കറുത്ത ശീലയിലെ മേളത്തിളക്കങ്ങള്‍

ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്നവയാണോ തങ്ങളുടെ സൃഷ്ടികളെന്ന ജിജ്ഞാസയോടെ സ്വന്തം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രവേദിയില്‍ കാത്തുനിന്ന വിദേശ സംവിധായകരെ കണ്ടപ്പോള്‍ ഈ കഥയാണു മനസ്സിലേക്കു വന്നത്. ചലച്ചിത്രമേളയോട് അയിത്തം കല്‍പ്പിച്ചു മാറിനില്‍ക്കുന്ന ന്യൂജനറേഷന്‍ സിനിമാപ്രവര്‍ത്തകരെയും സൂപ്പര്‍താരങ്ങളെയും ഇത് ഓര്‍മിപ്പിച്ചു.
ലോകം വിരല്‍ത്തുമ്പിലെത്തുന്ന ഇക്കാലത്ത് ചലച്ചിത്രമേളകള്‍ക്ക് എന്തു പ്രസക്തിയെന്ന ചോദ്യവുമായാണ് ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തുടക്കമായത്. 1995ല്‍ കേരളത്തിലേക്കു വന്ന ഈ സാംസ്‌കാരികോല്‍സവം എല്ലാ വര്‍ഷത്തെയും പോലെ ഇപ്രവാശ്യവും ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. നിരന്തരം ചൂണ്ടിക്കാണിക്കാറുള്ള സംഘാടനത്തിലെ പിഴവുകള്‍ക്കു പുറമേ കേരള ചലച്ചിത്ര അക്കാദമിയിലെ ഒരു വിഭാഗത്തിന്റെ ധാര്‍ഷ്ട്യവും ഇത്തവണ ചോദ്യം ചെയ്യപ്പെട്ടു. എങ്കിലും മേള പതിനെട്ടിന്റെ ചുറുചുറുക്കിലെത്തിയ ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ സിനിമ കാണാനെത്തിയതെന്ന പ്രത്യേകതയുമുണ്ട്. ദുരൂഹവും ദുസ്സഹവുമായ ജാഡകളാല്‍ വരേണ്യവല്‍ക്കരിക്കപ്പെട്ടിരുന്നതായിരുന്നു മുന്‍കാല ചലച്ചിത്രമേളകളെങ്കില്‍, അതില്‍നിന്നു വ്യത്യസ്തമായി പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും കമിതാക്കളുടെയുമൊക്കെ ‘ന്യൂജനറേഷന്‍ ജാഡ’കള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ചു ഈ മേള.


