ജെ.എന്‍.യു. : ബഹുജന്‍ രാഷ്ട്രീയത്തിന്റെ പുതുവഴി

ജെ.എന്‍.യു അംബേദ്കറിലേക്ക് ശ്രദ്ധകോന്ദ്രീകരിച്ച വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പായിരുന്നു ഈ വര്‍ഷത്തേത്. ജനാധിപത്യത്തെയും സാമൂഹിക നീതിയെയും കുറിച്ച അംബേദ്കറുടെ രാഷ്ട്രീയ അധ്യാപനങ്ങളെ തെരഞ്ഞെടുപ്പ് കാലത്തേക്കെങ്കിലും ഏറ്റെടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയുകയില്ല എന്നത് ഇടത്- വലത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ലിംഗ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് എ.ബി.വി.പി യുടെ നിലപാടെന്ത് എന്ന ചോദ്യത്തിന്, എ.ബി.വി.പി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നല്‍കിയ ഉത്തരം ഞങ്ങള്‍ക്ക് അംബേദ്കറിന്റെ അതേ നിലപാടാണ് എന്നായിരുന്നു. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ അംബേദികറുടെ പേര് പരാമര്‍ശിക്കാതെ ഒരൊറ്റ സംഘടന പ്രതിനിധിയും സംസാരിച്ചില്ല എന്നതും അംബേദ്കറൈറ്റ് രാഷ്ട്രീയം എത്രത്തോളം ജെ.എന്‍.യു വിനെ സ്വാധീനിച്ചു എന്നതിന്റെ ഉദാഹരണങ്ങളാണ്.

ജെ.എന്‍.യുവില്‍ വീണ്ടും ഒരു തെരെഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു ശേഷം നടന്ന ജെ.എന്‍.യു തിരഞ്ഞെടുപ്പ് വ്യത്യസ്തമാവാന്‍ നിരവധി കാരണങ്ങളുണ്ട്. ഇതിനെ ഒരേ സമയം, മണ്ഡലാന്തര രാഷ്ട്രീയത്തിന്റെ ഭാഗമായും ഇന്ത്യന്‍ കാമ്പസിലെ ബഹുജന്‍ രാഷ്ട്രീയത്തിന്റെ വികാസമായും കാണേണ്ടതുണ്ട്.
വ്യക്തമായും ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ഒരു ഫാഷിസ്റ്റ് ഭരണകൂടം, മുസ്ലീംകളെയും മതന്യൂനപക്ഷങ്ങളെയും പുറം അപരരായും ദലിത് ബഹുജനങ്ങളെ അകം അപരരായും നിര്‍മിച്ചു നടത്തുന്ന ഫാഷിസ്റ്റ്‌രാഷ്ട്രീയ നിര്‍മ്മാണത്തിന്റെ സാഹചര്യത്തില്‍, രാജ്യത്തെ പുതിയ ജനാധിപത്യ പ്രതിരോധപ്രസ്ഥാനത്തിന്റെ ഭാവി കൂടി ജെ.എന്‍.യു തെരഞ്ഞെടുപ്പ് സജീവമായി ചര്‍ച്ചചെയ്തിരുന്നു.

  • മണ്ഡലാനാന്തര രാഷ്ട്രീയം

രണ്ടാം മണ്ഡലിനു പത്തു വര്‍ഷം തികയുമ്പോള്‍ രാജ്യത്തെ പരമ്പരാഗത ഇടതുകോട്ടയില്‍ ബഹുജന്‍രാഷ്ട്രീയത്തിന്റെ അതിശക്തമായ ഒരു ബ്ലോക്ക് ഉയര്‍ന്നു വരുന്നതാണ് അവസാന കാഴ്ച. മണ്ഡല്‍ അനന്തരരാഷ്ട്രീയം എന്താണ് നമ്മുടെ കാമ്പസുകളില്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഏറ്റവും തെളിമയാര്‍ന്ന ഉദാഹരണം കൂടിയായിരുന്നു ജെ.എന്‍.യു തെരഞ്ഞെടുപ്പ്. സിനിമകളും രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ജെ.എന്‍.യു വിനെപ്പറ്റി നിര്‍മിച്ച റാഡിക്കല്‍ പ്രതിച്ഛായ ഒരു മണ്ഡലാന്തര കാമ്പസില്‍ എത്രകാലം തകരാതെ നിലനില്‍ക്കും എന്ന ചോദ്യം മുന്നിലുണ്ട്. ബഹുജന്‍ ചിന്തകനായ കാഞ്ച ഇളയ്യ ഒരു കാലത്ത് അഗ്രഹാരം എന്ന് വിളിച്ച കാമ്പസാണ് ജെ.എന്‍.യു എന്നോര്‍ക്കുക.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഇളക്കം തട്ടാത്ത കോട്ടയായ ജെ.എന്‍.യു അങ്ങനെ ബഹുജന്‍ രാഷ്ട്രീയത്തിന്റെ വ്യാകരണമുള്ള ഹൈദരാബാദ്, പോണ്ടിച്ചേരി, ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാഗ്വേജസ് സര്‍വകലാശാലകളുടെ വഴി തിരഞ്ഞെടുത്തിരിക്കുന്നു. പുതിയൊരു റാഡിക്കല്‍ ജനാധിപത്യ രാഷ്ട്രീയം ബഹുജന്‍ രാഷ്ട്രീയത്തിന്റെ നീലവര്‍ണമേറി ജെ.എന്‍.യുവില്‍ ചുവടുറപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ കാമ്പസ്സുകളില്‍ വിശിഷ്യ ഹൈദരാബാദ് സര്‍വകലാശാലയില്‍ വളരെ നേരത്തെ ആരംഭിച്ച ഈ മുന്നേറ്റം ജെ.എന്‍.യുവിലെത്താന്‍ വളരെ വൈകി എന്നാണ് തോനുന്നത്.
തെരെഞ്ഞെടുപ്പില്‍ ഇടതു സംഖ്യത്തോട് നേരിയ വോട്ടിന് പരാജയപ്പെട്ടെങ്കിലും കാമ്പസിന്റെ രാഷ്ട്രീയ വ്യാകരണം ബഹുജന്‍ രാഷ്ട്രീയം കൈക്കലാക്കി കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ അധസ്ഥിതര്‍ സ്വന്തം സാമൂഹിക സ്ഥാനത്തു നിന്ന് സംസാരിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയം ജെ.എന്‍.യുവില്‍ ഇനിയുള്ള കാലം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ട്. മണ്ഡല്‍ ഉണ്ടാക്കിയ ഈ വലിയ മാറ്റത്തെ ഈ അര്‍ത്ഥത്തില്‍ കാണേണ്ടതുണ്ട്. മണ്ഡല്‍ രാഷ്ട്രീയത്തിന്റെ അന്ത:സത്ത ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയാതെ പോയവരായിരുന്നു പാര്‍ലമെന്ററി ഇടതുപാര്‍ട്ടികള്‍. ഈ സാഹചര്യത്തിലാണ് ജെ.എന്‍.യു ഇലക്ഷനില്‍ വിജയം നേടിയ ഇടതു ഐക്യത്തിന്റെ അവകാശങ്ങള്‍ ചര്‍ച്ചചെയ്യേണ്ടത്.

