ഐ.എഫ്.എഫ്.കെ: പുതുകാലത്തിന്റെയും പുതുലോകത്തിന്റെയും ചിത്രങ്ങള്‍

December 26, 2014

നമ്മുടെ സൂപ്പര്‍സ്റ്റാറുകളോ ന്യൂജനറേഷന്‍കാരോ സാങ്കേതിക വിദ്ഗധരോ പോലും ലോകസിനിമയില്‍ ഓരോ വര്‍ഷവും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ ഇവിടെയെത്താറില്ല. കേവലം കച്ചവടമെന്ന നിലയിലോ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധിയായോ മാത്രമാണു പലരും സിനിമാവ്യവസായത്തെ കാണുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയാവട്ടെ, ഒരു സംഘം വെള്ളാനകളുടെ കൈകളിലാണെന്ന പരാതിയും അനുദിനം വളര്‍ന്നുവരുന്നു. മുന്‍വര്‍ഷങ്ങളില്‍ അക്കാദമിയെ നയിച്ചിരുന്നവര്‍ രാജിവച്ച് ഒഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും ഐ.എഫ്. എഫ്.കെ. ഉപദേഷ്ടാവ് അടൂരിന്റെ പരാമര്‍ശം ഉയര്‍ത്തിവിട്ട ഒച്ചപ്പാടുകളുമൊക്കെയായിട്ടാണ് ഇത്തവണ മേള തുടങ്ങുന്നത്.

