അംബേഡ്കറും ഡ്യു ബോയിസും: അവകാശ സംരക്ഷണം ആഗോള തലത്തില്‍

അംബേഡ്കറും ഡ്യു ബോയിസും അമേരിക്കയിലും ഇന്ത്യയിലും ആഭ്യന്തര സാമൂഹിക ഘടനയുടെ നിശിത വിമർശകരും അതിനെതിരെ സംസാരിച്ച പ്രക്ഷോഭകാരികളുമായിരുന്നു. എന്നാൽ ആഭ്യന്തര രാഷ്ട്രീയത്തിൽ മാത്രം പാർശ്വവൽകൃതരുടെ അവകാശ പ്രശ്നങ്ങളെ പരിമിതപ്പെടുത്താൻ ഇരുവരും തയ്യാറായിട്ടില്ലെന്ന് ലൂയിസ് കബ്രേറ നിരീക്ഷിക്കുന്നു . ആഗോള രാഷ്ട്രീയത്തിന്റെ മേഖലയിൽ, ദേശ രാഷ്ട്രങ്ങളുടെ പരിമിതിയെ മറികടക്കുന്ന , ആഗോള അവകാശ രാഷ്ട്രീയം ഇരുവരും മുന്നോട്ടു വെക്കുന്നുവെന്ന് ലേഖകൻ നിരീക്ഷിക്കുന്നു.

അതിനാല്‍, ലോകജനതയോടു ഞങ്ങള്‍ അമേരിക്കന്‍ നീഗ്രോകള്‍ അഭ്യര്‍ഥിക്കുകയാണ്…. സ്വന്തം ജനതയോടു ബോധപൂര്‍വം അനീതിയും ക്രൂരതയും അന്യായവും പ്രവര്‍ത്തിക്കുന്നതു തുടരാന്‍ ഒരു രാജ്യത്തെ അനുവദിക്കാന്‍ മാത്രം ഒരു രാജ്യവും മഹത്തരമല്ല.
– ഡബ്ല്യു.ഇ.ബി. ഡ്യു ബോയിസ്, 1947

അടിച്ചമര്‍ത്തപ്പെട്ട എല്ലാവരോടുമെന്ന പോലെതന്നെ, തൊട്ടുകൂടായ്മയുടെ ഇരകളെയും അവരുടെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചു സ്വതന്ത്രരാക്കേണ്ടത് ലോകത്തിന്റെ കടമയാണ്.
– ബി.ആര്‍. അംബേഡ്കര്‍, 1943

ജനാധിപത്യ സിദ്ധാന്തത്തിന്റെയും മത-വംശ ഗോത്രവര്‍ഗീയതയുടെയും ഈ കാലഘട്ടത്തില്‍, അവകാശങ്ങളുടെയും സാമൂഹിക സമത്വത്തിന്റെയും ഏറ്റവും അടിസ്ഥാനപരമായ തത്ത്വങ്ങളില്‍ ചിലതിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ ദിവസേന ആവര്‍ത്തിക്കേണ്ടതായിട്ടുണ്ട്. ആഗോള നീതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ തീരെ സമയം അല്ലെങ്കില്‍ ഊര്‍ജ്ജം അവശേഷിക്കുന്നില്ല, എന്നിട്ടല്ലേ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഡെവലപ്‌മെന്റ്, എന്ന് ഒരുപക്ഷേ തോന്നിയേക്കാം. ആഗോളതലവുമായി ബന്ധപ്പെട്ട ഏതൊരു സംവാദവും നിലവിലെ സാഹചര്യത്തില്‍ അപ്രസക്തമെന്ന തരത്തില്‍ ചിത്രീകരിക്കപ്പെടുന്നതു കാണാം, ഉദാഹരണത്തിന് അമേരിക്കന്‍ പ്രസിഡന്റിനെ അനുകൂലിക്കുന്ന തീവ്ര-വലതുപക്ഷക്കാര്‍, മോഡറേറ്റ് ലിബറല്‍ ഇന്റര്‍നാഷണലിസത്തിന്റെ വക്താക്കള്‍ക്കെതിരെ പോലും ‘ഗ്ലോബലിസ്റ്റ്’ എന്ന വാക്ക്  അധിക്ഷേപപദമായി ഉപയോഗിക്കുന്നുണ്ട്.