  • ഇടതുഐക്യത്തിന്റെ കാരണങ്ങള്‍

ഇന്നലെവരെ പരസ്പരം വിയോജിച്ചിരുന്ന, ഒരിക്കലും ഒപ്പം മത്സരിക്കാത്ത, ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ എല്ലാ വ്യത്യാ സങ്ങളും മറന്ന് ഒരുമിച്ചു എന്നതാണ് പ്രധാന കൗതുകം. എസ്.എഫ്.ഐയുടെ ഒരിക്കലും യഥാര്‍ത്ഥ ഇടതുപക്ഷ ഇടപെടലുകളല്ല എന്നും സി .പി.എമ്മിന്റെ നയവൈകല്യങ്ങള്‍ സിംഗൂരും നന്ദിഗ്രാമും ടി.പി.ചന്ദ്രശേഖരന്‍ വധം വരെ ഉയര്‍ത്തികാട്ടിയും സംസാരിച്ചിരുന്ന ഐസ (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) പക്ഷെ, ചരിത്രത്തിലാദ്യമായി എസ്.എഫ്.ഐ എന്ന സ്വന്തം രാഷ്ട്രീയ എതിരാളിയോട് സഖ്യം സ്ഥാപിച്ചു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത ബാസോ (ഭഗത് സിങ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍) എന്ന സംഘടന ഇപ്രാവശ്യം എസ്.എഫ്.ഐ- ഐസ സഖ്യത്തിന് വോട്ട് ചെയ്തു. ഐസയും എസ്.എഫ്.ഐയും ഒന്നിച്ചപ്പോള്‍ ഇടതു സഖ്യത്തില്‍ നിന്ന് പുറത്തായ കനയ്യകുമാറിന്റെ എ.ഐ.എസ്.എഫും ഒടുവില്‍ ഇടതു സഖ്യത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. 2012 ല്‍ എസ്.എഫ്.ഐ വിട്ട വിമതരുടെ സംഘടന ഡി.എസ്.എഫ് (ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) സെന്‍ട്രല്‍ പാനലില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മറ്റു സീറ്റുകളില്‍ ഇടതു സഖ്യത്തിന് വോട്ടു ചെയ്തു. ഇതായിരുന്നു ഇടതു സഖ്യത്തിന്റെ ആകെത്തുക.
ഇടതുസഖ്യം സ്വയം വിശദീകരിച്ചത് അത് എ.ബി.വി.പി ക്കെതിരായ രാഷ്ട്രീയ ഐക്യമാണെന്നാണ്. ഐഡിയ ഓഫ് ജെ.എന്‍.യുവിനുവേണ്ടി നാം ഒരുമിച്ചു നില്‍ക്കണം എന്നാണ് അവര്‍ പറഞ്ഞത്. ജെ.എന്‍.യുവിനെ എ.ബി.വി.പി യില്‍ നിന്നും ഞങ്ങളാണ് സംരക്ഷിക്കുകയെന്നും, അതിന് ന്യൂനപക്ഷ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യുംമെന്നായിരുന്നു ഇടതു പക്ഷ സഖ്യം പ്രചാരണം നടത്തിയിരുന്നത്. ഫാഷിസത്തിനെതിരെ (പക്ഷെ, സെമി ഫാഷിസം മാത്രമേയൊള്ളൂവെന്നാണ് പ്രകാശ് കാരാട്ട് ഇപ്പോള്‍ പറയുന്നത്) ഇടതു ഐക്യം എന്ന മുദ്രാവാക്യം പഴയതുപോലെ മുന്നണി പോരാളി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ തന്നെ വിഭാവനം ചെയ്യപ്പെട്ടതായിരുന്നു. മുകളില്‍ നിന്ന് നയിക്കുന്നവരും താഴെനിന്ന് നയിക്കപ്പെടുന്നവരും എന്ന മേല്‍കീഴ് ജനാധിപത്യത്തിന്റെ മാതൃകയിലാണ് ഇടതുപാര്‍ട്ടികള്‍ ജെ.എന്‍.യുവില്‍ ജനാധിപത്യ രാഷ്ട്രീയം സങ്കല്‍പ്പിച്ചിരുന്നത്.
എന്നാല്‍, ഇടത് പ്രചാരണം യാഥാര്‍ത്ഥത്തില്‍ ബഹുജന്‍ വിദ്യാര്‍ത്ഥി സംഘടനയായ ബാപ്‌സയുടെ മുന്‍കൈയില്‍ ജെ.എന്‍.യു വില്‍ ഉയര്‍ന്നു വരുന്ന ബദല്‍ ബഹുജന്‍ രാഷ്ട്രീയത്തെ നേരിടാനുള്ള രാഷ്ട്രീയ നീക്കമായിരുന്നു. രസകരമായ വസ്തുത, പിന്നാക്ക വിദ്യാര്‍ത്ഥികളുടെ മുന്‍കൈയ്യില്‍ രൂപപ്പെട്ട ബാപ്‌സ (ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) ക്ക് വോട്ടു നല്‍കിയാലും എ.ബി.വി.പി യെ പരാജയപ്പെടുത്താമല്ലോ എന്ന ചോദ്യം പലരും ഇടതുസംഘടനകളോട് ചോദിച്ചെങ്കിലും ഉത്തരം ഉണ്ടായിരുന്നില്ല. മുസ്ലിം, ദലിത്, ആദിവാസി, ഒ.ബി.സി വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ രൂപപ്പെട്ടുവെന്ന ബഹുജന്‍ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തെ ‘ഫാഷിസം വരും’ എന്ന് പേടിപ്പെടുത്തി നിയന്ത്രിച്ചു നിര്‍ത്താനാണ് ഇടതു സംഘടനകള്‍ ശ്രമിച്ചു കൊണ്ടിരുന്നത്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ മുന്‍കൈയില്‍ രൂപപ്പെട്ട രാഷ്ട്രീയ വേദികളെ പിന്തുണയ്ക്കുകയും അവരുടെ സാമൂഹിക കര്‍ത്തൃത്വത്തെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയത്തെയാണ് ഇടതു സംഘടനകള്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ചത്.

