ഡൗണ്‍ ടൗണും കിസ് ഓഫ് ലവും: പൊതുവ്യവഹാരത്തിലെ പ്രശ്‌നങ്ങള്‍

ഹിന്ദു സമുദായം ആധുനികവും മതേതരവുമായി മാറി എന്നാണ് ഏറെ സ്വീകാര്യമായ പൊതു ബോധം. ചുംബനസമരവുമായി ബന്ധപ്പെട്ട പൊതു വ്യവഹാരങ്ങളില്‍ ഈ പ്രശ്‌നം കാണാം. പരമ്പരാഗത ഹിന്ദുയിസം പണ്ട് ലൈംഗികതയുടെ കാര്യത്തില്‍ തുറന്ന സമീപനമായിരുന്നുവെന്നും പിന്നീടാണ് ഇസ്ലാം അടക്കമുള്ള സെമിറ്റിക് മതങ്ങളുടെയ സ്വാധീന ഫലമായി ഇത്തരത്തില്‍ ലൈംഗികമായി അടഞ്ഞ സമുദായമായി മാറി എന്നും വാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇവിടെ മതം/മതേതരത്വം ഇവയെ നിരന്തരം പ്രതിസന്ധിയില്ലാക്കിയാണ് ഹിന്ദു സദാചാര സങ്കല്‍പ്പങ്ങള്‍ പൊതു വ്യവഹാരങ്ങളില്‍ കാണപ്പെടുന്നത്. എന്നാല്‍, ഇസ്‌ലാം എന്നും എവിടെയും മതത്തിന്റെ ഭാരം പേറി, ഒരിക്കലും മതേതരവും ആധുനികവും ആകാന്‍ കഴിയാതെ, യാഥാസ്ഥികം മാത്രമായെ നിലനില്‍കുന്നുള്ളു.

എ.എസ് അജിത്കുമാര്‍/ കെ.അഷ്‌റഫ്
__________________________
ചില സംവാദങ്ങള്‍ കെണി പോലെയാണ്. അത് മുന്‍കൂട്ടി തന്നെ പുരോഗമനപരം/ പിന്തിരിപ്പന്‍ എന്ന തരം തിരിവ് സൃഷ്ടിച്ചുവെച്ചിട്ടുണ്ടാവും. എളുപ്പത്തില്‍ പൂരിപ്പിക്കേണ്ട എസ് ഓര്‍ നോ കോളങ്ങള്‍ പോലെയാണവ. എന്നാല്‍ ഈ സംവാദങ്ങള്‍ ചില നിലപാടുകള്‍ നമ്മളില്‍നിന്നും നിര്‍ബന്ധിക്കപ്പെടുകയും അങ്ങിനെ സംവാദത്തില്‍ ഇടപെടുന്നവര്‍ അനുകൂലിക്കുന്നവരും/ എതിര്‍ക്കുന്നവരും എന്ന നിലയില്‍ അറിയാതെ തന്നെ രണ്ടു പാളയങ്ങളില്‍ കുടുങ്ങി പോകുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഈ കെണിയിലൂടെ സമൂഹത്തിലെയും രാഷ്ട്രീയത്തിലേയും നിര്‍ണ്ണായകമായ പിളര്‍പ്പുകള്‍ അദൃശ്യമാക്കുന്നു എന്നു കാണാം. ഉദാഹരണത്തിന് രണ്ടായിരത്തിപതിനൊന്നു മുതല്‍ ഇന്ത്യയിലെ ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധസമരത്തിന്റെ കാര്യം തന്നെയെടുക്കുക. അഴിമതി പോലെയുള്ള ഒരു വിഷയം എല്ലാവരില്‍നിന്നും ഒരു പൊതുവായ നിലപാട് നിര്‍ബന്ധിക്കുന്നു. അഴിമതിക്കെതിരായ സമരത്തെ സശയത്തോടെ നോക്കുന്നവര്‍ പിന്തിരിപ്പന്‍ ആയി മനസ്സിലാക്കപ്പെടും എന്ന ഒരു പ്രതീതി ആ സമരം സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ വ്യത്യാസമന്യേ സാമൂഹ്യ മാറ്റം ആഗ്രഹിക്കുന്നവര്‍ അണിനിരക്കേണ്ട ഒരു പ്രതിഭാസമായി ഹസാരെയുടെ അഴിമതി വിരുദ്ധസമരം അവതരിപ്പിക്കപ്പെട്ടു. ഗാന്ധിയന്മാരും ഇടതുപക്ഷവും തീവ്ര ഇടത്ത് പക്ഷവും അഴിമതിക്കെതിരായ ആ സമരത്തില്‍ വലിയ വിമര്‍ശനമില്ലാതെ പങ്കെടുക്കുകയായിരുന്നു. അഴിമതിക്കെതിരായ സമരത്തില്‍ നിന്ന് ആര്‍ക്ക് മാറി നില്ക്കാന്‍ കഴിയും എന്ന ചോദ്യമായിരുന്നു മറ്റു രീതിയില്‍ ആ സമരത്തെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ പലരേയും പ്രേരിപ്പിച്ചത്. എന്നാല്‍, ഈ സമരത്തിനെതിരെ ദലിത് ബഹുജന്‍ മേഘലകളില്‍നിന്ന് വന്ന നിരവധി വിമര്‍ശനങ്ങള്‍ ആദ്യം ചെവി കൊടുക്കപ്പെട്ടില്ല. പിന്നീട് ആ സമരത്തിന്റെ തന്നെ രാഷ്ട്രീയ പ്രശ്‌നത്തെക്കാളും ഹസാരെയുടെ സംഘപരിവാര്‍ ബന്ധമാണ് ആദ്യം സമരത്തെ പിന്തുണച്ച ഇടതുപക്ഷത്തെ ഹസാരയില്‍നിന്നും അകറ്റിയത്. ഇതിന് ഏറെകുറെ സമാനമായ ഒരു പ്രതീതി ‘കിസ്സ് ഓവ് ലവ്’ എന്ന സമരവും സൃഷ്ടിച്ചിട്ടുണ്ട്. ചുംബനം, പ്രണയം, സ്‌നേഹപ്രകടനങ്ങള്‍ എന്നിവയെ ആര്‍ക്കാണ് എതിര്‍ക്കാന്‍ കഴിയുക? സദാചാര പോലീംസിംഗ്’ എന്ന് വിളിക്കപ്പെടുന്ന സാമൂഗഹിക പ്രശ്‌നത്തെ ആര്‍ക്കാണ് എതിര്‍ക്കാതിരിക്കാന്‍കഴിയുക? അനുകൂലമോ പ്രതികൂലമോ എന്ന ലളിതമായ ചോദ്യോത്തിനപ്പുറം ഈ സമരവുമായി  ബന്ധപ്പെട്ടു ഉയര്‍ന്നുവന്ന പൊതുവ്യവഹാരങ്ങളെ എങ്ങനെ സമീപിക്കും? മറ്റു രീതികളില്‍ ഇവ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിക്കാന്‍ സാധ്യതകളില്ലേ? അതായത്, കഴിഞ്ഞ ഒക്‌ടോബര്‍ ഇരുപത്തി മൂന്നിന് കോഴിക്കോട്ടെ ഡൗണ്‍ ടൌണ്‍ എന്ന കോഫീ ഷോപ്പിനെതിരെ ബി.ജെ.പിയുടെയ യുവജന സംഘടനയായ യുവമോര്‍ച്ച നടത്തിയ ആക്രമത്തിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിഷയങ്ങളെ ഈ സമരം അദൃശ്യമാക്കുന്നുവെന്നത് നിര്‍ണായകമാണെങ്കിലും; കിസ് ഓഫ് ലവ് എന്ന സമരം/സമരരൂപവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന രാഷ്ട്രീയ വ്യവഹാരങ്ങളെക്കുറിച്ചോ ചില വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ സാധ്യമാണോ എന്നാണ് ഈ ലേഖനം അന്വേഷിക്കുന്നത്.

  • പൊതുഇടം: സങ്കല്‍പങ്ങളിലെ പ്രതിസന്ധികള്‍

പൊതുയിടത്തെ (Public space) സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം എന്ന നിലയ്ക്കാണ് കിസ് ഓഫ് ലവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ മുന്നോട്ടു കൊണ്ടുപോരുന്നത്. എന്നാല്‍ ഈ പൊതുയിടം എന്നത് ഒരു പ്രശ്‌നരഹിത നിര്‍വചനം എന്ന തോന്നല്‍ ഉളവാക്കുന്നുണ്ട് ഈ പൊതുവ്യവഹാരങ്ങള്‍. അതുകൊണ്ടുതന്നെ പൊതുയിടത്തെക്കുറിച്ചുള്ള ആലോചനകള്‍ക്ക് സവിശേഷമായി ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.
പ്രധാനപെട്ട ഒരു കാര്യം മാറിയ കാലത്ത് പൊതു / സ്വകാര്യ’ഇടം’ എന്ന വിഭജനം തന്നെ പ്രശ്‌നത്തിനകപ്പെടുന്ന മാറ്റങ്ങള്‍ സമൂഹത്തിലുണ്ടായിട്ടുണ്ട് എന്ന് തോന്നുന്നു. പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍, പൊതു റോഡുകള്‍ എന്നിവടങ്ങളില്‍ സ്ഥാപിക്കപ്പെട്ട സര്‍വൈലെന്‍സ് ക്യാമറകള്‍, നിരീക്ഷകരായ സെക്യൂരിറ്റി സ്റ്റാഫുകള്‍, മൊബൈല്‍ ക്യാമറകള്‍ എന്നിവ കാരണം പൊതുയിടങ്ങളില്‍ ചുരുങ്ങി പോകുന്നു എന്നാണു സാധാരണ വിലപിക്കാറുള്ളത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പൊതുയിടങ്ങളില്‍ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് പ്രശ്‌നം. ചുംബനസമരവും ഒരര്‍ത്ഥത്തില്‍ ആവശ്യപ്പെടുന്നത് അതല്ലേ? മറ്റുള്ളവര്‍ ഇടപെടാത്ത സ്വകാര്യമായ ഇടം പൊതുയിടത്ത്  വേണമെന്നല്ലേ? സ്വകാര്യത നഷ്ടപ്പെടുന്നു എന്നത് ഓണ്‍ലൈന്‍ ഇടത്തിലും ആധാര്‍ പോലുള്ള സര്‍ക്കാര്‍ നിയന്ത്രിത തിരിച്ചറിയല്‍ കാര്‍ഡ് ഇടപാടുകളികലും ഉന്നയിക്കപ്പെടുന്ന വിഷയമാണ്.

