പെഗസസ്: സയണിസ്റ്റ്-ഹിന്ദുത്വ ശക്തികളുടെ സർവയലൻസ് ഭീകരത

നരേന്ദ്ര മോദി സർക്കാരിന്റെ ഐ.റ്റി മന്ത്രിയായി രവിശങ്കർ പ്രസാദ് ചുമതലയേറ്റതു മുതലാണ് ഇൻഡ്യ ‘പെഗസസ്’ ഉപയോഗിച്ചു തുടങ്ങിയത്. പ്രതിപക്ഷ നേതാക്കൾ മുതൽ തെരഞ്ഞെടുപ്പ് കമ്മീഷണർ വരെയുള്ളവരുടെ വിവരങ്ങളാണ് ഈ സോഫ്റ്റ്‌വെയറിലൂടെ രഹസ്യമായി നിരീക്ഷിച്ചത്. ജനാധിപത്യത്തിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന് പ്രഹരമേൽപ്പിക്കുന്ന ഗുരുതരമായ നിയമലംഘനമാണിത്. അഡ്വ. ജോഷി ജേക്കബ് എഴുതുന്നു.

ഇസ്രായേലി സൈബർ ആംസ് സംരംഭമായ എൻ.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത, ചാരവൃത്തി നടത്താനുള്ള കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറാണ് പെഗസസ്. ഏത് കമ്പ്യൂട്ടറിലും സ്മാർട്ട് ഫോൺ അല്ലെങ്കിൽ ഇന്റർനെറ്റ് കണക്ഷനുളള ഫോണുകളിലും നുഴഞ്ഞുകയറി വാസമുറപ്പിച്ച്, അതിലെ ഫയലുകൾ ഉൾപ്പെടെയുളള വിവരങ്ങളും ചിത്രങ്ങളും മറ്റും ചോർത്തിയെടുക്കാൻ ശേഷിയുളളതാണ് അത്. ചാരവൃത്തിക്കുള്ള ആ സോഫ്റ്റ്‌വെയർ ലോകത്തിലെ സർക്കാരുകൾക്ക് മാത്രം നൽകുന്നതാണ്. ലോകത്തുളള സകല ഭീകര സംഘടനകളെല്ലാം ചേർന്നാലും അതിനെക്കാളൊക്കെ ശക്തവും സൂക്ഷ്മമായ ഇടപെടലുകൾ നടത്തനുള്ള ശേഷിയും ഭീകര സ്വഭാവവും തികഞ്ഞ രാഷ്ട്ര ശക്തിയാണ് ഇസ്രായേൽ.

അമേരിക്കയിലെ ഏറ്റവും ശക്തരായ പണമിടപാട് സ്ഥാപനങ്ങളും മറ്റു കോർപറേറ്റ് ബിസിനസുകളും നിയന്ത്രിക്കുന്ന ഒരു ജൂതലോബി ഇസ്രയേൽ രാഷ്ട്ര ശക്തിയുമായി കൂടിക്കുഴഞ്ഞു കിടക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗത്തുള്ള രാജ്യങ്ങളിലെ ഭരണാധികാരികളെ അട്ടിമറിക്കാനും മാറ്റിമറിക്കാനും ആ അമേരിക്കൻ കോർപറേറ്റ് ലോബിക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏത് വിവരങ്ങളിലേക്കും സ്വമേധയാ കടന്നുചെല്ലാൻ ശേഷിയുള്ള “പെഗസസ്” എന്ന ചാരവൃത്തി സോഫ്റ്റ്‌വെയറും അവരുടെ നിയന്ത്രണത്തിലാണ് എന്നറിയുമ്പോഴാണ്, അശരീരിയായ ആ രാക്ഷസീയ ശക്തിയുടെ ബലവും പ്രത്യാഘാതങ്ങളും എത്രമാത്രമെന്ന് തിരിച്ചറിയാൻ കഴിയുക.

