ദുഷിച്ചകാലവും ഒരു ഓര്‍മ്മപ്പുസ്തകവും

”മരണം കാത്തിരിപ്പ്, വേര്‍പാട് എന്നിവയാണ് ഈ പുസ്തകത്തിന്റെ പൊതുപ്രമേയങ്ങള്‍ എന്ന് പറയാം. മരണത്തിന്റെ വഴുക്കുപാതയില്‍ പ്രവേശിച്ചുകഴിഞ്ഞവര്‍, മരണം സൃഷ്ടിച്ച വേര്‍പാടിന്റെ വേദന ജീവിച്ച് തീര്‍ക്കുന്നവര്‍, മരണത്തിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉദ്വേഗവും ഉത്കണ്ഠയും, മരണവും വേര്‍പാടും വഴിയായ പ്രണയം, നഷ്ടം എന്നിങ്ങനെ പല ശ്രുതികളിലും കാലങ്ങളിലുമായി ഈ കേന്ദ്രപ്രമേയങ്ങള്‍ വീണ്ടും വിസ്തരിക്കപ്പെടുന്നു.”

ലയാളിയുടെ ചിന്താലോകത്തിനും സാമൂഹികതയ്ക്കും ലഭിച്ച മികച്ച നേട്ടങ്ങളെന്ന നിലയിലാണ് ടി. കെ. രാമചന്ദ്രനും കെ. രവീന്ദ്രനും (ചിന്ത രവി) സമകാലീനതയില്‍ പ്രസക്തരാകുന്നത്. മാര്‍ക്‌സിസം എന്ന ബൃഹദാഖ്യാനത്തെ താര്‍ക്കികയുക്തിയില്‍നിന്നും അടര്‍ത്തിയെടുത്ത് ജ്ഞാന വ്യവഹാരമാക്കുകയായിരുന്നു ടി. കെ. രാമചന്ദ്രന്‍. നിലവിലുള്ള വൈരുദ്ധ്യങ്ങളുടെ അനുഭവവാദപരമായ (Empirical) ആഖ്യാനമെന്നതിനുപരി, ചരിത്രത്തെയും ചലനാത്മകമായ വര്‍ഗ്ഗാവസ്ഥയെയും പാഠവല്കരിക്കാനുതകുന്ന സൈദ്ധാന്തികാന്വേഷണമായിരുന്നു അദ്ദേഹത്തിനു മാര്‍ക്‌സിസം. വര്‍ത്തമാനകാലത്തെ സമുന്നതരായ പാശ്ചാത്യ-പൗരസ്ത്യ ചിന്തകരോടൊപ്പം സ്ഥാനമുള്ള ആ പ്രതിഭയുടെ ‘വാക്കുകള്‍ പ്രവര്‍ത്തിയാകാതിരുന്നത്’ ഇന്ത്യയില്‍ നിലനിന്ന മാര്‍ക്‌സിസം വരട്ടുതത്ത്വവാദമായിരുന്നതിനാലാണ്. മറ്റൊരു കാരണം, മനുഷ്യരാശിയുടെ സന്ദിഗ്ദ്ധതകളെ അഭിമുഖീകരിക്കാന്‍ മാര്‍ക്‌സിസത്തിനോ അതിന്റെ വ്യാഖ്യാനങ്ങള്‍ക്കോ കഴിയാതെ വന്നതാണ്. അന്റോണിയോ ഗ്രാംഷി മുതല്‍ എറിക്‌ഹോബ്‌സ് ബാംവരെയുള്ള മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ മാര്‍ക്‌സിസ്റ്റ് പ്രയോഗത്തിന് അപരിചിതരായിരിക്കുന്നതിനും കാരണം മറ്റൊന്നല്ല. എങ്കിലും മാനവരാശിക്കു ലഭിച്ച ജ്ഞാനാനുഭവങ്ങളെന്ന നിലയില്‍ ചരിത്രത്തില്‍ ജീവിക്കുന്നവരോടൊപ്പം ടി.കെ. രാമചന്ദ്രനുമുണ്ട്.
ഈ ലേഖനത്തില്‍ ആദ്യം ചൂണ്ടിക്കാട്ടിയ കെ. രവീന്ദ്രനാകട്ടെ, കീഴാള-അരിക് ജീവിതങ്ങളെ ദൃശ്യവല്കരിച്ചതിലൂടെയാണ് മലയാളിയുടെ വേറിട്ട സാമൂഹികതയുടെ പ്രതിനിധാനമായത്. എഴുപതുകളിലെ രാഷ്ട്രീയ ഭാവന, മദ്ധ്യവര്‍ഗ്ഗാവബോധങ്ങളില്‍ തളംകെട്ടിനിന്നപ്പോള്‍ കീഴടരുകളിലെ അവ്യവസ്ഥാപിത ജീവിതങ്ങളുടെ ആഖ്യാനമാണ് രവീന്ദ്രന്‍ നിര്‍വഹിച്ചത്. എതിര്‍ദിശകളിലൂടെ മാത്രം സഞ്ചരിച്ച ഈ അവധൂതന്‍ സാമ്പ്രദായിക കാഴ്ചകളെ വകഞ്ഞുമാറ്റിയാണ് വ്യത്യസ്തമായ ഭൂപടം നിര്‍മ്മിച്ചത്. പില്ക്കാല കീഴാള ആഖ്യാനങ്ങള്‍ക്ക് അനുകരണീയമായൊരു ഭാഷാ നിര്‍മ്മിതിയും രവീന്ദ്രന്റെ സംഭാവനയാണ്. ഈ ഭാഷയിലൂടെ അരിക് ജീവിതങ്ങളോടു പുലര്‍ത്തിയത് സഹതാപമല്ല, മറിച്ച് നീതിബോധത്തിലധിഷ്ഠിതമായ പാരസ്പര്യമാണ്. രവീന്ദ്രന്റെ രചനകളുടെ പരിമിതിയായി ചൂണ്ടിക്കാട്ടാനുള്ളത്, അദ്ദേഹത്തിന് അഴിച്ചുമാറ്റാന്‍ കഴിയാതെ വന്ന മാര്‍ക്‌സിസ്റ്റ് സ്വാധീനമാണ്. മുന്‍ചൊന്ന പരിമിതിയെ മുറിച്ചുകടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ രചനകള്‍ ചരിത്രത്തിനുള്ള എക്കാലത്തെയും സമര്‍പ്പണമാകുമായിരുന്നു. ഇപ്രകാരമൊരു വിലയിരുത്തല്‍ രവീന്ദ്രന്റെ രചനകളെ ലഘൂകരിക്കുന്നില്ലെന്നു മാത്രമല്ല, കീഴാളാഖ്യാനങ്ങളെ കുറ്റമറ്റതാക്കാനുതകുമെന്നതുകൊണ്ടാണ് രേഖപ്പെടുത്തുന്നത്.

