ഭാരത് ബന്ദും ദലിത് പ്രതിഷേധങ്ങളുടെ രാഷ്ട്രീയവും

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയിൽ വ്യാപിച്ച ദലിത് രാഷ്ട്രീയ പ്രക്ഷോഭങ്ങൾ ഇപ്പോൾ ഭാരത് ബന്ദിലെത്തിയിരിക്കുകയാണ്. പ്രാദേശിക ദലിത് പ്രക്ഷോഭങ്ങൾക്ക് ഇപ്പോൾ ദേശീയമായ ഏകോപനം സാധ്യമായിരിക്കുന്നു. പുതിയ ദലിത് പ്രക്ഷോഭങ്ങളുടെ ബഹുവിധ മാനങ്ങൾ അന്വേഷിക്കുകയാണ് ലേഖകർ.

ആത്മാഭിമാനത്തിനും നീതിക്കും വേണ്ടിയുള്ള ദലിതരുടെയും ആദിവാസികളുടെയും പോരാട്ടങ്ങളെ വിഫലമാക്കാനുള്ള ജാതി വ്യവസ്ഥയുടെ ശ്രമങ്ങള്‍ തുടരുകയാണോ? ഇതിലേക്ക് ഉള്‍ക്കാഴ്ച്ച നല്‍കുന്നതാണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ നടന്ന ചില സംഭവവികാസങ്ങള്‍. കേരളത്തില്‍, മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള, ഈഴവ സമുദായത്തില്‍ നിന്നുള്ള ഒരാള്‍,  ദലിതനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചതിന്റെ പേരില്‍ തന്റെ മകളെ അരുംകൊല ചെയ്യുകയുണ്ടായി. ഉത്തര്‍പ്രദേശില്‍, വിവാഹസംഘത്തിനു സഞ്ചരിക്കാന്‍ വഴി ആവശ്യപ്പെട്ടതിന് ദലിതര്‍ക്കെതിരെ ആക്രമണ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുകയാണു മേല്‍ജാതിക്കാരായ ഠാക്കൂര്‍ ഗ്രാമവാസികള്‍. മഹാരാഷ്ട്രയില്‍, 1989-ലെ എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമത്തിനെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് അടുത്തിടെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും പരാതി നല്‍കിയാല്‍ വമ്പിച്ച തോതിലുള്ള അക്രമാസക്ത പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്നു ഭീഷണി മുഴക്കിയിരിക്കുകയാണു മേല്‍ജാതി മറാഠക്കാരുടെ ഒരു സംഘടന.

അത്തരം സംഭവങ്ങളില്‍ അക്രമം ഉണ്ടാകുമെന്നു തന്നെ ഉറപ്പിക്കാം, അല്ലെങ്കില്‍ ഭയപ്പെടാം. പക്ഷേ അതോടൊപ്പം തന്നെ സമാധാനവും വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്. ദലിത് പുരുഷന്‍ ഈഴവ സ്ത്രീയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടില്ലായിരുന്നെങ്കില്‍, തന്റെ വിവാഹസംഘത്തിനു ഗ്രാമത്തിലൂടെ കടന്നുപോകണമെന്നു ജാതവ് ജാതിക്കാരന്‍ പറഞ്ഞിട്ടില്ലായിരുന്നെങ്കില്‍, തങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ഉപേക്ഷിച്ചിരുന്നുവെങ്കില്‍, തീര്‍ച്ചയായും സമാധാനം പുലരുമായിരുന്നു.

പക്ഷേ, ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ അത്തരം സമാധാന ഉടമ്പടികളില്‍ ഒപ്പുവെക്കാന്‍ ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ കൂടുതലായി ആഗ്രഹിക്കുന്നില്ല-അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല.

