിവഗിരി മഠം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അശോകന്‍ വേങ്ങശ്ശേരി കൃഷ്ണന്റെ Sree Narayana Guru – The perfect union of Buddha and Sankara: A comprehensive Biograrphy, ഡോ. എസ്. ഓമനയുടെ പി.എച്.ഡി. പ്രബന്ധം The Philosophy of Sree Narayana Guru, ഡോ. എസ്. മോഹന്‍ദാസിന്റെ Sree Narayana Guru: The Prophet of One World, ഡോ. കെ. എ. കുഞ്ഞക്കന്റെ Sree Narayana Guru: An Apostle of Humanism, കെ.കെ. രാമചന്ദ്രന്റെ The Life, Times and Miracles of Sree Narayana Guru, കെ.പി. ജോസഫിന്റെ Gospel: Guru Sree Narayana of India, മൂര്‍ക്കോത്ത് കുഞ്ഞപ്പയുടെ Sree Narayana Guru, നാന്‍സി യീല്‍ഡിങ്ങിന്റെ Narayana Guru: A Life of Liberating Love, പ്രൊഫ. എം.കെ. സാനുവിന്റെ പ്രശസ്ത ജീവചരിത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷ Sree Narayana Guru: Life and Times, ശിവഗിരിമഠത്തിലെ സച്ചിദാനന്ദസ്വാമിയുടെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ Sree Narayana Guru : The Universal Guru, അമര്‍ചിത്രകഥ പരമ്പരയിലെ Sree Narayana Guru എന്നിവയാണ് ഇന്നു വിപണിയില്‍ ലഭ്യമായ ഇംഗ്ലീഷിലുള്ള ഗുരുവിന്റെ ജീവചരിത്രങ്ങള്‍. ഡോ. കെ. ശ്രീനിവാസന്റെ Sree Narayana Guru: Saint, Philosopher Humanist, പി. പരമേശ്വരന്റെ Narayana Guru: The Prophet of Renaissance ഈ ജീവിതചരിത്ര ഗ്രന്ഥങ്ങള്‍ ഒരു പതിപ്പുമാത്രം പ്രസിദ്ധീകരിച്ചവയും പിന്നീട് പുനഃപ്രസിദ്ധീകരിക്കാത്തവയുമാണ്.

ഇവ കൂടാതെ ഡോ. ജി.കെ. ശശിധരന്റെ Sree Narayana Gurudev: The Maharshi who made Advaita a Science, ഡോ. വിജയാലയം ജയകുമാറിന്റെ Sree Narayana Guru: A Critical Study തടങ്ങിയ ഏതാനും നല്ല പഠന ഗവേഷണ ഗ്രന്ഥങ്ങളും ഇപ്പോള്‍ ഇംഗ്ലീഷില്‍ ലഭ്യമാണ്. ഇന്റര്‍നെറ്റില്‍ ഒന്നു പരതിയാല്‍ ഇവയില്‍ പലതും കാണാന്‍ കഴിയും.

ഇത്രയൊക്കെ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷില്‍ ലഭ്യമായിട്ടും ഇവയൊന്നും ഡോ. ഗുഹയുടെ ശ്രദ്ധയില്‍ പെട്ടില്ല എന്ന കാര്യമോര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകസംഘത്തിന്റെയും ഗവേഷണപാടവത്തെയോര്‍ത്തു സഹതപിക്കാന്‍ മാത്രമേ കഴിയൂ. പഠനവിഷയത്തോടു പുലര്‍ത്തുന്ന ആര്‍ജവത്തെയും സത്യസന്ധതയെയും കണിശതയേയും ഉദ്ദേശ്യശുദ്ധിയേയും സംശയിക്കാന്‍ ഈ സന്ദര്‍ഭം ഇടകൊടുക്കുന്നുണ്ട്. ഈ നാട്ടിലെ ഗവേഷകരുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും മനോഭാവത്തെ വ്യക്തമാക്കുന്ന സന്ദര്‍ഭമായി ഇതിനെ കാണാവുന്നാണ്. നാട്ടിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശ സര്‍വകലാശാലകളിലുമായി പഠനം പൂര്‍ത്തിയാക്കുകയും അവിടങ്ങളില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളില്‍ ജോലി ചെയ്തു കഴിയാന്‍ അവസരം ലഭിക്കുകയും ചെയ്യുന്ന ഇതുപോലെയുള്ളവര്‍ക്ക് പല ഇൻഡ്യൻ അവസ്ഥകളും മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല.

പുസ്തകങ്ങളില്‍ നിന്നാര്‍ജിക്കാനോ അവര്‍ വിഹരിക്കാറും ഇടപെടാറുമുള്ളവരില്‍നിന്നു ലഭ്യവുമാകാത്തതോ പല അറിവുകളുമുണ്ട്. പോരാത്തതിന് ഈ ജനുസ്സില്‍പെട്ട പലരും സവര്‍ണ സമുദായങ്ങളില്‍നിന്നുള്ളവർ ആയതുകൊണ്ട് സ്വാഭാവികമായും താഴെത്തട്ടില്‍ കഴിഞ്ഞിരുന്നവരോടും ഇപ്പോഴും കഴിയുന്നവരോടും ഇവര്‍ക്കു വിമുഖത തോന്നുക സ്വാഭാവികമാണ്.