ഇൻഡ്യയെ കശക്കിയ പെഗസസ്

നരേന്ദ്ര മോദി സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രിയായി രവിശങ്കർ പ്രസാദ് ചുമതലയേറ്റ 2019 മുതലാണ് ഇൻഡ്യ പെഗസസ് വാങ്ങി ഉപയോഗിച്ചു തുടങ്ങിയത്. ഇൻഡ്യക്ക് പുറത്തുളള ഏതെങ്കിലും ശത്രു രാജ്യങ്ങളുടെയോ ഭീകര സംഘടനകളുടെയോ വിവരങ്ങൾ ചോർത്തുക എന്നതിനെക്കാൾ, അകത്തു തന്നെയുള്ള പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ, ജഡ്ജിമാർ, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകർ, അഭിഭാഷകർ, തെരഞ്ഞെടുപ്പ് കമ്മീഷണർ തുടങ്ങിയവരുടെ വിവരങ്ങളാണ് ഭരണാധികാരികൾ രഹസ്യമായി നിരീക്ഷിച്ചത്. പെഗസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരാളുടെ ഫോണിലും കമ്പ്യൂട്ടറിലും മൈക്രോഫോണും ക്യാമറയും സ്ഥാപിച്ച് വിവരങ്ങൾ ചോർത്താൻ കഴിയും. ഫോണിലും കമ്പ്യൂട്ടറിലും ഏതു തരം വിവരങ്ങളും ഫയലുകളും നിക്ഷേപിക്കാനും പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്താം.

രവിശങ്കർ പ്രസാദ്

ഒരാളെ ദേശദ്രോഹിയാക്കുന്ന വിധമുള്ള ഫയലുകൾ അയാളുടെ കമ്പ്യൂട്ടറിലേക്ക് കടത്തിവിട്ട്, അധികാരികൾക്ക് തോന്നുന്നവരെ ഭീകരനാക്കി ശിക്ഷിക്കാനും തുറുങ്കിലടക്കാനും ആ സോഫ്റ്റ്‌വെയർ സഹായിക്കുന്നു. തന്റെ കമ്പ്യൂട്ടറിൽ നിന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയ മാവോയിസ്റ്റ് ബന്ധങ്ങൾ കാണിക്കുന്ന ഫയലുകൾ കൃത്രിമമായി ചേർത്തതാണെന്ന് ഫാ. സ്റ്റാൻ സ്വാമി കോടതിയിൽ പറഞ്ഞിരുന്നു. നിരപരാധികളെ നിഷ്കരുണം കുറ്റവാളികളാക്കുന്ന മോദി സർക്കാരിന്, ശുദ്ധജീവിതം നയിക്കുകയും ആദിവാസികൾക്കു വേണ്ടി നിസ്വാർത്ഥമായ സേവനം നടത്തുകയും ചെയ്യുന്ന ഒരു പുരോഹിതനെ പോലും അപ്രകാരം ഇരയാക്കാൻ മടിയില്ല. കുഷ്‌ഠ രോഗികൾക്കു വേണ്ടി നിസ്വാർത്ഥമായി ജീവിതം സമർപ്പിച്ച ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു കുഞ്ഞുങ്ങളെയും ഹിന്ദുത്വ ഭീകരർ ചുട്ടുകരിച്ചു കൊലപ്പെടുത്തിയതിനോട് മാത്രമേ ഫാ. സ്റ്റാൻ സാമിയെ തുറുങ്കിലടച്ചശേഷം കൃത്രിമമായി കമ്പ്യൂട്ടറിൽ ഫയൽ നിക്ഷേപിച്ച് ജാമ്യം നൽകാതെ തടവറയിലിട്ട് കൊലപ്പെടുത്തിയതിനെ സാമ്യപ്പെടുത്താനൊക്കൂ. സർക്കാർ കുബുദ്ധിയുടെ ആഴവും പരപ്പും അതിൽ പ്രകടമാണ്.

രാജ്യത്തെ ഞെട്ടിക്കുന്ന വിധം വിവരം ചോർത്തലിനു വിധേയമായവരുടെ വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. ദ് വാഷിംഗ്ടൺ പോസ്റ്റ്, ദി ഗാർഡിയൻ, ലി മൊനെ ഉൾപ്പെടെയുള്ള ലോകത്തെ പതിനാലു മാധ്യമങ്ങളിലൂടെ ഒരേസമയം പുറത്തുവിട്ടിരിക്കുന്ന വിവരങ്ങളനുസരിച്ച്, ഇൻഡ്യയിൽ പ്രതിപക്ഷ നേതാക്കളുടെയും സഹായികളുടെയും വിവരങ്ങൾ ചോർത്തിയിരിക്കുന്നു എന്നത് തികച്ചും അധാർമികവും ജനാധിപത്യ വിരുദ്ധവുമാണ്. മോദിയെ കുറ്റവിമുക്തനാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷനിൽ, അതിനോട് വിയോജിച്ച ഒരു കമ്മീഷണറുടെ ഫോണും സുപ്രീകോടതി ചീഫ് ജസ്റ്റിസിനെതിരെ പരാതിപ്പെട്ട സ്റ്റാഫിന്റെ ഫോണും ചോർത്തിയെന്നു പറയുമ്പോൾ, അധികാരത്തിലിരിക്കുന്നവരുടെ രഹസ്യനോട്ടത്തിൽ ഏതെല്ലാം ഉള്ളറകളാണ് തുറക്കുന്നതെന്ന് ചിന്തിക്കേണ്ടതാണ്.