  • ഇടതു പക്ഷമില്ലാത്ത മുദ്രാവാക്യങ്ങള്‍

ജെ.എന്‍.യുവില്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് കേട്ട മുദ്രാവാക്യങ്ങള്‍ പഴയതായിരുന്നില്ല. ജെ.എന്‍.യുവില്‍ കാലങ്ങളായി കേട്ടുവരാറുള്ള ഇടത് കാല്‍പനിക മുദ്രാവാക്യങ്ങള്‍ ഇടത് സംഘടകള്‍തന്നെ കൈയൊഴിഞ്ഞു എന്നതാണ് ഈ പ്രാവശ്യത്തെ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത. ”ഹോ ഹോ ഹോചിമിന്‍, മാവോ ലെനിന്‍ ഭഗത് സിംങ്….വി ഷാല്‍ ഫൈറ്റ്,വി ഷാല്‍ വിന്‍” എന്നിത്യാദി സ്ഥിരം മുദ്രാവാക്യങ്ങള്‍ ഈ പ്രാവശ്യം മുഴങ്ങിക്കേട്ടില്ല.പഴകിത്തേഞ്ഞ വിപ്ലവഭാഷയ്ക്ക് പ്രാധാന്യം നഷട്ടപ്പെട്ടെന്ന തിരിച്ചറിവ് പെട്ടെന്നുണ്ടായതല്ല. മറിച്ച് കാമ്പസില്‍ ശക്തിപ്പെട്ട ദലിത്-ബഹുജന്‍ വിദ്ദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ സമ്മര്‍ദം ഇടത് വിദ്ദ്യാര്‍ഥി സംഘടനകളെ പുതിയ മുദ്രാവാക്യങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.നാലു വര്‍ഷമായി ഈ കാമ്പസില്‍ പഠിക്കുന്ന വിദ്യാര്‍ഥി എന്ന നിലക്ക്, ആദ്യമായാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ”ജയ് ഭീം” എന്ന് ഉറക്കെ വിളിക്കുന്നത് കാണാന്‍ കഴിഞ്ഞത്.
ബാപ്‌സ കൂടുതലായും പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശപ്പോരാ ട്ടങ്ങള്‍ക്ക് നേത്യത്വം കൊടുത്ത ചരിത്രവ്യക്തികളെ മുദ്രാവാക്യങ്ങളില്‍ സാമാന്യമായി ഉപയോഗിച്ചു.കാന്‍ഷിറാം, സാവിത്രി ഫൂലെ ,ശൈഖ് ഫാത്തിമ,ജോതി റാ ഫൂലെ,ബിര്‍സ മുണ്ടെ,പെരിയോര്‍ ,അംബേകദ്കര്‍ തുടങ്ങിയ നോതാക്കള്‍, രോഹിത് വെമുല, മുദസിര്‍ കമ്രാന്‍, (ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാഗ്വേജ് യൂനിവേഴിസിറ്റിയില്‍ വിധേയമായി ആത്മഹത്യ ചെയ്യേണ്ടി വന്ന കാശ്മീരി മുസിം വിദ്യാര്‍ത്ഥി) എന്നിവര്‍ ബാപ്‌സയുടെ മുദ്രാവാക്യങ്ങളുടെ ഭാഗമായി.ദലിതകളുടെയും മറ്റു ബഹുജന്‍ ജനവിഭാഗങ്ങളുടെയും വോട്ടു ബാങ്കായി ഉപയോഗിച്ച് മുന്നോട്ട് പോകുന്ന സവര്‍ണ്ണ ഭരണകൂടങ്ങള്‍ക്കെതിരെ, കാന്‍ഷിറാം മുന്നോട്ട് വച്ച ”വോട്ട് ഹമാരാ, രാജ് തുമാരാ,നഹിചലേഗാ…(ഞങ്ങളുടെ വോട്ട്, നിങ്ങളുടെ ഭരണം.. ഇനിയില്ല, ഇനിയൊരിക്കലുമില്ല)” എന്ന മുദ്രാവാക്യവും വ്യാപകമായി ബാപ്‌സ ഉപയോഗിച്ചു.”ജയ് ഭീം മണ്ഡല്‍ ജയ് ജയ് മണ്ഡല്‍”, ”നഹി സഹേഗെ ഹമീര്‍പുര്‍,നഹി സഹേഗെ ദാദ്രി, ഫിര്‍ ബനാവോ ഫിര്‍ ബനാവോ ഫിര്‍ ബനാവോ ബാബരി” (ഹമീര്‍ പുരും ദാദ്രിയും അനുവദിക്കില്ല, ബാബരി പുനര്‍ നിര്‍മ്മിക്കൂ) എന്നിങ്ങനെ ബാബരിയും മണ്ഡലും മുദ്രാവാക്യങ്ങളുടെ ഭാഗമായി. ഗാന്ധി, നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ദേശീയ വാദികളെയോ മാര്‍ക്‌സ്, ലെനിന്‍, മാവോ, ഹോമിചിന്‍ തുടങ്ങിയ മാര്‍ക്‌സിസ്റ്റുകളെയോ അല്ല മറിച്ച് ദലിത് ബഹുജന്‍ പക്ഷത്തു നിന്നു വരുന്ന കീഴാള രാഷ്ട്രീയ നേതാക്കളെയാണ് ബാപ്‌സ രാഷ്ട്രീയ ഐക്കണുകളുമായി മുന്നോട്ടു വച്ചത്.

  • അംബേദ്കറും ജെ.എന്‍.യുവും

ജെ.എന്‍.യു അംബേദ്കറിലേക്ക് ശ്രദ്ധകോന്ദ്രീകരിച്ച വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പായിരുന്നു ഈ വര്‍ഷത്തേത്. ജനാധിപത്യത്തെയും സാമൂഹിക നീതിയെയും കുറിച്ച അംബേദ്കറുടെ രാഷ്ട്രീയ അധ്യാപനങ്ങളെ തെരഞ്ഞെടുപ്പ് കാലത്തേക്കെങ്കിലും ഏറ്റെടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയുകയില്ല എന്നത് ഇടത്- വലത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ലിംഗ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് എ.ബി.വി.പി യുടെ നിലപാടെന്ത് എന്ന ചോദ്യത്തിന്, എ.ബി.വി.പി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നല്‍കിയ ഉത്തരം ഞങ്ങള്‍ക്ക് അംബേദ്കറിന്റെ അതേ നിലപാടാണ് എന്നായിരുന്നു. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ അംബേദികറുടെ പേര് പരാമര്‍ശിക്കാതെ ഒരൊറ്റ സംഘടന പ്രതിനിധിയും സംസാരിച്ചില്ല എന്നതും അംബേദ്കറൈറ്റ് രാഷ്ട്രീയം എത്രത്തോളം ജെ.എന്‍.യു വിനെ സ്വാധീനിച്ചു എന്നതിന്റെ ഉദാഹരണങ്ങളാണ്.
ഡി.എസ്.യു (ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് .യൂണിയന്‍) എന്ന മാവോവാദി പ്രത്യയശാസ്ത്രമുള്ള വിദ്യാര്‍ത്ഥി സംഘടനയുടെ ഭാഗമായിരുന്ന ഉമര്‍ ഖാലിദ്, അനിര്‍ഭാന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ സംഘടന പിളര്‍പ്പിനുശേഷം രൂപവത്കരിച്ച പുതിയ സംഘടനയുടെ പേര് ബാസോ (ഭഗത്സിങ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍) എന്നായിരുന്നു. ബാപ്‌സയുടെ അബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ കാമ്പസില്‍ നിലനില്‍ക്കുന്ന ഇടം തട്ടിയെടുക്കാനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നത്. മാവോവാദി ആഭിമുഖ്യമുള്ളവര്‍വരെ അംബേദ്കറുടെ പേരില്‍ സംഘടന തുടങ്ങേണ്ടിവരുന്നിടത്തേക്ക് ജെ.എന്‍.യു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കാലാവസ്ഥ മാറി എന്നു തന്നെ പറയാം. ഒരു ബഹുജന്‍ രാഷ്ട്രീയവാദിയെ സ്വാംശീകരിച്ചില്ലാതാക്കാന്‍ ശ്രമിക്കുക മാത്രമല്ല ബാപ്‌സ പോലുള്ള അംബേദ്കറൈറ്റ് സംഘടനകളെ കപട അംബേദ്കറൈറ്റുകള്‍ എന്ന് വിളിച്ച് ആക്ഷേപിക്കാനാണ് ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയുംപോലുള്ളവര്‍ ശ്രമിച്ചത്.

