കാമ്പസ് രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകൾ :  മടപ്പള്ളി  മുതൽ മഹാരാജാസ് വരെ  

രണ്ടാം മണ്ഡലിനു ശേഷം ഹൈദരാബാദ് സർവകലാശാലയിലും  ഇഫ്‌ലുവിലും ജെ എൻ യുവിലും ഒക്കെ വികസിക്കുന്ന ദലിത് -ബഹുജൻ -പിന്നാക്ക- ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കൈവഴികളാണ് കേരളത്തിലെ മാറുന്ന കാമ്പസ് രാഷ്ട്രീയത്തിന്റെ ഊർജകേന്ദ്രം. ജാതി/മതരഹിത കാമ്പസുകൾ എന്ന ഭാവന ഉപയോഗിച്ച്  മത-ജാതി മേൽക്കോയ്മ രഹസ്യമായി നിലനിറുത്തുന്ന ഇടതു വിദ്യാർഥി  വ്യവഹാരത്തിന്റെ ആശയപരമായ ആക്രമണങ്ങളും വിശിഷ്യ, എസ് എഫ് ഐയുടെ കായികമായ ആക്രമണങ്ങളും നിരന്തരം ഏറ്റുവാങ്ങിയാണ് ഈ നവ വിദ്യാർഥി രാഷ്ട്രീയം കേരളീയ സാഹചര്യത്തിൽ  മുന്നോട്ടു പോകുന്നത്. സംഘടനാപരമായ വിശകലനത്തിലേക്കു കടന്നാൽ, എം എസ് എഫ് , എസ് ഐ ഒ , ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ മുസ്ലീം വിദ്യാർഥി പ്രസ്ഥാനങ്ങളും, കേന്ദ്രീകൃത സംഘടനാ സ്വഭാവത്തിൽ അല്ലെങ്കിലും ,വിവിധ ദലിത് വിദ്യാർഥി ശബ്ദങ്ങളും കേരളത്തിലെ കാമ്പസുകളിൽ  സജീവമാണ്. 

രണ്ടാം മണ്ഡലിനു ശേഷം ഹൈദരാബാദ് സർവകലാശാലയിലും  ഇഫ്‌ലുവിലും ജെ എൻ യുവിലും ഒക്കെ വികസിക്കുന്ന ദലിത് -ബഹുജൻ -പിന്നാക്ക- ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കൈവഴികളാണ് കേരളത്തിലെ മാറുന്ന കാമ്പസ് രാഷ്ട്രീയത്തിന്റെ ഊർജകേന്ദ്രം. ജാതി/മതരഹിത കാമ്പസുകൾ എന്ന ഭാവന ഉപയോഗിച്ച്  മത-ജാതി മേൽക്കോയ്മ രഹസ്യമായി നിലനിറുത്തുന്ന ഇടതു വിദ്യാർഥി  വ്യവഹാരത്തിന്റെ ആശയപരമായ ആക്രമണങ്ങളും വിശിഷ്യ, എസ് എഫ് ഐയുടെ കായികമായ ആക്രമണങ്ങളും നിരന്തരം ഏറ്റുവാങ്ങിയാണ് ഈ നവ വിദ്യാർഥി രാഷ്ട്രീയം കേരളീയ സാഹചര്യത്തിൽ  മുന്നോട്ടു പോകുന്നത്. സംഘടനാപരമായ വിശകലനത്തിലേക്കു കടന്നാൽ, എം എസ് എഫ് , എസ് ഐ ഒ , ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ മുസ്ലീം വിദ്യാർഥി പ്രസ്ഥാനങ്ങളും, കേന്ദ്രീകൃത സംഘടനാ സ്വഭാവത്തിൽ അല്ലെങ്കിലും ,വിവിധ ദലിത് വിദ്യാർഥി ശബ്ദങ്ങളും കേരളത്തിലെ കാമ്പസുകളിൽ  സജീവമാണ്.

