അറിയാനും അറിയിക്കാനുമുള്ള പുത്തനിടങ്ങള്‍: സൈബര്‍ സംസ്‌കാര രാഷ്ട്രീയത്തിന്റെ പുത്തന്‍പാതകള്‍

ഒരു വശത്ത് പൊതുവിടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം തുടക്കത്തില്‍ നല്‍കിയാകര്‍ഷിക്കുകയും പൗരസമൂഹത്തെ മുഴുസമയ രഹസ്യനിരീക്ഷണത്തിന്‍ കീഴിലാക്കുകയും വിവരവരുമാനത്തേയും പരസ്യവരുമാനത്തേയും സമാഹരിക്കുകയും മറുവശത്ത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തേയും ആശയ പ്രാചാരണത്തേയും സംസ്‌കാര സമരങ്ങളേയും പോരാട്ടങ്ങളേയും കൂച്ചുവിലങ്ങിടുകയും ചെയ്യുകയാണ് ഭരണകൂടോപാധികള്‍. ബി. എസ്. എന്‍. എല്ലിന്റേയും മറ്റും പുതിയ നയസമീപനങ്ങള്‍ ഇത്തരം കുത്തകവല്‍ക്കരണത്തിലേക്കും സ്വകാര്യവല്‍ക്കരണത്തിലേക്കും സര്‍വെയിലന്‍സ് ഭരണത്തിലേക്കും കൂപ്പുകുത്തുന്നതാണ്. നവസാമൂഹ്യ മാധ്യമങ്ങള്‍ ഉണര്‍ത്തിയെടുത്ത വിമോചന വിനിമയ ഇടങ്ങളേയും ജനായത്ത ആവേഗങ്ങളേയും സാമൂഹ്യ ചാലകതയേയും സംരക്ഷിക്കാനും വികസിപ്പിക്കാനും കൂടുതല്‍ വിനിമയസാധ്യതകള്‍ ബഹുജനങ്ങള്‍ക്ക് ലഭ്യമാക്കുവാനും വേണ്ടി തന്നെ പുതിയ പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും അനിവാര്യമായി വരികയാണ്.

സ്‌നേഹത്താല്‍ സഹോദരബുദ്ധിയിലെല്ലാറ്റെയും
ഭേദം വിട്ടറയുന്നോര്‍ തന്നെയാണറിഞ്ഞുള്ളോര്‍
”ധര്‍മ്മഗാനം,” സഹോദരനയ്യപ്പന്‍
________________________

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 2002 ലാണ് ഞാന്‍ ഭൂലോക വലയിലേക്കു കണ്ണിചേര്‍ന്നത്. ഇമെയിലിലൂടെയായിരുന്നു എന്റെ സൈബര്‍ ലോകത്തേക്കുള്ള രംഗപ്രവേശം. സഹോദരനായ അരുണാണ് എനിക്കു വേണ്ട മാര്‍ഗദിനിര്‍ദേശങ്ങള്‍ തന്നത്. ഗ്രൂപ്‌മെയിലിങ്ങിന്റെ സാധ്യതകള്‍ വിപുലമായ ആശയ പ്രകാശനത്തിനായി ഉപയോഗിച്ചിട്ടുണ്ട്. താമസിയാതെ തന്നെ ലോകവലയിലെ വിപുലമായ വെബിടങ്ങളിലേക്കു ഞാനത്തി നോക്കി. വിവരവിജ്ഞാനങ്ങളും പടങ്ങളും സംഗീതവും സിനിമയുമെല്ലാം നെറ്റിലൂടെ അതിശയിപ്പിക്കും വണ്ണം കരഗതമായി വന്നു.
