ഹോസ്റ്റലകത്തെ ദലിത് പെണ്‍ജീവിതങ്ങള്‍

February 19, 2017

ഉന്നത വിദ്യാഭ്യാസരംഗത്ത് ഇടപെടുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളും വിവേചനങ്ങളും വളരെയധികമാണ്. സംവരണം, മെറിറ്റ് എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ അജ്ഞതയും ജാതീയധിഷ്ഠിതമായ പൗരബോധവുമാണ് ഇതിനു പിന്നിലെ കാരണം. സംവരണം= മെറിറ്റില്ലായ്മ എന്ന സമവാക്യം സമൂഹത്തില്‍ രൂഢമൂലമാണ്. എല്ലാവര്‍ക്കും സാമൂഹികവും സാമ്പത്തികവുമായ തുല്യപദവിയിലേക്ക് എത്താനുള്ള (Equality of opportunity) വഴിയാണ് സംവരണം. ചിന്താശേഷി, ബുദ്ധിവൈഭവം തുടങ്ങിയവ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കാലാകാലങ്ങളായി സാമൂഹികവും സാമ്പത്തികവുമായ മൂലധനം നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിനെങ്ങനെ ഉയര്‍ന്ന മെറിറ്റ് നേടാനാകും? ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ സംവരണം അര്‍ഹതപ്പെട്ടവരില്‍ ആനുപാതികമായി മാറ്റം ഉണ്ടാക്കാത്തതിന് പ്രധാന കാരണം സംവരണവിരുദ്ധ വിഭാഗമാണ് അത് കൈകാര്യ കര്‍തൃത്വം വഹിക്കുന്നത് എന്നതുകൊണ്ടാണ്.

ഹോസ്റ്റല്‍ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍, അയവിറക്കലുകള്‍, സംവാദങ്ങള്‍ തുടങ്ങിയവ മലയാള സിനിമ, സാഹിത്യം ഉള്‍പ്പെടെയുള്ള വ്യവഹാരങ്ങളുടെ സജീവഘടകമാണ്. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍നിന്നുള്ള ആളുകള്‍ കൂട്ടുചേരുന്നതിന്റെയും കൊടുക്കല്‍ വാങ്ങലുകളുടെയും ഇടങ്ങളായും രാഷ്ട്രീയം, കഥ, കവിത തുടങ്ങിയ വിഷയങ്ങളുടെ ചര്‍ച്ചാവേദികളായും ഹോസ്റ്റലുകള്‍ പലപ്പോഴും മാറാറുണ്ട്. ഹോസ്റ്റലുകളുടെ പശ്ചാത്തലത്തില്‍ ധാരാളം സിനിമകള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സിനിമകളില്‍ മുഖ്യമായും ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ജീവിതത്തെയാണ് ചിത്രീകരിച്ചിട്ടുള്ളത്. സാന്മാര്‍ഗ്ഗിക, അസാന്മാര്‍ഗ്ഗിക വ്യവസ്ഥകള്‍, റാഗിങ് പീഡനങ്ങള്‍ രാഷ്ട്രീയ കൂട്ടായ്മ തുടങ്ങിയ വിഷയങ്ങളില്‍ നിരവധി സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും പുരുഷന്മാര്‍ക്ക് എത്തിനോക്കാനും മതിലുചാടാനും ഉളള സ്ഥലമെന്ന നിലയില്‍ മാത്രമാണ് പലപ്പോഴും ലേഡീസ് ഹോസ്റ്റലുകള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തില്‍ ഇതിനു വിപരീതമായി പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ നിലനില്ക്കുന്ന ജാതീയതയെയും സാമൂഹിക സാഹചര്യത്തെയും ചിത്രീകരിച്ചിട്ടുണ്ട്.