__________________________________
ടി. കെ. രാമചന്ദ്രന്റെയും രവീന്ദ്രന്റെയും ആഖ്യാനങ്ങളുടെ തുടര്‍ച്ചയാണ് കമല്‍റാം സജീവിന്റെ ആഞ്ഞുകൊള്ളുന്ന അനുഭവങ്ങള്‍ (രണ്ടാം പതിപ്പ് 2013, ഒലിവ് പബ്ലിക്കേഷന്‍സ്) എന്ന പുസ്തകം. കേരളീയ സാമൂഹികജീവിതത്തില്‍ കൈമുദ്രകള്‍ പതിപ്പിച്ച വ്യക്തികള്‍, വേറിട്ട സ്ഥാപനങ്ങള്‍, മരത്തെക്കുറിച്ചുള്ള ഭ്രമകല്പനകള്‍ എന്നിങ്ങനെയുള്ള വൈവിധ്യങ്ങളിലേക്ക് ഒരു പത്രപ്രവര്‍ത്തകന്‍ നടത്തുന്ന സഞ്ചാരമാണ് ഈ കൃതി. ഈ സഞ്ചാരവിവരണം വെളിവാക്കുന്നത് കൗതുകമോസ വ്യത്യസ്തമായ അറിവോ എന്നതിനപ്പുറം സമൂഹജീവിതത്തിന്റെ നിലനില്പ്പിനാധാരമായസ്തിത്വത്തിന്റെയും സ്വത്വത്തിന്റെയും പ്രകാശനമാണ്. 
__________________________________

ടി. കെ. രാമചന്ദ്രന്റെയും രവീന്ദ്രന്റെയും ആഖ്യാനങ്ങളുടെ തുടര്‍ച്ചയാണ് കമല്‍റാം സജീവിന്റെ ആഞ്ഞുകൊള്ളുന്ന അനുഭവങ്ങള്‍ (രണ്ടാം പതിപ്പ് 2013, ഒലിവ് പബ്ലിക്കേഷന്‍സ്) എന്ന പുസ്തകം. കേരളീയ സാമൂഹികജീവിതത്തില്‍ കൈമുദ്രകള്‍ പതിപ്പിച്ച വ്യക്തികള്‍, വേറിട്ട സ്ഥാപനങ്ങള്‍, മരത്തെക്കുറിച്ചുള്ള ഭ്രമകല്പനകള്‍ എന്നിങ്ങനെയുള്ള വൈവിധ്യങ്ങളിലേക്ക് ഒരു പത്രപ്രവര്‍ത്തകന്‍ നടത്തുന്ന സഞ്ചാരമാണ് ഈ കൃതി. ഈ സഞ്ചാരവിവരണം വെളിവാക്കുന്നത് കൗതുകമോസ വ്യത്യസ്തമായ അറിവോ എന്നതിനപ്പുറം സമൂഹജീവിതത്തിന്റെ നിലനില്പ്പിനാധാരമായ അസ്തിത്വത്തിന്റെയും സ്വത്വത്തിന്റെയും പ്രകാശനമാണ്. ഇതിനായി പ്രശസ്തമായ ജീവിതങ്ങളുടെ കീഴാള ഇടങ്ങളെ വായിച്ചും, സാമൂഹികാസ്തിത്വത്തെ സാധൂകരിക്കുന്ന സഹനങ്ങളെ വാര്‍പ്പുമാതൃകകളില്‍നിന്ന് മോചിപ്പിച്ചും വ്യക്ത്യാധിഷ്ഠിതാനുഭവങ്ങളെ സാമൂഹികവല്കരിച്ചും ഗ്രന്ഥകാരന്‍ സ്വന്തം നിരീക്ഷണങ്ങളെ ചരിത്രവല്കരിക്കുന്നു. ഇത് സാദ്ധ്യമാകുന്നത് പാണ്ഡിത്യത്തെയും പ്രത്യയശാസ്ത്രനിര്‍ണയവാദങ്ങളെയും നിരാകരിക്കുന്ന ഭാഷാ നിര്‍മ്മിതിയിലൂടെയാണ്. വാമൊഴിയും വരമൊഴിയും സംയോജിപ്പിക്കുന്ന ഭാഷ, പത്രപ്രവര്‍ത്തകരുടെ സഹജമായ വിവരസമാഹരണത്തിന്നപ്പുറം, വായനക്കാരോടുള്ള സംഭാഷണമായാണ് പരിവര്‍ത്തനം ചെയ്യപ്പെടുന്നത്.
പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് രവീന്ദ്രന്‍ എഴുതുന്നു: ”മരണം കാത്തിരിപ്പ്, വേര്‍പാട് എന്നിവയാണ് ഈ പുസ്തകത്തിന്റെ പൊതുപ്രമേയങ്ങള്‍ എന്ന് പറയാം. മരണത്തിന്റെ വഴുക്കുപാതയില്‍ പ്രവേശിച്ചുകഴിഞ്ഞവര്‍, മരണം സൃഷ്ടിച്ച വേര്‍പാടിന്റെ വേദന ജീവിച്ച് തീര്‍ക്കുന്നവര്‍, മരണത്തിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉദ്വേഗവും ഉത്കണ്ഠയും, മരണവും വേര്‍പാടും വഴിയായ പ്രണയം, നഷ്ടം എന്നിങ്ങനെ പല ശ്രുതികളിലും കാലങ്ങളിലുമായി ഈ കേന്ദ്രപ്രമേയങ്ങള്‍ വീണ്ടും വിസ്തരിക്കപ്പെടുന്നു.” രവീന്ദ്രന്‍ ചൂണ്ടിക്കാട്ടുന്ന പ്രത്യക്ഷാനുഭവങ്ങളെ സ്ഥാപനവത്കരിക്കുന്ന ഒ.പി. രാജ്‌മോഹന്റെ അഭിപ്രായം ഇപ്രകാരമാണ്. ”ഇവര്‍ നമ്മുടെ ജീവിതങ്ങള്‍ക്കുമേല്‍ വെളിച്ചം വീശിക്കൊണ്ടിരിക്കുന്നവരാണ്: പലരും യാത്രാമൊഴി ചൊല്ലി അകന്നവരാകുന്നു. ജീവിച്ചിരിക്കുന്ന ജനതയ്ക്ക് ആശയങ്ങളും വിനീത ജീവിതങ്ങളുടെ മാതൃകകളും കാട്ടി ധന്യരായിത്തീര്‍ന്നവരുമാണ്. തീവ്രവും ദാര്‍ശനികവുമായ മാര്‍ഗ്ഗം ബഹുജനങ്ങള്‍ക്ക് പകരാന്‍ ഈ ജീവിതകഥകള്‍ ഉപകരിക്കുമെന്ന് ഗ്രന്ഥകാരന്‍ കരുതുന്നുണ്ട്….ചില ലേഖനങ്ങളുടെ അവസാനം മരണത്തീയതി ചേര്‍ത്തു കാണുമ്പോള്‍ നാം വേദനിക്കുന്നു.” അനിവാര്യമായ മരണത്തിനു കീഴടങ്ങിയപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടി അവശേഷിപ്പിച്ച നിയോഗങ്ങളാണ് ചരിത്രത്തിലവരെ മരണമില്ലാത്തവരാക്കുന്നത്.
ജീവിതസായാഹ്നങ്ങളില്‍ സ്വയം തെരഞ്ഞെടുത്തതും, തോല്പിക്കപ്പെട്ടപ്പോഴുള്ള കീഴാളത്തവും അനുഭവിക്കുമ്പോള്‍ സ്വത്വത്തെ നിര്‍ണ്ണയിക്കുന്ന ചോദനകളിലൂടെയാണ് പൊന്‍കുന്നം വര്‍ക്കി, പി. വി. കുഞ്ഞിക്കണ്ണന്‍, കെ. ഗോപാലന്‍, കെ.പി. ആര്‍. ഗോപാലന്‍ എന്നിവരെ കമല്‍റാം സജീവ് വായിക്കുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം, കഥാകാരനായ പൊന്‍കുന്നം വര്‍ക്കി ഒരു സെലിബ്രിറ്റിയല്ല; ക്രൈസ്തവ കീഴാളത്തത്തിന്റെ പ്രതിനിധാനമാണ്. ആ കീഴാളത്തവുമായി പൊരുത്തപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ സായാഹ്നം. സൗദിയിലുള്ള മകനോടൊപ്പമുള്ള സുഖജീവിതം, നിരാകരിച്ച് ഏകാന്തതയെ അഭയമാക്കിയ അദ്ദേഹത്തിന്റെ നേര്‍ക്കാഴ്ച ഇങ്ങനെയാണ്, ”കോളിങ് ബെല്ലില്ലാത്ത തുറന്നിട്ട വാതിലുകളുള്ള മുറി. മേശയ്ക്കടിയില്‍ അഞ്ച് ബാറ്ററികള്‍ ഇടാവുന്ന ടോര്‍ച്ച്, രണ്ട് കുപ്പികളില്‍ പുകയില, ക്ലാവ് പിടിച്ച പിച്ചളത്താലത്തില്‍ പരുന്തിന്റെ രൂപമുള്ള പഴയൊരു മാര്‍ട്ട് വിസ്‌കിയുടെ ഒഴിഞ്ഞ കുപ്പി” വര്‍ക്കി ഗ്രന്ഥകാരനെ പരിചയപ്പെടുത്തുന്നത് ‘ലോകത്ത് ഏറ്റവുമേറെ ശത്രുക്കളുള്ള എഴുത്തുകാരനായാണ്.’ ഇതൊരാത്മപ്രശംസയല്ല; ചരിത്രമാണ്. ഭാര്യ മരിച്ചതില്‍ പിന്നെ വര്‍ക്കിയുടെ കൂട്ടുകാരന്‍ മദ്യമാണ്. കൂടാതെ, എട്ടു ഗ്ലാസ്സ് കടുംചായയും, പ്രശസ്തിയും സമ്പത്തും പ്രലോഭിപ്പിക്കാത്ത വര്‍ക്കിയുടെ കീഴാളത്തമാണ് തലമുറകള്‍ക്കുള്ള സന്ദേശം.
കേരളത്തില്‍ ഒരുകാലത്ത് ഏറ്റവും അറിയപ്പെടുന്ന രാഷ്ട്രീയനേതാവായിരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സംസ്ഥാന കണ്‍വീനറായിരുന്ന പി. വി. കുഞ്ഞിക്കണ്ണന്‍. ഈ ഗാന്ധിയന്‍ കുടുംബാംഗം, 1946 മുതലാണ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ അദ്ദേഹം, പാര്‍ട്ടിയുടെ ശിക്ഷാ നടപടികള്‍ക്കു വിധേയനായി ഏകാന്തജീവിതമാണ് നയിച്ചിരുന്നത്. സ്വന്തം അവസ്ഥയെക്കുറിച്ചദ്ദേഹം പറയുന്ന, ”ദുഃഖമില്ലേയെന്ന് ചോദിച്ചാല്‍ ദുഃഖമുണ്ട്; പക്ഷേ, നിരാശയില്ല.” മറ്റൊരു വ്യാഖ്യാനം ഇപ്രകാരമാണ് ‘അവര്‍ ഇന്ന് എന്റെ പേര് ഒഴിവാക്കിയാണ് ചരിത്രം പറയുക.’ പി. വി. കുഞ്ഞിക്കണ്ണന്‍ പാര്‍ട്ടിയുടെ ചരിത്രത്തിലില്ലെങ്കിലും, രാഷ്ട്രീയ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകമാകുന്നത് കമല്‍റാമിന്റെ വാക്കുകളില്‍ ”ജനങ്ങളെ കണ്ട് ശീലിച്ചുപോയ പി. വി. ക്ക് ഇന്നും വെറുതെയിരിക്കുമ്പോള്‍ ആള്‍ക്കൂട്ടത്തെ കാണാനാണിഷ്ടം. അങ്ങനെ തോന്നുമ്പോള്‍ പെരിങ്ങളത്തൂര്‍ ടൗണില്‍ മകന്‍ നടത്തുന്ന ആയുര്‍വേദമരുന്നുഷോപ്പില്‍ വന്നിരിക്കും?”