____________________________________
കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ എത്രത്തോളം ലിംഗപരമായി നിര്‍ണ്ണയിക്കപ്പെടുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെടുന്നുവെങ്കിലും ജാതി/മതം/ വര്‍ഗ്ഗം/നിറം എന്നിവ എങ്ങിനെ ഈ ഇടങ്ങളെ നിര്‍ണ്ണയിക്കുന്നു? ഇവയുടെ പേരിലുള്ള വിവേചനങ്ങള്‍/പുറന്തള്ളല്‍ എങ്ങനെ ? ഇവയൊന്നും അധികം ചര്‍ച്ച ചെയ്യപ്പെടാറില്ല. സ്ത്രീകള്‍ നേരിടുന്ന ലൈംഗികമായ അതിക്രമങ്ങള്‍ ഈ ഇടങ്ങളെ ലിംഗപരമായി എല്ലാവര്‍ക്കും ഒരുപോലെ  എത്തിപിടിക്കാന്‍ ഉള്ള സ്ഥലമല്ല എന്നത് ഏറെകുറെ മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, മതന്യൂനപക്ഷങ്ങള്‍, അന്യ സംസ്ഥാനതൊഴിലാളികള്‍, ഭിക്ഷക്കാര്‍, ദരിദ്രര്‍, ദലിതര്‍ ആദിവാസികള്‍ എന്നിവര്‍ക്ക് എത്രത്തോളം  ഈ പൊതു ഇടങ്ങള്‍ പ്രാപ്യമാണ്? ഈ വിഭാഗങ്ങളുടെ അനുഭവം എങ്ങിനെയാണ്? ഇങ്ങിനെയുള്ള കാര്യങ്ങള്‍ എത്രത്തോളം ചിന്തിക്കപ്പെയടുന്നുണ്ട് എന്നത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

____________________________________

സ്വകാര്യ ഇടത്തിലെ സ്വാതന്ത്ര്യം പൊതുയിടത്തിലും വേണമെന്നാണോ ഇവിടെ ആവശ്യപ്പെടുന്നത്? മറ്റൊരര്‍ത്ഥത്തില ഒരു പൊതുവായ ഇടത്തെക്കാളും സ്വകാര്യ ഇടത്തിന്റെ ഒരു എക്‌സ്റ്റെന്‍ഷന്‍ ആയി പൊതുയിടം നില്‍ക്കണമെന്നാണോ ആവശ്യപ്പെടുന്നത്?
കിസ് ഓഫ് ലവിനെ കുറിച്ച് ചര്‍ച്ച വളരെ സൂക്ഷ്മമായും പൊതുഇടത്തിലെ വ്യക്തി സ്വാതന്ത്ര്യ/സ്വകാര്യത എന്ന വ്യവഹാരത്തില്‍ ചുറ്റി തിരിയുന്നു എന്ന് മനസ്സിലാക്കാം. എന്നാല്‍ വര്‍ഗ്ഗപരമായും മതപരവും ജാതിപരവുമായുള്ള സാമൂഹ്യ വിഭാഗങ്ങള്‍ ഈ പൊതുയിടം/സ്വകാര്യയിടം എന്നതിനെ നിര്‍വചിക്കുകയും തരം തിരിക്കുകയും ചെയ്യുന്നതു ഒരു പോലെയാണോ? സാമൂഹ്യമായ അന്തസ്സുമായി ബന്ധപ്പെട്ടു പൊതുയിടങ്ങളുടെ പദവിയിലും ഓരോ ഇടങ്ങളിലെ പൊതുജനങ്ങളുടെ പദവിയിലും വ്യത്യാസമില്ലേ? ഷോപ്പിംഗ് മാളുകള്‍, പബ്ബുകള്‍, വലിയ ഹോട്ടലുകള്‍ എന്നിവ വര്‍ഗ്ഗപരമായി തന്നെ എക്‌സ്‌ക്ലൂസീവ് ആയ ഇടങ്ങളായാണ് മനസ്സിലാക്കപ്പെടുന്നത്. ഉപരിവര്‍ഗ്ഗങ്ങള്‍ സോഷ്യലെസ് ചെയ്യുന്ന ഇടമായാണ് അത് മനസ്സിലാക്കപ്പെടുന്നത്. കുടുംബപരമായ/ വ്യക്തിപരമായ സ്വകാര്യപദവി നിലനിര്‍ത്തിക്കൊണ്ട് തന്നെ ഈ പൊതുയിടത്തില്‍ അവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയുന്നു. ആ നിലയ്ക്ക് സ്വകാര്യ ഇടങ്ങള്‍ തന്നെയായി ഇവ മാറുന്നു. എന്നാല്‍ കൂടുതല്‍ കീഴാള സാന്നിധ്യമുള്ള ‘മീന്‍ ചന്ത’ പോലുള്ള സ്ഥലങ്ങള്‍ വ്യത്യസ്തതരത്തിലുള്ള സാമൂഹിക വിഭാഗങ്ങള്‍ പ്രബലമായി തന്നെ കാണപ്പെടുന്ന പൊതുയിടങ്ങളായതിനാല്‍ (അത് കൂടുതല്‍ ‘പൊതു’ ആയതിനാല്‍?) തന്നെ അത് പലപ്പോഴും സാമൂഹ്യ അന്തസ്സിന്റെ ഭാഗമായി കാണുന്നുമില്ല.
ഇത്രയും പറഞ്ഞ് വന്നത് പൊതുയിടം എന്നത് മുന്‍കൂറായി തന്നെ നിലനില്‍ക്കുന്ന ഒരു ഇടം (space) എന്നതിനെക്കാളും വ്യഖ്യാനിക്കപ്പെടുന്ന ഇടങ്ങളാണ് (interpretation) എന്നു വാദിക്കാനാണ്. പൊതു ഇടം പ്രശ്‌നരഹിതമായ ഇടമെന്നതിനെക്കാള്‍ ജാതി/മതം/വര്‍ഗ്ഗം/ നിറം തുടങ്ങിയ നിരവധി അധികാരങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുകയും വിഭജിക്കപ്പെടുകയും ചെയ്യുന്ന ഇടങ്ങളാണ്. ഒട്ടേറെ പുറന്തള്ളല്‍/ അകത്താക്കല്‍ നടത്തിക്കൊണ്ടാണ് ഈ ഇടങ്ങള്‍ നിര്‍വചിക്കപ്പെടുന്നത്. ഇങ്ങിനെ നിര്‍മ്മിക്കപ്പെടുന്ന പൊതു ഇടങ്ങളില്‍ എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരുവപ്പെടുത്തപ്പെടുന്നു (conditioned) എന്ന് കാണാം. പൊതുഇടത്തിലെ പരുവപ്പെടുത്തലുകളുടെ ഭാഗമായും അതിനനുസരിച്ച അകത്താക്കല്‍/പുറത്താക്കല്‍ പ്രക്രിയയില്‍ വ്യത്യസ്ത സാമൂഹിക വിഭാഗദങ്ങള്‍ എങ്ങിനെ കടന്നുവരുന്നെന്ന് സ്ഥാപിച്ച് കൊണ്ടുമാത്രമായിരിക്കും പൊതു/ സ്വകാര്യ ഇടങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാന്‍ കഴിയുക.
മാത്രമല്ല പൊതു ഇടത്തെ കേവല സ്വാതന്ത്യത്തിന്റെ ഇടമെന്ന നിലയില്‍ മാത്രം കാണുന്നതില്‍ ധാരാളം പ്രശ്‌നങ്ങളുണ്ട്. പൊതു ഇടങ്ങള്‍ പൊതു ഇടങ്ങളായി നിര്‍മ്മിക്കുന്നത്/ നിലനില്‍ക്കുന്നത് പലതരം നിയന്ത്രണങ്ങളിലൂടെയാണ്. ദേശരാഷ്ട്രത്തിനകത്തെ പൊതു ഇടമായതിനാല്‍ ഭരണകൂട നോട്ടം, ആധുനിക മതേതരനിയമങ്ങള്‍, ഭരണനിര്‍വ്വഹണ നിയന്ത്രണങ്ങള്‍ എന്നിവ നിര്‍ണ്ണായകമാണ്. ഉദാഹരണമായി ഭരണകൂട സമ്മതം/ നിയന്ത്രണം എന്നത് പൊതു ഇടത്തിലെ ശരീരത്തിന്റെ ആവിഷ്‌കാരത്തെ നിര്‍ണയിക്കുന്നുണ്ട്. അതായത്, ലിബറല്‍ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കപ്പെടുമ്പോള്‍ തന്നെ നീക്കുപോക്കുകളിലൂടെയാണ് (negotiations) ഓരോരുത്തരും ഭരണകൂടത്തിന്റെ തന്നെ നിയന്ത്രണത്തിന്റെ ഉള്ളില്‍ നിന്ന് ഈ ഇടങ്ങളോട് ഇടപെടുന്നത്. അതായത്, സ്വാതന്ത്യത്തെ പ്രധാനമായി കാണുന്ന ലിബറല്‍ ശരീരങ്ങള്‍ ഭരണകൂടം പോലുള്ള അധികാരങ്ങള്‍ നല്‍കുന്ന ഇടങ്ങളില്‍ തന്നെയാണ് ശരീരത്തിന്റെ സ്വാതന്ത്ര്യം ആവിഷ്‌കരിക്കുന്നത്.
എന്നാല്‍ ഇതുപോലെ ലിബറല്‍ ശരീരങ്ങള്‍ അല്ലാത്തവര്‍ക്ക് ശരീരവുമായ ബന്ധപ്പെട്ട നീക്കുപോക്കുകള്‍ വ്യത്യസ്തമായ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ തന്നെ ആവിഷ്‌കരിച്ചുകൂടെ? മാത്രമല്ല ശരീരവുമായി ബന്ധപ്പെട്ട് ലിബറല്‍ സങ്കല്‍പങ്ങളില്‍ വരാത്ത നീക്കുപോക്കുകള്‍ സാധ്യമല്ലേ? പുറന്തള്ളലുകളെ കുറിച്ച് ചിന്തിച്ചാല്‍ പൊതു ഇടങ്ങള്‍ ഏറുന്ന പ്രശ്‌നങ്ങളെ കൂടുതല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. കേരളത്തിലെ ഒരു പൊതു പാര്‍ക്കായ തിരുവനന്തപുരത്തെ ഗാന്ധിപാര്‍ക്കില്‍ നിന്നും വടക്ക്/ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള തൊഴിലാളികളെ ആട്ടി പായിക്കുകയും അവരെ അവിടെ കൂടിയിരിക്കാന്‍ സമ്മതിക്കില്ല എന്ന പോലീസിന്റെ നിലപാടും പൊതുയിടത്തെ സുരക്ഷിതമാക്കുക എന്ന അവകാശവാദത്തോടെയായിരുന്നു. ആരെ ആര്‍ക്കെതിരെ സുരക്ഷിതമാക്കാന്‍ എന്ന ചോദ്യം നില്‍ക്കുമ്പോഴും പൊതുയിടത്തിന്റെ  സുരക്ഷിതത്വം (അതുവഴി നിയന്ത്രണവും) ഭരണകൂട ചുമതല ആയാണ്  നിലനിര്‍ത്തപ്പെടുന്നത്.

