ഒരു വിശുദ്ധ ദുര്‍ദ്ദശ

ഇന്ത്യയെപ്പോലൊരു രാജ്യത്ത് ആശ്രമങ്ങളോ കന്യാസ്ത്രി മഠങ്ങളോ ഒക്കെയാണ് വിവാഹജീവിതത്തിനു താല്പര്യമില്ലാത്ത സ്ത്രീകള്‍ക്ക് സമൂഹത്തിന്റെ അനുമതിയോടുകൂടി നടത്താന്‍ കഴിയുന്ന തിരഞ്ഞെടുപ്പുകള്‍. ഇവിടങ്ങളില്‍ ജീവിക്കാന്‍ തീരുമാനിക്കുന്ന സ്ത്രീകള്‍ക്കുമേല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനോ പ്രസവിക്കാനോ ഭര്‍ത്താവിനെയും കുട്ടികളെയും നോക്കാനോ ഒന്നും സമൂഹത്തിന്റെ സമ്മര്‍ദ്ദമില്ല. എന്നാല്‍ ഇങ്ങനെ ഒരുതരം ‘രക്ഷ’ തരുന്ന ഇടങ്ങള്‍ തന്നെ പലപ്പോഴും അവര്‍ക്കു പേടിസ്വപ്നങ്ങളായി മാറുന്നത് സങ്കടകരമാണ്. ഗെയില്‍ പറയുന്നതുപോലെ, സ്വന്തം ഇഷ്ടത്തിനല്ല മറിച്ച് വേറെ വഴിയില്ലാത്തതുകൊണ്ടാണ് മിക്ക സ്ത്രീകളും ഇത്തരം സ്ഥലങ്ങളില്‍ എത്തിപ്പെടുന്നത് എന്നത് സത്യമാണ്. എന്നിരിക്കിലും സ്വന്തം ഇഷ്ടത്തിന് ഇവിടങ്ങളില്‍ എത്തിച്ചേരുന്ന, ആര്‍ത്തവമില്ലാത്ത സ്ത്രീ എന്നൊക്കെയുള്ള കഥകളെ വിശ്വസിക്കുന്ന, സ്ത്രീകളെ അതിലേയ്ക്കു നയിക്കുന്നത് എന്തായിരിക്കാം?

__________
റോസ് മെറിന്‍
__________
ഗെയില്‍ ട്രെഡ്‌വെല്‍ എന്ന ഗായത്രി എഴുതിയ Holy Hell: A memoir of Faith, Devotion and Pure Madness(വിശുദ്ധനരകം: വിശ്വാസം, സമര്‍പ്പണം, നട്ടപ്പിരാന്ത് എന്നിവയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍) എന്ന പുസ്തകം വായിച്ചുകഴിഞ്ഞപ്പോള്‍ ഇത് എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല. വായിച്ചു തീര്‍ക്കാതെ താഴത്തുവയ്ക്കാന്‍ കഴിയാതിരുന്നൊരു പുസ്തകമായിരുന്നു അതെനിക്ക്- എഴുതിയ ആളുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വിസ്മയകരമാം വണ്ണം എന്നെ കൂട്ടിക്കൊണ്ടുപോവുന്ന ഒന്ന്. ആശ്രമത്തിനകത്തെ ഉല്‍പ്പേരുകളെക്കുറിച്ച് മാത്രമല്ല ഇന്ത്യയൊട്ടുക്ക് അവര്‍ നടത്തിയ ആത്മീന്വേഷണയാത്രകളെക്കുറിച്ചും നര്‍മ്മത്തില്‍ ചാലിച്ച് അവര്‍ നടത്തുന്ന വിവരണങ്ങള്‍ ചിരിയുണര്‍ത്തുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു. ജെന്‍ഡര്‍ (ലിംഗപരത), രാഷ്ട്രീയം, മതം എന്നീ വിഷയങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് എന്തുകൊണ്ടും ഉപകരിക്കുന്ന ഒരു പുസ്തകമാണിത്. വായനയ്ക്കിടെ പലപ്പോഴും അവര്‍ക്കങ്ങനെത്തന്നെ വേണം