കമ്മ്യൂണിസ്റ്റുകാരനായ കെ.പി. ആര്‍. ഗോപാലന് വിശ്വാസം ഒരു നാട്യമായിരുന്നില്ല. അതുകൊണ്ടാണ് മൊറാഴക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹത്തിന് നാല് റാത്തല്‍ തൂക്കം കൂടിയത്. ഈ

കമല്‍റാം സജീവ്

കരുത്തിനെ പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച അദ്ദേഹം തിരിച്ചൊന്നും ആഗ്രഹിച്ചില്ല. ഫലമോ, വാര്‍ദ്ധ്യകാലത്ത് നനഞ്ഞൊലിച്ച വീട്ടില്‍ പാര്‍ക്കേണ്ടി വന്നു. ഈ നിഷേധത്തിന്റെ മറുവശമാണ്, സപ്തതി കഴിഞ്ഞ കോമവല്ലിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം. ആ വിവാഹത്തെക്കുറിച്ച് കെ.വി. ആര്‍. പറയുന്നു, ”എനിക്ക് ലഭിക്കുന്ന പെന്‍ഷന്‍ ഞാന്‍ മരിച്ചാല്‍ ആര്‍ക്കെങ്കിലും കിട്ടിക്കോട്ടേയെന്നായിരുന്നു.” ഈ മാനുഷികതയാണ് കേരളീയ സമൂഹത്തിനുള്ള സന്ദേശം.
മുകളില്‍ കൊടുത്തിരിക്കുന്ന രാഷ്ട്രീയ വ്യക്തിത്വങ്ങളുടേതില്‍നിന്നും ഭിന്നമായിരുന്നു പി. ആര്‍. കുറുപ്പിന്റെ രാഷ്ട്രീയ ജീവിതം. കൈക്കരുത്തിന്റെ ബലത്തില്‍ രാഷ്ട്രീയത്തില്‍ വേറിട്ടുനിന്ന ഈ ഭാഗ്യാന്വേഷിയെ വ്യത്യസ്തനാക്കുന്നത് കമല്‍റാമിന്റെ വാക്കുകളില്‍ ”ഹിന്ദുമതവിശ്വാസിയും ഈശ്വരവിശ്വാസിയുമാണ് കുറുപ്പ്. വായനയില്‍ പുരാണങ്ങള്‍ക്ക് ഒന്നാം സ്ഥാനം. ഏഴായിരം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയാണ് കുറുപ്പിന്റേത്. സി.വി.യുടെ ധര്‍മ്മരാജയാണ് കുറുപ്പിന്റെ ഇഷ്ടപ്പെട്ട നോവല്‍.” അക്രമരാഷ്ട്രീയത്തിനു തന്റേതായ ഭാഷ്യം ചമച്ച കുറുപ്പിന്റെ മറുവശമാണ് അദ്ദേഹത്തിന്റെ പുസ്തകശേഖരം. നമ്പൂതിരി സമുദായത്തിലെ നവോത്ഥാനത്തിന്റെ ഭാഗമായി നാടകനടനായി മാറിയ പ്രേംജി തനിക്ക് ലഭിച്ച പ്രസ്തിപത്രങ്ങളില്‍ ഒന്നുപോലും ഫ്രെയിം ചെയ്ത് സൂക്ഷിക്കാതെ, സ്വന്തം ജീവിതത്തെ ചരിത്രത്തിന്റെ ഭിത്തിയില്‍ പ്രദര്‍ശിപ്പിക്കുന്നു. വി.ടി. ഭട്ടതിരിപ്പാടിനോടൊപ്പം നവോത്ഥാനത്തില്‍ പങ്കാളിത്തം വഹിച്ച ശ്രീദേവി അന്തര്‍ജ്ജനത്തിന് അയിത്തത്തിനെതിരായ സമരം സ്വന്തം സമുദായത്തില്‍നിന്നും പുറത്തേക്കു തുറന്ന വാതിലുകളായിരുന്നുവെന്ന് അവരുടെ വിപുലമായ സൗഹൃദം തെളിയിക്കുന്നുണ്ട്.
രാഷ്ട്രീയത്തില്‍നിന്നും കലയില്‍നിന്നും എല്ലാവരും തിരിഞ്ഞു നടക്കുന്നത് ജീവിതത്തിലേക്കാണ്. അതിന് നിമിത്തമാകുന്നത് വാര്‍ദ്ധക്യവും രോഗവുമാണ്. ആദ്യത്തെ നായനാര്‍ മന്ത്രിസഭയുടെ പതനത്തിനും കരുണാകരന്‍ മന്ത്രിസഭയുടെ ആവിര്‍ഭാവത്തിനും കാരണക്കാരനായ കെ. ഗോപാലന്റെ അപ്പോഴത്തെ അവസ്ഥ ”ഒരിക്കലെങ്കിലും ഒരു ഫോണ്‍ കോള്‍ വന്നാലായെന്നാണ്.” ഇതിലേറെ ദുഃഖകരമായ അവസ്ഥയാണ് ഒരു കാലത്ത് വെള്ളിത്തിരയില്‍ ജ്വലിച്ചുനിന്ന നടന്‍ ബാലന്‍ കെ. നായരുടേത്. രുചിഭേദങ്ങള്‍ തിരിച്ചറിയാത്ത രോഗാവസ്ഥയില്‍, മാസംതോറും ചികിത്സയ്ക്കായുള്ള 10,000 രൂപയ്ക്കുവേണ്ടി വലയുന്ന അദ്ദേഹത്തിന്റെ ജീവിതം പഠിപ്പിക്കുന്നത് ദുരയും പ്രശസ്തിയും മനുഷ്യമനസ്സില്‍ സൃഷ്ടിക്കുന്നത് ഒരു ഭൂമിയാണെന്നാണ്.

