അഗമ്യഗമനമെന്ന ‘ചീത്ത വ്യാകരണ’വും ഹിംസയുടെ പൊരുളും

ഹിംസയുടെ ചിത്രീകരണത്തില്‍ കാണിച്ച വ്യത്യസ്തത മൂലം വളരെയധികം ശ്രദ്ധിക്കപ്പെട്ട പടമാണ് ‘ചിന്താമണി കൊലക്കേസ്’. 2006-ല്‍ റിലീസ് ചെയ്ത ഈ പടം ബോക്‌സോഫീസില്‍ വലിയ ഹിറ്റായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സ്റ്റിയുടെ കീഴിലുള്ള ‘സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനി’ല്‍ ദരിദ്രയായ ഒരു പിന്നാക്കസമുദായ പെണ്‍കുട്ടി റാഗിംങ്ങിന്റെ ഭാഗമായി ബലാത്സംഗത്തിന് വിധേയയായി. ഈ സംഭവത്തില്‍നിന്നും പിന്നാക്കക്കാരിയെ മാറ്റുകയും തല്‍സ്ഥാലത്ത് ചിന്താമണി വാര്യര്‍ എന്ന സവര്‍ണ പെണ്‍കുട്ടിയെ പകരംവെച്ചുമാണ് എ.കെ.സാജന്‍ തിരക്കഥയെഴുതിയിട്ടുള്ളത്. ഡോണ്‍ മാക്‌സ് എഡിറ്റിംഗും ഷാജി കൈലാസ് സംവിധാനവും ചെയ്ത ഈ സിനിമയെ മലയാളത്തിലെ ഒരു ”കള്‍ട്ട് ക്ലാസ്സിക്കാ”യി കാണാവുന്നതാണ്. ഈ സിനിമയില്‍ ഉള്ളടങ്ങിയിട്ടുള്ള ഹിംസയുടെ ആന്തരികാര്‍ത്ഥങ്ങളെ പരിശോധിക്കാനാണ് ഈ പഠനത്തിലൂടെ ശ്രമിക്കുന്നത്.

കെ.കെ. ബാബുരാജ്
_______________
ഹിംസയുടെ ചിത്രീകരണത്തില്‍ കാണിച്ച വ്യത്യസ്തത മൂലം വളരെയധികം ശ്രദ്ധിക്കപ്പെട്ട പടമാണ് ‘ചിന്താമണി കൊലക്കേസ്’. 2006-ല്‍ റിലീസ് ചെയ്ത ഈ പടം ബോക്‌സോഫീസില്‍ വലിയ ഹിറ്റായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സ്റ്റിയുടെ കീഴിലുള്ള ‘സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനി’ല്‍ ദരിദ്രയായ ഒരു പിന്നാക്കസമുദായ പെണ്‍കുട്ടി റാഗിംങ്ങിന്റെ ഭാഗമായി ബലാത്സംഗത്തിന് വിധേയയായി. ഈ സംഭവത്തില്‍നിന്നും പിന്നാക്കക്കാരിയെ മാറ്റുകയും തല്‍സ്ഥാലത്ത് ചിന്താമണി വാര്യര്‍ എന്ന സവര്‍ണ പെണ്‍കുട്ടിയെ പകരംവെച്ചുമാണ് എ.കെ.സാജന്‍ തിരക്കഥയെഴുതിയിട്ടുള്ളത്. ഡോണ്‍ മാക്‌സ് എഡിറ്റിംഗും ഷാജി കൈലാസ് സംവിധാനവും ചെയ്ത ഈ സിനിമയെ മലയാളത്തിലെ ഒരു ”കള്‍ട്ട് ക്ലാസ്സിക്കാ”യി കാണാവുന്നതാണ്. ഈ സിനിമയില്‍ ഉള്ളടങ്ങിയിട്ടുള്ള ഹിംസയുടെ ആന്തരികാര്‍ത്ഥങ്ങളെ പരിശോധിക്കാനാണ് ഈ പഠനത്തിലൂടെ ശ്രമിക്കുന്നത്.

വിലക്കപ്പെട്ട കനിയും പുഴുവരിച്ച കനിയും
______________________________
അമേരിക്കന്‍ ഐക്യനാടുകളില്‍ അടിമത്തം അവസാനിച്ചപ്പോള്‍ ‘അന്തര്‍വംശ ബലാല്‍സംഗ ഭയത്തിന്റെ ഭൂതം’ നിരവധി വകഭേദങ്ങളോടെ ഉയര്‍ത്തപ്പെട്ടു. വെള്ളക്കാരികളായ സ്ത്രീകളില്‍ ലൈംഗികമായി കൊതിയൂറുന്നു എന്ന കുറ്റാരോപണത്തിനു വിധേയരായി ആയിരക്കണക്കിനു കറുത്ത ആണുങ്ങള്‍ ഇക്കാലയളവില്‍ കൊലചെയ്യപ്പെടുകയുണ്ടായി. സ്വത്ത്, പദവി, അധികാരം തുടങ്ങിയ മേഖലകളില്‍ കറുത്തവരുടെ പ്രവേശനത്തെ തടയുക എന്നതിനെ ലക്ഷ്യമാക്കി നടത്തിയ ഈ ഹിംസകളിലൂടെ; വെള്ളക്കാരിയായ സ്ത്രീ ‘വിലക്കപ്പെട്ട കനി’, ‘ആരും തൊടാത്ത മുതല്‍’, ‘പുരുഷസങ്കല്‍പനങ്ങളുടെ ആത്യന്തിക പ്രതീകം’ എന്ന നിലയില്‍ വിഭാവന ചെയ്യപ്പെട്ടതായി1 വിലയിരുത്തപ്പെടുന്നു.
ഈ നിരീക്ഷണത്തെ ഓര്‍മ്മിപ്പിക്കുന്നവിധം ‘ആരും തൊടാത്ത മുതല്‍’ ‘പുരുഷസങ്കല്‍പങ്ങളുടെ ആത്യന്തികപ്രതീകം’ എന്ന നിലയിലാണ് ‘ആറാം തമ്പുരാന്‍’ എന്ന സിനിമയിലെ നായികയായ ഉണ്ണിമായ നില്ക്കുന്നത്. ഇതിനു നേര്‍ വിപരീത ദിശയിലുള്ള വിധിയാണ് ചിന്താമണിയുടേത്. അതായത്, മനംമയക്കുന്ന ‘ഫോക്ക്’ പ്രതിഛായയില്‍ കാവിലമ്മയുടെ തികവായി ഉണ്ണിമായ ഉയര്‍ന്നുനില്‍ക്കുമ്പോള്‍, ഇരുണ്ടതും വയലന്‍സ് നിറഞ്ഞതുമായ പശ്ചാത്തലത്തില്‍ ‘ബ്രൂട്ട്‌ലി റേപ്പഡ് ആന്റ് മെര്‍സിലെസ്‌ലി കില്‍ഡ്’ എന്ന അവസ്ഥയിലേക്ക് ചിന്താമണി തകര്‍ന്നടിയുന്നു. ഈ പതനത്തിന് കാരണം ചിന്താമണിയുടെ ‘കുലശുദ്ധി’ സംശയാസ്പദമായതാണ്. കേസന്വേഷണത്തിന്റെ ഇടയില്‍ അവളുടെ അച്ഛന്‍ വീരമണി വാര്യരല്ലെന്നും ”ഊരും പേരും ജാതിയുമെന്തന്നറിയാത്ത” ഒരു തമിഴത്തിയെ അദ്ദേഹം വളര്‍ത്തുമകളാക്കുകയായിരുന്നെന്നും വെളിപ്പെടുന്നു. ഉണ്ണിമായ ‘വിലക്കപ്പെട്ട കനി’യായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ചിന്താമണി ‘പുഴുവരിച്ച കനി’യായി ഉപേക്ഷിക്കപ്പെടാന്‍ കാരണവും മറ്റൊന്നല്ല. ഇതോടെ സിനിമ ചിന്താമണിയുടെ കദനകഥയെന്ന മെലോഡ്രാമയില്‍നിന്നും ഗതിമാറി ‘കുലശുദ്ധിയുള്ള’ മറ്റൊരുവളുടെ സ്ഥൈര്യത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും ഇതിഹാസമായി രൂപാന്തരപ്പെടുന്നു.