എന്നാൽ അവയെ പൈശാചികവൽക്കരിക്കുന്ന പ്രചാരണങ്ങളിലൂടെ വിദ്യാർഥി സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭീതിയുടെ കരുത്തിലാണ്  എസ് എഫ് ഐ തങ്ങളുടെ സംഘടനാ ആധിപത്യം പുലർത്തിപ്പോരുന്നത്.ഈ ആധിപത്യത്തിന് ഇളക്കം തട്ടുന്നു എന്നതാണ് ഇക്കഴിഞ്ഞ കാമ്പസ് തെരഞ്ഞെടുപ്പുകൾ നൽകുന്ന സൂചന. കേരളത്തിലെ കാമ്പസ് രാഷ്ട്രീയം വലിയ മാറ്റങ്ങൾക്കു വിധേയമാകുന്നു എന്നതിന്റെ സൂചനയാണ് ഈ വർഷത്തെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പു ഫലങ്ങൾ. കേരളവും, ഇന്ത്യയിലെ പ്രധാന കാമ്പസുകളുടെ വഴിയെ സഞ്ചരിക്കാൻ തയ്യാറെടുക്കുന്നുവെന്നാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജാതി, മതം, ലിംഗം, വർഗം തുടങ്ങിയ രാഷ്ട്രീയ സംവർഗങ്ങളെ,  പഴകിയ വരട്ടു വാദങ്ങളിൽ നിന്നു വിമുക്തമായി, നവജനാധിപത്യ രാഷ്ട്രീയ പ്രശ്‌നങ്ങളായി കാണാനും കീഴാള അധികാരത്തെ പ്രസ്തുത സംവാദ മേഖലകളിൽ ഉറപ്പിക്കാനും  ഇതു കേരളത്തിലെ കാമ്പസുകളെ പ്രേരിപ്പിക്കുന്നുണ്ട്.

  • മാറുന്ന മടപ്പള്ളി ഗവ: കോളേജ്

വടകരയിലെ ഒഞ്ചിയത്തെ മടപ്പള്ളി ഗവ : കോളജ്  എസ് എഫ് ഐ ഗുണ്ടായിസത്തിനു കുപ്രസിദ്ധി നേടിയതാണ്. കൈകരുത്തിന്റെ ബലത്തിൽ എസ് എഫ് ഐ മാത്രം ഉണ്ടായിരുന്ന ഒരു കാമ്പസായിരുന്നു  മടപ്പള്ളി കോളെജ്. സഖാവ് ടി പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തിനു ശേഷം പാർട്ടിയിൽ രൂപപ്പെട്ട എതിർശബ്ദങ്ങളെ അതിക്രൂരമായ ആക്രമണങ്ങളിലൂടെ ഇല്ലാതാക്കിയത്  മടപ്പള്ളിയിലെ എസ് എഫ് ഐയുടെ മറ്റൊരു  ചരിത്രം.

എസ് എഫ് ഐ വിട്ടുവന്ന സിദ്ദിഖ് റഷീദ് എന്ന വിദ്യാർഥിയുടെ നേതൃത്വത്തിലാണ്   ‘ഇൻക്വിലാബ്’ എന്ന പുതിയ വിദ്യാർഥി കൂട്ടായ്മ രൂപം കൊള്ളുന്നത്.  ‘കാമ്പസ് ജനാധിപത്യം ‘ എന്നായിരുന്നു  ആ കൂട്ടായ്മയുടെ മുദ്രാവാക്യം. നിരന്തരമായ മർദനങ്ങളിലൂടെയും വ്യക്തിഹത്യ ലക്ഷ്യം വെച്ചുള്ള വ്യാജ പ്രചാരണങ്ങളിലൂടെയും പോലീസ് കേസുകളിലൂടെയുമൊക്കെയാണ് എസ് എഫ് ഐ ‘ഇൻക്വിലാബി’നെ  നേരിട്ടത്. എന്നാൽ ആ വർഷം തന്നെ സിദ്ദിഖ് 353 വോട്ടുകൾ നേടി എസ് എഫ് ഐയുടെ സ്റ്റാലിനിസ്റ്റ് ഗുലാഗുകളിൽ, ജനാധിപത്യബോധമുള്ള  വിദ്യാർഥികളുടെ എതിർ ശബ്ദത്തെ സംഘടിതമാക്കി.

