‘ചത്തൊടുങ്ങേണ്ട മനുഷ്യരെ’ സംബന്ധിച്ചാണ് ഹൈദരാബാദ് സര്‍വ്വകലാശാല തെരഞ്ഞെടുപ്പ് സംസാരിക്കുന്നത്

ഇടതുരാഷ്ട്രീയ്തതിന്റെ ഭീകരമായ കര്‍തൃനിഷേധത്തിന്റെ പ്രധാനപ്പെട്ട ഉദാഹരണങ്ങളി ലൊന്നായിരുന്നു അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനെ മുസ്ലിം സംഘടനകള്‍ ഉപയോഗിക്കുകയായിരുന്നു എന്ന വാദം. ദലിത് രാഷ്ട്രീയ പ്രസ്ഥാനത്തെ അവര്‍ ആക്ഷേപിച്ചത് മുസ്ലിംകളുടെ കയ്യിലെ ഷീല്‍ഡുകളാണ് എന്ന് വിളിച്ചു കൊണ്ടാണ്. എണ്ണത്തില്‍ ന്യൂനപക്ഷമായ മുസ്ലീംകളുടെ കയ്യിലെ ഷീല്‍ഡുകളാവാന്‍ മാത്രം കഴിവില്ലാത്തവരെന്ന ആക്ഷേപത്തിലൂടെ ദലിത് സമുദായത്തെ സംബന്ധിച്ച് ബ്രാഹ്മണബോധം നിര്‍മ്മിച്ചു വച്ചിരിക്കുന്ന അതേ ജാതി വംശീയത ഇടതുനാവുകളിലൂടെ കാമ്പസില്‍ മുഴങ്ങി. ഇത്രപച്ചയായ ജാതീയ അന്ധത തന്നെയായിരുന്നു എസ്.എഫ്.ഐ യെ ചരിത്രത്തിലെ മികച്ച പരാജയങ്ങളിലൊന്നിലേക്ക് കൂപ്പു കുത്തിച്ചതെന്ന് കാണാം. ഇത്തവണ യു.ഡി.എ യുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത് മുസ്ലീംകളെക്കൂടാതെ ട്രൈബല്‍ സ്റ്റുഡന്‍സ് ഫോറവുമുണ്ടായിരുന്നു.

‘ദി ഓപണ്‍: മാന്‍ ആന്റ് അനിമല്‍’ എന്ന പുസ്തകത്തില്‍ ജോര്‍ജിയോ അകമ്പന്‍ സമര്‍പ്പിക്കുന്ന പ്രധാനവാദമാണ് ശാസ്ത്രമടക്കമുള്ള ജ്ഞാനധാരകളുടെ ചരിത്രം തീര്‍ത്തും മനുഷ്യകേന്ദ്രീകൃതവും മൃഗങ്ങളെ അപരസ്ഥാനത്ത് നിര്‍ത്തുന്നതുമായ നരവംശയന്ത്രമാണ് എന്നത്. മനുഷ്യരെ സംബന്ധിച്ച അധീശത്വപരമായ ധാരണകളെ തന്നെ അകമ്പന്‍ തുറക്കുന്ന വഴികളില്‍ വെച്ച് നമുക്കും തിരിച്ചറിയാന്‍ പറ്റും. അകമ്പന്‍ തീര്‍ത്തും ജൈവീകമായ സമീപനമാണ് പുലര്‍ത്തുന്നതെങ്കില്‍ നമുക്ക് ജ്ഞാനവാദം (Epistemic) സ്വീകരിക്കേണ്ടി വരും എന്നു മാത്രം. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദലിത്-മുസ്ലിം രാഷ്ടീയത്തിന് എസ്.എഫ്.ഐ നല്‍കുന്ന ശാസന ”നിങ്ങള്‍ മനുഷ്യരാകൂ” എന്നാണ്. പിന്നാക്ക സാമൂഹികസ്വത്വം സ്വീകരിക്കുന്നവര്‍ക്ക് എസ്.എഫ്.ഐ നല്‍കുന്ന ഇടം മനുഷ്യപരതക്ക് പുറത്താണ്. അപ്പോള്‍ ഇടതു ജ്ഞാനങ്ങളുടെ ചരിത്രം മനുഷ്യരല്ലാത്ത (അപരസ്വത്വങ്ങള്‍ പേറുന്ന) വരെ ഹിംസിച്ചു കൊണ്ട് മാത്രം നിലനില്‍ക്കുന്ന ചരിത്രമാണ്. ഹൈദരാബാദ് സര്‍വ്വകലാശാലാ തെരഞ്ഞെടുപ്പ് കാലത്തെ ഇടതു രാഷ്ട്രീയ പ്രചാരണങ്ങളിലെ അധീശത്വത്തെ ചൂണ്ടിക്കാട്ടാനാണ് ഇത് പറഞ്ഞത്.
