അയ്യന്‍കാളി :അധഃസ്ഥിത മുന്നേറ്റത്തിന്റെ പ്രാരംഭം

ഹരിജനോദ്ധാരണം കൊണ്ട് തുടുപ്പിക്കുന്ന കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് നക്‌സല്‍ വേഷധാരികള്‍ക്കും അധ:സ്ഥിതജനതയെ സംസ്‌കാരിക വ്യക്തിത്വമുള്ള ഒരു സാമൂഹ്യശക്തിയായി പുനരേകികരിക്കാനാവില്ലെന്നു ചരിത്രാനുഭവങ്ങള്‍ തെളിയിക്കുന്നു. ഈ കടമ ഏറ്റെടുക്കേണ്ടത്, അധഃസ്ഥിതരിലെ ബുദ്ധിജീവികളാണ്. അവര്‍ക്കു സംവരണത്തെ ഒരു ജനാധിപത്യ രാഷ്ട്രീയാവകാശമായി അംഗീകരിപ്പിക്കാനും ഭൂമിയുള്‍പ്പെടെയുള്ള എല്ലാ ഉല്‍പ്പാദനോപാധികളില്‍ പങ്കാളിത്തത്തിനുവേണ്ടി പ്രക്ഷോഭകാരികളാക്കാനും കഴിയണം. ഇതേസമയം അധഃസ്ഥിതസമൂഹത്തിന്റെ അവകാശങ്ങളെ മുഴുവന്‍ സമുദായത്തിന്റേയും ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമാക്കാനും കഴിയണം. ഈ പരിവര്‍ത്തനത്തിന് സ്വന്തം ജീര്‍ണ്ണതകളും- ഉപജാതികള്‍ അനാചാരങ്ങള്‍, ആത്മാഭിമാനമില്ലായ്മ– എന്നിവയെ എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്. ഇപ്രകാരം സ്വയം ആധുനികവല്‍ക്കരിക്കാന്‍ അധഃസ്ഥിതജനതയ്ക്ക് കഴിഞ്ഞാലെ ചരിത്രത്തില്‍ ജീവിച്ച് ചരിത്രം സൃഷ്ടിക്കുക എന്ന വെല്ലുവിളിയവര്‍ക്ക് ഏറ്റെടുക്കാനാവുകയുള്ളു.

കേരളത്തിലെ അധഃസ്ഥിതജനതയുടെ ഉണര്‍വ്വിന്റെ പ്രാരംഭഘട്ടമായി ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങളെയാണ് വിലയിരുത്താറുള്ളത്. ചരിത്രപരമായി പരിശോധിക്കുമ്പോള്‍ കേരളത്തിന്റെ പൊതുവായ നവോത്ഥാനത്തിന് ക്രിസ്ത്യന്‍ മിഷണറിമാരുടെ സംഭാവനകള്‍ വിലപ്പെട്ടതാണ്. എന്നാല്‍ , അധഃസ്ഥിതരെ സംബന്ധിച്ചിടത്തോളം അതു നിര്‍ണ്ണായകമല്ല. ഇതിന്റെ മുഖ്യമായ കാരണം കേരളത്തിന്റെ ജാത്യാചാരഘടനയെ തകര്‍ക്കുവാന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞില്ലെന്നു മാത്രമല്ല സമൂഹത്തിലെ ജാത്യാചാര ഘടന ക്രിസ്തീയസഭയ്ക്കുള്ളില്‍ നിലനില്‍ക്കുക കൂടിയായിരുന്നുവെന്നാണ്.

മിഷണറി പ്രവര്‍ത്തനത്തിന്റെ പരിമിതി; അതു കേരളത്തെ സംബന്ധിച്ചിടത്തോളം വിപ്ലവകരവും അപകടകരവുമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടില്ലെന്നതാണ്. ഇന്ത്യയിലെ ഇതരഭാഗങ്ങളിലെ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കു ഇത്തരമൊരു സവിശേഷതയുണ്ടായിരുന്നുവെന്നു ഫാദര്‍ സ്റ്റീഫന്‍ ഫ്യൂക്‌സ് വിലയിരുത്തുന്നുണ്ട്.1  കേരളത്തിലെ മിഷണറി പ്രവര്‍ത്തനത്തിന്റെ ഉള്ളടക്കം ഉപരിവര്‍ഗ്ഗത്തില്‍ കേന്ദ്രീകരിച്ച വിദ്യാഭ്യാസ, സാംസ്‌കാരിക, മതപ്രചരണ പ്രവര്‍ത്തനമായി മാറിയത് യാദൃശ്ചികമല്ല; ഇതാകട്ടെ സാമ്പത്തിക രാഷ്ട്രീയാധികാരങ്ങളുടെ മേധാവിത്വ പിന്‍ബലത്തോടെയാണ് നടത്തപ്പെട്ടത്.

