ഇസ്ലാമിക ഭീകരവാദവും കേരളത്തിലെ മാധ്യമ ആശങ്കകളും

July 21, 2016

ഉത്തരവാദിത്തം അടിച്ചേല്‍പിക്കാന്‍ വരുന്നവരേട് അത്തരം കാര്യങ്ങള്‍ നോക്കാന്‍ നാട്ടില്‍ നിയമ നീതിന്യായ സംവിധാനങ്ങള്‍ ഉണ്ട്. കാര്യങ്ങള്‍ അവര്‍ കൈകാര്യം ചെയ്യട്ടെ. ഇതിലൊന്നും ഞങ്ങള്‍ക്ക് ഒരുവേവലാതിയുമില്ല. ഇതിന്റെ പേരില്‍ മുസ്‌ലിംകളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്ന് ആത്മ വിശ്വാസത്തോടെ പറയാന്‍ സമുദായ നേതൃത്വത്തിന് ആര്‍ജവമുണ്ടാകാത്തിടത്തോളം ഈ മാധ്യമ വേട്ട തുടര്‍ന്നുകൊണ്ടേയിരിക്കും. അതുപോലെ സലഫി ബ്രാന്റ് ഇസ്‌ലാമിന്റെ പ്രചാരകനും ബഹുസ്വര സമൂഹത്തിലെ ആശയ സംവാദത്തിന്റെ ബാലപാഠം പോലും വശമില്ലാത്ത പന്തിരിപ്പന്‍ സാമൂഹിക വീക്ഷണങ്ങള്‍ പിന്തുടരുന്ന ഡോ.സാക്കിര്‍ നായിക്കിനെ പോലൊരാളെ ഇസ്‌ലാമിന്റെ ബ്രാന്റ് അംബാസഡര്‍ ആക്കേണ്ട ആവശ്യമൊന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കില്ല. ഭരണഘടന പൗരന്‍മാര്‍ക്ക് അനുവദിക്കുന്ന എല്ലാ അവകാശവും അദ്ദേഹത്തിനും ലഭിക്കേണ്ടതുണ്ട്. അത് തടയാന്‍ ആരെയും അനുവദിക്കാനും പാടില്ല.

സര്‍ക്കാര്‍ ഉടമയിലുള്ള മാധ്യമ പഠനകേന്ദ്രത്തിലെ പരീക്ഷാ മൂല്യ നിര്‍ണയത്തിനുപോയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഭാവി മാധ്യമപ്രവര്‍ത്തകരുടെ നിലവാരം കണ്ട് ഞെട്ടി.ഇതേപറ്റി കോഴ്‌സ് ഡയറക്ടറോട് സംസാരിച്ചപ്പോള്‍ കിട്ടിയ മറുപടി ‘ഞങ്ങള്‍ക്ക് കിട്ടുന്ന കുട്ടികളെയല്ലേ പഠിപ്പിക്കാന്‍ കഴിയൂ, അപ്പോള്‍ ഇത്രയൊക്കെയേ നിലവാരം കാണൂ’.ഇത് ഭാവി മാധ്യമ പ്രവര്‍ത്തകരുടെ അവസ്ഥയെങ്കില്‍ വര്‍ത്തമാനകാല മാധ്യമ പ്രവര്‍ത്തനം അതിനേക്കാള്‍ ഭീകരമാണ്.യുക്തി ചിന്ത,വിശകലന പാടവം, സാമാന്യ ബോധം ഇതൊന്നും മാധ്യമ പ്രവര്‍ത്തനത്തിന് അനിവാര്യ യോഗ്യതകളല്ലാതായി മാറി. സംശയമുണ്ടെങ്കില്‍ കഴിഞ്ഞയാഴ്ചയിലെ മലയാള പത്രങ്ങള്‍ മറിച്ചുനോക്കാം. ചാനലുകളിലെ അന്തിച്ചര്‍ച്ചകളുടെ യൂ ട്യൂബ് ലിങ്കുകള്‍ പരിശോധിക്കാം.

കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് ചില മാന്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കണാതായവരുടെ ബന്ധുക്കള്‍ തന്നെയാണ് പരാതി നല്‍കിയത്. കുഞ്ഞു കുട്ടി പരാധീനങ്ങളടക്കം കുടുംബ സമേതമാണ് പലരേയും കാണാതായിരിക്കുന്നത്. ഇവര്‍ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ ആകൃഷ്ടരായി നാടുവിട്ടതാണെന്ന അഭ്യൂഹം പരന്നതോടെ മാധ്യമങ്ങളുടെ അപസര്‍പക റിപ്പോര്‍ട്ടര്‍മാര്‍ സടകുടഞ്ഞെഴുന്നേറ്റു. പകല്‍സമയത്ത് സി പി ഐയുടെ വക്കീലും, സന്ധ്യക്ക് ചാനല്‍ ചര്‍ച്ചകളില്‍ രാഷ്ട്രീയ നിരീക്ഷകനും, രാത്രിയില്‍ സംഘ്പരിവാറിന്റെ എടുത്തുവെപ്പുകാരനും, പിന്നെ വെള്ളാപ്പള്ളി മുതലായവരുടെ പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്റുമായ വക്കീല്‍ പ്രതിഭ കേരളത്തില്‍ കെ.കരുണാകരന്‍ മുഖ്യ മന്ത്രിയായിരുന്ന കാലം മുതലുള്ള മുസ്‌ലിം തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരേടുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡാറ്റ സപ്പോര്‍ട്ട് നല്‍കി. ഐ ബി,റോ, എന്‍ ഐ എ തുടങ്ങി ലോക്കല്‍ പോലിസ് വരെ നടത്തേണ്ട അന്വേഷണം ഐ എസ് എന്നാല്‍ കായാണോ പൂവാണോ എന്ന് തിരിച്ചറിയാത്ത ലേഖക പൈതങ്ങള്‍ എടുത്തിട്ടമ്മാനമാടി.സമാന്യ യുക്തിയുടെ കണിക പോലും ഇല്ലാത്ത അസംബന്ധങ്ങള്‍. കേന്ദ്ര സംസ്ഥാന ആഭ്യന്തര വകുപ്പുകളും അന്വേഷണ ഏജന്‍സികളും ഐ എസ് ബന്ധത്തിന് തെളിവൊന്നുമില്ലെന്ന് ആണയിട്ട് പറയുമ്പോഴും ഐ എസ് ബന്ധം സ്ഥിരീകരിച്ചതായി ഔദ്യേഗിക സ്രോതസ്സുകളില്‍ നിന്നെന്ന വ്യാജേന വാര്‍ത്തകള്‍ എഴുതിക്കുട്ടി അന്തരിക്ഷം മലീമസമാക്കി. ഇസ്‌ലാമോ ഫോബിയ അതിന്റെ പാരമ്യത്തില്‍ എത്തിച്ചു. ഇത് ആര്‍ക്ക് വേണ്ടിയായിരുന്നു എന്ന് അന്വേഷിക്കുമ്പോഴാണ് പ്രബുദ്ധ കേരളത്തിലെ മതേതര പാരമ്പര്യം അവകാശപ്പെടുന്ന മാധ്യമങ്ങളുടെ തനിനിറം പുറത്താവുന്നത്. മലപ്പുറം ജില്ലയുടെ സമീപ ജില്ലകളില്‍ നിന്നാണ് ഭീകരബന്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് പത്രത്തോടൊപ്പം സംസ്‌കാരവും പ്രചരിപ്പിക്കുന്ന മലയാളത്തിലെ ദേശീയ ദിനപത്രം എഴുതിവിട്ടു. ഡിഫ്തീരിയയായാലും തീവ്രവാദമായാലും മലപ്പുറത്തെ ഐക്കണാക്കി മുസ്‌ലിംകളുടെ നെഞ്ചത്ത് കുതിര കയറുക.