കർഷകർക്കെതിരെ മോഡി സർക്കാരിന്റെ സർജിക്കൽ സ്ട്രൈക്ക്

കോർപറേറ്റുകള്‍ക്ക് പ്രകൃതി വിഭവങ്ങള്‍ തീറെഴുതാനും രാജ്യത്തിന്‍റെ സമ്പത്ത് കവര്‍ന്നെടുക്കാനും സഹായിക്കുന്ന നടപടികളെടുക്കാനും, രാജ്യരക്ഷയുടെ സുപ്രധാന മേഖലയില്‍ കോര്‍പറേറ്റുകളുടെ ഇടപെടല്‍ വിപുലീകരിക്കാനുമാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കരാര്‍ കൃഷി വ്യാപിച്ചുകൊണ്ടിരിക്കുകയും വിദേശത്ത് നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങൾ രാജ്യത്തിനകത്തേക്ക് തള്ളുകയും ചെയ്യുന്നതോടെ കാർഷിക മേഖല കൂടുതൽ ദുർബലമാവും. അഡ്വ. ജോഷി ജേക്കബ് എഴുതുന്നു.

കൊറോണ വൈറസ് രോഗവ്യാപനം, ലോക്ഡൗണ്‍ എന്നിവയുടെ പ്രത്യാഘാതങ്ങള്‍ നേരിടുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇരുപതു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ വിശദാംശങ്ങളും നടപടികളും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് നേരിട്ട് പണമായി നല്‍കുന്ന നടപടികള്‍ ഇല്ല എന്നാണ് പ്രതിപക്ഷത്തു നിന്ന് പ്രധാനമായി ഉയര്‍ന്ന ഒരു വിമര്‍ശനം. ആ വിമര്‍ശനം ശരിയാണ്. യഥാര്‍ഥ പാക്കേജ് അവകാശപ്പെടുന്നതു പോലെ അത് പത്തു ശതമാനം വരില്ലെന്നും, ജി.ഡി.പി.യുടെ കേവലം ഒരു ശതമാനം മാത്രമാണ് എന്നുമാണ് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തിന്‍റെ വിമര്‍ശനം. എന്നാല്‍ കാര്യങ്ങള്‍ അവിടെ തീരുന്നില്ല.