അധഃസ്ഥിത ജനത ഉള്‍ക്കൊണ്ടിരുന്ന സാമുദായികമായ ഗോത്രഘടന മിഷണറി പ്രവര്‍ത്തനങ്ങളിലെ ആശയങ്ങളുള്‍ക്കൊള്ളാന്‍ പര്യാപ്തമായിരുന്നില്ല. കേരളത്തിലൊരു കാര്‍ഷികസമൂഹം രൂപകൊള്ളുന്നതിനുമുമ്പ് സുദീര്‍ഘകാലം പ്രകൃതിയെ ആശ്രയിച്ചും ഹിന്ദുസമുദായത്തിലെ സവര്‍ണ്ണജാതികളുടെ അര്‍ദ്ധഅടിമത്വത്തിലും ആണ്ടുകിടന്ന ജാതിബദ്ധസ്വതന്ത്രസമുദായമായിരുന്നത്. (ഇന്നും ഈ സമുദായത്തില്‍ കര്‍ഷകത്തൊഴിലാളികളായി കണക്കാക്കപ്പെടുന്നത് 15 ശതമാനം മാത്രമാണ്) ഈ സ്വതന്ത്രസമുദായത്തിന്റെ സാമൂഹ്യഘടനയെ ദുര്‍ബലപ്പെടുത്തിയത് മതപരിവര്‍ത്തനങ്ങളായിരുന്നില്ല. മറിച്ച് തിരുവിതാംകൂറിലുടനീളം വ്യാപിച്ചുകിടന്ന സാമ്പത്തിക-രാഷ്ട്രീയകുഴപ്പങ്ങളായിരുന്നു. ഇവയെ 1850 ലെ സാമ്പത്തികതകര്‍ച്ച, 1860 ലെ പൊതുമരാമത്ത് വകുപ്പിന്റെ രൂപീകരണം, നാണയവ്യവസ്ഥ ഏര്‍പ്പെടുത്തല്‍, തോട്ടം വ്യവസായത്തിന്റെ ആരംഭം, നെല്‍കൃഷിയുടെ വ്യവസായവല്‍ക്കരണം, നായര്‍ മേധാവിത്വത്തിനെതിരെ ചാന്നാര്‍ ലഹളയുള്‍പ്പെടെ ഈഴവര്‍ നടത്തിയ നിരവധിയായ കലാപങ്ങള്‍- എന്നിങ്ങനെ സംക്ഷേപിക്കാം. ഇവ സാമ്പ്രദായിക ഫ്യൂഡല്‍ സമുദായത്തിന്റെ പതനത്തിലേക്കു നയിച്ചതോടെ രൂപംകൊണ്ട ആശ്രിതമുതലാളിത്തപരവും ഭൂപ്രഭുത്വപരവുമായ വികസപ്രക്രിയയ്ക്കു അനിവാര്യമായ അദ്ധ്വാനശേഷിയുടെ ഉറവിടം എന്ന നിലയിലാണ് അധഃസ്ഥിതജനതയുടെ ഗോത്രജീവിതഘടന തകര്‍ക്കപ്പെടുന്നതും അവര്‍ ജനാധിപത്യപരമായ സാമൂഹ്യവല്‍ക്കരണത്തിനു വിധേയമാവുന്നതും. ഈ സാമൂഹ്യാവസ്ഥയോട് ആത്മനിഷ്ഠമായും വസ്തുനിഷ്ഠമായും പ്രതികരിച്ചുകൊണ്ടാണ് അയ്യങ്കാളി അധഃസ്ഥിതജനതയ്ക്ക് എക്കാലവും ബാധകമായ മുന്നേറ്റത്തിന് പ്രാരംഭം കുറിച്ചത്.

  • അയ്യന്‍കാളി: ചരിത്രത്തിന്റെ തുടക്കം

അധഃസ്ഥിത ജനതയെ സംബന്ധിച്ചിടത്തോളം മറ്റേതൊരു സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനത്തെക്കാള്‍ അയ്യങ്കാളിയും അദ്ദേഹം നയിച്ച എണ്ണമറ്റ സമരങ്ങളുമായിരുന്നു അവരുടെ ജനാധിപത്യവല്‍ക്കരണത്തിന്നടിത്തറയായത്. ഇതിനുകാരണം അയ്യങ്കാളി പുലര്‍ത്തിയ ഹൈന്ദവമതവിരുദ്ധവും സവര്‍ണ്ണജാതി വിരുദ്ധവുമായ നിലപാടുകളായിരുന്നു. മാത്രമല്ല ഭൂമി, വിദ്യാഭ്യാസം, സംസ്‌കാരം എന്നിങ്ങനെ ഭൗതികാവശ്യങ്ങളാല്‍ സ്വന്തം സമരങ്ങളെ നയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. (ഗാന്ധിമുതലായ ഹരിജനോദ്ധാരകര്‍ – അയ്യന്‍കാളിയെ പുലയരാജാവാക്കുന്നു) . ഈ സവിശേഷഘടകമാണ് അയ്യന്‍കാളിയെ സഹോദരനയ്യപ്പനും ശ്രീനാരായണഗുരുവും ഡോ. അംബേദ്കറുമായി ബന്ധിപ്പിച്ച് അധ:സ്ഥിതരുടെ ദേശീയ നേതൃത്വപദവിയിലേക്കുയര്‍ത്തുന്നത്. അതായത് പിന്നണിജനതയുടെ മോചനത്തില്‍ അയ്യങ്കാളി സവിശേഷാസ്തിത്വം കൈവരിക്കുന്നത് ദേശീയമായുള്ള ജനാധിപത്യവല്‍ക്കരണത്തില്‍-സഞ്ചാരസ്വാതന്ത്ര്യം; വസ്ത്രധാരണസ്വാതന്ത്ര്യം; വിശ്വാസസ്വാതന്ത്ര്യം; വിദ്യാഭ്യാസ സ്വാതന്ത്ര്യം എന്നിവയില്‍ അനുപമമായ പങ്കു വഹിച്ചുകൊണ്ടാണ്.

