ഗുരുവിനെ അധിക്ഷേപിക്കാന്‍ ആര്‍ക്കാണ് അവകാശം?

എം വി സുബ്രഹ്മണ്യന്‍

“പണ്ട്, എന്നു വച്ചാല്‍ 1916ല്‍ ഗുരു സ്വാനുകൂലിയായ ഡോ. പല്‍പ്പുവിന് ഒരു കത്തെഴുതിയത്രേ. “മുമ്പേതന്നെ വാക്കില്‍നിന്നു വിട്ടിരുന്ന യോഗത്തെ ഇപ്പോള്‍ മനസ്സില്‍ നിന്നും വിടുന്നു” എന്നാണ് കത്ത്. അതിനു കാരണം പറഞ്ഞിരിക്കുന്നത് യോഗത്തിനു ജാത്യഭിമാനം വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ്. ഇന്നാണ് അങ്ങനെ പറയുന്നതെങ്കില്‍ ഗുരുവിനെതിരെ ഞങ്ങള്‍ ഈഴവര്‍ കേസുകൊടുക്കും. ഗുരുവിന്റെ നല്ല കാലം. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലല്ലോ. കത്തുകിട്ടിയ ഡോ. പല്‍പ്പു യോഗം നേതാക്കള്‍ക്കു കത്തെഴുതിയത് “നിങ്ങളുടെ പെരുച്ചാഴിയോഗത്തിനു നല്‍കാന്‍ എന്റെ കയ്യില്‍ പണമില്ല” എന്നായിരുന്നുവെന്നു ശ്രീ ഗംഗാധരന്‍ മാസ്റര്‍ ഡോ. പല്‍പ്പു എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. ഡോ. പല്‍പ്പു ഇന്നു ജീവിക്കുന്നു എങ്കില്‍ ഈഴവരുടെ കേസിലെ രണ്ടാംപ്രതി പല്‍പ്പുവാകുമായിരുന്നു എന്നു രണ്ടുതരം.

ഈയടുത്ത ദിവസങ്ങളിലെ മാധ്യമ ചര്‍ച്ചകളില്‍ ഒന്ന്  ശ്രീനാരായണഗുരു അധിക്ഷേപത്തെ സംബന്ധിച്ചായിരുന്നു എന്നത് മലയാളികള്‍ കൌതുകപൂര്‍വ്വം  ശ്രദ്ധിച്ച ഒന്നായിരുന്നല്ലോ. ഇക്കാര്യം കമ്പോടുകമ്പ് റിപ്പോര്‍ട്ടുചെയ്യുന്നതില്‍ കേരളകൌമുദി കാണിച്ച ഔല്‍സുക്യം ശ്ളാഘിക്കപ്പെടാതെ പോകരുതെന്നാണ് ഈ വിനീതന്റെ അഭിപ്രായം. കോണ്‍ഗ്രസ് ജില്ലാ നേതാവ് ശ്രീ വി ജെ പൌലോസ് ആണ് ഈ അധിക്ഷേപാഖ്യാനത്തിലെ നായകന്‍(അഥവാ വില്ലനോ?) ഇങ്ങനെയൊരാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടെന്ന് അതോടെ ലൈവായി വെളിപ്പെട്ടു. മഹാസമാധിദിനത്തിന്‍നാള്‍ ഈ മാന്യദേഹം സംഘടനാസമ്മേളനത്തിനു കൊടിയും കുരിശുമായി പുറപ്പെട്ടു. ആ അവിവേകം അരുതെന്ന എസ് എന്‍ ഡി പി യോഗം ഭാരവാഹികളുടെ അഭ്യര്‍ത്ഥന  അദ്ദേഹം ചെവിക്കൊണ്ടില്ല എന്നു മാത്രമല്ല, “ഗുരു ചത്തിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞില്ലേ, ഇപ്പോഴും ദഃഖിച്ചിരിപ്പാണോ?” എന്ന ആക്ഷേപവാക്കുകള്‍ ഉച്ചരിക്കുകയും ചെയ്തു. ഇത് അക്ഷന്തവ്യമായ അപരാധമാണ്. മാപ്പുപറഞ്ഞാല്‍ തീരുന്നതല്ല. ഈ അപരാധം. ഗുരുസമാധിയില്‍ചെന്ന് മാപ്പു പറഞ്ഞാല്‍ ഒരു പക്ഷേ, ക്ഷന്തവ്യമായിത്തീരാനിടയുണ്ട് എന്നാ ണ് സ്വാമി ഋതമ്പരാനന്ദയുടെ പ്രസ്താവനയിലൂടെ മനസ്സിലായത്. ഏതായാലും യോഗം കൌണ്‍സില്‍കൂടി ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതുവരെ പ്രശ്നം അവസാനം കാണില്ലെന്ന് യോഗ നേതൃത്വം പ്രഖ്യാപിച്ചു. അങ്ങനെ കോണ്‍ഗ്രസ് നേതാക്കളായ അജയ് തറയിലും മറ്റും ഒത്തുതീപ്പിന് കിണഞ്ഞു പരിശ്രമിച്ച്, അവസാനം  ശ്രീ വി ജെ പൌലോസിന്റെ രേഖാമൂലവും അല്ലതെയുമുള്ള മാപ്പുപറച്ചില്‍ യജ്ഞം സ്വീകരിച്ച് വിഷയം ഒതുക്കിയിരിക്കുന്നു. അനന്തരം ശ്രീ വെള്ളാപ്പിള്ളി പൌലോസിനെ ജളവങ്കാദി വചനാഭിഷേകം നടത്തി അണികളെ അടുത്ത പോരിനു തയ്യാറാക്കി നിറുത്തിയിരിക്കുന്നു.