എന്ന് എനിക്ക് ചിരിപൊട്ടി. അക്കരപ്പച്ച എന്നു പറയുന്നത് ഇതിനെയാണല്ലോ. ഇന്ത്യയെപ്പോലെ ഒരു ‘മൂന്നാംലോക’ രാജ്യത്ത് വിദ്യാഭ്യാസം കിട്ടാനും സ്വന്തം കാലില്‍ നില്ക്കാനും സ്ത്രീകള്‍ പൊരുതുമ്പോള്‍ ഈസ്ത്രീ ഒരു ‘ഒന്നാംലോക’ രാജ്യത്തുനിന്ന് ഇന്ത്യയില്‍ വന്ന് പില്ക്കാലത്ത് അവര്‍ നരകമെന്നു വിളിക്കുന്ന ഒരാശ്രമത്തിലാണ് എത്തിപ്പെടുന്നത്. ‘ആമേന്‍’ എന്ന ആത്മകഥയില്‍ സിസ്റ്റര്‍ ജെസ്മി വിവരിക്കുന്ന അനുഭവങ്ങളുമായി വളരെയധികം സാമ്യമുണ്ട് ഈ പുസ്തകത്തിലെ വിവരണങ്ങള്‍ക്ക്. ഞാന്‍ കേട്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ മറ്റനവധി സംഭവങ്ങളെയും ഈ വായന ഓര്‍മ്മിപ്പിച്ചു.
ഈ രണ്ടുസ്ത്രീകളെ ‘പോക്കുകേസുക’ളായോ വിശ്വാസത്തെ തകര്‍ക്കാനുള്ള ഏതോ അജണ്ടയുടെ ഭാഗങ്ങളായോ ആണ് രണ്ടു കേസിലും അതാതു ‘വിശ്വാസി’ സമൂഹങ്ങള്‍ മുദ്രകുത്തിയിട്ടുള്ളത്. സിസ്റ്റര്‍ ജെസ്മിയ്ക്ക ഒരു ജോലി ഉണ്ടായിരുന്നതുകൊണ്ട് ആ ജോലിയില്‍ നിന്നു Voluntary retirement എടുത്ത് തന്റെ പെന്‍ഷന്‍ കൊണ്ടു ശിഷ്ടകാലം ജീവിക്കാന്‍ പറ്റി. എന്നാല്‍ ഗെയിലാകട്ടെ തന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ രണ്ടു പതിറ്റാണ്ടിലേറെക്കാലം ആശ്രമത്തില്‍ ചെലവഴിച്ച ശേഷം പുറത്തിറങ്ങിയത് ഒരു ജോലിയോ നല്ലൊരു ജോലിയ്ക്കുവേണ്ട വിദ്യാഭ്യാസമോ സമ്പത്തും ഒന്നും കൈമുതലായില്ലാതെയാണ്.
ആദായനികുതിവകുപ്പ് ആശ്രമത്തില്‍ റെയ്ഡ് നടത്താന്‍ വരുന്നതായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിവരം ചോര്‍ത്തിക്കൊടുക്കുന്നത്,  ആശ്രമത്തില്‍ നിന്ന് ‘അമ്മ’യുടെ കുടുംബത്തിനു കാശയച്ചുകൊടുക്കുന്നത്, അമ്മയ്ക്ക് ബാലുസ്വാമിയുമായുള്ള ലൈംഗികബന്ധം, അമ്മയുടെ ധര്‍മ്മോപദേശങ്ങള്‍ മിക്കതും ഓഷോയുടെ പുസ്തകങ്ങളില്‍നിന്ന് അക്ഷരംപ്രതി അടിച്ചുമാറ്റിയതാണെന്ന്… അങ്ങനെ പുസ്തകത്തിലുള്ള വലിയ വെളിപ്പെടുത്തലുകള്‍ ഒന്നുംതന്നെ എന്നെ ഞെട്ടിച്ചില്ല. അതിലൊന്നും അപ്രതീക്ഷിതമായോ അദ്ഭുതപ്പെടുത്തുന്നതായോ ഒന്നും ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ. എന്നെ ആകര്‍ഷിച്ചത് ‘അമ്മ’ സ്വയം ദൈവികത കൈവരിക്കുന്നത് ആര്‍ത്തവം ഉണ്ടാവാത്ത സ്ത്രീയായി സ്വയം പ്രഖ്യാപിക്കുന്നതിലൂടെയാണ് എന്നതാണ്. അതത്രേ അവരെ സാധാരണ സ്ത്രീകളില്‍നിന്നു വ്യത്യസ്തയാക്കുന്നത്.