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഒന്നാം നരേന്ദ്ര മോഡി സര്‍ക്കാരിന്‍റെ കാലത്ത് 2000 രൂപയുടെ നാല് ഗഡുക്കളായി 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതി പ്രഖ്യാപിക്കുകയും, ഒരു ഗഡു വിതരണം ചെയ്യുകയുമുണ്ടായി. ആ പദ്ധതിയിലെ ഒരു വിഹിതമായ കേവലം രണ്ടായിരം രൂപ മാത്രം നല്‍കുമെന്നതാണ് കര്‍ഷകര്‍ക്കുള്ള ഒരേയൊരു ആനുകൂല്യം. പിച്ചച്ചട്ടിയിലെ ചില്ലിക്കാശ് പോലെയാണത്. അതുപോലും മുഴുവന്‍ കര്‍ഷകര്‍ക്കും ലഭ്യമല്ല. അതുപോലെ 16,000 കോടി രൂപ ‘ജന്‍ധന്‍ അക്കൗണ്ട്’ വഴി സ്വയംസഹായ സംഘങ്ങളിലൂടെയും മറ്റും വിതരണം ചെയ്യുമെന്ന് പറയുന്നു. എട്ടു കോടി ജനങ്ങള്‍ക്ക് അത് പ്രയോജനപ്രദമാകും എന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം. ‘സുരേഷ് ടെണ്ടുല്‍ക്കര്‍’ കമ്മിറ്റി മാനദണ്ഡപ്രകാരം 2011ല്‍ ഇൻഡ്യയില്‍ ഏതാണ്ട് 27 കോടി ജനങ്ങളാണ് ദാരിദ്ര്യരേഖയുടെ താഴെ കഴിയുന്നവര്‍. അവരെ ദാരിദ്ര്യരേഖയുടെ മുകളിലാക്കാന്‍ സര്‍ക്കാര്‍ പല മാനദണ്ഡങ്ങളും മാറ്റിവരച്ചതിനു ശേഷമാണ് ഈ കണക്ക്. നഗരങ്ങളിൽ പ്രതിമാസം 1000 രൂപയും ഗ്രാമീണ മേഖലയില്‍ 816 രൂപയും വരുമാനമില്ലാത്തവരാണ് ആ കമ്മിറ്റി നിഗമനപ്രകാരം ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍. ഇൻഡ്യയില്‍ കുറഞ്ഞത് നാൽപതു കോടി ജനങ്ങളെങ്കിലും ദാരിദ്ര്യത്തില്‍ കഴിയുന്നവരാണ്. ലോകത്തിലെ ദരിദ്രരായ ഏറ്റവും വലിയ ജനക്കൂട്ടം നമ്മുടെ രാജ്യത്താണുള്ളത്. അതില്‍ കേവലം എട്ടു കോടി ജനത്തിന് 2000 രൂപ വീതം വിതരണം ചെയ്യുമെന്ന് പറയുന്ന മോഡി എത്ര നിഷ്ഠൂരനായ ഭരണാധികാരിയാണ്. മറുവശത്ത്, തൊണ്ണൂറായിരം കോടി രൂപ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ പണമായി നല്‍കും. ഊർജോത്പാദന കമ്പനികൾക്ക് വിതരണ കമ്പനികൾ വരുത്തിയ കുടിശിക തിരിച്ചടക്കാനാണ് ആ തുക നൽകുന്നത്. നരേന്ദ്ര മോഡിയുടെ പ്രധാന കോര്‍പറേറ്റ് സഹകാരിയായ ഗൗതം അദാനി ഉള്‍പ്പെടെയുള്ള ഊര്‍ജോത്പാദന കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ പണം നല്‍കുന്നത്. ക്രെഡിറ്റ് റേറ്റിംഗ് കുറഞ്ഞ സ്ഥാപനങ്ങള്‍ക്ക് 45,000 കോടി രൂപ നല്‍കും. കോര്‍പറേറ്റുകള്‍ക്ക് നേരിട്ട് പണമായി നൽകുന്നതുതന്നെ എത്രയോ അധികമാണെന്ന് കാണാവുന്നതാണ്. 13,000 കോടി രൂപ കന്നുകാലികളുടെ 100% വാക്സിനേഷന് ചെലവഴിക്കുമെന്ന് പറയുന്നതും കോർപറേറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ്. മറ്റുള്ളവയെല്ലാം കണക്കിലെ കളികള്‍ മാത്രമാണ്.

