ഈജിപ്ത്: ജനാധിപത്യ പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിഷേധ ചത്വരം

  • ടി ശാക്കിർ വേളം

എറണാകുളം: 
ഈജിപ്തിലെ ജനാധിപത്യകശാപ്പിനെതിരെ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച പകലും രാവും പ്രതിഷേധ ചത്വരം ജനാധിപത്യ പോരാട്ടങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യ വേദിയായി. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ പശ്ചിമേഷ്യയില്‍ പടര്‍ന്ന മുല്ലപ്പൂ വിപ്ലവം പ്രക്ഷോഭത്തെ ഓര്‍മ്മപ്പെടുത്തും വിധമായിരുന്നു മറൈന്‍ ഡ്രൈവിലും പ്രതിഷേധ ചത്വരം തീര്‍ത്തത്. ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ പത്ത് മണിക്കാരംഭിച്ച് ഞായാറാഴ്ച പുലര്‍ച്ചെ വരെ നീണ്ട പ്രതിഷേധ ചത്വരം അത്യപൂര്‍വ പ്രതിഷേധരൂപമായിത്തീര്‍ന്നു.
സൈനിക അട്ടിമറിക്കെതിരെ വിശൂദ്ധ റമളാന്‍ മാസത്തെ രാപ്പകലുകളില്‍ ഈജിപ്തിലെ റാബിയ അദവിയ്യ ചത്വരത്തില്‍ ദിവസവും ഒരുമിച്ച് കൂടുന്ന ജനലക്ഷങ്ങളുടെ പ്രതിഷേധ-പ്രാര്‍ഥനാ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായാണ് എറണാകുളത്ത് പ്രതിഷേധ ചത്വരം തീര്‍ത്തത്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് പ്രതിഷേധ ചത്വരത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. റമദാനിലെ അനുഷ്ഠാനങ്ങളായ നോമ്പും ഇഫ്താറും രാത്രി നമസ്‌കാരങ്ങളും അത്താഴവുമൊക്കെയായി സമരപ്പന്തലില്‍ അവര്‍ ഒരു രാപ്പകല്‍ കഴിച്ചുകൂട്ടി. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ ഒന്നടങ്കം ആദ്യാവസാനം സമരത്തില്‍ അണിനിരന്നു. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഐക്യദാര്‍ഢ്യവുമായി ചത്വരത്തില്‍ ഒത്തുചേര്‍ന്നു. അറബ് കവി നിസാര്‍ ഖബാനിയുടേതുള്‍പ്പെടെ പ്രമുഖ കവികളുടെ കവിതകളും ആലപിക്കപ്പെട്ടു. ഇടവേളകളില്‍ ഉയര്‍ന്ന സാമ്രാജത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രതിഷേധചത്വരത്തിന് ആവേശം പകര്‍ന്നു.