_________________________________________________________

എ.എം. നജീബ്

ലോകപ്രശസ്തനായ റഷ്യന്‍ കവി യെവ്തുഷെങ്കോ തന്റെ കവിതാസമാഹാരങ്ങള്‍ ആളുകള്‍ വാങ്ങിപ്പോകുന്നതു കാണാനായി അവ വില്‍ക്കുന്ന പുസ്തകശാലകളില്‍ ചുറ്റിപ്പറ്റി നില്‍ക്കാറുണ്ടായിരുന്നുവത്രേ. ഒരിക്കല്‍ പുസ്തകശാലയ്ക്കു മുന്നില്‍ നില്‍ക്കുമ്പോഴാണ് ചെറുപ്പക്കാരായ ദമ്പതികള്‍ കടയിലേക്കു കയറിവരുന്നത്.
ആശുപത്രിയില്‍ കിടക്കുന്ന സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോവുകയാണ് അവരെന്നു സംഭാഷണത്തില്‍നിന്നു വ്യക്തമായി. തിരച്ചിലിനിടയില്‍ യെവ്തുഷെങ്കോയുടെ പുതിയ പുസ്തകവും അവരുടെ മുമ്പിലെത്തി. പുതിയതായതുകൊണ്ട് അതു വാങ്ങാമെന്നു ഭാര്യ പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ഓര്‍മിപ്പിച്ചു: ”ആശുപത്രിയില്‍ കിടക്കുന്ന ആള്‍ക്കു കൊടുക്കാനാണു നാം പുസ്തകം വാങ്ങുന്നത്. ആ ഗ്രന്ഥത്തിലെ കവിതകള്‍ അദ്ദേഹം മുമ്പു വായിച്ചിട്ടുള്ളതാണ്. ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്ന ഒന്നുംതന്നെ ഞാനതില്‍ കണ്ടിട്ടില്ല!’ ഇതു കേട്ടുനിന്ന കവി ആ രാത്രിയില്‍ മോസ്‌ക്‌വാ നദിയുടെ പാലത്തിനു മറവില്‍നിന്ന,് റോയല്‍റ്റിയായി കിട്ടിയ റൂബിള്‍നോട്ടുകള്‍ താഴേക്കെറിഞ്ഞുവെന്നാണ് കഥ.
ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്നവയാണോ തങ്ങളുടെ സൃഷ്ടികളെന്ന ജിജ്ഞാസയോടെ സ്വന്തം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രവേദിയില്‍ കാത്തുനിന്ന വിദേശ സംവിധായകരെ കണ്ടപ്പോള്‍ ഈ കഥയാണു മനസ്സിലേക്കു വന്നത്. ചലച്ചിത്രമേളയോട് അയിത്തം കല്‍പ്പിച്ചു മാറിനില്‍ക്കുന്ന ന്യൂജനറേഷന്‍ സിനിമാപ്രവര്‍ത്തകരെയും സൂപ്പര്‍താരങ്ങളെയും ഇത് ഓര്‍മിപ്പിച്ചു.
ലോകം വിരല്‍ത്തുമ്പിലെത്തുന്ന ഇക്കാലത്ത് ചലച്ചിത്രമേളകള്‍ക്ക് എന്തു പ്രസക്തിയെന്ന ചോദ്യവുമായാണ് ഇത്തവണ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തുടക്കമായത്. 1995ല്‍ കേരളത്തിലേക്കു വന്ന ഈ സാംസ്‌കാരികോല്‍സവം എല്ലാ വര്‍ഷത്തെയും പോലെ ഇപ്രവാശ്യവും ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. നിരന്തരം ചൂണ്ടിക്കാണിക്കാറുള്ള സംഘാടനത്തിലെ പിഴവുകള്‍ക്കു പുറമേ കേരള ചലച്ചിത്ര അക്കാദമിയിലെ ഒരു വിഭാഗത്തിന്റെ ധാര്‍ഷ്ട്യവും ഇത്തവണ ചോദ്യം ചെയ്യപ്പെട്ടു. എങ്കിലും മേള പതിനെട്ടിന്റെ ചുറുചുറുക്കിലെത്തിയ ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ സിനിമ കാണാനെത്തിയതെന്ന പ്രത്യേകതയുമുണ്ട്. ദുരൂഹവും ദുസ്സഹവുമായ ജാഡകളാല്‍ വരേണ്യവല്‍ക്കരിക്കപ്പെട്ടിരുന്നതായിരുന്നു മുന്‍കാല ചലച്ചിത്രമേളകളെങ്കില്‍, അതില്‍നിന്നു വ്യത്യസ്തമായി പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും കമിതാക്കളുടെയുമൊക്കെ ‘ന്യൂജനറേഷന്‍ ജാഡ’കള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ചു ഈ മേള.