പ്രചാരണങ്ങളെ തകര്‍ത്ത് അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ നേതൃത്വം കൊടുക്കുന്ന യു.ഡി.എ എന്ന മുന്നണി എസ്.എഫ്.ഐ, എ.ബി.വി.പി എന്നീ കക്ഷികള്‍ക്കെതിരെ വലിയ മാര്‍ജനില്‍ വിജയിച്ചിരിക്കുന്നു. ഇടതു വ്യവഹാരങ്ങളില്‍ ”ഇനിയും മനുഷ്യരായിട്ടില്ലാത്ത” എസ്.ഐ.ഒ, എം.എസ്.എഫ് എന്നി സംഘടനകളടങ്ങിയ, മുസ്ലിം-ദലിത് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ഈ വിജയത്തിന് പിന്നില്‍. കാലങ്ങളായി ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വലിയ സംഘടനകളിലൊന്നായ എ.എസ്.ഐ. എന്ന അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ നേതൃത്വം കൊടുത്ത പ്രസ്തുത തെരഞ്ഞെടുപ്പ് മുന്നണിയില്‍ എ.എസ്.ഐ യെക്കൂടാതെ ബി.എസ്.എഫ് (ബഹുജന്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍), ടി.എസ്.എഫ് (ട്രൈബല്‍ സ്റ്റുഡന്‍സ് ഫോറം), എന്‍.എസ്.യു (നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍) എന്നിവരും ഉണ്ടായിരുന്നു. എ.എസ്.എ നേതാവും മനഃശാസ്ത്രത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയുമായ വിന്‍സെന്റ് ബെന്നി 1342 വോട്ടുകളുമായി വലിയ ഭൂരിപക്ഷത്തിലാണ് പ്രസിഡന്റ് പദവിയിലേക്ക് വിജയിച്ചത്. യു.ഡി.എ ക്ക് വേണ്ടി ജനറല്‍ സെക്രട്ടറി പോസ്റ്റിലേക്ക് മത്സരിച്ച ബി.ഡാനിയേല്‍, കള്‍ച്ചറല്‍ സെക്രട്ടറിയായി മത്സരിച്ച സുമ ലാവണ്യ എന്നിവരും വലിയ മാര്‍ജിനില്‍ തന്നെ വിജയിച്ചു. സ്‌പോര്‍ട്‌സ് സെക്രട്ടറിയായി ഋതിക് ചാവ്‌ലയും ജോയിന്റ് സെക്രട്ടറിയായി കെ.പ്രണവും എ.ബി.വി.പിയെ പ്രതിനിധീകരിച്ച് മത്സരിച്ച് ജയിച്ചപ്പോള്‍ എസ്.എഫ്.ഐ ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം കൊണ്ട് തൃപ്തി അടയേണ്ടി വന്നു.
ജെ.എന്‍.യു എന്ന ”ഇടത് അഗ്രഹാരത്തില്‍” മോദിയുടെ രാഷ്ട്രീയത്തിന് വലിയ പോറലൊന്നും ഏല്‍ക്കാതെ മുന്നോട്ട പോകാമെന്ന നില ഉണ്ടായിരിയ്‌ക്കേയാണ് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ തെരഞ്ഞെടുപ്പ് വരുന്നത്. സ്വാഭാവികമായും വലിയ മാധ്യമശ്രദ്ധ ലഭിച്ച ഒന്നായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പിന്നാക്കവിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വളരെ ശുഭകരമായ ഭാവി ആശംസിക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഇവിടുത്തേത്.