കേരളത്തിലെ സമാന്തര സിനിമാപ്രദര്‍ശനത്തിന് 50 വയസ്സു പൂര്‍ത്തിയായി. 1964 ലാണ് കേരളത്തില്‍ ആദ്യമായി ലോകസിനിമകളും സമാന്തര സിനിമകളും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദി ഉണ്ടാവുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെയും കൊളത്തൂര്‍ ഭാസ്‌കരന്‍നായരുടെയും നേതൃത്വത്തില്‍ തിരുവനന്തുപരം കേന്ദ്രീകരിച്ച് രൂപംകൊണ്ട് ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് ലോകസിനിമകളെ നമുക്കു മുന്നിലേക്ക് കൊണ്ടുവന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി ഫിലിം സൊസൈറ്റികള്‍ കേരളത്തില്‍ നിലവില്‍ വന്നു.
അടിയന്തിരാവസ്ഥയെ തുടര്‍ന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും ചെറുപ്പക്കാരുടെ ചെറുതും വലുതുമായ സംഘങ്ങള്‍ ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ചിരുന്നു. അടിയന്തിരാവസ്ഥയോടുളള പ്രതിഷേധവും ലോകവുമായി സംവദിക്കാനുള്ള ചെറുപ്പക്കാരുടെ ആവേശവുമായിരുന്നു ഇതിനു പിന്നില്‍. യുദ്ധവും വിലാപവും പ്രതിഷേധവും സഹനവും പ്രണയവും പ്രമേയമാക്കിയ ധാരാളം സിനിമകള്‍ ഇക്കാലഘട്ടത്തില്‍ മലയാളികള്‍ കണ്ടു. സിനിമ വലിയൊരു സമരായുധം കൂടിയാണെന്നു മലയാളികള്‍ തിരിച്ചറിഞ്ഞ കാലം കൂടിയാണത്.
‘ചിത്രലേഖ’യെ തുടര്‍ന്നു 1968-ല്‍ കോഴിക്കോട്ടും ഒരു സൊസൈറ്റി രൂപീകരിക്കപ്പെട്ടു, അശ്വനി എന്ന പേരില്‍. 1980-ല്‍ അശ്വനി ഫിലിം സൊസൈറ്റി കോഴിക്കോട് പുഷ്പ തിയേറ്ററില്‍ 14 ദിവസം നീണ്ടുനിന്ന ഒരു ഫിലിം ഫെസ്റ്റിവല്‍ തന്നെ സംഘടിപ്പിച്ചത് അക്കാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നെയും 14 വര്‍ഷത്തിനു ശേഷമാണ് കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ചലച്ചിത്രോല്‍സവം സംഘടിപ്പിക്കുന്നത്. ഫിലിം സൊസൈറ്റികളുടെ പ്രതാപകാലം അവസാനിച്ച ഒരു ഘട്ടത്തിലാണെങ്കിലും അവയില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടു രൂപംകൊണ്ട ചലച്ചിതമേളയ്ക്ക് ഇപ്പോള്‍ 19 വയസ്സു പൂര്‍ത്തിയായി.
എന്നാല്‍, ഇത്രയും കാലത്തിനു ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ മലയാളികള്‍ക്കോ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കോ ബന്ധമില്ലാത്ത ആഘോഷമായി കേരളത്തിലെ ചലച്ചിത്രമേള മാറിയെന്നത്  ആശങ്കാജനകമാണ്. 19 വര്‍ഷത്തെ ഐ.എഫ്.എഫ്.കെ. ചരിത്രത്തില്‍ രണ്ടുതവണ മാത്രമാണ് മലയാളികളെ ഫെസ്റ്റിവല്‍ ജൂറിയിലേക്ക് പരിഗണിച്ചത്. ഓരോ വര്‍ഷവും മലയാളത്തില്‍ ഇറങ്ങുന്ന നല്ല സിനിമകള്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ മാത്രമാണ് മലയാളികളായ സിനിമാപ്രവര്‍ത്തകര്‍ അവിടെയത്താറുള്ളത്. സ്വന്തം സിനിമകളുടെ പ്രദര്‍ശനം കഴിഞ്ഞാലുടനെ അവര്‍ വണ്ടികയറുകയും ചെയ്യും.
നമ്മുടെ സൂപ്പര്‍സ്റ്റാറുകളോ ന്യൂജനറേഷന്‍കാരോ സാങ്കേതിക വിദ്ഗധരോ പോലും ലോകസിനിമയില്‍ ഓരോ വര്‍ഷവും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ ഇവിടെയെത്താറില്ല. കേവലം കച്ചവടമെന്ന നിലയിലോ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഉപാധിയായോ മാത്രമാണു പലരും സിനിമാവ്യവസായത്തെ കാണുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയാവട്ടെ, ഒരു സംഘം വെള്ളാനകളുടെ കൈകളിലാണെന്ന പരാതിയും അനുദിനം വളര്‍ന്നുവരുന്നു. മുന്‍വര്‍ഷങ്ങളില്‍ അക്കാദമിയെ നയിച്ചിരുന്നവര്‍ രാജിവച്ച് ഒഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും ഐ.എഫ്. എഫ്.കെ. ഉപദേഷ്ടാവ് അടൂരിന്റെ പരാമര്‍ശം ഉയര്‍ത്തിവിട്ട ഒച്ചപ്പാടുകളുമൊക്കെയായിട്ടാണ് ഇത്തവണ മേള തുടങ്ങുന്നത്.
നടത്തിപ്പിലെ കെടുകാര്യസ്ഥതയും തിരുവനന്തപുരം ലോബിയുടെ അപ്രമാദിത്വവും തിയേറ്ററുകളിലെ സൗകര്യക്കുറവുമൊക്കെയായി ഇത്തവണയും സിനിമാപ്രേമികളെ മേള നിരാശരാക്കി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംഘാടകര്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി പ്രതിനിധികള്‍ മുന്നോട്ടുവന്നതാണ് ഇത്തവണത്തെ ഹൈലൈറ്റ്. കേരളത്തിലെ  വിവിധ രാഷ്ട്രീയപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ മേളയുടെ പ്രധാന വേദിയിലും അരങ്ങേറി. ലോകസിനിമകളും സിനിമയിലൂടെ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവുമൊക്കെ നമ്മുടെ ചലച്ചിത്രമേളകളിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്നുവെന്നതിന്റെ തെളിവായിട്ടാണ് നിരൂപകരായ സിനിമാസ്വാദകര്‍ ഇത്തരം പ്രതിഷേധങ്ങളെ ചൂണ്ടിക്കാണിച്ചത്.
എങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച കുറേയധികം നല്ല ചിത്രങ്ങളുമുണ്ടായി ഇത്തവണ എന്നത് ഈ മേളയുടെ മേന്മയായി തുറന്നുപറയാതെ വയ്യ. സംവിധായികമാരുടെ ഉദയമാണ് ഈ മേള അടയാളപ്പെടുത്തിയ മറ്റൊരു സവിശേഷത.