പട്ടികജാതിയില്‍പെട്ട ആളുകള്‍ തങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ വേണ്ടി ‘അതിക്രമം തടയല്‍ നിയമം’ ഉപയോഗിക്കുകയാണെന്ന മേല്‍ജാതിക്കാരുടെ ആരോപണം പുതിയതല്ല; അധീശ ജാതിക്കാരായ രാഷ്ട്രീയക്കാരും അഭിനേതാക്കളും അത്തരം ആരോപണങ്ങള്‍ കാലങ്ങളായി ഉന്നയിച്ചുവരുന്നുണ്ട്. മേല്‍ജാതി വണ്ണിയര്‍ സമുദായത്തിന് ആധിപത്യമുള്ള തമിഴ്‌നാട്ടിലെ പാട്ടാളി മക്കള്‍ കക്ഷി പ്രസ്തുത നിയമം പിന്‍വലിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതുപോലെ വ്യാജകേസുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മറാഠക്കാരുടെ പ്രതിഷേധം. ‘റിവേഴ്‌സ് കാസ്റ്റിസ’ത്തിന് എതിരെയുള്ള അത്തരം നീക്കങ്ങള്‍, ദലിതര്‍ പ്രത്യേക പരിഗണന അനുഭവിക്കുന്നുണ്ടെന്ന ആരോപണം എല്ലായ്‌പ്പോഴും ഉന്നയിച്ചിട്ടുണ്ട്. പക്ഷേ ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നു മാത്രം.

ഊതിവീര്‍പ്പിച്ച ആഖ്യാനങ്ങളുടെ പുറത്താണ് അത്തരം ജാതീയമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നത്. ജാതിയില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ നോക്കുന്നവരെ നാം ചിലപ്പോള്‍ നിരാകരിക്കുകയും അവരോടു കലഹിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ ചുരുങ്ങിയപക്ഷം അവര്‍ എവിടെ നിന്നാണു വരുന്നതെന്നും എന്തു നേട്ടമാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നും നമുക്കറിയാം. അതേസമയം, വിശ്വാസയോഗ്യമല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയില്‍ നിന്നു് സമാനമായ പ്രസ്താവനകള്‍ കേള്‍ക്കേണ്ടി വരുന്നത് ഉള്‍ക്കിടിലമുണ്ടാക്കുന്നുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്റെ കീഴില്‍  സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എതിരെ പരാതി നല്‍കപ്പെട്ടാല്‍,  മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയതിനു ശേഷം മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് മാര്‍ച്ച് 20-ന് ജസ്റ്റിസുമാരായ ആദര്‍ശ് ഗോയലും യു.യു ലളിതും ഉത്തരവിറക്കി. അധീശ വിഭാഗങ്ങളുടെ അവകാശവാദങ്ങള്‍ക്ക് പ്രസ്തുത ഉത്തരവിലൂടെ ആധികാരികത കൈവന്നു. അത്തരം അധീശ വിഭാഗങ്ങള്‍ക്ക് തങ്ങളുടെ വാദങ്ങളെ ന്യായീകരിക്കാന്‍ ഇനി സുപ്രീംകോടതി വിധി ചൂണ്ടികാണിക്കാനും നേരത്തെ സൂചിപ്പിച്ച നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസുകള്‍ തള്ളിക്കളയാന്‍ പോലിസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനും സാധിക്കും.

എളുപ്പമല്ല കാര്യങ്ങള്‍

‘അതിക്രമം തടയല്‍ നിയമ’ത്തിന്റെ കീഴില്‍ ഇപ്പോള്‍ത്തന്നെ കേസ് ഫയല്‍ ചെയ്യാന്‍ വളരെ പ്രയാസമാണ്. എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതില്‍ പോലിസിന് എല്ലായ്‌പ്പോഴും വീഴ്ച്ചപറ്റും. ഇനി തയ്യാറാക്കിയാല്‍ത്തന്നെ, കുറ്റക്കാരെന്നു സംശയിക്കപ്പെടുന്നവര്‍ക്കു മേല്‍ മറ്റു നിയമങ്ങള്‍ ഉപയോഗിച്ചാണു കുറ്റം ചുമത്തുക. സമൂഹത്തില്‍ നിന്നും സാമൂഹിക സംഘടനകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായാല്‍ മാത്രമേ എഫ്.ഐ.ആര്‍ കാര്യക്ഷമമായി എഴുതുകയുള്ളു. എന്നിട്ടും പട്ടികജാതിക്കാരെയും പട്ടികവര്‍ഗക്കാരെയും സംബന്ധിച്ച് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യല്‍ വളരെ എളുപ്പമുള്ള കാര്യമാണെന്നും അടിച്ചമര്‍ത്തപ്പെടുന്നവരോടു സഹായമനസ്‌കതയോടെയാണു പോലിസ് പെരുമാറുന്നത് എന്നുമാണു സുപ്രീംകോടതി ജഡ്ജിമാര്‍ ധരിച്ചിരിക്കുന്നത്.