സമത്വത്തിന്റെയും അവകാശങ്ങളുടെയും ഏറ്റവും അടിസ്ഥാനപരമായ പ്രസ്തുത തത്ത്വങ്ങള്‍ക്കു വേണ്ടി പോരാടി വിജയിച്ച, ചരിത്രത്തിലെ ഭൂരിഭാഗം പ്രമുഖരില്‍ ചിലരെങ്കിലും രാജ്യാതിര്‍ത്തിക്കപ്പുറത്തു നിന്നു പിന്തുണ തേടിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ, ഒരു സുപ്രധാന ഗ്ലോബല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഭാവന അവര്‍ കാണിച്ചുതന്നു- ആഭ്യന്തരതലത്തില്‍ വ്യക്തി അവകാശങ്ങളുടെ സംരക്ഷണം ശക്തിപ്പെടുത്താനും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തര ഞെരുക്കത്തെ ഏതെങ്കിലും അര്‍ത്ഥവത്തായ ഇടത്തിലേക്കു തിരിച്ചുവിടാനും കഴിവുള്ള ഒരു കൂട്ടം മള്‍ട്ടി ലെവല്‍ രാഷ്ട്രീയ സ്ഥാപനങ്ങള്‍. രാഷ്ട്രീയ സ്ഥാപനങ്ങള്‍ക്ക് ഒരു ബദല്‍കാഴ്ച്ചപ്പാട് എന്ന നിലയില്‍ പിന്തുണക്കാവുന്ന ഒന്നാണ് അത്തരമൊരു ഭാവന. കൂടാതെ നിലവിലെ ചില രാഷ്ട്രീയ പോരാട്ടങ്ങളെ നയിക്കുന്നതില്‍ അതു പ്രായോഗികമാക്കാന്‍ കഴിയുന്നതുമാണ്.

ഡബ്ല്യു.ഇ.ബി. ഡ്യു ബോയിസ്

സമത്വത്തിന്റെ പ്രചാരകര്‍ എന്ന നിലയിലും സ്വന്തം നിലയ്ക്കു മഹാന്‍മാരായ സാമൂഹിക രാഷ്ട്രീയ ചിന്തകന്‍മാര്‍ എന്ന നിലയിലുമാണ് ബി.ആര്‍ അംബേഡ്കറും ഡബ്ല്യു.ഇ.ബി ഡ്യു ബോയിസും അറിയപ്പെടുന്നത്. യഥാര്‍ഥത്തില്‍ ഒരു ഡോക്ടറല്‍ ഡിഗ്രി നേടുന്ന ആദ്യത്തെ ദലിതനാണ് അംബേഡ്കർ ; 1927-ല്‍ കൊളംബിയ സര്‍വകലാശാലയില്‍ നിന്നായിരുന്നു അത്. 1895-ല്‍ ഹാര്‍വാഡില്‍ നിന്നു പി.എച്ച്.ഡി കരസ്ഥമാക്കിയ പ്രഥമ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനാണു ഡ്യു ബോയിസ്. ഇന്ത്യയിലെ ദലിതർക്കു വേണ്ടി അശ്രാന്തം പരിശ്രമിച്ച വ്യക്തി എന്ന നിലയില്‍ അറിയപ്പെടുന്ന അംബേഡ്കർ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണഘടനാശില്‍പ്പിയായി സേവനമനുഷ്ഠിച്ചു. വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ ഭരണഘടനയിലൂടെ സ്ഥാപിതമായി. സമാനമായി ഡ്യു ബോയിസും, നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് കളേര്‍ഡ് പീപ്പ്ള്‍ (എന്‍.എ.എ.സി.പി) എന്ന കൂട്ടായ്മയുടെ സഹസ്ഥാപകന്‍, ദശാബ്ദങ്ങളായി അതിലെ പ്രധാനി എന്നീ നിലയില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ക്കെതിരെയുള്ള വ്യാപകമായ ബഹിഷ്‌കരണത്തെയും അധീശാധികാര പ്രയോഗത്തെയും വെല്ലുവിളിച്ചു. തങ്ങള്‍ ജീവിച്ച, ആഴത്തില്‍ ശ്രേണിബദ്ധമായ സമൂഹങ്ങളുടെ സമ്പൂര്‍ണ മാറ്റമായിരുന്നു അവര്‍ രണ്ടുപേരുടെയും ആവശ്യം.