  • ഫ്രെയിമുകളില്‍ ഒരു കവിത

ഇറാനില്‍ നിന്നു വന്ന സംവിധായിക നര്‍ഗീസ് അബ്‌യാറാണ്  ഇത്തവണത്തെ മേളയിലെ പുത്തന്‍ കണ്ടെത്തല്‍. പേര്‍ഷ്യന്‍ സാഹിത്യകാരി കൂടിയായ ഈ സംവിധായികയുടെ ‘ട്രാക്ക് 143’ കാത്തിരിപ്പിന്റെ വ്യഥകളെ അന്വര്‍ഥമാക്കുന്നതായിരുന്നു. യുദ്ധത്തിന്റെ കെടുതികളെയും അതു ബാക്കിയാക്കുന്ന നോവുകളെയും ഒരു തുള്ളി ചോരയോ വെടിയൊച്ചകളോ അട്ടഹാസങ്ങളോ ഇല്ലാതെയാണ് തീക്ഷ്ണമായ ഫ്രെയിമുകളിലൂടെ ഒരു കവിത പോലെ അവര്‍ ആവിഷ്‌കരിച്ചത്. 1980 കളില്‍ നടന്ന ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ നിര്‍ബന്ധ പട്ടാളസേവനത്തിനുപോയ മകന്‍ യൂനസ് മിര്‍ ജലീലിയുടെ മടങ്ങിവരവിനായി കാത്തിരിക്കുന്ന മാതാവ് ഒല്‍ഫത്താണ് സിനിമയുടെ കേന്ദ്ര കഥാപാത്രം. മകന്‍ ജയിലിലാണോ മരണപ്പെട്ടോ എന്നൊന്നും ഒല്‍ഫത്തിനറിയില്ല. യുദ്ധവിവരങ്ങള്‍ അറിയാനുള്ള ഏക മാധ്യമമായ റേഡിയോയും അരയില്‍ കെട്ടി മകനു വേണ്ടി കാത്തിരിക്കുകയാണ് അവര്‍.
മനസ്സിന്റെ സഞ്ചാരദിശകള്‍ തെറ്റിപ്പോയ മനുഷ്യരുടെ വേദനകളുടെ കാവ്യാവിഷ്‌കാരമാണ് ഈ ചിത്രം. യുദ്ധം മൂലം കഷ്ടതയനുഭവിക്കുന്നവരാണ് ഇറാനിലെ ജനതയെന്നും ആ കഥ സ്ത്രീവീക്ഷണകോണിലൂടെ പറയുകയാണ് തന്റെ ചിത്രമെന്നും നര്‍ഗീസ് പറയുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം നാമമാത്രമായ ഇറാനില്‍ നിന്നു പുതിയൊരു സംവിധായിക കൂടി കടന്നുവരുമ്പോള്‍ വലിയ വെല്ലുവിളികളാണ് വരുംകാലത്ത് അവര്‍ക്ക് ഏറ്റെടുക്കേണ്ടിവരുക. നര്‍ഗീസിന്റെ തന്നെ ‘ദ തേര്‍ഡ് ഐ’ എന്ന നോവലിന്റെ ചവച്ചിത്രാവിഷ്‌കാരമാണ് ട്രാക്ക് 143.