കാർഷിക ഓർഡിനൻസിനെതിരെ ഹരിയാനയിൽ നടന്ന പ്രക്ഷോഭം

കര്‍ഷകര്‍ക്ക് വായ്പ നല്‍കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. കര്‍ഷകര്‍ക്ക് വായ്പ വര്‍ദ്ധിപ്പിച്ച്‌ കടക്കെണിയില്‍ പെടുത്തി അവരെ ഊരാക്കുടുക്കില്‍ ആക്കാമെന്നല്ലാതെ മറ്റൊരു പ്രയോജനവും ഇതിനില്ല. ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരമേറിയതിന് തൊട്ടുമുൻപുള്ള വാജ്പേയ് സര്‍ക്കാരിന്‍റെ കാലത്ത് വ്യാപകമായ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാവുകയും, കര്‍ഷകരുടെ പതിതാവസ്ഥ രാജ്യത്തെ സുപ്രധാന വിഷയമാവുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളി അവർക്ക് കടാശ്വാസം നൽകണമെന്ന ചിന്ത രാജ്യത്ത് ഒട്ടാകെയുണ്ടായത്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകളുണ്ടായ ആന്ധ്രാപ്രദേശിലും ഭരണം പിടിക്കാനിറങ്ങിയ കോണ്‍ഗ്രസ് കടാശ്വാസം വന്‍ പ്രചാരണ തന്ത്രമാക്കിയിരുന്നു. 2004ല്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കടം എഴുതിത്തള്ളേണ്ട ഒരു സഹചര്യമുണ്ടായി. അതിനുമുൻപ്, രാജീവ് ഗാന്ധിയുടെ കാലത്ത്, കോണ്‍ഗ്രസ് നയങ്ങളിലൂടെ കര്‍ഷകര്‍ക്കുണ്ടായ വ്യാപകമായ പതിതാവസ്ഥ, വായ്പ എഴുതിത്തള്ളണമെന്ന ദേശീയ അജണ്ടയിലേക്ക് അന്നുതന്നെ രാജ്യത്തെ കൊണ്ടുവന്നു. 1989ല്‍ അധികാരത്തില്‍ വന്ന ജനതാദള്‍ സര്‍ക്കാര്‍ രാജ്യത്തൊട്ടാകെ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. അതിന്റെ യഥാര്‍ഥ കാരണം കര്‍ഷകപ്രേമി ‘ദേവിലാലിന്‍റെയും’ പഴയ ലോക്ദള്‍ ധാരയുടെയും സ്വാധീനമാണ്. രൂപയുടെ മൂല്യം കണക്കിലെടുത്ത് പറഞ്ഞാല്‍, 1989ലെ ജനതാദള്‍ സര്‍ക്കാരിന്‍റെ കാലത്ത് എഴുതിത്തള്ളിയ കാർഷിക കടങ്ങളുടെ തോത് 2004ലെ ഒന്നാം യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് ഉണ്ടായില്ല. മറിച്ച്, കടം എഴുതിത്തള്ളിയ ശേഷവും മന്‍മോഹന്‍ സര്‍ക്കാര്‍ ആഗോളവത്കരണ സാമ്പത്തിക നയങ്ങളിലൂടെ കര്‍ഷകരെ പാപ്പരാക്കുകയാണ് ചെയ്തത്.

മാറിമാറി അധികാരത്തില്‍ വന്നവരെല്ലാം ആ നയങ്ങള്‍ തുടര്‍ന്നതിനാല്‍ കര്‍ഷക ആത്മഹത്യകൾ അന്ത്യമില്ലാതെ തുടരുന്നു. കര്‍ഷകരുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ പരിഹരിക്കാതെ അവർക്ക് നൽകുന്ന വായ്പയുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് കര്‍ഷകവിരുദ്ധരായ ഭരണാധികാരികള്‍ ചെയ്യുന്നത്.