പട്ടികജാതിയില്‍പെട്ട ആളുകള്‍ തങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ വേണ്ടി ‘അതിക്രമം തടയല്‍ നിയമം’ ഉപയോഗിക്കുകയാണെന്ന മേല്‍ജാതിക്കാരുടെ ആരോപണം പുതിയതല്ല; അധീശ ജാതിക്കാരായ രാഷ്ട്രീയക്കാരും അഭിനേതാക്കളും അത്തരം ആരോപണങ്ങള്‍ കാലങ്ങളായി ഉന്നയിച്ചുവരുന്നുണ്ട്. മേല്‍ജാതി വണ്ണിയര്‍ സമുദായത്തിന് ആധിപത്യമുള്ള തമിഴ്‌നാട്ടിലെ പാട്ടാളി മക്കള്‍ കക്ഷി പ്രസ്തുത നിയമം പിന്‍വലിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ഭൂരിഭാഗം സംഭവങ്ങളിലും കുറ്റവാളികളെന്നു സംശയിക്കപ്പെടുന്നവര്‍ വളരെ പെട്ടെന്നു തന്നെ, എല്ലാം മുന്‍കൂട്ടിക്കണ്ട പോലെ, തങ്ങള്‍ക്കെതിരെ കേസ് കൊടുത്തവര്‍ക്കെതിരെ തിരിച്ച് (കവര്‍ച്ചാ കേസ് പോലെയുള്ള) കേസുകള്‍ കൊടുത്തു കഴിഞ്ഞിരിക്കും. ഇതിന് ഇരയാവുന്ന ദലിതർക്ക് തങ്ങളുടെ ജോലി നഷ്ടമാവുകയും ചുരുങ്ങിയത് മാസത്തില്‍ ഒരു തവണയെങ്കിലും കോടതിയില്‍ ഹാജറാവേണ്ടി വരികയും ചെയ്യും. ചിലപ്പോള്‍ ജയിലില്‍ വരെ അടക്കപ്പെട്ടേക്കാം. വളരെ ചുരുക്കം കേസുകളില്‍ മാത്രമാണു കുറ്റാരോപിതര്‍ വിചാരണ ചെയ്യപ്പെടാറുള്ളത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ട കേസുകളുടെ എണ്ണമാകട്ടെ അതിനേക്കാള്‍ കുറവും. 2015-ല്‍ ഒരു നോണ്‍-പ്രോഫിറ്റ് സംഘടന നടത്തിയ അന്വേഷണത്തില്‍, അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസുകളില്‍ 30 ശതമാനം ‘വസ്തുതകളിലെ തെറ്റുകള്‍’ ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചതായി കണ്ടെത്തിയിരുന്നു, പോലിസിന്റെ സ്വയംതീരുമാനാധികാരത്തെയാണ് ഇതു വെളിവാക്കുന്നത്. ‘കുറ്റാരോപിതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനും പകരം ഒത്തുതീര്‍പ്പിനും അനുരഞ്ജനത്തിനുമാണു പോലിസ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്,’ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കുറഞ്ഞ ശിക്ഷാ നിരക്കും കെടുകാര്യസ്ഥതയും പരിഗണിച്ച്, എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമം ശക്തിപ്പെടുത്തുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട ദേശീയ സഖ്യം, പ്രസ്തുത നിയമം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി നിയമത്തിനു കൂടുതല്‍ മൂര്‍ച്ചയേറിയ പല്ലുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അത്തരം കേസുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കാന്‍ സ്‌പെഷ്യല്‍ കോടതികളും പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെയും അതു ശുപാര്‍ശ ചെയ്തു. പ്രസ്തുത കോടതികള്‍ ഉദ്ദേശിച്ചതു പോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, നിയമത്തെ ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്താല്‍ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയുകയും അന്യായമായി കുറ്റംചുമത്തപ്പെടുന്നവര്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യുമായിരുന്നു.