  • സ്വന്തമായൊരു മുറി: അംബേദ്കര്‍ മുതല്‍ രോഹിത് വെമുല വരെ

വായിക്കാനും എഴുതാനും സ്വതന്ത്രമായി ചിന്തിക്കുവാനും ഒരു മുറി വളരെ പ്രധാനമാണ്. വെര്‍ജീനിയ വൂള്‍ഫിന്റെ A room of ones own-എന്ന നിരീക്ഷണം പ്രസക്തമാകുന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ദലിത് വിദ്യാര്‍ത്ഥികളുടെ കാര്യത്തിലാണ്. വീട്ടില്‍ സ്വന്തമായി മുറി, ടേബിള്‍, ഇലക്ട്രിക് ലൈറ്റ് തുടങ്ങിയ അടിസ്ഥാന പഠനസൗകര്യങ്ങള്‍ പല ദലിത് വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ ഉണ്ടാവാറില്ല. ഇത്തരം പഠന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകുകയാണ് ഹോസ്റ്റലുകളിലൂടെ ചെയ്യപ്പെടുന്നത്. വ്യത്യസ്ത വിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ താമസിക്കുന്ന ഹോസ്റ്റലുകളില്‍ സൗഹൃദത്തിലേര്‍പ്പെടുന്നതിലും പരോക്ഷമെന്നോണം പ്രത്യക്ഷമായ ചില ജാതീയമായ തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെടാറുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതീയത ഒരു യാഥാര്‍ത്ഥ്യമാണ്. അക്കാദമികരംഗത്ത് പ്രശസ്തമായ വിജയം കൈവരിച്ച് മടങ്ങിയെത്തിയ അംബേദ്കറെ ഇന്ത്യയില്‍ കാത്തിരുന്നത് ജാതിവ്യവസ്ഥിതിയുടെ ഏറ്റവും നീചമായ അവസ്ഥയാണ്. പാര്‍സികള്‍ നടത്തുന്ന ഹോസ്റ്റലില്‍ അംബേദ്കര്‍ നേരിട്ട തിരസ്‌കരണം പ്രസിദ്ധമാണല്ലോ. അംബേദ്കര്‍ അയിത്തജാതിക്കാരനാണ് എന്ന് തിരിച്ചറിഞ്ഞ ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ തങ്ങളുടെ ഹോസ്റ്റല്‍ അശുദ്ധമാക്കി എന്നാക്രോശിച്ചുകൊണ്ട് അദ്ദേഹത്തെ അവിടെനിന്നും ഇറക്കിവിടുകയുണ്ടായി. വിദ്യാസമ്പന്നനായിരുന്നിട്ടും അജ്ഞതയുടെ, അന്ധവിശ്വാസത്തിന്റെ ജീവിതം നയിക്കുന്നവരെക്കാള്‍ ഉയര്‍ന്നവനായിട്ടും അയിത്ത ജാതിയില്‍ ജനിച്ചു എന്നതിന്റെ പേരില്‍ അവിടെ അദ്ദേഹം അപമാനിക്കപ്പെട്ടു.

ഏഴ് ദശകങ്ങള്‍ക്കു മുമ്പ് അംബേദ്കര്‍ നേരിട്ട അതേ തിരസ്‌കരണം പുതിയ രീതിയില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ വര്‍ത്തമാനകാലത്ത് നേരിടേണ്ടിവരുന്നു. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമുല എന്ന ദലിതനായ ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലേക്കു നയിച്ച സംഭവം വിരല്‍ചൂണ്ടുന്നത് ഇത്തരമൊരു സാഹചര്യത്തിലേക്കാണ്. അക്കാദമിക് മേഖലയിലെ ജാതീയമായ അടിച്ചമര്‍ത്തലിനും അനീതിക്കും എതിരേ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങളായിരുന്നു. ഇതേത്തുടര്‍ന്ന് രോഹിത്തിനെയും സഹപ്രവര്‍ത്തകരെയും ഹോസ്റ്റലില്‍നിന്നും പുറത്താക്കുകയും ഫെലോഷിപ്പ് തടഞ്ഞുവെക്കുകയും ചെയ്തു. പുറത്താക്കപ്പെട്ട രോഹിത്തും കൂട്ടരും കാമ്പസിനുള്ളില്‍ ടെന്റ് കെട്ടി താമസിക്കുകയണ് ചെയ്തത്. ഹോസ്റ്റലില്‍നിന്നുള്ള പുറത്താക്കല്‍ രോഹിത്തിനെ ആത്മഹത്യയിലേക്കു നയിച്ച കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മറ്റ് ഏതു വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇത്തരം സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടാവുക.?