യു.പി.എ സര്‍ക്കാരിന്‍റെ അവസാനകാലത്ത്, കര്‍ഷകരുടെ വായ്പകള്‍ ഒരു ലക്ഷം കോടി രൂപയായി ധനമന്ത്രി ചിദംബരം വര്‍ദ്ധിപ്പിച്ചതുവഴി, കര്‍ഷകര്‍ക്ക് വലിയ ഉപകാരം ചെയ്തതായി അവർ അവകാശപ്പെട്ടിരുന്നു. ബി.ജെ.പിയുടെ പരേതനായ മുൻ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും അവ്വിധം കര്‍ഷകരുടെ വായ്പാതുക രണ്ടു ലക്ഷം കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. പിന്നീട് അദ്ദേഹം 2018-2019 ബജറ്റില്‍ അത് പത്തു ലക്ഷം കോടി രൂപയായി ഉയര്‍ത്തി. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പുവരുത്താതെ, പലിശയും കൂട്ടുപലിശയുമായി കര്‍ഷകരെ കടക്കെണിയിലാക്കുക മാത്രമാണ് മാറിമാറി ഭരിക്കുന്നവർ ചെയ്യുന്നത്. വായ്പകള്‍ എഴുതിത്തള്ളി എന്ന് പറയുമ്പോഴും കര്‍ഷക സമൂഹത്തിന്‍റെ കടബാധ്യതകളില്‍ ചെറിയൊരു ശതമാനം മാത്രം വരുന്ന പൊതുമേഖല-ഷെഡ്യൂള്‍ഡ്-സഹകരണ ബാങ്കുകളുടേത് മാത്രമാണ് തള്ളപ്പെടുന്നത് എന്നോർക്കണം. സ്വകാര്യ പണമിടപാടുകളും, കാര്‍ഷികേതരമായ വായ്പകളുമാണ് ഏറെയും. കടാശ്വാസം പ്രധാനമാണെങ്കിലും, അതോടൊപ്പം പലിശരഹിത വായ്പകളും ഉത്പന്നങ്ങള്‍ക്കുള്ള ന്യായവിലയുമാണ് നല്‍കേണ്ടത്. അതാണ് കടക്കെണിയിലായ കര്‍ഷകര്‍ക്ക് ശാശ്വതമായ മോചനം നല്‍കുക. ഭരണകര്‍ത്താക്കൾ അതിന് സന്നദ്ധരല്ല. ബാങ്കുകളുടെ ഓഹരികള്‍ കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ വിറ്റുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനും കോര്‍പറേറ്റ് ശക്തികള്‍ക്കും ഒരുമിച്ച് പലിശക്കൊള്ള നടത്താനും, കര്‍ഷകരുടെ കടക്കെണി ഒരിക്കലും പരിഹരിക്കാതെ വര്‍ദ്ധിപ്പിക്കാനും ഉപകരിക്കും എന്ന ഉദ്ദേശ്യമാണ് കാര്‍ഷിക വായ്പ ഉയര്‍ത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്.

അതിലുപരി, കോവിഡ് പകര്‍ച്ചവ്യാധിയെ മറയാക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ച നയപരിപാടികളും നടപടികളുമാണ് കൂടുതല്‍ ഗൗരവത്തിൽ വീക്ഷിക്കേണ്ടത്. രാജ്യത്തിന്‍റെ പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 72% വരെയാക്കി വര്‍ദ്ധിപ്പിച്ചു. കല്‍ക്കരി ഖനികളെല്ലാം കോർപറേറ്റുകളെ ഏൽപ്പിക്കും. മറ്റു ഖനികളും അവര്‍ക്കായി തുറന്നുകൊടുക്കും. 1955ലെ ആവശ്യ സാധന നിയമം ഭേദഗതി ചെയ്യുക, കരാര്‍ കൃഷിക്ക് പുതിയ നിയമം കൊണ്ടുവരിക എന്നുതുടങ്ങി, രാജ്യത്തിന്‍റെ സര്‍വ മേഖലകളിലും കൂടുതലായി കോർപറേറ്റുകളെ വിഹരിക്കാൻ അനുവദിക്കുന്ന നയങ്ങളാണ് പാക്കേജിന്‍റെ സാരാംശം. അനവധി ആവശ്യ വസ്തുക്കള്‍/ഭക്ഷ്യ ഉത്പന്നങ്ങൾ പരിധിയില്ലാതെ പൂഴ്ത്തിവെക്കാനും കരിഞ്ചന്ത കച്ചവടം നടത്താനും കോർപറേറ്റുകൾക്കും വൻകിട ഇടനിലക്കാർക്കും സഹായമൊരുക്കുന്ന നടപടിയാണിത്. കോർപറേറ്റുകള്‍ക്ക് പ്രകൃതി വിഭവങ്ങള്‍ തീറെഴുതാനും രാജ്യത്തിന്‍റെ സമ്പത്ത് കവര്‍ന്നെടുക്കാനും സഹായിക്കുന്ന നടപടികളും, രാജ്യരക്ഷയുടെ സുപ്രധാന മേഖലയില്‍ കോര്‍പറേറ്റുകളുടെ ഇടപെടല്‍ വിപുലീകരിക്കാനുമാണ് മോഡി സര്‍ക്കാര്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുന്നത്. കാര്‍ഷിക മേഖല ഇപ്പോള്‍തന്നെ ആഗോളവത്കരണ നയങ്ങളിൽ പെട്ട് സമ്പൂര്‍ണമായി പതിതാവസ്ഥയിലായിട്ടുണ്ട്. കോര്‍പറേറ്റുകളുടെ കരാര്‍ കൃഷി വ്യാപിച്ചുകൊണ്ടിരിക്കുകയും വിദേശത്ത് നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങൾ രാജ്യത്തിനകത്തേക്ക് തള്ളുകയും ചെയ്യുന്നത് സ്ഥിതി കൂടുതൽ മോശമാക്കും.