നിയമനിര്‍മാണത്തിന് സമൂഹത്തില്‍  ശക്തമായ പ്രതീകാത്മക ധര്‍മ്മമുണ്ട്. ‘അതിക്രമം തടയല്‍ നിയമ’ത്തെ ദുര്‍ബലപ്പെടുത്തുന്നത് അതു പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ കരങ്ങളെയും നിയമത്തിലെ പഴുതുകള്‍ ചൂഷണത്തിനായി അന്വേഷിച്ചു നടക്കുന്നവരെയും ശക്തിപ്പെടുത്തും. അധീശ ജാതികളുടെ ആവലാതികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുകയും വ്യാജ കേസുകളെ സംബന്ധിച്ച അസംബന്ധ കഥകള്‍ക്ക് ആധികാരികത നല്‍കുകയും ചെയ്യുന്നതാണ് അത്. പ്രാദേശിക അധികാര ഘടനകളാല്‍ ഇപ്പോള്‍ത്തന്നെ ദിനംപ്രതി അവഹേളനത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു നിയമം കൂടുതല്‍ ദുര്‍ബലമായിത്തീരും.

ഭൂരിഭാഗം സംഭവങ്ങളിലും കുറ്റവാളികളെന്നു സംശയിക്കപ്പെടുന്നവര്‍ വളരെ പെട്ടെന്നു തന്നെ, എല്ലാം മുന്‍കൂട്ടിക്കണ്ട പോലെ, തങ്ങള്‍ക്കെതിരെ കേസ് കൊടുത്തവര്‍ക്കെതിരെ തിരിച്ച് (കവര്‍ച്ചാ കേസ് പോലെയുള്ള) കേസുകള്‍ കൊടുത്തു കഴിഞ്ഞിരിക്കും. ഇതിന് ഇരയാവുന്ന ദലിതർക്ക് തങ്ങളുടെ ജോലി നഷ്ടമാവുകയും ചുരുങ്ങിയത് മാസത്തില്‍ ഒരു തവണയെങ്കിലും കോടതിയില്‍ ഹാജറാവേണ്ടി വരികയും ചെയ്യും. ചിലപ്പോള്‍ ജയിലില്‍ വരെ അടക്കപ്പെട്ടേക്കാം. വളരെ ചുരുക്കം കേസുകളില്‍ മാത്രമാണു കുറ്റാരോപിതര്‍ വിചാരണ ചെയ്യപ്പെടാറുള്ളത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ട കേസുകളുടെ എണ്ണമാകട്ടെ അതിനേക്കാള്‍ കുറവും. 2015-ല്‍ ഒരു നോണ്‍-പ്രോഫിറ്റ് സംഘടന നടത്തിയ അന്വേഷണത്തില്‍, അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസുകളില്‍ 30 ശതമാനം ‘വസ്തുതകളിലെ തെറ്റുകള്‍’ ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചതായി കണ്ടെത്തിയിരുന്നു, പോലിസിന്റെ സ്വയംതീരുമാനാധികാരത്തെയാണ് ഇതു വെളിവാക്കുന്നത്. ‘കുറ്റാരോപിതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനും പകരം ഒത്തുതീര്‍പ്പിനും അനുരഞ്ജനത്തിനുമാണു പോലിസ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്,’

