പോണ്ടിച്ചേരി സർവകലാശാല: ഫാഷിസവും എസ്.എഫ്.ഐയുടെ ബഹിഷ്ക്കരണങ്ങളും

ഇന്ത്യൻ ഫാസിസം എന്നത് ബ്രാഹ്മണിസമായി തിരിച്ചറിയുന്നതു പോലെ തന്നെ ഇടതുപക്ഷ സംഘടനാ ചട്ടക്കൂടിൽ നിലനിൽക്കുന്ന നായർ-ബ്രാഹ്മണ അധീശത്വത്തെ ഇടതുപക്ഷം സ്വയം തിരിച്ചറിയാത്ത കാലത്തോളം അവരുമായി ബഹുജൻ രാഷ്ട്രീയത്തിന് ഒരു തരത്തിലുള്ള രാഷ്ട്രീയ സംവാദവും സാധ്യമല്ലെന്ന് തന്നെയാണ് പോണ്ടിച്ചേരി തെരഞ്ഞെടുപ്പ് നൽകുന്ന പാഠം. ദലിതരും മുസ്‌ലിംകളും തങ്ങൾക്കൊപ്പം ഉണ്ടെന്ന് അവകാശപ്പെടുകയും അവരുടെ ഐഡന്റിറ്റി ആഘോഷിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ തങ്ങൾക്കൊപ്പമുള്ള നായർ-നമ്പൂതിരി ശരീരങ്ങളെ കൂടി പരസ്യമായി വെളിപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരം സവർണ ശരീരങ്ങളുടെ സാന്നിധ്യം തങ്ങളിൽ സൃഷ്ടിക്കുന്ന അധീശ ബോധത്തെയും തന്മൂലം നിരാകരിക്കപ്പെടുന്ന ബഹുജൻ രാഷ്ട്രീയവുമായുള്ള വ്യവഹാരങ്ങളെയും ഇടതുപക്ഷം സ്വയം വിമർശനപരമായി പരിശോധിക്കാതെ ഒരു തരത്തിലുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടവും ഇവിടെ സാധ്യമാവുകയില്ല. പോണ്ടിച്ചേരി സർവകലാശാല തെരഞ്ഞെടുപ്പിനെ കുറിച്ച് ശ്രുതീഷ് കണ്ണാടി എഴുതുന്നു.

ജാതി രഹിത, മത രഹിത ജീവിതം സാധ്യമാണെന്ന് ഉദ്ഘോഷിച്ചിരുന്ന എസ്.എഫ്.ഐ ഇന്ന് തങ്ങൾക്കുള്ളിലെ ദലിത്‌, മുസ്‌ലിം സ്വത്വങ്ങളെ ആഘോഷിക്കാൻ തുടങ്ങിയത് ഒരല്‍പം പ്രതീക്ഷയോടും ആശങ്കയോടും തന്നെയാണ് ബഹുജന്‍ രാഷ്ട്രീയം നോക്കിക്കാണുന്നത്. യഥാർഥത്തിൽ കേരളത്തിൽ ഉയർന്നു വന്ന സ്വത്വ രാഷ്ട്രീയത്തിന്റെ വിജയമായി തന്നെ വേണം ഇത്തരം ആഘോഷങ്ങളെ മനസിലാക്കാൻ. അതേസമയം സ്വത്വ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന കാതലായ പ്രശ്നങ്ങളെ സൈദ്ധാന്തികമായി എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് പിടികിട്ടാത്തതു കൊണ്ടുകൂടിയാണ് ഇത്തരം ഐഡന്റിറ്റി ആഘോഷങ്ങളിൽ മാത്രമായി ഇടതുപക്ഷം ഉടക്കി നിൽക്കുന്നത്. സ്വത്വ രാഷ്ട്രീയം മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്ന സാമുദായിക-അതിജീവന രാഷ്ട്രീയ സമരത്തെ കേവലം വ്യക്തിപരതയിലേക്കു ചുരുക്കി വായിക്കുകയും അതിനെ ആഘോഷമാക്കുകയും മാത്രമാണ് ഇടതുപക്ഷം നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

