ഹിന്ദുത്വവും സമുദായസങ്കല്‍പ്പവും

October 25, 2014

നമ്മുടെ വര്‍ത്തമാനപ്പത്രങ്ങളിലെ വൈവാഹിക പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹിന്ദുവിന്റെ അയഥാര്‍ത്ഥ നമുക്കു ബോദ്ധ്യമാവും. ഹിന്ദുയുവാവായോ, ഹിന്ദുയുവതിയായോ അല്ല വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്, നായര്‍/ഈഴവ/ബ്രാഹ്മണ/പുലയ/കുറവ/വിശ്വകര്‍മ്മ യുവതീ യുവാക്കള്‍ തന്നെയാണ് സ്വന്തം ജാതികളില്‍ നിന്ന് യുവതീയുവാക്കളെ ക്ഷണിക്കുന്നത്. അപ്പോള്‍ വിവാഹത്തിന്റെയും കുടുംബത്തിന്റെയും കാര്യത്തില്‍ ഒരു ഏകഹിന്ദുവിനെ നമുക്ക് കണ്ടെത്താനാവില്ല. ഹൈന്ദവഫാസിസത്തിനു നേതൃത്വം നല്‍കുന്ന സവര്‍ണരാരും തന്നെ, വിവാഹ-കുടുംബ വിഷയങ്ങളില്‍ ജാതി/സമുദായ വ്യത്യാസങ്ങള്‍ അനുവര്‍ത്തിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ്.

കേരളീയ സമൂഹത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച കീഴാള സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുടെ ചരിത്രപരമായ പങ്കുനിഷേധിക്കുന്ന ഒരു ചരിത്രവും രാഷ്ട്രീയവുമാണ് ഇന്ന് ആധിപത്യത്തിലുള്ളത്. ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും പൊയ്കയില്‍ അപ്പച്ചനും പണ്ഡിറ്റ് കറുപ്പനും ആവിഷ്‌കരിച്ച ആധുനിക മൂല്യങ്ങളെ പാര്‍ശ്വവത്ക്കരിക്കുകയും കീഴാള വിരുദ്ധവും സവര്‍ണോന്മുഖവുമായ ആശയങ്ങളെ ‘ജനകീയ’ വല്‍ക്കരിക്കുകയും ചെയ്യുന്നത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും അധീശത്വ മൂല്യമണ്ഡലങ്ങളും തന്നെയാണ്.
കേരളത്തിലെ ദളിത്-കീഴാള ജനവിഭാഗങ്ങള്‍ സ്വയം പ്രതിനിധീകരിക്കാനും സ്വന്തം രാഷ്ട്രീയ ഭാഗധേയം തീരുമാനിക്കാനുള്ള കരുത്ത് ആര്‍ജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വര്‍ത്തമാനചരിത്രസന്ദര്‍ഭത്തെ പ്രായോഗികമായും സൈദ്ധാന്തികമായും അഭിമുഖീകരിക്കേണ്ടത് അനിവാര്യമാണ്. പരമ്പരാഗത വിശ്വാസങ്ങളെ മുറുകെപ്പിടിക്കുകയും ഭൂതകാലത്തെ മഹത്വവത്ക്കരിക്കുകയും ചെയ്തുകൊണ്ട് പുതിയ കാലഘട്ടമുയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനാവില്ല.
‘സമുദായം’ എന്ന സങ്കല്‍പ്പത്തെ കാലികമായ അര്‍ത്ഥത്തില്‍ സൈദ്ധാന്തികവല്‍ക്കരിച്ചുകൊണ്ടു മാത്രമേ കീഴാളര്‍ക്ക് സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയില്‍ തങ്ങളുടെ സാന്നിദ്ധ്യമറിയിക്കാനാവുകയുള്ളു.