നിയമം അതിന്റെ പാഠത്തില്‍ത്തന്നെ കഠിനമാണ്. മുന്‍കൂര്‍ ജാമ്യമില്ലാതെ അറസ്റ്റ് ചെയ്യുന്നതിനു വേണ്ടിയുള്ള വ്യവസ്ഥകള്‍, പേടിപ്പിക്കാനും പഠിപ്പിക്കാനും വേണ്ടിയാണു ഡിസൈന്‍ ചെയ്തിട്ടുള്ളത്. അതിനൊരു ‘സംസ്‌കരിക്കല്‍ ധര്‍മ്മം’ ഉണ്ട്. പാരമ്പര്യം, അധികാര ശ്രേണി അല്ലെങ്കില്‍ ആചാരം എന്നിവയുടെ പേരില്‍ നിരന്തരം ന്യായീകരിക്കപ്പെടുന്ന കുറ്റകൃത്യങ്ങളെ അതിലൂടെ നിയമവിരുദ്ധമാക്കുന്നു. അധികാരശ്രേണി ആധിപത്യം തുടച്ചുമാറ്റപ്പെടുന്ന  നവസാമൂഹികപരത നേടിയെടുക്കാമെന്നാണു നിയമം പ്രത്യാശിക്കുന്നത്.

ദലിതർക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നു കാണിക്കുന്ന അനേകായിരം തെളിവുകള്‍ ലഭ്യമാണ്, പക്ഷേ, ശിക്ഷാനിരക്ക് ആരെയും ഞെട്ടിക്കുന്ന തരത്തില്‍ വളരെ കുറവാണ്. ഇതിനു വിപരീതമായി, വ്യാജകേസുകളെ സംബന്ധിച്ച തെളിവുകള്‍ അനേകമാണ്. തെളിവുകള്‍ കൃത്യമായി അളന്നുതൂക്കി, വസ്തുതകള്‍ മാത്രം ശേഖരിച്ച് വാദപ്രതിവാദങ്ങളെ സൂക്ഷ്മമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളില്‍ കോടതികള്‍ എത്തുമെന്നു പ്രതീക്ഷിക്കാം.

അഭിമാനത്തിനു വേണ്ടിയുള്ള പോരാട്ടം

ഉദാര ഭരണഘടനയും സോഷ്യലിസ്റ്റ് ചായ്‌വുകളും ഉള്ള പോസ്റ്റ്‌കോളോണിയല്‍ പരമാധികാര രാഷ്ട്രത്തിന്, ഇന്ത്യയുടെ പൊതുജീവിതത്തിലെ ജാതീയതയെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ ജാതി അടുപ്പങ്ങള്‍, ജാതി അതിരുകള്‍ എന്നിവയുമായി ഇടഞ്ഞുനില്‍ക്കുന്നതല്ല. ജാതി വികാരത്തെ അല്ലെങ്കില്‍ ശ്രേണിയെ ഭരണഘടന കുറ്റകരമായി കാണുന്നില്ല, പക്ഷേ തൊട്ടുകൂടായ്മ ആചരിക്കുന്നത് 17-ാം വകുപ്പ് പ്രകാരം കുറ്റകൃത്യമാണ്. തൊട്ടുകൂടായ്മയെ പ്രതിരോധിക്കുന്ന ബ്യൂറോക്രാറ്റിക് കോഡുകള്‍, രണ്ടു നിയമങ്ങളാണ് അനുശാസിക്കുന്നത് – 1955-ലെ Untouchability Offences Act-ഉം, അതു പിന്നീട് 1974-ലെ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ആക്കി ഭേദഗതി ചെയ്തു, Scheduled Castes and Scheduled Tribes Prevention of Atrocity Act-ഉം. ഏതാണ്ട് അഞ്ചു ദശാബ്ദങ്ങള്‍ക്കു മുൻപ് നിയമവിദഗ്ദനായ മാര്‍ക് ഗാലെന്റര്‍, 1955-ലെ Untouchability Offences Act-ന്റെ കീഴില്‍ തൊട്ടുകൂടായ്മയെ നിര്‍വചിക്കുന്നതിലെ അവ്യക്തതയെ സംബന്ധിച്ചും തൊട്ടുകൂടായ്മ വ്യാഖ്യാനിക്കുന്നതിൽ ജൂഡീഷ്യറിക്കുള്ളില്‍ തന്നെയുള്ള അനുകമ്പയില്ലാത്ത മനോഭാവത്തെ സംബന്ധിച്ചും പരാതിപ്പെട്ടിരുന്നു.