സിദ്ദിഖ് റഷീദ്  മുസ്ലീമായതിനാൽത്തന്നെ, ‘വർഗീയവാദി’ എന്ന ലേബൽ നൽകിയാണ് എസ് എഫ് ഐ, ആ മുൻ സഖാവിനെ എതിരിട്ടത്.പ്രസ്തുത ലേബലിങ്ങിന്റെ   ന്യൂനപക്ഷവിരുദ്ധ  രാഷ്ട്രീയത്തെ നേരിട്ടാണ് ‘ഇൻക്വിലാബ്’ അതിന്റെ ആശയപരിസരം വികസിപ്പിക്കുന്നത്. എസ് എഫ് ഐ യുടെ മുസ്ലീം വിരുദ്ധ ഉള്ളടക്കത്തെ ചോദ്യം ചെയ്തു തുടങ്ങിയ ‘ഇൻക്വിലാബി’ന് എസ് ഐ ഒ , എം എസ് എഫ് തുടങ്ങിയ വിദ്യാർഥി പ്രസ്ഥാനങ്ങൾ പിന്തുണ നൽകി. അതോടുകൂടി മത-വർഗീയ പ്രസ്ഥാനങ്ങളെന്നു് ആരോപിച്ചു്  എസ് എഫ് ഐ അവരുടെ  ആക്രമണത്തിന്റെ ശക്തി വർദ്ധിപ്പിച്ചു. സിദ്ദിഖിനും, സഹപ്രവർത്തകരായ ഹബീബിനും ഫുആദിനുമെല്ലാം ഇടിമൂലകളിൽ വെച്ച്  നിരന്തരം മർദ്ദനമേൽക്കേണ്ടി വന്നു.

  • മുസ്ലിം വിദ്യാർഥിനികളുടെ രാഷ്ട്രീയം.

പിന്നീട് സൽവ അബ്ദുൽ ഖാദർ അടക്കമുള്ള  വിദ്യാർഥിനികൾ ഇൻക്വിലാബിന്റെ ഭാഗമായതോടെ  രാഷ്ട്രീയ പ്രവർത്തനം സജീവമായി. ‘ഇൻകിലാബ്’ എസ് ഐ ഒ യുടെ സൃഷ്ടിയാണെന്നും എസ് ഐ ഒ വിന്റെ മാതൃപ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ  നേതാക്കൾ  ഐ എസ് റിക്രൂട്ട്‌മെന്റ് കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും എസ് എഫ് ഐയുടെ സംസ്ഥാന നേതാവ് കാമ്പസിൽ പ്രസംഗിച്ചു.  ഇസ്ലാമോഫോബിക് പ്രചാരണങ്ങൾ തുടരുന്നതിനിടെ സൽവ അബ്ദുൽ ഖാദർ എസ് എഫ് ഐക്കാരാൽ ആക്രമിക്കപെട്ടു. അതോടെ  എസ് എഫ് ഐ യുടെ ക്രൂരമായ ആക്രമണങ്ങൾ ദേശീയ മാധ്യമങ്ങളിൽ വരെ  ചർച്ചയായി. സൽവയെ പിന്തുണച്ചവരെ ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഏജെന്റുമാരാക്കി ചിത്രീകരിച്ചു.അക്രമ രാഷ്ട്രീയത്തെ ഉത്തേജിപ്പിച്ച്  സി പി എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ തന്നെ മടപ്പള്ളിയിലെത്തി പ്രസംഗിച്ചു . എസ് എഫ് ഐ യെ എതിർത്താൽ, പെൺകുട്ടികളെയും നേരിടുമെന്ന പരാമർശത്തോടെ എസ് എഫ് ഐയുടെ സ്ത്രീവിരുദ്ധവും മുസ്ലീം വിരുദ്ധവുമായ രാഷ്ട്രീത്തെ സിപിഎം പിന്തുണക്കുന്നുവെന്ന പ്രഖ്യാപനമാണു കൊടിയേരി നടത്തിയത്.