  • ബാപ്‌സയുടെ പിറവി

ജെ.എന്‍.യു വില്‍ ദലിത് ബഹുജന്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് ബാപ്‌സയുടെ വരവോടെയായിരുന്നു. അതിനുമുമ്പ് യു.ഡി.എഫ് (യുനൈറ്റഡ് ദലിത് സ്റ്റുഡന്റ്‌സ് ഫോറം) എന്ന പേരില്‍ ദലിത് വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക സംഘടന നിലവിലുണ്ടായിരുന്നു. ബി.എസ്.എഫ് (ബഹുജന്‍ സ്റ്റുഡന്റ്‌സ് ഫ്രണ്ട്) എന്ന ബഹുജന്‍ വിദ്യാര്‍ത്ഥി സംഘടന മുമ്പൊരിക്കല്‍ മത്സരിച്ചിരുന്നു. അധികാരരാഷ്ട്രീയത്തില്‍ ദലിത് ബഹുജന്‍ വിദ്യാര്‍ത്ഥികള്‍ ഇടപെടേണ്ടതുണ്ട് എന്ന യു.ഡി.എഫിന്റെ നേതാക്കളിലുണ്ടായ ആലോചനയാണ് ബാപ്‌സയുടെ പിറവിയിലേക്ക് വഴിതെളിച്ചത്. വിദ്യാര്‍ത്ഥി വിഷയങ്ങളില്‍, സവിശേഷിച്ചും പിന്നാക്ക വിദ്യാര്‍ത്ഥികളുടെ സാമൂഹിക നീതിയുമായി ബന്ധപ്പെട്ട് ജെ.എന്‍.യുവിലെ ഇടത് മുഖ്യധാരാ വിദ്യാര്‍ത്ഥി സംഘടനകള്‍ തികഞ്ഞ പരാജയമാണെന്ന വിലയിരുത്തല്‍ ബാപ്‌സക്കുണ്ട്. സാംസ്‌കാരികമായി ഹൈന്ദവവത്ക്കരിക്കപ്പെട്ടതാണ് ഇടതു സംഘടനകളെന്നും അതുകൊണ്ടുതന്നെ ആര്‍.എസ്.എസ് പോലുള്ള ബ്രാഹ്ണ്യ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന സംഘടനകളോട് ഏറ്റുമുട്ടാന്‍ ഇടതുപക്ഷത്തിന് ഫലപ്രദമായി ഒരിക്കലും കഴിയില്ല എന്നത് ഇന്ത്യന്‍ ഇടതിന്റെ ചരിത്രവും വര്‍ത്തമാനവും മുന്‍നിര്‍ത്തി ബാപ്‌സ വാദിക്കുന്നു.
ബാപ്‌സക്കെതിരെ അസത്യങ്ങള്‍ നിറഞ്ഞ അപവാദപ്രചരണങ്ങളായിരുന്നു വ്യത്യസ്ത ഇടത് സംഘടനകള്‍ നടത്തിയിരുന്നത്. അംബേദ്കറൈറ്റ് സംഘടനകള്‍ വര്‍ഗ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല എന്നായിരുന്നു അവരുടെ മുഖ്യാരോപണങ്ങളിലൊന്ന്. പിന്നാക്ക ജനവിഭാഗങ്ങളുടെ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങളെ ബാപ്‌സ പരിഗണിക്കുന്നില്ല എന്നത് മറ്റൊരാരോപണമായിരുന്നു. ചെങ്ങറയും നില്‍പുസമരവും സിംഗൂരും നന്ദിഗ്രാമുമടക്കം പിന്നാക്ക ജനവിഭാഗങ്ങളുടെ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ അധികാരവും പാര്‍ട്ടി സംവിധാനവുമുപയോഗിച്ച് അടിച്ചമര്‍ത്തിയ ചരിത്രം മാത്രമുള്ള സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സഖാക്കളാണ് ബാപ്‌സക്കെതിരെ ഈ വിമര്‍ശനമുന്നയിക്കുന്നത് എന്നതാണ് രസകരമായ വസ്തുത.
ദലിത് ബഹുജന്‍ മൂവ്‌മെന്റുകള്‍ എന്നും ഭൂമിയുടെ രാഷ്ട്രീയം ഉന്നയിച്ചിരുന്നു എന്ന് നമുക്ക് കാണാം. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്‍കൈയില്‍ രൂപപ്പെട്ട ഭൂപരിഷ്‌കരണം എങ്ങനെ ദലിതുകള്‍ക്ക് ഭൂമി നിഷേധിച്ചു എന്നതിന് കേരളത്തില്‍ അങ്ങോളമിങ്ങോളം നിരന്നുകിടക്കുന്ന കോളനികള്‍ മാത്രം സാക്ഷ്യംപറയും. ഭൂമിയുടെയും തൊഴിലിന്റെയും ജാതിയെക്കുറിച്ച് സംസാരിക്കാന്‍ ഇടതുപക്ഷം മടി കാണിച്ചപ്പോള്‍, ജാതീയത മുന്നോട്ട് വെച്ച ഭൂമിയുടെ നിര്‍ണയാധികാരങ്ങളെ എടുത്തുപറഞ്ഞുതന്നെയാണ് ദലിത് ബഹുജന്‍ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് പോയത്. ”ജോസമീന്‍ സര്‍ക്കാരി ഹേ, വോ സമീന്‍ ഹമാരി ഹേ ”(ഏത് ഭൂമി സര്‍ക്കാറിന്റേതാണോ, ആ ഭൂമി ഞങ്ങളുടേതാണ്)” എന്ന പ്രശസ്ത മുദ്രാവാക്യം ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടേതായിരുന്നു.
ബാപ്‌സക്കെതിരെ ഉന്നയിക്കപ്പെട്ട മറ്റൊരു പ്രധാനാരോപണം ജെ.എന്‍.യുവില്‍ നടന്ന Stand with JNU മൂവ്‌മെന്റിന്റെ ഭാഗമായിരുന്നില്ല ബാപ്‌സ എന്നതായിരുന്നു. ലിബറല്‍ സവര്‍ണ മീഡിയയുടെ കാമറകളിലേക്ക് തള്ളിക്കയറാത്തവരെല്ലാം സമരത്തിന്റെ ഭാഗമാവാത്തവരാണെന്നുപറയാന്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ ഒട്ടും മടികാണിച്ചില്ല. ഫെബ്രുവരി ഒമ്പതിലെ കാശ്മീര്‍ ഐക്യദാര്‍ഢ്യ പരിപാടിക്കുശേഷം എ.ബി.വി.പി ആദ്യം പരാതി കൊടുത്തവരില്‍ ബാപ്‌സയുടെ മുന്‍നിര നേതാക്കളായ ചിന്മയ് മഹാനന്ദ്, ഭുപാലി കുസും തുടങ്ങിയവരുണ്ടായിരുന്നു എന്നത് അറിയാത്തതു കൊണ്ടല്ല, മറിച്ച് ഇത്തരം അപവാദ പ്രചാരണങ്ങളിലൂടെ അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ തളര്‍ത്തിക്കളയാം എന്ന ആലോചനയായിരുന്നു ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍.