  • ചുവപ്പു സൂര്യന്‍

കണ്ടംപറ്റി മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ ഇത്തവണയെത്തിയ ജപ്പാനില്‍ നിന്നുള്ള സംവിധായിക നയോമി കവാസെ ജപ്പാന്റെ പൂര്‍വ വിശ്വാസങ്ങളെയും ആദിമ ചരിത്രത്തെയും സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. അവരുടെ ഹനേസു, സ്റ്റില്‍ ദ വാട്ടര്‍, സുസാകു, ഫയര്‍ഫ്‌ളൈ എന്നീ നാലു ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിത്. ഹനേസു എന്ന വാക്കിനര്‍ത്ഥം ചുവപ്പ് എന്നാണ്. മനുഷ്യജീവിതത്തിന്റെ തന്നെ സൂചകങ്ങളായ രക്തവും തീയും സൂര്യനുമാണ് ജപ്പാന്‍കാര്‍ക്ക് ഹനേസു. ജപ്പാന്റെ ജനനസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന അസുക എന്ന പ്രദേശം, അവിടെയുള്ള ഉനേബി, മിമിനാഷി, കാഗു തുടങ്ങിയ പര്‍വതങ്ങള്‍ ദൈവങ്ങളുടെ വാസസ്ഥലങ്ങളായിരുന്നുവെന്നു ജനങ്ങള്‍ വിശ്വസിക്കുന്നു. അവയുമായി ബന്ധപ്പെട്ട മാന്ത്രിക യാഥാര്‍ഥ്യത്തിന്റെ സ്വഭാവമുള്ള പ്രണയകഥ, ജപ്പാന്റെ അതിരുകളെയും സംസ്‌കാരത്തെയും ജീവിതത്തെയും സംരക്ഷിക്കുന്നതില്‍ ഇവ ഉള്‍പ്പെടെയുള്ള മലകളും മറ്റു പ്രകൃതിസവിശേഷതകളും വഹിക്കുന്ന പങ്ക് എന്നിവയുടെ പശ്ചാത്തലത്തില്‍ കയോ, തെത്സവോ, തകുമി എന്നിവരുടെ കഥയാണ് നയോമി പറയുന്നത്.
ഉനേബിയുടെയും മിമിനാഷിയുടെയും കാഗുവിന്റെയും കഥ ഒരു ത്രികോണപ്രണയത്തിന്റേതു കൂടിയാണ്. ഈ ഐതിഹ്യത്തിനു സമാനമായ അനുഭവങ്ങളിലൂടെ കയോവിന്റെയും അവളുടെ ആണ്‍ചങ്ങാതിമാരുടെയും ജീവിതം കടന്നുപോകുന്നു. അതൊരു വലിയ ദുരന്തത്തിലേക്കാണ് എത്തുന്നത്. പെണ്ണിനു വേണ്ടിയുള്ള കലഹങ്ങളുടെ കഥകള്‍ ചരിത്രത്തിലും പുരാവൃത്തങ്ങളിലും ധാരാളമായി കാണാം. എന്നാല്‍, അതെല്ലാം യഥാര്‍ഥത്തില്‍ പെണ്ണിന്റെ ഉടലിനും ജീവിതത്തിനും മേല്‍ വിജയം നേടാനുള്ള ആണധികാരങ്ങളുടെ മല്‍സരങ്ങള്‍ മാത്രമാണെന്നു ചിത്രം സമര്‍ഥിക്കുന്നു.
കയോവിന്റെ ജീവിതവും ഈ മല്‍സരത്തിന്റെ അരങ്ങായിത്തീരുകയാണ്. എല്ലാറ്റിലുമുപരി പ്രകൃതിക്കു മേല്‍ അധികാരം ചെലുത്താനുള്ള മനുഷ്യരുടെ ത്വരയെ സിനിമ പ്രശ്‌നവല്‍ക്കരിക്കുന്നു; മണ്ണിനും പെണ്ണിനും മേല്‍ അധീശത്വം കൈവരിക്കാനുള്ള ത്വര. പ്രകൃതിയും സംസ്‌കാരവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച പാഠവും ദര്‍ശനവുമായിട്ടാണു ചിത്രം വികസിക്കുന്നത്.

__________________________________________
ലോകത്തിന്റെ വിവിധ കോണുകളിലെ രാഷ്ട്രീയവും സാമൂഹികവും സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളുമൊക്കെ പ്രമേയമാക്കിയ 137 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ലോകത്തു നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മാറ്റങ്ങള്‍ മുതല്‍ കലയിലും സംസ്‌കാരത്തിലും സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ വരെ ഈ മേള പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. ചെറുത്തുനില്‍പ്പിന്റേയും മുന്നേറ്റത്തിന്റേയും കഥകള്‍ ലോകമനസ്സാക്ഷിക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ മാധ്യമമാണ് സിനിമയെന്ന സന്ദേശം കൈമാറിയാണു ചലച്ചിത്രമേളയ്ക്കു തിരശ്ശീല വീണത്.
__________________________________________