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഇടതുരാഷ്ട്രീയം എന്ന വഞ്ചന തകര്‍ന്നു തരിപ്പണമായി എന്നതാണ് ഈ തെരഞ്ഞെടുപ്പ് നല്‍കിയ സന്തോഷകരമായ പാഠം. പ്രത്യേകിച്ച് ഇടതു മലയാളി രാഷ്ട്രീയം കൂടാതെ എസ്.എഫ്.ഐ യുടെ വോട്ടുബാങ്ക് എന്ന് കൊട്ടിഘോഷിക്കപ്പെട്ട മലയാളികളും ബംഗാളികളുമായ വിദ്യാര്‍ത്ഥികള്‍ പുതിയ രാഷ്ട്രീയ ഭാവനയിലേക്ക് കണ്ണയച്ചു തുടങ്ങുന്നു എന്നതും ചര്‍ച്ച ചെയ്യേണ്ടുന്ന കാര്യമാണ്.
സമുദായിക ഫാസിസത്തെ തകര്‍ക്കുക, വിദ്യാഭ്യാസ മണ്ഡലത്തിലേക്കുള്ള നിയോലിബറല്‍ കടന്നു കയറ്റത്തെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് എസ്.എഫ്.ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അവരുടെ പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥിയായിരുന്ന സൂര്യപ്രതാപ്‌സിംഗ് ആകട്ടെ ഉത്തര്‍പ്രദേശിലെ മുന്‍ ബജ്‌റംഗ്ദള്‍ ടൗണ്‍ പ്രസിഡന്റ് ആയിരുന്നു. കൂടാതെ, ആന്റി റിസര്‍വേഷന്‍ മൂവ്‌മെന്റിലെ സജീവ പ്രവര്‍ത്തകനും ഫേസ്ബുക്ക് സ്റ്റാറ്റസുകളില്‍ അങ്ങേയറ്റം മോഡിഭക്തനുമായിരുന്നു. അങ്ങനെയൊരാളെ പരസ്യമായി മത്സരിപ്പിക്കാന്‍, അതും ദലിത്-മുസ്ലീം രാഷ്ട്രീയം ശക്തമായി പ്രതിനിധീകരിക്കപ്പെടുന്ന ഒരു കാമ്പസില്‍; അയാള്‍ക്ക് കടുത്ത പിന്തുണ കൊടുക്കുവാനും മാത്രം എസ്.എഫ്.ഐയുടെ ആശയധാരയ്ക്ക് കഴിയുന്നത് എന്തു കൊണ്ടാണെന്ന് ആലോചിച്ച് തലപുണ്ണാക്കുന്ന നിഷ്‌കളങ്കരും ശുദ്ധമാര്‍ക്‌സിസ്റ്റുകളും കാമ്പസിലുണ്ടെന്നതാണ് ഏറ്റവും വലിയ തമാശ. ‘ഞമ്മുടെ എസ്.എഫ്.ഐക്ക് ഇതെന്തുപറ്റി’ എന്നമ്പരന്ന ആ പാവങ്ങളെ വഞ്ചനയുടെ ശാസ്ത്രീയ നാമമാണ് എസ്.എഫ്.ഐ എന്ന് പ്രഖ്യാപിച്ചു ബോധ്യപ്പെടുത്തും വിധം മറ്റൊരു ആന്റിറിസര്‍വേഷന് മൂവ്‌മെന്റിലെ സജീവ പ്രവര്‍ത്തകനും മത്സരിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അനില്‍ ആണത്. അദ്ദേഹം ആണ് എസ്.എഫ്.ഐയുടെ വിജയിച്ച ഏകസ്ഥാനാര്‍ത്ഥിയും. സംവരണത്തിലൂടെ അഡ്മിഷന്‍ എടുത്ത ദലിതരും മുസ്ലിംകളുമായ സംഘടനയിലെ ചിലരെങ്കിലും ഇതിനോട് പ്രതികരിക്കുമെന്ന് കരുതിയവരും വിഡ്ഢികളായെന്നത് അനന്തരം. സൂര്യപ്രതാപ് സിംഗ് അടക്കമുള്ള എസ്.എഫ്.ഐ യുടെ സംഘി സ്ഥാനാര്‍ത്ഥികള്‍ കാമ്പസിലുയര്‍ന്നു വരുന്ന നവജനാധിപത്യ രാഷ്ട്രീയത്തോടുള്ള നേര്‍ക്കു നേരുള്ള ഇടതുപ്രതികരണമായി തന്നെ വായിക്കണം.