എന്നാൽ കേന്ദ്രസർവകലാശാലകളിൽനിന്ന്  ബാപ്‌സ, എ എസ് എ,  തുടങ്ങിയ വിദ്യാർഥി പ്രസ്ഥാനങ്ങൾ  സൽവക്ക് പിന്തുണയുമായി വന്നത് എസ് എഫ് ഐയെ ശരിക്കും പ്രതിസന്ധിയിലാക്കി. കേരളത്തിൽ ജി ഐ ഒ, എസ് ഐ ഒ, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾ സൽവക്കു പിന്തുണ നൽകി. പ്രശ്‌നം കേരള നിയമസഭയിൽ വരെ ചർച്ചയായി.   കൂടുതൽ സാമൂഹിക പ്രവർത്തകരും ഫെമിനിസ്റ്റുകളും  കേന്ദ്രസർവകലാശാലകളിൽ പഠിക്കുന്ന മുസ്‌ലിം വിദ്യാർഥിനികളും വനിതാ ഗവേഷകരും സൽവക്കു പിന്തുണയുമായി വന്നത് എസ് എഫ് ഐക്കാരുടെ ആയുധ രാഷ്ട്രീയത്തിന്റെ ആണത്ത സ്വഭാവത്തെ വെളിച്ചത്തുകൊണ്ടുവന്നു. സൽവയെ ‘വിഷജന്തു’ എന്നു വിശേഷിപ്പിച്ചാണ് ആ കാമ്പസിൽ എസ് എഫ് ഐക്കാർ ഉറഞ്ഞു തുള്ളിയത്. സൽവയെ കാമ്പസിൽ നിന്നു പുറത്താക്കാൻ എസ് എഫ് ഐക്കാർ ആവതു ശ്രമിച്ചിട്ടും ജനകീയ സമ്മർദത്താൽ അവർക്കു പിൻവാങ്ങേണ്ടി വന്നു.  എസ് എഫ് ഐയും ഒരു മുസ്‌ലിം പെൺകുട്ടിയും എന്ന ശ്രദ്ധേയമായ ലേഖനത്തിൽ ജെ എൻ യുവിൽ നിന്നുള്ള ഗവേഷകയും ദലിത്- ബഹുജൻ- ന്യൂനപക്ഷ വിദ്യാർഥിനികളുടെയും സ്ത്രീവാദികളുടെയും കൂട്ടായ്മയായ ‘ഫോർ’ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഉമ്മുൽ ഫായിസ ഇങ്ങനെ എഴുതി: ‘ കാമ്പസ് രാഷ്ട്രീയത്തിലെ ആൺകോയ്മയുടെ വക്താക്കൾ പരമ്പരാഗത ജാതി-മത സാമൂഹിക ശക്തികൾ മാത്രമാണെന്നും എസ്.എഫ്.ഐ അത്തരം രാഷ്ട്രീയത്തിൽനിന്നു മുക്തമാണ് എന്ന വികലധാരണയാണ് ഇതിലൂടെ വെല്ലുവിളിക്കപ്പെടുന്നത്’ (മാധ്യമം ദിനപത്രം 15 ഫെബ്രുവരി 2017) . എസ് എഫ് ഐയുടെ ആണത്ത രാഷ്ട്രീയം, അവര്‍ക്ക് ആധിപത്യമുള്ള കാമ്പസുകളിൽ, സ്വതന്ത്ര ശബ്ദമുള്ള വിദ്യാർഥിനികളെ, വിശിഷ്യ കീഴാള വിദ്യാർഥിനികളെ വലിയ രീതിയിൽ സദാചാര പോലീസിങ്ങിനും രാഷ്ട്രീയ മർദനത്തിനും ഭീഷണിക്കും ഇരയാക്കുന്നുവെന്നു് കണ്ണൂർ ഗവ: പൊളിടെക്‌നിക്കിലെ സ്വന്തം പഠനാനുഭവം പറഞ്ഞുകൊണ്ടുതന്നെ  ഫായിസ ചൂണ്ടിക്കാട്ടുന്നു. സമാനമായ സദാചാര പോലീസ് ആക്രമണം  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ആവർത്തിച്ചതോടെ എസ് എഫ് ഐ യുടെ ആണത്ത രാഷ്ട്രീയം വലിയ സാമൂഹിക സംവാദമായി മാറി. വസ്തുനിഷ്ഠമായി  ഇത്തരം സംവാദങ്ങളെ അഭിമുഖീകരിക്കാതെ ഇസ്ലാമിന്റെ ലിംഗരാഷ്ട്രീയത്തെക്കുറിച്ചുള്ള ദൈവശാസ്ത്ര സംവാദങ്ങളുടെ അമൂർത്തതയിലേക്കു ചുരുക്കാനാണ് എസ് എഫ് ഐ ശ്രമിച്ചതെന്നാണു നിരീക്ഷിക്കാൻ കഴിയുന്നത്.