_____________________________
ദേശമെന്ന പരികല്പനയെ വംശം/ലിംഗം/വര്‍ണ്ണം/ വര്‍ഗ്ഗം മുതലായ പ്രശ്‌നസങ്കീര്‍ണ്ണതകളില്‍നിന്നും തന്ത്രപൂര്‍വ്വം വ്യതിചലിപ്പിച്ചുകൊണ്ട് ”പെണ്‍മ”യായി ലിംഗവല്‍ക്കരിക്കുന്നതാണ് ഗാന്ധിയന്‍ രീതിശാസ്ത്രമെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. ‘അമ്മ’ ‘പെങ്ങള്‍ ‘ മുതലായ പെണ്‍ഭാവങ്ങളില്‍ വെളിപ്പെടുന്ന ദേശം; അന്തിമമായി ‘ദ്രൗപതി’ ‘സീത’ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളോട് സാത്മീകരിക്കുന്നു. ദേശത്തിന്റെ വര്‍ത്തമാനമെന്നത് ഈ കഥാപാത്രങ്ങളുടെ സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും രൂപകങ്ങളായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്.
_____________________________

ആധുനിക ഉപഭോഗവല്‍ക്കൃത സമൂഹത്തിലെ അധികാര സ്ഥാനങ്ങള്‍ക്കൊപ്പം അവക്കെതിരായി ഫെറ്റിഷവല്‍ക്കരിച്ച ‘ബദലു’കളെയും സ്ഥിരീകരിക്കുന്നവയാണ് ഇത്തരം സിനിമകളെന്നു ഈ ലേഖകന്‍ മുമ്പ് വിശദീകരിച്ചിട്ടുണ്ട്.. ഇക്കൂട്ടത്തില്‍ പൊതുസമ്മതിയുടെ സുരക്ഷിതത്വം ഏറ്റവും കൂടുതലുള്ളത് ഗാന്ധിയന്‍ ബദലുകള്‍ക്കാണ്. മുതലാളിത്തപരമായ വികസനത്തിന്റെ ദുര്‍ഗ്ഗതികളില്‍ നിന്നും സമൂഹത്തെയും, ഉപഭോഗപരമായ കാമനകളില്‍നിന്നും വ്യക്തിയെയും ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പൗരസ്ത്യസിദ്ധൗഷധമെന്ന നിലയിലാണ് വ്യക്തിവാദ കാഴ്ചപ്പാടുകള്‍ ഗാന്ധിസത്തെ പരിഗണിക്കുന്നത്. ദേശമെന്ന പരികല്പനയെ വംശം/ലിംഗം/വര്‍ണ്ണം/ വര്‍ഗ്ഗം മുതലായ പ്രശ്‌നസങ്കീര്‍ണ്ണതകളില്‍നിന്നും തന്ത്രപൂര്‍വ്വം വ്യതിചലിപ്പിച്ചുകൊണ്ട് ”പെണ്‍മ”യായി ലിംഗവല്‍ക്കരിക്കുന്നതാണ് ഗാന്ധിയന്‍ രീതിശാസ്ത്രമെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. ‘അമ്മ’ ‘പെങ്ങള്‍’ മുതലായ പെണ്‍ഭാവങ്ങളില്‍ വെളിപ്പെടുന്ന ദേശം; അന്തിമമായി ‘ദ്രൗപതി’ ‘സീത’ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളോട് സാത്മീകരിക്കുന്നു. ദേശത്തിന്റെ വര്‍ത്തമാനമെന്നത് ഈ കഥാപാത്രങ്ങളുടെ സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും രൂപകങ്ങളായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്.
ഗാന്ധിയന്‍ ദേശരൂപകത്തിന്റെ പെണ്‍മയ്ക്ക് വിരുദ്ധമായ മാതൃകയാണ് ‘ചിന്താമണി’യിലെ മിര്‍ച്ചീസ് ഗേള്‍സ് എന്നറിയപ്പെടുന്ന ഒന്‍പതു പെണ്‍കുട്ടികള്‍. മിര്‍ച്ചീസിന്റെ കോലം എന്നു പറയുന്ന ഡ്രസ്സുകോഡുകള്‍, കേസ് അന്വേഷിക്കാന്‍ വരുന്ന പോലീസോഫീസര്‍ക്ക് എന്ന പോലെ കാണികള്‍ക്കും അരോചകമാണ് ജനിപ്പിക്കുക. ഇവരുടെ ‘മംഗ്ലീഷും’ വെറുപ്പുളവാക്കുന്നതാണ്. ഇവര്‍ താമസിക്കുന്ന ഹോസ്റ്റലിന്റെ പേരാണ് ”അമേരിക്ക”. പാശ്ചാത്യ ഉപഭോഗപരതയുടെ അതി ധാരാളിത്തത്തെ മാത്രമല്ല, സാംസ്‌കാരികമായ ദുഷിപ്പിന്റെയും വാഹകരാണിവര്‍. ‘ദാറ്റ് ചീപ്പ് ഇന്ത്യന്‍ ഹ്യൂമര്‍’ എന്നാണ് വിവാഹത്തെ ഇവര്‍ വിളിക്കുന്നത്.