വെല്ലുവിളികളെ കേള്‍ക്കാനും അഭിമുഖീകരിക്കാനും ഉള്ളില്‍ത്തന്നെ ഒതുക്കിതീര്‍ക്കാനും ശേഷിയുള്ള രാഷ്ട്രീയ സ്ഥാപനങ്ങളുടെ മാതൃകകള്‍ രാഷ്ട്രത്തിന് അതീതമായി അവരിരുവരും കൈമാറി. 1940-കളുടെ മധ്യത്തില്‍ പുതുതായി രൂപംകൊണ്ട ഐക്യരാഷ്ട്രസഭയില്‍ തന്റെ പദ്ധതി പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ഡ്യു ബോയിസ് ശ്രമിച്ചു, അതേകാര്യം ചെയ്യാന്‍ ദലിത് ആക്റ്റിവിസ്റ്റുകള്‍ക്ക് അംബേഡ്കർ പ്രചോദനം നല്‍കി. 1947-ല്‍ ഡ്യു ബോയിസും എന്‍.എ.എ.സി.പി-യും തങ്ങളുടെ, ‘ലോകത്തോടുള്ള അഭ്യര്‍ത്ഥന’ (Appeal to the World) ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചു. ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ക്കെതിരെയുള്ള വംശീയ വിവേചനത്തിന്റെയും അക്രമത്തിന്റെയും സമ്പൂര്‍ണ വിവരങ്ങള്‍ അതില്‍ ഉള്ളടങ്ങിയിരുന്നു. അപ്പീലിന്റെ കരട് ആമുഖത്തില്‍, അമേരിക്കയുടെ സ്ഥാപക സമത്വ തത്ത്വങ്ങള്‍ക്കും ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരോടുള്ള അതിന്റെ സമീപനത്തിനും ഇടയിലുള്ള വലിയ അന്തരം ഡ്യു ബോയിസ് ചൂണ്ടിക്കാട്ടി: ‘സമാധാനത്തിലേക്കും ജനാധിപത്യത്തിലേക്കുമുള്ള പ്രയാണത്തില്‍ ഇന്നു മുന്‍നിരയില്‍ ഉണ്ടാവേണ്ട  മഹത്തായ രാഷ്ട്രം, വംശീയമായി വെറുപ്പിന്റെയും അന്യായ ചൂഷണത്തിന്റെയും സാധാരണക്കാരെ അടിച്ചമര്‍ത്തുന്നതിന്റെയും പൊതുകാരണമായി മാറിയിരിക്കുകയാണ്.’ ‘മനുഷ്യസമൂഹത്തിന്റെ ഒരു അടിസ്ഥാന പ്രശ്‌നം’ എന്ന നിലയില്‍ അത്തരം വിവേചനത്തിനെതിരെ കൂടുതല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ അമേരിക്കയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഐക്യരാഷ്ട്രസഭയോടും അംഗരാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസ്തുത ശ്രമം യു.എസ് ഗവണ്‍മെന്റ് ശക്തമായി എതിര്‍ത്തു, ഡ്യു ബോയിസിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെക്കാലം സംശയത്തോടെ വീക്ഷിച്ച സര്‍ക്കാര്‍ അദ്ദേഹത്തെ നിരീക്ഷണവലയത്തിനുള്ളിലാക്കി. വളരെയധികം വ്യക്തമായ യു.എന്‍ അപ്പീല്‍ യഥാര്‍ത്ഥത്തില്‍ സോവിയറ്റ് യൂണിയനെ പോലെയുള്ള ശത്രുക്കള്‍ക്ക് ആഗോളതലത്തില്‍ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നതിലെ അമേരിക്കയുടെ കാപട്യം തുറന്നുകാട്ടി ആക്ഷേപിക്കാനുള്ള തെളിവാണു നല്‍കിയത്-അത് എലീനര്‍ റൂസ്‌വെല്‍റ്റിനെ എന്‍.എ.എ.സി.പി ബോര്‍ഡില്‍ നിന്നു രാജിവെക്കുന്നതിന്റെ വക്കിലെത്തിച്ചു. രാഷ്ട്രീയ പോരാട്ടത്തിന്റെ ബദല്‍ മാതൃക അപ്പീല്‍ മുന്നോട്ടുവെച്ചു. ഒരു രാഷ്ട്രത്തിനെതിരെയുള്ള അവകാശങ്ങളുമായി ബന്ധപ്പെട്ട വാദങ്ങള്‍, ആ രാഷ്ട്രത്താല്‍ മാത്രം തീരുമാനിക്കപ്പെടാത്ത  മാതൃകയാണത്. മറിച്ച്, അംബേഡ്കറുടെ പ്രയോഗത്തില്‍, തങ്ങളുടെ ചെയ്തികള്‍ക്ക് ‘ലോകത്തിന്റെ കോടതിക്കു മുന്‍പാകെ’ ഭരണകൂടങ്ങള്‍ ഉത്തരം ബോധിപ്പിക്കേണ്ടതായി വരും.