അടുത്തിടയ്ക്ക് കേരളത്തില്‍ നിന്നുള്ള ദലിത് നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ അശ്വതി കര്‍ണാടകത്തിലെ നഴ്‌സിങ് കോളേജില്‍ റാഗിങ്ങിനിരയായ സംഭവം പൊതുജന മനഃസാക്ഷിയെ ഞെട്ടിച്ചതാണ്. അശ്വതിയുടെ ജാതിയും കറുത്ത നിറവും സാമ്പത്തിക സാഹചര്യങ്ങളുമാണ് അവളെ ഫിനോയില്‍ കുടിപ്പിക്കുന്നതിനും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതിനും മറ്റു വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ച ഘടകങ്ങള്‍. വിദ്യാസമ്പന്നരായ പുതിയ തലമുറയിലെ കുട്ടികളിലുള്ള സവര്‍ണ്ണ മേധാവിത്വ മനോഭാവവും ദലിത് ജീവിതത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണര്‍ത്തുന്നതാണ്. രജനി എസ്.ആനന്ദ് എന്ന ദലിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യവും ഇതിനൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ്. തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെവന്ന സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളോടുള്ള പ്രതിഷേധത്തിലും നിരാശയിലുമാണ് രജനി ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്നും ചാടി ആത്മഹത്യ ചെയ്തത്. ദലിത് വിദ്യാര്‍ത്ഥികളുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുകയും അതിനുവേണ്ട നടപടികള്‍ എടുക്കുകയും ചെയ്യേണ്ടതിനുപകരം അവള്‍ കന്യകയാണോ എന്നു പരിശോധിച്ച പരിഷ്‌കൃത സമൂഹത്തില്‍ ദലിത് വിദ്യാര്‍ത്ഥികളുടെ അരക്ഷിതാവസ്ഥ വ്യക്തമാണ്. ജിഷയുടെ കൊലപാതകവും ഒരു തരത്തില്‍ സുരക്ഷിതമായ ഇടവുമായി ബന്ധപ്പെട്ടതാണ്. മുകളില്‍ പറഞ്ഞ സംഭവങ്ങളെല്ലാം ഹോസ്റ്റലുകള്‍ക്കും സാമൂഹിക ഇടങ്ങള്‍ക്കും വിദ്യാര്‍ത്ഥികളിലുള്ള സ്വാധീനം വ്യക്തമാക്കുന്നവയാണ്.

  • പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളും ജാതിയധിഷ്ഠിത ബ്യൂറോക്രസിയും

സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു തങ്ങളുടെ വിദ്യാഭ്യാസ പുരോഗതി നേടുന്നതിനുവേണ്ടി ഇന്ത്യന്‍ ഭരണഘടനയിലെ 46-ാം വകുപ്പുപ്രകാരം നിര്‍മ്മിക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളാണ് പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകള്‍. ദലിത് ആദിവാസി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത് എന്ന ഒരു പൊതുധാരണയുണ്ട്. എന്നാല്‍, ഒ.ബി.സി., ഒ.ഇ.സി. വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആറു സീറ്റുകളും ജനറല്‍ വിഭാഗത്തിനായി രണ്ടു സീറ്റുകളും നീക്കിവച്ചിട്ടുണ്ട്. പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥവൃന്ദമാണ് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്.

ബ്യൂറോക്രസിയുടെ അടിസ്ഥാന പ്രവര്‍ത്തനതത്ത്വം യുക്തിപരവും നിയമപരവുമായ പ്രമാണങ്ങളെ ആധാരമാക്കിയാണ് (legal rationality) എന്ന് മാക്‌സ് വെബ്ബറിനെപ്പോലുള്ള ചിന്തകര്‍ പറയുന്നു. ബ്യൂറോക്രസിയെ സമീപിക്കുന്ന ജനങ്ങളുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകള്‍ വിലയിരുത്തേണ്ട ആവശ്യം ഉദ്യോഗസ്ഥര്‍ക്കില്ല. ജനങ്ങള്‍ക്ക് അവര്‍ക്കു നിയമസധുതയുള്ള ആവശ്യങ്ങള്‍ അനുവദിച്ചു നല്‍കുകയാണ് അവരുടെ ഉത്തരവാദിത്വം. വിദ്യാഭ്യാസരംഗത്ത് ഇത്തരം സ്ഥാപനങ്ങളുമായി ഇടപെടേണ്ടിവരുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ പലപ്പോഴും ചില തരത്തിലുള്ള വിവേചനങ്ങള്‍ക്കും ഇരയാവാറുണ്ട്. ബിനേഷ് ബാലന്‍ എന്ന ആദിവാസി വിദ്യാര്‍ത്ഥിക്ക് പട്ടികജാതി വികസനവകുപ്പില്‍ നിന്നും നേരിടേണ്ടിവന്ന വിവേചനങ്ങള്‍ അടുത്തിടെ ചര്‍ച്ചയായി. എത്ര മോശമായ സമീപനമാണ് ബ്യൂറോക്രസിയുടെ ഭാഗത്തുനിന്നും ദലിത് ആദിവാസി വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടിവരുന്നത് എന്ന് കാട്ടിത്തന്ന സംഭവമായിരുന്നു അത്.