1896 ല്‍ വെങ്ങാന്നൂരില്‍ പൊതുനിരത്തിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി അയ്യന്‍കാളി നടത്തിയ സമരം ഒരു അനാചാരത്തിനെതിരെയെന്നതിലുപരി അധഃസ്ഥിതരുടെ ആത്മാഭിമാനത്തിന്റെ (self respect) പ്രകാശനവുംകൂടി ഉള്‍ക്കൊള്ളുന്നുണ്ട്. ഇന്‍ഡ്യയിലെ അവര്‍ണ്ണ സമുദായസമരങ്ങളുടെ പൊതുവായ സവിശേഷത ആത്മാഭിമാനവബോധമാണ്. ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യനേതൃത്വമായിരുന്ന പെരിയാര്‍ ഇ.വി.രാമസ്വാമി വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുനിരത്തുകള്‍ അവര്‍ണ്ണര്‍ക്കു തുറന്നു കൊടുക്കാനാവശ്യപ്പെട്ടത്. ഈശ്വരാരാധനയ്ക്കുള്ള സ്വാതന്ത്ര്യത്തിനായിരുന്നില്ല. മറിച്ചു കോഴിക്കും പട്ടിക്കും നടക്കാന്‍ കഴിയുന്ന വഴിയിലൂടെ മനുഷ്യര്‍ക്ക് നടക്കാന്‍ കഴിയുന്നില്ല എന്നതുകൊണ്ടായിരുന്നു. (വൈക്കത്തപ്പന്‍ കല്ലാണെന്നും അത് മുണ്ട് അലക്കാന്‍ ഉപയോഗിക്കണമെന്നുമായിരുന്നു ഇ.വി. യുടെ പ്രചരണം) പൊതുവായ ഈ ആത്മാഭിമാനവബോധത്തിന് അയ്യന്‍കാളിയും വിധേയനായിരുന്നതിനാല്‍; നെയ്യാറ്റിന്‍കര താലൂക്കിലുടനീളം അദ്ദേഹം നടത്തിയ സമരങ്ങളില്‍ കലാപത്തിന്റെ ആശയങ്ങളാണ് ഉയര്‍ന്നുവന്നത്. അധഃസ്ഥിതര്‍ നട്ടെല്ലുനിവര്‍ത്തുകയും തലയുയര്‍ത്തിനിന്ന് അവകാശങ്ങള്‍ പിടിച്ചുപറ്റുകയും ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ മതം. വിദ്യാഭ്യാസത്തിലും സാംസ്‌കാരിക നിലവാരത്തിലും പിന്നോക്കം നില്‍ക്കുന്ന ഒരു ജനതയ്ക്ക് അവരുടെ മാനുഷികാവകാശങ്ങളുടെ അംഗീകാരം ആത്മബോധാധിഷ്ഠിതമായ കലാപത്തിലൂടെ മാത്രമേ നേടിയെടുക്കാനാവൂ എന്നു തെളിയിച്ചതാണ് അയ്യന്‍കാളിയുടെ രാഷ്ട്രീയ സംഭാവന. ഈ നിലപാടിനെ സാമൂഹ്യവല്‍ക്കരിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് അധഃസ്ഥിത ജനതയുടെ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശനത്തിനും സര്‍വ്വോപരി ഭൂമി ഉള്‍പ്പെടെയുള്ള ഉല്‍പ്പാദനോപാധികളില്‍ പങ്കാളിത്തത്തിനുവേണ്ടി വാദിക്കാനദ്ദേഹത്തിനു കഴിഞ്ഞത്.

1906 ല്‍ ഒരു വര്‍ഷം നീണ്ടു നിന്ന കേരളത്തിലെ ആദ്യത്തെ കാര്‍ഷിക പണിമുടക്കു നടത്തുകയും അതിന് നേതൃത്വം നല്‍കുകയും വഴി അധഃസ്ഥിത ജനതയുടെ ഗോത്ര സമുദായത്തില്‍ നിന്നും കാര്‍ഷിക ജനതയിലേക്കുള്ള പരിവര്‍ത്തനത്തിന് നാന്ദി കുറിക്കപ്പെട്ടു. ഇപ്രകാരം അവകാശസമരങ്ങളുടെ പീഠികയില്‍ ആത്മാഭിമാന സമരത്തെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞതാണ് കല്ലുമാല ബഹിഷ്‌കരണത്തിനായി പെരിനാട് ചേര്‍ന്ന സമ്മേളനം. ഈ സമരത്തെ തുടര്‍ന്നുണ്ടായ വ്യാപകമായ പുലയലഹള കലാപസ്വഭാം ആര്‍ജ്ജിച്ചതോടെ ഗോത്രാചാര ഘടനയുടെ ശൈഥില്യത്തിന് വഴിയൊരുക്കപ്പെട്ടു. അതായത്, ജാതിമേധിവിത്വത്തിനെതിരായ സമരം സ്വന്തം ആഭ്യന്തര ജീര്‍ണ്ണതകള്‍ക്കെതിരായ സമരം കൂടിയായിരിക്കുമെന്നതാണ് ഇതിന്റെ പാഠം.

  • അയ്യന്‍കാളി പ്രസ്ഥാനത്തിന്റെ ചരിത്ര പ്രസക്തി

ഉല്‍പ്പാദനോപാധികളുടെ മേലുള്ള അവകാശത്തോടൊപ്പം, ആത്മാഭിമാനത്തിനുവേണ്ടി നിലകൊള്ളാന്‍ കഴിഞ്ഞതാണ്, അതിന്റെ വഴിയായി കലാപം തെരഞ്ഞെടുക്കാന്‍ കഴിഞ്ഞതാണ് അയ്യന്‍കാളി പ്രസ്ഥാനത്തിന്റെ ചരിത്രപ്രസക്തി. ഈ അവബോധത്തിന്റെ തുടര്‍ച്ചയാണ് അധഃസ്ഥിതര്‍ ഭൂതകാലത്തില്‍ നിന്നും പുനഃസ്ഥാപിക്കേണ്ടത്. അത്തരമൊരു പുനഃസ്ഥാപനത്തിനു മാത്രമേ ചരിത്രത്തില്‍ അവരുടെ  സ്ഥാനം ഉറപ്പിക്കാനാവൂ. മറ്റെന്തുതന്നെ സംഭവിച്ചാലും, ആനുകൂല്യങ്ങളും ജീവിതം മെച്ചപ്പെടുത്തലും, കുറച്ചുപേരുടെ വരേണ്യതയും സ്വന്തം അടിമത്വത്തിന്റെ ഉപരിതലങ്ങളിലെ പരിഷ്‌ക്കരണങ്ങളാവുന്നു. ഈ യാഥാര്‍ത്ഥ്യം വിസ്മരിച്ചതാണ്, ദേശീയ പ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സംഭവിച്ച തെറ്റുകള്‍.