ഡ്യു ബോയിസിന്റെ പരിശ്രമങ്ങളില്‍ പ്രചോദിതനായ അംബേഡ്കര്‍ അദ്ദേഹത്തിന്റെ അഭിലാഷങ്ങള്‍ പങ്കുവെച്ചു. 1930-ല്‍ നടത്തിയ പ്രഭാഷണത്തില്‍ത്തന്നെ ബദല്‍ മാതൃകയെ സംബന്ധിച്ച് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഒന്നാം ലോകയുദ്ധത്തിനു ശേഷം സൃഷ്ടിക്കപ്പെട്ട സെന്‍ട്രല്‍ ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ചില ദുര്‍ബല ന്യൂനപക്ഷങ്ങള്‍ക്ക് ലീഗ് ഓഫ് നാഷണ്‍സിനു മുന്‍പാകെ അപ്പീല്‍ നല്‍കാനുള്ള അവകാശം നല്‍കപ്പെട്ടതായി അദ്ദേഹം കുറിക്കുന്നു. ഗ്ലോബല്‍ അപ്പീല്‍ പോലെയുള്ള അവകാശങ്ങള്‍, ‘അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ആയുധശേഖരത്തിലേക്കുള്ള അഭിലഷണീയമായ  മുതല്‍ക്കൂട്ടാകും’ എന്ന് അദ്ദേഹം പറയുകയുണ്ടായി. എന്നിരുന്നാലും അടിച്ചമര്‍ത്തലിന് ഇരയാവുന്നവര്‍ക്ക് ലീഗ് അല്ലെങ്കില്‍ മറ്റു് അധികാരസ്ഥാപനങ്ങള്‍ ഫലപ്രദമായ സഹായം നല്‍കുമെന്ന സാധ്യതയില്‍ അദ്ദേഹം വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നില്ല.