മറ്റൊരു പ്രശ്‌നമെന്നത് കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ എത്രത്തോളം ലിംഗപരമായി നിര്‍ണ്ണയിക്കപ്പെടുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെടുന്നുവെങ്കിലും ജാതി/മതം/ വര്‍ഗ്ഗം/നിറം എന്നിവ എങ്ങിനെ ഈ ഇടങ്ങളെ നിര്‍ണ്ണയിക്കുന്നു? ഇവയുടെ പേരിലുള്ള വിവേചനങ്ങള്‍/പുറന്തള്ളല്‍ എങ്ങനെ ? ഇവയൊന്നും അധികം ചര്‍ച്ച ചെയ്യപ്പെടാറില്ല. സ്ത്രീകള്‍ നേരിടുന്ന ലൈംഗികമായ അതിക്രമങ്ങള്‍ ഈ ഇടങ്ങളെ ലിംഗപരമായി എല്ലാവര്‍ക്കും ഒരുപോലെ  എത്തിപിടിക്കാന്‍ ഉള്ള സ്ഥലമല്ല എന്നത് ഏറെകുറെ മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, മതന്യൂനപക്ഷങ്ങള്‍, അന്യ സംസ്ഥാനതൊഴിലാളികള്‍, ഭിക്ഷക്കാര്‍, ദരിദ്രര്‍, ദലിതര്‍ ആദിവാസികള്‍ എന്നിവര്‍ക്ക് എത്രത്തോളം  ഈ പൊതു ഇടങ്ങള്‍ പ്രാപ്യമാണ്? ഈ വിഭാഗങ്ങളുടെ അനുഭവം എങ്ങിനെയാണ്? ഇങ്ങിനെയുള്ള കാര്യങ്ങള്‍ എത്രത്തോളം ചിന്തിക്കപ്പെയടുന്നുണ്ട് എന്നത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
ഇതോടൊപ്പം ചിന്തിക്കേണ്ട ഒന്നാണ് ഓരോ സമുദായങ്ങളും പൊതുയിടത്തെയും സ്വകാര്യ ഇടത്തെയും നിര്‍വചിക്കുകയും വിഭജിക്കുകയും നടത്തുകയും ചെയ്യുന്ന വ്യത്യസ്ത രീതികള്‍. വസ്ത്രത്തെ കുറിച്ച് തന്നെ വന്ന പഠനങ്ങള്‍ പറയുന്നത് വസ്ത്രങ്ങള്‍ സ്വയം തന്നെ ശരീരത്തെ പൊതുയിടം/ സ്വകാര്യ ഇടം എന്ന അതിരുകളെ നിര്‍ണ്ണയിക്കുന്ന ഒരു പ്രശ്‌ന സ്ഥലം ആയി മാറ്റുന്നുവെന്നാണ്. ‘ശരീരത്തിന്റെ സ്വകാര്യതയും’ ഇതിലൂടെയാണ് നിര്‍വചിക്കുന്നത്. മതപരമായ വസ്ത്രങ്ങള്‍ ഈ നിലയ്ക്ക് രണ്ടു കാര്യങ്ങള്‍ ചെയ്യുന്നു. അഭിജ്ഞാനതയുടെ (identity) അടയാളം ആയിരിക്കുമ്പോള്‍ തന്നെ സ്വകാര്യതയും പൊതുവിനെയും കുറിച്ചുള്ള ദൈവശാസ്ത്രപരമായ വിഭജനത്തെയും അത് നിര്‍വ്വഹിക്കുന്നു. നഗ്നതയെ കുറിച്ച് മതപരം/ മതേതരം എന്ന് വിഭജനത്തിനു വഴങ്ങാത്ത പ്രശ്‌നങ്ങളുമുണ്ട്. മതമാണ് വസ്ത്രങ്ങളുടേയും ശരീരത്തിന്റെ സ്വാതന്ത്ര്യത്തെയും തടസ്സപ്പെടുത്തുന്നതെന്ന് പറയുന്നവര്‍പോലും ഒരുപക്ഷെ, നഗ്നസന്യാസിമാരെ ആക്ഷേപത്തോടെയായിരിക്കും നോക്കുക. ഇവയെ സംബന്ധിച്ചുള്ള പ്രതിസന്ധി മറ്റുള്ളവരില്‍ മാത്രമല്ല പുരോഗമനക്കാരിലും മതേതരരിലും തന്നെ തുടങ്ങുന്നു എന്നത് വ്യക്തമാണ്.
വ്യത്യസ്തകാലങ്ങളും  ഈ വിഭാഗങ്ങളുടെ അനുഭവം എങ്ങനെയാണ്? ഇങ്ങിനെയുള്ള കാര്യങ്ങള്‍ എത്രത്തോളം ചിന്തിക്കപ്പെടുന്നുണ്ട് എന്നത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
വ്യത്യസ്തകാലങ്ങളും അതിനനുസരിച്ച അര്‍ത്ഥങ്ങളും പൊതുഇടമെന്ന സങ്കല്പത്തെ ചുറ്റിപ്പറ്റി നിലനില്ക്കുന്നുണ്ടോ എന്നതും ആലോചിക്കേണ്ട കാര്യമാണ്. പൊതുഇടം എന്നത് എല്ലാ കാലത്തും എല്ലായിടത്തും ഒരുപോലെയല്ല എന്നതില്‍ തര്‍ക്കമുണ്ടാകില്ല എന്ന് കരുതുന്നു. ചരിത്രപരമായി തന്നെ കേരളത്തില്‍ പൊതു ഇടം എന്നത് വ്യത്യസ്ത സാംസ്‌കാരിക അര്‍ത്ഥങ്ങള്‍ കൈകൊണ്ടിട്ടുണ്ട്. അയിത്ത ജാതിക്കാര്‍ക്ക് പൊതു വഴി/ഇടം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് എങ്ങനെയാണ് അത് പൊതു ആകുന്നത് എന്നത് ഒരു ചോദ്യമായിരുന്നു. ജാതിയമായി നിര്‍ണ്ണയിക്കപ്പെട്ട ഈ ഇടങ്ങള്‍ പൊതു എന്നത് വിളിക്കപ്പെടാന്‍ അര്‍ഹമായിരുന്നോ? പിന്നീട് ജാതിവിരുദ്ധസമരങ്ങളും കീഴാളരാഷ്ട്രീയവും കൊളോണിയല്‍ ആധുനികത സാധ്യമാക്കിയ ചില സാധ്യതകളും എല്ലാം ചേര്‍ന്ന് പൊതു ഇടം പുനര്‍ നിര്‍വചിക്കപ്പെടുന്നുണ്ട്. സിനിമയും രാഷ്ട്രീയപ്രസ്ഥാനങ്ങളും പൊതു സ്‌കൂളുകളും കൂടുതല്‍ സമുദായ അതിരുകള്‍ക്കപ്പുറം ഇടപെടലുകള്‍ക്ക് സാധ്യത നല്‍കുന്നുണ്ട്. അയിത്ത ജാതിക്കാരുടെ ദൃശ്യത കൂടിവന്നതോടെ പൊതുസ്ഥലം മലിനീകരണത്തിന്റെ ഇടമായാണ് കുലീനജാതിക്കിര്‍ കണ്ടത്. അങ്ങനെ കുഴപ്പം പിടിച്ച എല്ലാവരും തൊട്ടശുദ്ധമാക്കിയ സ്ഥലമായി പൊതുഇടത്തെ മേല്‍ജാതി സമീപനങ്ങള്‍ കണ്ടു. പിന്നെ എന്നാണ് ഈ ഇടം സദാചാരത്തിന്റെ ഒരിടമായത്?
പൊതുഇടത്തിലെ ശരീരത്തിന്റെ ആവിഷ്‌കാരങ്ങള്‍ എല്ലായ്‌പ്പോഴും ഒരുപോലെയാണോ? ഇപ്പോഴും വരേണ്യ ജാതികളെ/ വര്‍ഗ്ഗങ്ങളെ സംബന്ധിച്ച് തെരുവ് സുരക്ഷിതമായ ഇടമല്ല. ഇപ്പോഴും അത് താഴ്ന്നയിടമാണ്. അവിടെ കുടിയന്മാരും ലൈംഗികതൊഴിലാളികളും കള്ളന്മാരും പിടിച്ചുപറിക്കാരും കുടിയേറ്റ തൊഴിലാളികളും കള്ളകടത്തുകാരും തുടങ്ങിയ അപരര്‍ വിഹരിക്കുന്ന ഇടമാണ്. ഡല്‍ഹി ബലാത്സംഗവുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന ആരോപണം ശ്രദ്ധിക്കുക. ബീഹാറില്‍ നിന്നും മറ്റു ഗ്രാമ പ്രദേശങ്ങളില്‍ നിന്നും വന്ന കുടിയേറ്റ തൊഴിലാളികള്‍ ആണ് ഡല്‍ഹിയില്‍ പ്രശ്‌നമുണ്ടാക്കുന്നത് എന്നായിരുന്നു അത്. അതുപോലെ തന്നെ സദാചാര പോലീസിങ്ങിന്റെ കാര്യത്തിലും പലപ്പോഴും പ്രതികളായി മനസ്സിലാക്കപ്പെടുന്നത് സാംസ്‌കാരികമായി ‘പിന്നോക്കം’ നില്‍ക്കുന്ന ഓട്ടോക്കാരെ പോലുള്ള/ കൂലി തൊഴില്‍ ചെയ്യുന്ന പോലുള്ള കീഴാള ആണുങ്ങളാണ്. വ്യാപകമായ രീതിയില്‍ വരേണ്യരായ ആണുങ്ങള്‍ പ്രതിസ്ഥാനത്ത് വരുന്നതോ ജയിലില്‍ പോകുന്നതോ മാധ്യമ വിചാരണയ്ക്ക് കാരണമാകുന്നതോ കാണാറില്ല. എന്തുകൊണ്ട് സദാചാര പോലീസ് കീഴാള ആണുങ്ങള തന്നെ ഇത്രയധികം ലക്ഷ്യം വെക്കുന്നു? സദാചാര പോലീസ് എന്ന പ്രയോഗത്തിന്റെ അവ്യക്തത പക്ഷെ അതിന്റെ പേരില്‍ ഭരണകൂടത്തിന്റെ കയ്യിലകപ്പെട്ടു ശിക്ഷിക്കപ്പെടുന്ന ശരീരങ്ങളുടെ കാര്യത്തില്‍ കാണുന്നില്ല. സ്വതന്ത്ര്യമായ ലൈംഗിക ജീവിതത്തെ നിയന്ത്രിക്കുന്ന ഏക ശക്തിയായി മിക്ക സന്ദര്‍ഭങ്ങളിലും കീഴാളപുരുഷന്മാര്‍ മാറുന്നത് എന്തുകൊണ്ട്? ഈ പ്രക്രിയ വിശകലനം ചെയ്യാന്‍ സദാചാര പോലീസ് എന്ന സാമൂഹിക വിമര്‍ശന ഉപാധി മതിയാവുമോ?

  • പോലീസിംഗ് ആണോ സദാചാര വ്യവഹാരങ്ങളെ നിലനിര്‍ത്തുന്നത്?

ഒരു സമൂഹത്തിലെ പ്രത്യേക കാലത്തെ സദാചാര വ്യവസ്ഥയെയും വ്യവഹാരങ്ങളെയും ബാഹ്യമായ ഒരു പോലീസിങ്ങിലൂടെയാണോ നിലനിറുത്തപ്പെടുന്നത്? കുടുംബം, മൂല്യങ്ങള്‍, വ്യക്തി സദാചാരത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍, ‘ഭരണകൂട നിയന്ത്രണം, ആധുനികത, ലൈംഗികതയെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍, ജാതി മത വ്യവഹാരങ്ങള്‍ ഇങ്ങനെ മതപരം എന്നും മതേതരം എന്നും എളുപ്പത്തില്‍ വിഭജിക്കാന്‍ കഴിയാത്ത പ്രതിഭാസങ്ങള്‍ കൂടികുഴയുന്ന ഒന്നല്ലേ സദാചാര വ്യവസ്ഥ? നിയമങ്ങള്‍/നിയന്ത്രണങ്ങള്‍ എന്നീ ബാഹ്യം എന്നു പറയുന്നതിനേക്കാളും ആന്തരികവല്‍കരിക്കപ്പെട്ടനിയന്ത്രണങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. അതായത്, എല്ലാവരിലും സദാചാരം പല രീതിയില്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ കീഴടങ്ങലും കലഹങ്ങളും നീക്കുപോക്കുമുണ്ട്. ഉദാഹരണമായി കേരളത്തില്‍ തന്നെ കുടുംബപരമായ സദാചാര നിയമങ്ങള്‍ ഉള്ളപ്പോള്‍ തന്നെ അവയോട് കലഹിക്കുകയും അതിനെ പല രീതിയില്‍ negotiate ചെയ്താണ് മിക്കവാറും നിലനില്‍ക്കുന്നത് മാത്രമല്ല, അവിഹിതം, അഗമ്യഗമനം എന്നൊക്കെ പറയുന്നവയും കൂടി കലര്‍ന്നതാണ് കുടുംബവ്യവഹാരങ്ങള്‍. മറ്റൊരു ഉദാഹരണമെന്നിലേക്ക് നോക്കിയാല്‍ സിനിമയിലെ ശ്ലീല/ അശ്ലീല നിയമങ്ങള്‍ നിര്‍മിക്കുന്ന ഭരണകൂട സ്ഥാപനമായ സെന്‍സര്‍ ബോര്‍ഡ്, മാധ്യമ പ്രവര്‍ത്തകര്‍ നിര്‍വചിചക്കുകയും പരിപാലിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സദാചാരം എന്നിവ ഈ സദാചാര സങ്കല്‍പത്തെ നിലനിര്‍ത്തുന്ന പൊതു മതേതരസ്ഥാപനങ്ങളാണ്. ഉദാഹരണമായി രാഷ്ട്രീയ പ്രവര്‍ത്തകരുടെ  ‘ലൈംഗിക അപവാദങ്ങള്‍’ വാര്‍ത്തയാകുന്നത് മാധ്യമങ്ങളില്‍ ഏറെ പ്രബലമായ ആന്തരിക സദാചാര ബോധം മൂലമാണ് എന്ന് കാണാം. ആന്തരികമായി, സ്വയം നിയന്ത്രിതമായി, അദൃശ്യമായി ആധുനിക (മതേതര) സ്ഥാപനങ്ങള്‍ക്കകത്ത് എന്ന് നിര്‍മ്മിക്കുന്ന ആന്തരിക പോലീസിംഗ്  പ്രവര്‍ത്തിക്കുന്ന രീതികള്‍ വേറെ തന്നെ പഠിക്കേണ്ടതുണ്ട്. കൂടുതല്‍ ചര്‍ച്ചക്ക് ആധുനികസമൂഹങ്ങളില്‍ നിലനില്ക്കുന്ന സദാചാദ സങ്കല്പങ്ങളുടെ ചില സവിശേഷതകള്‍ നോക്കാം.