രോഗഗ്രസ്തരായി ചുറ്റിയടിക്കുന്ന മിര്‍ച്ചീസിന്റെ വിപരീത അറ്റത്ത്, ഇതിഹാസ നായികമാരുടെ സമര്‍പ്പിത ജീവിതത്തിനുടമയാണ് ഈ സിനിമയിലെ നായകനായ ലാല്‍കൃഷ്ണ വിരാടിയരുടെ സഹോദരിയായ ഗൃഹലക്ഷ്മി. വീട്ടിലിരുന്നുകൊണ്ട് ദേശത്തിന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഗാന്ധിയന്‍ ആദര്‍ശാത്മക വനിതയുടെ പ്രതിരൂപമാണവള്‍ . ചോരക്കറ കഴുകിയതിനുശേഷം അനുജന്റെ ഷൂസുകള്‍ യഥാസ്ഥാനത്തുവെക്കുന്നതായിട്ടാണ് ഈ സ്ത്രീ സിനിമയുടെ ആദ്യരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. മാതാവും പിതാവും ഗുരുവും അനുഗ്രഹിച്ച ജന്മമാണ് ലാല്‍കൃഷ്ണയുടേതെന്നും ‘നിനക്ക് തെറ്റില്ല’ ‘പ്രതികളെ കോസ്മിക് നിയമത്തിനു വിധിക്കുക’ എന്ന ഗൃഹലക്ഷ്മിയുടെ സ്വരം ദേശത്തിന്റേത് തന്നെയായി മാറുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭാവിയെ സ്ത്രീകള്‍ നിര്‍ലൈംഗീകവല്‍ക്കരിക്കാന്‍ നടത്തുന്ന സഹനത്തിന്റെ രൂപകത്തിലാണ് ഗാന്ധി വിഭാവന ചെയ്തിട്ടുള്ളതെന്ന ഫെമിനിസ്റ്റ് വിലയിരുത്തലുകളുണ്ട്. ”ഗാന്ധിയുടെ കണ്ണില്‍ അവിവാഹിതകളായ സ്ത്രീകള്‍ക്ക് വിവാഹിതകളായ സ്ത്രീകള്‍ക്കുള്ളതിനെക്കാള്‍ സ്വാതന്ത്ര്യമുണ്ടായിരുന്നുവെങ്കിലും ആ സ്വാതന്ത്ര്യത്തെ സ്വകാര്യമായ ആനന്ദത്തിനല്ലാതെ ദേശസേവനത്തിനായി ഉപയോഗിക്കേണ്ടതുണ്ടായിരുന്നു. അവിവാഹിതകളായ സ്ത്രീകളുടെ കാര്യത്തിലെന്നപോലെ ലൈംഗീകത ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ വിധവകളും പുനര്‍വിവാഹം കഴിയ്ക്കാതെ തങ്ങളെ തന്നെ ദേശസേവനത്തിനായി സമര്‍പ്പിക്കണം.”2 ഗാന്ധിയന്‍ ആദര്‍ശജീവിതത്തിനു വിധേയമായി, വിവാഹം കഴിക്കാതെയുള്ള സ്വാതന്ത്ര്യത്തെ ദേശസേവനത്തിനായി സമര്‍പ്പിച്ചവളാണ് ഗൃഹലക്ഷ്മി. എന്നാല്‍ , ഇതേ സ്വാതന്ത്ര്യത്തെ സ്വന്തം ആനന്ദത്തിനുവേണ്ടി ഉപയോഗിക്കുന്നവരാണ് മിര്‍ച്ചീസ്. ചിന്താമണിയെ അപ്രത്യക്ഷപ്പെടുത്തുകയും, മിര്‍ച്ചീസിന് ചികിത്സ വിധിക്കുകയും ചെയ്തുകൊണ്ട് ഗൃഹലക്ഷ്മിയുടെ അന്തര്‍നേത്രത്തില്‍ പതിഞ്ഞ ചില കാഴ്ചകളെ ഒപ്പിയെടുക്കുകയാണ് സിനിമ. ഇതാവട്ടെ, ഒരു ചീത്ത വ്യാകരണത്തിന്റെ പ്രശ്‌നവുമാണ്.

_____________________________
മാതാവും പിതാവും ഗുരുവും അനുഗ്രഹിച്ച ജന്മമാണ് ലാല്‍കൃഷ്ണയുടേതെന്നും ‘നിനക്ക് തെറ്റില്ല’ ‘പ്രതികളെ കോസ്മിക് നിയമത്തിനു വിധിക്കുക’ എന്ന ഗൃഹലക്ഷ്മിയുടെ സ്വരം ദേശത്തിന്റേത് തന്നെയായി മാറുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ഭാവിയെ സ്ത്രീകള്‍ നിര്‍ലൈംഗീകവല്‍ക്കരിക്കാന്‍ നടത്തുന്ന സഹനത്തിന്റെ രൂപകത്തിലാണ് ഗാന്ധി വിഭാവന ചെയ്തിട്ടുള്ളതെന്ന ഫെമിനിസ്റ്റ് വിലയിരുത്തലുകളുണ്ട്. ”ഗാന്ധിയുടെ കണ്ണില്‍ അവിവാഹിതകളായ സ്ത്രീകള്‍ക്ക് വിവാഹിതകളായ സ്ത്രീകള്‍ക്കുള്ളതിനെക്കാള്‍ സ്വാതന്ത്ര്യമുണ്ടായിരുന്നുവെങ്കിലും ആ സ്വാതന്ത്ര്യത്തെ സ്വകാര്യമായ ആനന്ദത്തിനല്ലാതെ ദേശസേവനത്തിനായി ഉപയോഗിക്കേണ്ടതുണ്ടായിരുന്നു. അവിവാഹിതകളായ സ്ത്രീകളുടെ കാര്യത്തിലെന്നപോലെ ലൈംഗീകത ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ വിധവകളും പുനര്‍വിവാഹം കഴിയ്ക്കാതെ തങ്ങളെ തന്നെ ദേശസേവനത്തിനായി സമര്‍പ്പിക്കണം.’
_____________________________

ചീത്തവ്യാകരണവും ദീര്‍ഘതമസ്സും
_________________________
പാലക്കാട് ജില്ലയിലെ കണ്ണാടിഗ്രാമത്തില്‍ നിന്നും ‘ഗുരുകൃപ’ സ്വാശ്രയമെഡിക്കല്‍ കോളേജിലെത്തിയ ചെമ്പകവാര്യത്തെ ചിന്താമണി വാര്യര്‍ എന്ന പെണ്‍കുട്ടിക്ക് ഒരു ചീത്ത പാഠ്യക്രമമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നു മനസ്സിലാവുന്നു. കോളേജ് ഒരു കോണ്‍ക്രീറ്റ് ജംഗിളാണ്. എന്‍. ആര്‍ . ഐ. പണത്തിന്റെ ഹുങ്കില്‍ സൈ്വരവിഹാരം നടത്തുന്ന മിര്‍ച്ചീസ്‌ഗേള്‍സെന്ന ‘നരഭോജി’കളുടെ കണ്ണില്‍ ‘ഈ വില്ലേജ് ബ്യൂട്ടി’ ഒരന്യവസ്തുവാണ്. കോളേജിലേക്ക് ആദ്യമായി വരുമ്പോള്‍ , പ്രിന്‍സിപ്പാള്‍ കിംസുദര്‍ശന്റെ മുറിയന്വേഷിച്ച ചിന്താമണിയോട് അച്ഛന്റെ മുമ്പില്‍ വെച്ചു ‘നീ ഡോക്ടര്‍ സു ദര്‍ശന്റെ വൈഫാ’ എന്നാണ് ഒരുവള്‍ ചോദിച്ചത്. കോണ്‍ക്രീറ്റ് ജംഗിളിന്റെ നിയമവ്യവസ്ഥയും ചീത്തപാഠ്യക്രമവും പൂര്‍ണ്ണമായി ആവിഷ്‌ക്കരിക്കുന്നൊരു മുഹൂര്‍ത്തം സിനിമയിലുണ്ട്. ഡിസക്ഷന്‍ ടേബിളില്‍ കിടക്കുന്ന ഒരു ശവത്തെ ചിന്താമണിയുമായി കല്യാണം കഴിപ്പിക്കാന്‍ മിര്‍ച്ചീസ് ശ്രമിക്കുന്നതാണിത്.
സിനിമയുടെ തുടക്കത്തില്‍, സ്വന്തം അദ്ധ്യാപികയെ റേപ്പു ചെയ്തു കൊലപ്പെടുത്തിയ ഇസ്രാഖുറൈശിയേയും മകളെ ഭാര്യയാക്കി വെച്ചിരിക്കുന്ന ഡേവിഡ് രാജരത്‌നത്തെയും കൊല്ലുന്നുണ്ട് ലാല്‍കൃഷ്ണവിരാടിയാര്‍. അഗമ്യഗമനം (Incest) പോലുള്ള പ്രവര്‍ത്തികളിലേര്‍പ്പെടുന്നവരുടെ കേസുകള്‍ നടത്തി പ്രതികളെ രക്ഷപ്പെടുത്തുന്ന പ്രഗല്‍ഭനായ ക്രിമിനല്‍ വക്കീലാണദ്ദേഹം. ഇതേ പ്രതികളെ സ്വന്തം കൈകൊണ്ട് കൊല്ലുകയാണ് പിന്നീട് ചെയ്യുന്നത്. ലാല്‍കൃഷ്ണ എന്ന പേരിനു എല്‍ . കെ. (Licenced to Kill) യെന്നാണ് സ്വന്തം പരിഭാഷ.