ആശയ പ്രകാശനത്തിനും ആത്മപ്രകാശനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പറ്റിയ വേദിയായി ലോകവലയെ സ്വാംശീകരിക്കുകയായിരുന്നു ഞാന്‍. സഹോദരന്റെ സഹായത്തോടെ സ്വന്തം പേരില്‍ ഒരു വെബ്‌സൈറ്റു തന്നെ സാക്ഷാല്‍ക്കരിക്കുകയും അതില്‍ സ്വന്തം എഴുത്തുകളും ചിത്രങ്ങളും ഫോട്ടോകളും പ്രസിദ്ധീകരിക്കുകയും ചെയ്തു (www.ajaysekher.net). ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഇതെല്ലാം ആവശ്യക്കാര്‍ക്ക് ഗൂഗിള്‍ അന്വേഷണത്തിലൂടെ ലഭ്യമാകും എന്നത് എന്നെ പോലുള്ള വിദ്യാര്‍ഥികളേയും ഗവേഷകരേയും ആവേശം കൊള്ളിച്ചു. എം. ജി. സര്‍വകലാശാലയില്‍ ഗവേഷണം ചെയ്തു കൊണ്ടിരുന്നപ്പോളും പിന്നീട് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അതിഥി അധ്യാപകനായിരുന്നപ്പോളും ഞാന്‍ ആഗോളവലയുടെ അല്‍ഭുതലോകത്തെ പിന്‍തുടര്‍ന്നു. ഫോട്ടോകള്‍ എടുത്ത് അപ്പോള്‍ തന്നെ ഫ്‌ലിക്കറിലും മറ്റും അപ്‌ലോഡ് ചെയ്യുന്ന രീതിയും 2005 ല്‍ തന്നെ പ്രയോഗിച്ചു പോന്നു.
ബ്ലോഗിങ്ങിന്റെ ഏറ്റവും വലിയ സാധ്യത അത് ആശയവിനിമയത്തെ പ്രോല്‍സാഹിപ്പിക്കുകയും സാര്‍ഥകമായ സാമൂഹ്യ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കുകയും ചെയ്യും എന്നതാണ്. വായനക്കാര്‍ക്കും കാണികള്‍ക്കും തങ്ങളുടെ അഭിപ്രായവും വിയോജിപ്പും വീക്ഷണവുമെല്ലാം അവതരിപ്പിക്കാനും രേഖപ്പെടുത്താനുമുള്ള ഇടം ബ്ലോഗിലുണ്ട്. ഈ രീതിയില്‍ തികച്ചും ജനായത്തപരമായ ഒരു സംവാദ ഇടമാകാനുള്ള സാധ്യത സൈബര്‍ പ്രസിദ്ധീകരണ രംഗത്തുണ്ട്. ഭിന്നസ്വരങ്ങള്‍ക്കും വിയോജിപ്പിനും സ്ഥാനമുള്ള ഒരു വിനിമയസ്ഥലിയായി വേണം അതിനെ കാണാനും നിലനിര്‍ത്താനും. വൈവിധ്യങ്ങളുടെ സഹിഷ്ണുതയോടെയുള്ള സഹവര്‍ത്തിത്തവും അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന പ്രതിപക്ഷ ബഹുമാനവും സൈബര്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഭാഗമായി വികസിപ്പിക്കേണ്ടതുണ്ട്. അപരനിഷേധത്തിനോ കിടമല്‍സരത്തിനോ വാദകോലാഹലങ്ങള്‍ക്കോ ജയഭേരിമുഴക്കുന്നതിനോ തമസ്‌കരിക്കുന്നതിനോ അല്ല മറിച്ച് അറിയുകയും അറിയിക്കുകയും ചെയ്യുന്നതിലാണ് നാണുവാശാന്‍ ആശയസംവാദത്തെ മുന്‍നിര്‍ത്തി പറയുന്നതു പോലെ നവമാധ്യമങ്ങളുടേയും സൈബര്‍ വിനിമയലോകത്തിന്റേയും പ്രസക്തി. അതീത യാഥാര്‍ഥ്യമല്ല മൂര്‍ത്തമായ സാമൂഹ്യയാഥാര്‍ഥ്യങ്ങളുടെ വൈവിധ്യമാണ് സൈബര്‍സംസ്‌കാരം പ്രതിനിധാനം ചെയ്യുന്നത്. കേരള നവോത്ഥാനത്തേ തന്നെ സാധ്യമാക്കിയ ഈ സമഭാവനയും സഹിഷ്ണുതയും സഹവര്‍ത്തിത്തവും നിറഞ്ഞ മാനവികമായ തത്വദര്‍ശനമാകാം എന്റെ സൈബര്‍ സംസ്‌കാര രാഷ്ട്രീയത്തിന്റെ പിന്നിലുള്ള നൈതികദീപ്തി.