കേരളത്തിന്റെ ലിബറല്‍ ഇടത്തില്‍ നിന്നും വരുന്ന മലയാളി നായർ മോറല്‍ ശരീരങ്ങൾ കേന്ദ്ര സർവ്വകലാശാലകളിൽ ഉയർന്നു വരുന്ന ദലിത്‌-ബഹുജൻ മുന്നേറ്റങ്ങളെയും അവരുടെ അധികാരത്തിലേക്കുള്ള പ്രയാണത്തെയും തുരങ്കം വെയ്ക്കുന്നത് അംബേഡ്കറൈറ്റ് രാഷ്ട്രീയം കൃത്യമായ ചിന്താപദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടു തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. മേൽപറഞ്ഞ നായർ മോറൽ ശരീരങ്ങളുടെ അദൃശ്യമായ ഇടപെടൽ പോലും എസ്.എഫ്.ഐ പോലുള്ള സംഘടനകളെ ഗ്ലാമറൈസ് ചെയ്യാനും അതുവഴി ‘ജനപ്രിയ’മാക്കുന്നതിനും സഹായകമാകുന്നുണ്ട്.

അവിടെയാണ് എ.എസ്.എ ഉൾപ്പെടെയുള്ള ദലിത്‌ ബഹുജൻ കൂട്ടായ്മകൾ ‘പൊതുബോധ’ത്തിന് അസ്വീകാര്യമായതും അപ്രിയമായതുമായ കറുത്ത-ഇരുണ്ട-തൊപ്പിവച്ച ഡീമോറൽ ശരീരങ്ങളെ സംഘടിപ്പിച്ചു സർവ്വകലാശാലകളുടെ ബ്രാഹ്മണ ഇടത്തിൽ നിന്നു കൊണ്ട് രാഷ്ട്രീയം പറയാൻ നിരന്തരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ എസ്.എഫ്.ഐയുടെ ഗ്ലാമർ രാഷ്ട്രീയത്തെ അപേക്ഷിച്ച് കീഴാള വിരുദ്ധ അടിച്ചമര്‍ത്തല്‍ വ്യവസ്ഥയില്‍ നിന്നു കൊണ്ട് തെരഞ്ഞെടുപ്പ് വിജയങ്ങൾ സാധ്യമാക്കുക എന്നത് ഇത്തരം ഡീമോറൽ ശരീരങ്ങളെ സംബന്ധിച്ചിടത്തോളം കുറച്ചു കാലത്തേക്കെങ്കിലും അപ്രാപ്യമാണെന്ന തിരിച്ചറിവ് നമുക്കുണ്ട്.

 

 

 

 

 

 

 

ഈ നായർ ശരീരങ്ങളുടെ ചില സാധ്യതകൾ അതീവ രസകരവും അതുപോലെ തന്നെ അപകടകരവുമാണ്. ഒരേ സമയം ജാതി രഹിതമാവാനും എന്നാൽ ജാതിയുടെ സകലമാന പ്രിവിലേജുകളും അനുഭവിക്കാനും ഇക്കൂട്ടർക്ക് കഴിയും. തങ്ങൾക്ക് ജാതി ഇല്ലെന്ന് സ്വയം പ്രഖ്യാപിച്ചു കൊണ്ട് ഇടത്-ലിബറൽ ഇടത്തില്‍ സ്വീകാര്യത നേടാനും എന്നാൽ അതോടൊപ്പം തങ്ങളുടെ സാമൂഹിക പദവിയുടെ അധികാര സ്വഭാവം അദൃശ്യമായി പുറത്തെടുത്തുകൊണ്ട് നിലനിൽക്കുന്ന ഇടത്തിൽ അധീശത്വം നടപ്പിലാക്കാനും നായർ ശരീരങ്ങൾക്ക് സാധിക്കുന്നു. ലിബറൽ ഇടത്തിലും അതിനു പുറത്തു നിന്ന് രാഷ്ട്രീയം പറയുന്നവർക്കിടയിലും വേട്ടപ്പട്ടികളെ സൃഷ്ടിച്ച ശേഷം പരസ്പരം കടികൂടാൻ വിട്ട് നോക്കി രസിക്കുന്ന നല്ല ഉഗ്രൻ നായർ. വേട്ടപ്പട്ടികൾ പരസ്പരം തിരിച്ചറിയുന്ന ആ കാലത്തെ കുറിച്ചുള്ള വിഭ്രാന്തിയും അന്ന് അവർ കടിച്ചു കീറാൻ പോകുന്ന തങ്ങളുടെ അധികാരയിടത്തെ കുറിച്ചുള്ള ആശങ്കയും തന്നെയാണ് ദലിത്‌-ബഹുജൻ രാഷ്ട്രീയത്തെ അപരവത്കരിച്ചുകൊണ്ട് ഇല്ലായ്മ ചെയ്യാൻ നായർ-മോറൽ ശരീരങ്ങൾ ഇത്രയധികം കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ പ്രധാന കാരണം. ബഹുജൻ രാഷ്ട്രീയത്തിനൊപ്പം നിൽക്കുന്നവരിൽ നിന്നും തങ്ങൾക്ക് സ്വീകാര്യമായ, പ്രതീക്ഷയുള്ള (?) ‘നല്ല’ മുസ്‌ലിംകളെയും ‘നല്ല’ ദലിതരെയും തെരഞ്ഞെടുത്തു കൊണ്ട് വിഭാഗീയതയുടെ വിത്തു പാകി പുതിയ വേട്ടപ്പട്ടികളെ സൃഷ്ടിച്ചെടുക്കാൻ ഇടതു-നായർ ശരീരങ്ങൾ എല്ലാക്കാലത്തും ശ്രമിച്ചിട്ടുണ്ട്.