‘ചിന്താമണി’യുടെ കേസില്‍ പ്രത്യക്ഷത്തില്‍ അഗമ്യഗമനത്തിന്റെ പ്രശ്‌നമില്ല. മിര്‍ച്ചീസ് അവളെ റാഗുചെയ്തു കൊലപ്പെടുത്തിയെന്നും മൃതശരീരം പുഴയില്‍ വലിച്ചെറിഞ്ഞെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. കുട്ടിയുടെ അച്ഛനായ വീരമണിവാര്യരുടെ അഭ്യര്‍ത്ഥന പ്രകാരം ‘വെറിമൂക്കുമ്പോള്‍ തെറിമൂക്കുന്ന കമ്മ്യൂണിസ്റ്ററഗെന്റായ’ കണ്ണായി പരമേശ്വരനാണ് പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ലാല്‍കൃഷ്ണനടത്തിയ അന്വേഷണത്തില്‍; മിര്‍ച്ചീസല്ല കൊലചെയ്തതെന്നും ‘ഗുരുകൃപ’യുടെ പ്രിന്‍സിപ്പളായ കിംസുദര്‍ശന്‍, കോളേജിന്റെ ഉടമസ്ഥന്‍ തന്നെയായ കണ്ണായി പരമേശ്വരന്‍, ഹോസ്റ്റല്‍മേട്രനായ വോള്‍ഗ മാടശ്ശേരി എന്നിവര്‍ കൂട്ടു പ്രതികളായ ബലാത്‌സംഗ കേസാണിതെന്നും മനസ്സിലാവുന്നു.
ബ്രാഹ്മണിത്ത നീതിസാര പ്രകാരം ഗുരുവിന്റെ സ്ഥാനം മാതാവിനും പിതാവിനും തുല്യമാണ്. ശിഷ്യര്‍ പുത്രികള്‍ക്കും പുത്രന്മാര്‍ക്കും സമാനരാണ്. ഇക്കാരണത്താല്‍ ഇവര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ”ചീത്ത വ്യാകരണ”3 മായിട്ടാണ് മനസ്സിലാക്കേണ്ടത്. കിം സുദര്‍ശന്‍, കണ്ണായി പരമേശ്വരന്‍ എന്നീ പ്രതികള്‍ അതിനാല്‍ ചീത്ത വ്യാകരണം പ്രയോഗിച്ച ഗുരുക്കന്‍മാരാണ്.
‘മാധവാ, മഹാദേവ’ എന്ന മന്ത്രം നിരന്തരം ഉച്ചരിക്കാറുണ്ട് ലാല്‍കൃഷ്ണ. ഈ പദം ഉരുവിട്ടുകൊണ്ട് വോള്‍ഗ അടക്കം മൂന്നുപേരേയും കൊല്ലുന്നു. കൊലയ്ക്ക് മുമ്പ് ഇരകളെ കാര്യം പറഞ്ഞു മനസ്സിലാക്കുന്നുണ്ട്. ‘ശിഷ്യയുടെ മുഖത്തു നോക്കി പഠിപ്പിക്കേണ്ട ഗുരു അവളുടെ മാറില്‍ നോക്കി പഠിപ്പിച്ചാല്‍ തെറ്റുന്നത് മനുവും ബ്രഹസ്പതിയും ജനിച്ച നാടിന്റെ വിശുദ്ധിയാണ്. ഈ അശുദ്ധതക്കെതിരായ വിധി ദൈവനിശ്ചയവും ശിക്ഷ മരണവുമാണ്.’ വിധി നടപ്പിലാക്കുന്നയാളാകട്ടെ, ഇരുളില്‍ നിന്നും അസതില്‍ നിന്നും ലോകത്തെ മോചിപ്പിക്കുന്ന അവതാര പുരുഷനുമാണ്. കോസ്മിക് നിയമങ്ങള്‍ മാത്രമേ ഈ മഹാത്മാവിനു ബാധകമാവൂ എന്നതിനാല്‍ സാദ പോലീസുകാര്‍ക്ക് നെടുങ്കന്‍ സംസ്‌കൃതശ്ലോകങ്ങള്‍ കേട്ടു മടങ്ങുകയേ നിര്‍വ്വാഹമുള്ളൂ.
‘അഗമ്യഗമന’മെന്ന ദുര്‍ഭൂതം അവതാരമെടുത്താതായി കണ്ടു ഭയപ്പെട്ടിട്ടാണ് ഭാരതമണ്ണിന്റെ വിശുദ്ധി കാവല്‍ക്കാരായിരുന്ന ‘മനു’വിനെയും ‘ബ്രഹസ്പതി’യെയും തിരികെ വിളിക്കുന്നത്.
ഈ കാവല്‍ക്കാരില്‍ ആദ്യത്തെ പേരുകാരനായ മനുവിന്റെ നിയമങ്ങള്‍ ; കീഴ്ജാതിക്കാരെയും സ്ത്രീകളെയും പരിഗണിക്കുകയോ ദേശത്തെ ഉള്‍ക്കൊള്ളുകയോ ചെയ്തിരുന്നില്ല. പൗരാണിക കാലത്ത് ഈ നിയമസംഹിതയുടെ നിഷ്ഠൂരതയനുഭവിച്ചവരാണ് അതിശൂദ്രനായ ഏകലവ്യനും ശൂദ്രനായ ശംബൂകനും. ആധുനിക കാലത്തെ ശൂദ്രരിലെ സാമൂഹിക വിപ്ലവകാരികളായ ഫൂലേയും പെരിയോറും കേരളത്തില്‍ ചട്ടമ്പിസ്വാമികളും ബ്രാഹ്മണ-ക്ഷത്രിയ വംശാധികാരത്തിന്റെ രേഖയായിട്ടാണ് മനുസ്മൃതിയെ പരിഗണിച്ചത്. ഈ തിരിച്ചറിവുകളെ രാഷ്ട്രീയവല്‍ക്കരിക്കുകയും വിപുലമായ ബഹുജനബോധമായി പരിവര്‍ത്തനപ്പെടുത്തുകയും ചെയ്ത അംബേദ്കര്‍ മനുസ്മൃതി കത്തിച്ചു. ചുരുക്കത്തില്‍, മനുവിന്റെ നിയമങ്ങളെ പരിഗണിക്കാനോ പരിഷ്‌ക്കരിക്കാനോ കഴിയില്ലെന്ന ഇന്ത്യയിലെ വിശാല ബഹുജനങ്ങളുടെ ബോധ്യമാണ് ഭാരതദേശമെന്ന സങ്കല്‍പ്പനത്തെ മേല്‍ജാതി കെട്ടുകഥകളില്‍നിന്നും കുറെയെങ്കിലും സ്വതന്ത്രമാക്കിയത്.