അധീശ സമവായത്തിന്റെ നിര്‍മിതിക്കെതിരായ വൈവിധ്യങ്ങളുടെ ജനായത്തപരമായ സംസ്‌കാര രാഷ്ട്രീയമാണ് സൈബര്‍ സംസ്‌കാര രാഷ്ട്രീയം. ജനായത്തപരവും തുല്യതയിലും നീതിയിലും പരസ്പര പൂരകത്വത്തിലുമധിഷ്ഠിതമായ ഒരു നവസാമൂഹ്യഭാവനയിലേക്കും ഒരു വിമോചനാത്മകമായ സൈബര്‍ സമുദായ ഭാവനയിലേക്കും അതു വഴിതെളിക്കുന്നു. തികച്ചും ഭവിഷ്യോന്മുഖവും അടിത്തട്ടിലുള്ള ജനതയെ ദൃശ്യമാക്കുന്നതുമാണത്. കേരളത്തിലെ വരേണ്യ സമവായത്തിലും ഹൈന്ദവ പൊതുബോധത്തിലും ഒതുക്കപ്പെടുന്നതും വെട്ടിനീക്കം ചെയ്യപ്പെടുന്നതുമായ പല വിമര്‍ശ വീക്ഷണങ്ങളും പൊതുമണ്ഡലത്തിലെത്തിക്കാന്‍ ബ്ലോഗിങ്ങിലൂടെ കഴിയുന്നു. ലിങ്കുകളിലൂടെ ഇവ ഇമെയില്‍ വഴി മറ്റുള്ളവര്‍ക്കു അയച്ചു കൊടുക്കുവാനും സാധിക്കുന്നു. ഫെയിസ്ബുക്കും മറ്റും വന്നതോടെ ഈ ലിങ്കുകള്‍ പകര്‍ന്നു കൊടുക്കാനുള്ള അവസരം കൂടിയിരിക്കുകയാണ്.
സമഗ്രക്രമീകരണത്തിനും സമഗ്രാധിപത്യത്തിനും വ്യത്യസ്തതകളുടെ ഉന്മൂലനത്തിനും ശ്രമിക്കുന്ന തികച്ചും ജനായത്തവിരുദ്ധവും ഹിംസാത്മകവുമായ അധീശ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന വിമര്‍ശ വീക്ഷണങ്ങളും മറ്റും ജനങ്ങളിലെത്തിക്കാനും പ്രത്യേകിച്ചും യുവാക്കളെ സ്വാധീനിക്കാനും ബ്ലോഗിങ്ങിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള വിമോചനവേലയും സുവിശേഷവും പടര്‍ത്തിയതുകൊണ്ട് പുരുഷപൗരോഹിത്യത്താല്‍ ഇല്ലാതാക്കപ്പെട്ട കേരളത്തിലെ അമര്‍ത്തപ്പെട്ട ബഹുജന സംസ്‌കാരമായ ബുദ്ധസംസ്‌കാരത്തെ കുറിച്ചുള്ള നിരവധി ലേഖനങ്ങള്‍ വെബ്‌സൈറ്റില്‍ എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്. സാംസ്‌കാരികമായ ഒരു പുരാവസ്തുവിജ്ഞാനീയവും വംശാവലിചരിത്രവും ഇത്തരം എഴുത്തുകളിലും ചിത്രങ്ങളിലും കൂടി വികസിക്കുന്നുണ്ട്.