സാമാന്യമായി പറഞ്ഞാല്‍, സാമൂഹ്യസമത്വാവിശ്യങ്ങളുമായാണ് ദേശീയ പ്രസ്ഥാനം കടന്നുവരുന്നത്. അത് തൊട്ടുമുമ്പുള്ള സാമൂഹ്യനവോത്ഥാനത്തെ ദേശീയ ധാരയിലേക്ക് വികസിപ്പിച്ചു. തന്മൂലം അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം എന്നിങ്ങനെയുള്ള സാമൂഹ്യനവോത്ഥാനാശയങ്ങള്‍ അതിന്റെ മുഖ്യാവലംബമായി മാറി. ഈ ദിശയിലുള്ള ഏറ്റവും സുപ്രധാനമായ മുന്നേറ്റമായിരുന്നു ഐതിഹാസികമായ  വൈക്കം സത്യാഗ്രഹം. ഇതേ കാലഘട്ടത്തില്‍ അയ്യല്‍കാളി പ്രസ്ഥാനം ഉദ്ബുദ്ധരാക്കിയ ഒട്ടേറെ അധഃസ്ഥിതനേതാക്കള്‍ ഉണ്ടായിരുന്നുവെങ്കിലും  അവര്‍ സമരത്തിന്റെ നേതൃത്വ നിരയില്‍ നിന്നും ഒഴിവാക്കപ്പെടുകയാണ് ചെയ്തത്. ഈ സമരത്തിലെ മുഖ്യശക്തിയായി മാറാന്‍ അധ:സ്ഥിതര്‍ക്ക് കഴിഞ്ഞെങ്കിലും നേനൃത്വപരമായ സവര്‍ണ്ണ മേധാവിത്വം ദേശീയ പ്രസ്ഥാനത്തെ അധഃസ്ഥിത ജനതയുടെ താല്പര്യ വേദിയാക്കുന്നതിനെ നിഷേധിക്കുകയായിരുന്നു. തന്മൂലം, കേരളത്തെ സംബന്ധിച്ചിടത്തോളം അധഃസ്ഥിതരൊഴിച്ചുള്ള ഹൈന്ദവ വിഭാഗങ്ങള്‍ക്കാണ് ദേശീയ പ്രസ്ഥാനത്തിലൂടെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത്. ഇതില്‍ മുഖ്യമായും നായര്‍ വിഭാഗം ഉള്‍ക്കൊള്ളുമ്പോള്‍, 1903 ല്‍ രൂപീകരിക്കപ്പെട്ട എസ്.എന്‍.ഡി.പി യോഗത്തിന്റെ വ്യവസായ വിദ്യാഭ്യാസ നയത്തിനു കീഴില്‍ അതിവേഗം ആധുനികവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരുന്ന  ഈഴവരിലൊരു വിഭാഗത്തിന്, സുശക്തമായൊരു ബുദ്ധിജീവി വിഭാഗത്തിന്റെ ശ്രമഫലമായി ദേശീയ പ്രസ്ഥാനത്തിലൂടെ നേട്ടങ്ങള്‍ കൈവരിക്കാനും കേരളത്തിന്റെ വ്യാവസായിക സമ്പദ് ഘടനയില്‍ സ്ഥാനമുറപ്പിക്കാനും കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ വികസിതമായിക്കൊണിരിക്കുന്ന മുതലാളിത്തപരമായവ്യവസായ മേഖലയുടെ മുഖ്യ അധ്വാനശക്തികള്‍ ഈഴവരായിരുന്നു എന്നു നിരവധി പഠനങ്ങള്‍.

കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ സംഘടനാക്രമത്തിനുള്ളില്‍ ജാതീയമായൊരു തിരിച്ചറിയല്‍ കൂടി പ്രസക്തമാകുന്നുണ്ട്. കമ്മ്യൂണിസ്റ്റു പാര്‍ട്ടി ആദ്യമായും ഇടത്തരം കൃഷിക്കാരുമായി താരതമ്യപ്പെടുത്താവുന്ന പാട്ടകൃഷിക്കാരെയാണ് ഗ്രാമപ്രദേശങ്ങളിലെ നേതൃത്വ നിരയിലേക്ക് കൊണ്ടുവന്നത്. തൊഴിലാളിവര്‍ഗ്ഗം, കാര്‍ഷിക വര്‍ഗ്ഗം എന്നീ പദാവലികള്‍ക്കപ്പുറം ഇത്തരമൊരു പരിശോധന കൂടി അര്‍ഹിക്കുന്നുണ്ട്. തെക്കേ ഇന്ത്യയിലെ കാര്‍ഷിക പ്രസ്ഥാനത്തെക്കുറിച്ചുള്ള പഠനത്തില്‍ കാതലിന്‍ ഗഫ്, കേരളത്തിലെ പ്രസ്ഥാനത്തിന്റെ ജാതീയ സവിശേഷത ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിലും തഞ്ചാവൂരിലും ഈ ഇടത്തരം കൃഷിക്കാര്‍ മുഖ്യമായും ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം സമുദായങ്ങളില്‍ നിന്നുമായിരുന്നു. ഈ വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ നിലവാരവും സോഷ്യലിസ്റ്റ് ആശയങ്ങളുമായുള്ള ബന്ധവും അധഃസ്ഥിതരടക്കമുള്ള ദരിദ്ര ജനതകളുടെ മേലുള്ള മേധാവിത്വവും മൂലം 1940 കളില്‍ കൂലിക്കൂടുതലിനും കാര്‍ഷിക പരിഷ്‌കരണങ്ങള്‍ക്കും വേണ്ടി വമ്പിച്ച പ്രക്ഷോഭങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞുവെന്ന് കാതലിന്‍ഗഫ് തുടര്‍ന്നെഴുതുന്നുണ്ട്. ഈ പ്രക്ഷോഭങ്ങളുടേയും വ്യവസായ മേഖലയില്‍ നടന്ന എണ്ണമറ്റ സമരങ്ങളുടേയും ഫലമായാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവഗണിക്കാനാവാത്ത ജനസ്വാധീനം നേടിയത്.