അരുൺ ജെയ്റ്റ്‌ലി

മോഡി സര്‍ക്കാര്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് ഓര്‍ഡിനന്‍സുകളാണ് പുറത്തിറക്കിയത്.

1. ദി ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍റ് കൊമേഴ്സ് (പ്രൊമോഷന്‍ ആന്‍റ് ഫെസിലിറ്റേഷന്‍) ഓര്‍ഡിനന്‍സ് 2020.

2. ദി ഫാര്‍മേഴ്സ് (എംപവര്‍മെന്‍റ് ആന്‍റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്‍റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വീസസ് ഓര്‍ഡിനന്‍സ് 2020.

3. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമൻമെന്‍റ്) ഓര്‍ഡിനന്‍സ് 2020, എന്നിവയാണ് അവ.

അക്ഷരാർഥത്തിൽ കര്‍ഷകർക്കെതിരെയുള്ള മോഡി സർക്കാരിന്റെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ ആണ് സര്‍ക്കാരിന്‍റെ ആ ഓര്‍ഡിനന്‍സുകള്‍. അപ്രതീക്ഷിതമായി ശത്രുവിന്‍റെ താവളത്തില്‍ കയറിയുള്ള ആക്രമണ രീതിയാണല്ലോ സര്‍ജിക്കല്‍ സ്ട്രൈക്ക്. മഹാമാരി രാജ്യമാകെ പടര്‍ന്നുപിടിച്ച് സമ്പദ്ഘടന മന്ദീഭവിച്ചിരിക്കുന്ന ഘട്ടത്തില്‍, കോര്‍പറേറ്റുകള്‍ക്ക് വിടുപണി ചെയ്തുകൊണ്ട് കര്‍ഷക ഉന്മൂലനം അതിവേഗത്തിലാക്കുന്ന ഓര്‍ഡിനന്‍സുകള്‍ ഇറക്കുകയെന്നത് ജനങ്ങൾ പ്രതീക്ഷിക്കുകയില്ല. അപ്രതീക്ഷിതമായി മോഡി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഇരുട്ടടി തന്നെയാണിത്. എന്നാല്‍, രാജീവ് ഗാന്ധി സര്‍ക്കാര്‍ പഞ്ചാബില്‍ പെപ്സി കമ്പനിക്ക് ഭക്ഷ്യ സംസ്കരണ യൂണിറ്റ് തുടങ്ങുവാന്‍ കൃഷിഭൂമി നല്‍കിയതും, തുടര്‍ന്നുവന്ന ജനതാദളിന്‍റെ വി.പി. സിംഗ് സര്‍ക്കാര്‍ ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി ശരദ് യാദവിന്‍റെ നേതൃത്വത്തില്‍ അതിന് ഒത്താശ ചെയ്തുകൊടുത്തതും, സി.പി.ഐ.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് കക്ഷികളുടെ ഇടതുമുന്നണി സര്‍ക്കാര്‍ പടിഞ്ഞാറന്‍ ബംഗാളില്‍ പെപ്സി കമ്പനിക്ക് ഉരുളക്കിഴങ്ങ് കൃഷിക്ക് അന്‍പതിനായിരം ഏക്കര്‍ നല്‍കിയതും കരാര്‍ കൃഷിയുടെ മുന്നോടിയാണ്. ഡോ. മന്‍മോഹന്‍ സിംഗിന്റെ യു.പി.എ സര്‍ക്കാരിലെ ധനകാര്യ മന്ത്രി പി. ചിദംബരം അവതരിപ്പിച്ച ബജറ്റുകളില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച കരാര്‍ കൃഷി പ്രത്യേക നിയമനിര്‍മാണത്തിന്‍റെ പിന്‍ബലമില്ലാതെ വളരെ സാവധാനം പച്ചപിടിക്കുകയായിരുന്നു.