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ബിരുദാനന്തര പഠനത്തിനു പ്രവേശനം നേടിയ ബിനേഷിന് വകുപ്പുതല മേധാവികളുടെ അനാസ്ഥമൂലം, സാമ്പത്തിക സഹായത്തിനായി താന്‍ സമര്‍പ്പിച്ച അപേക്ഷ ഭരണസിരാകേന്ദ്രത്തില്‍ കുടുങ്ങിക്കിടന്നത് ഒന്നര വര്‍ഷമാണ്. സാമ്പത്തിക സഹായത്തിനുള്ള അപേക്ഷയുമായി ചെല്ലുമ്പോള്‍ മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നമാരംഭിക്കും. പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലോ (കഴിഞ്ഞാലോ) എന്ന ആത്മാര്‍ത്ഥമായ പേടിയണ് അവര്‍ ആദ്യം പ്രകടിപ്പിക്കുക. ഇപ്പോള്‍ പണിയൊന്നുമില്ലാത്ത നീ അപ്പോഴെങ്ങനെ തിരിച്ചടയ്ക്കും തുടങ്ങിയ ചോദ്യങ്ങളും ഉപദേശങ്ങളും അവര്‍ കൃത്യമായി തരും. തന്റെ ഫയലിന്റെ നീക്കം അന്വേഷിക്കാന്‍ ഉദ്യോഗസ്ഥനെ സമീപിച്ച ബിനേഷിന്റെ ചോദ്യങ്ങളെ അഭിസംബോധന ചെയ്യാന്‍പോലും വിസമ്മതിച്ച ഇത്തരം നടപടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ദലിത് ആദിവാസി വിഭാഗങ്ങള്‍ അടിമപ്പണി ചെയ്തു ജീവിക്കേണ്ടവരാണ് എന്ന സവര്‍ണ്ണബോധമാണ് എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.

കോട്ടയം ഗവ.പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷക്കാരായ ദലിത് വിദ്യാര്‍ത്ഥികളെ സഹവിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ച് റാഗിങ്ങിനിരയാക്കിയതാണ് ഏറ്റവും പുതിയ വാര്‍ത്ത.

  • അഭിമുഖങ്ങള്‍ ചോദ്യം ചെയ്യപ്പെടലുകള്‍

ഒരു ദലിത് വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ എന്റെ അനുഭവവും ഇതില്‍ നിന്നും അധികം വ്യത്യസ്തമല്ല. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികളെ പ്രവേശിക്കുന്നത് ജില്ലാ പട്ടികജാതി വികസനവകുപ്പ് ഓഫീസില്‍വച്ചു നടത്തുന്ന ഒരു ഇന്റര്‍വ്യൂവിലൂടെയാണ്. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ വീണ്ടും ഇന്റര്‍വ്യൂ നടത്തുകയും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം അവസരങ്ങളില്‍ അഭിമുഖമെന്ന പേരില്‍ അരങ്ങേറുന്ന പരിപാടി തികച്ചും അപഹാസ്യമാണ്. നാലഞ്ചുപേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് കുട്ടികളെ ചോദ്യം ചെയ്യുന്നത്. ഗവണ്‍മെന്റ് കോളേജിലെ ബിരുദവിദ്യാര്‍ത്ഥിനിയായ ഞാന്‍ അഭിമുഖീകരിച്ചതില്‍ ഏറ്റവും മാന്യമായ ചോദ്യം, നിന്റെ നാട്ടില്‍ വേറേ കോളേജ് ഇല്ലാഞ്ഞിട്ടാണോ ഇവിടെ ചേര്‍ന്നത് എന്നാണ്. അഭിമുഖത്തില്‍ ഇത്തരം ഒരു ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലാത്ത സാഹചര്യത്തില്‍ ചോദ്യം ചോദിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദപോലും അവര്‍ പാലിക്കാറില്ല.