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 6000 ത്തോളം ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചൂ. നിമിഷയെന്ന പെണ്‍കുട്ടി ഇസ്‌ലാം സ്വീകരിച്ച് ഫാത്തിമയായത് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് വിളിപ്പാടകലെയുള്ള സലഫി സെന്ററില്‍ വെച്ചാണ്. ബെക്‌സണ്‍ എന്ന ഈസയുടെയും ബെറ്റ്‌സണ്‍ എന്ന യഹിയയുടെയും കുത്തഴിഞ്ഞ കുടുംബാന്തരീക്ഷമാണ് അവരെ ഇസ്‌ലാം മത വിശ്വാസത്തിലും അതുവഴി തീവ്രവാദത്തിലും എത്തിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ ഭാവനകള്‍ ചിറക് വിടര്‍ത്തി. പ്രണയിച്ച് വീടുവിട്ടിറങ്ങി പിന്നീട് പോലീസും കോടതിയും ഇടപെട്ട് ഈസയും യഹിയയും നിയമപ്രകാരം വിവാഹം കഴിച്ച മെറിന്‍ എന്ന മറിയവും നിമിഷയെന്ന ഫാത്തിമയും വിവാഹ ശേഷവും അവരവരുടെ വീട്ടുകാരുമായി ബന്ധം നിലനിര്‍ത്തിയിരുന്നതായി മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഇവരുടെ ഭാര്യമാരെ പറ്റി യുവാക്കളോടൊപ്പം കാണാതായ യുവതികള്‍ എന്നേ മാധ്യമങ്ങള്‍ പറയൂ.ഇസ്‌ലാം സ്വീകരിച്ചവരുടെ എണ്ണവും സലഫി സെന്ററിന്റെ ലൊക്കേഷനും തേടിപ്പോയവര്‍ ആര്യസമാജത്തിലും ചെങ്കോട്ടുകോണത്തും വള്ളിക്കാവിലും വി എച്ച് പി കാര്യാലയത്തിലും ഘര്‍വാപ്പസിയിലും അനേകം ധ്യാനകേന്ദ്രങ്ങളിലും മതപരിവര്‍ത്തനം ചെയ്യുന്നവരുടെ കണക്കുകള്‍ കൂടി അന്വേഷിച്ചോ ആവോ. ഇസ്‌ലാം ആശ്ലേഷിച്ചതിന്റെ പേരില്‍ ആര്‍ എസ് എസ്സുകാരുടെ കുത്തേറ്റ് മഞ്ചേരി കോടതി മുറ്റത്ത് പിടഞ്ഞുമരിച്ച ചിരുതക്കുട്ടി, ആര്യസമാജത്തില്‍ കഴുത്തില്‍ കത്തിവെച്ച് മാതൃധര്‍മത്തിലേക്ക് തിരിച്ചുകൊണ്ടുപോയ റഹീമ, കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ആയുധമാക്കിയ മെഡിക്കല്‍ വിദ്യാര്‍ഥി സത്യനാഥന്റെ മതപരിവര്‍ത്തനം,ഇതൊന്നും അന്വേഷിച്ചില്ല. ഇതുകൂടി ഇന്‍വെസ്റ്റിഗേറ്റീവ് സ്‌റ്റോറിയില്‍ ഉള്‍പ്പെടുത്തിയാലല്ലേ ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനം പൂര്‍ണമാകൂ.

ബ്രഹ്മചര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സംന്യാസം എന്നിവ മനുഷ്യന്റെ ജീവിതാവസ്ഥകളാണെന്ന് ഭാരതീയ സ്മൃതികള്‍ പറയുന്നു.കാശി, രാമേശ്വരം, വാരണാസി, ഹിമാലയം തുടങ്ങി പൗരാണിക തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് ആളുകള്‍ തീര്‍ഥയാത്ര പോകാറുണ്ട്.തിരിച്ചുവരാതെ അവിടെ മരണമടഞ്ഞാല്‍ മോക്ഷം കിട്ടിയെന്നാണ് വിശ്വാസം. കുംഭമേളയും അവിടുത്തെ നഗ്‌ന നാഗ സംന്യാസിമാരും അവരുടെ അരാജക ജീവിതവും സതിയും ഇപ്പോഴൂം നിലനില്‍ക്കുന്ന ദേവദാസി സമ്പ്രദായവും ഹിന്ദു മതത്തിന്റെ ജീര്‍ണതയായി ആരും വിലയിരുത്തിയിട്ടില്ല. വൈവിധ്യങ്ങളായേ കണ്ടിട്ടുള്ളൂ. ഇത്തരം ജീര്‍ണതകളെ കുറിച്ചെഴുതിയ പെരുമാള്‍ മുരുകനെ ഓര്‍മയില്ലേ. യുക്തിവാദികളും സ്വതന്ത്ര ലൈംഗികവാദികളും പ്രത്യേക കമ്മ്യൂണുകളയി കേരളത്തില്‍ പോലും ജീവിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചിരുന്ന ജൂതന്‍മാര്‍ കൂട്ടമായി വാഗ്ദത്ത ഭൂമിയായ ഇസ്രായേലിലേക്ക് കുടിയേറിയത് വിശ്വാസ പൂര്‍ത്തീകരണത്തിന്റെ ഭാഗമായാണ.