____________________________
‘അഗമ്യഗമന’മെന്ന ദുര്‍ഭൂതം അവതാരമെടുത്താതായി കണ്ടു ഭയപ്പെട്ടിട്ടാണ് ഭാരതമണ്ണിന്റെ വിശുദ്ധി കാവല്‍ക്കാരായിരുന്ന ‘മനു’വിനെയും ‘ബ്രഹസ്പതി’യെയും തിരികെ വിളിക്കുന്നത്. ഈ കാവല്‍ക്കാരില്‍ ആദ്യത്തെ പേരുകാരനായ മനുവിന്റെ നിയമങ്ങള്‍ ; കീഴ്ജാതിക്കാരെയും സ്ത്രീകളെയും പരിഗണിക്കുകയോ ദേശത്തെ ഉള്‍ക്കൊള്ളുകയോ ചെയ്തിരുന്നില്ല. പൗരാണിക കാലത്ത് ഈ നിയമസംഹിതയുടെ നിഷ്ഠൂരതയനുഭവിച്ചവരാണ് അതിശൂദ്രനായ ഏകലവ്യനും ശൂദ്രനായ ശംബൂകനും. ആധുനിക കാലത്തെ ശൂദ്രരിലെ സാമൂഹിക വിപ്ലവകാരികളായ ഫൂലേയും പെരിയോറും കേരളത്തില്‍ ചട്ടമ്പിസ്വാമികളും ബ്രാഹ്മണ-ക്ഷത്രിയ വംശാധികാരത്തിന്റെ രേഖയായിട്ടാണ് മനുസ്മൃതിയെ പരിഗണിച്ചത്. ഈ തിരിച്ചറിവുകളെ രാഷ്ട്രീയവല്‍ക്കരിക്കുകയും വിപുലമായ ബഹുജനബോധമായി പരിവര്‍ത്തനപ്പെടുത്തുകയും ചെയ്ത അംബേദ്കര്‍ മനുസ്മൃതി കത്തിച്ചു. 
____________________________

ഭാരതദേശത്തിന്റെ വിശുദ്ധിനഷ്ടത്തിന്റെ പേരില്‍ തിരിച്ചുവിളിക്കപ്പെടുന്ന രണ്ടാമത്തെയാളായ ദേവഗുരു ബ്രഹസ്പതിയാകട്ടെ; വ്യക്തിയെന്ന നിലയില്‍ അഗമൃഗമനക്കാരനും നിഷ്ഠൂരനായ ബലാല്‍സംഗിയുമാണ്. ഇദ്ദേഹത്തിന്റെ ജേഷ്ഠനായ ഉചഥ്യന്റെ ഭാര്യയായിരുന്നു മമത. ഗര്‍ഭിണിയായിരുന്ന അവളില്‍ ബ്രഹസ്പതി ആസക്തനാവുകയും രഹസ്യമായി പ്രാപിക്കുന്നതിനു ശ്രമിക്കുകയും ചെയ്തു. പാപിഷ്ഠമായ ഈ ഉദ്യമത്തില്‍നിന്നും അയാളെ വിലക്കാന്‍ മമത ആവുന്നത്ര ശ്രമിച്ചു. ഇവര്‍ തമ്മിലുണ്ടായ ബലപ്രയോഗം ശ്രദ്ധിച്ച അവളുടെ വയറ്റില്‍ കിടന്നിരുന്ന കുട്ടിയും അന്യായത്തില്‍ നിന്നും പിന്തിരിയണമെന്നു ഇളയച്ഛനോടഭ്യര്‍ത്ഥിച്ചു. എന്നാല്‍ അവരുടെ പ്രതിരോധങ്ങളൊന്നും വകവെക്കാതെ മമതയെ ബലമായി പ്രാപിക്കുകയാണ് ബ്രഹസ്പതി ചെയ്തത്. ബലാല്‍സംഗത്തിന്റെ ഫലമായി ഉള്ളിലേക്ക് ചെന്ന ബീജത്തെ ഗര്‍ഭസ്ഥശിശു ചവിട്ടിപ്പുറന്തള്ളി. തന്റെ ബീജം പാഴാകുന്നത് കണ്ടു കലിപിടിച്ച ദേവഗുരു, അന്ധനായി പിറക്കട്ടെയെന്നു കുട്ടിയെ ശപിച്ചു. അഗമ്യഗമനത്തെയും ബലാല്‍സംഗത്തെയും ഒരേപോലെ അടയാളപ്പെടുത്തിക്കൊണ്ട് കണ്ണുപൊട്ടനായി പിറന്ന ആ കുട്ടിയുടെ പേരാണ് ‘ദീര്‍ഘതമസ്സ്’.4
ഇത്രമാത്രം വിള്ളലേറ്റ പ്രതീകങ്ങളെ അണിനിരത്തിക്കൊണ്ട് ”ഭാരതമണ്ണിന്റെ വിശുദ്ധി നഷ്ടത്തെപ്പറ്റി” വേവലാതിപ്പെടുന്ന സിനിമയെ അലട്ടുന്നതണ് ഇവിടുത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളല്ലെന്നത് വ്യക്തമാണ്. യഥാര്‍ത്ഥത്തില്‍ സിനിമ ഭയപ്പെടുന്നത് എന്തിനെയാണെന്ന് അറിയാന്‍ ചിന്താമണിയുടെ ജീവചരിത്രം/ആത്മകഥ എന്തുകൊണ്ടാണ് സിനിമയില്‍ അപ്രധാനമായതെന്ന് അന്വേഷിക്കേണ്ടതുണ്ട്.
സമകാലീന കേരളീയ സവര്‍ണ്ണ കുടുംബ/സാമുദായിക പശ്ചാത്തലത്തിലെ ഒരു ലൈംഗീകവിഷയീ (Sexual Subject)േ എന്ന നിലയില്‍ ചിന്താമണിയെ ഈ സിനിമയില്‍ അഭാവപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ നിരാകരണത്തെ അടിയുറപ്പിക്കാനായി നിരവധി വ്യാജ പ്രസ്താവനകളിലൂടെയും വാര്‍പ്പു മാതൃകകളിലൂടെയും അവളുടെ സ്വത്വത്തെ വിദൂരവും അയഥാര്‍ത്ഥവുമാക്കി മാറ്റിയിരിക്കുന്നു. നാഗരികതയുടെ സ്പര്‍ശമേല്‍ക്കാത്ത ‘ഗ്രാമീണ വിശുദ്ധി’യാണ് അവളെന്നതാണ് ഏറ്റവും വലിയ കളവ്. ‘നിവേദ്യചോറുകാരി’ എല്‍. പി. സ്‌കൂള്‍ അദ്ധ്യാപകനും വീട്ടില്‍ ജ്യോതിഷം പഠിപ്പിക്കുകയും ചെയ്യുന്ന അച്ഛന്റെ ഏകമകള്‍ ‘ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എസ്ട്രീം പോവര്‍ട്ടിക്കാരി’യാണ്. ഇങ്ങനെയുള്ള കൃത്രിമ പ്രചാരണങ്ങളുടെ ലക്ഷ്യം ചിന്താമണിയുടെ സാമുദായികവും ലൈംഗീകവുമായ അധികത്തെ (excess)ൈ ചോര്‍ത്തിക്കളയുകയാണ്. അന്തിമമായി അവളെ ജാതിയില്‍നിന്നും തന്നെ പുറന്തള്ളുന്നു. ഇപ്രകാരം ചിന്താമണിയുടെ ആത്മകഥയെ ശിഥിലമാക്കിയ ഇടത്തിലാണ് വിരാടിയാരുടെ സര്‍വ്വകര്‍ത്തൃത്വ പ്രതിനിധാനവകാശം ഉറപ്പിച്ചിരിക്കുന്നത്.