_____________________________________
മണ്ഡല്‍/മസ്ജിദ് കാലഘട്ടത്തിനുശേഷം ഉണ്ടായ പുതിയ രാഷ്ട്രീയ ധാരണകളെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ശ്രമിക്കപ്പെട്ടു. ഒപ്പം ഭൂരിപക്ഷ ന്യൂനപക്ഷ ”വര്‍ഗീയത” എന്ന ദ്വന്ദ്വത്തിലൂടെ സംഘപരിവാര്‍ തന്നെ ഉന്നയിക്കുന്ന മുസ്‌ലീം വര്‍ഗീയത എന്ന ഗണത്തെ മതേതരബോധവും ഉയര്‍ത്തിപ്പിടിച്ചു. (കമ്മ്യൂണലിസം എന്ന ഗണത്തിന്റെ സൃഷ്ടിയുടെ ചരിത്രം ഗ്യാനേന്ദ്ര പാണ്‌ഡേ തന്റെ രചനകളില്‍ എഴുതിയിട്ടുണ്ട്. കൊളോണിയല്‍ ചരിത്രത്തിന്റെ അത്തരം നിര്‍മ്മിതി  മലയാളത്തില്‍ വര്‍ഗീയത” എന്ന് പരിഭാഷപ്പെടുത്തിയതിന്റെ ചരിത്രം വേറെ തന്നെ അന്വേഷിക്കേണ്ടതാണ്). ചുരുക്കിപ്പറഞ്ഞാല്‍ ചുംബനസമരത്തോടുള്ള നിലപാട് മുസ്‌ലീം സംഘടനകള്‍ക്ക് മതേതരമാകാനുള്ള ലിറ്റ്മസ് ടെസ്റ്റ്‌പോലെയാണ് പൊതുഇടത്തില്‍  പരിഗണിക്കപ്പെട്ടത്.
_____________________________________

ഒന്ന്) ആധുനിക സമൂഹത്തിലെ മിക്കവാറും എല്ലാ മേഖലകളും  പങ്കു വഹിക്കുന്ന സദാചാര ഇടപാടിനെ ഏതെങ്കിലും ചില ശക്തികളില്‍ ആരോപിക്കുമ്പോഴാണ് ഓരോരുത്തരും പാലിക്കുന്ന സദാചാര നിയമങ്ങളെ കുറിച്ചുള്ള ‘നാണക്കേടില്‍’ നിന്നും രക്ഷപ്പെടാന്‍ കഴിയുക. ആധുനികതയുടെ നിര്‍വചനം പോലെയാണ് അത് പ്രവര്‍ത്തിക്കുന്നത്. പ്രാകൃതര്‍, യഥാസ്ഥികര്‍ എന്നിവക്കെതിരെയാണ് ആധുനികത സ്വയം നിര്‍വചിക്കുന്നത്. സദാചാര ഹിംസയെ എതിര്‍ക്കുന്നവര്‍ ചെയ്യുന്നത് അത് മതം പോലുള്ള ഒരു ‘യാഥാസ്ഥിക’ ഗണത്തിന് എല്ലാ പഴിയും കെട്ടി വെക്കുക എന്നതാണ്. ബാഹ്യമായ ഒരു പ്രശ്‌നമായി സദാചാരത്തെ ”പോലീസിംഗ്” ആയി മാത്രം നിര്‍വ്വചിക്കുന്ന ഒന്നാണത്. ഇതിലൂടെ സദാചാരത്തിന്റെ വ്യവഹാരങ്ങള്‍ക്ക് പുറത്ത് സ്വയം പ്രതിഷ്ഠിക്കാനും പുരോഗമനം നേടിയവരായി സ്വയം വിശ്വസിപ്പിക്കാനും കഴിയുന്നു.
രണ്ട്) സമൂഹത്തിന്റെ മുന്നോട്ട് പോക്ക് എന്നതിനെ കുറിച്ചുള്ള ഒരു ലിബറല്‍ ആധുനിക ബോധത്തില്‍ മതം, ജാതി’ എന്നീ ആധുനികപൂര്‍വ ഗണങ്ങള്‍ ഒരു തടസ്സമായാണ് നിര്‍വ്വചിക്കപ്പെടുന്നത്. ജാതി, മതം, എന്നിവയുമായി ബന്ധപ്പെട്ട ജീവിതങ്ങളും, വിവേചനങ്ങളും അധികാരവും സമരവും ഒക്കെ ആധുനിക യുഗത്തിലെ ഇടപാടുകള്‍ തന്നെയാണ് എന്നതും അവ ആ നിലയ്ക്ക് ഇടപെടേണ്ടതാണെന്നും മനസ്സിലാക്കപ്പെടുന്നില്ല. പുരോഗമനത്തെ എപ്പോഴും മതത്തിന് എതിരായി സ്ഥാപിക്കാന്‍ ഉള്ള തിടുക്കം ഇതാണ് വ്യക്തമാക്കുന്നത്. മതം, ആധുനികത, ജനാധിപത്യം എന്നിവയോട് ചേര്‍ന്ന് പോകുന്ന ഒന്നാണോ എന്നത് ആധുനികതയുടെ ഒരു സമീപനത്തിന്റെ പ്രശ്‌നമാണ്. ആധുനികതയുടെ ധര്‍മ്മ സങ്കടങ്ങളും മതത്തിന് മേല്‍ കെട്ടിവെച്ച് കൊണ്ട് മാത്രമേ അതിന് സ്വന്തം സങ്കടങ്ങളെ മറികടക്കാന്‍ കഴിയൂ എന്നു തോന്നൂ.
മൂന്ന്) സദാചാര ബോധത്തെ ആന്തരീയമായി ഉള്‍ക്കൊണ്ട് കൊണ്ട് സ്വയമുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൊതുയിടത്ത് ഇടപെടുന്ന പോലെ തന്നെ, മതേതര ഭരണകൂടം വിവക്ഷിക്കപ്പെടുന്ന സദാചാര നിയന്ത്രണങ്ങള്‍ പാര്‍ക്കുകളിലും പൊതുയിടത്തും ചുറ്റി തിരിയുന്ന പോലീസുകാരും സര്‍വൈലന്‍സ് ക്യാമറയും നിര്‍വഹിക്കുന്നു. പലപ്പോഴും കൗമാരപ്രായക്കാരെ പാര്‍ക്കുകളില്‍ നിന്നും കൈയോടെ പിടികൂടി ഏല്‍പിക്കുന്ന ജോലിയുമുണ്ട് കേരള പോലീസിന്. ഈ സദാചാര നിയന്ത്രണങ്ങള്‍ പക്ഷെ മതം എന്നതിലേക്ക് സൗകര്യപൂര്‍വ്വം ചാരുന്നതിലൂടെ മറയ്ക്കപ്പെടുന്നു.
നാല്) കേരളത്തില്‍ ഏറെ പ്രബലമായ ഇടതു സദാചാരത്തിന്റെ ആധുനിക ജീവിതം സദാചാര ചര്‍ച്ചകളില്‍ എങ്ങിനെ കടന്നുവരുന്നുവെന്ന ചര്‍ച്ച ആധുനിക ആന്തരിക സദാചാരത്തിന്റെ പ്രയോഗത്തെ മനസ്സിലാക്കാന്‍ ധാരാളം സാധ്യതകള്‍ നല്‍കുന്നു. രണ്ടായിരത്തി പത്തില്‍ പയ്യന്നൂരിലെ ഒരു പൊതു പരിപാടിയില്‍വെച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പഴയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ലൈംഗികതയെ കുറിച്ചുള്ള പരാമര്‍ശം നടത്തിയ
_________________________________________________________________________

 

 

 

__________________________________________________________________________സാഹിത്യകാരന്‍ സക്കറിയ ഡി.വൈ.എഫ്.ഐ. യുടെ കയ്യേറ്റത്തിന് വിധേയമായി. അന്ന് ഇന്ന് കാണുന്ന രീതിയില്‍ വ്യാപകമായ പ്രതിഷേധം അതിനെതിരെ ഉണ്ടായില്ല. മതം പ്രതിസ്ഥാനത്തുണ്ടാകാത്തത് കൊണ്ടാവണം ഈ സദാചാര ഹിംസ അത്രയൊന്നും കോളിളക്കം സൃഷ്ടിക്കാത്തത്. അതുപോലെ ഒന്നായിരുന്നു രണ്ടായിരത്തി എട്ടില്‍ കോട്ടയത്തെ സി.പി.എം. സംസ്ഥാനസമ്മേളന പൊതുയോഗത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ യോഗമാണ് ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല നടക്കുന്നത് എന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഇടതുപക്ഷ പ്രവര്‍ത്തകരോട് പറഞ്ഞത്. മാത്രമല്ല ഉഷാ ഉതുപ്പിന്റെ ഗാനമേള സദാചാരപരമായി ശരയെല്ലന്ന ധാരണ കൊണ്ടു അംഗീകരിക്കാന്‍ ഇടതു സദാചാരബോധം അനുവദിക്കാത്തത് കൊണ്ടാണ് ബംഗാളില്‍ ഇടതു സര്‍ക്കാര്‍ ഉഷാ ഉതുപ്പിന്റെ പരിപാടികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിരോധിച്ചത്. കേരളത്തിലെ കോളേജുകളില്‍ എസ്.എഫ്.ഐ. യും മറ്റും നിലനിര്‍ത്തുന്ന സദാചാര ആധിപത്യം ഓര്‍ക്കേണ്ടതാണ്. എന്നാല്‍, സദാചാര ഹിംസകള്‍ മതേതരം എന്ന ഒരു പഴുതുപയോഗിച്ച് രക്ഷപ്പെടുന്നത് കാണാം. ആധുനിക വ്യവഹാരങ്ങളുടെ ഭാഗമായ സദാചാരം പക്ഷെ മതേതരത്വം എന്ന ‘പഴുത്’ ഉപയോഗിക്കുന്നത് സവിശേഷമായി തന്നെ വിശകലനം ചെയ്യേണ്ടതുണ്ട്.