  • ഒന്നും നേടാത്തവരാവുന്നു

ഈ കാലയളവിലുടനീളം നടന്ന കാര്‍ഷിക പരിഷ്‌കരണങ്ങള്‍ മുഖ്യമായും പാട്ടക്കുടിയാന്മാരേയും വാരം കൃഷിക്കാരേയും കൈവശകൃഷിക്കാരേയും കേന്ദ്രീകരിച്ചാണ് നടത്തപ്പെട്ടത്. ഭൂ ഉടമസ്ഥാബന്ധങ്ങളില്‍ ഈഴവര്‍ക്ക് താഴെയുള്ളവരായിരുന്ന അധഃസ്ഥിതജനത ഈ വിഭാഗം കൃഷിക്കാരില്‍ ഉള്‍പ്പെട്ടവരായിരുന്നില്ല. തന്മൂലം കാര്‍ഷിക പരിഷ്‌കരണങ്ങളുടെ ഗുണഫലങ്ങളൊന്നും തന്നെ അധഃസ്ഥിത ജനതയ്ക്ക് ലഭിച്ചില്ല. 1959 ലെ വിശ്രുതമായ ഭൂപരിഷ്‌കരണത്തിന് മുമ്പ് (1958ല്‍ ) ഉണ്ടായ ‘നമ്പൂതിരീസ് ആക്ട്’ നമ്പൂതിരിമാരുള്‍ക്കൊള്ളുന്ന ഹിന്ദു സവര്‍ണ്ണ ജാതീയ വിഭാഗങ്ങളുടെ കൂട്ടുംകുടുംബസ്വത്ത് നിയമാധിഷ്ഠിതമായി സംരക്ഷിച്ചതോടെ അധഃസ്ഥിത ജനതയിലൊരു വിഭാഗം കുടികിടപ്പുകാരും, ദരിദ്ര-ഭൂരഹിതരും കര്‍ഷകതൊഴിലാളികളുമായി മാറുകയായിരുന്നു. വ്യവസായ രംഗത്തെ മുതലാളിത്ത വികസനത്തിന്റെ ഭാഗമായി ആരംഭിച്ച വ്യവസായ സ്ഥാപനങ്ങള്‍ അവരെ ഹരിജന്‍ കോളനികളിലേക്ക് ആട്ടിപ്പായിച്ചു. ചുരുക്കത്തില്‍ അയ്യങ്കാളി പ്രസ്ഥാനകാലത്ത് ഉദ്ബുദ്ധരാക്കപ്പെട്ട ഒരു ന്യൂനപക്ഷമൊഴിച്ചുള്ള ബഹുഭൂരിപക്ഷം അധഃസ്ഥിതരും പാപ്പരാക്കപ്പെട്ടവരായി മാറിക്കഴിഞ്ഞിരുന്നു.

1950 നു മുമ്പുതന്നെ അധഃസ്ഥിത ജനതയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്തുകൊണ്ടാണവരുടെ അവകാശ സമരങ്ങളുടെ വേദിയായില്ല? ഇതിന് മുഖ്യമായും കാരണം, കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടേയും കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങളുടേയും ജാത്യാധിഷ്ഠിത മദ്ധ്യമവര്‍ഗ്ഗനേതൃത്വമായിരുന്നു. ഈ നേതൃത്വം എല്ലാ സാമൂഹ്യ പരിഷ്‌ക്കാരങ്ങളേയും തങ്ങള്‍ക്കനുകൂലമാക്കുകയും, വ്യവസായികവും-കാര്‍ഷികവുമായ മുതലാളിത്ത വളര്‍ച്ചയ്ക്ക് ഉതകുന്നതാക്കി മാറ്റുകയും ചെയ്തു. ഈ പ്രക്രിയയ്ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട അന്യതാബോധമാണ് 1960 കളില്‍ സുശക്തമായ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തില്‍ ഏകീകരിക്കാന്‍ അധഃസ്ഥിതരെ സഹായിച്ചത്.