പുരുഷാധിപത്യം ലോകത്തെ ഒട്ടുമിക്ക മതങ്ങളിലെയും പുരോഹിതവര്‍ഗ്ഗം സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാറുണ്ട്. മതങ്ങള്‍ പഠിപ്പിക്കുന്ന ആത്മീയത തന്നെ പലപ്പോഴും സ്ത്രീ ലൈംഗികതയെ അടിച്ചമര്‍ത്തുന്നതില്‍ ഊന്നിയതാണെന്നു കാണാം. ഉദാഹരണത്തിന് വിശുദ്ധ അഗസ്റ്റിന്റെ കുടിലബുദ്ധിയാണ് ക്രിസ്ത്രീയതയില്‍ സ്ത്രീകളെ ഒരരുക്കാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ‘ആദ്യപാപം’ എന്ന സങ്കല്‍പ്പത്തിനു തുടക്കമായത്. (Ref: A History of Christianity, BBC Four) കുമ്പസാരങ്ങള്‍ എന്ന തന്റെ ആത്മകഥയില്‍ അദ്ദേഹം തന്നെ തന്റെ ജീവിതത്തെക്കുറിച്ചു എഴുതിയിട്ടുണ്ട്.

_______________________________
ഈ രണ്ടുസ്ത്രീകളെ ‘പോക്കുകേസുക’ളായോ വിശ്വാസത്തെ തകര്‍ക്കാനുള്ള ഏതോ അജണ്ടയുടെ ഭാഗങ്ങളായോ ആണ് രണ്ടു കേസിലും അതാതു ‘വിശ്വാസി’ സമൂഹങ്ങള്‍ മുദ്രകുത്തിയിട്ടുള്ളത്. സിസ്റ്റര്‍ ജെസ്മിയ്ക്ക ഒരു ജോലി ഉണ്ടായിരുന്നതുകൊണ്ട് ആ ജോലിയില്‍ നിന്നു Voluntary retirement എടുത്ത് തന്റെ പെന്‍ഷന്‍ കൊണ്ടു ശിഷ്ടകാലം ജീവിക്കാന്‍ പറ്റി. എന്നാല്‍ ഗെയിലാകട്ടെ തന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ രണ്ടു പതിറ്റാണ്ടിലേറെക്കാലം ആശ്രമത്തില്‍ ചെലവഴിച്ച ശേഷം പുറത്തിറങ്ങിയത് ഒരു ജോലിയോ നല്ലൊരു ജോലിയ്ക്കുവേണ്ട വിദ്യാഭ്യാസമോ സമ്പത്തും ഒന്നും കൈമുതലായില്ലാതെയാണ്.