ബാപ്‌സയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി സോംപിംപ്ലെ രാഹുലിനെതിരെ ഉമര്‍ ഖാലിദിനെപ്പോലുള്ള റാഡിക്കല്‍ ഇടതുപക്ഷക്കാരും ബാസോ, ഐസ, എസ്.എഫ്.ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനകളും നടത്തിയ പ്രചാരണം അര്‍നബ് ഗോസ്വാമിയുടെ മേലാള ഗോസിപ്പിന്റെ മറ്റൊരു പതിപ്പ് തന്നെയായിരുന്നു എന്ന് പറയാം. രാഹുല്‍ നടത്തിയ ഒരു പ്രസംഗത്തിന്റ അമ്പതു സെക്കന്‍ഡ് മാത്രം അടര്‍ത്തിയെടുത്ത് രാഹുല്‍ എ.ബി.വി.പി അനുഭാവിയാണ് എന്നിത്യാദി പ്രചാരണം യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളില്‍ ശക്തമായിരുന്നു.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ജാതീയത നിറഞ്ഞ സമീപനങ്ങള്‍ക്കെതിരെ ബാപ്‌സ ലാല്‍ ബഗവാ ഏക് ഹേ (ചുവപ്പും കാവിയും ഒന്നുതന്നെ) എന്ന മുദ്രാവാക്യമുയര്‍ത്തിയപ്പോള്‍, ആ മുദ്രാവാക്യം പിന്നാക്ക സമൂഹങ്ങളുടെ രാഷ്ട്രീയ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഇടതുരാഷ്ട്രീയത്തിന്റെ സമീപനങ്ങളോടുള്ള പ്രതികരണമായിരുന്നു. അതിനോട് രാഷ്ട്രീയമായി സംവദിക്കുന്നതിനു പകരം, എ.ബി.വി.പിക്കെതിരെയുള്ള രാഷ്ട്രീയ ശബ്ദങ്ങളെ ബാപ്‌സ ഇല്ലാതാക്കുന്നു എന്ന് മുറവിളി കൂട്ടുകയായിരുന്നു ഇടതുപക്ഷം ചെയ്തത്. എ.ബി.വി.പിയുടെ മുഖ്യ ലക്ഷ്യം ഇടതുപക്ഷത്തെ ഇല്ലാതാക്കുകയാണെന്നും അത് കഴിഞ്ഞാല്‍ ബാപ്‌സ പോലെയുള്ള ദലിത് സംഘടനകള്‍ എളുപ്പം ബി.ജെ.പിയിലേക്ക് കൂടിച്ചേരും തുടങ്ങിയ രസകരമായ ജാതിവാദങ്ങളും കാമ്പസിന്റെ ഭാഗമായി ഉണ്ടായിരുന്നു.
”പൂരാ ജെ.എന്‍.യു ലാല്‍ ഹെ, ലാല്‍ രഹേഗാ” (ജെ.എന്‍.യു മുഴുവന്‍ ചുവപ്പാണ്, ചുവപ്പ് തന്നെയായിരിക്കും) എന്ന സ്ഥിരം വാചാടോപങ്ങള്‍ തന്നെയായിരുന്നു ഇടത് സംഘടനകളുടേത്. ചുരുക്കത്തില്‍, ദിനേന അവഗണനകളും അടിച്ചമര്‍ത്തലുകളും നേരിടുന്ന കീഴാള വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ സാന്നിധ്യങ്ങളുടെ കൂടെ നില്‍ക്കുന്നതിനു പകരം, നേരിട്ടും അല്ലാതെയും ഈ സാമൂഹിക നീതിയുടെ രാഷ്ട്രീയത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇടത് സംഘടനകള്‍ ചെയ്തത്. എല്ലാതരം ഇടതു സംഘടനകളും ഒരുമിച്ച് നിന്ന് നേരിട്ടിട്ടും ബാപ്‌സയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഒ.രാഹുല്‍ കേവലം 409 വോട്ടിനു മാത്രമാണ് രണ്ടാമതായത്. രംഗപ്രവേശം ചെയ്ത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അഞ്ഞൂറ് ശതമാനത്തോളം വോട്ടാണ് ബാപ്‌സ ഈ പ്രാവശ്യം നേടിയത്. ഐസയുടെ സ്ഥിരം വോട്ടുബാങ്കുകള്‍, പ്രത്യേകിച്ചും പിന്നോക്ക വിദ്യാര്‍ത്ഥികളില്‍ നിന്നുള്ളവ കൂട്ടമായി ബാപ്‌സക്ക് പോയിട്ടുണ്ട് എന്ന് തെരഞ്ഞടുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. സാമൂഹിക നീതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ഇനി ഭീതിപ്പെടുത്തല്‍ രാഷ്ട്രീയം കൊണ്ട് മറച്ചുവെക്കാന്‍ കഴിയില്ല എന്ന് ഈ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു. ബാപ്‌സയും എ.ബി.വി.പി യും തമ്മില്‍ അഖിലിത സഖ്യം ഉണ്ടായിരുന്നുവെന്നും എ.ബി.വി.പി ബാപ്‌സക്ക് വോട്ടുമറിച്ചുവെന്നുമൊക്കെയുള്ള ഐസയുടെ തെരഞ്ഞെടുപ്പാനന്തര പ്രചാരണം കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അവസാന അടവുകളില്‍ കവിഞ്ഞ് മറ്റൊന്നുമല്ല.