എസ്.എഫ്.ഐ എന്നതു തന്നെ ഒരു ‘മലയാളി നായർ സമാജ’മായി നിലനിൽക്കുകയും അവർ മുന്നോട്ടു വെയ്ക്കുന്ന വിദ്യാർഥി യൂണിയനിൽ പ്രബലമായ മലയാളി സാന്നിധ്യം ഉണ്ടാവുകയും ചെയ്യുന്നത് ഒരുപക്ഷേ അവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായിരിക്കാം. എന്നാൽ ജനാധിപത്യ മൂല്യങ്ങളും സാമൂഹിക നീതിയും പ്രതിനിധാനത്തിന്റെ പ്രശ്നങ്ങളും പരിഗണിക്കാതെ, തദ്ദേശീയരായ വിദ്യാർഥികളെ ബഹിഷ്കരിച്ചു കൊണ്ടും ഭരണഘടനാ ധാര്‍മികതക്ക് വിരുദ്ധമായ ഒരു വിദ്യാർഥി യൂണിയനാണ് നിലവിൽ എസ്.എഫ്.ഐ പോണ്ടിച്ചേരി സർവ്വകലാശാലയിൽ നിര്‍മിച്ചെടുത്തിരിക്കുന്നതെന്ന് വളരെ വ്യക്തം. അംബേഡ്കറും കാൻഷിറാമും മറ്റും മുന്നോട്ടു വച്ചിട്ടുള്ള പ്രതിനിധാന രാഷ്ട്രീയത്തിന്റെ കടയ്ക്കൽ കത്തി വെയ്ക്കുന്ന നിലപാടാണ് എസ്.എഫ്.ഐ പോണ്ടിച്ചേരിയില്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി എ.എസ്.എ അടക്കമുള്ള വിദ്യാർഥി സംഘടനകൾ പ്രാദേശിക വിദ്യാർഥികൾക്ക് 25% സംവരണം അനുവദിക്കുന്നതിനു വേണ്ടി നടത്തുന്ന ഇടപെടലുകളുടെ രാഷ്ട്രീയം കുറച്ചെങ്കിലും ബോധ്യപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഇത്തരമൊരു മലയാളി ആധിപത്യ വിദ്യാർഥി യൂണിയൻ എസ്.എഫ്.ഐ മുന്നോട്ടു വെക്കില്ലായിരുന്നു.