  • കര്‍ഷകതൊഴിലാളി പ്രസ്ഥാനം: സമരത്തിന്റെ പുതിയ ഘട്ടം

1957-ലെ കമ്മ്യൂണിസ്റ്റ് ഭരണമുള്‍പ്പെടുന്ന ഒട്ടേറെ സംഭവഗതികളാണ് കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ മൗലിക പരിവര്‍ത്തനങ്ങളുടെ വിത്തുപാകുന്നത്. ഈ മാറ്റത്തിനിടയില്‍ സമൂഹത്തിന്റെ ജാതീയഘടനയും നിര്‍ണ്ണായകമായ മാറ്റത്തിന് വിധേയമായി. ഈ മാറ്റത്തെ ഡോ.എ അയ്യപ്പന്‍ ചൂണ്ടിക്കാട്ടുന്നു. ‘160 വര്‍ഷങ്ങളിലെ മാറ്റങ്ങള്‍ക്കുശേഷവും രാഷ്ട്രീയ സാമ്പത്തികരംഗത്തെ മുഖ്യമായ രണ്ടുതരം പ്രവണതകളോടെ ജാതിയുടെ മുമ്പുള്ള ഘടന ഏറിയോ കുറഞ്ഞോ ഇപ്പോഴും നിലനില്‍ക്കുകയാണ്. പരമ്പരാഗത കേരളത്തിലെന്നപ്പോലെ, ഉയര്‍ന്ന ജാതികള്‍ സമൂഹത്തിന്റെ ഭരണപരവും രാഷ്ട്രീയവുമായ മേഖലകളില്‍ നേരിട്ടോ, ഭരണാധികാരികളെന്നനിലയിലോ, പ്രാദേശികഭരണാധികാരികളിലൂടെയോ, കൃത്യമായി പറഞ്ഞാല്‍ ഭരണ മേധാവികളെന്ന നിലയിലോ ആണിത് നിര്‍വഹിക്കുന്നത്. ഭൂപ്രഭുത്വത്തിന്റെ സ്ഥാപനങ്ങളെന്നപ്പോലെ ഈ ഭരണ നിര്‍വ്വഹണ വിഭാഗത്തിലെ അംഗങ്ങള്‍ സമൂഹത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണകമാകുന്ന പങ്ക് വഹിക്കുന്നു’. സമൂദായിക സാമൂഹ്യക്രമത്തിന്റെ തകര്‍ച്ചയും, പുതിയ മുതലാളിത്തഘടകങ്ങളുടെ മേധാവിത്വവും അധ:സ്ഥിതരെ സംബന്ധിച്ചിടത്തേളം ഗ്രോത്രപരമായ ജീവിതത്തിന്റെ അന്ത്യമായിരുന്നു. വര്‍ഗ്ഗവല്‍കരണത്തിന്റെ പ്രാഥമികഘട്ടത്തില്‍ അധ:സ്ഥിതിരെ കര്‍ഷകതോഴിലാളിയെന്ന നിലയില്‍ ഉള്‍ക്കൊണ്ട കര്‍ഷകതൊഴിലാളി പ്രസ്ഥാനം 1960 കളില്‍ അഭൂത പൂര്‍വ്വമായ വളര്‍ച്ച നേടി. കുട്ടനാട്ടിലെ പാടശേഖരങ്ങളും തൃശൂരിലെ കോള്‍ നിലങ്ങളും പാലക്കാട്ടിലെ വയലേലകളും കര്‍ഷക തൊഴിലാളി രകതം വീണു തുടുത്തു. 1940കളിലെ മലബാറിലെ കര്‍ഷക സമരങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ വേലിയേറ്റങ്ങ ളായിരുന്നവ (ഈ സമരങ്ങളെ അടിച്ചമര്‍ത്തിയത് സി.പി.എമ്മിലെയും കോണ്‍ഗ്രസ്സും ചേര്‍ന്ന മന്ത്രിസഭയായിരുന്നു) കൂലി കൂടുതലിനും, കുടികിടപ്പവകാശത്തിനും വേണ്ടി രക്തസാക്ഷിത്വം വരിച്ചവരില്‍ ബഹുഭൂരിപക്ഷവും അധ:സ്ഥിതരായിരുന്നു.

ഇത്രയേറെ വിലപ്പെട്ട ത്യാഗങ്ങളനുഷ്ഠിച്ചിട്ടും എന്തുകൊണ്ടാ ണിവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വനിരയില്‍ നിന്നും അവഗണിക്കപ്പെട്ടു? എന്തുകൊണ്ടാണ് ഇതരകാര്‍ഷിക കൈത്തൊഴിലാളി ജനതകളുമായുള്ള സമന്വയനം രൂപംകൊള്ളാതിരുന്നത്? എന്തുകൊണ്ടാണവര്‍ ഭരണവര്‍ഗ്ഗത്തിന്റെ ‘ഉദ്ധാരണത്തിന്റെ’ ജീവനുള്ള ഇരകളായി നിലനില്‍ക്കുന്നു.

കാരണങ്ങളാരായുമ്പോള്‍, സാമൂഹ്യ നേതൃത്വത്തെ പരിവര്‍ത്തനപ്പെടുത്താതിരുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ കുറ്റം കണ്ടെത്തേണ്ടതുണ്ട് . ഒരു തൊഴിലാളി വര്‍ഗ്ഗ നേതൃത്വം എന്നതിലുപരി കാതലിന്‍ഗഫ് ചൂണ്ടി കാട്ടുന്ന ഹിന്ദു-ക്രിസ്തു- മുസ്ലിം പാര്‍ട്ടി നേതൃത്വം സ്വന്തം സ്ഥാനങ്ങളെ ശാശ്വതവല്‍കരിച്ച് ഒരു സാമൂഹ്യ വിഭാഗത്തിന്റെ ചരിത്രപരമായ ഉയര്‍ത്തെഴുനേല്‍പ്പിനെ വഞ്ചിക്കുകയാണ് ചെയ്തത്. ഈ നേതൃത്വത്തിന്റെ യാന്ത്രികമായ മാര്‍ക്‌സിസ്റ്റ് അനുഷ്ഠാനം ഇന്ത്യനവസ്ഥയിലെ ജാതീയ പ്രശ്‌നങ്ങളെ അവഗണിച്ചു.

