വികസനം ആര്‍ക്കുവേണ്ടിയെന്ന് ജനങ്ങള്‍ ചോദിക്കുന്നു.

ബിനോയ്‌ വിശ്വം

____________________________

വികസനമെന്ന നാലക്ഷരങ്ങളുടെ മറവില്‍ ജനങ്ങളെ ചവിട്ടിമെതിക്കുന്ന ലാഭക്കൊതിയന്മാരുടെ മുന്നില്‍ ഗവണ്‍മെന്റ് എങ്ങനെയാണ് പ്രതികരിക്കാന്‍ പോകുന്നത്? ആരോടൊപ്പമാണ് ഗവണ്‍മെന്റ് നിലകൊള്ളാന്‍ പോകുന്നത്? താങ്കളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യം ഈ ദിനങ്ങളില്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കാതിക്കുടത്തെ പാവപ്പെട്ട മനുഷ്യരും അതുതന്നെയാണ് ചോദിക്കുന്നത്. താങ്കള്‍ കമ്പനിയുടെ ലാഭക്കൊതിക്കൊപ്പം നില്ക്കുമോ അതോ ശുദ്ധജലത്തിനും ശുദ്ധവായുവിനും വേണ്ടി ഒരു ജനത നടത്തുന്ന ധര്‍മ്മസമരത്തിനൊപ്പം നില്‍ക്കുമോ?
_____________________________

കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ മുന്നില്‍ നിന്നാണ് ഞാന്‍ ഈ വരികള്‍ എഴുതുന്നത്. താങ്കള്‍ ഇവിടെ വന്ന് ഈ കാഴ്ചകള്‍ ഒന്നു കണ്ടിരുന്നുവെങ്കിലെന്ന്. വായുവും ജലവും മലിനമായി. ജീവിതം പൊറുതിമുട്ടിയ അവസ്ഥയിലാണ് ഇവിടത്തെ മനുഷ്യര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ കമ്പനി വന്നപ്പോള്‍ വികസനം വരുന്നുവെന്നു കരുതി അതിനെ സ്വാഗതം ചെയ്തവരാണിവര്‍. പക്ഷേ ലാഭം മാത്രമാണ് എല്ലാമെന്നു കരുതുന്ന കമ്പനി നടത്തിപ്പുകാര്‍ ഈ നാട്ടുകാരുടെ എല്ലാം പ്രതീക്ഷകളും തകര്‍ത്തുകളഞ്ഞു. കമ്പനിയുടെ രാസമാലിന്യങ്ങളെല്ലാം ചാലക്കുടി പുഴയുടെ നടുവിലേയ്ക്കാണ് ഒഴുക്കിവിടുന്നത്. പുഴയില്‍ പതിനായിരക്കണക്കിനു മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ആസ്തമയും ശ്വാസകോശരോഗങ്ങളും ഇവിടെ വ്യാപകമായി. കാന്‍സര്‍ രോഗികളുടെയും ഗ്രാമമായി കാതിക്കുടം മാറിയെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. ഇതെല്ലാമാണ് വികസനമെങ്കില്‍ ഈ വികസനം ആര്‍ക്കുവേണ്ടിയെന്ന് ജനങ്ങള്‍ ചോദിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച ഇവിടെ നടന്നത് ആര്‍ക്കും ന്യായീകരിക്കാനാവാത്ത ഭീകരമായ നരവേട്ടയായിരുന്നു. സമാധാനപരമായി രാവിലെ മുതല്‍ സമരം നടന്ന കമ്പനിപ്പടിക്കല്‍ ടി.എന്‍. പ്രതാപന്‍ എംഎല്‍എയും സാറാ ജോസഫും മോര്‍ ആന്‍ഡ് മോര്‍ ബസേലിയോസ് യാക്കോബ് പ്രഥമന്‍ കാതോലിക്കാ ബാവയുമടക്കം പ്രമുഖ വ്യക്തികള്‍ സന്നിഹിതരായിരുന്നു. വൈകുന്നേരം സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്തു നീക്കിയ ശേഷം മുന്‍കൂട്ടി തീരുമാനിച്ചതുപോലെ പോലീസ് ജനങ്ങള്‍ക്കുമേല്‍ ചാടിവീഴുകയായിരുന്നു. അപ്പോള്‍ മുന്നൂറോളം പേരാണ് സമരരംഗത്തുണ്ടായിരുന്നത്. അവരുടെ മൂന്നിരട്ടിയോളം പോലീസുകാരും കമ്പനിയുടെ കാര്യസ്ഥന്മാരും ചേര്‍ന്ന് വിശന്ന ചെന്നായ്ക്കളെപ്പോലെ തങ്ങളെ കടന്നാക്രമിച്ചുവെന്നാണ് ജനങ്ങള്‍ പറഞ്ഞത്. അവരില്‍ പലരേയും ഗുരുതരമായ പരിക്കുകളോടെ ആസ്പത്രികളില്‍ ഞാന്‍ കണ്ടു. തല മുതല്‍ കാല്‍പ്പാദം വരെ ഭീകരമര്‍ദ്ദനമേറ്റ അവരാരും കരഞ്ഞുകൊണ്ടല്ല എന്നോട് സംസാരിച്ചത്.