പൊതുവേ ഗവണ്‍മെന്റ് കോളേജുകളില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിമുഖത കാണിക്കുന്ന സാഹചര്യമാണിന്നുള്ളത്. കൂടാതെ ഗവണ്‍മെന്റ് കോളേജുകളിലെ കേരളത്തിലെ ഉന്നത ജാതിമത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഏകദേശം കയ്യൊഴിഞ്ഞതായി കാണാം. ഈ സാഹചര്യത്തില്‍ ഗവണ്‍മെന്റ്‌കോളേജില്‍ പഠിക്കാന്‍ തീരുമാനിച്ച വിദ്യാര്‍ത്ഥിയോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിനു പിന്നിലെ മാനസികാവസ്ഥ വ്യക്തമാണ്. ഇതു നിങ്ങളുടെ അവകാശമാണ് എന്നൊരു ധാരണയൊക്കെ നിങ്ങള്‍ക്കുണ്ട്. എന്നാലിത് ഗവണ്‍മെന്റ് ചെയ്യുന്ന ഒരു സേവനമാണ് (ഔദാര്യം), സംവണമുള്ളതുകൊണ്ട് നിങ്ങള്‍ക്കെല്ലാം എളുപ്പമല്ലേ, ഇവിടെനിന്നും പറഞ്ഞു വിട്ടാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. എത്ര രൂപയ്ക്ക് ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യും. ആരെയൊക്കെ വിളിക്കും. എത്രനേരം സംസാരിക്കും തുടങ്ങി വളരെ വ്യക്തിപരമായ കാര്യങ്ങളിലേക്കു വരെയുള്ള ധാര്‍ഷ്ട്യത്തോടെയുള്ള അന്വേഷണമാണ് അവര്‍ നടത്തുന്നത്. ഇത്തരം സമീപനങ്ങള്‍ ചോദ്യം ചെയ്യുന്നത് ഓരോ ദലിത് വിദ്യാര്‍ത്ഥിയുടെയും അന്തസ്സിനെയാണ്.

എവിടെ പഠിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മറ്റെല്ലാവരെയുംപോലെതന്നെ ദലിത് വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാഞ്ഞില്ലല്ലോ പലരുടെയും മക്കള്‍ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. ദലിത് വിദ്യാര്‍ത്ഥികള്‍ക്കുമേലുള്ള ബ്യൂറോക്രസിയുടെ ഇത്തരം പോലീസിങ് നയം തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടണം. ഉദ്യോഗസ്ഥവൃന്ദം സര്‍വ്വാധിപരോ ജനങ്ങള്‍ അടിമകളോ അല്ല.