ഇവിടുത്തെ അധികാരസംവിധാനം സമുദായമെന്ന സങ്കല്‍പ്പത്തെ ഇത്രയേറെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? കീഴാളരുടെ സമുദായ രാഷ്ട്രീയ സങ്കല്‍പ്പങ്ങളും സംഘാടക സംരംഭങ്ങളും രാഷ്ട്രീയ മണ്ഡലത്തിലേക്ക് കടന്നുചെല്ലുന്നതിനെയാണ് ഇവര്‍ യഥാര്‍ത്ഥത്തില്‍ ഭയക്കുന്നത്. സമുദായ സംഘടനകള്‍ അവരുടെ സമുദായകാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നാണ് ചില രാഷ്ട്രീയ-പ്രത്യയശാസ്ത്ര യജമാനന്മാരുടെ ഉപദേശം. സാമൂഹിക ജീവിതത്തെ സമുദായം, രാഷ്ട്രീയം എന്ന രണ്ടുമണ്ഡലങ്ങളായി വിഭജിക്കുകയും അവ പരസ്പര വിരുദ്ധമാണെന്നു സ്ഥാപിക്കുകയും ചെയ്യുന്ന ഒരു വ്യവഹാരമാണ് ഈ ഉപദേശത്തിനുപിന്നിലുള്ളത്. പൗരസമൂഹജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും സമുദായാടിസ്ഥാനത്തിലുള്ള ചിഹ്നങ്ങളും ബിംബങ്ങളും ബന്ധങ്ങളും നിലനില്‍ക്കുന്നതിനെ ഇവര്‍ എതിര്‍ക്കുന്നില്ല. വിവാഹം, ജനനം, മരണം തുടങ്ങിയ നിത്യജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലെല്ലാം സമുദായമാനദണ്ഡങ്ങള്‍ നിഷ്‌ക്കര്‍ഷയോടെ അനുഷ്ഠിക്കുന്നവരാണ് ഇവര്‍. പിന്നെയെന്തുകൊണ്ട് സമുദായമാനദണ്ഡങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതിനെ ഇവര്‍ എതിര്‍ക്കുന്നു?.
നമ്മുടെ പൗരസമൂഹസ്ഥാപനങ്ങളായ വിവാഹം, കുടുംബം എന്നിവയുടെ പുനരുത്പാദനത്തെ നിര്‍ണയിക്കുന്ന മുഖ്യഘടകം സമുദായം തന്നെയാണ്. പൗരസമൂഹ ജീവിതത്തില്‍ സവര്‍ണ അവര്‍ണ ഭേദങ്ങളെ മറികടക്കുന്ന വിവാഹ-കുടുംബ ബന്ധങ്ങള്‍ക്കുവേണ്ടി വിവിധ പാര്‍ട്ടികളോ അവരുടെ വക്താക്കളോ വാദിക്കുന്നില്ലെന്ന് നമുക്കറിയാം. എന്നാല്‍, സമുദായമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയത്തെ പുനര്‍ നിര്‍വചിക്കുകയും പുനര്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഒരു വ്യവഹാരത്തിന് മാന്യത ലഭിക്കുകയെന്നതിനര്‍ത്ഥം, കീഴാളഭൂരിപക്ഷങ്ങള്‍ക്ക് മുഖ്യധാരാ രാഷ്ട്രീയത്തില്‍ അനിഷേധ്യമായ ഇടം ലഭിക്കുകയെന്നതു തന്നെയാണ്. അതുകൊണ്ടാണ് സമുദായസങ്കല്‍പ്പത്തിന് രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്നും അത് സങ്കുചിതവും ജീര്‍ണവുമാണെന്നുള്ള വാദങ്ങള്‍കൊണ്ട് കീഴാളരുടെ മുന്നേറ്റങ്ങളെ ഇവര്‍ പ്രതിരോധിക്കുന്നത്. പൗരസമൂഹജീവിതത്തിന്റെ മുഖ്യ സംഘാടകത്ത്വമായി പ്രവര്‍ത്തിക്കുന്ന സമുദായ സങ്കല്‍പം, സ്വാഭാവികമായും രാഷ്ട്രീയത്തിലും സംഘാടകത്വമായി മാറുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്ന് നിസ്സങ്കോചം പ്രഖ്യാപിക്കുവാന്‍ കീഴാള പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. രാഷ്ട്രീയമണ്ഡലത്തെ നിര്‍ണയിക്കേണ്ടത് മതേതര – വര്‍ഗ -പൗര സങ്കല്‍പ്പങ്ങളാണെന്നു വാദിക്കുന്നവര്‍, ഫലത്തില്‍ സവര്‍ണ ഹൈന്ദവ മുദ്രകളെയും ബിംബപ്രതീകങ്ങളെയുമാണ് ന്യായീകരിക്കുന്നത്. മതേതരത്വത്തിന്റെ മറവിലൂടെ രാഷ്ട്രീയരംഗത്തെ നിയന്ത്രിക്കുന്നത് സവര്‍ണ്ണമൂല്യങ്ങള്‍ തന്നെയാണെന്ന് കീഴാളപ്രസ്ഥാനങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ പൗരസമൂഹ ജീവിതത്തില്‍ ലജ്ജിക്കേണ്ടതില്ലാത്ത സമുദായമൂല്യം രാഷ്ട്രീയരംഗത്തും അഭിമാനപൂര്‍വ്വം ഉന്നയിക്കാന്‍ കഴിയുകയുള്ളു.