ഗുരുവിനെപ്പോലെ താഴ്ന്ന സാമൂഹിക അവസ്ഥയില്‍നിന്ന് സ്വപരിശ്രമം വളര്‍ന്നുവന്ന് ധൈഷണികമേഖലയില്‍ സ്വന്തമായി ഇരിപ്പിടം കണ്ടെത്തിയവരെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും വൈമനസ്യം കാണുക  ഇന്ത്യന്‍ അവസ്ഥയാണ്. സമീപകാലത്ത് രോഹിത് വെമുലയ്ക്ക് ഉണ്ടായ അനുഭവം  നല്ല ഉദാഹരണമാണല്ലോ.

നമ്മുടെ പഠിതാക്കള്‍ക്കും വ്യാഖാതാക്കള്‍ക്കും ഗ്രന്ഥകാരന്മാർക്കും സംഭവിച്ചുപോയ പോരായ്മയിലേക്കാണ് ഈ സന്ദര്‍ഭം വിരല്‍ചൂണ്ടുന്നത്. ഇവരില്‍ മിക്കവരും തങ്ങളുടേതായ വ്യത്യസ്ഥ നിലകളിലാണു ഗുരുവിനെ സമീപിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളത്.

ഒരു പ്രത്യേക ജാതിക്കാരുടെ ആത്മീയ നേതാവ് എന്ന ഐക്കണിനാണ് ഇന്നു പരക്കെ അംഗീകാരം കിട്ടിയിട്ടുള്ളത്. ഈ ഐക്കണ്‍ കൊണ്ട് ഉപജീവനം കഴിക്കുന്നവര്‍ ആ ധാരണയെ പ്രോത്സാപ്പിച്ചുകൊണ്ടുമിരിക്കുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ പരിഗണിക്കേണ്ടതില്ലാത്ത ഒരു ഘടകമായി ഗുരു മാറിക്കഴിഞ്ഞു.

ഇതുകൂടാതെ, ഗൗരവമായി ഗുരുവിനെ സമീപിക്കുന്ന അപൂര്‍വ്വം ചിലര്‍ ഭാരതീയ ഋഷി പരമ്പരയില്‍പെട്ട  ഋഷിയായി ഗുരുവിനെ കാണാനും ദാര്‍ശനിക തലത്തില്‍ മാത്രം അവതരിപ്പിക്കാനുമാണ് ഇഷ്ടപ്പെടുന്നത്. ഇവര്‍ ഗുരുവിന്റെ സാമൂഹികവും ചരിത്രപരവുമായ സാംഗത്യത്തെ തീരെ ഗൗനിക്കാതെ ദാര്‍ശനികചര്‍ച്ചകളില്‍ മാത്രം ശ്രദ്ധിക്കുകയം ചെയ്തുപോരുന്നു. പുറമെനിന്നു നോക്കുന്ന പഠിതാക്കള്‍ക്ക് വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യമാണിത്.

പ്രൊഫ. രാമചന്ദ്ര ഗുഹ

സ്വന്തമായ ദര്‍ശനവും കാഴ്ചപ്പാടുമുള്ള  ഋഷി തന്നെയാണു ഗുരു. തനിമയും താന്‍പോരിമയുമുള്ള ഒന്നാണ് ആ ദര്‍ശനവും ജീവിതവും പ്രവൃത്തികളും. ആ ദര്‍ശനം, ബ്രാഹ്മണിക്കല്‍ ഹിന്ദുയിസത്തിൽനിന്നു മാത്രമല്ല, വ്യവസ്ഥാപിതമായ മറ്റു മതങ്ങളുടെ ചട്ടക്കൂടുകളില്‍നിന്നും അടിസ്ഥാനപരമായി വ്യത്യസ്ഥമാണ്. ആ ദര്‍ശനമാണ് സ്വന്തം കൃതികളിലൂടെ അദ്ദേഹം വെളിവാക്കിയിട്ടുള്ളത്. അതിന്റെ ആഴവും പരപ്പും എളിയ നിലയില്‍പ്പോലും മനസ്സിലാക്കാന്‍ നമുക്കിപ്പോഴും കഴിഞ്ഞിട്ടില്ല. അത് അറിയാനും മനസ്സിലാക്കാനും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനുമുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്ന പഠന-മനന-ഗവേഷണങ്ങളെല്ലാം. യേശുവിന്റെ കാലശേഷം ഏതാണ്ട് 250 വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്ക് ലോകത്തു സ്വീകാര്യത ലഭിക്കാന്‍ തുടങ്ങിയതെന്നു പറയുന്നു. അതുപോലെ ഗുരുവിന്റെ കാലശേഷം ചുരുങ്ങിയത് ഒരു നൂറ്റാണ്ടെങ്കിലും കഴിഞ്ഞുമാത്രമേ ആ ദർശനം ലോകം വേണ്ട രീതിയില്‍ അറിഞ്ഞുതുടങ്ങുകയുള്ളൂ എന്നു പ്രത്യാശിക്കാം.