_________________________________
ചെറുചരിത്രങ്ങളേയും തമസ്‌കൃത അരികു സത്യങ്ങളേയും പ്രാദേശിക സംസ്‌കാര സൂക്ഷ്മതകളേയും കുറിച്ചുള്ള അന്വേഷണങ്ങളും ചോദ്യങ്ങളും ഉന്നയിക്കാനുള്ള ശ്രമമാണ് കൂടുതലും നടത്തിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫെയിസ്ബുക്കിലുള്ള ആശയ വിനിമയവും ചര്‍ച്ചകളുമാണ് കൂടുതല്‍ നടക്കുന്നത്. ഭിന്നലൈംഗികതയുടേയും ലൈംഗിക ന്യൂനപക്ഷ സമുദായങ്ങളുടേയും അവകാശപ്പോരാട്ടങ്ങളോടു കൂടി നടന്നിട്ടുണ്ട്. ബ്രാഹ്മണിക മൂലധന ആണ്‍കോയ്മയേയും ആണത്ത വ്യവഹാരങ്ങളേയും അപനിര്‍മിക്കാനും ഇന്ത്യന്‍ ഫാഷിസത്തിന്റെ വര്‍ണലിംഗാധീശ യാഥാര്‍ഥ്യങ്ങളെ പൊളിച്ചുകാട്ടാനും ശ്രമിക്കാറുണ്ട്. ഹിംസിക്കപ്പെടുന്ന ന്യൂനശബ്ദങ്ങളേയും സമുദായങ്ങളേയും ഒച്ചപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള പരിശ്രമങ്ങളുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തേയും സ്വത്വാവിഷ്‌കാരത്തേയും ദൃശ്യസംസ്‌കാര പരതയേയും ഗാഢമായി ആശ്ലേഷിക്കുന്ന സമീപനമാണെനിക്കുള്ളത്.
_________________________________ 

പലതിനും നീണ്ട ചര്‍ച്ചകളും പ്രതികരണങ്ങളും ഉണ്ടായിട്ടുണ്ട്. കവിതകളും ലേഖനങ്ങളും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു ചേര്‍ക്കാനുമായിട്ടുണ്ട്. 2012 ല്‍ കേരളവും ഇന്ത്യയും ഹിംസയിലേക്കും സമഗ്രാധിപത്യത്തിലേക്കും അടുക്കുന്നത് തിരിച്ചറിഞ്ഞ് ടാക്‌സ് ആന്‍ഡ് കട്‌സ് എന്ന പേരില്‍ ബ്ലോഗിലൂടെ ഒരു ഓണ്‍ലൈന്‍ ചിത്ര പ്രദര്‍ശനം തന്നെ നടത്തുകയുണ്ടായി. അപരഹിംസയ്ക്കും സംസ്‌കാര ദേശീയവാദത്തിനും ഫാഷിസത്തിനുമെതിരേ ഇമേജ്/കാര്‍നേജ് എന്ന സംഘചിത്രപ്രദര്‍ശനം മലബാറില്‍ നിന്നുള്ള ടി. മുരളിയുമായി ചേര്‍ന്ന് 2013 സെപ്റ്റംബറില്‍ കൊച്ചിയിലും ഒക്‌റ്റോബറില്‍ കോഴിക്കോടും നടത്തുകയുണ്ടായി. ഇതിന്റെയെല്ലാം പ്രചാരവേലയും വിനിമയവും ബ്ലോഗിലും ഫെയ്‌സ്ബുക്കിലുമായാണ് നടന്നത്.