  • ജെ.എന്‍.യു തെരഞ്ഞെടുപ്പ്

മുസ്ലിം വിദ്യാര്‍ത്ഥികള്‍ ബാപ്‌സയില്‍ ഇല്ലെന്നും ബാപ്‌സ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെപ്പോലും മത്സരരംഗത്ത് നിര്‍ത്തിയില്ലെന്നുമുള്ള ആരോപണം ബാപ്‌സക്ക് മുസ്ലീം വോട്ടുകള്‍ വ്യാപകമായി ലഭിക്കും എന്ന ഇടതുപക്ഷ സംഘനടകളുടെ തിരിച്ചറിവില്‍ നിന്നായിരുന്നു. ജെ.എന്‍.യു വില്‍ മുസ്ലിം സംഘടനകളുടെ കര്‍തൃത്വത്തെ അംഗീകരിച്ച, അവരുമായി കൂടിച്ചേര്‍ന്ന് വ്യത്യസ്ത സമരപരിപാടികള്‍ നടത്തിയ ഒരു സംഘടനക്കെതിരെയാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത് എന്നതാണ് ഏറ്റവും കൗതുകം. മുസ്ലീം സംഘടനകള്‍ എ.ബി.വി.പി യുടെ മറുപുറമാണെന്നും മുസ്ലീം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള സംഘടനകള്‍ എ.ബി.വി.പി യെ വളര്‍ത്തുക മാത്രമേ ഉള്ളൂ എന്ന വാദങ്ങളുമായി മുസ്ലീം സാമൂഹിക മുന്നേറ്റങ്ങള്‍ക്കെതിരെ എന്നും ശബ്ദമുയര്‍ത്തുന്നവരാണ് ബാപ്‌സയുടെ മുസ്ലീം വിഷയങ്ങളിലുള്ള സത്യസന്ധതയെകുറിച്ച് വാചകക്കസര്‍ത്തു നടത്തിയത് നടത്തിയത്.മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് സന്നദ്ധത അറിയിച്ച ഏകവിദ്യാര്‍ത്ഥി സംഘടനയും ബാപ്‌സ ആയിരുന്നു.

  • മുസ്ലീം വിദ്യാര്‍ത്ഥി പ്രതിനിധാനം

ഫാഷിസത്തിന്റെ പ്രത്യക്ഷ ഇരകളായ മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളും അവരുടെ നിലപാടും ഏറെ ചര്‍ച്ചാവിഷയമായ ഒരു തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഈ പ്രാവശ്യം ജെ.എന്‍.യു വിലേത്. നേരി#ട്ട് മത്സരിച്ചില്ലെങ്കിലും, ദലിത് ബഹുജന്‍ രാഷ്ട്രീയത്തെ പിന്തുണച്ച് പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹിക നീതിക്കായുള്ള ഒരുമിച്ചുചേരല്‍ അനിവാര്യമാണെന്ന നിലപാടായിരുന്നു മുസ്ലീം സംഘടനകളായ എസ്.ഐ.ഒ (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍), വൈ.എഫ്.ഡി.എ (യൂത്ത് ഫോര്‍ ഡിസ്‌കഷന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ആക്ടിവിറ്റീസ്) എന്നീ സംഘടനകളുടേത്.
എല്ലാ വര്‍ഷവും ഒരു മുസ്ലീം വിദ്യാര്‍ത്ഥിക്ക് സെന്‍ട്രല്‍ പാനലില്‍ സീറ്റ് നല്‍കി മുസ്ലീം വിദ്യാര്‍ത്ഥികളോട് അതിന്റെ പേരില്‍ വോട്ടു ചോദിക്കാറാണ് ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍. ദുര്‍ബലനായ ഒരു സ്ഥാനാര്‍ത്ഥിയെ കേവല മുസ്ലിം പേരില്‍ മാത്രം ഐസ മത്സരിപ്പിച്ചതുകൊണ്ട് മാത്രമായിരുന്നു 2015 യൂണിയന്‍ ഇലക്ഷനില്‍ എ.ബി.വി.പി വിജയിച്ചത് എന്നത് കാമ്പസ് മുഴുവന്‍ അറിയുന്ന മറ്റൊരു സത്യം മാത്രം. മുസ്ലിം രാഷ്ട്രീയത്തെ ഒരു ജനാധിപത്യ രാഷ്ട്രീയപങ്കാളി എന്ന നിലയില്‍ കാണാതെ കേവലം ടോക്കണുകളാക്കി മാറ്റുന്ന പതിവു തന്ത്രത്തിനുള്ള തിരിച്ചടിയായിരുന്നു ഈ ഇലക്ഷന്‍ കാലം.
കാമ്പസിലെ മുസ്ലിം വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട സമരങ്ങളെ ഒരര്‍ത്ഥത്തിലും മുന്നോട്ട് കൊണ്ടുപോവാതെ, മുസ്ലീം പേരുപയോഗിച്ച് സാമൂഹികനീതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം ചോദ്യം ചെയ്തുകൊണ്ടായിരുന്നു മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകള്‍ നിലപാടെടുത്തത്. അറബിക്, പേര്‍ഷ്യന്‍, ഉര്‍ദു സെന്ററുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വെറും ഏറു ശതമാനത്തോളം മാത്രമാണ് ജെ.എന്‍.യു വില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍. ഞെട്ടിപ്പിക്കുന്ന ഈ അവസ്ഥ പരിഹരിക്കാന്‍ പ്രവേശനപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു പോയിന്റ് അധികം നല്‍കണമെന്ന ആവശ്യം കാലങ്ങളായി വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിവരുന്നുണ്ട്. ഇത് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി ഒന്നോ രണ്ടോ സിറ്റിങ്ങുകള്‍ക്കുശേഷം ഇത് അനുവദിക്കാന്‍ നിര്‍വാഹമില്ല എന്ന് വിധിയെഴുതി. ബ്രാഹ്മണ ലോബിയുടെ ഭാഗമായ ഈ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പ്രക്ഷോഭമുയര്‍ത്താനോ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാനോ മാറിവരുന്ന ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ ശ്രമിച്ചിട്ടില്ല. കൊല്ലങ്ങള്‍ക്ക് മുമ്പേ നിയമിക്കപ്പെട്ട പഠനകമ്മിറ്റി, പ്രസ്തുത മേഖലയില്‍ അവഗാഹമുള്ള അധ്യാപക പ്രതിനിധികളെ ചേര്‍ത്ത് പുനഃസംഘടിപ്പിക്കണം എന്ന ആവശ്യംപോലും വിദ്യാര്‍ത്ഥി യൂണിയന്‍ ഉന്നയിച്ചിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് കേവലം ഒരു പ്രമേയംപോലും പാസാക്കാന്‍, കഴിഞ്ഞ സ്റ്റുഡന്റ്‌സ് യൂണിയന്‍ കൗണ്‍സില്‍ തയ്യാറായില്ല. പെണ്‍കുട്ടികള്‍ക്ക് നല്‍കിവരുന്ന ഡിപ്രിവിയെഷന്‍ പോയന്റില്‍ മുസ്ലിം പെണ്‍കുട്ടികളടക്കമുള്ള പിന്നാക്ക സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യം യൂണിയന്‍ ഇന്നേവരെ ചെവികൊള്ളാന്‍ തയ്യാറായിട്ടില്ല. മുസ്ലം വിദ്യാര്‍ത്ഥികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ എന്ത് ചെയ്തു എന്ന ചോദ്യത്തിന്, ജെ.എന്‍.യു പ്രവേശത്തിന് മദ്‌റസ സര്‍ട്ടിഫിക്കറ്റുകള്‍ യോഗ്യതയായി അംഗീകരിച്ച് തന്നില്ലേ എന്ന മറുപടിയാണ് ലഭിക്കുക. മദ്‌റസ ഡിഗ്രി യോഗ്യതയായി മറ്റു പല സര്‍വകലാശാലകളും അംഗീകരിച്ച് വരുന്നതുകൂടിയാണ്. എത്ര കാലമാണ് ഇതിന്റെ പേരില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ ദക്ഷിണയര്‍പ്പിക്കേണ്ടി വരിക എന്ന് ഒരു സുഹൃത്ത് ക്ഷോഭത്തോടെ ചോദിച്ചത് ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു. ഇനിയും പല മദ്‌റസ സര്‍ട്ടിഫിക്കറ്റുകള്‍ക്കും അംഗീകാരം ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല, മദ്‌റസകളില്‍ നിന്ന് പ്രവേശം നേടുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ജോലി സംബന്ധമായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഒരു ശ്രമവും നടത്തിയില്ല എന്ന് കാണാം.