ലൈംഗികമായ ഉപഭോഗപരതയുടെ/കോളനിവല്‍ക്കരണത്തിന്റെ വല വിപുലമാക്കുന്നതിനൊപ്പം അഗമ്യഗമനത്തോടുള്ള ഭയപ്പാടും ആകര്‍ഷണീയതയും ഒരേപോലെ വര്‍ദ്ധിക്കുക സ്വാഭാവികമാണ്. ഉപഭോഗസമൂഹത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ കേരളത്തിലെ മധ്യമജാതികളെ ഈ വിഷയം അലട്ടാന്‍ കാരണം, കൂട്ടു കുടുംബവ്യവസ്ഥയുടെ തകര്‍ച്ചയ്ക്കുശേഷമുണ്ടായ അണുകുടുംബങ്ങള്‍ ഏറെക്കുറെ പ്രായപൂര്‍ത്തിയായതിനാലാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍; ലൈംഗീകവല്‍ക്കരിക്കപ്പെട്ട അപരങ്ങള്‍ പുറത്തുനിന്നും ഭീഷണിയുയര്‍ത്തുമ്പോള്‍ അകത്ത് രൂപപ്പെട്ട വെല്ലുവിളിയാണ് അഗമ്യഗമനമെന്നത്.
ആറാംതമ്പുരാന്‍ എന്ന സിനിമയില്‍ ജഗന്നാഥനെ കാണാന്‍ വന്ന മീനാക്ഷിയെ ഉണ്ണിമായ തല്ലുന്നുണ്ട്. അവളെപ്പോലെ ആണുങ്ങളെ വേട്ടയാടാന്‍ നടക്കുന്ന അസത്തുക്കളെ തറവാടിന്റെ പടികയറ്റില്ലെന്നത് ഉണ്ണിമായയുടെ നിശ്ചയമാണ്. എന്നാല്‍ തറവാടിന്റെ അകത്തുതന്നെ വളര്‍ന്ന ദുര്‍ഭൂതങ്ങളാണ് ചിന്താമണിയെ നശിപ്പിച്ചുകളഞ്ഞത്. ഈ വസ്തുതയെ രഹസ്യമായി നിലനിറുത്താനാണ്. ‘ഭാരതദേശം’ എന്ന പരികല്‍പന ആവശ്യമായി വന്നത്. എന്നാല്‍ ഈ സിനിമ ഒരു പടികൂടി കടന്ന് ചില സാമൂഹിക വിഭാഗങ്ങളെ ‘ഉള്‍ക്കൊള്ളാനും’ മറ്റു ചിലരെ ‘പുറന്തള്ളാനു’മുള്ള മര്‍മ്മസ്ഥലമായിട്ടാണ് ദേശമെന്ന ഭാവനയെ ചിത്രീകരിക്കുന്നത്. ഈ പ്രക്രിയക്ക് വേണ്ടിയുള്ള സാങ്കേതിക നിര്‍മ്മിതിയാണ് ലാല്‍കൃഷ്ണവിരാടിയാര്‍ എന്ന കഥാപാത്രം.

മുറിവേറ്റമൃഗം അല്ലെങ്കില്‍ സ്റ്റാന്‍ഡിംഗ് ക്ലൗണ്‍
_________________________________
മേരി ഷെല്ലി എഴുതിയ ‘ഫ്രാങ്കന്‍സ്റ്റൈന്‍’ എന്ന വിക്‌ടോറിയന്‍ നോവലിലെ കേന്ദ്രകഥാപാത്രം ഒരു വിലക്ഷണരൂപമാണ് (Grotosques)െ. നിലവിലുള്ള മത-ധാര്‍മ്മിക സമസ്യകളില്‍നിന്നും വിട്ടകന്ന ഭ്രാന്തന്‍ ശാസ്ത്രജ്ഞന്മാരുടെ കൈക്രിയകളില്‍ നിന്നാണ് ഈ ഗ്രോട്ടസ് പിറവിയെടുത്തത്. മാര്‍ക്വിസ് ഡി സാഡേയുടെ ‘ജൂലിയറ്റ് എന്ന നോവലില്‍ മിന്‍സ്‌കി എന്നൊരു ലൈംഗിക ഗ്രോട്ടസുണ്ട്. ഇവ രണ്ടും വ്യവസ്ഥാപിത സാമൂഹിക-സദാചാര സങ്കല്പനങ്ങള്‍ ദമനം ചെയ്ത തൃഷ്ണകളെ പ്രതിനിധീകരിക്കുന്ന ഭാവനാസൃഷ്ടികളാണ്. ഇതിന് നേര്‍വിപരീത ദിശയില്‍ വ്യവസ്ഥയുടെ ഹിംസാത്മക ചോദനകളെ നടപ്പിലാക്കാന്‍ നിര്‍മ്മിക്കപ്പെട്ട ഗ്രോട്ടസാണ് ലാല്‍കൃഷ്ണവിരാടിയാര്‍ എന്ന കഥാപാത്രം.
കണ്ണൂരില്‍ , ക്ലാസ്സുമുറിയില്‍ വെച്ചു ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ സംഭവം ജനാധിപത്യ സമൂഹത്തില്‍ വ്യാപകമായ പ്രതിഷേധമുളവാക്കിയിരുന്നു. ആ അദ്ധ്യാപകന്റെ ചോരതെറിച്ചുവീണത് ഒരാണ്‍ കുട്ടിയുടെ മുഖത്തേക്കാണ്. നടുക്കുന്ന ആ ഓര്‍മ്മകളില്‍ നിന്നും വിട്ടകലാന്‍ അവനെ ആറുമാസം ചികിത്സിക്കേണ്ടിവന്നു. ആ കുട്ടി വളര്‍ന്നു വലുതായതാണ് ലാല്‍കൃഷ്ണ. ക്ലാസ്സുമുറിയില്‍ ചോരതെറിച്ചുവീണ മുഖവുമായി നിലവിളിക്കുന്ന കുട്ടിയെ സിനിമ ക്ലോസപ്പില്‍ കാണിക്കുന്നത്. മാനുഷികമായൊരു സ്മൃതി ചിത്രമായല്ല. മറിച്ച് ഒരു ഗ്രോട്ടസ്സായിട്ടാണ്. ഡേവിഡ് രാജരത്‌നത്തെ കൊല്ലുമ്പോള്‍ ദൈവത്തെ ലൂസിഫറാക്കി സ്ഥാനമാറ്റം നടത്തുന്നുണ്ട് വിരാടിയാര്‍ . ഈ രണ്ട് ദൃശ്യങ്ങളില്‍നിന്നും വെട്ടിയെടുത്തു കൂട്ടിച്ചേര്‍ത്ത ഒരു നാഗരിക ”ഗ്രോട്ടസ്സാണ്”ണ് വിരാടിയാര്‍ എന്ന് പറയാം.