ദലിത് ജ്ഞാനവിഷയങ്ങളിലുള്ള നിരവധി കവിതകളും ലേഖനങ്ങളും ബ്ലോഗിലുണ്ട്. പൊയ്കയിലപ്പച്ചനും സഹോദരനയ്യപ്പനും മുതല്‍ എസ്. ജോസഫും ഒ. കെ. സന്തോഷും വരെ ഇങ്ങനെ സമ്മിശ്രമായി പ്രതിനിധാനം ചെയ്യപ്പെടുന്നു. ചന്ദ്രമോഹന്‍ എസ്. എന്ന ഇംഗ്ലീഷിലെഴുതുന്ന കേരളീയനായ ഒരേയൊരു ദലിത്കവിയും ഇതിലുണ്ട്. വാര്‍സ്‌കേപ് വേഴ്‌സസ് എന്ന ആദ്യ കാവ്യസമാഹാരം 2014 ല്‍ പുറത്തിറക്കിയ ചന്ദ്രമോഹന്റേയും മറ്റും പല കവിതകളും ഇപ്പോഴും ഇമെയിലിലും ഫെയ്‌സ്ബുക്കിലുമാണ് ഉടലെടുക്കുന്നതും ഉയിരെടുക്കുന്നതും പകരുന്നതും. പദ്മനാഭസ്വാമി ക്ഷേത്രനിധിയെ കുറിച്ചുള്ള ചര്‍ച്ച നടന്നുകൊണ്ടിരുന്നപ്പോള്‍ ജെ. രഘുവിനെ പോലുള്ള വിമര്‍ശ ചിന്തകരുടെ പ്രസ്തുത വിഷയത്തിലുള്ള ശക്തമായ ലേഖനം ഇംഗ്ലീഷിലാക്കി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത് ഒരു വലിയ കാര്യമായി തോന്നുന്നു.
പാരിസ്ഥിതിക വിഷയങ്ങളിലും നിരവധി സചിത്ര ലേഖനങ്ങള്‍ ബ്ലോഗില്‍ എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ പരിസ്ഥിതി, സസ്യജന്തുവൈവിധ്യം, പറവകള്‍, പൂമ്പാറ്റകള്‍, അരുവികള്‍, നദികള്‍, പുല്‍മേടുകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിങ്ങനെ പ്രകൃതിയും മനുഷ്യസംസ്‌കാരവും തമ്മില്‍ ഇടകലരുന്ന വിഷയങ്ങളെ പരിസ്ഥിതി സംരക്ഷണത്തിന്റെ നോക്കുപാടിലൂടെ മനുഷ്യാവകാശങ്ങളെ മാനിച്ചുകൊണ്ട് യുവജനതയ്ക്കും ഭാവിയ്ക്കും വേണ്ടി അവതരിപ്പിക്കാനുള്ള ശ്രമമാണീ ദിശയില്‍ നടത്തിയിട്ടുള്ളത്. വംശനാശം നേരിടുന്ന പറവകളിലൊന്നായ വെള്ളവയറന്‍ കടല്‍പ്പരുന്തിനെ കുറിച്ചുള്ള ഫോട്ടോ എസ്സേ ഇത്തരത്തില്‍ ശ്രദ്ധേയമാണ്. കാസറഗോഡ് ഗവ. കോളേജില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന 2010-11 കാലത്താണ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ വി. സി. ബാലകൃഷ്ണന്‍, കാവുണ്ണി, ജാഫര്‍ പാലോട് എന്നിവരോടൊത്ത് ബേക്കല്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള തീരദേശത്തു കൂടി സഞ്ചരിച്ചു കൊണ്ട് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.