വൈവിധ്യങ്ങളുടെ ആഘോഷം

ലോകത്ത് ആദ്യമായി ചലച്ചിത്രമേള ആരംഭിക്കുന്നത് 1934ല്‍ ബെനിറ്റോ മുസോളിനിയുടെ ഇറ്റലിയിലാണ്. സ്വന്തം മകന് അവാര്‍ഡ് കൊടുക്കാനായി അയാള്‍ ഏര്‍പ്പെടുത്തിയ ഈ മേളയാണ് പിന്നീടു ലോകപ്രസിദ്ധമായിത്തീര്‍ന്ന വെനീസ് മേളയായത്. എന്നാല്‍, ആദ്യവര്‍ഷത്തെ അവാര്‍ഡ് മകനു കൊടുക്കാനായില്ല. തുടര്‍ന്നുള്ള മേളകളിലായിരുന്നു ‘കോപ്പ മുസോളിനി’ പുരസ്‌കാരം നല്‍കിക്കൊണ്ട് ആഗ്രഹം സാധിച്ചത്. മുസോളിനി നിലംപതിച്ചതോടെ മേളയ്ക്കും മാറ്റം വന്നു. കോപ്പ മുസോളിനി കപ്പ് പിന്‍വലിച്ച് ആ സ്ഥാനത്ത് ‘ഗോള്‍ഡന്‍ ലയണ്‍’ പുരസ്‌കാരം വന്നു. എഴുപതു പിന്നിട്ട ലോക ചലച്ചിത്രോല്‍സവങ്ങളുടെ കഥകള്‍ പലതും ഇങ്ങനെ സംഭവബഹുലങ്ങളാണ്.
ഇതൊക്കെയായിരിക്കുമ്പോഴും ലോകത്തിന്റെ വിവിധ കോണുകളിലെ സംസ്‌കാരങ്ങള്‍, സ്വത്വങ്ങള്‍, രാഷ്ട്രങ്ങള്‍, രാഷ്ട്രീയങ്ങള്‍, ഭൂഭാഗങ്ങളെയൊക്കെ അടുത്തറിയാനും സ്‌നേഹം, പക, കാരുണ്യം തുടങ്ങി മനുഷ്യരുടെ വൈവിധ്യങ്ങളായ വികാരങ്ങള്‍ ആവിഷ്‌കരിക്കാനും ചലച്ചിത്രത്തെപ്പോലെ മറ്റൊരു മാധ്യമത്തിനും സാധ്യമല്ല. ഈ വൈവിധ്യങ്ങളുടെ ആഘോഷമാണ് ഓരോ ചലച്ചിത്രമേളയും.

ഹിംസയുടെ സൗന്ദര്യം

ഡിസംബറില്‍ തിരുവനന്തപുരത്തു സമാപിച്ച ചലച്ചിത്രമേളയില്‍ ഏറ്റവും ആകര്‍ഷണീയനായ വ്യക്തി വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡുക് ആയിരുന്നു. ആത്മീയത, ഹിംസ, അരാജകത്വം എന്നിവ പ്രമേയങ്ങളാക്കുന്ന കിം എന്നും നിരൂപകരുടെ തിരസ്‌കാരവും വിമര്‍ശനവും നിര്‍ലോഭം ഏറ്റുവാങ്ങി. എടുത്ത ചിത്രങ്ങളിലധികവും ബോക്‌സോഫിസില്‍ പരാജയപ്പെട്ടുവെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ തന്റെ ആശയങ്ങള്‍ സമൂഹത്തോടു പങ്കുവച്ചുകൊണ്ടേയിരുന്നു അദ്ദേഹം. മുഖ്യധാരയില്‍നിന്നു പുറംതിരിഞ്ഞുനില്‍ക്കുന്ന സൗന്ദര്യശാസ്ത്രത്തെ ഉപജീവിച്ചുകൊണ്ടുള്ള ആഖ്യാനമാതൃകകളായിരുന്നു അദ്ദേഹം സ്വീകരിച്ചത്. തന്റെ ജീവിതാനുഭവങ്ങള്‍ സിനിമയില്‍ പകര്‍ത്തുമ്പോള്‍ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്യാന്‍ സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ സുഖലോലുപരായി ജീവിക്കുന്നവര്‍ക്ക് അവകാശമില്ലെന്നു ഡുക് തുറന്നടിച്ചു.
ദക്ഷിണകൊറിയയിലെ ക്യാന്‍സാങ് പ്രവിശ്യയില്‍ ബോന്‍ഗവയിലെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ഡുക് തന്റെ സിനിമകളില്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ഒമ്പതാംവയസ്സില്‍ മാതാപിതാക്കളോടൊപ്പം സിയോളിലെത്തിയ ഡുക് കാര്‍ഷിക പരിശീലന വിദ്യാലയത്തില്‍ പ്രവേശനം നേടിയെങ്കിലും പഠനം പൂര്‍ത്തിയാക്കാനായില്ല. ഇരുപതാംവയസ്സില്‍ മറൈന്‍ വിഭാഗത്തില്‍ ചേര്‍ന്ന അദ്ദേഹം അഞ്ചു വര്‍ഷം സൈനികജീവിതവും നയിച്ചിരുന്നു. അക്കാലത്ത് ഉയര്‍ന്ന പദവിയിലുള്ള സൈനികോദ്യോഗസ്ഥര്‍ ഡുക്കിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവത്രേ. സിയോളിലെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞ തന്റെ ഭൂതകാലത്തെത്തന്നെയാണു കിം തന്റെ സിനിമയിലൂടെ വീണ്ടെടുക്കുന്നത്.
കിം കി ഡുക്കിന്റെ ഏറ്റവും പുതിയ ചിത്രമായ മൊബ്യൂസ് ഇത്തവണത്തെ മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. ഭര്‍ത്താവിന്റെ അവിഹിതബന്ധങ്ങളില്‍ പ്രതിഷേധിച്ച് ഏക മകന്റെ ലിംഗം മുറിക്കുന്ന അമ്മ. താന്‍ കാരണം പുരുഷത്വം ചോദ്യം ചെയ്യപ്പെടുന്ന മകനു ലിംഗം മുറിച്ചു ദാനം നല്‍കുന്ന അച്ഛന്‍. ബുദ്ധിസത്തിലേക്കു തിരിയുന്ന അമ്മ… ഇതൊക്കെയാണ് മൊബ്യൂസ് കൈകാര്യം ചെയ്യുന്നത്. സംഭാഷണമോ സബ്‌ടൈറ്റിലോ ഇല്ലാത്ത ഈ ചിത്രം കാണാനായിരുന്നു ഐ.എഫ്.എഫ്.കെയില്‍ ഏറ്റവും കൂടുതല്‍ തിരക്കനു’വപ്പെട്ടത്. പലരും തലചുറ്റിവീണു. കണ്ടിരിക്കാനുള്ള ക്ഷമയില്ലാതെ പുറത്തേക്ക് ഓടിയവരും ധാരാളം. ചിത്രത്തിന്റെ പ്രദര്‍ശനത്തിനു ശേഷം തന്നെ പൊതിഞ്ഞ മാധ്യമപ്രവര്‍ത്തകരോടായി ഡുക് പുഞ്ചിരിയോടെ പറഞ്ഞത്, അരാജകത്വവും സിനിമയ്ക്കു പ്രമേയമാക്കാമെന്നാണ്.