പിന്നീട് കേരളത്തിൽ രൂപവത്കരിക്കപ്പെട്ട വെൽഫെയർ പാർട്ടിയുടെ യുവജന വിദ്യാർഥി പ്രസ്ഥാനമായ ‘ഫ്രട്ടേണിറ്റി’യോട്  സഹകരിക്കാൻ  സൽവ അബ്ദുൽ ഖാദർ അടക്കമുള്ള ‘ഇൻക്വിലാബി’ലെ ഒരു വിഭാഗം വിദ്യാർഥികൾ തീരുമാനിച്ചു.  എസ് ഐ ഒവിന്റെയും വിവിധ ദലിത്-ബഹുജൻ /നവ ജനാധിപത്യ  ആക്റ്റിവിസ്റ്റുകളുടെയുമൊക്കെ പിന്തുണയോടെ രൂപവത്കരിക്കപ്പെട്ട ഫ്രട്ടേണിറ്റി മൂവ്‌മെന്റിനെതിരെയും സമാനമായ പ്രചാരണങ്ങളാണ് എസ് എഫ് ഐ അഴിച്ചുവിട്ടത്. എന്നാൽ എല്ലാത്തരത്തിലുള്ള ആക്രമണങ്ങളെയും അതിജീവിച്ച് ഒരു പതിറ്റാണ്ടിനു ശേഷം എസ് എഫ് ഐക്ക്  മടപ്പള്ളി കോളജിൽ  സീറ്റ്  നഷ്ടപ്പെടുത്തി ഫ്രട്ടേണിറ്റി മൂവ്‌മെന്റ് വിജയിച്ചു.

ആറു തവണയാണ് ആ സീറ്റിൽ എസ് എഫ് ഐ ക്കാർ റീ കൗണ്ടിങ് ആവശ്യപ്പെട്ടത്. എന്നിട്ടും വിജയപ്രഖ്യാപനം നടത്താൻ അവർ റിട്ടേണിങ് ഓഫീസറെ അനുവദിച്ചില്ല. എസ് എഫ് ഐയുടെ കൊടിയ മർദനങ്ങൾക്ക് ഇരയായ ഫുആദ്  ആണ് സുവോളജി  അസോസിയേഷനിൽ വിജയിച്ചു ചരിത്രം രചിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച പുതുവിദ്യാർഥി രാഷ്ട്രീയത്തിന്റെ ധീര ശബ്ദമായ  സൽവ അബ്ദുൽഖാദർ 301 വോട്ടുകൾ നേടുകയും ചെയ്തു.

മലബാറിലെ കാമ്പസ് രാഷ്ട്രീയത്തിൽ വ്യത്യസ്തമായ ചില ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടുവരാനും ജനാധിപത്യ കാമ്പസും ബഹുസ്വരതയും സംരക്ഷിക്കാനും കേവല ആണത്ത പ്രകടനമായി വിദ്യാർഥി രാഷ്ട്രീയത്തെ ചുരുക്കാനുമുള്ള എസ് എഫ് ഐ അടക്കമുള്ളവരുടെ  ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ ഈ വിജയങ്ങൾ പ്രചോദനമാകുമെന്നുറപ്പാണ്.

  • പഴയ മഹാരാജാസിന്റെ പുതുവഴികൾ

കേരളത്തിലെ ഏറ്റവും കാൽപ്പനിക സ്വഭാവമുള്ള കാമ്പസാണ് മഹാരാജാസ്. പക്ഷേ അപര സമൂഹങ്ങളുടെ ആത്മകഥകളിൽ മഹാരാജസിന്റെ  സ്വഭാവം ഹിംസയുടേതാണെന്ന്  കെ കെ ബാബുരാജ് അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നുണ്ട്. മഹാരാജാസിനെ ചുറ്റിപ്പറ്റിയുള്ള  ഇടതു കാൽപ്പനിക വ്യവഹാരം ശരിക്കും മൂടിവെക്കുന്നത് മുസ്ലീം വിദ്യാർഥികളുടെ മുൻകൈയിൽ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകളെ,  തീവ്രവാദം ,ഭീകരത തുടങ്ങിയ പ്രചാരണങ്ങൾ മറയാക്കിയും ദലിത് രാഷ്ട്രീയത്തെ സ്വത്വവാദമെന്നും ജാതിരാഷ്ട്രീയമെന്നും ആക്ഷേപിച്ചുമാണ് എന്നാണ്.

