ജെ.എന്‍.യു എന്ന കാമ്പസ് അഗ്രഹാരം

‘പിന്നോക്കക്കാര്‍’, ‘സമ്പന്നര്‍’ എന്നീ വാക്കുകള്‍ അവ പ്രതിനിധീകരിക്കുന്ന ജാതിപരിസരങ്ങളെ മനസ്സിലാക്കാന്‍ മാത്രം അപര്യാപ്തമാണ്. കീഴ്ജാതിക്കാരും ദലിതരുമാണ് ‘പിന്നക്കക്കാരെ’ന്നും മേല്‍ജാതിക്കാരും ബ്രാഹ്മണരുമാണ് ‘കഴിവുള്ള’വര്‍ എന്നും മനസ്സിലാക്കാന്‍ അധികം ഭാവനയൊന്നും വേണ്ട. ഈ മഹാന്മാര്‍ ജാതി അധികാരസ്രോതസ്സായി അംഗീകരിക്കാന്‍ മടിക്കുമ്പോള്‍ ജാതി അതിന്റെ പ്രതികാരം ചെയ്യുന്നു. കീഴ്ജതിക്കാരുടെ വിമോചനത്തിനുള്ള വല്ല സാദ്ധ്യതയുമുണ്ടെങ്കില്‍ അത് മേല്‍ജാതിക്കാരിലൂടെയായിരിക്കുമെന്നതാണ് ഈ വാദത്തിലെ തമാശ. ഇപ്പോള്‍ ചെയ്യുന്നതുപോലെ മേല്‍ജാതിക്കാര്‍ വിദേശത്തേക്ക് പോവുന്നത് തുടരുകയാണെങ്കില്‍, കീഴ്ജാതിക്കാര്‍ നിത്യദുരിതത്തി ലേര്‍പ്പെടു മത്രെ!! സമൂഹത്തിലെ മേല്‍ സൂചിപ്പിച്ച ‘ഉന്നത’രാണ് ‘ലോകനിലവാരത്തിലുള്ള’ വിദ്യാഭ്യാസത്തിന്റെ സ്രോതസ്സ് എന്നും അവരില്‍ നിന്നാണ് കീഴ്ജാതിക്കാരിലേക്ക് വിദ്യാഭ്യാസം എത്തേണ്ടത് എന്നുമുള്ള സങ്കല്‍പത്തിലേക്ക് എത്തിച്ചു. അങ്ങിനെ, ഈ വാദം കീഴ്ജാതിക്കാരുടെ വിജ്ഞാനങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ പുതിയ മേഖലകളില്‍ ഇടപെടുന്നതിനെ തടയുന്നു. യഥാര്‍ത്ഥത്തില്‍ ഈ വാദത്തിന് വിദ്യാഭ്യാസ കുത്തക അവകാശപ്പെടലിന്റെ സ്വരമുണ്ട്.

  • എസ്. സന്തോഷ്/ജോഷില്‍ കെ. എബ്രഹാം

ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഇന്ത്യയിലെ ഏറ്റവും മികച്ച പുരോഗനമ കാമ്പസുകളിലൊന്നും റാഡിക്കല്‍ (തീവ്ര) രാഷ്ട്രീയത്തിന്റെ ചെങ്കോട്ടയുമായാണ് കരുതപ്പെടുന്നത്. ഒരു വിഗ്രഹസ്വരൂപം ജെ.എന്‍.യുവിന് നല്‍കിയതിനാല്‍ (ബ്രാന്‍ഡ് വാല്യൂ എന്നാണോ നാമിതിനെ വിളിക്കേണ്ടത്) ഉന്നത വിദ്യാഭ്യാസ മേഖലയിലെ മറ്റു സ്ഥാപനങ്ങള്‍ പലപ്പോഴും അന്ധമായി ജെ.എന്‍.യുവിനെ അനുകരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ജെ.എന്‍.യുവിന്റെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ രാജ്യത്തിലെ മറ്റു യാഥാസ്ഥിതിക കാമ്പസുകളെക്കാള്‍ ഒട്ടും മെച്ചമല്ല ജെ.എന്‍.യുവും എന്ന് മനസ്സിലാക്കാന്‍ കഴിയും.