ഇന്ത്യയിലെ ദലിത്, പിന്നോക്ക രാഷ്ട്രീയത്തോടുള്ള പ്രധാനപ്പെട്ട പ്രതികരണങ്ങളുണ്ടാകുന്നത് സംവരണ വിരുദ്ധ മണ്ഡലങ്ങളില്‍ നിന്നാണ്. മണ്ഡല്‍ വിരുദ്ധ രാഷ്ട്രീയം ആത്യന്തികമായി ഇന്ത്യയിലെ പിന്നോക്ക രാഷ്ട്രീയത്തെയാണ് പ്രകോപിപ്പിച്ചത് എന്ന് ഇതിനകം തിരിച്ചറിയപ്പെട്ടതാണ്. വളരെ നിര്‍ണായകമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പരിവര്‍ത്തിപ്പിക്കുന്നതില്‍ മണ്ഡലാനന്തര കീഴാള വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും രാഷ്ട്രീയ രൂപീകരണങ്ങള്‍ക്കും സാധിച്ചു. എ.എസ്.എ അടക്കം അക്കാലത്ത് രൂപീകരിക്കപ്പെട്ട സംഘടനകള്‍ സംഘപരിവാറിനെന്ന പോലെ ഇടതുരാഷ്ട്രീയത്തിനും വെല്ലുവിളിയായിരുന്നു. എന്നാല്‍ കേരളത്തിലടക്കം എസ്.എഫ്.ഐ ആഗോളവല്‍ക്കരണ വിമര്‍ശനത്തിന്റെ ഭാഗമായി ഇത്തരം ശബ്ദരൂപീകരണങ്ങളെ തള്ളിക്കളയുകയായിരുന്നു ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി രൂപപ്പെട്ട നവസ്വത്വവാദം എന്നതായിരുന്നു ഇടതുവ്യവഹാരത്തില്‍ കീഴാളരാഷ്ട്രീയത്തിന്റെ സ്ഥാനം.

_____________________________________
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദലിത്-മുസ്ലിം രാഷ്ടീയത്തിന് എസ്.എഫ്.ഐ നല്‍കുന്ന ശാസന ”നിങ്ങള്‍ മനുഷ്യരാകൂ” എന്നാണ്. പിന്നാക്ക സാമൂഹികസ്വത്വം സ്വീകരിക്കുന്നവര്‍ക്ക് എസ്.എഫ്.ഐ നല്‍കുന്ന ഇടം മനുഷ്യപരതക്ക് പുറത്താണ്. അപ്പോള്‍ ഇടതു ജ്ഞാനങ്ങളുടെ ചരിത്രം മനുഷ്യരല്ലാത്ത (അപരസ്വത്വങ്ങള്‍ പേറുന്ന) വരെ ഹിംസിച്ചു കൊണ്ട് മാത്രം നിലനില്‍ക്കുന്ന ചരിത്രമാണ്. ഹൈദരാബാദ് സര്‍വ്വകലാശാലാ തെരഞ്ഞെടുപ്പ് കാലത്തെ ഇടതു രാഷ്ട്രീയ പ്രചാരണങ്ങളിലെ അധീശത്വത്തെ ചൂണ്ടിക്കാട്ടാനാണ് ഇത് പറഞ്ഞത്.