ഫാ. സ്റ്റാൻ സ്വാമി

രാഷ്ട്രത്തിന്റെ എല്ലാ സ്തംഭങ്ങളും ഭരണാധികാരി രഹസ്യമായി നീരിക്ഷിക്കുന്ന അവസ്ഥ സമ്പൂർണമായ ഏകാധിപത്യത്തിന്റെ പെരുമ്പറയാണ് മുഴക്കുന്നത്. ഇൻഡ്യയിൽ കഴിഞ്ഞ കാലങ്ങളിലുണ്ടായ ഏകാധിപത്യ സ്വഭാവത്തിൽ നിന്ന് ഇപ്പോഴുള്ള ഭീഷണിയുടെ വ്യത്യാസം, പ്രത്യയശാസ്ത്ര അടിസ്ഥാനത്തിൽ ഫാഷിസ്റ്റ് സ്വഭാവത്തോടു കൂടിയ ഒരു സംഘടനയുടെ പിൻബലത്തിൽ സമഗ്രമായി സംഭവിക്കാവുന്നതാണെന്ന് എല്ലവർക്കുമറിയാം. സമ്പൂർണമായ അരാജകത്വവും ഏകാധിപത്യവും വിചിത്രമായി സമ്മേളിക്കുന്ന സാങ്കേതികവിദ്യയുടെ ഒരു തലമാണ് പെഗസസ് ഉണ്ടാക്കിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ പുറന്തോട് പൊട്ടിച്ച് ഏത് നേരവും ഫാഷിസ്റ്റ് ഏകാധിപത്യത്തിന് പുറത്തുവരാൻ തക്കവണ്ണം ചരിത്രവും അക്കാദമിക മേഖലയും ദേശീയ പ്രതീകങ്ങളും തന്ത്രപ്രധാനമായ സ്ഥാനങ്ങളുമെല്ലാം മാറ്റിമറിക്കാനുള്ള തയ്യാറെടുപ്പുകൾ ഏറെ ആശങ്കാജനകമാണ്. സാമൂഹിക അസമത്വം ഊട്ടിയുറപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ആശയങ്ങൾ മധുരം പൊതിഞ്ഞ് ജനങ്ങളെ കഴിപ്പിക്കുമ്പോൾ ഫാഷിസ്റ്റ് അടിച്ചമർത്തിലിന് അവകാശികളായി അധീശ വർഗവും കൂട്ടിനുണ്ടാകും.

അവിശ്വാസവും വ്യക്തിഗതമായി മനസിലുളളത് യന്ത്രത്തിലാക്കിയത്, ആശയ വിനിമയം എന്നിവ രഹസ്യമായി ചോർത്തിയെടുക്കുന്ന അവസ്ഥയും സ്വതന്ത്ര്യമായ പ്രവർത്തനങ്ങളെ തടയുന്നത് ജനാധിപത്യത്തിൽ സ്വതന്ത്ര മായും നിർഭയമായും പ്രവർത്തിക്കേണ്ട പ്രതിപക്ഷം, മാധ്യമങ്ങൾ, നീതിന്യായ സംവിധാനം, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയെ നിശ്ചതനമാക്കും. ജനാധിപത്യം രാഷ്ട്രം സ്തംഭിപ്പിക്കുകയാണ് നരേന്ദ്രമോദിയും അമിത് ഷായും ഉൾപ്പെടെയുളള ഭരണാധികാരികൾ ചെയ്യുന്നത്.

ലോകത്തെ ജനാധിപത്യ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ, അത്തരം പ്രവൃത്തികൾ നടത്തിയതായി തെളിഞ്ഞാൽ അധികാരം വിട്ടൊഴിയാൻ ഭരണാധികാരി അല്ലെങ്കിൽ മന്ത്രിസഭ നിർബന്ധിതമാകുന്ന ചരിത്രമാണ് കാണാൻ കഴിയുക. സ്വന്തം ജീവൽ പ്രശ്നങ്ങൾ പോലും ഉയർത്താൻ ശേഷിയില്ലാത്ത ഒരു ജനതയായി നാം പരിണമിക്കുമ്പോൾ, ജനാധിപത്യത്തിന്റെ കേവലമായ പുറന്തോട് മാത്രം സംരക്ഷിക്കുവാൻ ജനശക്തി ലഭ്യമായെന്നു വരില്ല.