കീഴാളരുടെ സമുദായ രാഷ്ട്രീയത്തെ ഏറ്റവുമധികം ഭയപ്പെടുന്നത് ഹൈന്ദവ ഫാസിസ്റ്റുശക്തികളാണെന്ന വസ്തുത വിസ്മരിക്കുവാന്‍ പാടില്ല. കാരണം, ഭിന്നസമുദായങ്ങളുടെ വ്യതിരിക്തത; സമുദായസ്വത്വങ്ങളുടെ ബഹുത്വങ്ങള്‍ ഹിന്ദു എന്ന ഏകത്വത്തെയാണ് തകര്‍ക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നുണ്ട്. ദളിത് – പിന്നാക്ക ബഹുജനങ്ങളോട് നമ്മളെല്ലാം ഹിന്ദുക്കളാണെന്ന് ആഹ്വാനം ചെയ്യുന്ന ഹൈന്ദവഫാസിസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് എന്താണ്?

__________________________________
കീഴാളരുടെ സമുദായ രാഷ്ട്രീയത്തെ ഏറ്റവുമധികം ഭയപ്പെടുന്നത് ഹൈന്ദവ ഫാസിസ്റ്റുശക്തികളാണെന്ന വസ്തുത വിസ്മരിക്കുവാന്‍ പാടില്ല. കാരണം, ഭിന്നസമുദായങ്ങളുടെ വ്യതിരിക്തത; സമുദായസ്വത്വങ്ങളുടെ ബഹുത്വങ്ങള്‍ ഹിന്ദു എന്ന ഏകത്വത്തെയാണ് തകര്‍ക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നുണ്ട്. ദളിത് – പിന്നാക്ക ബഹുജനങ്ങളോട് നമ്മളെല്ലാം ഹിന്ദുക്കളാണെന്ന് ആഹ്വാനം ചെയ്യുന്ന ഹൈന്ദവഫാസിസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് എന്താണ്? കീഴാളരുടെ വിവിധങ്ങളായ സമുദായ സ്വത്വങ്ങള്‍ രൂപം കൊള്ളുകയെന്നതിനര്‍ത്ഥം ഹിന്ദു എന്ന സ്വത്വത്തിന് നിലനില്‍ക്കാന്‍ കഴിയില്ല എന്നുതന്നെയാണ്. കീഴാളസമുദായങ്ങള്‍ അവരുടെ സാമുദായികസ്വത്വങ്ങള്‍ വിസ്മരിക്കുകയും ഒരു അധീശത്വത്തിന്റെ കൊലക്കയര്‍ സ്വയം കഴുത്തിലണിയുകയും ചെയ്യുമ്പോള്‍ മാത്രമേ, അവര്‍ക്കിടയില്‍ നിന്ന് ഒരു ഹിന്ദുവിന് ജനിക്കാനാവുകയുള്ളു.