  • മതേതരത്വം സദാചാരത്തെയും മതത്തെയും മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്ന രീതികള്‍

മതത്തിന്റെ തിരിച്ചു വരവ് എന്ന നിലയില്‍: മതേതരമായ സദാചാരത്തിന്റെ പ്രകടനങ്ങളെ മതത്തിന്റെ തന്നെ തിരിച്ചുവരവ് എന്ന രീതിയിലേക്ക് മാറ്റുന്ന പ്രക്രിയയിലൂടെയാണ് മതേതര സദാചാരം രക്ഷപ്പെടുക. ഇങ്ങിനെ മതേതര അംഗീകാരത്തിന്റെ പ്രശ്‌നങ്ങള്‍ മതത്തിന്റെ മേലേക്ക് മാറ്റുക എന്ന പ്രക്രിയയിലൂടെയാണ് മതേതരത്വത്തിന്റെ ഉയര്‍ന്ന ധാര്‍മികതയും പ്രബുദ്ധവാദവും നിലനിറുത്തുന്നത്. മതം എന്നത് ഒരിക്കലും മാറാത്ത, ഏതു കാലത്തും സ്ഥലത്തും ഒരുപോലെ നിലനില്‍ക്കുന്ന സത്തയും (essence)അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മതേതരത്വം സര്‍വ്വകുഴപ്പങ്ങളില്‍നിന്നും മാറി നില്‍ക്കുന്ന, എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ അത് മതത്തിലേക്കുള്ള ഒരു വ്യതിയാനം (deviation) ആയും നില്‍ക്കുന്ന ഒരു പ്രത്യേക യുക്തി സാമൂഹിക ചിന്തയുടെ ഭാഗമായി നിലനില്‍ക്കുന്നു. ഉദാഹരണമായി ചുംബനസമരവുമായി ബന്ധപ്പെട്ടു ഒരു വര്‍ത്തമാനപത്രം പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണില്‍ സദാചാര പോലീസ് ആയി വരുന്ന സാക്ഷാല്‍ പോലീസ് പകുക്കെ കാവിയായി (കാവി രാഷ്ട്രീയം ഒരു പ്രശ്‌നമാകുമ്പോള്‍ തന്നെ) മാറ്റപ്പെടുന്നതായാണ് ചിത്രീകരിക്കപ്പെടുന്നത്. സെക്യൂലര്‍ അല്ലാതെ ആവുന്നതിലൂടെയാണ് പോലീസിന് കിസ്സ് ഓഫ് ലവ് പ്രക്ഷോഭകരെ അറസ്റ്റിന് കഴിയുന്നത് എന്നതല്ലേ ഇതിലൂടെ ഉദ്ദേശിക്കുന്നത്? മതേതരമായ ഒരിടത്ത് നിന്ന് കൊണ്ട് തന്നെ ഹിംസയും വിവേചനവും നടത്തപ്പെടാം എന്ന് സാധ്യതയെ കുറിച്ച് ചര്‍ച്ചകള്‍ അങ്ങിനെ അസാധ്യമാവുന്നു. ഉദാഹരണമായി ചുംബന സമരത്തിനെതിരെ കെ.എസ്.യു കൂടി ഉള്‍പ്പെട്ട പ്രതിഷേധ രാഷ്ട്രീയ സമരമായിരുന്നിട്ടും, യു.ഡി.എഫ് ഭരണത്തിലെ പോലീസ് ബലം പ്രയോഗിച്ചു അവസാനിപ്പിച്ച സമരമായിട്ടും ചുംബന സമരത്തെ എതിര്‍ക്കുന്നവര്‍ എല്ലാം മത മൗലികവാദികള്‍ എന്നും അവര്‍ എല്ലാം ഒരുപോലെ എന്ന സമീകരണം കാണാം. നേരത്തെ സൂചിപ്പിച്ചതു പോലെ പല ചര്‍ച്ചകളിലും കെ.എസ്.യുവിന്റെ സമരം മതേതര സമരം എന്നതിലുപരി മതേതര ദേശീയ രാഷ്ട്രീയത്തിന്റെ മതത്തിന്റെ അടുക്കലേക്കുള്ള വ്യതിയാനമായാണ് മനസ്സിലാക്കിയത്. മറ്റൊരു പ്രശ്‌നം സംഘപരിവാര്‍ (കാവി രാഷ്ട്രീയം) എന്നതിനെ മതേതര യുക്തിയുടെ ഭാഗമായി വെറുമൊരു സദാചാര പോലീസ് സേനയായി കാണുന്നത് അപകടകരമാണ്. ഇതിലൂടെ വംശഹത്യപോലെയുള്ള സംഘപരിവാര്‍ പദ്ധതികള്‍ സദാചാര വിരുദ്ധതയുടെ ലളിതമായ യുക്തിക്കുള്ളില്‍ രക്ഷപ്പെടുന്നു.
മതം ഒരു മതേതര ആരോപണ സ്ഥലം എന്ന നിലയില്‍: മതം എന്നത് മതേതരത്വത്തിന്റെ കുഴപ്പങ്ങളെ (ഹിംസ, അടിച്ചമര്‍ത്തല്‍, വൈവിധ്യങ്ങളുടെ നിരാകണം, ലൈംഗിക/ശാരീരിക നിയന്ത്രണങ്ങള്‍ തുടങ്ങിയവ) ആരോപിക്കാനുള്ള സ്ഥലമായി മതേതര വ്യവഹാരങ്ങളില്‍ കടന്നുവരുന്നതു കാണാം. ഇങ്ങിനെ മതത്തെ കുറിച്ചുള്ള ഒരു പ്രത്യേകമായ ധാരണ മതേതര വ്യവഹാരങ്ങളുടെ തന്നെ നിലനില്‍പിന്റെ ഭാഗമാണ്. ഒഴിഞ്ഞുമാറാനുള്ള ശേഷിയാണ് മതേതരത്വത്തെ ഏറ്റവും വിപുലമായ ആധുനിക അധികാരമായി നിലനിര്‍ത്തുന്നത്.
മതങ്ങള്‍ എല്ലാം ഒന്ന് എന്നതൊരു ആകാംക്ഷ എന്ന നിലയില്‍: മതങ്ങള്‍ എല്ലാം ഒന്ന്, മതങ്ങള്‍ സ്‌നേഹത്തെ എതിര്‍ക്കുന്നു. ന്യൂനപക്ഷ /ഭൂരിപക്ഷ മത സംഘടനകള്‍ ഒക്കെ ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നു, അന്തിമമായി എല്ലാ മത പ്രസ്ഥാനങ്ങളും മതേതര ഇടതു പൊതു ജീവിതത്തെ ആക്രമിക്കുന്നു, കേരളീയ നവോത്ഥാനത്തെ മത സംഘടനകള്‍ പിറകോട്ടു വലിക്കുന്നു. പൗരസമൂഹത്തിനെതിരെ മത സംഘടനകളുടെ അക്രമം തുടങ്ങിയ മതേതര വാര്‍പ്പ് മാതൃകകള്‍ പൊതു ചര്‍ച്ചകളില്‍ ഏറെ കാണപ്പെട്ടു. ഇവിടെ മതം എന്ന ഘടകം മതേതരത്വത്തിന്റെ എതിര്‍ എന്ന നിലയില്‍ നിര്‍ണയവല്‍ക്കരിക്കപ്പെട്ടു (essentialise) എന്നു മാത്രമല്ല ഇതിലൂടെ മതത്തെകുറിച്ച് തന്നെ വ്യത്യസ്തമായ ഒരു ചര്‍ച്ചകളും സാധ്യമല്ലാതെ വന്നു. മതത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാ മതങ്ങളും അന്തിമമായി ഒരു പോലെയാണ് എന്ന സമീപനത്തിന്റെ ജനാധിപത്യ വിരുദ്ധത വലിയ ചര്‍ച്ചകളില്ലാതെ തന്നെ സ്വീകരിക്കപ്പെട്ടു. അതും കഴിഞ്ഞു കിസ് ഓഫ് ലവ് മതങ്ങളുടെ തനി നിറം പുറത്താക്കിയതിനാല്‍ പുത്തന്‍ മതേതര രാഷ്ട്രീയമായും വ്യാഖ്യാനിക്കപ്പെട്ടു.
മതത്തെ കുറിച്ച നിര്‍വചനമായി: ആവശ്യത്തിനനുസരിച്ച് നിര്‍വചിച്ചും (definition) സംസാരിച്ചും മാത്രമേ മതേതര വ്യവഹാരം നിലനില്‍ക്കുന്നുള്ളു. ഇതിന്റെ പ്രശ്‌നം മതം എന്നത് ഇങ്ങിനെ ഒരു പ്രത്യേകമായ രീതിയില്‍ മതേതരത്തിന്റെ എതിര്‍പക്ഷത്തു നിര്‍ത്തി (essentialise) ചെയ്യപ്പെടുന്നുവെന്നും കാണാം. അതായത് പല പോസ്റ്റ് സെക്കുലര്‍ പഠനങ്ങളും പറയുന്ന പോലെ ആധുനിക മതേതര വ്യവഹാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് മത/ മതേതര വിഭജനത്തിന്റെ രീതിയില്‍ അല്ല നിലനില്‍ക്കുന്നത്. നേരെ തിരിച്ച് മതത്തെ മതേതരത്വുമായി സവിശേഷമായി ബന്ധിപ്പിച്ചു നിറുത്തുന്ന അധികാരമായാണ് നിലനില്‍ക്കുന്നത് എന്നാണ്.
മതം എന്നത് ഇസ്ലാമായി മാറുന്നത്: പാര്‍ത്ഥ ചാറ്റര്‍ജിയൊക്കെ സൂചിപ്പിക്കും പോലെ ഈ അവസരത്തില്‍ ചിന്തിക്കേണ്ടത് മതം എന്നത് ഇന്ത്യയിലെ ദേശീയ/ മതേതര പൊതുവ്യവഹാരങ്ങളില്‍ പലപ്പോഴും പരിഭാഷ ചെയ്യപ്പെടുന്നത് ഇസ്ലാമിനെകുറിച്ചാണ് എന്ന പ്രശ്‌നമാണ്. അതായത്, മതേതര വ്യവഹാരങ്ങളില്‍ നിന്നുകൊണ്ട് ഇസ്ലാമിനെയാണ് എളുപ്പം യഥാസ്ഥിതികം എന്ന് മുദ്ര കുത്തുന്നത്. ഹിന്ദു സമുദായം ആധുനികവും മതേതരവുമായി മാറി എന്നാണ് ഏറെ സ്വീകാര്യമായ പൊതു ബോധം. ചുംബനസമരവുമായി ബന്ധപ്പെട്ട പൊതു വ്യവഹാരങ്ങളില്‍ ഈ പ്രശ്‌നം കാണാം. പരമ്പരാഗത ഹിന്ദുയിസം പണ്ട് ലൈംഗികതയുടെ കാര്യത്തില്‍ തുറന്ന സമീപനമായിരുന്നുവെന്നും പിന്നീടാണ് ഇസ്ലാം അടക്കമുള്ള സെമിറ്റിക് മതങ്ങളുടെയ സ്വാധീന ഫലമായി ഇത്തരത്തില്‍ ലൈംഗികമായി അടഞ്ഞ സമുദായമായി മാറി എന്നും വാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇവിടെ മതം/മതേതരത്വം ഇവയെ നിരന്തരം പ്രതിസന്ധിയില്ലാക്കിയാണ് ഹിന്ദു സദാചാര സങ്കല്‍പ്പങ്ങള്‍ പൊതു വ്യവഹാരങ്ങളില്‍ കാണപ്പെടുന്നത്. എന്നാല്‍, ഇസ്‌ലാം എന്നും എവിടെയും മതത്തിന്റെ ഭാരം പേറി, ഒരിക്കലും മതേതരവും ആധുനികവും ആകാന്‍ കഴിയാതെ, യാഥാസ്ഥികം മാത്രമായെ നിലനില്‍കുന്നുള്ളു.