ഇതിനുതെളിവായി സര്‍വ്വകലാശാലയിലെ അദ്ധ്യാപകരുടെ നിയമനത്തിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലുമുള്ള കാര്യം മാത്രം എടുത്താല്‍ മതി. പ്രൊഫസന്മാരുടെയും അസോസിയേറ്റ് പ്രൊഫസര്‍മാരുടെയും കാര്യത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണവും അസി.പ്രൊസഫര്‍മാരുടെ കാര്യത്തിലെ ഒ.ബി.സി സംവരണവും ഏര്‍പ്പെടുത്തുന്നതിനെതിരായി ജെ.എന്‍.യു കാമ്പസില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി ഏകദേശം 30 ഫാക്കല്‍ടി അംഗങ്ങള്‍ ജെ.എന്‍.യു എക്‌സിക്യൂട്ടീവ് കൗണ്‍സിലിനൊരു കത്തയച്ചു. ഈ കത്തില്‍ പറയുന്നു: ”ഈ നടപടി (അസി. പ്രൊഫസര്‍മാര്‍ക്കു മുകളിലുള്ള നിയമനത്തില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം) ജെ.എന്‍.യു എന്ന സുപ്രധാന സ്ഥാപനത്തിന്റെ ഭാവി വിദ്യാഭ്യാസ രംഗത്ത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.” വൈ.കെ. അലഗ, ടി.കെ. ഉമ്മന്‍, ബിപിന്‍ ചന്ദ്ര എന്നിവരുള്‍പ്പെട്ട മുന്‍ വൈസ് ചാന്‍സിലര്‍മാരും എമെരിറ്റസ് പ്രൊഫസര്‍മാരുമടങ്ങിയ സംഘം ജെ.എന്‍.യു വൈസ് ചാന്‍സിലര്‍ക്ക് ഒരു കത്ത് നല്‍കി. ‘ജെ.എന്‍.യുവിന്റെ വിശിഷ്ട പദവി നിലനിര്‍ത്തുന്നതിന് പ്രതികൂലമായ നടപടികള്‍ (സംവരണം മൂലം അസോസിയേറ്റ്, സീനിയര്‍ പ്രൊഫസര്‍ പദവികളില്‍ കഴിവുള്ള ആളുകള്‍ വരുന്നത് പരിമിതപ്പെട്ടു പോകുന്നു)സ്വീകരിക്കുന്നത് മൂലം ഇരയാകുന്നത് ഇന്ത്യന്‍ സമൂഹത്തിലെ പാവപ്പെട്ടവരും പിന്നോക്കക്കാരുമായിരിക്കും. ജെ.എന്‍.യു ഈ നിര്‍ദ്ദേശം തള്ളിക്കളയുകയാണെങ്കില്‍ കഴിവുള്ളവര്‍ വിദേശ സര്‍വ്വകലാശാലകളിലേക്കും സ്വകാര്യ സര്‍വകലാശാലകളിലേക്കും ചേക്കേറും. അങ്ങിനെ ജെ.എന്‍.യു ഇതുവരെ നല്‍കിവന്നിരുന്ന ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം സമൂഹത്തിലെ പിന്നോക്കക്കാര്‍ക്ക് നല്‍കാന്‍ കഴിയാതെ വരുന്നു.’