സംഘടിത മുതലാളിത്തവും ഇടതുപക്ഷവും തമ്മിലെ അവിഹിത കൂട്ടുകെട്ടാണ് ഈജിപ്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി പറഞ്ഞു. സൈനിക ഭരണകൂടം നടത്തിയ ജനാധിപത്യകശാപ്പിനെക്കുറിച്ച് ഇടതുപക്ഷത്തിന്റെ നിലപാട് സാമ്രാജത്വ പോരാട്ടത്തോടുള്ള വഞ്ചനയാണ്. പ്രതിഷേധ ചത്വരത്തില്‍ സമരാഹ്വാന പ്രഭാഷണം നടത്തുകയായുരുന്നു അദ്ദേഹം.
സൈനിക ഭരണത്തില്‍ ഈജിപ്തിലെ ഇടതുപക്ഷ കക്ഷി പങ്കാളിയായത് കൊണ്ട് ഇവിടെ ചില ഇടതുപക്ഷക്കാര്‍ സൈനിക അട്ടിമറിക്കൊപ്പമാണ്. മറ്റുചിലരാകട്ടെ ഞങ്ങള്‍ ജനങ്ങളോടൊപ്പമാണ് എന്ന വഞ്ചനാത്മക പദപ്രയോഗത്തിലൂടെ സൈന്യത്തോടൊപ്പം നില്‍കുകയാണ്. 238 സീറ്റ് ലഭിച്ച മുര്‍സിയുടെ കക്ഷിയെ പുറത്താക്കിയാണ് 16 സീറ്റ് മാത്രം ലഭിച്ച ഇടതുപക്ഷ കക്ഷി സൈനിക ഭരണത്തില്‍ പങ്കാളിയായിരിക്കുന്നത്. 51 ശതമാനം വോട്ട് നേടിയ മുര്‍സിയെ പുറത്താക്കി ഒന്നര ശതമാനം വോട്ട് മാത്രം നേടിയ അല്‍ ബറാദിയാണ് വൈസ് പ്രസിഡന്റായി നിയമിതനായിരിക്കുന്നത്. വീക്ഷണ വ്യത്യാസങ്ങള്‍ക്കപ്പുറം എന്നും സാമ്രാജത്വ വിരുദ്ധ നിലപാടുയര്‍ത്തിപ്പിടിച്ച സമൂഹമാണ് കേരളത്തിലേത്. അത്‌കൊണ്ടാണ് ഫിഡല്‍ കാസ്‌ട്രോയും ഹ്യൂഹോ ചാവേസും സദ്ദാം ഹുസൈനും യാസിര്‍ അറഫാത്തുമൊക്കെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണായുധങ്ങള്‍ പോലുമായി മാറുന്നത്. ഈജിപ്തിലെ സാമ്രാജത്വ ഇടപെടലില്‍ കേരളത്തിലെ പല ജനാധിപത്യ വാദികളും പുലര്‍ത്തുന്ന ബോധപൂര്‍വമായ മൗനം ഇസ്‌ലാമോഫോബിയയുടെ ഭാഗമാ ജനാധിപത്യവാദികളുടെ കൂട്ട മൗനത്തിനെതിരായ സര്‍ഗാത്മക പ്രതിഷേധമാണ് ഈ സമര ചത്വരം. ഇറാഖിലും അഫ്ഗാനിസ്ഥാനിലും പട്ടാളത്തെ അയച്ച് അധിനിവേശം നടത്തിയ അമേരിക്ക പറഞ്ഞത് അവിടങ്ങളില്‍ ജനാധിപത്യത്തിനുവേണ്ടിയാണ് തങ്ങള്‍ ഇടപെട്ടത് എന്നാണ്. അതേ അമേരിക്കയാണ് ഈജിപ്തില്‍ സൈനിക ഭരണകൂടത്തെ പിന്തുണക്കുന്നത്. ഇസ്‌ലാമിസ്റ്റുകളുടെ വിഷയത്തില്‍ സാമ്രാജത്വ ശക്തികളുടെ ഇത്തരം ഇരട്ടത്താപ്പുകളുള്‍ തിരിച്ചറിയേണ്ടതാണ്. ഇസ്‌ലാമിസ്റ്റുകളുടെ കാര്യത്തില്‍ ഇടതുപക്ഷവും സാമ്രാജത്വ നിലപാട് പിന്തുടരുന്നു എന്നത് വിചിത്രമാണ്. ഈജിപ്തിലെ ജനാധിപത്യകശാപ്പിനെതിരായ കേരളീയ പൊതു മണ്ഡലത്തിന്റെ പ്രതികരണമാണ് ഈ സമര ചത്വരം. അതുകൊണ്ടാണ് വിക്ഷണ വ്യത്യാസങ്ങളും ആശയ വൈചാത്യങ്ങളും ഉണ്ടായിരിക്കെതന്നെ ഒട്ടനവധി മത-സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ സമരചത്വരത്തില്‍ ഐക്യദാര്‍ഢ്യവുമായി വന്നെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ സംസ്‌കൃതിയുടെ മഹാ നഗരമായ ഈജിപ്തിലെ ജനാധിപത്യ കശാപ്പ് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു. ജനാധിപ്ത്യ പുനഃസ്ഥാപനത്തിന് വേണ്ടി സമരം നടത്തിയതിന്റെ പേരില്‍ നിരവധി പേര്‍ ഇതിനരം കൊലചെയ്യപ്പെട്ടു എന്നത് വേദനാജനകമാണ്. ഈജിപ്ഷ്യന്‍ ജനതയുടെ പോരാട്ടത്തിന് ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ , എം.ഐ. ഷാനവാസ് എം.പി, അഡ്വ: കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, കെ. അന്‍വര്‍ സാദത്ത് എം.എല്‍.എ, ഡോ: സെബാസ്റ്റ്യന്‍ പോള്‍, സി.കെ. അബ്ദുല്‍ അസീസ്, പ്രൊഫ: അരവിന്ദാക്ഷന്‍, ഡോ: വിന്‍സന്റ്, കെ.കെ. ബാബുരാജ്, കെ.സി. വര്‍ഗീസ്, കെ.കെ. കൊച്ച്, ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് സ്വലാഹി, കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഇമാം കെ.എം. സുലൈമാന്‍ മൗലവി, തേജസ്സ് എഡിറ്റര്‍ എം.പി. ചെക്കുട്ടി, ടി. എന്‍ . ജോയ്, ഐ.എന്‍ .എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: എപി. അബ്ദുല്‍ വഹാബ്, പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, അഡ്വ: എന്‍ .എം. സിദ്ദീഖ്, കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം. മൗലവി ആലുവ, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ: കെ.പി. മുഹമ്മദ്, പ്രമുഖ ഡോക്യുമെന്ററി നിര്‍മ്മാതാവ് പി. ബാബുരാജ്, ഡോ: അസീസ് തരുവണ, സ്വാമി വിശ്വ ഭദ്രാനന്ദ ശക്തിബോധി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി.മുഹമ്മദ് വേളം, എസ്.ഐ.ഒ. സംസ്ഥാന പ്രസിഡന്റ് എസ്.ഇര്‍ഷാദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി. മുജീബുറഹ്മാന്‍, തുടങ്ങിയവര്‍ ഐക്യദാര്‍ഢ പ്രഭാഷണം നടത്തി.

കല്‍ദായ സുറിയാനി സഭ മെത്രപ്പോലീത്ത മാര്‍ അപ്രേം, ആര്‍ എസ്.പി നേതാവും മുന്‍ മന്ത്രിയുമായ എന്‍.കെ. പ്രേമ ചന്ദ്രന്‍, കാലിക്കറ്റ് മുന്‍ വിസിയും ചരിത്രകാരനുമായ ഡോ: കെ.കെ. എന്‍. കുറുപ്പ്, പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ എന്നിവരുടെ ഐക്യദാര്‍ഢ്യ സന്ദേശങ്ങള്‍ വായിച്ചു.

Top