ബി.ആര്‍. അംബേഡ്കര്‍

ഐക്യരാഷ്ട്രസഭയില്‍ അംബേഡ്കറിനു വളരെയധികം പ്രതീക്ഷയുണ്ടായിരുന്നു, എന്‍.എ.എ.സി.പി അപ്പീലിന്റെ  കോപ്പി ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഡ്യു ബോയിസിനു കത്തെഴുതി. ഇന്ത്യയുടെ നിയമമന്ത്രിയെന്ന നിലയില്‍ 1951-ല്‍ നടത്തിയ രാജി പ്രഭാഷണത്തില്‍, ഐക്യരാഷ്ട്രസഭയെ സമീപിക്കേണ്ടതില്ലെന്നു സ്വയം തീരുമാനിച്ച് പുതിയ ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അംബേഡ്കര്‍ ഖേദം പ്രകടിപ്പിച്ചു: ‘ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിക്കുന്നതിനായി പട്ടിക ജാതിക്കാരുടെ (ദലിതർ) അവസ്ഥ പ്രതിപാദിച്ച് ഞാനൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പക്ഷേ ഞാനതു സമര്‍പ്പിച്ചില്ല. പ്രസ്തുത വിഷയം കൈകാര്യം ചെയ്യാന്‍ ഭാവി പാര്‍ലമെന്റിനും ഭരണഘടനാസമിതിക്കും  അവസരം നല്‍കപ്പെടുന്നതുവരെ കാത്തിരിക്കുന്നതാണു നല്ലതെന്ന് എനിക്ക് തോന്നി…. പട്ടിക ജാതിക്കാരുടെ ഇന്നത്തെ അവസ്ഥ എന്താണ്? ഞാന്‍ കണ്ടിടത്തോളം, മുന്‍പത്തെ അവസ്ഥ തന്നെയാണ് ഇപ്പോഴും. മുന്‍പുണ്ടായിരുന്ന പഴയ അതേ ദുര്‍ഭരണം, പഴയ അതേ അടിച്ചമര്‍ത്തല്‍, പഴയ അതേ വിവേചനം, ഒരുപക്ഷേ ഏറ്റവും വഷളായ രൂപത്തില്‍ ഇന്നും നിലനില്‍ക്കുന്നു.

1956-ലാണ് അംബേഡ്കര്‍ അന്തരിച്ചത്. നാലു ദശാബ്ദങ്ങള്‍ക്കു ശേഷം, അംബേഡ്കറിനാല്‍ പ്രചോദിതരായ ഒരുകൂട്ടം ദലിത് ആക്റ്റിവിസ്റ്റുകള്‍, അദ്ദേഹം മുന്നോട്ടുവെച്ച രാഷ്ട്രാന്തര തലത്തിലെത്തിയ മാതൃക ഏറ്റെടുക്കുകയും വികസിപ്പിക്കുകും ചെയ്തു. രാജ്യത്താകമാനമുള്ള ദലിത് ഗ്രൂപ്പുകളെ യോജിപ്പിലെത്തിക്കാനും മുകളില്‍ നിന്നും താഴെ നിന്നും നടപടിയെടുക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനും വേണ്ടിയാണ് നാഷണല്‍ കാമ്പയിന്‍ ഓണ്‍ ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് (എന്‍.സി.ഡി.എച്ച്.ആര്‍) രൂപവത്കരിക്കപ്പെട്ടത്. ജാതി വിവേചനം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ ലഭിക്കുന്നതിന് യു.എന്‍ മനുഷ്യാവകാശ സമിതികള്‍, അതുപോലെ യൂറോപ്യന്‍ പാര്‍ലമെന്റ്, യു.എസ് കോണ്‍ഗ്രസ്സ് തുടങ്ങിയവയെ സ്വാധീനിക്കുന്നതും ആഗോള വ്യാപനത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ഇന്ത്യയുടെ നിയമമന്ത്രിയെന്ന നിലയില്‍ 1951-ല്‍ നടത്തിയ രാജി പ്രഭാഷണത്തില്‍, ഐക്യരാഷ്ട്രസഭയെ സമീപിക്കേണ്ടതില്ലെന്നു സ്വയം തീരുമാനിച്ച് പുതിയ ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അംബേഡ്കര്‍ ഖേദം പ്രകടിപ്പിച്ചു: ‘ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിക്കുന്നതിനായി പട്ടിക ജാതിക്കാരുടെ (ദലിതർ) അവസ്ഥ പ്രതിപാദിച്ച് ഞാനൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പക്ഷേ ഞാനതു സമര്‍പ്പിച്ചില്ല. പ്രസ്തുത വിഷയം കൈകാര്യം ചെയ്യാന്‍ ഭാവി പാര്‍ലമെന്റിനും ഭരണഘടനാസമിതിക്കും  അവസരം നല്‍കപ്പെടുന്നതുവരെ കാത്തിരിക്കുന്നതാണു നല്ലതെന്ന് എനിക്ക് തോന്നി…. പട്ടിക ജാതിക്കാരുടെ ഇന്നത്തെ അവസ്ഥ എന്താണ്? ഞാന്‍ കണ്ടിടത്തോളം, മുന്‍പത്തെ അവസ്ഥ തന്നെയാണ് ഇപ്പോഴും. മുന്‍പുണ്ടായിരുന്ന പഴയ അതേ ദുര്‍ഭരണം, പഴയ അതേ അടിച്ചമര്‍ത്തല്‍, പഴയ അതേ വിവേചനം, ഒരുപക്ഷേ ഏറ്റവും വഷളായ രൂപത്തില്‍ ഇന്നും നിലനില്‍ക്കുന്നു.’