(‘ഗുരുദേവന്‍’ മാസികയുടെ എഡിറ്ററാണ് ലേഖകന്‍.)

അനുബന്ധം 1

ചോദ്യം : ഗാന്ധിജിയും ശ്രീ നാരായണഗുരുവും തമ്മില്‍ കണ്ടുമുട്ടയതിനെക്കുറിച്ചും അവര്‍ നടത്തിയ സംവാദത്തെ സംബന്ധിച്ചും താങ്കളുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. സമാനമായ രീതിയില്‍ പല എഴുത്തുകാരും ആ സംഗമത്തെക്കുറിച്ച് പിന്നീട് എഴുതിയിട്ടുണ്ട്. നാരായണ ഗുരുവിന് ജാതിയുടെ വിഷയത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ടെന്നു താങ്കള്‍ പറയുന്നു. ക്ഷേത്രപ്രവേശന വിഷയത്തില്‍ ഗാന്ധി അത്ര തത്പരനായിരുന്നില്ലെന്നും എന്നാല്‍ ഗുരുവിനോടു സംസാരിച്ചതിനുശേഷം ഗാന്ധിയുടെ മനസ്സു മാറിയെന്നും പറയുന്നു. താങ്കള്‍ ഗുരുവിനെ ഒരു ‘ഈഴവ പരിഷ്‌കര്‍ത്താവ്’ ‘ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഗാന്ധിജിയെ ‘ബനിയ പരിഷ്‌കര്‍ത്താവ്’ എന്നല്ലേ വിളിക്കേണ്ടി വരിക? അത്തരമൊരു വിശേഷണത്തോടുള്ള എല്ലാ മലയാളികളുടേയും വിയോജിപ്പ് ഞാന്‍ രേഖപ്പെടുത്തിക്കൊണ്ട്, അതിനെക്കുറിച്ചു താങ്കളുടെ ഇപ്പോഴത്തെ നിലപാട് അറിയിക്കാന്‍ ആഗ്രഹമുണ്ട്.

ഉത്തരം: ഒരു ഈഴവ പരിഷ്‌കര്‍ത്താവായിട്ടാണ് ഗുരു തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പിന്നീട് അതില്‍നിന്ന് അതീതനാകാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. അംബേഡ്കര്‍ തുടക്കത്തില്‍ മഹര്‍ സമുദായത്തിന്റെ നേതാവായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം മഹര്‍ സമുദായത്തിന് അതീതനായി പ്രവര്‍ത്തിച്ചു. ഗുരു ഇന്ത്യയിലെ ആധുനിക സാമൂഹിക പരിഷ്‌കാര്‍ത്താവ് തന്നെയാണ് എന്നതില്‍ സംശയമില്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഗുരുവിനെ വായിച്ചറിയാന്‍ പറ്റിയ ഒരു നല്ല ഇംഗ്ലീഷ് പുസ്തകമില്ല. ഇംഗ്ലീഷില്‍ ഗുരുവിനെക്കുറിച്ചെഴുതാത്ത മലയാളികള്‍ ഗുരുവിനെയും ഇൻഡ്യയെയുമാണ് താഴ്ത്തിക്കെട്ടിയത്. എന്നേപ്പോലെയുള്ളവര്‍ക്കു ഗുരുവിനെ വായിച്ചറിയാനുള്ള പുസ്തകങ്ങള്‍ ലഭിക്കുന്നില്ല. നാരായണഗുരുവിന്റെ അനുയായിയായ ടി.കെ. മാധവനാണ് ജാതിയെക്കുറിച്ചുള്ള ഗാന്ധിയുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കിയത്. 1921ലാണ് മാധവന്‍ ഗാന്ധിയെ കാണുന്നത്. എന്നാല്‍ ഗുരു ഗാന്ധിയെ കാണുന്നത് 1925ലാണ്. 1923ല്‍ കാക്കിനാടയില്‍വെച്ചു നടന്ന ഇൻഡ്യൻ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യോഗത്തില്‍ മാധവന്‍ പങ്കെടുക്കുകയും ചെയ്തു. മാധവനെയും പിന്നീടു കേശവമേനോനെയും പോലെയുള്ള ആള്‍ക്കാരാണ് ജാതി വിഷയത്തില്‍ കുറച്ചും കൂടി സൂക്ഷ്മത കാണിക്കാന്‍ ഗാന്ധിയെ പ്രേരിപ്പിച്ചത്. അവസാനം ഗാന്ധി അതു മനസ്സിലാക്കുകയും ചെയ്തു. അതിനുശേഷം വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുകകയും നാരായണഗുരുവിനെ സന്ദര്‍ശിക്കുകയും ചെയ്തു.

(കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാജഹാന്‍ മാടമ്പാട്ടും ഡോ. രാമചന്ദ്ര ഗുഹയും തമ്മില്‍ നടന്ന സംഭാഷണത്തില്‍നിന്ന്.)

Top