  • പുരോഗമന പൊതുഇടങ്ങളിലെ ബഹിഷ്‌കരണങ്ങള്‍

ജെ.എന്‍.യു എന്ന പുരോഗമന ഇടത്തെപ്പറ്റിയുള്ള ഇടത് അവകാശ വാദങ്ങള്‍, ജെ.എന്‍.യു എന്ന ഒരു സവിശേഷ ഉന്മാദ ദേശീയതയെ മാത്രമേ പുനരുല്‍പാദിപ്പിക്കുന്നുള്ളു. ഇന്ത്യന്‍ ദേശീയതയെപ്പറ്റിയുള്ള ആര്‍.എസ്.എസ് അവകാശ വാദങ്ങള്‍ക്ക് ജെ.എന്‍.യു വിലെ ഇടതുപക്ഷത്തിന്റെ “What JNU think today, India thinks tomorrow” തുടങ്ങിയ അവകാശവാദങ്ങളോട് സാമ്യത തോന്നിയാല്‍ കുറ്റംപറയാന്‍ കഴിയില്ല. ഒരു ചെറിയ വ്യക്തിയനുഭവത്തിലൂടെ മാത്രം ഈ വിഷത്തെ സമീപിക്കാം എന്ന് കരുതുന്നു. ആര്‍.എസ്.എസും അതിന്റെ മാധ്യമങ്ങളും ജെ.എന്‍.യു ദേശവിരുദ്ധമായ കാമ്പസാണ് എന്ന പ്രചാരണം നടത്തിയപ്പോള്‍ അതിനെതിരെയുള്ള സമരപരിപാടികളുടെ ഭാഗമായി ജെ.എന്‍.യു അധ്യാപക യൂണിയന്റെ നേതൃത്വത്തില്‍ ദേശീയതയെക്കുറിച്ചുള്ള ഇരുപത്തഞ്ചോളം പഠന ക്ലാസുകള്‍ നടന്നിരുന്നു. ദേശീയതയുമായി ബന്ധപ്പെട്ട വിവിധ ബൗദ്ധിക-രാഷ്ട്രീയ സമീപനങ്ങളുടെ ഇടപെടലുകള്‍- ഫെമിനിസ്റ്റ്, മാര്‍ക്‌സിസ്റ്റ് , ടാഗോറിയന്‍, അനാര്‍കിസ്റ്റ് തുടങ്ങിയവ അതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ദുഃഖകരമെന്നു പറയട്ടെ, ഇന്ത്യന്‍ ദേശീയതയുടെ അപരങ്ങളായി എന്നും ആരോപിക്കപ്പെട്ട മുസ്ലിം സമൂഹത്തിന്റെയോ അവരുടെ വ്യത്യസ്തമായ ഇടപെടലുകള്‍ – ചരിത്ര വ്യക്തിത്വങ്ങള്‍- പ്രസ്ഥാനങ്ങള്‍- ആലോചനകള്‍ എന്നിവയൊന്നും ഈ പഠനക്ലാസുകളുടെ ഭാഗമായി ഉണ്ടായിരുന്നില്ല.
ജെ.എന്‍.യു ബൗദ്ധികതയുടെ ഇത്തരം ഒഴിവാക്കലുകള്‍ക്കെതിരെ മറ്റൊരു പഠനപരമ്പര നടത്താന്‍ ഈ ലേഖകന്‍കൂടി അംഗമായ വൈ.എഫ്.ഡി.എ എന്ന മുസ്ലിം വിദ്യാര്‍ത്ഥി കൂട്ടായ്മ തീരുമാനിച്ചിരുന്നു. മുസ്ലിം സമൂഹത്തിന്റെ ദേശീയതയുമായി ബന്ധപ്പെട്ട ഇടപെടലുകളെക്കുറിച്ച് പഠനം നടത്തിയ ജെ.എന്‍.യു വിലേതടക്കം വിവിധ അധ്യാപകരെ സമീപിച്ചപ്പോള്‍ മുസ്ലിം സംഘടനകളുടെ പരിപാടിക്ക് സംസാരിക്കാന്‍ ഭയമാണെന്ന് പറഞ്ഞവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. നിങ്ങള്‍ മുസ്ലിംകളല്ലാത്ത അധ്യാപകരെ വിളിക്കൂ എന്നാല്‍ ഞാന്‍ ആലോചിക്കാം എന്ന് പറഞ്ഞ മറ്റൊരു അധ്യാപകനുമുണ്ട് ഈ ജെ.എന്‍.യു വില്‍. ഞങ്ങള്‍ മതം നോക്കിയല്ല മറിച്ച് താങ്കളുടെ ഗവേഷണപഠനത്തെ മുന്‍നിര്‍ത്തിയാണ് പരിപാടിക്ക് ക്ഷണിക്കുന്നത് എന്ന് മാത്രമേ അത്തരം ആളുകളോട് പറയാനുണ്ടായിരുന്നുള്ളു. എം.ടി അന്‍സാരി, ജെനി റൊവീന, ഹിലാല്‍ അഹമ്മദ് തുടങ്ങിയ ജെ.എന്‍.യു വിനു പുറത്തുനിന്നും ഗവേഷകര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാം എന്നേറ്റപ്പോള്‍, പരിപാടിയുടെ അനുമതിപ്പത്രം ഒപ്പിട്ടു തരാതിരുന്നത് ഇടത് റാഡിക്കല്‍-ലിബറല്‍ അധ്യാപകരായിരുന്നു. ചുരുക്കത്തില്‍, അനുമതി നിഷേധിക്കപ്പെട്ട് ആ പഠനപരമ്പര ഞങ്ങള്‍ക്ക് നിര്‍ത്തിവെക്കേണ്ടിവന്നു. ഇടതുപക്ഷം നേടിത്തന്നതെന്ന് അഹങ്കരിക്കുന്ന ജെ.എന്‍.യു എന്ന പൊതുഇടം ചിലരുടേത് മാത്രമാണെന്ന് ഇത്തരം അനുഭവങ്ങള്‍ കാണിച്ചുതന്നുകൊണ്ടേയിരിക്കുന്നു.