പ്രസ്തുത വ്യാപന ശ്രമങ്ങളുടെ ഭാഗിക ഫലമെന്ന നിലയില്‍, ജാതി വിവേചനം മൂടിവെക്കപ്പെടുന്നതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. തുടര്‍ന്നുവന്ന ഇന്ത്യന്‍ സര്‍ക്കാറുകള്‍ അത്തരമൊരു കണ്ടെത്തലിനെ എതിര്‍ത്തിട്ടുണ്ട്, എന്നാല്‍, അതേസമയത്തു തന്നെ അത്തരം ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട രാജ്യാന്തര പരിശോധനയെയും സര്‍ക്കാറുകള്‍ എതിര്‍ക്കുന്നുണ്ട്. ഹിന്ദു ദേശീയവാദികളായ ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന നിലവിലെ സര്‍ക്കാര്‍, എന്‍.സി.ഡി.എച്ച്.ആര്‍-ന്റെ ശ്യംഖലയിലുള്ള അനേകമെണ്ണം അടക്കമുള്ള ആയിരക്കണക്കിനു സര്‍ക്കാറേതര സംഘടനകള്‍ക്കുള്ള വിദേശ ഫണ്ടിങ് നിര്‍ത്തലാക്കിയിരുന്നു. ദലിത് ആക്റ്റിവിസ്റ്റുകള്‍ രാജ്യത്തോടു കൂറില്ലാത്ത പൗരന്‍മാരെ പോലെയാണു പെരുമാറുന്നത്, രാഷ്ട്രാന്തര വേദികളില്‍ ഇന്ത്യയുടെ ആഭ്യന്തര വെല്ലുവിളികള്‍ അവര്‍ തുറന്നു പറയുന്നു എന്നൊക്കെയാണു ബി.ജെ.പി അധികൃതരുടെ വാദം. അംബേഡ്കറിനും ഡ്യു ബോയിസിനും എതിരെ അവരുടെ കാലത്ത് ഉണ്ടായ വ്യാജ ആരോപണങ്ങളാണ് ഇവരുടെ അവകാശവാദങ്ങളില്‍ പ്രതിഫലിക്കുന്നത്.

ജാതി വിവേചനത്തിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരുന്നതിലും ഇന്ത്യന്‍ ഗവണ്‍മെന്റിനു മേല്‍ വലിയതോതില്‍ സമ്മര്‍ദം ചെലുത്തുന്നതിലും എന്‍.സി.ഡി.എച്ച്.ആര്‍ നെറ്റ്‌വര്‍ക്കിനു വിജയിക്കാന്‍ സാധിച്ചു. എന്നിരുന്നാലും ആക്റ്റിവിസ്റ്റുകള്‍ക്കു നേരിടേണ്ടി വന്ന ചെറുത്തുനില്‍പ്പ്, ചോദ്യംചെയ്യല്‍, ദുരാരോപണങ്ങള്‍ എന്നിവ തങ്ങള്‍ക്കെതിരെ ആരോപണമുയരുന്ന കേസുകളില്‍ ജഡ്ജിമാരെയും നിയമപാലകരെയും സര്‍ക്കാറുകള്‍ വിലക്കെടുക്കുന്നതു തുടരുന്ന സാഹചര്യത്തെയാണു വെളിവാക്കുന്നത്. നിലവിലെ ആഗോള വ്യവസ്ഥയില്‍ അവകാശനിഷേധങ്ങളെ അഭിസംബോധന ചെയ്യാനുള്ള, ചില ആഴമേറിയതും വ്യവസ്ഥാപിതവുമായ വെല്ലുവിളികളെയും അത് ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