് ക്രിസ്തുമത വിശ്വാസികളില്‍ നിന്ന് വേറിട്ട് പോയ ഒരുവിഭാഗം ചെകുത്താനെ ആരാധിക്കുന്നുണ്ട്. ഇവരെ ബ്ലാക്ക് മാസിന്റെ ആള്‍ക്കാര്‍ എന്നാണ് വിളിക്കുന്നത്.കുറച്ച് കാലം മുമ്പ് ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാനക്ക് ശേഷം വീഞ്ഞില്‍ മുക്കി വിശ്വാസികളുടെ നാവില്‍ വെച്ച് കൊടുക്കുന്ന തിരുവോസ്തി എന്ന വിശുദ്ധ അപ്പം പള്ളികളില്‍ നിന്ന് മോഷണം പോകുന്നതായി പോലീസ് കേസും പത്രവാര്‍ത്തയും ഉണ്ടായി. പോലിസ് അന്വേഷണം ചെന്നെത്തിയത് ബ്ലാക്ക് മാസ്സിന്റെ ആള്‍ക്കാരിലായിരുന്നു. ഇവരുടെ ആരാധനാ രീതികളില്‍ ലൈംഗിക കേളികള്‍ വരെ ഉള്ളതായി പറയപ്പെടുന്നു. ഇതിന്റെ പേരില്‍ ആരും ക്രിസ്ത്യന്‍ മതമേധാവികളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടില്ല. കേരളത്തിലെ വിവിധ ജില്ലകളില്‍ എട്ടോളം മിണ്ടാ മഠങ്ങളുണ്ട്. ഈ കന്യാസ്ത്രീ മഠങ്ങളിലെ അന്തേവാസികള്‍ക്ക് സംസാര സ്വാതന്ത്ര്യമില്ല. ഇത് സ്ത്രീകളുടെ സംസാര സ്വാതന്ത്ര്യം പോലും വിശ്വാസ ത്തിന്റെ പേരില്‍ വിലക്കുന്ന പുരുഷ കേന്ദ്രീകൃത സമീപനമായോ ക്രിസ്തു മതത്തിന്റെ കുഴപ്പമായോ ആരും കണ്ടതുമില്ല. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തിനായി പുറപ്പെട്ടുപോയതായി പറയുന്നവര്‍ എന്തെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തി ചെയ്തതായി തെളവില്ല. നിയമാനുസൃത യാത്രാരേഖകളുമായാണ് അവര്‍ യാത്ര ചെയ്തത്. ഭൗതിക വിരക്തിയും തീര്‍ഥാടനവും ക്രിമിനല്‍ കുറ്റമല്ല. പ്രകൃതി ജീവനത്തിന്റെയും ജൈവ കൃഷിയുടെയും കാലത്ത് കൃഷിയും ആടുമേയ്ക്കലും ഒട്ടും തെറ്റല്ല.

അമൃതാനന്ദമയി, ശ്രീശ്രീ,ബാബാ രാംദേവ്, സായിബാബ, ആശാറാം ബാപ്പു മുതല്‍ സന്തോഷ് മാധവന്‍ വരെയും കെ പി യോഹന്നാനും എം വി യോഹന്നാനും ദേവസ്യമുല്ലക്കരസാറും പിന്നെ വ്യവസ്ഥാപിത ധ്യാന കേന്ദ്രങ്ങളും വചനപ്രഘോഷണത്തി ന്‍െയും രോഗശാന്തിശുശ്രൂഷയുടെയും യോഗയുടെയും സുദര്‍ശന ക്രിയയുടെയും മറവില്‍ വാരിക്കൂട്ടുന്ന കോടികളും വിദേശ ഫണ്ടും കാണിച്ചുകൂട്ടുന്ന അത്യാചാരങ്ങളും ഒരുമാധ്യമ പ്രവര്‍ത്തകന്റെയും അന്വേഷണാത്മക റിപ്പോര്‍ട്ടിനു വിഷയമാകില്ല. അവര്‍ക്ക് താടിയും തലപ്പാവുമില്ലല്ലോ. ഡോ.