സ്ത്രീകളോടും കുട്ടികളോടും പോലും പോലീസ് പെരുമാറിയത് അടിമരാജ്യങ്ങളില്‍ ശത്രുസൈന്യം പെരുമാറുംപോലെയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസുകാരും നാല്പതുകളിലും അമ്പതുകളിലും കമ്യൂണിസ്റ്റുകാരും ഇത്തരം പോലീസ് അതിക്രമങ്ങള്‍ക്കു വിധേയരായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 66-ാം പിറന്നാളിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‌ക്കേ, സ്വതന്ത്ര ഭാരതത്തിലെ ഒരു പ്രബുദ്ധഗ്രാമത്തില്‍ പോലീസിന് ഇത്രയും നീചമായി പെരുമാറാന്‍ കഴിഞ്ഞു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇന്ന് തിരുവനന്തപുരത്ത് താങ്കള്‍ ഒരു യോഗം വിളിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞു. ആ യോഗം നിഷ്ഫലമായൊരു ചര്‍ച്ചാപ്രഹസനമായി മാറുമോയെന്ന ന്യായമായ ആശങ്ക ജനങ്ങള്‍ക്കുണ്ട്.

വികസനമെന്ന നാലക്ഷരങ്ങളുടെ മറവില്‍ ജനങ്ങളെ ചവിട്ടിമെതിക്കുന്ന ലാഭക്കൊതിയന്മാരുടെ മുന്നില്‍ ഗവണ്‍മെന്റ് എങ്ങനെയാണ് പ്രതികരിക്കാന്‍ പോകുന്നത്? ആരോടൊപ്പമാണ് ഗവണ്‍മെന്റ് നിലകൊള്ളാന്‍ പോകുന്നത്? താങ്കളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യം ഈ ദിനങ്ങളില്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കാതിക്കുടത്തെ പാവപ്പെട്ട മനുഷ്യരും അതുതന്നെയാണ് ചോദിക്കുന്നത്. താങ്കള്‍ കമ്പനിയുടെ ലാഭക്കൊതിക്കൊപ്പം നില്ക്കുമോ അതോ ശുദ്ധജലത്തിനും ശുദ്ധവായുവിനും വേണ്ടി ഒരു ജനത നടത്തുന്ന ധര്‍മ്മസമരത്തിനൊപ്പം നില്‍ക്കുമോ? ജനങ്ങളാണ് ഭരണകൂടങ്ങളെയും മുഖ്യമന്ത്രിയെയും സൃഷ്ടിക്കുന്നത്. അതുകൊണ്ട് ജനങ്ങളുടെ ഈ ന്യായമായ ചോദ്യങ്ങള്‍ അവഗണിക്കാന്‍ താങ്കള്‍ക്കും അവകാശമില്ല.
______________________

സ്‌നേഹാദരങ്ങളോടെ
ബിനോയ് വിശ്വം 

Top