സാമൂഹ്യജീവിതത്തിന്റെ ഫലമായി കാര്‍ഷിക കൈത്തൊഴില്‍ ജനതയായി മാറിയെങ്കിലും ഈ വിഭാഗം മുമ്പുള്ള സാമൂഹ്യ ജീവിതത്തിന്റെ മുഴുവന്‍ധാരണകളെയും ഉള്‍കൊണ്ടിരിക്കുന്നു. വംശബോധം, പഴയ ആചാരങ്ങള്‍, ഉപജാതി സമ്പ്രദായങ്ങള്‍ എന്നിങ്ങനെയുള്ള സാംസ്‌കാരിക മാലിന്യങ്ങളെ ആത്മാഭിമാന സമരത്തിന്റെ തുടച്ചയില്‍ പരിഷ്‌കരിച്ച് അധ:സ്ഥിതജനതയെ ഒരു സാമൂദായമാക്കി പരിവര്‍ത്തനപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും കര്‍ഷകതൊഴിലാളിപ്രസ്ഥ്രാനവും വിസമ്മതിച്ചു. ഇതര ജാതീയ വിഭാഗങ്ങളിലാവട്ടെ എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും, കത്തോലിക്കാകോണ്‍ഗ്രസ്സും ഈ കടമ പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു. അധ:സ്ഥരെ സംബന്ധിച്ചിടത്തോളം അയ്യങ്കാളി പ്രസ്ഥാനത്തിന്റെ തകര്‍ച്ചയോടെ ഇതു നില്ക്കുകയാണുണ്ടായത്. ഈ തുടര്‍ച്ച പു:നസ്ഥാപിക്കപ്പെടാതിരിക്കുന്നതിനാല്‍ സാമ്പത്തിക സമരത്തിന്റെ ഒരു ഘട്ടത്തിനു ശേഷം അധ:സ്തിഥ ജനതയുടെ കേന്ദ്രീകൃതശക്തി ശിഥിലമാവുകയും അതിന്റെ സ്ഥാനത്തേയ്ക്കു 1970 കള്‍ക്കു ശേഷം ഹരിജന്‍ സംഘടനകള്‍ കയറിപറ്റുകയും ചെയ്തു. ഈ സംഘടനകള്‍ ആത്മാഭിമാനധിഷ്ഠിതമായ അയ്യങ്കാളി പ്രസ്ഥാനത്തിന്റെ സത്തയെ അവഗണിച്ചതുമൂലവും അവകാശ സമരങ്ങളെ കൈയോഴിച്ചതു മൂലവും ഭരണവര്‍ഗ്ഗത്തിന്റെ ഹരിജനോദ്ധാരണത്തിന്റെ ഏജന്റുമാരായി അധ:പതിച്ചു ഈ പ്രവണത ഇന്ന് ആകാശം മുട്ടെവളര്‍ന്ന് ഒരു വരേണ്ണ്യവര്‍ഗ്ഗത്തെ സൃഷ്ടിക്കാനുള്ള സാമൂഹ്യസമരമായി മാറിയിരിക്കുകയാണ്. വരേണ്യതയെക്കുറിച്ച് അടിച്ചേല്‍പ്പിക്കപ്പെട്ട അവബോധത്തെ ചൂഷണം ചെയ്താണ് കോണ്‍ഗ്രസ്സും നായര്‍മാടമ്പിമാരും എന്‍.ഡി.പി.യും ജാതി മേധാവിത്വം ഉള്ളിലൊളിപ്പിച്ചിക്കുന്ന കമ്മ്യൂണിസ്റ്റ് -നക്‌സലൈറ്റ് വേഷധാരികളും ‘ഹരിജന്‍ സംഘടന’കള്‍ പടച്ചുണ്ടാക്കുന്നത്. അധ:സത്ഥികരുടെ ദേശീയജനതായുള്ള അസ്ഥിത്വത്തെ നിഷേധിച്ച്; അവരെ ഗാന്ധിയുടെ ഹരിജനോദ്ധാരണത്തിന്റെ ബലിയാടാകുന്ന ഈ പ്രവണത ജാതീയമായ മേലാളിത്തിമാണ് അധ:സ്ഥിതര്‍ തിരിച്ചറിയേണ്ടത്.

എല്ലാ നിറത്തിലും തരത്തിലും പെട്ട മുന്‍ചൊന്ന ഹരിജനോദ്ധാരകര്‍ ചോര്‍ത്തിക്കളഞ്ഞ അധ:സ്ഥിതരുടെ ആത്മാഭിമാനത്തിന്റെ അഭാവത്തിലാണ് സവര്‍ണ്ണ സമ്പന്നതാല്‍പര്യം ഖദറിട്ടു മൂടിയ കരുണാകരനെപ്പോലൊരു ഫാസിസ്റ്റ് കുറ്റവാളിയെകൊണ്ട് ബലാല്‍സംഗം ചെയ്യപ്പെടുന്ന അധ:സ്ഥിത സ്ത്രീകള്‍ക്ക് 5000 രൂപാ പാരിതോഷികമെന്ന നിയമമുണ്ടാക്കാന്‍ ധൈര്യം നല്‍കിയത്.