സാക്കിര്‍നായിക്കിന് ഇത് രണ്ടും ആവശ്യത്തിനുണ്ട്. സത്‌നാം സിംഗും നാരായണന്‍ കുട്ടിയും പേരറിയാത്ത അനേകം പേരും അടുത്തകാലത്തെ സ്ത്രീ പീഡനവും ചോദ്യ ചിഹ്‌നമായി മലയാളികളുടെ മുന്നിലുണ്ട്. ആര്‍ എസ് എസ് നെ പോലൊരു ലക്ഷണമൊത്ത ഭീകര സംഘടന നിയന്ത്രിക്കുന്ന ഭരണകൂടവും സ്വാധി പ്രാചി, യോഗി ആദിത്യ നാഥ്, സാക്ഷി മഹാരാജ്, അസിമാനന്ദ, പ്രജ്ഞ സിംഗ് ഠാക്കുര്‍. സംഗീത് സോം ഇവരെല്ലാം വാഴുന്ന ഇന്ത്യയില്‍ ഡോ.സാക്കിര്‍നായിക്ക് എങ്ങനെ തെറ്റാകും. ദേവേന്ദ്ര ഫട്‌നാവിസിന്റെ പോലിസും രാജ്‌നാഥ് സിംഗിന്റെ സി ബി ഐ യും ഐബി യും റോയും തലകുത്തി നിന്ന് പരിശോധിച്ചിട്ടും ഡോ.സാക്കിര്‍നായിക്കിനെ കുടുക്കാന്‍ പറ്റിയ ഒന്നും കിട്ടിയില്ല. ബംഗ്ലാദേശിലുണ്ടയ ആക്രമണത്തിന്റെ പ്രേരക ശക്തിയായി സാക്കിര്‍ നായിക്കിനെ ചിത്രീകരിച്ച അവിടുത്തെ പത്രം നിലപാട് മാറ്റി തിരുത്ത് കൊടുത്ത് മാപ്പ് പറഞ്ഞെങ്കിലും നമ്മുടെ മാധ്യമങ്ങള്‍ അതറിഞ്ഞിട്ടില്ല. അപവാദ പ്രചാരണങ്ങള്‍ക്ക് ഒരുകുറവുമില്ല. രണ്ടാം മാറാട് മൂവാറ്റൂപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവം, ലൗ ജിഹാദ് ഇപ്പോഴത്തെ മാന്‍ മിസ്സിംഗ് കേസ് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ അങ്ങേ അറ്റം പാനിക്കായ സന്ദര്‍ഭം വേറെ ഇല്ല.നാട്ടില്‍ നടക്കുന്ന എല്ലാ സംഭവങ്ങളുടെയും ഉത്തരവാദിത്തം ഇവരെന്തിനാ ഏറ്റെടുക്കുന്നത്?. ഉത്തരവാദിത്തം അടിച്ചേല്‍പിക്കാന്‍ വരുന്നവരേട് അത്തരം കാര്യങ്ങള്‍ നോക്കാന്‍ നാട്ടില്‍ നിയമ നീതിന്യായ സംവിധാനങ്ങള്‍ ഉണ്ട്. കാര്യങ്ങള്‍ അവര്‍ കൈകാര്യം ചെയ്യട്ടെ. ഇതിലൊന്നും ഞങ്ങള്‍ക്ക് ഒരുവേവലാതിയുമില്ല. ഇതിന്റെ പേരില്‍ മുസ്‌ലിംകളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്ന് ആത്മ വിശ്വാസത്തോടെ പറയാന്‍ സമുദായ നേതൃത്വത്തിന് ആര്‍ജവമുണ്ടാകാത്തിടത്തോളം ഈ മാധ്യമ വേട്ട തുടര്‍ന്നുകൊണ്ടേയിരിക്കും. അതുപോലെ സലഫി ബ്രാന്റ് ഇസ്‌ലാമിന്റെ പ്രചാരകനും ബഹുസ്വര സമൂഹത്തിലെ ആശയ സംവാദത്തിന്റെ ബാലപാഠം പോലും വശമില്ലാത്ത പന്തിരിപ്പന്‍ സാമൂഹിക വീക്ഷണങ്ങള്‍ പിന്തുടരുന്ന ഡോ.സാക്കിര്‍ നായിക്കിനെ പോലൊരാളെ ഇസ്‌ലാമിന്റെ ബ്രാന്റ് അംബാസഡര്‍ ആക്കേണ്ട ആവശ്യമൊന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കില്ല. ഭരണഘടന പൗരന്‍മാര്‍ക്ക് അനുവദിക്കുന്ന എല്ലാ അവകാശവും അദ്ദേഹത്തിനും ലഭിക്കേണ്ടതുണ്ട്. അത് തടയാന്‍ ആരെയും അനുവദിക്കാനും പാടില്ല.

Top