ഹിന്ദു ദേശീയവാദികളായ ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന നിലവിലെ സര്‍ക്കാര്‍, എന്‍.സി.ഡി.എച്ച്.ആര്‍-ന്റെ ശ്യംഖലയിലുള്ള അനേകമെണ്ണം അടക്കമുള്ള ആയിരക്കണക്കിനു സര്‍ക്കാറേതര സംഘടനകള്‍ക്കുള്ള വിദേശ ഫണ്ടിങ് നിര്‍ത്തലാക്കിയിരുന്നു. ദലിത് ആക്റ്റിവിസ്റ്റുകള്‍ രാജ്യത്തോടു കൂറില്ലാത്ത പൗരന്‍മാരെ പോലെയാണു പെരുമാറുന്നത്, രാഷ്ട്രാന്തര വേദികളില്‍ ഇന്ത്യയുടെ ആഭ്യന്തര വെല്ലുവിളികള്‍ അവര്‍ തുറന്നു പറയുന്നു എന്നൊക്കെയാണു ബി.ജെ.പി അധികൃതരുടെ വാദം. അംബേഡ്കറിനും ഡ്യു ബോയിസിനും എതിരെ അവരുടെ കാലത്ത് ഉണ്ടായ വ്യാജ ആരോപണങ്ങളാണ് ഇവരുടെ അവകാശവാദങ്ങളില്‍ പ്രതിഫലിക്കുന്നത്

ഡ്യു ബോയിസും അംബേഡ്കറും എന്‍.സി.ഡി.എച്ച്.ആര്‍ പ്രവര്‍ത്തകരും നിര്‍ദേശിച്ച ബദലിനെ സംബന്ധിച്ച് കുറച്ചധികം കൂടി പറയാനുണ്ട്. അടുത്തു പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ ഞാനതു വിശദീകരിക്കുന്നുണ്ട്. വിവേചനം, അസമത്വം, അവകാശ നിഷേധം എന്നിവയുമായി ബന്ധപ്പെട്ട് ഭരിക്കുന്ന സര്‍ക്കാറുകള്‍ക്കെതിരെ വരുന്ന കേസുകളില്‍ വിധി പറയുന്ന ജഡ്ജിമാരായി സര്‍ക്കാറുകള്‍ തന്നെ തങ്ങളെ സ്വയം അവരോധിക്കുന്ന അവസ്ഥ ഇല്ലാത്ത വ്യവസ്ഥിതിയായിരിക്കുമത്. ആഭ്യന്തര അടിച്ചമര്‍ത്തല്‍ ആഗോളതലത്തില്‍ കൂടുതല്‍ ദൃശ്യമാക്കാനും വെല്ലുവിളിക്കാനും വ്യക്തികള്‍ക്ക് വിവിധങ്ങളായ ഉപകരണങ്ങളുണ്ടാകും. നിലവിലെ യൂറോപ്യന്‍ യൂണിയന്‍  ഭാഗിക മാതൃകയാണ്.