കഴിവുള്ളവര്‍ വിദേശരാജ്യങ്ങളിലേക്കും സ്വകാര്യ സര്‍വകലാശാലകളിലേക്കും പോയാല്‍ ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങള്‍ അതിന്റെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരും എന്നത് ഗാന്ധിയന്‍ ട്രസ്റ്റീഷിപ്പിന്റെ ഒട്ടും ക്രിയാത്മകമല്ലാത്ത അനുകരണമാണ്. സംശയകരവും കൃത്രിമവുമായൊരു വാദമാണിത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ജെ.എന്‍.യു എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ പി. സായ്‌നാഥ് ജെ.എന്‍.യു വൈസ് ചാന്‍സിലര്‍ക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചപോലെ, സ്വകാര്യസ്ഥാപനങ്ങളിലേക്കുള്ള ‘കഴിവുള്ള’വരുടെ കുടിയേറ്റം സംവരണമില്ലാത്ത കാലം മുതല്‍ നടന്നുപോരുന്നതാണ്. ഉദാഹരണത്തിന്, അദ്ധ്യാപനത്തിന്റെ വിവിധ ഘടകങ്ങളില്‍ നിരവധി സംസ്ഥാനങ്ങളില്‍ ദലിതരും ആദിവാസികളുമാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികവും. മാത്രമല്ല വിശേഷിച്ചും ഉയര്‍ന്ന ജാതികളില്‍ നിന്നുള്ള കഴിവുള്ളവര്‍ സ്വകാര്യസ്ഥാപനങ്ങളിലേക്കാണ് പോകുന്നത്. ഈ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ ഉയര്‍ന്ന ജാതിക്കാരായിരുന്നിട്ടുപോലും കൊഴിഞ്ഞുപോക്കിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഈതെളിവുകള്‍ സൂചിപ്പിക്കുന്നത്, മഹാന്മാര്‍ (?) ഉണ്ടാക്കിവെച്ച ചട്ടക്കൂടുകള്‍ക്ക് പുറത്തേക്കുള്ള കുടിയേറ്റം നടന്നുകൊണ്ടിരിക്കുമെന്നതാണ്. സമൂഹത്തിലെ പാവപ്പെട്ടവരോട് ഇവര്‍ക്കെന്ത് ഗുണകാംക്ഷയാണെന്നോ!!!

‘പിന്നോക്കക്കാര്‍’, ‘സമ്പന്നര്‍’ എന്നീ വാക്കുകള്‍ അവ പ്രതിനിധീകരിക്കുന്ന ജാതിപരിസരങ്ങളെ മനസ്സിലാക്കാന്‍ മാത്രം അപര്യാപ്തമാണ്. കീഴ്ജാതിക്കാരും ദലിതരുമാണ് ‘പിന്നക്കക്കാരെ’ന്നും മേല്‍ജാതിക്കാരും ബ്രാഹ്മണരുമാണ് ‘കഴിവുള്ള’വര്‍ എന്നും മനസ്സിലാക്കാന്‍ അധികം ഭാവനയൊന്നും വേണ്ട. ഈ മഹാന്മാര്‍ ജാതി അധികാരസ്രോതസ്സായി അംഗീകരിക്കാന്‍ മടിക്കുമ്പോള്‍ ജാതി അതിന്റെ പ്രതികാരം ചെയ്യുന്നു. കീഴ്ജതിക്കാരുടെ വിമോചനത്തിനുള്ള വല്ല സാദ്ധ്യതയുമുണ്ടെങ്കില്‍ അത് മേല്‍ജാതിക്കാരിലൂടെയായിരിക്കുമെന്നതാണ് ഈ വാദത്തിലെ തമാശ. ഇപ്പോള്‍ ചെയ്യുന്നതുപോലെ മേല്‍ജാതിക്കാര്‍ വിദേശത്തേക്ക് പോവുന്നത് തുടരുകയാണെങ്കില്‍, കീഴ്ജാതിക്കാര്‍ നിത്യദുരിതത്തി ലേര്‍പ്പെടു മത്രെ!! സമൂഹത്തിലെ മേല്‍ സൂചിപ്പിച്ച ‘ഉന്നത’രാണ് ‘ലോകനിലവാരത്തിലുള്ള’ വിദ്യാഭ്യാസത്തിന്റെ സ്രോതസ്സ് എന്നും അവരില്‍ നിന്നാണ് കീഴ്ജാതിക്കാരിലേക്ക് വിദ്യാഭ്യാസം എത്തേണ്ടത് എന്നുമുള്ള സങ്കല്‍പത്തിലേക്ക് എത്തിച്ചു. അങ്ങിനെ, ഈ വാദം കീഴ്ജാതിക്കാരുടെ വിജ്ഞാനങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ പുതിയ മേഖലകളില്‍ ഇടപെടുന്നതിനെ തടയുന്നു. യഥാര്‍ത്ഥത്തില്‍ ഈ വാദത്തിന് വിദ്യാഭ്യാസ കുത്തക അവകാശപ്പെടലിന്റെ സ്വരമുണ്ട്.