  • മുസ്ലീമിന്റെ രംഗപ്രവേശം കിസ്സ് ഓഫ് ലവ് ചര്‍ച്ചയില്‍

കോഴിക്കോട്ടെ ഡൗണ്‍ ടൌണ്‍ കഫെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതൊരു മുസ്ലീം പ്രശ്‌നം കൂടി അല്ലേ എന്ന ചോദ്യം പലരും ഉന്നയിച്ചപ്പോള്‍ അത് അനാവശ്യമായി, കൃത്യമമായി, ഉയര്‍ത്തിക്കൊണ്ട് വരുന്ന ഒരു പ്രശ്‌നം  പോലെയാണ് വീക്ഷിക്കപ്പെട്ടത്. മുസ്ലീം സ്ഥാപനത്തെ ആക്രമിക്കുകയും സദാചാരപ്രശ്‌നം അതിനു വേണ്ടിയുള്ള ഒരു ഉപകരണമാക്കുകയാണ് ഉണ്ടായത്. കോഴിക്കോട്ടെ യുവമോര്‍ച്ച ആക്രമത്തെ കേരളത്തിലെ സദാചാരപോലീസിംങ് തുടര്‍ക്കഥയിലെ മറ്റൊരു കഥയായി ചോര്‍ത്തുപറയാനാണ് കൂടുതല്‍ പേരും യത്‌നിച്ചത്. നേരത്തെ സൂചിപ്പിച്ചത് പോലെ മുസ്ലീം പ്രശ്‌നം രാഷ്ട്രീയ കര്‍തൃത്വത്തിന്റെ പ്രശ്‌നമായി ഉന്നയിക്കപ്പെട്ടാല്‍ വര്‍ഗ്ഗീയ പ്രശ്‌നമാകും എന്ന ഇന്ത്യന്‍ മതേതര ഭാവനയുടെ പ്രതിസന്ധി ഈ സമരത്തിന്റെ തുടക്കത്തില്‍ തന്നെ കാണാവുന്നതാണ്. മുസ്ലീം ഉടമസ്ഥതയിലുള്ള വ്യാപാര സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കെതിരെ കോഴിക്കോട്ടു കഴിഞ്ഞ വര്‍ഷങ്ങളായി നടക്കുന്ന ഉപജാപങ്ങള്‍, ഇന്റലക്ച്ചല്‍ ജിഹാദ് പോലുള്ള സാംസ്‌കാരിക മുന്‍വിധികള്‍, പോലീസ് റെയ്ഡുകള്‍ അടക്കമുള്ള ഭരണകൂട ഇടപെടലുകള്‍, ഒക്കെ സൃഷ്ടിച്ച വിശാലമായ സാഹചര്യത്തിലാണ് ഡൗണ്‍ ടൌണ്‍ ആക്രമത്തെ ഈ ലേഖനം കാണുന്നത്. മുസ്ലീം ഭക്ഷണ ശാലകള്‍ മാത്രമല്ല, പുസ്തകശാലകള്‍, മാധ്യമ സ്ഥാപനങ്ങള്‍, സാമ്പത്തിക/ രാഷ്ട്രീയ സ്ഥാപനങ്ങള്‍, ബുദ്ധിജീവികള്‍, എഴുത്തുകാര്‍ വിവര്‍ത്തകര്‍, ഗവേഷകര്‍, പ്രസാധകര്‍ ഇവരെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന സാംസ്‌കാരിക മുന്‍വിധികള്‍ പുതിയ തരത്തിലുള്ള ദൃശ്യത കൈവരിച്ച സാഹചര്യമാണുള്ളത്. യുവമോര്‍ച്ചയുടെ ആക്രമം കേവല അര്‍ത്ഥത്തില്‍ ഉള്ള സംഘപരിവാര്‍ ആക്രമം എന്ന രീതിയില്‍ കാണുവാന്‍ കഴിയുമെന്നു തോന്നുന്നില്ല. അതായത്, ചില സമീപകാല ഉദാഹരണങ്ങള്‍ അത്ര ശക്തിയില്‍ പൊതു ചര്‍ച്ചകളുടേയും മതേതര പൊതുയിടത്തിന്റേയും ഓര്‍മ്മകളില്‍ കണ്ടില്ല എന്നാണ് പറഞ്ഞു വരുന്നത്. മാത്രമല്ല മുസ്ലീമിനെ പൊതുയിടം എങ്ങിനെയൊക്കെയാണ് ഓര്‍ക്കുന്നത്/ ഉള്‍ക്കൊള്ളുന്നത് എന്നത് വളരെ പ്രധാനമാണ്.
കൂടുതല്‍ വ്യക്തതക്ക് കേരളത്തിലെ പൊതുയിടത്തിന്റെ ഓര്‍മകളില്‍ വലിയ സ്ഥാനമില്ലാത്ത മൂന്നു സംഭവങ്ങള്‍ പറയാം. രണ്ടായിരത്തി ആറില്‍ പാകിസ്ഥാനില്‍ അച്ചടിച്ച, എന്നാല്‍ വിപണിയില്‍ ലഭ്യമായ, നിരോധിക്കപ്പെടാത്ത, കശ്മീരുമായി ബന്ധപ്പെട്ട ‘മാസ് റെസിസ്റ്റന്‍സ് ഇന്‍ കശ്മീര്‍: ഒറിജിന്‍സ്, ഇവല്യൂഷന്‍സ്, ഒപ്‌സെഷന്‍സ്’  എന്ന താഹിര്‍ ആമീന്റെ പുസ്തകം കോഴിക്കോട് മാവൂര്‍ റോഡിലെ ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന ആസ്ഥാനത്തെ പൊതു വായനശാലയില്‍ സൂക്ഷിച്ചുവെന്നാരോപിച്ചു പോലീസ് റെയ്ഡ് ചെയ്തത്; ഫാഷിസത്തിനെതിരെയും ഭരണകൂട പീഢനത്തിനെതിരെയും മുസ്ലിംങ്ങളെ സംരക്ഷിക്കുന്നുവെന്നു പറയുന്ന ഇടതുമുന്നണിയുടെ ഭരണകാലത്താണ്. രണ്ടായിരത്തി പത്തില്‍ മാവൂര്‍ റോഡിലെ കോഴിക്കോട്ടു സാഗര്‍ ഹോട്ടല്‍ എന്ന വളരെ പ്രശസ്തമായ ഭക്ഷണ ശാലക്കെതിരെ സംഘപരിവാര്‍ അക്രമം നടത്തിരുന്നു. രണ്ടായിരത്തി പത്തില്‍ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ സൃഷ്ടിച്ച മുസ്ലീം വിരുദ്ധ അന്തരീക്ഷം ഉപയോഗിച്ച് കോഴിക്കോടുള്ള വചനം ബുക്‌സ്, നന്മ ബുക്‌സ്, അഥര്‍ ബുക്‌സ് ഒക്കെ പോലീസ് റെയ്ഡ് ചെയ്തത് വലിയ ചലനമുണ്ടാക്കിയ സംഭവവികാസമായിരുന്നില്ല. ആ പുസ്തക ശാലകള്‍ ഇപ്പോഴും ഭരണകൂടത്തിന്റെ ഭീഷണിക്ക് വിധേയമാകുന്നു. തീര്‍ച്ചയായും ഇങ്ങിനെയുള്ള ധാരാളം രാഷ്ട്രീയ പ്രശ്‌നങ്ങളെ മുസ്ലീം/കോഴിക്കോട് എന്ന നഗരവുമായി ബന്ധപ്പെട്ട നടക്കുന്നുണ്ട് എന്നത് പൊതുവ്യവഹാരങ്ങളില്‍ എത്രത്തോളം പ്രധാന്യപൂര്‍വം കടന്നുവന്നു?
എന്നാല്‍ മേലെ കൊടുത്ത സംഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അധികമൊന്നും അറിയപ്പെടാത്ത മറ്റൊരു രഹസ്യ സംഭവം മുസ്ലീമും പൊതുയിടവുമായുള്ള ബന്ധത്തിന്റെ സങ്കീര്‍ണ്ണതയെ കൂടുതല്‍ വെളിവാകാന്‍ സഹായിക്കും. രണ്ടായിരത്തിപതിനൊന്നില്‍ കോഴിക്കോട്ടെ ഇരഞ്ഞിപ്പാലത്തുള്ള (മുസ്ലീം വിദ്യാര്‍ത്ഥി സംഘടനയുടെ നിയന്ത്രണത്തിലുളള) സ്റ്റുഡന്‍സ് ഹോസ്റ്റല്‍ സംഘപരിവാര്‍ ആക്രമിക്കുന്നു. പട്ടാപകല്‍ വാളെടുത്തു ഭീഷണിപ്പെടുത്തുന്നു. ഹോസ്റ്റല്‍ അടച്ചുപൂട്ടിക്കാന്‍ ശ്രമിക്കുന്നു. എല്ലാ വിഭാഗം കുട്ടികള്‍ താമസിക്കുന്ന ആ ഹോസ്‌ററലില്‍നിന്ന് മുസ്ലിംകള്‍ അല്ലാത്തവരോട് ജീവന്‍ വേണേല്‍ വിട്ടുപോകാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഈ സംഭവത്തിന്റെ ഭാരവാഹികള്‍ പറഞ്ഞത് പരാതി കൊടുത്താല്‍ കൂടുതല്‍ അക്രമത്തിനു ഞങ്ങള്‍ വിധേയമാകും എന്നാണ്. അതുമല്ലെങ്കില്‍ സ്ഥാപനത്തിന്റെ നടത്തിപ്പ് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അവാതളത്തിലാവും എന്നവര്‍ ഭയപ്പെടുന്നു. ഇനി സംഘപരിവാരിനെതിരെ എന്തെങ്കിലും പ്രതിരോധശ്രമം നടത്തിയാല്‍ തന്നെ അത് മുസ്ലിം സംഘടനകള്‍ നടത്തിയാല്‍; വര്‍ഗീയമാകും എന്ന പൊതുവ്യവഹാരത്തിന്റെ പ്രശ്‌നവും അവര്‍ക്കറിയാം. ഈ പ്രശ്‌നത്തിന് രണ്ടു തലമുണ്ട്. ഒന്ന് ഭരണകൂടം, മേല്‍ക്കോയ്മ സാംസ്‌കാരിക രാഷ്ട്രീയം, സംഘപരിവാര്‍ ഒക്കെ മുസ്ലിംകളെ കൈകാര്യം ചെയ്യുന്ന രീതിയുടെ പ്രശ്‌നങ്ങള്‍. അത് പുറത്തു നിന്നുള്ള പോലീസിംഗ് എന്ന രീതിയില്‍ കാണാം. എന്നാല്‍ പൊതുവെ പൊതുജീവിതത്തില്‍ ഇടപെടുന്ന മുസ്ലിം സ്ഥാപനങ്ങള്‍ സംഘപരിവാര്‍/പോലീസ് ഭീഷണിപ്പെടുത്തിയാല്‍ തന്നെ കൂടുതല്‍ പ്രശ്‌നമാകും എന്ന കാരണത്താല്‍ സ്വയം സെന്‍സര്‍ ചെ#്‌യയുന്നതിന്റെ പ്രശ്‌നങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. ഇങ്ങിനെയുള്ള പ്രശ്‌നങ്ങളെ ആരും അറിയാതെ, പൊതു ഇടത്തിനകത്ത് തന്നെ നിലനില്‍ക്കുന്ന സമുദായ രഹസ്യമായി മാറുന്നു. തീര്‍ച്ചയായും അപര സമുദായങ്ങള്‍ പൊതുയിടത്തില്‍ നിലനിര്‍ത്തുന്ന രഹസ്യ ഇടങ്ങള്‍ വേറൊരു രീതിയില്‍ സൂചിപ്പിക്കുന്നത് പൊതു/സ്വകാര്യ വിഭജനത്തിന്റെ ലളിതമായ സമീപനങ്ങളുടെ പ്രതിസന്ധിയാണ്.