  • വാതില്‍പ്പടിയില്‍ ഒരു പെണ്‍കുട്ടി

കൊറിയയിലെ മുന്‍നിര വനിതാ സംവിധായകരില്‍ ഒരാളായ ജൂലി യുങ് ആണ് മേളയില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സംവിധായിക. അന്താരാഷ്ട്ര മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘എ ഗേള്‍ അറ്റ് മൈ ഡോര്‍’ എന്ന യുങ്ങിന്റെ ചിത്രം മനോഹരമായ ദൃശ്യാവിഷ്‌കാരത്തിനപ്പുറം ആണധീശത്വങ്ങള്‍ക്കിടയില്‍ ഒരു യുവതിയും പെണ്‍കുട്ടിയും നേരിടുന്ന വെല്ലുവിളികള്‍ ചിത്രവല്‍ക്കരിച്ചു. വ്യക്തിപരമായ ചില വിവാദങ്ങളില്‍ പെട്ട് മദ്യാസക്തിക്ക് അടിമപ്പെട്ട ലീ യങ് നാം എന്ന പോലീസ് ഉദ്യോഗസ്ഥ സോളിലെ ഒരു കുഗ്രാമത്തിലേക്കു സ്ഥലം മാറിയെത്തുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്.
സ്ഥിരവരുമാനമില്ലാത്ത കൊറിയക്കാരും കുടിയേറ്റക്കാരായ ചൈനക്കാരും മല്‍സ്യബന്ധനം നടത്തി ദൈനംദിന ജീവിതം കഴിച്ചുകൂട്ടുന്ന ആ ഗ്രാമത്തിലും പുരുഷന്‍മാരായ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ലീ യങ് ഒറ്റപ്പെടുന്നു. അവിടെ അസമയങ്ങളില്‍ അവള്‍പലപ്പോഴും ദോ ഹി എന്ന പതിനാലുകാരിയെ കണ്ടുമുട്ടുന്നു. രണ്ടാനച്ഛന്റെയും വല്യമ്മയുടെയും സ്‌കൂളിലെ സഹപാഠികളുടെയും കൊടിയ മര്‍ദ്ദനത്തിന് ഇരയാവുന്ന ദോ ഹിയില്‍ ലീ യങ് കാണുന്നത് സ്വന്തം ജീവിതത്തെയാണ്. മര്‍ദ്ദനത്തിന്റെ അടയാളങ്ങളുമായി തന്റെ വീട്ടുവാതില്‍ക്കല്‍  അഭയം തേടിയെത്തുന്ന ദോഹിക്ക് അവള്‍ അഭയം നല്‍കുന്നു.  കുട്ടിക്കു സംരക്ഷണം നല്‍കുന്നതോടെ തീരത്തെ അധോതലജീവിതത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന പുരുഷലോകം യങിനെതിരെ തിരിയുന്നു. കുട്ടിയെ കുട്ടിക്ക് സ്വവര്‍ഗരതിക്ക് വിധേയയാക്കിയെന്ന് ആരോപിച്ച് യങിനെ അറസ്റ്റ് ചെയ്യുന്നു. മാതാവിന്റെ സ്‌നേഹസ്പര്‍ശവും സുരക്ഷിതത്വവുമാണ് തനിക്ക് യങില്‍നിന്നു ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ദോ ഹി ബോധ്യപ്പെടുത്തുന്നു. വീണ്ടും രണ്ടാനച്ഛന്റെ പീഡനത്തിനിരയാവുന്ന ദോ ഹി പോലീസില്‍ പരാതി നല്‍കി യങിനൊപ്പം സോള്‍ വിടുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
കൊറിയയിലെ നാഷണല്‍ യൂനിവേഴ്‌സിറ്റ് ഓഫ് ആര്‍ട്‌സില്‍നിന്നു ഫിലി ആന്റ് മള്‍ട്ടിമീടിയയില്‍ ബിരുദം നേടിയ ജൂലി യങിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണ് എ ഗേള്‍ അറ്റ് മൈ ഡോര്‍. ബുസാന്‍, സ്റ്റോക്‌ഹോം, കാന്‍ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രോസ്തവങ്ങളിലും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