സ്വത്വപ്രതിസന്ധികളുടെ ലോകം
രഹസ്യജീവിതം നയിക്കുന്ന ധ്രൂസ് വംശജരുടെ കഥപറയുന്ന ഇസ്രായേലി ചിത്രം അറബാനിയും ഇത്തവണ മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ സദസ്സില്‍ ധാരാളം ആളുകളുടെ നിരൂപണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായ ചിത്രം കൂടിയായിരുന്നു അറബാനി. ഫലസ്തീനി ധ്രൂസ് വംശജനായ അദി അദ്വാന്‍ സംവിധാനം ചെയ്ത ഈ ചിത്രം ജറൂസലേം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.
പതിനേഴുവര്‍ഷം മുമ്പ് ജൂതപ്പെണ്ണിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സ്വന്തം സമുദായത്തില്‍നിന്നു പുറത്താക്കപ്പെട്ടവനാണ് യോസേഫ്. ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം രണ്ടു മക്കളോടൊപ്പം ഉമ്മയെ കാണാനായി സ്വന്തം നാട്ടിലേക്കു വരുകയാണ് അദ്ദേഹം. അവിടെ തന്റെ ആദ്യ പ്രണയിനിയെയും സൗഹൃദങ്ങളെയുമൊക്കെ കണ്ടുമുട്ടുന്നു. പിതാവിന്റെ മരണശേഷം വേദന നിറഞ്ഞ ഓര്‍മകളുമായി ജീവിക്കുന്ന മാതാവിന്റെ മടിയില്‍ തലവച്ചു ബാപ്പയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട് യോസേഫ്. ‘എന്നും നീ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ വാതില്‍ നിനക്കായി തുറന്നുവച്ചിരുന്നു’വെന്ന് ഉമ്മ മകനോടു പറയുന്നു.
പഴയ നാടും വീടും ഓര്‍മകളുമൊക്കെയായി വീണ്ടും ഡ്രൂസ് സമൂഹത്തിന്റെ ഭാഗമാവുമ്പോള്‍ യോസേഫിന്റെ പതിനൊന്നു വയസ്സുള്ള മകന്റെ ജൂതവിശ്വാസങ്ങളും മകളുടെ പ്രണയവും തിരിച്ചടികളാവുകയാണ്. അവസാനം ഉമ്മയോടും നാടിനോടും യാത്രപറഞ്ഞു പോവുന്നിടത്താണ് അറബാനിക്കു തിരശ്ശീല വീഴുന്നത്. സിറിയ, ഫലസ്തീന്‍, ജോര്‍ദാന്‍, ലബ്‌നാന്‍ എന്നീ രാജ്യങ്ങളില്‍ വളരെ രഹസ്യമായ ആചാരാനുഷ്ഠാനങ്ങളോടെ ജീവിക്കുന്ന ഡ്രൂസുകളെക്കുറിച്ച് ആദ്യമായിട്ടാണത്രേ ഒരു ചലച്ചിത്രമുണ്ടാവുന്നത്.