അധീശ സംസ്‌കാരത്തേയും സംസ്‌കാര വരേണ്യവാദത്തേയും ഫാഷിസത്തേയും ചോദ്യം ചെയ്യുന്ന സംസ്‌കാര രാഷ്ട്രീയം എന്ന പൊതുശീര്‍ഷകത്തില്‍ കീഴാളവും ബൗദ്ധവും മ്ലേഛവുമായ നിരവധി സംസ്‌കാര സാന്നിധ്യങ്ങളേയും ശബ്ദങ്ങളേയും കുറിച്ചുള്ള ലേഖനങ്ങള്‍ പലപ്പോഴും വിവാദങ്ങളും ചൂടേറിയ ചര്‍ച്ചകളും ഉണര്‍ത്തുന്നതാണ്. തിരുവിതാംകൂറിലെ മുലക്കരം നിര്‍ത്തലാക്കിയ ചേര്‍ത്തലയിലെ നങ്ങേലിയുടെ ബലി മുതല്‍ കേരളത്തിലെമ്പാടുമുള്ള കഴുവേറ്റിക്കല്ലുകളെ കുറിച്ചും എഴുതിയിട്ടുണ്ട്. ജൈനബൗദ്ധ പാരമ്പര്യമുള്ള അവര്‍ണ ബഹുജനങ്ങളോട് ബ്രാഹ്മണിക ഹിന്ദുമതം ചെയ്ത മതഹിംസകളെല്ലാം പുറത്താക്കുന്ന നിരവധി ലേഖനങ്ങളുണ്ട്.
നിരവധി മനുഷ്യരെ നേരില്‍ കണ്ട് അവരുടെ ജീവിതത്തേയും പ്രവര്‍ത്തനത്തേയും ലോകവീക്ഷണത്തേയും രചനകളേയും കുറിച്ചുള്ള എഴുത്തുകളും ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബേപ്പൂരെ വീട്ടില്‍ 2015 ജൂലൈയില്‍ അന്തരിച്ച ബഷീറിന്റെ ജീവിതസഖി ഫാബി ബഷീര്‍ മുതല്‍ പ്രാദേശിക കീഴാള ചരിത്രകാരനായ വൈക്കം അംബികാ മാര്‍ക്കറ്റിലെ ദലിത് ബന്ധു എന്‍. കെ. ജോസ് വരെ ഇത്തരത്തിലുള്ള സൈബര്‍ തൂലികാചിത്രങ്ങളാകുന്നു. ഇവരുടെയെല്ലാം മികച്ച ഛായാചിത്രങ്ങള്‍ നിറമുള്ള ഫോട്ടോകളായി ചേര്‍ക്കാനും സാധിച്ചിട്ടുണ്ട്. ഫാബി ബഷീറിന്റെ ചിത്രം പലരും സ്വതന്ത്രമായി പകര്‍ത്താറുള്ളതാണ്.
ചെറുചരിത്രങ്ങളേയും തമസ്‌കൃത അരികു സത്യങ്ങളേയും പ്രാദേശിക സംസ്‌കാര സൂക്ഷ്മതകളേയും കുറിച്ചുള്ള അന്വേഷണങ്ങളും ചോദ്യങ്ങളും ഉന്നയിക്കാനുള്ള ശ്രമമാണ് കൂടുതലും നടത്തിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫെയിസ്ബുക്കിലുള്ള ആശയ വിനിമയവും ചര്‍ച്ചകളുമാണ് കൂടുതല്‍ നടക്കുന്നത്. ഭിന്നലൈംഗികതയുടേയും ലൈംഗിക ന്യൂനപക്ഷ സമുദായങ്ങളുടേയും അവകാശപ്പോരാട്ടങ്ങളോടു കൂടി നടന്നിട്ടുണ്ട്. ബ്രാഹ്മണിക മൂലധന ആണ്‍കോയ്മയേയും ആണത്ത വ്യവഹാരങ്ങളേയും അപനിര്‍മിക്കാനും ഇന്ത്യന്‍ ഫാഷിസത്തിന്റെ വര്‍ണലിംഗാധീശ യാഥാര്‍ഥ്യങ്ങളെ പൊളിച്ചുകാട്ടാനും ശ്രമിക്കാറുണ്ട്. ഹിംസിക്കപ്പെടുന്ന ന്യൂനശബ്ദങ്ങളേയും സമുദായങ്ങളേയും ഒച്ചപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള പരിശ്രമങ്ങളുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തേയും സ്വത്വാവിഷ്‌കാരത്തേയും ദൃശ്യസംസ്‌കാര പരതയേയും ഗാഢമായി ആശ്ലേഷിക്കുന്ന സമീപനമാണെനിക്കുള്ളത്.