ആദ്യമായിട്ടല്ല കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം പുലിവാലുപിടിത്തത്തില്‍ ചെന്നു ചാടുന്നത്. ശ്രീമാന്‍ എ കെ ആന്റണി-പണിക്കര്‍ തര്‍ക്കം ഓര്‍മ്മയില്ലേ? നേതാവ് ചെയ്ത കുറ്റത്തിന് എത്രകാലമാണ് ആന്റണിക്ക്  പണിക്കരെ ഒഴിഞ്ഞു നടക്കേണ്ടിവന്നത്? അതു പക്ഷേ വാക്കാലുള്ള കസര്‍ത്തായിരുന്നില്ല. അവസാനം കാലം എന്ന മാന്ത്രികന്‍ എല്ലാം ഒരുവിധം നേരെയാക്കിക്കൊടുത്തു. അതിനും മുന്‍പാണ് മാര്‍ക്സിസ്റ് ആചാര്യന്‍ ഇ എം എസ് ഒരു പുലിവാലുപിടിച്ചത്. മഹാകവി കുമാരനാശാന്‍ സാമ്രാജ്യത്വത്തിന്റെ പാദസേവകനായിരുന്നു എന്നായിരുന്നു കണ്ടുപിടിത്തം. അല്ലെങ്കില്‍പിന്നെ വെയില്‍സ് രാജകുമാരന്‍ പട്ടും വളയും സമ്മാനിക്കുമോ? രവീന്ദ്രനാ ഥടാഗോര്‍ നോബല്‍ സമ്മാനിതനായതിനും സാമ്രാജ്യത്വപാദസേവതന്നെയായിരിക്കാം നിമിത്തം എന്ന് ശ്രീ ഇ എം എസ്സിന്റെ അഭിപ്രായത്തിന്റെ ബലത്തില്‍ ചിന്തിച്ചുപോകാവുന്നതാണ്. യോഗനേതാക്കള്‍ ആചാര്യനെതിരെ ദീര്‍ഘനാള്‍ പടവാളിളക്കാതിരുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടികരുത്തു പ്രമാണിച്ചാകാം. അല്ലെങ്കില്‍ കുമാരനാശാന്റെ ലഘുത്വം കരുതിയാകാം. ഗാന്ധിജിയെ ആക്ഷേപിച്ചു എന്നൊരു പുലിവാല്‍ സഖാവിന്റെ കണക്കില്‍ ഉണ്ടായിരുന്നെങ്കിലും അതു ക്ളച്ചുപിടിക്കാതെ പോയി. ഗാന്ധിജിയെ നിന്ദിച്ചാലും കൊള്ളാം, ഇല്ലെങ്കിലും കൊള്ളാം നമുക്കും കിട്ടണം പണം എന്ന ഗാന്ധി ശിഷ്യരുടെ മഹാമനസ്ക്കതയ്ക്ക് ആയിരം പ്രശംസ.