അഭയാര്‍ഥികളുടെ ബെര്‍ലിന്‍

യുദ്ധത്തിന്റെ കെടുതിയും അഭയാര്‍ഥികളുടെ ദുരിതങ്ങളെയും പ്രമേയമാക്കിയ ഇറാനില്‍നിന്നുള്ള ബെര്‍ലിന്‍ സെവണ്‍ ഏറെ പ്രശംസനീയമായിരുന്നു. ഈ ചലച്ചിത്രമേളയിലെ ഏറ്റവും നല്ല ചിത്രമേതെന്ന ചോദ്യത്തിനുള്ള പലരുടെയും മറുപടി ബെര്‍ലിന്‍ സെവണ്‍ എന്നാണ്.  അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള ഇറാഖ് യുദ്ധത്തില്‍ ആതിഫിനു ഭാര്യയെ നഷ്ടപ്പെടുകയാണ്. ഏഴുവയസ്സുകാരനായ ഇളയ മകന്റെ കണ്‍മുന്നിലാണു ഭാര്യ കൊല്ലപ്പെടുന്നത്. കാസിമിന്റെ മനോനിലയും ആ സംഭവത്തോടെ തകിടംമറിഞ്ഞു. പ്രായപൂര്‍ത്തിയായ മകള്‍ നജ്മയെ പോലിസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുന്നു. പല ഇറാഖീ കുടുംബങ്ങളിലെയും സ്ത്രീകള്‍ക്കു സംഭവിച്ചതുപോലെ നജ്മയെ ജയിലില്‍വച്ച് അമേരിക്കന്‍ പട്ടാളം ബലാല്‍സംഗം ചെയ്യുകയാണ്.
തന്റെ ജീവിതത്തിലേക്കു തുടര്‍ച്ചയായി കടന്നുവന്ന ഈ ട്രാജഡികളില്‍ മനംനൊന്ത് ആതിഫ് എല്ലാറ്റിനോടും പെട്ടെന്നു പ്രതികരിക്കുന്ന സ്വഭാവത്തിനുടമയാവുന്നു. അവസാനം ഈ ദുരിതങ്ങളില്‍നിന്നു മുക്തി നേടാനായി ആതിഫ് നജ്മയെയും കാസിമിനെയും കൂട്ടി ലോകെത്ത ഏറ്റവും വലിയ അഭയാര്‍ഥികളുടെ നാടായ ബെര്‍ലിനിലേക്കു പോവുകയാണ്.
റാംടിന്‍ ലവാഫിപുര്‍ സംവിധാനം ചെയ്ത ഈ ചിത്രം തെഹ്‌റാനിലെ ഫജ്ര്‍ ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബെര്‍ലിന്‍ സെവണിലെ കേന്ദ്രകഥാപാത്രമായ ആതിഫിനെ അവതരിപ്പിച്ച തോം ബിഷപ്‌സ് ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്.