ഇവിടെ സെന്‍ട്രല്‍ അഡ്‌വൈസറി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ (സി.എ.ബി.ഇ) യുടെ റിപ്പോര്‍ട്ടിലേക്ക് ഒന്നു എത്തിനോക്കുന്നത് നല്ലതായിരിക്കും. പ്രസ്തുത റിപ്പോര്‍ട്ടില്‍ യു.ആര്‍. അനന്തമൂര്‍ത്തി സൂചിപ്പിക്കുന്നു.

ഞങ്ങള്‍ സി.എ.ബി.എ യുടെ ആദ്യയോഗം ചേര്‍ന്നപ്പോള്‍, ഐ.ഐ.ടിയില്‍ നിന്നും വിരമിച്ച ഒരു ഡയറക്ടര്‍ പറഞ്ഞ വാക്കുകള്‍ശ്രദ്ധേയമാണ്. അദ്ദേഹം ഡയറക്ടര്‍ ആയിരുന്നപ്പോള്‍ ഐ.ഐ.ടിയില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികളില്‍ അധികപേരും സാധാരണ സ്‌കൂളുകളില്‍ നിന്നും വന്നവരായിരുന്നു. ഐ.ഐ.ടിയില്‍ അവരുടെ വൈദഗ്ദ്ധ്യം വ്യത്യസ്ത മേഖലകളിലായി പരന്നുകിടന്നു. എന്നാല്‍ ഇപ്പോള്‍ ഐ.ഐ.ടികളില്‍ എത്തുന്നവരില്‍ വൈദഗ്ദ്ധ്യത്തില്‍ വ്യത്യസ്ത പുലര്‍ത്തുന്നവര്‍ കുറഞ്ഞുവരുന്നു. ഇപ്പോള്‍ പ്രവേശനം ലഭിക്കുന്നവരെല്ലാം ഉയര്‍ന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിച്ചവരായിരുന്നതുകൊണ്ട് ഈ മത്സരപരീക്ഷകള്‍ എങ്ങിനെ വിജയിക്കണമെന്നവര്‍ക്കറിയാം. കാരണം, ഒന്നാം ക്ലാസ് മുതല്‍ ഇത്തരം പരീക്ഷകള്‍ വിജയിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടിയവരാണ്, ഇങ്ങനെ വരുന്നവര്‍ ബഹുസ്വരസമൂഹത്തെ പ്രതിനിധീകരിക്കാത്തതുമൂലം ഐ.ഐ.ടികളുടെ നിലവാരത്തെ കാര്യമായി ബാധിച്ചിരിക്കുന്നു.

അനന്തമൂര്‍ത്തിയുടെ പ്രസ്താവന പ്രത്യക്ഷത്തില്‍ ജാതിയെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിലും, അനുഭവജ്ഞാനമുള്ളവരും വ്യത്യസ്ത തരക്കാരായ പഠിതാക്കളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാവിപുരോഗതിക്ക് എത്രമാത്രം അനിവാര്യമാണെന്ന് സൂചിപ്പിക്കുന്നു. സംവരണ വിരുദ്ധരായ ‘മഹത്തു’ക്കള്‍ തടയാന്‍ ശ്രമിക്കുന്നതും ജെ.എന്‍.യു കാമ്പസിലെ ഈ വൈവിദ്ധ്യത്തെയാണ്.