__________________________________
പുസ്‌കത്തിന്റെ രണ്ടാംഭാഗം പ്രശസ്തരായ അഞ്ചുപേരുടെ ഭാര്യമാരെക്കുറിച്ചാണ്. ചങ്ങമ്പുഴയുടെ ഭാര്യ ശ്രീദേവി, സി. എച്ച്. കണാരന്റെ ഭാര്യ പാര്‍വ്വതി, സി. എച്ച്. മുഹമ്മദ് കോയയുടെ ഭാര്യ മറിയാമ്മ, ജി. ശങ്കരക്കുറുപ്പിന്റെ ഭാര്യ സുഭദ്ര എന്നിവരാണവര്‍. ഈ ഭാര്യമാരുടെ ജീവിതം വിലപ്പെട്ടതാകുന്നത്, വൈയക്തികമായ സഹനത്തിന്റെ പേരിലല്ല; മറിച്ച് സ്വന്തം ഭര്‍ത്താക്കന്മാരുടെ വിശ്വാസത്തിനുവേണ്ടിയുള്ള സഹനത്തിന്റെ പേരിലാണ്. അതായത്, കേരളീയ സമൂഹത്തില്‍ സ്വന്തം ഭര്‍ത്താക്കന്മാരുടെ നിയോഗം തിരിച്ചറിയാന്‍ കഴിഞ്ഞതുകൊണ്ടാണ്.
__________________________________ 

പുസ്‌കത്തിന്റെ രണ്ടാംഭാഗം പ്രശസ്തരായ അഞ്ചുപേരുടെ ഭാര്യമാരെക്കുറിച്ചാണ്. ചങ്ങമ്പുഴയുടെ ഭാര്യ ശ്രീദേവി, സി. എച്ച്. കണാരന്റെ ഭാര്യ പാര്‍വ്വതി, സി. എച്ച്. മുഹമ്മദ് കോയയുടെ ഭാര്യ മറിയാമ്മ, ജി. ശങ്കരക്കുറുപ്പിന്റെ ഭാര്യ സുഭദ്ര എന്നിവരാണവര്‍. ഈ ഭാര്യമാരുടെ ജീവിതം വിലപ്പെട്ടതാകുന്നത്, വൈയക്തികമായ സഹനത്തിന്റെ പേരിലല്ല; മറിച്ച് സ്വന്തം ഭര്‍ത്താക്കന്മാരുടെ വിശ്വാസത്തിനുവേണ്ടിയുള്ള സഹനത്തിന്റെ പേരിലാണ്. അതായത്, കേരളീയ സമൂഹത്തില്‍ സ്വന്തം ഭര്‍ത്താക്കന്മാരുടെ നിയോഗം തിരിച്ചറിയാന്‍ കഴിഞ്ഞതുകൊണ്ടാണ്.
മലയാള കവിതയിലെ കാല്പനിക വസന്തമായിരുന്ന ചങ്ങമ്പുഴയുടെ സഹധര്‍മ്മിണിയായ ശ്രീദേവിയെക്കുറിച്ചുള്ള ആഖ്യാനത്തിന്റെ തുടക്കം ”ഞാന്‍ വേറെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു”വെന്ന കവിയുടെ വാക്കുകളോടെയാണ്. പിന്നീട് സംഭവിച്ചത് ഒരു വര്‍ഷത്തെ ‘വിവാഹ മോചനവും’ രണ്ടു വര്‍ഷങ്ങളിലെ അകന്നുള്ള ജീവിതവുമായിരുന്നു. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും ചങ്ങമ്പുഴയുടെ ഭാര്യയാകേണ്ടിവന്ന ശ്രീദേവിക്ക് അപരിചിതമായ ചിട്ടവട്ടങ്ങളായിരുന്നു കവിയുടേത്. അതില്‍ മുഖ്യം മദ്യപാനമായിരുന്നു. ഈ മദ്യപാനം കവിയുടെ ആരോഗ്യത്തെയെന്നപോലെ ശ്രീദേവിയുടെ ജീവിതത്തെയും ഉലച്ചുകളഞ്ഞു. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് അദ്ദേഹത്തിന്റെ പരസ്ത്രീബന്ധങ്ങള്‍. ഇത്തരം അനുഭവങ്ങളുണ്ടായിരുന്നിട്ടും എട്ടുവര്‍ഷം നീണ്ടുനിന്ന ആ ദാമ്പത്യബന്ധത്തിന്നടിസ്ഥാനം, ശ്രീദേവിയുടെ കവിതയോടുള്ള പ്രതിബന്ധതയായിരുന്നു. അതുകൊണ്ടാണ് സ്വന്തം കുടുംബത്തില്‍ നടന്ന ആത്മഹത്യകളെയവര്‍ക്ക് അഭിമുഖീകരിക്കാന്‍ കഴിഞ്ഞത്. സി. പി. എം. ന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എച്ച്. കണാരന്റെ ഭാര്യ പാര്‍വ്വതി, സമ്പത്തുകൊണ്ടും വിദ്യാഭ്യാസംകൊണ്ടും ഉന്നതനിലയിലായിരുന്നു. എങ്കിലും, സ്വന്തം അവസ്ഥ പാര്‍വ്വതിയുടെ വാക്കുകളില്‍ ഇപ്രകാരമായിരുന്നു. ”സി.എച്ചിന്റെ രാഷ്ട്രീയത്തോട് എനിക്ക് ഒരിക്കലും അടുപ്പമോ വെറുപ്പോ ഉണ്ടായിട്ടില്ല. എന്നാലും ഭര്‍ത്താവല്ലേ. വല്ലപ്പോഴും ഒന്ന് കാണാന്‍ കിട്ടിയാല്‍ മതിയായിരുന്നു. എനിക്ക് കുടുംബവും കുട്ടികളും സി.എച്ചിന് പാര്‍ട്ടി. അതായിരുന്നു രീതി.” ഒളിവിലും ജയിലിലും കഴിയേണ്ടിവന്ന സി.എച്ചിന്റെ പ്രത്യയശാസ്ത്രത്തെടെന്നതിനേക്കാള്‍ പാര്‍വ്വതി ടീച്ചര്‍ പുലര്‍ത്തിയ സ്‌നേഹവും ആദരവുമാണദ്ദേഹത്തെ കേരളസമൂഹത്തിലൊരു ചരിത്രവ്യക്തിത്വമാക്കിയത്.