നിശ്ശബ്ദമാക്കപ്പെട്ട ഹിംസകള്‍

ഇത്തവണ സുവര്‍ണചകോരം നേടിയ മജീദ് ബര്‍സഗറിന്റെ പര്‍വീസ് മേളയില്‍ ഏറെ ചര്‍ച്ചാവിഷയമായ
ചിത്രമായിരുന്നു. അമ്പതുകാരനായ പര്‍വീസിന്റെ ജീവിതവും ഒറ്റപ്പെടല്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളുമാണ് മജീദ് ബര്‍സഗര്‍ ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്നത്. ഒരുപണിയുമെടുക്കാതെ അച്ഛന്റെ ചെലവില്‍ കഴിയുകയായിരുന്നു പര്‍വീസ്. അച്ഛന്റെ പുനര്‍വിവാഹത്തോടെ അയാള്‍ വീട്ടില്‍നിന്നു പുറത്താക്കപ്പെടുന്നു. തന്റെ പുതിയ ജീവിതസാഹചര്യങ്ങളും ബന്ധങ്ങളും അദ്ദേഹത്തെ നിശ്ശബ്ദനായ ഒരു സാമൂഹികദ്രോഹിയാക്കി മാറ്റുകയാണ്. തികച്ചും ശാന്തമായ അന്തരീക്ഷത്തില്‍ തുടങ്ങുന്ന ഈ ചിത്രം അപ്രതീക്ഷിതമായ ആകാംക്ഷകളാണ് പ്രേക്ഷകനു സമ്മാനിക്കുന്നത്. സംവിധായകന്റെ ഈ കൈയടക്കം തന്നെയാണ് സുവര്‍ണചകോരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയതും.
അറുപതു രാജ്യങ്ങളില്‍നിന്നുള്ള 200ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഈ മേളയില്‍ ലോക സിനിമാവിഭാഗത്തില്‍ മാത്രം 79 ചിത്രങ്ങളുണ്ടായിരുന്നു. ആസ്‌ത്രേലിയന്‍ കുഗ്രാമങ്ങളിലെ ജീവിതങ്ങള്‍ ആവിഷ്‌കരികുന്ന ദി റോക്കറ്റ് മുതല്‍ കഴിഞ്ഞ അമ്പതുവര്‍ഷത്തിനിടയില്‍ പാകിസ്താനില്‍നിന്നു വിദേശ ഭാഷാചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് നേടിയ മീനു ഗൗറിന്റെ സിന്ദാഭാഗ് വരേയും ലോക സിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. കിം മൊര്‍ഡോന്റെ ലാവോ ഭാഷയില്‍ നിര്‍മിച്ച റോക്കറ്റ് പത്തുവയസ്സുകാരനായ അലോ എന്ന ഗ്രാമീണബാലന്റെ കഥ പറയുകയാണ്.