പാർലമെന്റ് സ്തംഭിച്ചാലും ജനങ്ങൾ തെരുവുകൾ നിറച്ച് സമാധനപരമായി സമരം ചെയ്താലും കുലുങ്ങാത്ത ഭരണാധാകാരികളാണ് ഇവിടെയുള്ളതെന്ന് അനവധി മാസങ്ങൾ നീണ്ടുനിന്ന കർഷക സമരങ്ങൾ തെളിയിച്ചു കഴിഞ്ഞു. സമാധനപരമായ സമരങ്ങളാണെങ്കിൽ ഫലരഹിതമായി മാറുന്നു. ആരെങ്കിലും തീഷ്ണത കാണിച്ചാൽ രാഷ്ട്രീയ ഗുണ്ടകളും പോലീസ് സേനയും ചേർന്ന് അടിച്ചമർത്തുകയും ചെയ്യും. ആദ്യ മോദി സർക്കാരിന്റെ കാലത്തെ തീഷ്ണമായ കർഷക സമരങ്ങളെ മധ്യപ്രദേശിലും രാജസ്ഥാനിലും സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരുകൾ നിരായുധരായ കർഷകരുടെ നേരെ വെടിയുണ്ടകൾ പായിച്ചാണ് അടിച്ചമർത്തിയത്. സായുധമായ ഏറ്റുമുട്ടലല്ലാതെ ജനങ്ങളെ പകൽക്കൊള്ള നടത്തുകയും കോർപറേറ്റ് കൊള്ളക്ക് ഒത്താശ ചെയ്യുകയും ജനാധിപത്യ അവകാശങ്ങൾ പിച്ചിചീന്തുകയും ചെയ്യുന്ന ഭരണാധികാരികൾക്കെതിരെ മറ്റൊരു മാർഗവും ഇല്ലെന്നു വരുന്നത് സാമൂഹികമായും രാഷ്ട്രീയമായും വലിയൊരു തകർച്ചയാണ് വരുത്തിവെക്കുന്നത്.

ഭരണാധികാരികൾ ഒരു രാഷ്ട്രത്തിന്റെ അടിത്തറ മാന്തുമ്പോൾ ഒരു ജനാധിപത്യ സംവിധാനവും രക്ഷക്കു വരാൻ മാത്രം ശേഷിയില്ലാതാവുന്നത് വളരെ അപകടകരമാണ്. പ്രത്യക്ഷമായി ഇൻഡ്യയുടെ ജനാധിപത്യത്തെ തകർക്കുന്ന ഒരു നടപടിയും അനുവദിക്കാതിരിക്കാൻ അതിന് ആഗ്രഹമുണ്ടെങ്കിൽ പോലും, കോർപറേറ്റ് ശക്തികളെയും പാശ്ചാത്യ പൊതുജനാഭിപ്രായത്തെയും കണക്കിലെടുത്ത് അതിനു മുതിരില്ല. കോർപറേറ്റ് ശക്തികളുടെ പിൻബലത്തിലും കെട്ടുപിണഞ്ഞു കിടക്കുന്ന ഹിന്ദുത്വ ശക്തികൾ അവരുടെ ആജ്ഞകൾ അവഗണിക്കില്ല. അതിനാൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ അവർ ആഗ്രഹിക്കുന്നെങ്കിൽ കൂടി ജനാധിപത്യത്തിന്റെ പുറന്തോട് തകർക്കാൻ ഇന്നത്തെ സാഹചര്യത്തിൽ തുനിയില്ലായെന്നു വേണം കരുതുവാൻ. എന്നാൽ മുൻപു പറഞ്ഞതുപോലെ ജനാധിപത്യത്തിൽ അരാജകത്വവും ഏകാധിപത്യവും കൂട്ടിക്കുഴച്ച് നിശ്ചലമാക്കുമ്പോൾ, രാജ്യത്തിലെ ജനങ്ങൾക്ക് പ്രതീക്ഷയർപ്പിക്കാൻ ഒരു ജനാധിപത്യ വേദിയും ഇല്ലാതാകും. അത്തരമൊരു സാഹചര്യത്തിൽ രൂപപ്പെടാവുന്ന സായുധ സംഘർഷങ്ങൾ തങ്ങളുടെ സമഗ്രാധിപത്യം ഊട്ടിയുറപ്പിക്കാൻ ഉപകരിക്കുമെന്ന തെറ്റായ കണക്കുകൂട്ടലിൽ ഹിന്ദുത്വ ശക്തികൾ ഇഷ്ടപ്പെട്ടേക്കാം. മുസ്‌ലിംകളെ ശാശ്വതമായി തോൽപ്പിക്കാമെന്ന കണക്കുകൂട്ടലായിരിക്കും അതിന്റെ പ്രേരണാ ശക്തി. അതുപോലെ ജനങ്ങളുടെ സമാധാനപരമായ സമരങ്ങൾ ഒരുപാട് ഓരോ വൻകിട പദ്ധതികളുടെയും പിറകെ നടക്കുന്നുണ്ട്. അത്തരം മേഖലകളിൽ, മുന്നോട്ടുപോക്ക് അസാധ്യമായ ഇടങ്ങളിൽ സായുധ സംഘർഷങ്ങൾ കോർപറേറ്റ് ശക്തികളും പശ്ചിമേഷ്യയിലെയും മധ്യേഷ്യയിലെയും പോലെ സ്വാഗതം ചെയ്യാം. മഹായുദ്ധങ്ങൾ ഇല്ലാതെ തന്നെ ലോകം അരാജകത്വത്തിന്റെയും സംഘർഷത്തിന്റെയും പുതിയൊരു ഭൂപടം നിർമിക്കുന്നതിന്റെ വക്കിലാണ്.