മുസ്ലീംലീഗിന്റെ സമുന്നതനേതാവും മുന്‍മന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഭാര്യ ആമിനാത്തയുടെ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അഞ്ചാം ക്ലാസ്സുവരെ പഠിക്കാന്‍ കഴിഞ്ഞ അവരുടെ ലോകം കുടുംബമായിരുന്നു. എങ്കിലും ജീവിതത്തിലൊരിക്കല്‍പോലുമവര്‍ക്ക് ദുഃഖിക്കേണ്ടി വന്നിട്ടില്ല. ആമിനാത്ത സൃഷ്ടിച്ച സംഘര്‍ഷഭരിതമായ കുടുംബാന്തരീക്ഷമാണ് സി.എച്ചിനെ രാഷ്ട്രീയത്തിലെ പടവുകള്‍ ചവുട്ടിക്കയറാന്‍ സഹായിച്ചത്. ഏതൊരു സ്ത്രീയും തകര്‍ന്നുപോകുന്ന അനുഭവങ്ങളിലൂടെ കടന്നുപോയപ്പോഴും മറിയാമ്മ, പി.ടി. ചാക്കോയോട് പുലര്‍ത്തിയ വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. രാഷ്ട്രീയത്തിലെ നന്മ-തിന്മകളെ തിരിച്ചറിയാന്‍ കഴിഞ്ഞ ചാക്കോയ്ക്കു പ്രതിസന്ധിഘട്ടങ്ങളിലെ കൂട്ട് മറിയാമ്മ മാത്രമായിരുന്നു. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ വ്യക്തി-കാവ്യജീവിതവുമായി ഏകീഭാവം പുലര്‍ത്തിയതായിരുന്നു സുഭദ്രയുടെ ജീവിതം. ജി.യുടെ കാര്യങ്ങള്‍ നോക്കാന്‍ എപ്പോഴും ഒരാള്‍ കൂടെ വേണമായിരുന്നു. സുഭദ്രയുടെ വാക്കുകളില്‍ ‘അങ്ങ് ജീവിച്ചിരിക്കുമ്പോള്‍തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.’ ഇതായിരുന്നു അവര്‍ തമ്മിലുള്ള ആത്മബന്ധം.

__________________________________
ഈ പുസ്തകത്തിലെ മൂന്നാം ഭാഗം മൂന്ന് ഡോക്ടര്‍മാരെക്കുറിച്ചാണ്. ഡോ. സാംബശിവന്‍, ഡോ. അച്യുതന്‍ നായര്‍, ഡോ. സി. കെ. രാമചന്ദ്രന്‍ എന്നിവരാണവര്‍. ദുരയും ആര്‍ത്തിയും പെരുത്ത വര്‍ത്തമാന കേരളീയ സമൂഹത്തില്‍, അഭിജാതമായ തൊഴിലെന്നതിനുപരി, മരണത്തില്‍നിന്നും ജീവിതത്തെ വീണ്ടെടുക്കുകയായിരുന്നവര്‍. ഏഷ്യയിലെ പ്രഗല്ഭ ന്യൂറോ സര്‍ജ്ജന്മാരിലൊരാളായ ഡോ. സാംബശിവന്‍ തിരുവനന്തപുരത്ത് ന്യൂറോസര്‍ജ്ജറി ഡിപ്പാര്‍ട്ടുമെന്റ് ആരംഭിക്കുക മാത്രമല്ല, ആ വൈദ്യശാസ്ത്രത്തെ സ്വന്തം അറിവും പ്രയത്‌നവുംകൊണ്ട് വികസിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് കമല്‍റാം സജീവ് ചൂണ്ടിക്കാട്ടുന്ന തെളിവ്- ”ഒരു ഫോണ്‍ വന്നാല്‍ രണ്ടാമത്തെ മണിയടിക്കുന്നതിനുമുമ്പ് ഞാനെടുത്തിരിക്കും. എപ്പോള്‍ വിളിച്ചാലും ഞാന്‍ പോവുകയും ചെയ്യും. കാരണം, ഞാന്‍ ഈ വേഷം എടുത്തിരിക്കുകയാ. പണ്ടാരോ പറഞ്ഞില്ലേ, പട്ടിയുടെ വേഷമിട്ടാല്‍ കുരയ്ക്കണം. അല്ലാതെന്താ ജോലി? രാത്രിയായാലും പകലായാലും.”