‘പൊതുജനം കാണ്‍കെ ഏതൊരു സ്ഥലത്തു വെച്ചും ഒരു എസ്.സി/എസ്.ടി അംഗത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടു ബോധപൂര്‍വ്വം അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന’ ആളുടെ മേല്‍ കുറ്റം ചുമത്താനുള്ള സ്‌കോപ് അതിക്രമം തടയല്‍ നിയമത്തിനുണ്ട്. എസ്.സി/എസ്.ടി അംഗത്തെ അപമാനിക്കുന്ന തരത്തില്‍ ജാതിപ്പേരുകള്‍ വിളിച്ച് അധിക്ഷേപിച്ചാല്‍ ശിക്ഷിക്കപ്പെടുന്നതിന് പൊതുസ്ഥലം ഒരു മാനദണ്ഡമല്ല. എന്നിരുന്നാലും ആത്മാഭിമാനത്തിനും പൗരത്വത്തിനും വേണ്ടിയുള്ള അവരുടെ അവകാശം സുരക്ഷിതമാണെന്ന് ഇതിന് അര്‍ത്ഥമില്ല. ഇക്കാരണത്താലാണ്‌ സംരക്ഷണ-പ്രതിരോധ നിയമങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നത്. ഭൗതികവും സാംസ്‌കാരികവുമായ ആധിപത്യത്തിനോട് എതിരിടാന്‍ പട്ടികവര്‍ഗക്കാരും പ്രസ്തുത നിയമത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്.

പ്രസ്തുത നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട് എന്ന സുപ്രീംകോടതി ജഡ്ജിമാരുടെ പ്രസ്താവന ശരിയാണെന്ന് അനുമാനിച്ചാലും ആ നിയമം മാത്രമാണോ ഇന്ത്യയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് എന്ന ചോദ്യമുയരും. ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ മാറ്റത്തിനു വിധേയമാകുന്ന നിയമങ്ങളുടെ മൂര്‍ച്ച കുറക്കേണ്ടതുണ്ടോ? വിരോധാഭാസമെന്നു പറയട്ടെ, ഈ നിയമത്തിന്റെ വിജയം അതിന്റെ പരാജയത്തിലാണു കിടക്കുന്നത്. അതു് ധാര്‍മ്മികവും ജാതീയവുമായ മുന്‍ധാരണകളും ഹിംസയും ഇല്ലാത്ത  ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുമാണ്. നിയമത്തിന്റെ വർധിച്ച ഉപയോഗം, ആഴത്തില്‍ ശ്രേണീബന്ധിതമായ  സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരോട് പ്രത്യാശയുടെ കഥയാണു പറയുന്നത്. ശിക്ഷാനിരക്കിലെ വന്‍ കുറവ് , നീതി ഇനിയും വളരെ അകലെയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. പ്രിവിലേജ്ഡ് ആയവരുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ച ഭയത്തില്‍, ജാതി എന്നതു തന്നെ സ്വാതന്ത്ര്യ വിരുദ്ധമാണെന്നും ശ്രേണിയില്‍ ഏറ്റവും താഴെ വെക്കപ്പെട്ടവരാണു ജാതീയതയുടെ സകല വൃത്തികേടുകളും അനുഭവിക്കുന്നതെന്നും ജഡ്ജിമാര്‍ മറന്നു പോയിട്ടുണ്ടാകാം, എന്നാല്‍  നീതിപൂര്‍വ സമൂഹത്തിനു വേണ്ടി സിവില്‍ നിയമങ്ങള്‍ ഉപയോഗിച്ചുള്ള അവരുടെ യത്‌നം തുടരുകയാണ്.

( സൂര്യകാന്ത് വാഗ് മോറെ Civility Against Caste എന്ന പുസ്തകത്തിന്റെ രചയിതാവാണ്. ഹ്യൂഗോ ഗോറിഞ്ചെ Untouchable Citizens എന്ന പഠനത്തിന്റെ രചയിതാവാണ് )

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : scroll.in

Top