  • കറുത്ത ഹാസ്യത്തിന്റെ നിറം

ലോകസിനിമാ വിഭാഗത്തില്‍ മേളയിലെത്തിയ മറാത്തി ചിത്രം ‘കോര്‍ട്ട്’ ഇന്ത്യയില്‍ നടക്കുന്ന കോടതിവ്യവഹാരങ്ങളേയും സാമൂഹികപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങളേയും ബ്ലാക്ക് ഹ്യൂമറിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഭവങ്ങളെ വസ്തുതാപരമായി ചിത്രീകരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ചൈതന്യ തംഹാനെ എന്ന 27 കാരന്‍.
മഹാരാഷ്ട്രായിലെ ഒരു കുഗ്രാമത്തില്‍ കുട്ടികള്‍ക്കു ട്യൂഷന്‍ എടുത്തും നാടന്‍പാട്ടുകള്‍ പാടിയും സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായ നാരായണ്‍ കാംബ്ലെയെ ഒരു ദലിത് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. മുംബൈയിലെ ഓടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ തൊഴിലാളിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതു കവിയും ആക്ടിവിസ്റ്റുമായ നാരായണന്‍ ആണെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. രാജ്യത്തെ പട്ടിണിയെയും തൊഴിലില്ലായ്മയെയും ജാതീയതയെയും കുറിച്ച് നിരന്തരംപ്രസംഗിക്കുകയും എഴുതുകയും., കവിതകളും നാടന്‍പാട്ടുകളും അവതരിപ്പിക്കുകയും ചെയ്തതിനാലാണ്  തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
നാരായണിന്റെ സ്വകാര്യ ജീവിതം, മുപ്പതു വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ച സംഘടന, അദ്ദേഹം വായിച്ച പുസ്തകങ്ങള്‍, 110 വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിരോധിച്ച പുസ്തകം കൈവശം വച്ചത് തുടങ്ങിയ ഭീകരപ്രവര്‍ത്തനങ്ങള്‍ കോടതി വിസ്താരത്തിനിടെ പരാമര്‍ശിച്ച് സര്‍ക്കാര്‍ ജാമ്യം തടയാന്‍ ശ്രമിക്കുന്നു. എന്നാല്‍, തന്ത്രശാലിയും നീതിയുടെ പക്ഷത്തു നില്‍ക്കുന്നയാളുമായ വിനയ് വോറ എന്ന അഭിഭാഷകന്‍ നാരായണിന്റെ കേസ് ഏറ്റെടുക്കുകയും, പോലീസും ഭരണകൂടവും അദ്ദേഹത്തിനെതിരേ നിരത്തിയ വാദങ്ങള്‍ പൊളിക്കുകയും ചെയ്യുന്നു.
മുഴുക്കുടിയനായ തൊഴിലാളി കാല്‍ വഴുതി ഓടയില്‍ വീണപ്പോള്‍ ഓടയിലെ മാലിന്യം ശ്വസിച്ചാണ് മരണപ്പെട്ടതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെളിവായി നിരത്തിയും, തൊഴിലാളിയുടെ ഭാര്യയെയും ബന്ധുക്കളെയും വിസ്തരിച്ചുമാണ് വിനയ് വോറ കേസ് തെളിയിക്കുന്നത്. എന്നാല്‍, കഥ അവിടെ തീരുന്നില്ല. ജാമ്യം ലഭിച്ച നാരായണന്‍ തന്റെ ആത്മകഥയുടെ പണികളുമായി മുന്നോട്ടുപോകുമ്പോള്‍  ഭീകരപ്രവര്‍ത്തനങ്ങള്‍ സജീവമാവുകയാണെന്നു വ്യാഖ്യാനിച്ച് പോലീസ് അയാളെ വീണ്ടും അറസ്റ്റ്‌ചെയ്യുന്നു.  കുറേക്കൂടി മുന്നോട്ടുപോയി ഇത്തവണ യു.പി.എ.യാണ്  പോലീസ് ചുമത്തുന്നത്.
ഇന്ത്യയിലെ വിവിധ ജയിലുകളില്‍ ഇത്തരം വ്യാജ കേസുകള്‍ ചുമത്തി അറസ്റ്റ്‌ചെയ്യപ്പെട്ട നിരവധി ചെറുപ്പക്കാരെയുംബോംബ് സ്‌ഫോടനങ്ങളുടെ പേരില്‍ വിചാരണത്തടവുകാരായി കഴിയുന്ന മുസ്ലീംകളെയും ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം കേസുകള്‍ കൈകാര്യംചെയ്യുന്ന  ജഡ്ജിമാരുടെ മനോഭാവവും പ്രായോഗിക പരിജ്ഞാനക്കുറവും തുറന്നുകാട്ടിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.
ചൈതന്യ തംഹാനയുടെ ആദ്യ ഫീച്ചര്‍ഫിലിമായ ഈ ചിത്രം നിരവധി അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ വീര സത്യധീര്‍ ആണ് നാരായണ്‍ കാംബ്‌ലെയ്ക്കു ജീവന്‍ നല്‍കിയത്. ചിത്രത്തിന്റെ നിര്‍മാതാവു കൂടിയായ വിവേക് ഗോംബര്‍, വിനയ് വോറ എന്ന അഭിഭാഷകനായി വേഷമിട്ടു.