  • വെല്ലുവിളികളെ അതിജീവിക്കുക

ഒരു നൂറ്റാണ്ടിലേറെകാലത്തെ ആത്മാഭിമാന-അവകാശസമരങ്ങള്‍ കേരളത്തിലെ അധ:സ്ഥിതജനതയെ ഒരു കാര്‍ഷിക-കൈത്തൊഴില്‍ ജനതയായും സ്വാതന്ത്രസമുദായമായും മാറ്റിയിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ ഉള്‍കൊള്ളുന്ന ജാതീയ സവിശേഷത അതിനെ ഒരു സംസ്‌കാരിക വ്യക്തിത്വമുള്ള വിഭാഗമായി നിലനില്‍ക്കുവാന്‍ സഹായിക്കുന്നുമുണ്ട്, ഈ നിലയില്‍ അധ:സ്ഥിത ജനതയെ ഒരു പ്രക്ഷോഭജനതയായി മാറ്റുകയാണ് വേണ്ടത്. ഈ കടമ നിര്‍വഹിക്കപ്പെടാതെ പോയതാണ് അയ്യന്‍കാളി പ്രസ്ഥാനത്തിന് ശേഷമുള്ള സാഹചര്യം. ഇതിനു കാരണം തേടേണ്ടത് ഈ കാലഘട്ടത്തിലെ വസ്തു നിഷ്ഠവും ആത്മനിഷ്ടവുമായ സാഹചര്യങ്ങളിലാണ്. ഇവയെ ഇപ്രകാരം വിശദീകരിക്കാം. സാമൂഹ്യ സമത്വത്തിനുവേണ്ടിയുള്ള അധ:സ്ഥിതരുടെ സംഘടിത സമരത്തിലുടനീളം അതിനെയൊരു സാംസ്‌കാരിക വ്യക്തിത്വമുള്ള ഘടകമാക്കാന്‍ കഴിയുന്ന ഒരു ബുദ്ധിജീവിവിഭാഗത്തിന്റെ അഭാവമാണ് മുഖ്യമായും ചൂണ്ടിക്കാട്ടാനുള്ളത്. ഈ ബുദ്ധിജീവിവിഭാഗത്തിന്റെ അഭാവത്തില്‍ അധ:സ്ഥിത ജനത യാന്ത്രികമായി പൊതു ധാരയിലേയ്ക്കു കടന്നെത്തുകയായിരുന്നു.

അധ:സ്ഥിതജനതയുടെ അടിത്തട്ടിന്റെ ആഴങ്ങളിലാവട്ടെ അവര്‍ അനുനിമിഷം പാപ്പരാക്കപ്പെട്ടുകൊണ്ടിരുന്നു. ഹരിജനോദ്ധാരണം കൊണ്ട് തുടുപ്പിക്കുന്ന കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് നക്‌സല്‍ വേഷധാരികള്‍ക്കും അധ:സ്ഥിതജനതയെ സംസ്‌കാരിക വ്യക്തിത്വമുള്ള ഒരു സാമൂഹ്യശക്തിയായി പുനരേകികരിക്കാനാവില്ലെന്നു ചരിത്രാനുഭവങ്ങള്‍ തെളിയിക്കുന്നു. ഈ കടമ ഏറ്റെടുക്കേണ്ടത്, അധഃസ്ഥിതരിലെ ബുദ്ധിജീവികളാണ്. അവര്‍ക്കു സംവരണത്തെ ഒരു ജനാധിപത്യ രാഷ്ട്രീയാവകാശമായി അംഗീകരിപ്പിക്കാനും ഭൂമിയുള്‍പ്പെടെയുള്ള എല്ലാ ഉല്‍പ്പാദനോപാധികളില്‍ പങ്കാളിത്തത്തിനുവേണ്ടി പ്രക്ഷോഭകാരികളാക്കാനും കഴിയണം. ഇതേസമയം അധഃസ്ഥിതസമൂഹത്തിന്റെ അവകാശങ്ങളെ മുഴുവന്‍ സമുദായത്തിന്റേയും ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമാക്കാനും കഴിയണം. ഈ പരിവര്‍ത്തനത്തിന് സ്വന്തം ജീര്‍ണ്ണതകളും- ഉപജാതികള്‍ അനാചാരങ്ങള്‍, ആത്മാഭിമാനമില്ലായ്മ– എന്നിവയെ എതിര്‍ത്തു തോല്‍പ്പിക്കേണ്ടതുണ്ട്. ഇപ്രകാരം സ്വയം ആധുനികവല്‍ക്കരിക്കാന്‍ അധഃസ്ഥിതജനതയ്ക്ക് കഴിഞ്ഞാലെ ചരിത്രത്തില്‍ ജീവിച്ച് ചരിത്രം സൃഷ്ടിക്കുക എന്ന വെല്ലുവിളിയവര്‍ക്ക് ഏറ്റെടുക്കാനാവുകയുള്ളു.

കുറിപ്പുകള്‍:-
1. Peasant struggles in India- Ed: A.R. Desai- Messionic movements- Fr: Stephen Fuchs.
കുറിപ്പ്: കേരളത്തിലെ കാര്‍ഷിക-വ്യവസായ മേഖലയിലെ മൂലധനനിക്ഷേപത്തിനനിവാര്യമായ അദ്ധ്വാനശേഷിയുടെ ഉറവിടം എന്ന നിലയിലാണ് മതപരിവര്‍ത്തനം വ്യാപകമായത്. ഇതിനാധാരമാവട്ടെ മതപരിവര്‍ത്തനം ചെയ്തവര്‍ ഇതര പിന്നണിവിഭാഗങ്ങളില്‍ അയിത്തത്തിനു വിധേയരാക്കപ്പെട്ടിരുന്നില്ലെന്നാണ്. കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം: ഡോ.ആര്‍. പ്രകാശം ഉത്തരേന്ത്യയിലെ കൊളോണിയല്‍ മൂലധനനിക്ഷേപവും അടിമത്വവിളംബരവും: ഡോ.കെ.കെ.എന്‍.കുറുപ്പ് (പ്രബന്ധം) നോക്കുക.
2. ഞാനും നിങ്ങളും ഇ.വി. രാമസ്വാമിയുടെ ലേഖനസമാഹാരം
3. മാതൃഭൂമിയുടെ ചരിത്രം എന്ന ഗ്രന്ഥം നോക്കുക.
4. Peasant strugglas in India. Ed.A.R. Dasai
5. A social survey in a Kerala Village- Dr. A. Ayyappan
_________________________
(1985 ല്‍ ലേഖകന്‍ സ്വന്തംപേരില്‍ ഇത് ഒരു ലഘുലേഖയായി പ്രസിദ്ധീകരിച്ചു)

  • മാതൃഭൂമിയുടെ ചരിത്രം എന്ന ഗ്രന്ഥം നോക്കുക
Top