അംബേഡ്കറും കാൻഷിറാമും മറ്റും മുന്നോട്ടു വച്ചിട്ടുള്ള പ്രതിനിധാന രാഷ്ട്രീയത്തിന്റെ കടയ്ക്കൽ കത്തി വെയ്ക്കുന്ന നിലപാടാണ് എസ്.എഫ്.ഐ പോണ്ടിച്ചേരിയില്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി എ.എസ്.എ അടക്കമുള്ള വിദ്യാർഥി സംഘടനകൾ പ്രാദേശിക വിദ്യാർഥികൾക്ക് 25% സംവരണം അനുവദിക്കുന്നതിനു വേണ്ടി നടത്തുന്ന ഇടപെടലുകളുടെ രാഷ്ട്രീയം കുറച്ചെങ്കിലും ബോധ്യപ്പെട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഇത്തരമൊരു മലയാളി ആധിപത്യ വിദ്യാർഥി യൂണിയൻ എസ്.എഫ്.ഐ മുന്നോട്ടു വെക്കില്ലായിരുന്നു.

കേരളത്തിൽ എം.ജി സർവ്വകലാശാലയിൽ എ.എസ്.എ രൂപീകരിച്ച സമയത്ത് അന്ന് പ്രസിഡന്റ് ആയി ചുമതലയേറ്റ ദലിത്‌ വിദ്യാർഥിയെ തങ്ങൾക്കൊപ്പമുള്ള ദലിത്‌ വിദ്യാർഥികളെ ഉപയോഗിച്ചു മർദ്ദിച്ചവശനാക്കി മാവോയിസ്റ്റ് ചാപ്പ പതിച്ചു കൊടുത്ത ചരിത്രമുണ്ട് എസ്.എഫ്.ഐക്ക്. ഇത്തരത്തിൽ മലയാളി നായർ ആധിപത്യമുള്ള, അധീശത്വം സാധ്യമാകുന്ന കേരള മോഡൽ കാമ്പസാണ് കേന്ദ്ര സർവ്വകലാശാലകളിലും എസ്.എഫ്.ഐ ഇന്ന് നടപ്പിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

എസ്.എഫ്.ഐയുടെ കേരള മോഡൽ രാഷ്ട്രീയത്തോട് കൃത്യമായ വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടു തന്നെയാണ് എ.ബി.വി.പിയും മറ്റു ജാതി സംഘടനകളും ചേർന്ന മുന്നണി അധികാരത്തിൽ വരാതിരിക്കുക എന്ന വിശാലമായ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനു വേണ്ടി എ.എസ്.എ, എം.എസ്.എഫ്, എസ്.ഐ.ഒ എന്നിവർ ചേർന്ന ദലിത്‌-മുസ്‌ലിം-ബഹുജൻ രാഷ്ട്രീയ ഐക്യം രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയെ പിന്തുണക്കാൻ തീരുമാനമെടുക്കുന്നത്. വിയോജിപ്പുകൾക്കിടയിലും യോജിപ്പിന്റെ തലങ്ങൾ കണ്ടെത്തുക എന്നതാണ് ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ സമവാക്യം എന്ന് ഇടതുപക്ഷത്തിന് ഇനിയും മനസിലായിട്ടില്ലെങ്കിലും അതു സംബന്ധിച്ച വ്യക്തമായ ബോധ്യം ബഹുജൻ രാഷ്ട്രീയ സൈദ്ധാന്തികര്‍ക്കുണ്ട് എന്ന് പോണ്ടിയിലെ തെരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു.