കാഥി—കന്റെ ദുരന്തകഥ

മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബത്തൂര്‍ അമീന്‍ അക്‌യേലിയുടെ തുര്‍ക്കി ചിത്രമായ സ്റ്റോറിടെല്ലറായിരുന്നു പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച മറ്റൊരു ചിത്രം. ഷോപ്പിങ്മാളുകളിലും ഇസ്താംബൂളിലെ തെരുവുകളിലും തടിച്ചുകൂടുന്നവരോടു കഥപറഞ്ഞ് ഉപജീവനം നടത്തുകയാണ് പ്രശസ്ത നടനായിരുന്ന അസീസ് ദര്‍വീശന്‍. എന്നാല്‍, പുതിയ സമൂഹത്തിലെ കൗമാരക്കാരും യുവജനങ്ങളും അദ്ദേഹത്തിന്റെ കഥകളെ തിരസ്‌കരിക്കുകയാണ്. തന്റെ കഥകള്‍ക്ക് ആവശ്യക്കാരില്ലാത്ത നാട്ടില്‍നിന്ന് അസീസ് ഭൂതകാല ഓര്‍മകള്‍ നിലനില്‍ക്കുന്ന അക്‌യേലിലേക്കു യാത്രതിരിക്കുന്നു.
പശ്ചാത്താപവും പാപവും വേട്ടയാടുന്ന ആ യാത്രയില്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ വളരെ ചെറുതാണ്. ഏക മകള്‍ സുനയോടു സംസാരിക്കണം, തന്റെ പേരക്കുട്ടിക്ക് ഒരിക്കലെങ്കിലും മുത്തം നല്‍കണം, ഭാര്യയുടെ മരണത്തില്‍ തനിക്കു യാതൊരു പങ്കുമില്ലെന്നു മകളെ ബോധ്യപ്പെടുത്തണം… പക്ഷേ, മാതാവിന്റെ വേദന നിറഞ്ഞ ഓര്‍മകളുമായി ജീവിക്കുന്ന സുന അസീസിനെ ആട്ടിയകറ്റുന്നു. ഭൗതികജീവിതത്തിന്റെ നശ്വരത ബോധ്യപ്പെടുത്തുന്ന ഖലീഫാ ഹാറൂന്‍ റശീദിന്റെ കഥകള്‍ അക്‌യേലിയിലെ കോഫീഹൗസില്‍ തടിച്ചുകൂടിയവരോടു പറഞ്ഞുകൊടുക്കവേ അസീസ് മരിച്ചുവീഴുകയാണ്.
മുനീര്‍ കാനറെന്ന അഭിനേതാവിന്റെ ഭാവാഭിനയം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. കുര്‍ദിഷ് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന മൈ സ്വീറ്റ് പെപ്പര്‍ലാന്റ്, 2011ല്‍ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡടക്കം നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ എ സെപ്പറേഷന്‍ സംവിധാനം ചെയ്ത അസ്ഗര്‍ ഫര്‍ഹാദിയുടെ പുതിയ ചിത്രം ദി പാസ്റ്റ്, ജാഫര്‍ പനാഹിയുടെ ക്ലോസ്ഡ് കര്‍ട്ടന്‍, ഇന്ത്യന്‍ അഭിനയ വിസ്മയം നസിറുദ്ദീന്‍ ഷാ കേന്ദ്രകഥാപാത്രമായ വീണാ ബക്ഷിയുടെ കോഫിന്‍ മേക്കര്‍, ധീരമായ പ്രമേയങ്ങളും കാവ്യാത്മകമായ ആഖ്യാനശൈലിയും കൊണ്ട് തിരശ്ശീലകളെ പ്രകമ്പനം കൊള്ളിച്ച് ചലച്ചിത്രപ്രേമികളെ ദുഃഖത്തിലാഴ്ത്തി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഋതുപര്‍ണോഘോഷിന്റെ ചിത്രാംഗദ, മെമ്മറീസ് ഇന്‍ മാര്‍ച്ച്, സത്യാന്വേഷി തുടങ്ങി മനുഷ്യരുടെ വൈവിധ്യാത്മകമായ വികാരങ്ങളെ ആവിഷ്‌കരിച്ച നിരവധി ചിത്രങ്ങളും ഈ മേളയിലുമുണ്ടായി—.
ഓപണ്‍ ഫോറങ്ങളെ ഇല്ലാതാക്കി പ്രേക്ഷകരുടെ പ്രതിഷേധങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കാത്ത സംഘാടനം ഒരുതരം ഫാഷിസത്തിലേക്കു ചുവടുവയ്ക്കുകയാണെന്ന വിമര്‍ശനങ്ങള്‍ക്കിടയിലും സര്‍ക്കാരിന്റെ ശിങ്കിടികള്‍ നടത്തുന്ന ഈ ഇവന്റ് മാനേജ്‌മെന്റ് പരിപാടി ആസ്വദിക്കാന്‍ ഓരോ വര്‍ഷവും ആളുകള്‍ വര്‍ധിച്ചുവരുകയാണെന്നത് സിനിമയെന്ന മാധ്യമത്തിന്റെ ജനകീയതയെയാണു ബോധ്യപ്പെടുത്തുന്നത്. ഇത്തവണ ഫെസ്റ്റിവലിലെത്തിയ ചിത്രങ്ങളില്‍ പലതും സംഘാടകര്‍ നേരത്തേ കാണുകയോ വിലയിരുത്തുകയോ ചെയ്യാത്തതാണെന്ന പരാതിയായിരുന്നു മറ്റൊന്ന്.
കാണികളുമായി കൈയാങ്കളിയില്‍ വരെയെത്തിയ ഫെസ്റ്റിവല്‍ എന്ന പേരുദോഷം സമ്പാദിക്കാനും ഈ മേളയ്ക്കായി. ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്ന കഥകളെ ആവിഷ്‌കരിക്കുന്ന ചിത്രങ്ങള്‍ വരുംകാലങ്ങളിലെങ്കിലും ഉണ്ടാവുമെന്ന ശുഭാപ്തിവിശ്വാസവുമായാണ് ഇത്തവണയും പ്രതിനിധികള്‍ പിരിഞ്ഞുപോയത്.

Top