എന്നാല്‍, ഇതുവരെയുള്ള ജെ.എന്‍.യുവിലെ അദ്ധ്യാപക നിയമനം നിയമ പുസ്തക പ്രകാരമാണോ നടന്നത് എന്നതില്‍ ഈ സംവരണ വിരുദ്ധ മഹാന്മാര്‍ക്ക് ഒരു ആകുലതയുമില്ല. ജെ.എന്‍.യുവിലെ എം.ഫില്‍ വിദ്യാര്‍ത്ഥിയായ പി. അംബേദ്കര്‍ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ച വിവരണങ്ങള്‍ തെളിയിക്കുന്നത്, ജെ.എന്‍.യുവിലെ 486 വകുപ്പ് അംഗങ്ങളില്‍ വെറും 23 പേര്‍ മാത്രമാണ് എസ്.സി/എസ്.ടി സംവരണത്തിലൂടെ കയറുന്നത്. ഇന്ത്യന്‍ ഭരണഘടന പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് 7.5 ശതമാനവും സംവരണം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ജെ.എന്‍.യുവിലെ വിവിധ വകുപ്പുകളില്‍ വെറും 3.29 ശതമാനം പട്ടികജാതിയും 1.44 ശതമാനം പട്ടികവര്‍ഗ്ഗവും മാത്രമാണുള്ളത്. എസ്.ടി/ എസ്.എസി സംവരണം ജെ.എന്‍.യുവില്‍ വന്നിട്ട് 27 വര്‍ഷം കഴിഞ്ഞുള്ള യാഥാര്‍ത്ഥ്യമാണിത്.

ഈ അവസരത്തില്‍ ജെ.എന്‍.യു മുന്‍ വി.സിയായ വൈ.കെ. അലഗിന്റെ സംവരണവുമായി ബന്ധപ്പെട്ട പ്രസ്താവന വിശകലനം ചെയ്യുന്നത് സുപ്രധാനമാണ്. ഔട്ട് ലുക്ക് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ അലഗ് അവകാശപ്പെടുന്നു: ”മുമ്പ് ജെ.എന്‍.യു ലോകത്തിലെ തന്നെ നൂറ് മികച്ച സര്‍വ്വകലാശാലകളിലൊന്നായിരുന്നു. ലോകനിലവാരത്തിലുള്ളതാകാന്‍ സര്‍വകലാശാലകള്‍ ഉത്കര്‍ഷിക്കുന്നുവെങ്കില്‍ അതിന് ആശ്രയിക്കേണ്ട ഒരു സാമാന്യനിലവാരമുണ്ട്. എസ്.സി, എസ്.ടി സംവരണം നടപ്പില്‍ വരുത്തിയതു മൂലം ജെ.എന്‍.യു വകുപ്പുകളിലുള്ള അവരുടെ കടന്നുകയറ്റമല്ല നിലവാരത്തകര്‍ച്ചയ്ക്കു കാരണം, മറിച്ച്, മറ്റു ചില കാരണങ്ങളാണ്. ജെ.എന്‍.യു വകുപ്പുകളിലെ മറ്റാര്‍ക്കും പ്രവേശം ലഭിക്കാത്ത തരത്തിലുള്ള സവര്‍ണ്ണ സാന്നിദ്ധ്യവും സാമാന്യ നിലവാരത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളെയുമാണ് ഈ നിലവാരത്തകര്‍ച്ചക്ക് കാരണം.

