ഉത്തര്‍പ്രദേശ് നല്‍കുന്ന പാഠം

“ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത് പ്രാദേശിക പാര്‍ട്ടികളുടെ പ്രസക്തി വര്‍ദ്ധിച്ചുവെന്നയടിസ്ഥാനത്തിലാണ്. ഈ വിലയിരുത്തല്‍ എത്രമാത്രം ശരിയാണ്? എങ്കില്‍, ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും സംഘടനാ സംവിധാനങ്ങളില്ലാത്ത സി.പി.ഐ, സി.പി.ഐ (എം) എന്നീ പാര്‍ട്ടികളെ ദേശീയ പാര്‍ട്ടികളായി കണക്കാക്കാനാവില്ല. അതേ സമയം, സമാജ് വാദിപാര്‍ട്ടി, ബി.എസ്.പി. തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് കേരളമടക്കം പല സംസ്ഥാനങ്ങളിലും ദുര്‍ബ്ബലമായിട്ടെങ്കിലും സംഘടനാ കമ്മറ്റികളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി. ഉത്തരാഖണ്ഡില്‍ 3 സീറ്റുകളും തൃണമുല്‍ കോണ്‍ഗ്രസിന് മണിപ്പൂരില്‍ 7 സീറ്റുകളും നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടുന്നത് ദേശീയ പാര്‍ട്ടി / പ്രാദേശിക പാര്‍ട്ടിയെന്ന വിഭജനമല്ല തിരഞ്ഞെടുപ്പ് വിജയത്തിനടിസ്ഥാനം, മറിച്ച് വിവിധ സംസ്ഥാനങ്ങളിലെ സാമൂഹ്യ സാഹചര്യങ്ങളും (ജാതി,മതം, ഭാഷ മുതലായവ) കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ വിലയിരുത്തലുമാണെന്നാണ്. ഉത്തര്‍പ്രദേശ് നല്‍കുന്ന പാഠവും മറ്റൊന്നല്ല.

ത്തര്‍പ്രദേശില്‍ അസാധാരണമായി ഒന്നും സംഭവിച്ചില്ല. രാഷ്ട്രീയ നിരീക്ഷകരുടെ കണക്കു കൂട്ടലുകള്‍ പിഴച്ചില്ല. 403 അംഗ നിയമസഭയില്‍ 224 സീറ്റ്നേടി സമാജ് വാദി പാര്‍ട്ടി ഒന്നാം സ്ഥാനവും, 80 സീറ്റുകളോടെ ബഹുജന്‍സമാജ് പാര്‍ട്ടി രണ്ടാം സ്ഥാനവും, 47 സീറ്റുകളോടെ ബി.ജെ.പി. സംഖ്യം മൂന്നാം സ്ഥാനവും, 37 സീറ്റുകളോടെ കോണ്‍ഗ്രസ് സഖ്യം മൂന്നാം സ്ഥാനവും നേടി. 2007 ലെ തെരഞ്ഞെടുപ്പില്‍ 206 സീറ്റുകളോടെ ഭരണകക്ഷിയായി മാറിയ ബി.എസ്. പി. യെ തോല്‍പ്പിച്ചത് അന്ന് 97 സീറ്റില്‍ ജയിച്ച സമാജ് വാദി പാര്‍ട്ടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, ബി.എസ്.പി ‘ബഹുജന്‍സമാജ്’ എന്ന പ്രഖ്യാപിത നയം കൈവെടിഞ്ഞ് സര്‍വ്വ സമാജിലൂടെ ജനസംഖ്യയിലെ 13 ശതമാനമുള്ള ബ്രാഹ്മണരടക്കമുള്ള മുഴുവന്‍ പേരെയും പ്രതിനിധീകരിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിലാകട്ടെ ദലിതരൊഴിച്ചുള്ള സവര്‍ണ്ണ-ന്യൂനപക്ഷ-പിന്നാക്ക സമുദായങ്ങള്‍ ബി.എസ്.പി.യെ കൈവിട്ടതും ഭരണവിരുദ്ധ വികാരവുമാണ് പാര്‍ട്ടിക്ക് വിനയായത്. മറ്റൊരു കാരണം ബി.എസ്.പി ക്ക് മായാവതിയെ കൂടാതുള്ള വികേന്ദ്രീകൃത നേതൃത്വത്തിന്റെയും, തെരഞ്ഞെടുപ്പിനെ നേരിടാനുതകുന്ന സാമ്പത്തിക- സാമൂഹ്യ നയങ്ങളുടെ അഭാവവുമായിരുന്നു. ഭരണത്തിലായിരുന്നപ്പോള്‍ ഗവണ്‍മെന്റ് നടത്തിയ വാഗ്ദാന ലംഘനങ്ങളും, ദേശീയ-പ്രാദേശിക മാധ്യമങ്ങള്‍ നിരന്തരമായി പ്രചരിപ്പിച്ച അഴിമതി കഥകളും ബി.എസ്.പിയുടെ പതനത്തിനാക്കം കൂട്ടുകയായിരുന്നു.