പാര്‍ലമെന്റിലോ നിയമസഭയിലോ ആര്‍ക്കും ആരെ വേണമെങ്കിലും ആക്ഷേപിക്കാവുന്നതും മാപ്പുപറയുകയോ ആക്ഷേപവചനങ്ങള്‍ സഭാരേഖകളില്‍നിന്നു നീക്കം ചെയ്യുകയോ, ഏതാണ് ആദ്യമെന്നുവച്ചാല്‍ അങ്ങനെ പ്രശ്നം പരിഹൃതമാകുന്നതുമാണ്. ഈയടുത്ത കാലത്താണ് ശ്രീ വിഎസ് അച്ചുതാനന്ദനെ പഞ്ചാബ മോഡല്‍ ഫെയിം ബാലകൃഷ്ണപിള്ള മകന്‍ ഗണേഷ്കുമാര്‍ എന്ന സിനിമാമന്ത്രി ആക്ഷേപിച്ചത്. ആ പ്രശ്നം മാപ്പുപറച്ചിലില്‍ അവസാനിച്ചെങ്കിലും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍, അഛനെ ജയിലില്‍നിന്നു മോചിപ്പിച്ചതു പൊല്ലാപ്പായി എന്നു മകന്‍ ചിന്തിക്കുന്നിടത്തോളം പടര്‍ന്നു പന്തലിച്ചു. വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്നകാലത്താണ് പ്രശസ്ത പുകസ സാഹിത്യകാരനെ കുരങ്ങന്‍ എന്നു വിളിച്ചത്. സ്വന്തം ആളായതുകൊണ്ടും അര്‍ഹിക്കുന്നതുതന്നെയാണ് ലഭിച്ചത് എന്നുള്ളതുകൊണ്ടുമാകാം, ആ വിളി വലിയ പുകിലൊന്നുമുണ്ടാക്കിയില്ല. കുങ്കുമം ചുമക്കുന്ന കഴുത എന്ന പ്രയോഗം വി എസ്സിനെ ലാക്കാക്കിയായിരുന്നെങ്കിലും സ്വന്തക്കാര്‍ക്ക് അടുപ്പിലിട്ടും ആകാമെന്ന സ്ഥാലീപുലാകന്യായം അതിനെ സാര്‍ത്ഥകമാക്കിയെന്നു ചരിത്രകാര•ാര്‍ ഭാവിയില്‍ രേഖപ്പെടുത്തും. എന്നു പ്രതീക്ഷിക്കാം.

ശ്രീ പിണറായി വിജയന്‍ ഈ രംഗത്ത് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കിയില്ല എന്നു പറയാനാവില്ല. എടോ ഗോപാലകൃഷ്ണാ,  നികൃഷ്ടജീവി, കുലംകുത്തി തുടങ്ങിയ മഹ ദ്വ്ാാക്കുകള്‍ അദ്ദേഹത്തിന്റെ സ്വന്തം സംഭാവനകളാണ്. അദ്ദേഹത്തിന്റെ സന്തതശിഷ്യന്‍ ശ്രീ ജി സുധാകരന്‍ തൊടുത്തുവിട്ട പ്രയോഗങ്ങള്‍ മലനാട്ടുവഴക്കങ്ങള്‍ എന്ന തലക്കെട്ടിന്‍കീഴില്‍ ചരിത്രത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. ടി കെ ഹംസ, എം എം മണി തുടങ്ങിയ മഹാരഥ•ാര്‍ ഇനിയും അനുകൂലഅവസരം കിട്ടിയാല്‍ നന്നായി പ്രശോഭിക്കുകതന്നെ ചെയ്യുമെന്നുറപ്പാണ്. പിതൃശൂന്യന്‍ എന്ന പദപ്രയോഗത്തിന് അധികം അനുകര്‍ത്താക്കളെ കിട്ടിയതായി കാണുന്നില്ല.