മാത്രമല്ല, സ്ഥാപനത്തിലേക്കുള്ള ഒ.ബി.സി വിദ്യാര്‍ത്ഥികളുടെ പ്രവേശനം തടയുന്നതിനുവേണ്ടി തോന്നിയ രീതിയിലുള്ള പ്രവേശനരീതിയാണ് ജെ.എന്‍.യുപിന്തുടരുന്നത്. രാജ്യത്തിന്റെ പരമോന്നത കോടതിയുടെ 2008 ഒക്‌ടോബര്‍ 14-ലെ നിര്‍ദ്ദേശത്തില്‍, സര്‍വ്വകലാശാലയിലെ കട്ട്-ഓഫ് മാര്‍ക്കിനേക്കാള്‍ ഒ.ബി.സി വിദ്യാര്‍ത്ഥികളുടേത് 10 മാര്‍ക്ക് കുറവായിരിക്കണമെന്ന് അസന്നിഗ്ദ്ധമായി പ്രതിപാദിക്കുന്നുണ്ട്. പരമോന്നത കോടതിയുടെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി സ്വന്തം പ്രവേശന മാനദണ്ഡത്തിലൂടെയാണ് ജെ.എന്‍.യു, ഒ.ബി.സി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത്. അന്തരിച്ച ബാലഗോപാല്‍ ഇ.പി. ഡബ്ലിയുവില്‍ (ഒക്‌ടോബര്‍ 24, 2009) പ്രസിദ്ധീകരിച്ച ഒരു എഴുത്തില്‍, ജെ.എന്‍.യുവിലെ അസംബന്ധമായ മാനദണ്ഡത്തെ വിവരിക്കുന്നതിങ്ങനെയാണ്. അഞ്ച് പേരടങ്ങുന്ന അധ്യാപകസമിതി തീരുമാനിച്ചത്. പത്തുമാര്‍ക്കില്‍ അധികരിക്കാത്ത കട്ട്-ഓഫ് മാര്‍ക്കിലെ കുറവിനെക്കുറിച്ച് നിര്‍ദ്ദേശിച്ചപ്പോള്‍ പരമോന്നത കോടതി ഉപദേശിച്ചത്, ഒരു ഒ.ബി.സി വിദ്യാര്‍ത്ഥി പ്രവേശനത്തിന് യോഗ്യനാവണമെങ്കില്‍ ജനറല്‍ കാറ്റഗറിയില്‍ യോഗ്യത നേടുന്ന അവസാനത്തെ വിദ്യാര്‍ത്ഥിയേക്കാള്‍ പത്ത് മാര്‍ക്കിനുള്ളിലായിരിക്കണമെന്നതാണ്.

ജെ.എന്‍.യു പ്രവേശന മാനദണ്ഡത്തിന്റെ പരിണിത ഫലങ്ങള്‍ക്ക് 2009- 10 അദ്ധ്യയനവര്‍ഷത്തിലെ പ്രവേശന വിവരങ്ങള്‍ തെളിവാണ്. ഉദാഹരണത്തിന് ജെ.എന്‍.യുവിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ സെന്റര്‍ ഓഫ് ഇക്കണോമിക്‌സില്‍ ആകെയുള്ള 123 സീറ്റില്‍ 22 എണ്ണം, ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തതാണ്. പക്ഷേ, നിലവിലുള്ള കട്ട്-ഓഫ് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് ഒ.ബി.സിക്കാര്‍ക്ക് ലഭിച്ചത്. ചരിത്രവിഭാഗത്തില്‍ 65 സീറ്റില്‍ 12 എണ്ണം ഒ.ബി.സിക്കാര്‍ക്ക് സംവരണം ചെയ്തതില്‍ വെറും ഒരാള്‍ മാത്രമാണ് പ്രവേശനം നേടിയത്.

സര്‍വകലാശാലയിലെ മൊത്തത്തില്‍ എം.എ വിഭാഗത്തിലെ 60 സീറ്റുകള്‍ ഒ.ബി.സിക്ക് മാറ്റിവെച്ചതില്‍ പത്ത് പേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എം.എ, എം.ഫില്‍ വിഭാഗങ്ങളില്‍ ഒ.ബി.സിക്ക് സംവരണം ചെയ്ത 122 സീറ്റുകളില്‍ സര്‍വകലാശാലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെറും 33 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ഒ.ബി.സി സംവരണത്തിലുള്ള ബാക്കി 89 സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന്റെയെല്ലാം പരിണിത ഫലങ്ങളെ ബാലഗോപാല്‍ വളരെ നന്നായി സമര്‍ത്ഥിക്കുന്നുണ്ട്. ‘നേരത്തെ മേല്‍ജാതിക്കാര്‍ക്കുണ്ടായ നൂറു ശതമാനം ഇപ്പോള്‍ നൂറ് ശതമാനത്തിനും മേലെയായി അവര്‍ക്കു ലഭിക്കുന്നു എന്നതാണ് ഇതിന്റെ പരിണിതഫലം’
_____________________________________________
(കെ. അഷ്‌റഫ് എഡിറ്റു ചെയ്ത ‘ക്ലാസ്‌മേറ്റ്‌സ്’ എന്ന പുസ്തകത്തില്‍ നിന്നും. വിവര്‍ത്തനം: ഉമര്‍ നഫീസ് അലി )

Top