എ.എസ്.എ, എം.എസ്.എഫ്, എസ്.ഐ.ഒ എന്നിവർ ഉൾക്കൊള്ളുന്ന അലയന്‍സ് ഫോര്‍ ഡെമോക്രാറ്റിക് കാമ്പസ് (എ.ഡി.സി) രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചപ്പോഴും, ആ നിലപാടിനോട്‌ ഒരു തരത്തിലുള്ള വിയോജിപ്പും അവർ പ്രകടിപ്പിച്ചിരുന്നില്ല. എ.ഡി.സിയുടെ രാഷ്ട്രീയത്തോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയാത്തവര്‍, അവരുടെ വോട്ടുകളില്‍ സംശയമുള്ളവര്‍ എസ്.എഫ്.ഐയെ പിന്തുണച്ചുകൊണ്ടുള്ള പരസ്യപ്രസ്താവന വന്നപ്പോള്‍ തന്നെ ആ പിന്തുണ നിരാകരിക്കേണ്ടതായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വിജയിച്ച ശേഷം എ.ഡി.സി എടുത്ത രാഷ്ട്രീയ/ധാർമിക നിലപാടിനെ വോട്ടുകളുടെ എണ്ണം പറഞ്ഞ് ഇപ്പോള്‍ അധിക്ഷേപിക്കുന്ന എസ്.എഫ്.ഐ അവരുടെ രാഷ്ട്രീയ പാപ്പരത്തവും അപക്വതയുമാണ് വീണ്ടും വീണ്ടും വെളിപ്പെടുത്തുന്നത്. എസ്.എഫ്.ഐയുടെ കാമ്പസിലെ മുതിര്‍ന്ന നേതാക്കളുമായി നടന്ന ‘അനൗദ്യോഗിക’ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പരമാവധി പത്തു വോട്ടുകള്‍ മാത്രമാണ് നല്‍കാന്‍ കഴിയുക എന്ന് തെരഞ്ഞെടുപ്പിന് മുന്‍പു തന്നെ എ.ഡി.സി അറിയിച്ചിരുന്നതുമാണ്. മാത്രമല്ല എസ്.എഫ്.ഐയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും വിജയിപ്പിച്ചെടുക്കുക എന്നത് എ.ഡി.സിയുടെ ബാധ്യതയല്ലെന്നും മറിച്ച് എ.ബി.വി.പിയും മറ്റു ജാതി സംഘടനകളും അധികാരത്തില്‍ വരാതിരിക്കുക മാത്രമാണ് മുഖ്യ അജണ്ടയെന്നും ആ ചര്‍ച്ചയില്‍ സൂചിപ്പിച്ച കാര്യങ്ങളാണ്. അതുകൊണ്ടു കൂടെയാണ് ജോയിന്‍റ് സെക്രട്ടറി പോസ്റ്റിലേക്ക് മാത്രം എ.ഡി.സി സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതും ബാക്കിയുള്ള സീറ്റുകളിൽ എസ്.എഫ്.ഐക്ക് വേണ്ടി വോട്ടു ചെയ്യുന്നതും. തെരഞ്ഞെടുപ്പില്‍ തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യം അറിയിക്കുകയും മുന്‍പു സൂചിപ്പിച്ച പത്തു വോട്ടുകള്‍ ഉറപ്പിക്കുകയും മാത്രമായിരുന്നു ഒരു പോസ്റ്റിലേക്ക് മാത്രം എ.ഡി.സി മത്സരിച്ചതിന്റെ പ്രധാന കാരണം. ശക്തമായ കേഡര്‍ സംവിധാനം ഇല്ലാത്ത എ.എസ്.എയെ സംബന്ധിച്ചിടത്തോളം പണവും ഭീഷണികളും ദലിത് വിരുദ്ധ ജാതി സംഘടനകളുടെ നിരന്തരമായ അക്രമവും സജീവമായ ഒരു കാമ്പസില്‍ വിദ്യാര്‍ഥികളെ/സ്ഥാനാര്‍ഥികളെ ഒന്നിച്ചു നിര്‍ത്തുക എന്നത് ഏറെ ശ്രമകരമായ പ്രശ്നം തന്നെയാണ്. ജാതി ഹിന്ദുക്കളുടെ പലവിധത്തിലുള്ള ഭീഷണികളെ അതിജീവിക്കേണ്ടി വരിക എന്നത് രാജ്യത്തെ തന്നെ പല ദലിത്-അംബേഡ്കറൈറ്റ് സംഘടനകളും പൊതുവില്‍ അഭിമുഖീകരിക്കുന്ന ഒരു രാഷ്ട്രീയ പ്രതിസന്ധി കൂടിയായി വേണം നാം മനസിലാക്കാന്‍. ദലിത്-മുസ്‌ലിം രാഷ്ട്രീയത്തോട് എന്നും അയിത്തം പ്രഖ്യാപിച്ചിട്ടുള്ള എസ്.എഫ്.ഐക്ക് എ.ഡി.സി പിന്തുണ നല്‍കാൻ തയ്യാറായത് ഒരു രാഷ്ട്രീയ ഉത്തരവാദിത്തമായി മാത്രമല്ല മറിച്ച് അതൊരു രാഷ്ട്രീയ വിമര്‍ശനമായി തന്നെ ഇടതുപക്ഷം ഉള്‍ക്കൊള്ളുമെന്ന ധാരണ ഉള്ളതു കൊണ്ടുകൂടിയാണ്.