  • സേച്ഛാധിപതികള്‍ക്കെതിരെ ‘പ്രസിഡന്റ്’

വിശ്വപ്രസിദ്ധ ഇറാനിയന്‍ സംവിധായകന്‍ മുഹ്‌സിന്‍ മഖ്മല്‍ബഫിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദ പ്രസിഡന്റ്’ ആണ് മേളയില്‍ ചര്‍ച്ചയായ മറ്റൊരു ചിത്രം. പേരില്ലാ രാജ്യത്തെ സ്വേച്ഛാധിപതി അധികാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്നു പ്രക്ഷോഭകാരികളായ നാട്ടുകാരുടെ കണ്ണില്‍പ്പെടാതെ രക്ഷപ്പെട്ടുപോകുന്നു. തന്റെ പേരക്കുട്ടിയുമായി ഒളിച്ചോടുന്ന പ്രസിഡന്റ് രാജ്യാതിര്‍ത്തി കടക്കാനുള്ള ശ്രമത്തിനിടയില്‍ കാണുന്ന ഭീതിദവും ഭീകരവുമായ കാഴ്ചകള്‍ സ്വേച്ഛാധിപത്യത്തിന്റെ ക്രൂരമായ മുഖം തുറന്നുകാട്ടുന്നു.
ജനാധിപത്യമാണ് എല്ലാ സ്വേച്ഛാധിപതികളെയും വകവരുത്തുന്നതിനുള്ള നല്ല ആയുധമെന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. അറബ് വസന്തത്തിനുശേഷം ഇറാനില്‍നിന്നുവരുന്ന ഈ ചിത്രത്തിലൂടെ അറബ് ഭരണാധികാരികളെ ശക്തമായ ഭാഷയില്‍ പരിഹസിക്കുകയാണ് മഖ്മല്‍ബഫ്.
സുഹൃത്തുക്കളെയും കളിക്കൂട്ടുകാരെയും ഇസ്രായേലിന് ഒറ്റുകൊടുത്ത് ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പുശ്രമങ്ങളുടെ മുനയൊടിക്കുന്നതിനെ ദൃശ്യവല്‍ക്കരിക്കുകയാണ് ഹാനി അബൂഅസദിന്റെ  ഉമര്‍, റാണാസ് വെഡ്ഡിംങ്, പാരഡൈസ് നൗ തുടങ്ങിയ ചിത്രങ്ങള്‍. എന്നാല്‍, ഇതു പറയുമ്പോള്‍ തന്നെ ഇസ്രായേല്‍ അനുകൂല സിനിമയായ ‘ബെത്‌ലഹേം’ മേളയിലെ കല്ലുകടിയായും കാണികള്‍ അനുഭവിക്കുന്നു. ഇസ്രയേലികള്‍ സമാധാനപ്രിയരും ഫലസ്തീനികള്‍ അക്രമകാരികളുമാണെന്ന ലോക മാധ്യമപ്രചാരണം തന്നെയാണ് യുവ് അദ്‌ലാര്‍ സംവിധാനംചെയ്ത ചിത്രം പറയുന്നത്. എങ്കിലും പോരാളിയായ സ്വന്തം സഹോദരനെ ശത്രുരാജ്യത്തിന് ഒറ്റുകൊടുക്കാന്‍ നിര്‍ബന്ധിതനാവുന്ന ഫലസ്തീനി ബാലന്റെ ദുരവസ്ഥ ചിത്രം വ്യക്തമാക്കുന്നു.
ഇങ്ങനെ ലോകത്തിന്റെ വിവിധ കോണുകളിലെ രാഷ്ട്രീയവും സാമൂഹികവും സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളുമൊക്കെ പ്രമേയമാക്കിയ 137 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ലോകത്തു നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മാറ്റങ്ങള്‍ മുതല്‍ കലയിലും സംസ്‌കാരത്തിലും സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ വരെ ഈ മേള പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. ചെറുത്തുനില്‍പ്പിന്റേയും മുന്നേറ്റത്തിന്റേയും കഥകള്‍ ലോകമനസ്സാക്ഷിക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ മാധ്യമമാണ് സിനിമയെന്ന സന്ദേശം കൈമാറിയാണു ചലച്ചിത്രമേളയ്ക്കു തിരശ്ശീല വീണത്.

Top