  • ജെ.എന്‍.യുവിന്റെ ഭാവി

ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ നടന്ന വലിയൊരു ചര്‍ച്ച ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ സ്വഭാവത്തെ കുറിച്ചായിരുന്നു. രാജ്യത്തെ സവര്‍ണ ഫാഷിസത്തിന്റെ പ്രത്യക്ഷ ഇരകളായ മുസ്ലിംകളും ദലിത് ബഹുജനങ്ങളും അണിനിരക്കുന്ന ഒരു പ്രസ്ഥാനത്തിനാണ് ഏറ്റവും ഫലപ്രദമായി ആര്‍.എസ്.എസിന്റെ- ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയില്‍ അടിസ്ഥാനപ്പെടുത്തിയ- ഹിന്ദു ഏകീകരണ യുക്തിയെ ചെറുക്കാന്‍ കഴിയൂ എന്ന നിലപാടാണ് ബാപ്‌സ മുന്നോട്ടുവെച്ചത്. മുസ്ലിം-ദലിത്-ബഹുജനങ്ങളുടെ രാഷ്ട്രീയ സംഘാടനങ്ങളെ തിരസ്‌കരിച്ചുകൊണ്ടും അവരുടെ സാമൂഹിക നിര്‍വാഹകത്വത്തെ നിഷേധിച്ചുമാണ് ഇടത് ഐക്യം-നല്ലൊരു വിഭാഗം സവര്‍ണ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ – ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം വിഭാവനം ചെയ്തത്. അതുകൊണ്ടുതന്നെ കഴിഞ്ഞ നവംബറില്‍ നടന്ന ബിഹാര്‍ ഇലക്ഷന്‍ മുതല്‍ ഇപ്പോള്‍ ഗുജറാത്തിലെ ഉനയിലെ ദലിത് ബഹുജന്‍ മുന്‍കൈയിലുള്ള ഫാഷിസ്റ്റ് പ്രതിരോധ പ്രസ്ഥാനംവരെ കാണിച്ചുതന്ന മാതൃകയില്‍ പുതിയ പ്രതിരോധ പ്രസ്ഥാനം കീഴാള ഉള്ളടക്കവും അജണ്ടകളും ഉളളതാവണമെന്ന ബാപ്‌സയുടെ നിര്‍ബന്ധബുദ്ധിക്ക് വലിയ പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നു കാണാം. മാത്രമല്ല ഫാഷിസത്തിന്റെ മുഖ്യഇരകളായ മുസ്ലിംകളെ കേവല വോട്ടുബാങ്കായി കാണുന്ന സമീപനവും മുസ്ലിംകളുടെ സ്വതന്ത്ര രാഷ്ട്രീയ സംഘാടനത്തെ ആര്‍.എസ്.എസിന്റെ അതേ നിലപാടായി ചിത്രീകരിക്കുന്ന സമീപനവും ബാപ്‌സ ഇലക്ഷന്‍ കാലത്ത് നിരാകരിച്ചിരുന്നു. ഫാഷിസത്തിന്റെ ഇരകളുടെ സംഘാടനവും ഫാഷിസ്റ്റുകളുടെ സംഘാടനവും എങ്ങനെ തുല്യമാകുമെന്നാണ് അവര്‍ ചോദിക്കുന്നത്.
അതുകൊണ്ടുതന്നെ ബാപ്‌സയുടെ മുന്‍കൈയില്‍ ബഹിഷ്‌കരണത്തിനും സാമൂഹികമായ നിശ്ശബ്ദതക്കും വിധേയമാകുന്ന വലിയൊരു വിഭാഗം കീഴാള വിദ്യാര്‍ത്ഥികളുടെ സ്വരം ഈ ഇലക്ഷന്‍ കാലത്ത് ജെ.എന്‍.യു വില്‍ കേട്ടിരുന്നു. ജെ.എന്‍.യുവിലെ സാമൂഹിക ബഹിഷ്‌കരണത്തിന്റെ യുക്തിയെ പുറത്തുകൊണ്ടുവരാന്‍ സഹായിച്ച ഒരു സാമൂഹിക പ്രസ്ഥാനം എന്ന നിലയില്‍ ബാപ്‌സ ഇന്ത്യന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തന്നെ വലിയ മാറ്റമാണ് കൊണ്ടുവരുന്നത്. വരുംകാലത്തെ, ബഹിഷ്‌കരണത്തിന്റെയും വരേണ്യ രാഷ്ട്രീയ-അക്കാദമിക സംസ്‌കാരത്തിനെതിരായുമുള്ള പോരാട്ടത്തിന്റെ ഭൂമിക ഈ ഇലക്ഷന്‍ തുറന്നുതന്നിരിക്കുകയാണ്. ഇങ്ങനെ സാധ്യമായ ഒരു ജനാധിപത്യ ഇടം എത്രത്തോളം സര്‍ഗാത്കമായി ഉപയോഗിക്കാന്‍ കഴിയുമെന്നതിനനുസരിച്ചായിരിക്കും ബഹുജന്‍ രാഷ്ട്രീയത്തിന്റെ ജെ.എന്‍.യുവിലെ പുതിയ മുന്നേറ്റങ്ങള്‍.
_____________________________

Top