ഫാസിസ്റ്റ് കാലത്ത് ഒറ്റയ്ക്കു ഭരിക്കുകയല്ല (ഭരിക്കുക എന്ന സ്റ്റേറ്റിസ്റ്റ് സങ്കൽപത്തോടു വിയോജിപ്പ് നിലനിർത്തിക്കൊണ്ടു തന്നെ), മറിച്ച് ഒന്നിച്ചു ഭരിക്കുകയാണു വേണ്ടതെന്ന മിനിമം ജനാധിപത്യ ബോധം എസ്.എഫ്.ഐക്ക് ഇല്ലാതെ പോകുന്നിടത്താണ് ആ സംഘടനയിലെ നായർ/ബ്രാഹ്മണ അധീശത്വം എത്ര ഭീകരമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നത്.

അതേസമയം ഫാസിസ്റ്റ് കാലത്ത് ഒറ്റയ്ക്കു ഭരിക്കുകയല്ല (ഭരിക്കുക എന്ന സ്റ്റേറ്റിസ്റ്റ് സങ്കൽമുസ്‌ലിംപത്തോടു വിയോജിപ്പ് നിലനിർത്തിക്കൊണ്ടു തന്നെ), മറിച്ച് ഒന്നിച്ചു ഭരിക്കുകയാണു വേണ്ടതെന്ന മിനിമം ജനാധിപത്യ ബോധം എസ്.എഫ്.ഐക്ക് ഇല്ലാതെ പോകുന്നിടത്താണ് ആ സംഘടനയിലെ നായർ/ബ്രാഹ്മണ അധീശത്വം എത്ര ഭീകരമാണെന്ന് നമുക്ക് ബോധ്യപ്പെടുന്നത്.