മഹാരാജാസിലും,  വിമതശബ്ദമുയർത്തുന്ന  വിദ്യാർഥികൾക്കെതിരെ നിരന്തരമായ കായികാക്രമണമാണ് എസ് എഫ് ഐ അഴിച്ചുവിട്ടിരുന്നത്. രോഹിത് വെമുലയുടെ ജീവത്യാഗത്തെത്തുടർന്ന്  ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ ആഹ്വാനം സ്വീകരിച്ച്   മഹാരാജാസിലെ ഇപ്പോഴത്തെ ഫ്രട്ടേണിറ്റി മൂവ്‌മെന്റ്  നേതാവ്  ഫുആദ് മുഹമ്മദ് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ പോയിരുന്നു.പിന്നീട് ജോയിന്റ് ആക്ഷൻ കമ്മിറ്റി ദേശീയ ബന്ദിന് ആഹ്വാനം ചെയ്തപ്പോൾ ഫുആദിന്റെ നേതൃത്വത്തിൽ മഹാരാജാസ് വിദ്യാർഥികൾ പഠിപ്പുമുടക്ക് നടത്താൻ തീരുമാനിച്ചു.ക്യാമ്പയിൻ നടക്കുന്നതിനിടെ അതുവരെ ഓട്ടോണമസ് കോളജിന്റെ പ്രശ്‌നങ്ങൾ പറഞ്ഞു സമരത്തിലായിരുന്ന എസ് എഫ് ഐ ചാടി വീണു. തുടര്‍ന്ന് പഠിപ്പുമുടക്കുന്നതടക്കമുള്ള തമാശക്കാണ് മഹാരാജാസ് സാക്ഷ്യം വഹിച്ചത്. പിന്നീട് രോഹിത് വെമുലയുടെ സ്മാരക സ്തൂപം സ്ഥാപിക്കുന്ന പരിപാടി നടത്തിയതിന്റെ പേരിൽ  വിദ്യാർഥികളെ  എസ് എഫ് ഐക്കാർ മർദിച്ചു. ഫുആദ് മുഹമ്മദ്  അടക്കമുള്ള വിദ്യാർഥികൾക്കുവേണ്ടി രോഹിത്തിന്റെ അമ്മ രാധികാ  വെമുല തന്നെ നേരിട്ടു  രംഗത്തു വന്നു . ഇതൊക്കെ എസ് എഫ് ഐ യുടെ ധാർമിക ബലത്തെ ചോർത്തിക്കളഞ്ഞ സംഭവമായിരുന്നു. ഇനിയും, മുഷ്ടിചുരുട്ടിയുള്ള ആണത്ത പ്രകടനങ്ങൾ കൊണ്ടും ദേശീയവാദികളെപ്പോലെ മത/ജാതി വർഗീയത എന്ന് ന്യൂനപക്ഷ സ്വരങ്ങളെ ലേബൽ ചെയ്തും എത്രകാലം പിടിച്ചുനിൽക്കുമെന്നും അവർക്കു സ്വയം ചിന്തിക്കാനുള്ള അവസരം കൂടിയായിരുന്നു പ്രസ്തുത സംഭവങ്ങളെ ചുറ്റിപ്പറ്റി നടന്ന പൊതു സംവാദങ്ങൾ. തീർച്ചയായും എസ് എഫ് ഐ കുറേക്കൂടി മാന്യത കാണിക്കാൻ നിർബന്ധിതരായി . കൂടുതൽ ജനാധിപത്യപരവും, സ്ത്രീകളെയും മറ്റു പാർശ്വവൽകൃതരെയും പേരിനെങ്കിലും ഒപ്പം കൂട്ടുന്നതുമായ  ഒരു രാഷ്ട്രീയത്തിലേക്കു പ്രവേശിക്കാൻ അവർ നിർബന്ധിതരായി.

ഒടുവിൽ മഹാരാജാസിൽ നടന്ന യൂണിയൻ  ഇലക്ഷനിൽ ഫ്രട്ടേണിറ്റി മൂവ്‌മെന്റ് ഒരു സീറ്റിൽ വിജയിച്ചു. എസ് എഫ് ഐ യുടെ കൊടിയ മർദനങ്ങൾക്കു വിധേയനായ ഇസ്ഹാഖ് ഇബ്രാഹീമാണ് മൂന്നാം വർഷ വിദ്യാർഥികളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. ചെയർമാൻ സ്ഥാനത്തേക്കു മത്സരിച്ച ഫുആദ് മുഹമ്മദ് 763 വോട്ട് നേടി കെ എസ് യു വിനെ പിന്തള്ളി രണ്ടാമത് എത്തിയതിനെ ചരിത്രപരം എന്നാണ് പല മാധ്യമങ്ങളും വിശേഷിപ്പിച്ചത്. 121 വോട്ടുകൾക്കാണ് ഫുആദ് പരാജപ്പെട്ടത്.