ചെന്നൈ ഐ. ഐ. റ്റി.യിലെ അംബേദ്കര്‍-പെരിയോര്‍ സംഘടനയെ നിരോധിച്ചപ്പോള്‍ നടന്ന സൈബര്‍ പോരാട്ടം തികച്ചും സ്മരണീയമാണ്. മഹാരാജാസ് കോളേജിന് സ്വയംഭരണം അടിച്ചേല്‍പ്പിച്ചതിനെതിരേ നടന്ന സൈബര്‍ പ്രചരണവും ശ്രദ്ധേയമായിരുന്നു. എന്നാല്‍ പൂനേ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ കൂടുതല്‍ നഗ്നമായ കാവിവല്‍ക്കരണത്തിനെതിരേ നടന്ന സൈബര്‍ സമരം സംസ്‌കാര ദേശീയവാദത്തിന്റെ കടുംകോട്ടകളില്‍ തട്ടി തകരുകയാണ്. തികച്ചും ആശങ്കാജനകമായ വര്‍ത്തമാന രാഷ്ട്രീയ പ്രതിസന്ധിയില്‍ ഭരണകൂടം എന്നാണ് സൈബര്‍ സ്വാതന്ത്ര്യത്തിനു മേല്‍ കത്തിവയ്ക്കുന്നതെന്ന് പറയാനാവില്ല. ഇന്ത്യയിലേയും കേരളത്തിലേയും പല സര്‍വകലാശാലകളിലും വൈഫൈയിലും ഔദ്യോഗിക കേബിള്‍ നെറ്റ്വര്‍ക്കിലും നവസാമൂഹ്യ മാധ്യമങ്ങള്‍ക്കു വിലക്കു വീണുകഴിഞ്ഞു. ഒരു വശത്ത് പൊതുവിടങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യം തുടക്കത്തില്‍ നല്‍കിയാകര്‍ഷിക്കുകയും പൗരസമൂഹത്തെ മുഴുസമയ രഹസ്യനിരീക്ഷണത്തിന്‍ കീഴിലാക്കുകയും വിവരവരുമാനത്തേയും പരസ്യവരുമാനത്തേയും സമാഹരിക്കുകയും മറുവശത്ത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തേയും ആശയ പ്രാചാരണത്തേയും സംസ്‌കാര സമരങ്ങളേയും പോരാട്ടങ്ങളേയും കൂച്ചുവിലങ്ങിടുകയും ചെയ്യുകയാണ് ഭരണകൂടോപാധികള്‍. ബി. എസ്. എന്‍. എല്ലിന്റേയും മറ്റും പുതിയ നയസമീപനങ്ങള്‍ ഇത്തരം കുത്തകവല്‍ക്കരണത്തിലേക്കും സ്വകാര്യവല്‍ക്കരണത്തിലേക്കും സര്‍വെയിലന്‍സ് ഭരണത്തിലേക്കും കൂപ്പുകുത്തുന്നതാണ്. നവസാമൂഹ്യ മാധ്യമങ്ങള്‍ ഉണര്‍ത്തിയെടുത്ത വിമോചന വിനിമയ ഇടങ്ങളേയും ജനായത്ത ആവേഗങ്ങളേയും സാമൂഹ്യ ചാലകതയേയും സംരക്ഷിക്കാനും വികസിപ്പിക്കാനും കൂടുതല്‍ വിനിമയസാധ്യതകള്‍ ബഹുജനങ്ങള്‍ക്ക് ലഭ്യമാക്കുവാനും വേണ്ടി തന്നെ പുതിയ പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും അനിവാര്യമായി വരികയാണ്.
_______________________________
ഡോ. അജയ് ശേഖര്‍, ഇംഗ്ലീഷ് വിഭാഗം, സംസ്‌കൃത സര്‍വകലാശാല കാലടി 683574

Top