അധിക്ഷേപവേദാര്‍ത്ഥ ചരിത്രം ഇങ്ങനെയൊക്കെ വളഞ്ഞുപുളഞ്ഞു പുരോഗമി ക്കുന്നതിനിടയിലാണ്  വി ജെ പൌലോസുപുരാണം കടന്നുവരുന്നത്. തൈലാദി വസ്തുക്കളശുദ്ധമായാല്‍ പൌലോസിനെക്കൊണ്ടു തൊടീച്ചിടേണം എന്ന പ്രമാണം ഇവിടെ തീര്‍ത്തും അപ്രസക്തമായിരിക്കുന്നു. ഇനിയാരെയാണ് അധിക്ഷേപിക്കേണ്ടത്  എന്ന ചിന്ത എല്ലാ നേതാക്കളുടേയും തല പുണ്ണാക്കിക്കൊണ്ടിരിക്കെ, ഈയുള്ളവന്റെ ചിന്ത വേറൊരുവഴിക്കാണ് നീങ്ങിയത്. അതൊന്നു കുറിക്കുന്നതില്‍ ആരും മുനിയരുതേ എന്നാണ് പ്രാര്‍ത്ഥന.

സംഗതി ഇത്രയേയുള്ളു. ശ്രീ വി ജെ പൌലോസ് വിചാരിച്ചതും പുറത്തു പറഞ്ഞതും എല്ലാം തെറ്റ്. ശ്രീനാരായണഗുരു ഈഴവരുടെ കുലദൈവമാണ്. ആ മഹാത്മാവിന്റെ ജീവത്യാഗത്തെ സമാധി എന്നാണ് ഈഴവര്‍ പറഞ്ഞുവരുന്നത്. ആ സംഭവത്തെയാണ് ചത്തിട്ട് എന്ന പ്രയോഗത്തിലൂടെ അദ്ദേഹം അവഹേളിച്ചത്. ഒരു ഈഴവന് വേണമെങ്കില്‍ സ്വന്തം ഗുരുവിനെ അത്തരത്തിലൊക്കെ ആക്ഷേപിക്കാവുന്നതാണ്. അതിനേക്കാള്‍ വലിയ ആക്ഷേപവുമാകാം. അതില്‍ തെറ്റില്ല. ഉദാഹരണത്തിനു നോക്കുക “ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങള്‍ അനുസരിച്ചിരുന്നെങ്കില്‍ ഈഴവര്‍ തെണ്ടിപ്പോയേനെ.” മദ്യം ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് എന്ന മഹാസന്ദേശമാണ് ഇവിടെ വിവക്ഷ എന്ന് ആര്‍ക്കും മനസ്സിലാകും. ഇതു ഗുരുനിന്ദയോ ആക്ഷേപമോ അല്ല. അത് ഒരു സത്യസ്ഥിതി കഥനം മാത്രമാകുന്നു. നടപ്പാക്കാനാകാത്ത സന്ദേശങ്ങള്‍ വിളമ്പിയത് ഗുരുവിന്റെ തെറ്റ്. ഞങ്ങള്‍ക്കതില്‍ പങ്കില്ല.

ഗുരു സ്വന്തം സന്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്നു പറഞ്ഞത് ഈഴവരോടല്ല. സന്ദേശങ്ങളെല്ലാം മേല്‍ജാതിക്കാരോടായിരുന്നു. ഗുരുസന്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ അ തിനാല്‍ ഈഴവര്‍ക്ക് ഒരു ഉത്തരവാദിത്വവുമില്ല. അഥവാ വല്ല ഉത്തരവാദിത്വവുമുണ്ടേങ്കില്‍ അത് ഗുരുദേവപ്രതിമകള്‍ ലോകം മുഴുവന്‍ സ്ഥാപിക്കുന്നതില്‍ മാത്രമാകുന്നു. ആ മഹാത്മാവിനെ ആരാധിച്ചു ദൈവമാക്കുന്നതില്‍ മാത്രമാകുന്നു. ഗുരുവിന്റെ പല്ലുവരെ (ആരുടെ പല്ലാണെന്ന് ആര്‍ക്കറിയാം എന്നാരും സംശയം കൂറണ്ട.) പ്രതിഷ്ഠിച്ച് ഞങ്ങള്‍ ആരാധിക്കും.  മുകളില്‍ പറഞ്ഞതുപോലെ കാലഹരണപ്പെട്ട സന്ദേശങ്ങള്‍ മേല്‍ജാതിക്കാര്‍ ചുമന്നുനടന്നുകൊള്ളും.  ഈ പ്രസ്താവം കേള്‍ക്കുമ്പോള്‍ ഒരു സാധാരണചരിത്രാന്വേഷി, ഗുരൂപദേശങ്ങള്‍ മേല്‍ജാതിക്കാരോടായിരുന്നു എന്നതിനു വല്ല തെളിവുമുണ്ടോ എന്നു ചോദിച്ചു എന്നു വരാം. അങ്ങനെ സംശയിക്കുന്നവന്റെ ചെപ്പയ്ക്കുനോക്കി പ്രഹരിക്കണം. തെളിവുള്ള കാര്യങ്ങള്‍ മാത്രമേ പറയാവൂ എന്ന് ഏതു ശാസ്ത്രത്തിലാണ് പറഞ്ഞിരിക്കുന്നത്.? അഥവാ അങ്ങനെ വല്ല ശാസ്ത്രത്തിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ആ ശാസ്ത്രം നിരോധിക്കണം.