__________________________________

ഈ പുസ്തകത്തിലെ മൂന്നാം ഭാഗം മൂന്ന് ഡോക്ടര്‍മാരെക്കുറിച്ചാണ്. ഡോ. സാംബശിവന്‍, ഡോ. അച്യുതന്‍ നായര്‍, ഡോ. സി. കെ. രാമചന്ദ്രന്‍ എന്നിവരാണവര്‍. ദുരയും ആര്‍ത്തിയും പെരുത്ത വര്‍ത്തമാന കേരളീയ സമൂഹത്തില്‍, അഭിജാതമായ തൊഴിലെന്നതിനുപരി, മരണത്തില്‍നിന്നും ജീവിതത്തെ വീണ്ടെടുക്കുകയായിരുന്നവര്‍. ഏഷ്യയിലെ പ്രഗല്ഭ ന്യൂറോ സര്‍ജ്ജന്മാരിലൊരാളായ ഡോ. സാംബശിവന്‍ തിരുവനന്തപുരത്ത് ന്യൂറോസര്‍ജ്ജറി ഡിപ്പാര്‍ട്ടുമെന്റ് ആരംഭിക്കുക മാത്രമല്ല, ആ വൈദ്യശാസ്ത്രത്തെ സ്വന്തം അറിവും പ്രയത്‌നവുംകൊണ്ട് വികസിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് കമല്‍റാം സജീവ് ചൂണ്ടിക്കാട്ടുന്ന തെളിവ്- ”ഒരു ഫോണ്‍ വന്നാല്‍ രണ്ടാമത്തെ മണിയടിക്കുന്നതിനുമുമ്പ് ഞാനെടുത്തിരിക്കും. എപ്പോള്‍ വിളിച്ചാലും ഞാന്‍ പോവുകയും ചെയ്യും. കാരണം, ഞാന്‍ ഈ വേഷം എടുത്തിരിക്കുകയാ. പണ്ടാരോ പറഞ്ഞില്ലേ, പട്ടിയുടെ വേഷമിട്ടാല്‍ കുരയ്ക്കണം. അല്ലാതെന്താ ജോലി? രാത്രിയായാലും പകലായാലും.”
കോഴിക്കോട് മെഡിക്കല്‍ കോളജിലെ തൊറാസിക് സര്‍ജ്ജന്‍ ഡോ. അച്യുതന്‍ നായര്‍ക്കനുഭവിക്കേണ്ടിവന്നത് ഒടുങ്ങാത്ത മനഃസംഘര്‍ഷമായിരുന്നു. സ്വന്തം അവസ്ഥയെക്കുറിച്ചദ്ദേഹം പറയുന്നു, ”ഞാനിവിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വന്നപ്പോള്‍ എന്റെ മുടി മുഴുവന്‍ കറുപ്പായിരുന്നു. അഞ്ച് വര്‍ഷം കഴിയുംമുമ്പ് എന്റെ മുടി മുഴുവന്‍ വെളുപ്പായി.” അദ്ദേഹത്തിനു സംതൃപ്തി നല്കുന്നത് മരണത്തില്‍നിന്നും വീണ്ടെടുത്ത രോഗികളാണ്. ഇത്രമാത്രം മനഃസംഘര്‍ഷമനുഭവിച്ചതുകൊണ്ടദ്ദേഹം മക്കളെയാരെയും ഡോക്ടര്‍മാരാക്കിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. സി. കെ. രാമചന്ദ്രന് വൈദ്യവൃത്തി രോഗത്തോടുള്ള യുദ്ധമായിരുന്നു. തന്മൂലം, അലോപ്പതിയും ആയുര്‍വേദവും സംയോജിപ്പിച്ച ചികിത്സാരീതിയിലൂടെ അദ്ദേഹത്തിനു നിരവധി രോഗികളെ മരണത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. വൈദ്യവൃത്തിയുടെ പരിമിതികളെക്കുറിച്ചദ്ദേഹം ഹൗസ് സര്‍ജന്മാരോട് പറഞ്ഞു: ”നിങ്ങളൊക്കെ പഠിച്ച് വലിയ ഡോക്ടര്‍മാരാകുമ്പോള്‍ ഒരു കാര്യം മറക്കരുത്. എല്ലാ രോഗവും നമുക്ക് ചികിത്സിച്ച് മാറ്റാന്‍ കഴിയുകയില്ല. നമുക്ക് പരിമിതികളാണുള്ളത്.” ഈ സത്യസന്ധതയാണദ്ദേഹത്തെ വേറിട്ട വ്യക്തിത്വമാക്കുന്നത്.
”ആഞ്ഞുകൊത്തുന്ന അനുഭവങ്ങള്‍’ എന്ന പുസ്തകത്തിന്റെ അവസാന ഭാഗം യുക്തിബോധത്തിനും ശാസ്ത്രീയവിശകലനത്തിനും നിരക്കാത്ത ഐതിഹ്യങ്ങളും കെട്ടുകഥകളും ചൂഴ്ന്നുനില്ക്കുന്ന മൂന്ന് മനകളെക്കുറിച്ചും മന്ത്രവാദംപോലുള്ള ആഭിചാരക്രിയകളിലൂടെയുള്ള നാട്ടുചികിത്സയെക്കുറിച്ചുമാണ് ഈ മനകളിലൊന്നായ കോട്ടയത്തെ സൂര്യകാലടി മനയെക്കുറിച്ചുള്ള ഐതിഹ്യങ്ങളെ ആഖ്യാനം ചെയ്യുന്നതോടൊപ്പം വിശ്വാസത്തിലൂടെ രോഗശാന്തി വരുത്താമെന്ന പ്രാചീനമായ അറിവുമുണ്ട്. ഇതേക്കുറിച്ച് ഇളയ സൂര്യനമ്പൂതിരിപ്പാട് പറയുന്നതിങ്ങനെയാണ്. ”ഞങ്ങളിലാരും സല്‍ക്കര്‍മ്മങ്ങളല്ലാതെ ഇത്തരത്തിലുള്ള (ദുഷ്‌കര്‍മ്മങ്ങള്‍) ഒന്നും ചെയ്യാറില്ല. അങ്ങനെ ആവശ്യപ്പെട്ട് ഇങ്ങോട്ടു വന്നിട്ട് കാര്യമില്ലെന്ന് ആള്‍ക്കാര്‍ക്കറിയാം.” നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ഈ നന്മയാണ് സൂക്ഷ്മചരിത്രത്തിലീമനയ്ക്കിടം നല്കുന്നത്. അതേസമയം, മന്ത്രവാദത്തെയൊരു ശാസ്ത്രമായി കണക്കാക്കുന്നവരാണ് കല്ലൂര്‍ മനയിലെ നമ്പൂതിരിമാര്‍. അവരുടെ മന്ത്രവാദം മുഖ്യമായും മനോരോഗങ്ങള്‍ മാറ്റാനാണ്. മന്ത്രവാദത്തിനു വിശ്വാസത്തിന്റെ പിന്‍ബലമുള്ളതുകൊണ്ടാണ് രോഗശാന്തി തേടി ആയിരക്കണക്കിനുപേര്‍ മുന്‍ചൊന്ന മനകളിലെത്തുന്നത്.