ബി.എസ്.പി ഗവണ്‍മെന്റിന്റെ പാളിച്ചകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയതോടൊപ്പം, ജാതി സമവാക്യങ്ങളേയും, 18 ശതമാനം ജനസംഖ്യയുള്ള മുസ്ളീം സമുദായത്തെ പ്രത്യേകമായി പരിഗണിക്കാനും എസ്.പി.ക്ക് കഴിഞ്ഞിരുന്നു. കൂടാതെ മുലായംസിംഗ് യാദവിനേക്കാള്‍ രാഷ്ട്രീയ പ്രാധാന്യം അദ്ദേഹത്തിന്റെ പുത്രനായ അഖിലേഷ് യാദവിന് ലഭിച്ചതും വിജയത്തിന് കാരണമായിട്ടുണ്ട്. പിന്നാക്ക-ന്യൂനപക്ഷ-ദലിത് വോട്ടുകളുടെ കേന്ദ്രീകരണം, ബി.എസ്.പി യിലും എസ്.പിയിലും നടന്നതുകൊണ്ട് സംസ്ഥാന ഭരണത്തിലെത്താനാവില്ലെന്ന വിശ്വാസമാണ് ബി.ജെ.പിക്ക് നേരിട്ട തിരിച്ചടിക്ക് കാരണമായത്. മദ്ധ്യപ്രദേശില്‍ നിന്നും ഇറക്കുമതി ചെയ്ത ഉമാഭാരതിക്ക് ബാബറിമസ്ജിദ് തകര്‍ത്തതിലുള്ള നേതൃത്വപരമായ പങ്കാളിത്തവും, അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവും മുസ്ളീം വോട്ടുകള്‍ സമാജ് വാദിപാര്‍ട്ടിക്ക് ഒന്നാകെ ലഭിക്കാന്‍ കാരണമായിട്ടുണ്ട്. ഇത്തരം ജാതി സമവാക്യങ്ങള്‍ക്കുള്ളില്‍ പ്രായേണ കുറഞ്ഞ തോതിലാണ് ഇപ്പോള്‍ മുഖ്യതെരഞ്ഞെടുപ്പ് വിഷയമായ വികസനത്തിന് സ്ഥാനമുണ്ടായിരുന്നത്. ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ദരിദ്രരും നിരക്ഷരരും ഭൂരഹിതരായിരിക്കുകയും, ഒരു ചെറുവിഭാഗം അതിസമ്പന്നരായിരിക്കുകയും ചെയ്യുന്നൊരു സംസ്ഥാനത്ത് ജനങ്ങളെ അടിസ്ഥാനാവശ്യങ്ങളില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ ജാതിക്കും മതത്തിനും കഴിയുന്നുവെന്നത് രാഷ്ട്രീയമായ പുനര്‍ചിന്തക്കാണ് വഴിതെളിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിനാണ് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുന്നത്. 2007 ലെ തെരഞ്ഞെടുപ്പില്‍ നിന്നും ഭിന്നമായി 5 സീറ്റുകള്‍ കൂടുതല്‍ നേടാന്‍ കഴിഞ്ഞെങ്കിലും, ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി, അതുവഴി 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ കേന്ദ്രഭരണം നിലനിറുത്താനുള്ള മോഹമാണ് പൊലിഞ്ഞത്. പഴയകാല കോണ്‍ഗ്രസ് ചരിത്രത്തിലറിയപ്പെടുന്നത് സംസ്ഥാനങ്ങളിലെ കരുത്തരായ നേതാക്കന്മാരുടെ പ്രസ്ഥാനമെന്ന നിലയിലാണ്. സാമ്പത്തിക രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടിയിരുന്നത്. ഇപ്പോവാകട്ടെ കോണ്‍ഗ്രസില്‍ ഇപ്രകാരമൊരു നേതൃത്വം