ഹോസ്റ്റലുകള്‍ക്കുള്ളില്‍ പെണ്‍കുട്ടികളുടെ മേലുള്ള സദാചാരബോധത്തിലൂന്നിയ നിയന്ത്രണങ്ങളുടെ അളവ് വളരെ കൂടുതലാണ്. സാന്മാര്‍ഗ്ഗിക അസാന്മാര്‍ഗ്ഗിക ദ്വന്ദങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ നിലനില്‍പ്പ് പലപ്പോഴും വെല്ലുവിളി നിറഞ്ഞതാകുന്നു (അപ്പോള്‍ പിന്നെ ദലിത് സ്ത്രീകളുടെ അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ). ദലിത് സ്ത്രീ മോശക്കാരിയാണെന്ന സാമൂഹിക മുന്‍വിധി പ്രബലമാണ്. സമൂഹത്തിന്റെ കണ്ണാടിയെന്നു വിശേഷിപ്പിക്കാവുന്ന സാഹിത്യ-സിനിമാ വ്യവഹാരങ്ങളിലെ ദലിത് സ്ത്രീ മോശക്കാരിയാണെന്ന സാമൂഹിക മുന്‍വിധി പ്രബലമാണ്. സമൂഹത്തിന്റെ കണ്ണാടിയെന്നു വിശേഷിപ്പിക്കാവുന്ന സാഹിത്യ-സിനിമാ വ്യവഹാരങ്ങളിലെ ദലിത് സ്ത്രീ പ്രതിനിധാനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഇത് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ചാരായം വാറ്റുകാരിയായ സ്ത്രീ, ലൈംഗിക പീഡനത്തിനിരയായവള്‍, മുതലാളിയെ വശീകരിക്കാന്‍ ശ്രമിക്കുന്ന വേലക്കാരി (വീട്ടുപണിക്ക് പോകുന്നവരില്‍ ഭൂരിപക്ഷം പേരും ദലിത് സ്ത്രീകളാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ) എന്നിങ്ങനെയുള്ള പ്രതിനിധാനങ്ങളില്‍ മാത്രമാണ് ദലിത് സ്ത്രീശരീരം പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരം മുന്‍വിധികളുടെയും മനോഭാവത്തിന്റെയും പ്രതിഫലനമാണ് ദലിത് പെണ്‍കുട്ടി എന്ന നിലയില്‍ ഹോസ്റ്റലുകളില്‍നിന്നും നേരിടേണ്ടിവരുന്ന മോശമായ സമീപനങ്ങള്‍ക്ക് പിന്നിലെ കാരണം.
പല ലേഡീസ് ഹോസ്റ്റലുകളിലും സമയപരിധി ആറുമണിയായാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പെണ്‍കുട്ടികളെ സംബന്ധിച്ച് ഇത് സമയത്തില്‍നിന്നും സ്ഥലത്തില്‍നിന്നും പുറത്താക്കല്‍ ആണ്. (വിശാലമായ അര്‍ത്ഥത്തില്‍ ഈ പുറന്തള്ളല്‍ പൂര്‍ണമായും ഒഴിവാക്കപ്പെടേണ്ടതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ നിന്നുകൊണ്ട് സമയപരിധിക്കു നല്‍കുന്ന അധികപ്രാധാന്യത്തിലെ സ്ത്രീവിരുദ്ധതയെ അഭിസംബോധന ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്.)

കാമ്പസ്സിനുള്ളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥിനി എന്ന നിലയ്ക്ക് പലപ്പോഴും ആറുമണിയോടുകൂടിയാണ് ഹോസ്റ്റലില്‍ എത്തിച്ചേരാന്‍ കഴിയുക. സമയപരിധി ആറുമണിക്കാണ് നിശ്ചയിച്ചിട്ടുള്ളത് എങ്കില്‍ക്കൂടി നാലുമണിക്ക് കോളേജ് വിട്ടാല്‍ നാലരയ്ക്ക് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന നിബന്ധനയാണ് ഇവിടെ നില്‍ക്കുന്നത്. വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിച്ചാല്‍ക്കൂടി സംശയദൃഷ്ടിയോടെയുള്ള നോട്ടത്തിനും ദുര്‍ന്നടപ്പുകാരി എന്ന വിശേഷത്തിലേക്ക് എത്തിക്കുന്ന തരത്തിലുള്ള ചോദ്യം ചെയ്യലുകളിലേക്കുമാണ് ഹോസ്റ്റല്‍ അധികൃതര്‍ പലപ്പോഴും കടക്കാറുള്ളത്. വ്യക്തമായ കാരണം സൂചിപ്പിച്ചിട്ടുകൂടി കുട്ടികളെ ഇത്തരം മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാക്കുന്നതിനു പിന്നിലുള്ള കാരണം മുന്‍പ് സൂചിപ്പിച്ച ദലിത് സ്ത്രീ മോശക്കാരിയാണ് എന്ന സാമൂഹിക മുന്‍വിധിയുടെ മാനിഫെസ്റ്റേഷന്‍ ആണ്.