പണ്ട്, എന്നു വച്ചാല്‍ 1916ല്‍ ഗുരു സ്വാനുകൂലിയായ ഡോ. പല്‍പ്പുവിന് ഒരു കത്തെഴുതിയത്രേ. “മുമ്പേതന്നെ വാക്കില്‍നിന്നു വിട്ടിരുന്ന യോഗത്തെ ഇപ്പോള്‍ മനസ്സില്‍ നിന്നും വിടുന്നു” എന്നാണ് കത്ത്. അതിനു കാരണം പറഞ്ഞിരിക്കുന്നത് യോഗത്തിനു ജാത്യഭിമാനം വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ്. ഇന്നാണ് അങ്ങനെ പറയുന്നതെങ്കില്‍ ഗുരുവിനെതിരെ ഞങ്ങള്‍ ഈഴവര്‍ കേസുകൊടുക്കും. ഗുരുവിന്റെ നല്ല കാലം. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലല്ലോ. കത്തുകിട്ടിയ ഡോ. പല്‍പ്പു യോഗം നേതാക്കള്‍ക്കു കത്തെഴുതിയത് “നിങ്ങളുടെ പെരുച്ചാഴിയോഗത്തിനു നല്‍കാന്‍ എന്റെ കയ്യില്‍ പണമില്ല” എന്നായിരുന്നുവെന്നു ശ്രീ ഗംഗാധരന്‍ മാസ്റര്‍ ഡോ. പല്‍പ്പു എന്ന ജീവചരിത്രഗ്രന്ഥത്തില്‍പറഞ്ഞിട്ടുണ്ട്. ഡോ. പല്‍പ്പു ഇന്നു ജീവിക്കുന്നു എങ്കില്‍ ഈഴവരുടെ കേസിലെ രണ്ടാംപ്രതി പല്‍പ്പുവാകുമായിരുന്നു എന്നു രണ്ടുതരം. യോഗത്തിനെ അങ്ങനെ ആക്ഷേപിക്കാന്‍ ഞങ്ങള്‍ ഈഴവര്‍ ആര്‍ക്കും ലൈസന്‍സ് കൊടുത്തിട്ടില്ല. യോഗത്തെ ധിക്കരിച്ചതിന് ഞങ്ങളുടെ പത്രാധിപര്‍, അന്നത്തെ യോഗം നേതാവ്, ഞങ്ങളുടെ മഹാനായ പത്രാധിപര്‍, അക്കാലത്തുതന്നെ ഗുരുവിന്  നേരിട്ട് മറുപടി കൊടുത്തിട്ടുള്ളത് ഇങ്ങനെയാണ്. “ഗുരുവിന് ഞങ്ങളെ വേണ്ടെങ്കില്‍ ഞങ്ങള്‍ക്കു ഗുരുവിനേയും വേണ്ട.” ഇതു വായിക്കാത്തവര്‍ ഇനിയുമുണ്ടെങ്കില്‍ ഉപേന്ദ്രന്‍ എന്ന എഴുത്തുകാരന്റെ പുസ്തകം വായിച്ചാല്‍ മതി. ഞങ്ങളോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും. ഗുരുവല്ല, ആരായാലും. അക്കാര്യത്തില്‍ ഞങ്ങള്‍ മണിയാശാന്റെ പിന്‍ഗാമികളാണ്.