_______________________________

പുരോഹിതനായി ബ്രഹ്മചര്യംജീവിതം നയിക്കുന്ന നാളുകളിലും അദ്ദേഹത്തിന് തന്റെ ലൈംഗികചിന്തകളെ അടക്കി നിര്‍ത്താനായില്ല. ഈ ചിന്തകള്‍ പിന്നീട് സ്ത്രീകളെത്തന്നെ വെറുക്കുന്ന രീതിയിലേയ്ക്ക് വഴിമാറുകയും സഭയ്ക്കകത്ത് സ്ത്രീകള്‍ വെറുക്കപ്പെട്ടവരായിത്തീരുന്നതില്‍ കലാശിക്കുകയും ചെയ്തു. ബൈബിളിലെ വിലക്കപ്പെട്ട കനി ലൈംഗികതയുടെയും പാപത്തിന്റെയും അടയാളമായി മാറി. ലൈംഗിക ചിന്തകളും ഫാന്റസികളും ചെകുത്താന്റെ കൈക്രിയകളാണെന്നും സ്ത്രീകള്‍ ചെകുത്താന്റെ കയ്യാളുകളാണെന്നുമുള്ള ആശയങ്ങള്‍ കാലക്രമേണ മതചിന്തകളുടെ അഭേദ്യമായ ഭാഗമായി മാറി. കന്യകയായിരിക്കെ ഗര്‍ഭം ധരിച്ച മറിയത്തില്‍ ദൈവികത ആരോപിക്കപ്പെട്ടപ്പോള്‍ ആദാമിനെ പ്രലോഭനത്തില്‍ വീഴ്ത്തുന്ന ഹവ്വ ഭൂമിയിലെ മുഴുവന്‍ സാധാരണ സ്ത്രീകളുടെയും പ്രതിനിധിയായി. സ്ത്രീലൈംഗീകത പുരുഷന് ദൈവത്തിലെത്താനുള്ള വഴിയിലെ പ്രധാന തടസ്സങ്ങളില്‍ ഒന്നായി മാറി. ഇതെല്ലാം നടക്കുന്നത് നാലാം നൂറ്റാണ്ടിലാണെങ്കിലും ഇന്നും ക്രിസ്തീയതയുടെ ആദ്യകാല ചരിത്രത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ണ്ണായകമായൊരു സ്ഥാനമുണ്ട്. സ്ത്രീകളെപ്പറ്റി അങ്ങേയറ്റം മോശമായ കമന്റുകള്‍ പാസാക്കിയിട്ടുള്ള സെന്റ് പോള്‍ പോലും സ്ത്രീ പാതിരിമാര്‍ ഉണ്ടാവുന്നതിനെ അനുകൂലിച്ചിരുന്നു താനും. എന്നിരിക്കിലും പ്രജകള്‍ എന്നതിലും കര്‍ത്താവിന്റെ മണവാട്ടികളായ കന്യാസ്ത്രീകള്‍ എന്നതിലുമപ്പുറം സ്ത്രീകളെ അംഗീകരിക്കാന്‍ കത്തോലിക്കാ സഭ ഇന്നും മടിയ്ക്കുന്നു. ബൈബിളാണ് ക്രിസ്തീയ വിശ്വാസത്തെ സംബന്ധിക്കുന്ന ആധികാരികമായ ഒരേയൊരു രേഖ എന്നു പറയുമ്പോഴും അവര്‍ റോമിലെ ജനങ്ങള്‍ക്ക് സെന്റ് പോള്‍ എഴുതിയ കത്തിനെ അംഗീകരിക്കുന്നില്ല. (അദ്ധ്യായം പതിനാറ്)
വിചിത്രമെന്നു പറയട്ടെ ‘മാതാ അമൃതാനന്ദമയി’യുടെ കാര്യത്തില്‍ ഈ ‘ദേവി’ തന്നെയാണ് ഈ പുരുഷാധിപത്യമൂല്യങ്ങളുടെ പ്രചാരകയാവുന്നത്. ആര്‍ത്തവചക്രങ്ങളില്ലാത്ത ‘ശുദ്ധസ്ത്രീ’ എന്ന സങ്കല്പം അവര്‍ക്കു ചുറ്റുമുള്ള ആണുങ്ങളാരും അവരില്‍ അടിച്ചേല്‍പ്പിച്ചതല്ല. അവര്‍ തന്നെ സ്വീകരിച്ചിട്ടുള്ളതാണ്. പണ്ടുതന്നെ -ആശ്രമം സ്ഥാപിക്കുന്നതിനു മുമ്പു മുതല്‍ക്കേ- അവര്‍ ഇങ്ങനെയുള്ള കഥകള്‍ പ്രചരിപ്പിച്ചിരുന്നതായി ഗെയില്‍ തന്റെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