മോഡി സര്‍ക്കാരിന്‍റെ നിയമനിര്‍മാണത്തിലൂടെ കോർപറേറ്റുകൾക്ക് കരാര്‍ കൃഷി വ്യാപകമായി ആരംഭിക്കാം. കര്‍ഷക ചൂഷണത്തില്‍ അധിഷ്ഠിതമായ ഇന്നത്തെ സമ്പദ്ഘടന നിലനിര്‍ത്താൻ കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിക്കുന്ന സര്‍ക്കാര്‍ സംവിധാനമാണ് എം.എസ്.പി അഥവാ താങ്ങുവില സമ്പ്രദായം. അതിലെ വിലനിര്‍ണയ മാനദണ്ഡങ്ങള്‍ കര്‍ഷകവിരുദ്ധമാണ്. അത് കാര്‍ഷികോത്പന്നങ്ങളെ അണ്ടര്‍പ്രൈസ് ചെയ്ത് (വിലയിടിച്ച്) വന്‍കിട വ്യവസായ മേഖലയുടെയും മുഴുവൻ സംഘടിത മേഖലയുടെയും പോഷണത്തിനുള്ള ചാലകശക്തിയാക്കി കാര്‍ഷിക മേഖലയെ
മാറ്റി. എന്നാല്‍, താഴ്ന്ന വിലയാണെങ്കിലും കര്‍ഷകര്‍ക്ക് പേരിനെങ്കിലും ഒരു വില അത് ഉറപ്പുവരുത്തിയിരുന്നു.

വി.പി സിങ്

പുതിയ ഓര്‍ഡിനന്‍സിലൂടെ സിംഹക്കൂട്ടില്‍ എറിഞ്ഞവരെപ്പോലെ കര്‍ഷകരെ രാക്ഷസരായ കോർപറേറ്റുകൾ വാഴുന്ന കമ്പോളത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഇൻഡ്യ ഒട്ടാകെ ഒരു കമ്പോളമാക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം കോര്‍പറേറ്റുകള്‍ക്ക് സ്വതന്ത്ര വിഹാരം സാധ്യമാക്കുന്ന പദ്ധതിയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാവുക. കര്‍ഷകരുടെ നിര്‍മൂലനം അതിവേഗത്തില്‍ നേടിയെടുക്കാൻ സഹായിക്കുന്ന ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് അല്ലാതെ മറ്റൊന്നുമല്ല മോഡി സര്‍ക്കാരിന്‍റെ ഈ നടപടി. വിലയിടിവും കര്‍ഷക ആത്മഹത്യകളും വേട്ടയാടിയ കഴിഞ്ഞ മോഡി സര്‍ക്കാരിന്‍റെ കാലത്ത് പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത ഒന്നര മടങ്ങ് വിലയെങ്കിലും നല്‍കണമെന്ന മുറവിളിയുണ്ടായിട്ടും, താങ്ങുവിലയിൽ അശേഷം വര്‍ദ്ധനവ് നല്‍കാതിരുന്നതിന്‍റെ കാരണം ഇപ്പോഴെങ്കിലും അതിന്‍റെ പിന്നാലെ പോയവര്‍ മനസ്സിലാക്കണം.