നിലനില്ക്കുന്നില്ല, മറിച്ച് ജനപിന്തുണയില്ലാത്തവരും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും വിശ്വസ്തദാസന്മാരുമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളളത്. ഈ ദുര്‍ബ്ബലനേതൃത്വത്തിന്റെ രാഷ്ട്രീയ അതിജീവനത്തിനാണ് സോണിയാഗാന്ധിയേയും നെഹ്രുകുടുംബത്തേയും വാഴിക്കുന്നത്. പുതിയ രാജകുടുംബത്തില്‍ നിന്നും ഭാവി ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയായി ഇവര്‍ കണ്ടെത്തിയത് രാഹുല്‍ ഗാന്ധിയെ ആണ്. ഉത്തര്‍പ്രദേശിലെ ദരിദ്രരും നിരക്ഷരരുമായ വോട്ടര്‍മാര്‍ ഇന്നും നെഹ്രുകുടുംബത്തോടൊപ്പമാണെന്ന മിഥ്യാബോധമാണ് കോണ്‍ഗ്രസ് പുലര്‍ത്തിയത്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയോടൊപ്പം സോണിയഗാന്ധിയും, പ്രിയങ്കയും അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും വോട്ടു പിടിക്കാനിറങ്ങിയത്. അതേ സമയം, രാഹുല്‍ ഗാന്ധി (നെഹ്രുകുടുംബം) ഇന്‍ഡ്യന്‍ ജനതയുടെ എക്കാലത്തെയും നേതൃത്വമാണെന്ന് കരുതാതെ ശക്തമായ സംസ്ഥാന നേതൃത്വത്തെയും ദിശാബോധമുള്ള പാര്‍ട്ടിസംഘടനയേയും കെട്ടിപ്പടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഇതിലും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമായിരുന്നു.
രാഹുല്‍ഗാന്ധിയുടെ പ്രവര്‍ത്തനശൈലി തന്നെയാണ് കോണ്‍ഗ്രസിന് വിനയായത്. അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യം, ബി.എസ്.പി യുടെ വോട്ടു ബാങ്കായ ദലിതരെ ആ പ്രസ്ഥാനത്തില്‍ നിന്നും അടര്‍ത്തിമാറ്റുകയായിരുന്നു. ഇതിനായി സവര്‍ണ്ണരില്‍ ഭക്ത്യാദരം സൃഷ്ടിക്കുവാനായി ദലിതരുടെ വീടുകളില്‍ അന്തിയുറങ്ങുകയും അവരുടെ ഭക്ഷണം കഴിക്കുകയും ചെയ്തു. ദലിതര്‍ക്ക് രാഷ്ട്രപതിയും, സുപ്രീംകോടതി ചീഫ് ജസ്റീസും, മുഖ്യമന്ത്രിയും എണ്ണമറ്റ ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും വ്യവസായികളുമാകാന്‍ കഴിയുന്നൊരു രാജ്യത്ത് ഒരു നൂറ്റാണ്ടിന് മുമ്പ് ഗാന്ധിജി നടത്തിയ ഹരിജനോദ്ധാരണത്തിന്റെ അനുകരണം പരിഹാസ്യതയാണ് സൃഷ്ടിച്ചത്. ബി.എസ്.പി.യില്‍ ദലിത് വോട്ടുകള്‍ സമാഹരിക്കപ്പെട്ടത് കാന്‍ഷിറാമിനെപ്പോലുളളവരുടെ കാല്‍നൂറ്റാണ്ടുകാലത്തെ ത്യാഗപൂര്‍ണ്ണവും ക്ളേശകരവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന ചരിത്ര പാഠമുള്‍ക്കൊള്ളാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ല.