  • ടോകണിസവും കർത്വത്തിന്റെ രാഷ്ട്രീയവും

എസ് എഫ് ഐയുടെ ചെയർമാൻ സ്ഥാനാർഥി ദലിത് വിദ്യാർഥിനിയായ മൃദുല ഗോപിയായിരുന്നു. ആദ്യമായിട്ടാണ് എസ് എഫ് ഐ മഹാരാജാസിൽ ഒരു ദലിത് പെൺകുട്ടിയെ ചെയർപേഴ്‌സണായി മത്സരിപ്പിക്കുന്നത്. നിരവധി സംവാദങ്ങൾ ഈ വിഷയകമായി തുടരുന്നുണ്ട്. എന്തുകൊണ്ട് ഒരു ദലിത് വിദ്യാർഥിനി എന്ന ചോദ്യത്തിന്, നേരത്തെ പുതുവിദ്യാർഥി രാഷ്ട്രീയത്തിന്റെ മേഖലയിൽ സൽവ അബ്ദുൽഖാദർ, അടക്കമുള്ള ദലിത്- മുസ്ലീം വിദ്യാർഥിനികൾ നടത്തിയ വലിയ സമരങ്ങൾ, കീഴാള വിദ്യാർഥിനികളെ പരിമിതമായെങ്കിലും  ഉൾക്കൊള്ളാൻ എസ് എഫ് ഐ യെ നിരബന്ധിതമാക്കി എന്നതാണ് ആദ്യ നിരീക്ഷണത്തിൽ തന്നെ പറയാവുന്ന ഉത്തരം. പക്ഷേ,.ഘടനാപരവും കർതൃത്വപരവുമായ  വലിയ മാറ്റങ്ങളെ ചെറുക്കുന്ന ഒരു തന്ത്രമായിട്ടാണ് ഈ നീക്കത്തെ, കീഴാള വിദ്യാർഥി സംഘടനകൾ വിലയിരുത്തുന്നത്.

എസ് എഫ് ഐ യുടെ രാഷ്ട്രീയത്തിന്റെ  കേവല പ്രാതിനിധ്യ സ്വഭാവംകൊണ്ട് ദലിത്/കീഴാള  രാഷ്ട്രീയ മേഖലയിൽ കർതൃത്വപരമായ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ മാറ്റം സൃഷ്ടിക്കുന്നുണ്ടോ? ഒരു ദശകം മുന്‍പ്  പി കെ ബിജുവിനെ ആദ്യത്തെ ദലിത് അഖിലേന്ത്യാ പ്രസിഡന്റാക്കിയ എസ് എഫ് ഐ നടപടിയെ എ എസ് എ നേതാവും  ദലിത് വിദ്യാർഥി രാഷ്ട്രീയ ചിന്തകനുമായ അരുൺ അശോകൻ വിശേഷിപ്പിച്ചത് ടോക്കണിസം എന്നായിരുന്നു. കേന്ദ്ര സർവകലാശാലകളിൽ എ എസ് എ അടക്കമുള്ള അംബേദ്കർ സംഘങ്ങളെ ഇല്ലാതാക്കാനാണ് അത്തരമൊരു നീക്കം എസ് എഫ് ഐ ആവിഷ്‌കരിച്ചതെന്നു് അരുൺ നിരീക്ഷിക്കുന്നുണ്ട്. അതായത് സ്വതന്ത്ര രാഷ്ട്രീയമുള്ള കീഴാള സംഘടനകളുടെ അജണ്ടകളെ സ്വാംശീകരിച്ചില്ലാതാക്കുന്ന അധിനിവേശ യുക്തിയാണ് എസ് എഫ് ഐ പിന്തുടരുന്നത്. ഇതു കൂടുതൽ വിശദീകരിക്കാം.