ചരിത്രപരമായി സ്ത്രീയുടെ പിന്നോക്കാവസ്ഥ എന്നത് സമയത്തില്‍നിന്നും സ്ഥലത്തില്‍ നിന്നുമുള്ള ക്രമബദ്ധമായ പുറത്താക്കലിന്റെ ഫലമാണ്. പെണ്‍കുട്ടികള്‍ നേരിടുന്ന ഇത്തരം മോറല്‍ പോലീസിങ്ങിനെയും അധീശത്വത്തെയും അവര്‍ ന്യായീകരിക്കുന്നത് പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തല്‍ എന്ന നിലയിലാണ്. സമൂഹത്തില്‍ സ്ത്രീ സുരക്ഷിതയല്ലാത്തതിനു കാരണം അവളെ വ്യക്തിയെന്ന നിലയില്‍ പരിഗണിക്കുകയോ അഭിപ്രായങ്ങളെ മാനിക്കുകയോ ചെയ്യാത്ത ഇത്തരം വ്യവസ്ഥിതിതന്നെയാണെന്ന് നാമോര്‍ക്കണം.

  • അറിവിന്റെ തടഞ്ഞുവെക്കല്‍

പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ കുട്ടികളുടെ ഭാഗത്തുനിന്നും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങള്‍, അവ വ്യക്തമായ പ്രാധാന്യത്തോടുകൂടി ഉള്ളതണെങ്കില്‍ക്കൂടിയും പലപ്പോഴും പരിഗണിക്കപ്പെടാറില്ല. പല പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലും ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. വ്യക്തികളുടെ രൂപീകരണത്തിലും ജീവിതത്തില്‍തന്നെയും വ്യക്തമായ പ്രാധാന്യം ചെലുത്തുന്ന ഇടമാണ് ലൈബ്രറി. ഹോസ്റ്റലുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ലൈബ്രറിയെ കുട്ടികള്‍ക്ക് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനു പകരം കുട്ടികള്‍ കയറാതെ എങ്ങനെ സംരക്ഷിക്കാം എന്ന ശ്രമമാണ് അധികാരികള്‍ നടത്തുന്നത്. രാത്രി ഏഴുമുതല്‍ എട്ടുമണിവരെയുള്ള ഒരു മണിക്കൂര്‍ സമയം മാത്രമാണ് ലൈബ്രറി തുറന്നിടുന്നത്. പല അവസരങ്ങളിലും ലൈബ്രറി തുറക്കാറില്ല. വിജ്ഞാന വിസ്‌ഫോടനം നടക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലൈബ്രറി എന്നത് അടയ്ക്കുക തുറക്കുക എന്ന കര്‍മ്മം ഔപചാരികമായി നിര്‍വ്വഹിക്കാനുള്ള ഇടമായി മാത്രം മാറുന്നത് ഖേദകരമാണ്.

മാത്രമല്ല ഒരു കുട്ടിക്ക് ഒരു സമയം ഒരു പുസ്തകം മാത്രമാണ് എടുക്കാന്‍ അനുവദിച്ചിട്ടുള്ളത്. കുറച്ചു കുട്ടികള്‍ മാത്രം പുസ്തകം ആവശ്യപ്പെടുന്ന ഹോസ്റ്റല്‍ ലൈബ്രറിയില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ അഭിലഷണീയമല്ല. ഒരു സമയം ഒരു പുസ്തകം മാത്രമേ എടുക്കാന്‍ കഴിയൂ എന്നത് നിരവധിയായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന നിലപാടാണ്. ഉദാഹരണമായി റഫറന്‍സിനായി പുസ്തകങ്ങള്‍ എടുക്കേണ്ടിവരുന്നു. ഇത് ഗൗരവകരമായ പ്രശ്‌നംതന്നെയാണ്. ഇവിടെ ലൈബ്രറിയില്‍നിന്നും പുസ്തകങ്ങളില്‍നിന്നുമുള്ള അന്യവല്‍ക്കരണമാണ് നടത്തപ്പെടുന്നത്. നിങ്ങള്‍ക്ക് വെറുതേ ഇത്രയെല്ലാം കിട്ടുന്നില്ലേ, ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് എന്നുള്ള മനോഭാവമാണ് ഇത്തരം നിലപാടെടുക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നത്.

