പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളോട് സിപിഎം നേതൃത്വം സ്വീകരിക്കുന്ന സമീപനം ഈ സന്ദർഭത്തിന് ഉചിതമായതല്ല.പ്രതിപക്ഷ നേതാവ് സർക്കാറിന്റെ പ്രവർത്തനങ്ങളോട് ചെറിയ വിമർശം പോലും ഉന്നയിക്കാതെ സഹകരിക്കുന്ന ഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അവിടെ സർക്കാർ സംവിധാനങ്ങളുടെ പോരായ്മ ചൂണ്ടികാണിച്ചതിനെ കോൺഗ്രസിലെ ഗ്രൂപ്പിസമാണെന്ന് പരിഹസിക്കുകയാണ് കൊടിയേരി ബാലകൃഷ്ണൻ ചെയ്തത്.റെസ്‌ക്യൂ മിഷൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാവുന്നത് രക്ഷാദൗത്യം വേഗത്തിലാക്കാൻ സഹായിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തെയും കൊടിയേരി ഇന്നു പട്ടാള ഭരണമെന്നു പരിഹസിക്കുകയാണ് ചെയ്യുന്നത്.രക്ഷാദൗത്യം ഏൽപ്പിക്കുന്നത് പട്ടാളത്തെ ഭരണമേൽപ്പിക്കുക അല്ലെന്ന് അദ്ദേഹത്തിന് അറിയാത്തതാവില്ല.ഈ മഹാപ്രളയത്തെ നേരിടാനുള്ള പരിമിതികളെ യഥാർത്ഥ്യ ബോധത്തോടെ സമീപിക്കുന്നത് സർക്കാറിന്റെ പരാജയമായി വിലയിരുത്തുമെന്ന ദുരഭിമാന ബോധം സിപിഎം ഉപേക്ഷിക്കുയാണ് വേണ്ടത്.പ്രളയത്തെ നേരിടാൻ കേരളം ഒരുമിച്ചു നിൽക്കുന്ന ഈ ഘട്ടത്തിൽ ഏത് ചെറിയ അഭിപ്രായങ്ങളെയും ഗൗരവത്തിൽ പരിഗണിക്കുകയാണല്ലോ വേണ്ടത്.ആ നിലക്ക് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു ഉന്നയിക്കുന്ന അഭിപ്രായം പ്രയോഗികമല്ലെങ്കിൽ അത് കാര്യകാരണ സഹിതം വ്യക്തമാക്കുകയാണ് സർക്കാറും സിപിഎമ്മും ചെയ്യേണ്ടത്.കൊടിയേരി പരിഹാസം അവസാനിപ്പിക്കണം.