__________________________________
മുസ്ലീം പ്രശ്‌നവും വര്‍ഗീയ പ്രശ്‌നവും ആകാതെ ഡൗണ്‍ടൗണ്‍ അക്രമത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രതിരോധിച്ച മേല്‍കോയ്മ വ്യവഹാരങ്ങള്‍ എറണാകുളത്തെ സംഭവങ്ങള്‍ക്ക് ശേഷം മുസ്ലിം പ്രശ്‌നത്തെ വളരെ ആഘോഷപൂര്‍വ്വം കൊണ്ടുവന്നു. അക്രമണകാരിയായ/യാഥാസ്ഥിതികരായ/പിന്തിരിപ്പനായ/സദാചാരവാദികളായ മുസ്ലിംകള്‍ എന്ന വാര്‍പ്പ്മാതൃകയെ എളുപ്പത്തില്‍ സ്ഥാപിക്കാന്‍പറ്റിയ ഒന്നായിരുന്നു എറണാകുളം സംഭവത്തെ ചുറ്റിപ്പറ്റി വികസിച്ച പൊതുവ്യവഹാരങ്ങള്‍. ഡൗണ്‍ടൗണ്‍ ആക്രമണത്തില്‍ മുസ്‌ലീം വിഷയത്തെ മറച്ചുവെച്ചപ്പോള്‍ ക്വിസ് ഓഫ് ലവ് സമരത്തെ എതിര്‍ത്ത മുസ്‌ലീമിനെ പെരുപ്പിച്ചുകാട്ടുകയും ചെയ്തു. സദാചാരം ഒരു മതപ്രശ്‌നമായി (അങ്ങിനെ മുസ്ലീം പ്രശ്‌നമായി) ചുരുക്കുന്ന വിദ്യയാണിത്.
__________________________________

മുസ്ലീം പ്രശ്‌നവും വര്‍ഗീയ പ്രശ്‌നവും ആകാതെ ഡൗണ്‍ടൗണ്‍ അക്രമത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രതിരോധിച്ച മേല്‍കോയ്മ വ്യവഹാരങ്ങള്‍ എറണാകുളത്തെ സംഭവങ്ങള്‍ക്ക് ശേഷം മുസ്ലിം പ്രശ്‌നത്തെ വളരെ ആഘോഷപൂര്‍വ്വം കൊണ്ടുവന്നു. അക്രമണകാരിയായ/യാഥാസ്ഥിതികരായ/പിന്തിരിപ്പനായ/സദാചാരവാദികളായ മുസ്ലിംകള്‍ എന്ന വാര്‍പ്പ്മാതൃകയെ എളുപ്പത്തില്‍ സ്ഥാപിക്കാന്‍പറ്റിയ ഒന്നായിരുന്നു എറണാകുളം സംഭവത്തെ ചുറ്റിപ്പറ്റി വികസിച്ച പൊതുവ്യവഹാരങ്ങള്‍. ഡൗണ്‍ടൗണ്‍ ആക്രമണത്തില്‍ മുസ്‌ലീം വിഷയത്തെ മറച്ചുവെച്ചപ്പോള്‍ ക്വിസ് ഓഫ് ലവ് സമരത്തെ എതിര്‍ത്ത മുസ്‌ലീമിനെ പെരുപ്പിച്ചുകാട്ടുകയും ചെയ്തു. സദാചാരം ഒരു മതപ്രശ്‌നമായി (അങ്ങിനെ മുസ്ലീം പ്രശ്‌നമായി) ചുരുക്കുന്ന വിദ്യയാണിത്. അതിലൂടെസംഘപരിവാര്‍പോലും ചിത്രത്തില്‍നിന്നുമായുന്ന രീതിയില്‍ മുസ്ലീം വിരുദ്ധ വ്യവഹാരം സൃഷ്ടിക്കപ്പെട്ടുവെന്നുകാണാം.ഉദാഹരണമായി എറണാകുളം സംഭവത്തിനുമുമ്പ്തന്നെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇടപെട്ടു സംസാരങ്ങളില്‍ കേരളത്തിലെ ഏറ്റവുംപ്രബലമായ ഇടതുപക്ഷ യുവജന സംഘടനയുടെ നേതാവായ എം.ബി രാജേഷ് (എം.പി.) ഡൗണ്‍ ടൗണിനെതിരെ നടന്ന സംഘപരിവാര്‍ ആക്രമത്തെ താലിബാനിസം എന്ന വാക്കുപയോഗിച്ചാണ് വിശേഷിപ്പിച്ചത്.മതേതര രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വീകരിക്കപ്പെട്ട ഒരു വാക്കിലൂടെ മുസ്‌ലീമിനെ വിദൂരമായി സൂചിപ്പിച്ചു കുഴക്കുന്ന ഒരു വാക്കിലൂടെ, മുസ്‌ലീം എന്ന ഗണം സദാചാര പോലീസായി, (അങ്ങകലെ പാക്- അഫ്ഗാന്‍ അതിര്‍ത്തിയിലെ രാഷ്ട്രീയത്തിന്റെ ഭാഗമായ താലിബാനായി) കടന്നുവരുന്നു. മുസ്‌ലീം ഇങ്ങിനെ മതേതര ഇടതുരാഷ്ട്രീയത്തിന്  പരിചിതമായ ഭാഷയില്‍ സംഘപരിവാരത്തിനു സമാനമായി (അതുകൊണ്ട് തന്നെ വര്‍ഗീയമാകും എന്ന ഭീതിയില്ലാതെ) ഭീഷണിയായി മാറുന്നു.
അങ്ങിനെ എറണാകുളം സംഭവത്തിനു ശേഷം ‘ഒരേ നാണയത്തിന്റെ രണ്ടു വശം’ എന്ന സിദ്ധാന്തം വച്ച് മുസ്‌ലീം സംഘടനകളെയും ഹിന്ദുത്വ സംഘടനകളെയുംവ്യാഖ്യാനിക്കാന്‍ ശ്രമിക്കപ്പെട്ടു. സംഘപരിവാര്‍ എന്താണെന്ന് അറിയാമെന്നും എന്നാല്‍ മുസ്‌ലീം സംഘടനകളുടെ യഥാര്‍ത്ഥമുഖം വെളിച്ചത്തായി (വേറൊരുരീതിയില്‍ കേരളത്തില്‍ മുസ്‌ലീം സംഘടനക്കെതിരെ ഉന്നയിക്കുന്ന ഒരു മതേതരപ്രയോഗമാണ് ”ആട്ടിന്‍ തോലിട്ട ചെന്നായ എന്നത്) എന്നാണ് സ്ഥാപിക്കാന്‍ ശ്രമിക്കപ്പെട്ടത്. ഇതിലൂടെ ഇന്ത്യയിലെ മത വിവേചനങ്ങളുടേയും മുസ്‌ലീംകളുടെ പ്രതിരോധ രാഷ്ട്രീയ ശ്രമങ്ങളേയും ഒറ്റ ശ്വാസത്തില്‍ അവസാനിപ്പിച്ചു കളയാന്‍ ശ്രമിച്ചു. മുസ്‌ലീം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍”ഹിഡന്‍ അജണ്ടയാണ് മതേതരവ്യവഹാരങ്ങളില്‍ കാണപ്പെടുന്നത് .യഥാര്‍ത്ഥമായ മുഖം ചില സന്ദര്‍ഭങ്ങളില്‍ പുറത്തുവരുമെന്നുമാണ് അവര്‍ പറയുന്നത്. ഒരുതരത്തിലും മുസ്‌ലീം സംഘടനകള്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തോട് സവിശേഷമായി ഇടപെടാതെ ഒരു മതേതര അടിമത്വം ഈ മേഖലയില്‍ നിലനിര്‍ത്താനാണ് ശ്രമിച്ചത് എന്ന് കാണാം. മുസ്‌ലീംകളുടെ ഇടയിലെ പുതുസംഘടനകള്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയചരിത്രം എന്ന സവിശേഷ പ്രശ്‌നം അങ്ങിനെ വിസ്മൃതിയിലാക്കപ്പെട്ടു. മണ്ഡല്‍/മസ്ജിദ് കാലഘട്ടത്തിനുശേഷം ഉണ്ടായ പുതിയ രാഷ്ട്രീയ ധാരണകളെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ശ്രമിക്കപ്പെട്ടു. ഒപ്പം ഭൂരിപക്ഷ ന്യൂനപക്ഷ ”വര്‍ഗീയത” എന്ന ദ്വന്ദ്വത്തിലൂടെ സംഘപരിവാര്‍ തന്നെ ഉന്നയിക്കുന്ന മുസ്‌ലീം വര്‍ഗീയത എന്ന ഗണത്തെ മതേതരബോധവും ഉയര്‍ത്തിപ്പിടിച്ചു. (കമ്മ്യൂണലിസം എന്ന ഗണത്തിന്റെ സൃഷ്ടിയുടെ ചരിത്രം ഗ്യാനേന്ദ്ര പാണ്‌ഡേ തന്റെ രചനകളില്‍ എഴുതിയിട്ടുണ്ട്. കൊളോണിയല്‍ ചരിത്രത്തിന്റെ അത്തരം നിര്‍മ്മിതി  മലയാളത്തില്‍ വര്‍ഗീയത” എന്ന് പരിഭാഷപ്പെടുത്തിയതിന്റെ ചരിത്രം വേറെ തന്നെ അന്വേഷിക്കേണ്ടതാണ്). ചുരുക്കിപ്പറഞ്ഞാല്‍ ചുംബനസമരത്തോടുള്ള നിലപാട് മുസ്‌ലീം സംഘടനകള്‍ക്ക് മതേതരമാകാനുള്ള ലിറ്റ്മസ് ടെസ്റ്റ്‌പോലെയാണ് പൊതുഇടത്തില്‍  പരിഗണിക്കപ്പെട്ടത്.

  • ഏകതാനമായ സദാചാര വ്യവസ്ഥ സാധ്യമാണോ?