പ്രചാരണങ്ങളെ തകര്‍ത്ത് അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ നേതൃത്വം കൊടുക്കുന്ന യു.ഡി.എ എന്ന മുന്നണി എസ്.എഫ്.ഐ, എ.ബി.വി.പി എന്നീ കക്ഷികള്‍ക്കെതിരെ വലിയ മാര്‍ജനില്‍ വിജയിച്ചിരിക്കുന്നു.
_____________________________________

ഉത്തരാധുനികതയെ സംബന്ധിച്ച് ഫ്രെഡറിക് ജെയിംസണ് ലേറ്റ് കാപിറ്റലിസം (1991) എന്ന് പറഞ്ഞൊതുക്കുന്നത് പുതിയ ഏജന്‍സികളെയാണ്. സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ടോട്ടല്‍ ആയ കടന്നു വരവ് വരെയുള്ളതെല്ലാം പലതരത്തിലുള്ള മുതലാളിത്തങ്ങള്‍ മാത്രമാണ് എന്ന് പറയുന്നതിലൂടെ സാമൂഹിക കര്‍തൃത്വങ്ങളുടെ മുന്‍കൈയില്‍ സംഭവിക്കാവുന്ന എല്ലാവിധ ഛിദ്രകളെയും ഒതുക്കിക്കളയുന്നത് കാണാം. ഇതേ സംവാദത്തില്‍ തന്നെ നിലയുറപ്പിച്ചു കൊണ്ടാണ് ഇപ്പോഴും ഇടതുരാഷ്ട്രീയം അന്നം കണ്ടെത്തുന്നത് എന്നതാണ് അനുതാപപരം. സംവരണം തന്നെ എടുക്കുക. സംവരണത്തെ സംബന്ധിച്ച ഇടതു വ്യവഹാരവും ദേശീയവ്യവഹാരവും തമ്മില്‍ വലിയ തോതില്‍ വ്യത്യാസങ്ങളില്ല. സംവരണം എന്നതില്‍ മേലും കീഴും, കൊടുക്കലും വാങ്ങലും, അധികാരവും, സൗജന്യവും, സിംപതിയും കഴിവില്ലായ്മയും ആണ് ഇടതിനെ സംബന്ധിച്ച് ഉള്ളത്. ചരിത്രത്തെ സംബന്ധിച്ച രാഷ്ട്രീയ അവബോധവും കീഴാളകര്‍തൃത്വത്തിന്റെ രൂപീകരണവും ഈ വ്യവഹാരങ്ങളെ എടുത്തു മറിച്ചിട്ടപ്പോഴാണ് ഹൈദരാബാദ് സര്‍വ്വകലാശാല പോലുള്ള ഒരിടത്ത് അറിയപ്പെടുന്ന ഒരു ഇടതുപാര്‍ട്ടി അതിനെ പരസ്യമായി വെല്ലുവിളിക്കുന്നത്. മോദി ഭരിക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സര്‍വ്വകലാശാലയില്‍ ഇടതുരാഷ്ട്രീയം എന്തു ചെയ്യുന്നു എന്നത് ഇനിമുതല്‍ അവരുടെ സവിശേഷമായ രാഷ്ട്രീയ അടയാളമായി മനസിലാക്കപ്പെടും.