__________________________________ 

കീഴാളരുടെ വിവിധങ്ങളായ സമുദായ സ്വത്വങ്ങള്‍ രൂപം കൊള്ളുകയെന്നതിനര്‍ത്ഥം ഹിന്ദു എന്ന സ്വത്വത്തിന് നിലനില്‍ക്കാന്‍ കഴിയില്ല എന്നുതന്നെയാണ്. കീഴാളസമുദായങ്ങള്‍ അവരുടെ സാമുദായികസ്വത്വങ്ങള്‍ വിസ്മരിക്കുകയും ഒരു അധീശത്വത്തിന്റെ കൊലക്കയര്‍ സ്വയം കഴുത്തിലണിയുകയും ചെയ്യുമ്പോള്‍ മാത്രമേ, അവര്‍ക്കിടയില്‍ നിന്ന് ഒരു ഹിന്ദുവിന് ജനിക്കാനാവുകയുള്ളു.
നമ്മുടെ വര്‍ത്തമാനപ്പത്രങ്ങളിലെ വൈവാഹിക പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹിന്ദുവിന്റെ അയഥാര്‍ത്ഥ നമുക്കു ബോദ്ധ്യമാവും. ഹിന്ദുയുവാവായോ, ഹിന്ദുയുവതിയായോ അല്ല വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്, നായര്‍/ഈഴവ/ബ്രാഹ്മണ/പുലയ/കുറവ/വിശ്വകര്‍മ്മ യുവതീ യുവാക്കള്‍ തന്നെയാണ് സ്വന്തം ജാതികളില്‍ നിന്ന് യുവതീയുവാക്കളെ ക്ഷണിക്കുന്നത്. അപ്പോള്‍ വിവാഹത്തിന്റെയും കുടുംബത്തിന്റെയും കാര്യത്തില്‍ ഒരു ഏകഹിന്ദുവിനെ നമുക്ക് കണ്ടെത്താനാവില്ല. ഹൈന്ദവഫാസിസത്തിനു നേതൃത്വം നല്‍കുന്ന സവര്‍ണരാരും തന്നെ, വിവാഹ-കുടുംബ വിഷയങ്ങളില്‍ ജാതി/സമുദായ വ്യത്യാസങ്ങള്‍ അനുവര്‍ത്തിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ്. ഇവിടെയാണ് സമുദായത്തില്‍ നിന്ന് ഭിന്നമായ രാഷ്ട്രീയം എന്ന സങ്കല്‍പ്പത്തിനുപിന്നില്‍ മറഞ്ഞിരിക്കുന്ന സവര്‍ണ ഹൈന്ദവതാല്പര്യം വ്യക്തമാകുന്നത്. തങ്ങളുടെ സമുദായ സ്വത്വങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് കീഴാളര്‍ രാഷ്ട്രീയ മണ്ഡലത്തിലേക്ക് പ്രവേശിച്ചാല്‍ ചെറിയൊരു ന്യൂനപക്ഷം മാത്രമായ സവര്‍ണഹിന്ദുവിന്റെ രാഷ്ട്രീയാധീശത്വമാണ് ചോദ്യം ചെയ്യപ്പെടുന്നത്. കീഴാളരും, സവര്‍ണരുമടങ്ങുന്ന ഒരു പൊതു ഹിന്ദുസമൂഹം നിലനില്‍ക്കുന്നുവെന്ന് കീഴാളരെ വിശ്വസിപ്പിച്ചെങ്കില്‍ മാത്രമേ സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് മറ്റുള്ളവരെ പ്രതിനിധീകരിക്കാന്‍ കഴിയുകയുള്ളു. കീഴാള ഭൂരിപക്ഷത്തില്‍ നിന്ന് അവരുടെ ആത്മബോധവും ആത്മാഭിമാനവും ചോര്‍ത്തിക്കളയുമ്പോള്‍ മാത്രമേ, സവര്‍ണഹിന്ദുവിന് കീഴാളരുടെ പ്രതിനിധാനാവകാശം അപഹരിക്കുവാന്‍ കഴിയുകയുള്ളു.