കിസ്സ് ഓഫ് ലവ് എന്ന പേര്‍ തന്നെ സാര്‍വത്രികമായ ഒരു ഉദാത്തവല്‍കൃത പ്രണയം, ചുംബനം എന്ന  ഒരു പ്രതീകം മുന്നോട്ടുവെക്കുന്നു. ഒരു സാര്‍വദേശീയ ‘മാതൃക’/’നിലവാരം’ എന്നിവയിലേക്ക് ഉയരേണ്ടവരാണെന്ന ഒരു ധ്വനി അതിനുണ്ട്. സാധാരണ നമ്മുടെ നാട്ടിലെ ഒരു ധാരണയാണ് വിദേശത്തൊക്കെ  ഭയങ്കര ലൈംഗികസ്വാതന്ത്ര്യമാണ്, നമ്മള്‍ ഇനിയും അതിലേക്ക് എത്തേണ്ടതുണ്ട് എന്നാണ്  പറയാറ്.  പാശ്ചാത്യം എന്നത് എല്ലാവരും എത്തിച്ചേരേണ്ട ഒരു വികസിത അടമായാണ് കാണുന്നത്. അങ്ങിനെ എല്ലാവരും കരുതേണ്ടതുണ്ടോ? (മാത്രമല്ല ശരീരത്തെ  തുറന്ന ആക്രമണത്തിന്റെ സ്ഥലമായി കാണുന്ന പുത്തന്‍ സാമൂഹിക സാഹചര്യം ലിബറല്‍ അവകാശരാഷ്ട്രീയത്തിന്റെ വികാസം ആവുമ്പോള്‍ തന്നെ മുതലാളിത്ത വിപണിയുടെ പരിധിക്കുള്ളില്‍ നിലനില്‍ക്കുന്നുവെന്ന വൈരുദ്ധ്യം പാശ്ചാത്യ സമൂഹങ്ങളിലെ ശരീരവും അധികാരവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഇങ്ങിനെയുള്ള ധാരണകളെ സങ്കീര്‍ണ്ണമാക്കുന്നു.
മറ്റൊരുകാര്യം പ്രണയത്തിന്റെ ഉദാത്തീകരണം കേരളത്തിലെ ജാതി ഉള്‍പ്പെടെയുള്ള സാമൂഹ്യ ഘടകങ്ങള്‍ പ്രണയം, വിവാഹം തുടങ്ങിയ ബന്ധങ്ങളില്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകളെ കാണുന്നില്ല. ജീവിതത്തിന്റെ എല്ലാ തുറകളിലും പാലിക്കപ്പെടുന്ന ജാതിയെ മറികടന്നുകൊണ്ട് പ്രണയം’ എല്ലാത്തിനും പുറത്തിനില്‍ക്കുന്ന ഒന്നായി  കാണുന്നതിലെ പ്രശ്‌നം ഈ ചര്‍ച്ചകളെ അലട്ടുന്നില്ല. സ്വവംശ വിവാഹങ്ങളിലൂടെ കര്‍ക്കശമായി പാലിക്കപ്പെടുന്ന കുടുംബജാതി ഘടനയെ ഉലക്കുന്ന ഒരു പരിപാടിയും പുരോഗമനക്കാര്‍ ഏറ്റെടുക്കുന്നില്ല. ചുംബനസമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന  ഒരു വാദമാണ് ആധുനിക തൊട്ടൂകൂടായ്മയെ അത് എതിര്‍ക്കുന്നുവെന്നത്. കേരളത്തിലെ പൊതുയിടത്തെ പെണ്ണുങ്ങളും ആണുങ്ങളും തൊടാനറക്കുന്ന ലൈംഗികപരമായ അകല്‍ച്ചയെ ആണ് തൊട്ടുകൂടായ്മ എന്നിവിടെ സൂചിപ്പിക്കുന്നത്. തൊട്ടുകൂടായ്മ എന്നത് തൊടലിന്റെ  ഒരു പ്രശ്‌നം മാത്രമല്ല അത് ജാതിയുടെ സ്ഥാനത്തെ ഉറപ്പിക്കുന്ന പ്രധാനസങ്കേതമാണ്. അതിനെ ലഘൂകരിക്കുന്ന ഒന്നാണ് ലിംഗപരമായ  തൊടലിനെ ആധുനിക തൊട്ടുകൂടായ്മ എന്ന് വിവക്ഷിക്കുന്നത്. ഇത് ആധുനികം എന്ന് പറയുമ്പോള്‍ ജാതിപരമായ തൊട്ടുകൂടായ്മ ഇല്ലാതായി എന്ന് കൂടി ധ്വനിക്കുന്നുണ്ട്.
അതായത് കിസ്സ് ഓഫ് ലവ് ലോകത്ത് എല്ലാവരും പിന്തുടരേണ്ട നാഗരിക (civilizing) ദൗത്യം ഏറ്റെടുത്ത പോലെയാണോ പെരുമാറുന്നത്? പുറത്തുനിന്നുള്ള സദാചാരപരമായ നിയന്ത്രങ്ങളെ എതിര്‍ക്കുന്നതോടൊപ്പം അതിനെ എതിര്‍ക്കുന്നവര്‍ മറ്റൊരു സദാചാര കോഡ് കൊണ്ടുവരുന്നുണ്ടോ? എല്ലാവര്‍ക്കും ബാധകമായ ഒരു സദാചാരകോഡ് ഇവിടെ പറയാതെതന്നെ നിര്‍ബന്ധിക്കപ്പെടുന്നുണ്ട്. മാത്രമല്ല പലപ്പോഴും എല്ലാവരുടേയും തിരഞ്ഞെടുപ്പിനെ (choice) മാനിക്കുമെന്ന് ലിബറല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി പറയുമെങ്കിലും തങ്ങള്‍ക്കിഷ്ടമല്ലാത്ത തിരഞ്ഞെടുപ്പ് (ഉദാഹരണം: പര്‍ദ്ദ ധരിക്കുക,  പൊതുസ്ഥലത്ത് ചുംബിക്കാനുള്ള വിസമ്മതം, ഇസ്ലാമിക ഭക്തിയുടെ ഭാഗമായി താടിവെക്കുക) മതേതരമായ വിമര്‍ശനത്തിന് ധാരാളം വിധേയമാകുന്നത് കാണാം.
ഏകതാനമായ ഒരു സദാചാര കോഡ് എല്ലാവരും പുലര്‍ത്തണം എന്നുണ്ടോ? മതപരമായും ഭാഷാപരമായും പ്രാദേശികവുമൊക്കെയായി വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന സമുദായങ്ങള്‍, (ഈ വ്യത്യസ്തതകള്‍ എല്ലാ കാലത്തും ഒരുപോലെയല്ല), വ്യത്യസ്തമായ സദാചാരബോധവും വച്ചുപുലര്‍ത്താന്‍ സാധ്യതയില്ലേ?  ഏതാണ് എല്ലാവര്‍ക്കും അംഗീകൃതമായ ഒരു സദാചാരമാതൃക? മതപരമായ  വിശ്വാസത്തിന്റെ പുറത്ത് വ്യത്യസ്തമായ ഒരു സദാചോരബോധത്തിന്റെ നീക്കുപോക്കുകള്‍ നടക്കുന്ന ഒരിടം എന്ന നിലയില്‍ സമീപിക്കുന്നവര്‍ക്ക് ചുംബനസമരം ഉന്നയിക്കുന്ന ശരീരത്തിന്റെ തുറന്ന ആവിഷ്‌കാരം എന്ന സങ്കല്‍പത്തോട് വിയോജിച്ചുകൂടേ? അപരരുടെ പുറത്തു സദാചാരം അടിച്ചേല്‍പ്പിക്കുമ്പോഴാണ് അത് ജനാധിപത്യ വിരുദ്ധമാകുന്നത്. അവരില്‍നിന്നും ഒരു പൊതുസദാചാരം നിര്‍ബന്ധിക്കുന്നതിനും അതിന്റെ പേരില്‍ സമുദായങ്ങളെ പ്രാകൃതം/നാഗരികം എന്ന രീതിയില്‍ തരം തിരിക്കുന്നതും ജനാധിപത്യവിരുദ്ധം തന്നെയാണ്.
മതത്തിനകത്ത് നിന്നും സമുദായത്തിനകത്തും ദേശരാഷ്ട്രത്തിന്കത്ത് നിന്നുകൊണ്ടും ശരീരഅധികാരവുമായ ആളുകള്‍ നടത്തുന്ന ഇടപാടുകള്‍ മതേതരയുക്തിയില്‍നിന്ന് കാണുന്നതിലേറെ സങ്കീര്‍ണ്ണമാണ്. ഇസ്ലാമില്‍തന്നെ മതാധികാരത്തിന്റെ ഭാഗമായി ശരീരത്തെ ആവിഷ്‌കരിക്കുന്നതില്‍ ഷിയാ, സുന്നി വിഭാഗങ്ങള്‍ക്കിടയില്‍തന്നെ വ്യത്യാസമുണ്ട്. ശിയാക്കള്‍ സ്വന്തം ശരീരത്തെ പൊതുഇടത്തില്‍ സ്വയം മുറിപ്പെടുത്തുന്നതില്‍ പ്രശ്‌നം ഉള്ളവരല്ല. അത് ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ ഭാഗമായി അവര്‍ നടത്തുന്നു. എന്നാല്‍ പല സുന്നിവിഭാഗങ്ങളും ശരീരത്തെ സ്വയംമുറിപ്പെടുത്തുന്നതില്‍ പ്രശ്‌നംകാണുന്നവരാണ്. ആധുനിക അധികാരമായ ലിബറല്‍/മുതലാളിത്ത ദേശ രാഷ്ട്രങ്ങളില്‍ ശരീരത്തെ ഒരു പ്രത്യേക ഭൂപരിധിയില്‍ നിര്‍വചിച്ചും നിയന്ത്രിച്ചുമാണ് പൗരത്വനിയമം പോലുള്ള സങ്കല്പങ്ങളിലൂടെ നിലനില്‍ക്കുന്നത്. ഉദാഹരണമായി പലദേശരാഷ്ട്രങ്ങളിലും ആത്മഹത്യ സ്വന്തം ശരീരത്തെ സ്വയം അവസാനിപ്പിക്കാനുള്ള അവകാശം/തിരഞ്ഞെടുപ്പ എന്ന നിലയില്‍ അസാധ്യമാണെങ്കിലും, ഭരണകൂടം നടത്തുന്ന കൊലകള്‍ ‘നിയമം, നീതി, സുരക്ഷ ഇവയുടെ ഭാഷയില്‍തന്നെ ലഭ്യമാണ് എന്നും ഓര്‍ക്കുക.
എല്ലാവരും പുരോഗമനകാരികള്‍ (progressives) വരച്ചിടുന്ന അതേ വഴിയിലൂടെ ജീവിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ശരിയല്ല. ‘കിസ്സ് ഓഫ് ലവ്’ തിരിച്ചു മറ്റു അപരസമുദായങ്ങള്‍ ഉന്നയിക്കുന്നത് കേള്‍ക്കാന്‍ തയ്യാറാണോ എന്നതാണ് പ്രശ്‌നം. ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയ ‘സ്ലറ്റ് വാക്ക്’ സമരത്തോട് ബ്ലാക്ക്‌ഫെമിനിസ്റ്റുകള്‍ ഉന്നയിച്ച വിമര്‍ശനം ശ്രദ്ധിക്കേണ്ടതാണ്. വിവിധ ബ്ലാക്ക്‌ഫെമിനിസ്റ്റുകള്‍ ഒപ്പിട്ട ഒരു കത്തില്‍ അവര്‍ പറയുന്നത്, കറുത്ത സ്ത്രീകള്‍ക്ക് സ്ലറ്റ് വാക്ക് അപ്രാപ്യമാണെന്നും വിവിധ ചിത്രങ്ങളിലുള്ള സ്ത്രീകളുടെ ചരിത്രത്തെ (പ്രത്യേകിച്ച് കറുത്ത സ്ത്രീകളുടെ) സ്ലറ്റ് വാക്ക് ആക്ടിവിസം മനസ്സിലാക്കാന്‍ തയ്യാറാവണം എന്നാണ്. വളരെ പുരോഗമനപരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമരങ്ങള്‍ ഇത്തരത്തില്‍ ഒരു പ്രശ്‌നത്തെയും അഭിസംബോധനചെയ്യാതെ മറ്റുള്ളവര്‍ എല്ലാം ഒരുപോലെ തെറ്റാണെന്ന് ധാര്‍ഷ്ട്യത്തോടെ പറഞ്ഞാല്‍ മതിയോ? വ്യത്യസ്തതകളെ അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ എന്ത് കൊണ്ട് വ്യത്യസ്തസദാചാരബോധം നിലനില്‍ക്കാമെന്നു അംഗീകരിക്കുന്നില്ല? ഒരു നിലവാരം  (standard) എന്തിനുകല്‍പ്പിക്കണം? ആരെയും അത്തരത്തില്‍ നിര്‍ബന്ധിച്ചല്ല എന്നാണു ഒരു വാദം. എന്നാല്‍ ഒരു സമരരൂപം അപര (other) സമുദായങ്ങള്‍ക്കും പ്രാപ്യമാണോ എന്ന് ചിന്തിക്കാന്‍ ശ്രമിക്കേണ്ടതല്ലേ എന്ന ചോദ്യം വളരെ പ്രധാനമാണ്.

Top