ഈ തെരെഞ്ഞെടുപ്പില്‍ എ.ബി.വി.പി.ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു എസ്.എഫ്.ഐ. ആരുടെ വോട്ടില്‍ നിന്നാണ് എ.ബി.വി.പി ഇത്രയും മുന്നേറ്റമുണ്ടാക്കിയത് എന്നത് പരസ്യമാണ്. കൂടാതെ, മലയാളിയായ മുഹമ്മദ് ഷെരീഫ് യു.ഡി.എ യെ പ്രതിനിധീകരിച്ചു മത്സരിച്ച സ്‌പോര്‍ട്‌സ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചത്, എ.ബി.വി.പി സ്ഥാനാര്‍ത്ഥിയും മൂന്നാം സ്ഥാനത്തേക്ക് പോയത് എസ്.എഫ്.ഐയുടെ മലയാളിവോട്ടുബാങ്ക് പോലും കാവിവല്‍ക്കരണത്തിന് വിധേയമായെന്ന് തെളിയിക്കുന്നു. എസ്.എഫ്. ഐയുടെ പ്രചാരങ്ങളില്‍ മുഖ്യ ഇനം തന്നെ മലയാളി മുസ്ലിം കുട്ടികളെ സംബന്ധിച്ച ഭീതിപരത്തലായിരുന്നു. യു.ഡി.എ യെ പിന്തുണയ്ക്കുന്ന എ.എസ്.എ ക്കാരായ മലയാളി മുസ്ലീംകളൊക്കെ തന്നെ മതമൗലികവാദികളെന്നും തീവ്രവാദപശ്ചാത്തലമുള്ളവരാണെന്നും വ്യാപകരഹസ്യ പ്രചാരണങ്ങളുണ്ടാക്കി. ജമാഅത്തെ ഇസ്ലാമിയോട് കടുത്ത വിയോജിപ്പു പുലര്‍ത്തുന്ന മുസ്ലീം വിദ്യാര്‍ത്ഥികള്‍ പോലും ഇടതു രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ ഒറ്റക്കാരണം കൊണ്ട് ”മതമൗലികവാദി”കളായ എസ്.ഐ.ഒക്കാരായി മുദ്രകുത്തപ്പെട്ടു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ പ്ലാറ്റ്‌ഫോമില്‍ എസ്.ഐ.ഒ ക്കാരും മലയാളികളായ എം.എസ്.എഫുകാരും സാമുദായികമായി ഒരുമിക്കുന്നത് എ.ബി.വി.പിയെക്കാള്‍ എസ്.എഫ്.ഐക്കായിരുന്നു വിഷമം എന്നതാണ് ഇടതുരാഷ്ട്രീയത്തിന്റെ ഹിംസ വെളിവാക്കുന്നത്. ഇന്ത്യയില്‍ പൊതുവില്‍ മുസ്ലീംകളും ദലിതരും ഒരുമിക്കുന്നതിലൂടെ ആദ്യം തകരുന്നത് സംഘ്പരിവാറല്ല. മറിച്ച് ഇവിടത്തെ ഇടതുപക്ഷപ്രസ്ഥാനങ്ങളാണ് എന്ന് എളുപ്പം നിരീക്ഷിക്കാവുന്നതാണ്. പാര്‍ശ്വവല്‍കൃത കൂട്ടായ്മയെ അത്രമേല്‍ ഭയക്കുന്നുണ്ട് അവര്‍. എ.ബി.വി.പി അധികാരത്തിലേറിക്കളയും. അതുകൊണ്ട് നമുക്ക് നിങ്ങള്‍ വോട്ടു തരിക എന്നാണ് എസ്.എഫ്.ഐ കാമ്പസിലുടനീളം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. സംഘപരിവാര ത്തോടുള്ള പ്രതിരോധങ്ങളുടെ കര്‍തൃത്വവും സോഫ്റ്റ് സംഘ്പരിവാര്‍ തന്നെ അവകാശപ്പെടുന്നുവെന്നതാണ് ഇതിലൂടെ സംഭവിച്ചത്. ഇങ്ങനെ സവര്‍ണരാഷ്ട്രീയത്തെ ശുദ്ധീകരിക്കാനുള്ള സവര്‍ണപദ്ധതിയായി തന്നെയായി ഇടതുരാഷ്ട്രീയം മാറിത്തീരുന്നു. ഇടതുരാഷ്ട്രീയ്തതിന്റെ ഭീകരമായ കര്‍തൃനിഷേധത്തിന്റെ പ്രധാനപ്പെട്ട ഉദാഹരണങ്ങളി ലൊന്നായിരുന്നു അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനെ മുസ്ലിം സംഘടനകള്‍ ഉപയോഗിക്കുകയായിരുന്നു എന്ന വാദം. ദലിത് രാഷ്ട്രീയ പ്രസ്ഥാനത്തെ അവര്‍ ആക്ഷേപിച്ചത് മുസ്ലിംകളുടെ കയ്യിലെ ഷീല്‍ഡുകളാണ് എന്ന് വിളിച്ചു കൊണ്ടാണ്. എണ്ണത്തില്‍ ന്യൂനപക്ഷമായ മുസ്ലീംകളുടെ കയ്യിലെ ഷീല്‍ഡുകളാവാന്‍ മാത്രം കഴിവില്ലാത്തവരെന്ന ആക്ഷേപത്തിലൂടെ ദലിത് സമുദായത്തെ സംബന്ധിച്ച് ബ്രാഹ്മണബോധം നിര്‍മ്മിച്ചു വച്ചിരിക്കുന്ന അതേ ജാതി വംശീയത ഇടതുനാവുകളിലൂടെ കാമ്പസില്‍ മുഴങ്ങി. ഇത്രപച്ചയായ ജാതീയ അന്ധത തന്നെയായിരുന്നു എസ്.