ഗുരുവിനെതിരെ കേസുകൊടുക്കും എന്നു പറഞ്ഞതു വിശ്വാസമായില്ല അല്ലേ? കാളികുളങ്ങര ക്ഷേത്രത്തില്‍ പുലയരെ പ്രവേശിപ്പിച്ചതിന് ഗുരുവിനെ കേസില്‍ പ്രതിയാക്കിയതു പിന്നെ ആരാ? ഞങ്ങള്‍ ഈഴവര്‍തന്നെ. അന്നു നാലു കേസാ ഞങ്ങള്‍കൊടുത്തത്. രണ്ടു ക്രിമിനല്‍ കേസും രണ്ടു സിവില്‍കേസും. ഒരു കേസില്‍ ഗുരു പതിനേഴാം പ്രതിയായിരുന്നു അറിയാമോ? സംശയമുണ്ടെങ്കില്‍ പറവൂര്‍ കോടതിയിലെ 427/1099 നമ്പര്‍ കേസ്ഫയല്‍ എടുത്തുനോക്കട്ടെ. ജാതിനിയമങ്ങള്‍ ലംഘിച്ച് പുലയനെ ഈഴവരുടെ ക്ഷേത്രത്തില്‍ കയറ്റിയതിനാണ് ഗുരുവിനെതിരെ ഞങ്ങള്‍ കേസുകൊടുത്തത്. ടി ടി കേശവന്‍ ശാസ്ത്രി എന്ന പുലയനെ ക്ഷേത്രത്തില്‍ കയറ്റാന്‍ ഗുരുവിനോട് ആരു പറഞ്ഞു? ഈഴവരോടു കളിക്കരുത്. ഞങ്ങള്‍ കളി പഠിപ്പിക്കും. വഴിയരികുകളിലും ക്ഷേത്രപ്പറമ്പുകളിലും തരുന്ന ഇടങ്ങളില്‍ ഞങ്ങള്‍ കൊടുക്കുന്നതും വാങ്ങി അടങ്ങിയൊതുങ്ങിക്കഴിയാനല്ലാതെ മറ്റൊന്നിനും ഞങ്ങള്‍ക്ക് ഒരു ഗുരുവിനെ ആവശ്യമില്ല. പറഞ്ഞില്ലേ, കാലഹരണപ്പെട്ട ഉപദേശങ്ങള്‍ അങ്ങു മേല്‍ജാതിക്കാരോടു വിളമ്പിയാല്‍ മതി. ഞങ്ങളുടെ ബഹുമാന്യമന്ത്രിമാര്‍ പറയുന്നതുകേട്ടില്ലേ, കള്ളെന്നല്ല, ഒരു ലഹരിയും നിരോധിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഗുരുവും ഗാന്ധിയുമൊക്കെ പലതും പറയും. അതൊക്കെ പ്രസംഗിക്കാന്‍ കൊള്ളാമെന്നല്ലാതെ ജീവിതത്തില്‍ പ്രയോഗിക്കാനുള്ളതാണോ? മാന്യന്മാര്‍ക്കു ചേര്‍ന്നതാണോ?

അതിനാല്‍ ഞങ്ങള്‍ക്കു പറയാനുള്ളത് ഇതാണ്- നമ്മുടെ ഗുരുവിനെ നമ്മള്‍ നിന്ദിക്കും അതിനുള്ള അവകാശം നമുക്കു മാത്രമാണ്. ആ അവകാശത്തില്‍ ആരെങ്കിലും കൈതിരുകിയാല്‍ നമുക്കതു സഹിക്കുകയില്ല. അതു പൌലോസായാലും പത്രോസായാലും മക്കാറായാലും മരങ്ങോടനായാലും അവന്റെമേല്‍ ഞങ്ങള്‍ മഞ്ഞ പുതപ്പിക്കും. ഗുരുനിന്ദ നടത്താനുള്ള ഞങ്ങളുടെ അവകാശം ഭരണഘടനാപരമാക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അവകാശപ്പെടാന്‍ പോവുകയാണ്.  ഇനി ഇവരുടെ ഗുരുനിന്ദ ഞങ്ങള്‍ക്കൊന്നു കാണണം.

എം. വി സുബ്രഹ്മണ്യന്‍          

E mail: mullasserysubramanian@gmail.com

Phone: 9388240013

Top