ഒന്ന്) മൃദുലയുടെ വിജയം ദലിത് പെൺകുട്ടിയുടെ വിജയമായി ആഘോഷിക്കുന്നതിനെതിരെ മഹാരാജാസിലെ എസ് എഫ് ഐകാരിലെ  ‘വർഗശുദ്ധി’ക്കാർ   രംഗത്തു വന്നിരുന്നു. ചെയർമാനെ  ദലിതെന്നു വിളിക്കാതെ സഖാവെന്നു വിളിക്കൂ എന്നാണവരുടെ വാശി. രണ്ട്)  ഇതിൽ നിന്നു വ്യത്യസ്തമായി മുദുല ഗോപിയോടു പരാജയപ്പെട്ടതിൽ അഭിമാനിക്കുന്നുവെന്നാണ് ഫുആദ് മുഹമ്മദ്  മത്സര ശേഷം ഫെയ്‌സ്ബുക്കിൽ കുറിച്ചത്.  ഫുആദിന്റെ  പ്രസ്താവന കേവല പാർലമെന്ററി രാഷ്ട്രീയത്തിനപ്പുറത്ത് സാമൂഹിക ഉള്ളടക്കമുള്ള രാഷ്ട്രീയ നിലപാടായി വേണം മനസ്സിലാക്കാൻ.  മൂന്ന്) ഫ്രട്ടേണിറ്റി അടക്കമുള്ള നവവിദ്യാർഥി രാഷ്ട്രീയത്തിന്റെ കീഴാള രാഷ്ട്രീയ മുദ്രാവാക്യങ്ങൾ തന്നെയാവാം, ചരിത്രത്തിൽ  ആദ്യമായി ഒരു ദലിത് വനിതാ സ്ഥാനാർഥിയെ നിർത്താൻ എസ് എഫ് ഐക്കാരെ പ്രേരിപ്പിച്ചത്. കീഴാള രാഷ്ട്രീയത്തിന്റെ  സോഷ്യൽ ഏജൻസിയുടെ വികാസം ഇവിടെ തെളിഞ്ഞു കാണാം.

മൃദുലയുടെ സ്ഥാനാർഥിത്വത്തിലൂടെ,  ‘സഖാവ് ജാതി പറഞ്ഞു’ എന്നു പറഞ്ഞ് 20 വർഷം മുൻപു് തന്നെ ചവിട്ടിത്താഴ്ത്തിയ  എസ് എഫ് ഐക്കാർ, ദലിത് വിരുദ്ധ രാഷ്ട്രീയം തെറ്റായിരുന്നുവെന്നു സമ്മതിക്കുകയാണോയെന്നു് ദലിത് എഴുത്തുകാരനായ എ കെ വാസു തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ ഉന്നയിക്കുന്ന ചോദ്യം പ്രസക്തമാണ്.കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം, എസ് എഫ് ഐ കേരളത്തിലെ ക്യാമ്പസുകളിൽ നടത്തിയ ദലിത് ഹിംസയുടെ ചരിത്രവും നാം ഓർക്കണം. എം ജി യൂണിവേഴിസിറ്റിയിലെ വിവേകും ദീപ മോഹനുമടക്കമുള്ളവർ നേരിട്ടത് സമാനതകളില്ലാത്ത ആക്രമണങ്ങളാണ്.   എം ജി യൂണിവേഴ്‌സിറ്റിയിൽ  രൂപവത്കരിക്കപ്പെട്ട എ എസ് എ ക്കെതിരെ എസ് എഫ് ഐ നടത്തുന്ന ആക്രമണങ്ങൾ കാണാതെ, ദലിത് രാഷ്ട്രീയത്തോട് ഐക്യപ്പെടുന്നുവെന്നു പറയുന്നതിൽ എന്ത് അർഥമാണുള്ളത്?

തുടക്കത്തിൽ സൂചിപ്പിച്ച പോലെ, കേരളത്തിലെ കാമ്പസുകളിൽ നടക്കുന്ന ഈ അടിയൊഴുക്കുകൾ, മാറുന്ന ഇന്ത്യൻ  കാമ്പസിന്റെ ചലന നിയമങ്ങളെത്തന്നെയാണു പിന്തുടരുന്നത്. കയ്യൂക്കുകൊണ്ടും ഇസ്ലാമോഫോബിയകൊണ്ടും കീഴാള വിരുദ്ധത കൊണ്ടും ഈ മാറ്റത്തെ തടഞ്ഞുനിറുത്താൻ എസ് എഫ് ഐക്ക് ഇനി അത്രയെളുപ്പം  സാധിക്കില്ലെന്നാണ് പുതിയ തിരഞ്ഞെടുപ്പുഫലങ്ങൾ നൽകുന്ന സന്ദേശം.

Top