മുഖ്യമന്ത്രിയായിരുന്ന മായാവതിയുടെ അഴിമതി എന്ന മാധ്യമ അജണ്ടക്ക് വേണ്ടി ശബ്ദിക്കാന്‍ രാഹുല്‍ഗാന്ധിക്ക് ധാര്‍മ്മികമായ അവകാശമില്ലായിരുന്നു. സാമ്രാജ്യത്വത്തിനും കോര്‍പ്പറേറ്റുകള്‍ക്കും സമ്പദ്ഘടന തുറന്നിട്ടിരിക്കുന്ന, അനിയന്ത്രിതമായ വിലക്കയറ്റം സൃഷ്ടിക്കുന്ന, അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന കേന്ദ്രഗവണ്‍മെന്റിന്റെ പ്രതിനിധിയെന്ന നിലയിലുള്ള രാഹുല്‍ഗാന്ധിയുടെ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞത് സ്വാഭാവികം മാത്രം. 1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നതിലും, രാജ്യമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ഭീകരവിരുദ്ധ നടപടികളുടെ ഭാഗമായി മുസ്ളീങ്ങള്‍ വേട്ടയാടപ്പെടുന്നതിലും ആ സമുദായത്തിന് കടുത്ത പ്രതിഷേധമാണുണ്ടായിരുന്നത്. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിനെപറ്റി നിശബ്ദത പാലിച്ച കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് വേളയില്‍ മുസ്ളീങ്ങള്‍ക്ക് ഉപസംവരണമേര്‍പ്പെടുത്തുമെന്ന വാഗ്ദാനം മുസ്ളീം സമുദായം തള്ളിക്കളയുകയായിരുന്നു. ഇത്തരം നിഷേധാത്മക നിലപാടിനെ തിരിച്ചറിയാന്‍ കഴിയാതെ വന്നതിനോടൊപ്പം, പിന്നാക്ക-സവര്‍ണ്ണ വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നതേയില്ല. ചുരുക്കത്തില്‍, നെഹ്രുകുടുംബത്തിനോടുളള കൂറും പ്രത്യേകിച്ച് രാഹുല്‍ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിലുളള ആശ്രിതത്വവും മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ കൈ മുതല്‍. 2014 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ആവര്‍ത്തിക്കപ്പെട്ടാല്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത് തകര്‍ച്ചയായിരിക്കുമെന്നുറപ്പാണ്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത് പ്രാദേശിക പാര്‍ട്ടികളുടെ പ്രസക്തി വര്‍ദ്ധിച്ചുവെന്നയടിസ്ഥാനത്തിലാണ്. ഈ വിലയിരുത്തല്‍ എത്രമാത്രം ശരിയാണ്? ദേശീയ പാര്‍ട്ടികളായി കണക്കാക്കപ്പെടുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റു പാര്‍ട്ടിയും ബി.ജെ.പി യും ഇന്ത്യന്‍ ജനതയുടെ പൊതുവായ പ്രശ്നങ്ങള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍, ഫെഡറലിസത്തിന്റെ ഭാഗമായി അതത് സംസ്ഥാനങ്ങളുടെ സവിശേഷ പ്രശ്നങ്ങളാണ് മുന്നോട്ടു വയ്ക്കാറുള്ളത്. പ്രാദേശിക പാര്‍ട്ടികളെന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങള്‍ ദേശീയ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്നവരല്ലെന്ന്, സമാജ് വാദിപാര്‍ട്ടിയുടെയും തൃണമുല്‍ കോണ്‍ഗ്രസ്സിന്റെയും നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങളാണോ ദേശീയ പാര്‍ട്ടിയുടെ മാനദണ്ഡം? എങ്കില്‍ , ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും സംഘടനാ സംവിധാനങ്ങളില്ലാത്ത സി.പി.ഐ, സി.പി.ഐ (എം) എന്നീ പാര്‍ട്ടികളെ ദേശീയ പാര്‍ട്ടികളായി കണക്കാക്കാനാവില്ല. അതേ സമയം, സമാജ് വാദിപാര്‍ട്ടി, ബി.എസ്.പി. തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്ക് കേരളമടക്കം പല സംസ്ഥാനങ്ങളിലും ദുര്‍ബ്ബലമായിട്ടെങ്കിലും സംഘടനാ കമ്മറ്റികളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി. ഉത്തരാഖണ്ഡില്‍ 3 സീറ്റുകളും തൃണമുല്‍ കോണ്‍ഗ്രസിന് മണിപ്പൂരില്‍ 7 സീറ്റുകളും നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടുന്നത് ദേശീയ പാര്‍ട്ടി / പ്രാദേശിക പാര്‍ട്ടിയെന്ന വിഭജനമല്ല തിരഞ്ഞെടുപ്പ് വിജയത്തിനടിസ്ഥാനം, മറിച്ച് വിവിധ സംസ്ഥാനങ്ങളിലെ സാമൂഹ്യ സാഹചര്യങ്ങളും (ജാതി,മതം, ഭാഷ മുതലായവ) കേന്ദ്ര-സംസ്ഥാനഭരണ കൂടങ്ങളുടെ വിലയിരുത്തലുമാണെന്നാണ്. ഉത്തര്‍പ്രദേശ് നല്‍കുന്ന പാഠവും മറ്റൊന്നല്ല.

Top