എഫ്.ഐ യെ ചരിത്രത്തിലെ മികച്ച പരാജയങ്ങളിലൊന്നിലേക്ക് കൂപ്പു കുത്തിച്ചതെന്ന് കാണാം. ഇത്തവണ യു.ഡി.എ യുടെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചത് മുസ്ലീംകളെക്കൂടാതെ ട്രൈബല്‍ സ്റ്റുഡന്‍സ് ഫോറവുമുണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ ഇടതുഭരണത്തില്‍ അവര്‍ പരസ്യമായ അസംതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് യു.ഡി.എ ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. കൂടാതെ, നോര്‍ത്ത് ഈസ്റ്റില്‍ നിന്നടക്കമുള്ള വിദ്യാര്‍ത്ഥികള്‍ വ്യാപകമായും പരസ്യമായും യു.ഡി.എ യെ പിന്തുണക്കുകയായിരുന്നു.
കാമ്പയിനിംഗിലെ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന് ദേശീയഗാനത്തെ അപമാനിച്ചെന്ന ആരോപണത്തിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സല്‍മാനായിരുന്നു. സല്‍മാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമരം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഇടം ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല ആയിരുന്നു. അതും എ.എസ്.എ യുടെ കാര്‍മികത്വത്തില്‍. സല്‍മാന് വ്യക്തിപരമായി പിന്തുണ മനസില്‍ സൂക്ഷിച്ച അനേകം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിട്ടും ഒരു നിലപാട് എടുക്കാന്‍ എസ്.എഫ്.ഐക്ക് ആയില്ല. എന്നാല്‍ സല്‍മാനെതിരെ പരസ്യനിലപാടെടുത്ത പാര്‍ട്ടിയും കാമ്പസിലുണ്ടായിരുന്നു. അത് എന്‍.എസ്.യു ആയിരുന്നു. എന്‍.എസ്.യു യു.ഡി.എ യുടെ പ്ലാറ്റ് ഫോമില്‍ വന്നതോടുകൂടി സ്വാഭാവികമായും യു.ഡി.എ ക്കെതിരെ ആരോപണങ്ങളുയരുകയും ചെയ്തു. എന്നാല്‍ എന്‍.എസ്.യു വിനെതിരെ സല്‍മാന്‍ വിഷയത്തില്‍ കൃത്യമായ അഭിപ്രായവ്യത്യാസം പുലര്‍ത്തിക്കൊണ്ട് തന്നെ അടുത്ത വിദ്യാര്‍ത്ഥി യൂണിയനില്‍ എസ്.എഫ്.ഐ ഉണ്ടാകരുതെന്നായിരുന്നു യു.ഡി.എ തീരുമാനിച്ചത്. ആ അഭിപ്രായവ്യത്യാസത്തിനും പരസ്പര വിയോജിപ്പിനും ഒരു പോറലുമേല്‍ക്കാതെ തന്നെ എ.എസ്.ഐ നേതൃത്വം നല്‍കുന്ന യു.ഡി.എ യുടെ വിദ്യാര്‍ത്ഥി യൂണിയന്‍ മുന്നോട്ടു പോകുമെന്നാണ് ഇപ്പോഴത്തെ നില.

(ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ താരതമ്യ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്ഷാ)

Top