ഗ്രഹാം സ്റ്റെയിൻസും കുടുംബവും

പാരീസ് ആസ്ഥാനമാക്കിയ ‘ഫോർബിഡൻ സ്റ്റോറീസ്’ എന്ന സന്നദ്ധ സംഘടനയും ആംനസ്റ്റി ഇന്റർനാഷണലിന്റെ മനുഷ്യാവകാശ ഗ്രൂപ്പും നടത്തിയ അന്വേഷണങ്ങളാണ് മേൽ പരമാർശിച്ച മാധ്യമങ്ങളിലെ വാർത്തകൾക്ക് ഉറവിടമായത്. ആ വാർത്തകൾ പെഗസസ് നിഷേധിച്ചെങ്കിലും എല്ലാ ദുരുപയോഗങ്ങളും അന്വേഷിക്കുമെന്ന് അവർ പറയുന്നു. ആ അവകാശവാദങ്ങൾ മുഖവിലക്കെടുക്കാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ ലോകത്തുള്ളത്. എന്നാൽ പാശ്ചാത്യൻ രാജ്യങ്ങളെപ്പോലെ ഇസ്രയേലിലെ തൊഴിലാളി കക്ഷിയിലൂടെ കടന്നുവന്ന ജനാധിപത്യ-സോഷ്യലിസ്റ്റ് ആശയങ്ങൾ സൃഷ്ടിച്ച ചില ജനാധിപത്യ സംവിധാനങ്ങളും അവകാശങ്ങളും ഒരുപക്ഷേ ഈ വിഷയത്തിൽ ഒരു കച്ചിത്തുരുമ്പായി തീരാം. അതിനുള്ള മുറവിളി ലോകത്തെ മനുഷ്യാവകാശ പ്രവർത്തകരും ജനാധിപത്യ വാദികളും ഉയർത്തികൊണ്ടു വന്നാൽ, അതൊരുപക്ഷേ ഇൻഡ്യയിലെ ജനാധിപത്യത്തിനും രക്ഷയായി തീരാം. എന്നിരുന്നാലും മേൽപറഞ്ഞ നരഭോജികളുടെ സ്വഭാവമനുസരിച്ച് ജനാധിപത്യ സംവിധാനങ്ങളുടെയും പ്രതിപക്ഷങ്ങളുടെയും സ്വതന്ത്രമായ പ്രവർത്തനങ്ങളുടെ മേൽ ചാരവൃത്തി നടത്താനുള്ള മാർഗങ്ങൾ അവർ ഉറപ്പാക്കും എന്നത് തീർച്ചയാണ്. രാജ്യത്തെ നിയമങ്ങളനുസരിച്ച് ഒരാളുടെയും ഫോൺ ചോർത്താൻ പാടില്ലെന്നാണ് മുൻ നിയമ-ഐ.റ്റി. മന്ത്രി രവിശങ്കർ പ്രസാദിന്റെ പെഗസസ് വിവാദത്തിലുളള പ്രതികരണം. അപ്രകാരം നിയമാനുസരണം മാത്രം പ്രവർത്തിക്കുകയും ജനാധിപത്യ മര്യാദകൾ പാലിക്കുകയും ചെയ്യുന്ന ഒരു സർക്കാരിനുവേണ്ടി ഇനി നാം എത്രകാലം കാത്തിരിക്കണം.

Top