ഗൃഹലക്ഷ്മിയുടെ ബോധമണ്ഡലത്തിലുളവായ ആധിയെന്ന നിലയിലാണ് ചിത്രത്തില്‍ അഗമ്യഗമനം വിഷയമാകുന്നത്. അധഃപതനത്തിന്റെ (degeneration) സാന്നിദ്ധ്യങ്ങളിലൂടെ ദേശത്തിന്റെ വര്‍ത്തമാനകാലത്തെ കാണുന്നതിന്റെ പ്രതിഫലനമാണ് ഈ ഭയപ്പാട്. ഇത്തരം കാഴ്ചകള്‍ ആത്യന്തികമായി അപര/പ്രാന്തീയ സ്ഥാനങ്ങളിലൂള്ളവരെ കുറ്റാരോപിതരാക്കുന്നതില്‍ മാത്രമേ കലാശിക്കുകയുള്ളൂവെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.5 പഴയ സാമൂഹിക വ്യവസ്ഥയില്‍ ‘കുലശുദ്ധി’ കളങ്കപ്പെടുത്തുന്നതിന്റെ പേരിലായിരുന്നു ഇതേപോലുള്ള ആധികള്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ഇപ്പോള്‍ ‘അഗമ്യഗമനവും’ ‘പകര്‍ച്ചരോഗങ്ങളും’ ‘അപരങ്ങളുടെ ഭീഷണി’യും ‘കീഴ്ജാതിക്കാരുടെ ലൈംഗികമായ കൊതിയൂറലു’മൊക്കെയായി അത്യാരോപിക്കപ്പെട്ടുകൊണ്ട് ഇവ പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നു.
അഗമ്യഗമനമെന്ന ദുഷിപ്പ് ദേശത്തെ ഗ്രസിക്കുന്നതായി സിനിമ സങ്കല്‍പിക്കുന്നത് കൃത്യമായും അടയാളപ്പെട്ട ചില സാമൂഹിക വിഭാഗങ്ങളെ മുന്‍നിറുത്തിയാണ്. മാത്രമല്ല, അഗമ്യഗമനത്തിനു വധശിക്ഷ തന്നെ വേണമെന്നു നിര്‍ബ്ബന്ധം പിടിക്കുന്നതിലൂടെ, കുറ്റാരോപിതരെ ഉന്മൂലനം ചെയ്തു ദേശത്തെ ശുദ്ധീകരിക്കേണ്ടതുണ്ടെന്നും സങ്കല്‍പ്പിക്കുന്നു. സമകാലീന പുരുഷാധിപത്യത്തിന്റെയും/വംശാധികാരത്തിന്റെയും കല്‍പനകളെ എങ്ങിനെയാണ് സിനിമ പിന്‍പറ്റുന്നതെന്ന അന്വേഷണത്തിലൂടെ ഈ വസ്തുത കൂടുതല്‍ വ്യക്തമാവുന്നതാണ്.

______________________________
പഴയ സാമൂഹിക വ്യവസ്ഥയില്‍ ‘കുലശുദ്ധി’ കളങ്കപ്പെടുത്തുന്നതിന്റെ പേരിലായിരുന്നു ഇതേപോലുള്ള ആധികള്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ഇപ്പോള്‍ ‘അഗമ്യഗമനവും’ ‘പകര്‍ച്ചരോഗങ്ങളും’ ‘അപരങ്ങളുടെ ഭീഷണി’യും ‘കീഴ്ജാതിക്കാരുടെ ലൈംഗികമായ കൊതിയൂറലു’മൊക്കെയായി അത്യാരോപിക്കപ്പെട്ടുകൊണ്ട് ഇവ പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നു. അഗമ്യഗമനമെന്ന ദുഷിപ്പ് ദേശത്തെ ഗ്രസിക്കുന്നതായി സിനിമ സങ്കല്‍പിക്കുന്നത് കൃത്യമായും അടയാളപ്പെട്ട ചില സാമൂഹിക വിഭാഗങ്ങളെ മുന്‍നിറുത്തിയാണ്. മാത്രമല്ല, അഗമ്യഗമനത്തിനു വധശിക്ഷ തന്നെ വേണമെന്നു നിര്‍ബ്ബന്ധം പിടിക്കുന്നതിലൂടെ, കുറ്റാരോപിതരെ ഉന്മൂലനം ചെയ്തു ദേശത്തെ ശുദ്ധീകരിക്കേണ്ടതുണ്ടെന്നും സങ്കല്‍പ്പിക്കുന്നു. സമകാലീന പുരുഷാധിപത്യത്തിന്റെയും/വംശാധികാരത്തിന്റെയും കല്‍പനകളെ എങ്ങിനെയാണ് സിനിമ പിന്‍പറ്റുന്നതെന്ന അന്വേഷണത്തിലൂടെ ഈ വസ്തുത കൂടുതല്‍ വ്യക്തമാവുന്നതാണ്. 

______________________________

‘മിര്‍ച്ചീസ് ഗേള്‍സി’ന്റെ ഹോസ്റ്റലില്‍ കേസന്വേഷണത്തിന്റെ ഭാഗമായി ലാല്‍കൃഷ്ണ ചെല്ലുന്നു. ഒന്‍പതു പെണ്‍കുട്ടികള്‍ക്കെതിരെ ഊഞ്ഞാല്‍ കസേരയിലിരുന്നയാള്‍ സംസാരിക്കുന്നത് എത്രയും പെട്ടെന്നു ശസ്ത്രക്രിയ ആവശ്യമുള്ള മഹാരോഗികളോടെന്നപോലെയാണ്. ഈ അവസരത്തില്‍ ‘നിങ്ങളൊരു സ്റ്റാന്‍ഡിംഗ് ക്ലൗണ്‍ മാത്രമാണെ’ന്നു ഒരുവള്‍ തിരിച്ചടിക്കുന്നുണ്ട്. ഇതുകേട്ടു പുരുഷാഹന്തയ്ക്ക് മുറിവുപറ്റിയ വിരാടിയാര്‍ പുറംതിരിഞ്ഞു നില്‍ക്കുകയും ‘ടോട്ടല്‍ ഡിസ്ട്രക്ഷന്‍’ എന്നുച്ചരിച്ചുകൊണ്ടു വായുവില്‍ മുഷ്ടി ചുരുട്ടിയടിക്കുകയാണ്. പ്രഹരത്തിന്റെ ശക്തിയില്‍ ഒന്‍പതുപെണ്‍കുട്ടികളും ചില്ലുപോലെ ചിതറിയ ഒരു ഫ്രെയിമാണ് പിന്നീടു കാണുന്നത്. ആറാം തമ്പുരാനില്‍ ‘മുറിവേറ്റമൃഗ’മായി അവതാരമെടുക്കുകയും ചിന്താമണിയില്‍ അന്തഃസംഘര്‍ഷങ്ങളുടെ ഭാരമില്ലാതെ ഹിംസയ്ക്ക് സന്നദ്ധനായ വംശീയപുരുഷനാണ് ‘ക്ലൗണായി’ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്നു പറയാം.
ഹിംസ അനിവാര്യമാണെന്നു വിരാടിയാര്‍/ഗൃഹലക്ഷ്മിമാര്‍ കരുതുന്നത്; അസത്തുക്കള്‍ക്ക് വിദ്യ ലഭിച്ചതിലൂടെ തകരാറിലായ കോസ്മിക് ബാലന്‍സ് നേരേയാക്കാനാണത്രേ. ഹൈന്ദവ കാലഗണിതമെന്നത് ബ്രാഹ്മണഗോത്രങ്ങളുടെയും കുലങ്ങളുടെയും പക്ഷാന്തരങ്ങളെയാണ് സൂചിപ്പിക്കുന്നതെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്.6 വംശാവലി നിയമപ്രകാരം വിദ്യയഭ്യസിച്ച ശൂദ്രനോ, അതിശൂദ്രനോ പദവി മറന്ന സ്ത്രീയോ രൂപപ്പെടുന്നതാണ് ”കുലനാശത്തിനു” അല്ലെങ്കില്‍ ”കോസ്മിക് ബാലന്‍സ്” തെറ്റുന്നതിനു കാരണമാകുന്നത്. ഹൈന്ദവ കോസ്‌മോളജിയില്‍ രാമന്റെ അവതാര കര്‍ത്തൃത്വത്തിനു അതീവ പ്രാധാന്യമുണ്ടായത് ശാംബൂകനെ വധിച്ചുകൊണ്ടു വംശാവലിക്കെതിരായി രൂപപ്പെട്ട യഥാര്‍ത്ഥ ഭീഷണിയെ ഒഴിവാക്കിയതിനാലാണ്.