മലമ്പുഴയിലെ യക്ഷിയെന്ന ശില്പം നിര്‍മ്മിക്കാന്‍ കാനായി കുഞ്ഞിരാമനെ പ്രേരിപ്പിച്ച വികാരമെന്തായിരുന്നു? ഗ്രന്ഥകര്‍ത്താവിന്റെ അഭിപ്രായത്തിലത് കാത്തിരിപ്പാണ്. അതായത്, കാനായി യുടെ വൈയക്തികമായ കാത്തിരിപ്പിന്റെ ആത്മപ്രകാശനമാണ് മലമ്പുഴയിലെ യക്ഷി. ആ അനുഭവം ഇങ്ങനെയാണ്. കുഞ്ഞിരാമന്റെ അമ്മ സ്വാത്വികയായ മാധവി യുവതിയായിരിക്കെ അദ്ദേഹത്തെയും അച്ഛനെയും വിട്ട് അവരുടെ വീട്ടിലേക്കുപോയി. ആ അമ്മ രൂപമാണ് യക്ഷി. കുഞ്ഞിരാമന്റെ നിര്‍വചനത്തില്‍ ”അമ്മരൂപംപോലെ പവിത്രമായ കാത്തിരിപ്പാണ് യക്ഷി.” ഈ കാത്തിരിപ്പിനെ ദ്രവീഡിയന്‍ തനിമയിലേക്കു പറിച്ചുനടുമ്പോള്‍, യക്ഷി മരണത്തിന്റെ കാത്തിരിപ്പായി മാറുന്നു.
മരണത്തെക്കുറിച്ചുള്ള ഭ്രമകല്പനകളാണ് ടി. വി. കൊച്ചുബാവ, മാധവിക്കുട്ടി, കെ.ജി. ജോര്‍ജ്ജ് എന്നിവരുടെ സര്‍ഗ്ഗാത്മക രചനകളെ ദാര്‍ശനികവത്കരിക്കുന്നത്. കെ.പി. അപ്പന്‍ എഴുതുന്നു. ”മരണം ഒരു പ്രമേയമെന്ന നിലയില്‍ ഒരുതരം വിങ്ങുന്ന സൗന്ദര്യാനുഭവത്തെ വാക്കുകളിലേക്കാവാഹിക്കുന്നു. അതുകൊണ്ട്, മരണത്തെക്കുറിച്ചുള്ള ചിന്തകളും സ്വപ്നദര്‍ശനങ്ങളും കലാസൃഷ്ടികള്‍ക്ക് തെളിഞ്ഞ ഗാനാലാപനത്തിന്റെ സൗന്ദര്യം നല്കുമെന്ന ലാവണ്യനിയമത്തിന്റെ ചലനംകൂടി നാം സ്പര്‍ശിച്ചു മനസ്സിലാക്കണം.” മുകളില്‍ കൊടുത്തിരിക്കുന്ന പരിപ്രേക്ഷ്യത്തിലൂടെ കൊച്ചുബാവയ്ക്കു മരണം സാമീപ്യമാണ്. അതിനു തീവ്രതയേകുന്നത് വാര്‍ദ്ധക്യമാണ്. കൊച്ചുബാവ പറയുന്നു, ”വാര്‍ദ്ധക്യത്തിലേക്കു കടന്നാല്‍ പിന്നൊന്നും കാത്തിരിക്കാനില്ല; മരണത്തെയല്ലാതെ, അതുകൊണ്ടു തന്നെയാണ് മരണം കാത്തിരിക്കുന്ന വൃദ്ധരെന്നതിനേക്കാള്‍, മരത്തിന്റെ സാമീപ്യം കൊച്ചുബാവയുടെ കഥകള്‍ ആവിഷ്‌കരിച്ചത്. മാധവിക്കുട്ടിക്ക് മരണം മണമായിരുന്നു. കമല്‍റാം സജീവ് എഴുതുന്നു: ”മാധവിക്കുട്ടി കല്‍ക്കത്തയിലായിരുന്നപ്പോള്‍ രണ്ട് പക്ഷി ദൂരെ എവിടെയോനിന്ന് പറന്നുവന്ന് മുറിയില്‍വീണു. മാധവിക്കുട്ടിയതിനെ മണത്തുനോക്കി. ആകാശത്തിന്റെ മണം. പൊടിയുടെ മണം. സൂര്യന്റെ മണം. നാഴികകളുടെ മണം.” മരണത്തിലൂടെ ശരീരം വെടിഞ്ഞ് മണമായി പൂര്‍ണ്ണസ്വാതന്ത്ര്യം നേടാനാണവര്‍ ആഗ്രഹിച്ചത്. കെ.ജി. ജോര്‍ജിന് മരണം കാഴ്ചയും നഷ്ടബോധവുമായിരുന്നു. അതിന്റെ പ്രഭവം മനസ്സില്‍ പതിഞ്ഞുകിടന്ന ചലച്ചിത്രങ്ങളിലെ ദൃശ്യങ്ങളും കുട്ടിക്കാലത്തറിഞ്ഞ ഒരു കസിന്റെ മരണവുമായിരുന്നു. ഈ ആത്മാനുഭവങ്ങളെയാണദ്ദേഹം സ്വന്തം ചലച്ചിത്രങ്ങളിലൂടെ ആവിഷ്‌കരിച്ചത്.
ചുരുക്കത്തില്‍, പ്രമേയവൈവിദ്ധ്യത്തിലൂടെ ആഞ്ഞുകൊത്തുന്ന അനുഭവങ്ങള്‍ എന്ന കൃതി, നമ്മുടെ ദുഷിച്ച കാലത്തിനുള്ളില്‍ നിലനില്പിന്നാധാരമായ ജ്ഞാനകര്‍മ്മങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതിലൂടെയാണ് പ്രസക്തമാകുന്നത്.
______________________________ 

Top