എന്നുതൊട്ടാണ് ഋതുമതി ആയിരിക്കുന്നത് ഒരു സ്ത്രീയ്ക്ക് അശുദ്ധിയും നാണക്കേടും ആയി മാറിയത് എന്ന അന്വേഷിക്കേണ്ടതുണ്ട്. ആര്‍ത്തവകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകളെ അമ്പലങ്ങളില്‍ കയറ്റാറില്ല. ശബരിമലയില്‍ അണ്ഡവിസര്‍ജ്ജനം നടക്കാന്‍ സാധ്യതയുള്ള പ്രായപരിധിയില്‍പ്പെട്ട സ്ത്രീകള്‍ക്കു മൊത്തമായിത്തന്നെ പ്രവേശനം നിഷിദ്ധമാണ്; ആര്‍ത്തവകാലമാണെങ്കിലും അല്ലെങ്കിലും. (ശബരിമലയിലെ പ്രതിഷ്ഠയായ അയ്യപ്പന്‍ രണ്ടു പുരുഷദൈവങ്ങളുടെ മകനാണെന്നോര്‍ക്കുക). ആര്‍ത്തവത്തെ ഒരു കുറ്റമായി അംഗീകരിക്കുകയും ആ കുറ്റത്തില്‍ നിന്നും അതോടൊപ്പം സ്ത്രീ എന്ന നിലയിലുള്ള തന്റെ നിലനില്‍പ്പില്‍ നിന്നുതന്നെയും വിടുതിനേടി സ്വയം ഒരു ‘ദിവ്യമാതാവായി’ രൂപാന്തരപ്പെടുകയുമാണ് അമ്മ ചെയ്യുന്നത്.
ഇന്ത്യയെപ്പോലൊരു രാജ്യത്ത് ആശ്രമങ്ങളോ കന്യാസ്ത്രി മഠങ്ങളോ ഒക്കെയാണ് വിവാഹജീവിതത്തിനു താല്പര്യമില്ലാത്ത സ്ത്രീകള്‍ക്ക് സമൂഹത്തിന്റെ അനുമതിയോടുകൂടി നടത്താന്‍ കഴിയുന്ന തിരഞ്ഞെടുപ്പുകള്‍. ഇവിടങ്ങളില്‍ ജീവിക്കാന്‍ തീരുമാനിക്കുന്ന സ്ത്രീകള്‍ക്കുമേല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനോ പ്രസവിക്കാനോ ഭര്‍ത്താവിനെയും കുട്ടികളെയും നോക്കാനോ ഒന്നും സമൂഹത്തിന്റെ സമ്മര്‍ദ്ദമില്ല. എന്നാല്‍ ഇങ്ങനെ ഒരുതരം ‘രക്ഷ’ തരുന്ന ഇടങ്ങള്‍ തന്നെ പലപ്പോഴും അവര്‍ക്കു പേടിസ്വപ്നങ്ങളായി മാറുന്നത് സങ്കടകരമാണ്. ഗെയില്‍ പറയുന്നതുപോലെ, സ്വന്തം ഇഷ്ടത്തിനല്ല മറിച്ച് വേറെ വഴിയില്ലാത്തതുകൊണ്ടാണ് മിക്ക സ്ത്രീകളും ഇത്തരം സ്ഥലങ്ങളില്‍ എത്തിപ്പെടുന്നത് എന്നത് സത്യമാണ്. എന്നിരിക്കിലും സ്വന്തം ഇഷ്ടത്തിന് ഇവിടങ്ങളില്‍ എത്തിച്ചേരുന്ന, ആര്‍ത്തവമില്ലാത്ത സ്ത്രീ എന്നൊക്കെയുള്ള കഥകളെ വിശ്വസിക്കുന്ന, സ്ത്രീകളെ അതിലേയ്ക്കു നയിക്കുന്നത് എന്തായിരിക്കാം? ആത്മീയമായ നിര്‍വൃതി കൈവരിക്കണമെങ്കില്‍ യുക്തി ചിന്തകള്‍ മാറ്റിവയ്ക്കണം എന്ന ബോധമാകുമോ? അതോ സമൂഹത്തില്‍ താഴ്ന്നവരാണ് തങ്ങള്‍ സാധാരണ സ്ത്രീകള്‍ എന്ന ബോധം അവര്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നതോ?
___________________________________
(ഇംഗ്ലീഷില്‍നിന്നും മൊഴിമാറ്റം ചെയ്തത് സുദീപ്)
___________________________________

The Holy Predicament

(Published on February 21, 2014)

Top