സംഘടിത മേഖലയുടെ സമ്മര്‍ദതന്ത്രങ്ങള്‍ നിമിത്തമുള്ള വിലയിടിവില്‍ ശ്വാസംമുട്ടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന സാമ്പത്തിക സഹായമില്ല. പട്ടിണിപ്പാവങ്ങളായ അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്ന നയസമീപനങ്ങളും നിയമനിര്‍മാണങ്ങളും മോഡി സര്‍ക്കാരിന്‍റെ പാക്കേജില്‍ ഇല്ല. ലോക വ്യാപാര സംഘടനയുടെ വ്യവസ്ഥകളനുസരിച്ച് ഇറക്കുമതിയില്‍ നടുവൊടിയുന്ന കര്‍ഷകര്‍ക്ക് അനുകൂലമായി നയം മാറ്റപ്പെടുന്നില്ല. കടക്കെണിയില്‍പെട്ട് വഴിമുട്ടി ആത്മഹത്യയില്‍ ശരണം പ്രാപിക്കുന്ന കര്‍ഷകര്‍ക്ക് കടാശ്വാസം ഇല്ല. ഗ്രാമീണ മേഖലയില്‍ നിന്നും തൊഴിലിനു വേണ്ടി വന്‍നഗരങ്ങളിലേക്ക് പാലായനം ചെയ്യേണ്ടിവരുന്ന ഗ്രാമീണര്‍ക്ക്, ഗ്രാമങ്ങളില്‍ തന്നെ തൊഴില്‍ ഉറപ്പുവരുത്താനുള്ള നയസമീപനങ്ങള്‍ ഒന്നുമില്ല. വിനാശകരമായ വികസനത്തിനും ചെലവേറിയ ഭരണനിര്‍വഹണത്തിനുമായി ഭരണകൂടം കടം വാങ്ങിയതിന്‍റെ നികുതി ഭാരം ചുമക്കേണ്ടിവരുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന വിധം, കടബാധ്യതകളില്ലാത്ത വികേന്ദ്രീകരണ വികസനം ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല. വന്‍കിട വികസന പദ്ധതികളാലും ഖനന പദ്ധതികളാലും വ്യാപകമായി കര്‍ഷകരെയും ഗ്രാമീണരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ നടപടികളില്ല.

എന്നാല്‍, കര്‍ഷകരുടെയും ഗ്രാമീണരുടെയും ആദിവാസികളുടെയും ദുരിതങ്ങള്‍ക്ക് കാരണക്കാരായ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നയങ്ങളും നിയമനിർമാണങ്ങളും നടത്തുന്നതാണ് മോഡി സര്‍ക്കാരിന്‍റെ പാക്കേജ്. പട്ടിണിപ്പാവങ്ങള്‍ക്കല്ല, ചൂഷകരായ കോര്‍പറേറ്റ് ശക്തികള്‍ക്ക് ധനസഹായം നല്‍കാനാണ് പാക്കേജ് തുനിയുന്നത്. കോര്‍പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനുള്ള ഒത്താശ നടത്തുകയും, അതിന്‍റെ പ്രത്യാഘാതത്തില്‍ തകര്‍ന്നതും രോഗാതുരവുമായ സമ്പദ്ഘടനയില്‍ മരണാസന്നരായ കര്‍ഷകര്‍, നെയ്ത്തുകാര്‍, മത്സ്യത്തൊഴിലാളികള്‍, കൈവേല ചെയ്യുന്നവര്‍, പാവങ്ങള്‍, താഴ്ന്ന വരുമാനക്കാര്‍ തുടങ്ങിയവര്‍ക്ക് തലക്കടി നല്‍കുന്നതുമാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്‍റെ പാക്കേജ്. തട്ടുതട്ടായും തിരശ്ചീനമായും ഇൻഡ്യയുടെ ജാതി വിഭജനവും കടുത്ത ലിംഗ വിവേചനവും ഉള്‍ച്ചേരുന്ന സാമൂഹിക അസമത്വം നിലനില്‍ക്കുവോളം ഏതുതരം നടപടികള്‍ സാമ്പത്തിക രംഗത്ത് കൈക്കൊണ്ടാലും നല്ല ഇൻഡ്യ രൂപംകൊള്ളില്ല എന്ന സംഗതിയും ഓര്‍മിക്കണം.

അഡ്വ. ജോഷി ജേക്കബ്കോട്ടയം ബാറിലെ അഭിഭാഷകനാണ് ലേഖകൻ

Top