ദലിതരും ആദിവാസികളും പിന്നോക്ക സമുദായങ്ങളും സ്വന്തം നിലയ്ക്ക് സംഘടിക്കുകയും ഇതര ന്യൂനപക്ഷങ്ങളുമായി അതിവിശാലമായ പാരസ്പര്യങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന വേദിയായി സമുദായസങ്കല്‍പ്പനം മാറുമെന്നതില്‍ സംശയമില്ല. അതിനെ പ്രതിരോധിക്കാനാണ് ഹിന്ദുത്വശക്തികള്‍ നിരന്തരം ഹിന്ദുധര്‍മ്മം, ഹിന്ദു സംസ്‌കാരം, ഹിന്ദുപാരമ്പര്യം തുടങ്ങിയ ആശയങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പ്രക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. കീഴാളരുടെ വ്യതിരിക്തമായ സമുദായ സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് ഹൈന്ദവഫാസിസ്റ്റുകള്‍ ഹിന്ദുഐക്യം പറയുന്നുവെന്ന് നാം ചിന്തിക്കേണ്ടതാണ്.
ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന കീഴാളര്‍കൂടി ഉള്‍പ്പെടുന്ന ഈ ഹിന്ദുസമൂഹത്തെ ആരാണ് പ്രതിനിധീകരിക്കുന്നത്? വമ്പിച്ച കീഴാള വിരുദ്ധ കലാപങ്ങള്‍ നടത്തിയ ശക്തികള്‍ തന്നെയാണ് രാഷ്ട്രീയാധികാരത്തിലെ ഹിന്ദുഐക്യത്തിന്റെ വക്താക്കളാവുന്നത്. അധഃസ്ഥിത ജനകോടികള്‍ ആത്മാഭിമാനമുള്ള ഒരു ജനതയായി മാറാനും സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാനും തുടങ്ങുന്നതിനെ ഏറ്റവുമധികം ഭയപ്പെടുന്നത് ഇവര്‍ തന്നെയാണ്.
സവര്‍ണരുടെ അടിമകളായിരുന്നതില്‍ ഒരപമാനവും അനുഭവിക്കാത്ത കീഴാളര്‍ മാത്രമേ ഇത്തരം മുദ്രാവാക്യങ്ങളില്‍ ആകൃഷ്ടരാവുകയുള്ളു. സമീപകാലത്തായി എസ്. എന്‍. ഡി. പി. യുടെയും മറ്റ് ചില സമുദായങ്ങളിലെയും നേതൃത്വത്തിലെ ചില ജീര്‍ണശക്തികള്‍ ഹിന്ദുഐക്യത്തിനുവേണ്ടി സംസാരിച്ചു തുടങ്ങിയിരുന്നു എന്നത് കേരളത്തിലെ കീഴാള ജനകോടികളുടെ പുതിയ സമുദായരാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. ജാതി ധര്‍മക്രമത്തില്‍ പുഴുക്കളെപ്പോലെ ജീവിച്ചുവന്ന കുറെ ശരീരങ്ങളെ ശ്രീനാരായണഗുരുവിന്റെയും മറ്റും നേതൃത്വത്തില്‍ മനുഷ്യവ്യക്തികളാക്കിയ പ്രക്ഷോഭപ്രസ്ഥാനത്തിലൂടെയാണ് ആധുനിക ഈഴവ സമുദായം രൂപം കൊള്ളുന്നത്. അവര്‍ണ്ണരരിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ആത്മബോധമാര്‍ജ്ജിക്കുകയും ഹൈന്ദവാധിനിവേശത്തിനെതിരെ കലാപം നടത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇന്നത്തെ ഈഴവര്‍ രൂപം കൊണ്ടത്. അതിനാല്‍ ആത്മാഭിമാനികളായ ഈഴവര്‍ക്കും മറ്റുള്ള പിന്നാക്ക കീഴാള ബഹുജനങ്ങള്‍ക്കും ഹിന്ദു ഐക്യത്തിനുവേണ്ടി സംസാരിക്കാന്‍ കഴിയില്ല.

Top