  • ആത്മാഭിമാനവും അന്തസ്സും

ചെറുപ്പംമുതലേ കുട്ടികളില്‍ വിധേയത്വവും അടിമ മനോഭാവവും വളര്‍ത്തിക്കൊണ്ടുവന്ന്, നിലനില്‍ക്കുന്ന സ്ഥാപിത താത്പര്യങ്ങള്‍ക്കെതിരേയുള്ള പ്രതികരണശേഷിയെ നുള്ളിക്കളയാനുള്ള ശ്രമങ്ങളാണ് ഒരര്‍ത്ഥത്തില്‍ പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലൂടെ ചെയ്യപ്പെടുന്നത്. പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ എന്നതുപോലെ ജനറല്‍ ഹോസ്റ്റലുകളിലും ദലിത് വിദ്യാര്‍ത്ഥികള്‍ ഈയവസ്ഥ നേരിടുന്നു. ഇവിടെ ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി സമയത്തിന് ബില്ലുകള്‍ വകുപ്പുതല ഓഫീസുകളില്‍ സമര്‍പ്പിക്കാതിരിക്കുന്നതാണ്. ഇത്തരത്തില്‍ മെസ് അടച്ചിടുകയും ജനറല്‍ വിദ്യാര്‍ത്ഥികള്‍ (അധികാരികളും) ദലിത് വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. ഞങ്ങളുടെ പൈസകൊണ്ടാണ് നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത്. പൈസയടച്ചിട്ടും ഞങ്ങള്‍ക്ക് ഭക്ഷണമില്ല തുടങ്ങിയ പരാതികള്‍ ജനറല്‍ വിദ്യാര്‍ത്ഥികള്‍ ദലിത് വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ഉന്നയിക്കുന്നു. ഇത് മാസങ്ങളോളം പ്രതിസന്ധിയായി നിലനില്‍ക്കുന്ന സാഹചര്യമാണ് പല കോളേജ് ഹോസ്റ്റലുകളിലും ഉള്ളത്.

ഉന്നത വിദ്യാഭ്യാസരംഗത്ത് ഇടപെടുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളും വിവേചനങ്ങളും വളരെയധികമാണ്. സംവരണം, മെറിറ്റ് എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ അജ്ഞതയും ജാതീയധിഷ്ഠിതമായ പൗരബോധവുമാണ് ഇതിനു പിന്നിലെ കാരണം. സംവരണം= മെറിറ്റില്ലായ്മ എന്ന സമവാക്യം സമൂഹത്തില്‍ രൂഢമൂലമാണ്. എല്ലാവര്‍ക്കും സാമൂഹികവും സാമ്പത്തികവുമായ തുല്യപദവിയിലേക്ക് എത്താനുള്ള (Equality of opportunity) വഴിയാണ് സംവരണം. ചിന്താശേഷി, ബുദ്ധിവൈഭവം തുടങ്ങിയവ ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കാലാകാലങ്ങളായി സാമൂഹികവും സാമ്പത്തികവുമായ മൂലധനം നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിനെങ്ങനെ ഉയര്‍ന്ന മെറിറ്റ് നേടാനാകും? ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ സംവരണം അര്‍ഹതപ്പെട്ടവരില്‍ ആനുപാതികമായി മാറ്റം ഉണ്ടാക്കാത്തതിന് പ്രധാന കാരണം സംവരണവിരുദ്ധ വിഭാഗമാണ് അത് കൈകാര്യ കര്‍തൃത്വം വഹിക്കുന്നത് എന്നതുകൊണ്ടാണ്.

പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ ജനാധിപത്യ ലിംഗസമത്വ മൂല്യങ്ങളിലധിഷ്ഠിതമായ നടത്തിപ്പ് അനിവാര്യമാണ്. ഹോസ്റ്റലുകളുടെ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതില്‍ക്കൂടിയും പൊതുസമൂഹത്തിന്റെ ശക്തമായ ഇടപെടലില്‍ക്കൂടിയും മാത്രമേ ജനാധിപത്യപരമായ ഇടമാക്കി ഹോസ്റ്റലുകളെ മാറ്റാന്‍ കഴിയുകയുള്ളൂ. ദലിത്, സ്ത്രീ എന്നീ അവസ്ഥകള്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ദുരനുഭവം വരുംതലമുറ നേരിടാതിരിക്കുന്നതിന് സമത്വസുന്ദരമായ ലോകം സ്വപ്നം കാണുന്നവര്‍ എന്ന നിലയ്ക്ക് നാമോരോരുത്തരും ബാധ്യസ്ഥരാണ്.
_______________________________
(നാട്ടകം ഗവണ്‍മെന്റ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിയാണ് ലേഖിക)

Top