എത്ര ലാഘവത്തോടെയാണ് നിങ്ങൾ ചെറ്റയെന്നും ചെറ്റത്തരമെന്നും തറകളെന്നും പുറമ്പോക്കുകളെന്നും വിളിച്ച് ഞങ്ങളെ ആക്ഷേപിച്ചു കൊണ്ടിരുന്നത്. പക്ഷേ നിങ്ങളിലെ ‘നായർത്തര’ത്തെ ചൂണ്ടി കാണിക്കുമ്പോൾ പിന്നോക്ക വിഭാഗം സഖാക്കളടക്കം എത്ര ശക്തമായാണ് അതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നത്. അവിടെയാണ് നായർ/ബ്രാഹ്മണ അധീശത്വത്തിന്റെ വിജയം. കാരണം പാർട്ടിക്കകത്തായാലും പുറത്തായാലും ശരി,  ജാതിയും മതവുമെല്ലാം അധിക ബാധ്യതയായി ചുമക്കേണ്ടി വരുന്നത് പിന്നോക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും മാത്രമാണ്. തങ്ങൾ സ്വയം ‘ദലിത്‌ സഖാവാ’ണെന്നും ‘മുസ്‌ലിം സഖാവാ’ണെന്നും അടയാളപ്പെടുത്തിക്കൊണ്ട്, നിങ്ങളിലെ ജന്മം കൊണ്ട് സഖാവാകാൻ കഴിയുന്ന നായർ-നമ്പൂതിരി ശരീരങ്ങൾക്ക് വേണ്ടി കവചം തീർക്കേണ്ടി വരുന്നവരുടെ രാഷ്ട്രീയ/സാമൂഹിക ഗതികേടിനെ കുറിച്ച് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജാതി രഹിതമാവാനും മത രഹിതമാവാനും എളുപ്പം സാധ്യമാകുന്ന ആ സവർണ ശരീരങ്ങളുടെ പ്രിവിലേജ് തന്നെയാണ് കൂട്ടത്തിലെ ‘അവർണ’ സഖാക്കളെ തങ്ങളെ സ്വത്വം വെളിപ്പെടുത്താൻ നിരന്തരം ബാധ്യസ്ഥരാക്കി മാറ്റുന്നത്. ഈ പാർട്ടി നിങ്ങളുടേതു കൂടിയാണെന്ന് നിങ്ങളെക്കൊണ്ട് തന്നെ ബോധ്യപ്പെടുത്താനും അതുവഴി ആവശ്യമുള്ള വേട്ടപ്പട്ടികളെ സൃഷ്ടിക്കാനും (കു)ബുദ്ധിയുള്ള നായർക്ക് നന്നായി അറിയാം! അടിസ്ഥാന വിഭാഗം ജനതയുടെ സ്വത്വം ആവശ്യാനുസരണം വിളിച്ചു പറഞ്ഞും അധികാരഘടനയുടെ മുകളിൽ ഇരിക്കുന്ന ‘ജാതി രഹിത’ സവർണ ശരീരങ്ങളുടെ സ്വത്വം മറച്ചുവച്ചും തന്നെയാണ് എസ്.എഫ്.ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ സംഘടനകൾ മതേതര മൂടുപടമണിഞ്ഞു കൊണ്ട് എല്ലാവിധ കീഴാളപക്ഷ മുന്നേറ്റങ്ങളുടെയും കര്‍തൃത്വം ഏറ്റെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യൻ ഫാസിസം എന്നത് ബ്രാഹ്മണിസമായി തിരിച്ചറിയുന്നതു പോലെ തന്നെ ഇടതുപക്ഷ സംഘടനാ ചട്ടക്കൂടിൽ നിലനിൽക്കുന്ന നായർ-ബ്രാഹ്മണ അധീശത്വത്തെ ഇടതുപക്ഷം സ്വയം തിരിച്ചറിയാത്ത കാലത്തോളം അവരുമായി ബഹുജൻ രാഷ്ട്രീയത്തിന് ഒരു തരത്തിലുള്ള രാഷ്ട്രീയ സംവാദവും സാധ്യമല്ലെന്ന് തന്നെയാണ് പോണ്ടിച്ചേരി തെരഞ്ഞെടുപ്പ് നൽകുന്ന പാഠം. ദലിതരും മുസ്‌ലിംകളും തങ്ങൾക്കൊപ്പം ഉണ്ടെന്ന് അവകാശപ്പെടുകയും അവരുടെ ഐഡന്റിറ്റി ആഘോഷിക്കുകയും ചെയ്യുന്ന എസ്.എഫ്.ഐ തങ്ങൾക്കൊപ്പമുള്ള നായർ-നമ്പൂതിരി ശരീരങ്ങളെ കൂടി പരസ്യമായി വെളിപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അത്തരം സവർണ ശരീരങ്ങളുടെ സാന്നിധ്യം തങ്ങളിൽ സൃഷ്ടിക്കുന്ന അധീശ ബോധത്തെയും തന്മൂലം നിരാകരിക്കപ്പെടുന്ന ബഹുജൻ രാഷ്ട്രീയവുമായുള്ള വ്യവഹാരങ്ങളെയും ഇടതുപക്ഷം സ്വയം വിമർശനപരമായി പരിശോധിക്കാതെ ഒരു തരത്തിലുള്ള ഫാസിസ്റ്റ് വിരുദ്ധ പോരാട്ടവും ഇവിടെ സാധ്യമാവുകയില്ല. അല്ലാത്തപക്ഷം ബ്രാഹ്മണരെ പുനഃപ്രതിഷ്ഠിക്കുക എന്നതിനപ്പുറം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനു പ്രത്യേക രാഷ്ട്രീയ മാനങ്ങളൊന്നും ജാതി കേന്ദ്രീകൃത ഇന്ത്യൻ സാമൂഹിക വ്യവസ്ഥിതിയിൽ ഇല്ലാതെ പോകും.

പോണ്ടിച്ചേരി സർവകലാശാല അംബേഡ്ക്കർ സ്റ്റുഡന്‍റ്സ് അസോസിയേഷൻ സെക്രട്ടറി ആണ് ലേഖകൻ. മാസ് കമ്മ്യൂണിക്കേഷനില്‍ പി.എച്ച്.ഡി ചെയ്യുന്നു. പാലക്കാട് സ്വദേശി.

Top