അംബേഡ്കറും ഡ്യു ബോയിസും കൂടുതല്‍ തീവ്രമായ  മാതൃകയെയാണു ധ്വനിപ്പിക്കുന്നത്, അതില്‍ പൂര്‍ണ ആഗോള സ്ഥാപനങ്ങള്‍ ഭരണകൂടങ്ങളുടെ അവകാശ രേഖകളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കും. അതില്‍ വ്യാപകമായ ലംഘനങ്ങളെ അഭിസംബോധന ചെയ്യുന്നതിന് ചില സ്വതന്ത്രാധികാരങ്ങള്‍ അവയ്ക്കുണ്ടാകും. ഒടുവില്‍ പറഞ്ഞതില്‍ നിന്നു് വിശേഷിച്ച് നമ്മള്‍ കുറച്ച് അകലെയാണ്, ആത്മമാര്‍ഥമായി അവകാശങ്ങളെ ആദരിക്കുന്ന, അവകാശങ്ങള്‍ സംരക്ഷിക്കുന്ന ‘ലോക ഗവണ്‍മെന്റ്’ ഇതാ ഉണ്ടാകാന്‍ പോകുന്നു, അല്ലെങ്കില്‍ അടുത്തു തന്നെ ഉണ്ടാകും എന്നൊന്നും ഇവിടെ നിര്‍ദേശിക്കുന്നില്ല. ബദല്‍ ആഗോള ഭാവന, നിലവിലെ പരിശ്രമങ്ങള്‍ക്ക് സുപ്രധാനമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അടുത്തിടെ സൂചിപ്പിച്ചതു പോലെ, പൗരാവകാശങ്ങളുടെ ഉന്നമനത്തിനുള്ള  മാതൃക എന്ന നിലയില്‍ ഡ്യു ബോയിസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍, ഒരു നിഷ്പക്ഷ ആഗോള മധ്യസ്ഥനാല്‍ ഭരണകൂടങ്ങള്‍ മേല്‍നോട്ടം വഹിക്കപ്പെടുന്നതിനു വേണ്ടി, നിലനില്‍ക്കുന്ന സംവിധാനങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കാന്‍ പ്രസ്തുത ബദലിനു കഴിയും. ഏറ്റവും അടിസ്ഥാന അവകാശങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ നിലവില്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഭരണകൂടങ്ങളുടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട രേഖകളുടെ യു.എന്‍ കണക്കുകള്‍ ഉപയോഗിക്കാവുന്നതാണ്. ദലിത് ആക്റ്റിവിസ്റ്റുകള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്നതും അതുതന്നെയായിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, ഒരു ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബദലിന്റെ വിശേഷഗുണങ്ങളെ അര്‍ഥവത്തായി ഉപയോഗിക്കുകയാണ് അവര്‍ ചെയ്യുന്നത്. അതേസമയം തന്നെ, മാറ്റത്തിനു വേണ്ടിയുള്ള വിശാലമായ ആഗ്രഹാഭിലാഷങ്ങള്‍ ഉറപ്പിക്കുന്നുമുണ്ട്. കൂടാതെ, രാഷ്ട്രാതീതമായ ഒരു രാഷ്ട്രീയ കാഴ്ച്ചപ്പാടിന്റെ സാധ്യതയെ ആശ്ലേഷിക്കുന്ന  ആഗോള ഭാവനയുടെ ഭാഗമെന്ന നിലയില്‍ അവയെ കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

(The Practice of Global Citizenship, Political Theory of Global Justice: A Cosmopolitan Case for the World State തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവായ കബ്രേറ ആസ്ട്രേലിയയിലെ ഗ്രിഫിത് ബിസിനസ് സ്കൂളിൽ പ്രൊഫസറാണ്)

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : http://bit.ly/2v90IUq

 

  • National Association for the Advancement of Colored People, 'An Appeal to the World' (1947). Online: http://www.blackpast.org/1947-w-e-b-Du Bois-appeal-world-statement-denial-human-rights-minorities-case-citizens-n
  • Ambedkar, B.R., in Vasant Moon (ed.), Dr. Babasaheb Ambedkar: Writings and Speeches, Vol. 9 (Bombay: Education Department, 1991[1943]), 389-435, at 397-98: https://www.mea.gov.in/Images/attach/amb/Volume_09.pdf
  • Dr. Babasaheb Ambedkar: Writings and Speeches, 14:2, 1317-27: http://mea.gov.in/Images/attach/amb/Volume_14_02.pdf
  • The author interviewed 26 mid- and senior-level BJP officials and elected representatives, as well as more than 50 NCDHR activists, persons they serve and caste-issue experts in India from 2010-2016
  • Luis Cabrera, The Humble Cosmopolitan: Rights, Diversity, and Trans-State Democracy (Oxford University Press, forthcoming 2018)
  • American Civil Liberties Union: https://www.aclu.org/news/70-years-after-web-du-bois-appeal-un-groups-press-us-racial-equality
Top