ദേശമെന്ന പരികല്പനയെ വംശമെന്നു ചുരുക്കിയെഴുതുന്നതാണ് എക്കാലത്തെയും അധീശത്വ രാഷ്ട്രീയമെന്നു തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ദേശമെന്നും ജനതയെന്നും പറയുമ്പോള്‍ വെള്ളക്കാരായ വരേണ്യര്‍ മാത്രമേ സന്നിഹിതമാവുന്നുള്ളു എന്നു പോള്‍ ഗില്‍റോയി എഴുതുന്നു.7 ഇതേപോലെ ‘ഭാരതദേശ’പരികല്പന ഉന്നയിക്കപ്പെടുമ്പോള്‍ പരമ്പരാഗത അധികാരികളായ ബ്രാഹ്മണരെയും ക്ഷത്രിയരെയും അവരുടെ പദവിയിലേക്കു ഉയര്‍ന്ന സവര്‍ണ്ണരെയും മാത്രം സന്നിഹിതമാക്കുകയാണ് സ്വാഭാവികമായിട്ടുള്ളത്. ഇതേസമയം; അവര്‍ണ്ണരും ന്യൂനപക്ഷങ്ങളുമടക്കമുള്ള അപരര്‍ അസന്നിഹിതരാക്കപ്പെടുകയും ചെയ്യുന്നു. ഈ സ്വാഭാവിക ക്രമത്തെ സംരക്ഷിക്കുന്നതിനു വേണ്ടി അവതാരമെടുത്തതിനാലാണ് താന്‍ സത്യസന്ധമായി ജോലി ചെയ്യുകയാണെന്നു വിരാടിയാര്‍ പറയുമ്പോള്‍ പോലീസോഫീസര്‍ സ്തംഭിച്ചു നില്‍ക്കുന്നത്.
‘സത്യം, സംഭവങ്ങള്‍ ‘ എന്നിവ അറിയേണ്ടതില്ലാത്ത കോടതിയാണ് താനെന്നാണ് ലാല്‍കൃഷ്ണ പ്രഖ്യാപിച്ചിട്ടുള്ളത്. കൊടുങ്ങല്ലൂരിലെ ‘ദേവീവിലാസം’ ബുക്ക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച പഴയ സംസ്‌കൃതശ്ലോകങ്ങളും സ്തുതി വചനങ്ങളുമാണ് ഈ കോടതിയുടെ പ്രമാണരേഖകള്‍ . കൊലയ്ക്ക് മുമ്പ് തന്റെ പ്രമാണത്തില്‍നിന്നും ചില ശ്ലോകങ്ങളുദ്ധരിച്ചുകൊണ്ട് അര്‍ത്ഥമറിയാമോ എന്നയാള്‍ ഇരകളോട് ചോദിക്കും. ”അപരങ്ങള്‍ വ്യത്യസ്തമായി സംസാരിക്കുന്നു. അവരുടെ വ്യാകരണം ചിതറിപ്പോകുന്നു.”8 ഈ വസ്തുതയെ അടിവരയിട്ടുറപ്പിച്ചുകൊണ്ട് വിരാടിയാരുടെ ശ്ലോകങ്ങള്‍ക്ക് മുമ്പില്‍ കുറ്റാരോപിതര്‍ സ്വയം പ്രതിനിധാനശേഷി നഷ്ടപ്പെട്ടവരാകുന്നു. പിന്നീടുള്ള ഹിംസയാകട്ടെ, വൈകാരികമായ ഒരു പൊട്ടിത്തെറിയല്ല; കണിശമായ അനുഷ്ഠാനമാണ്. ചുരുക്കിപ്പറഞ്ഞാല്‍, ഇസ്രാഖുറൈശിയും ഡേവിഡ് രാജരത്‌നവും വോള്‍ഗമാടശ്ശേരിയും കണ്ണായി പരമേശ്വരനുമെല്ലാം കൊലചെയ്യപ്പെട്ടത് ‘സത്യ’ത്തെയും ‘സംഭവ’ങ്ങളെയും വിലക്കിയ ഒരു കോടതിയുടെ നടപടിക്രമത്തിലൂടെയാണ്. ഇവര്‍ ‘കുറ്റവാളി’കളായത് അഗമ്യഗമനം നടത്തിയതിന്റെ പേരിലല്ല. വിരാടിയാരുടെ പ്രമാണത്തിനു പുറത്ത് നില്‍ക്കുന്നവരായതിനാലും വ്യത്യസ്തരായതിനാലുമാണ്.

ലാല്‍കൃഷ്ണയുടെ പ്രമാണത്തിനുള്ള ആധികാരികതയെ ഒരു സ്വയം ഭരണപ്രദേശമായി കാണാവുന്നതാണ്. അമേരിക്കന്‍ പ്ലാന്റേഷനുകളിലെ ജീവിതത്തെക്കുറിച്ചു ഫ്രെഡറിക് ഡഗ്ലാസ് രേഖപ്പെടുത്തിയ അഭിപ്രായമാണ് ഇവിടെ ഓര്‍മ്മിക്കപ്പെടുന്നത്. ”അതിന്റെ അകന്നുമാറിയതും ഒറ്റപ്പെട്ടതും സ്വാശ്രിതവുമായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പ്ലാന്റേഷനുകള്‍ മധ്യകാലത്തെ പ്രഭുക്കളുടെ പ്രവിശ്യകളെ അനുസ്മരിപ്പിക്കുന്നു. വരണ്ടതും തണുത്തതും പുറത്തെ സമുദായങ്ങളില്‍ നിന്നുള്ള ഒരുതരം മാനുഷിക സ്വാധീനതക്കും സമീപിക്കാനാവാത്തതുമായി അതവിടെ നില്‍ക്കുന്നു. മാനവികതയും ധാര്‍മ്മികതയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നെല്ലാം മുന്നൂറുവര്‍ഷം പുറകില്‍, നാഗരികതയെ പുറത്താക്കി”.9 ധാര്‍മ്മികവും നൈതികവുമായ സംശയങ്ങളൊന്നുമില്ലാതെ സംശയങ്ങളൊന്നുമില്ലാതെ, മുന്നൂറുവര്‍ഷം പുറകില്‍ നില്ക്കുന്നതിന്റെ ഭയപ്പാടുകളാണ് ലാല്‍കൃഷ്ണയെയും ഗൃഹലക്ഷ്മിയെയും അലട്ടുന്നത്. എന്നാല്‍, ഇവരുടെ ജനിതക യുക്തികള്‍ സമകാലീനമാണെന്നു തോന്നിപ്പിക്കുന്നത് ദേശമെന്ന പരികല്പനയില്‍ സന്നിഹിതമാവുന്നവരുടെ വംശീയവും ലിംഗപരവുമായ ആധികളെ മാത്രം സംവഹിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നതു മൂലമാണ.് ഇതേ അനുപാതത്തില്‍ അസന്നിഹിതര്‍ അഗമ്യഗമനം നടത്തുന്നവരും നരഭോജികളും പകര്‍ച്ചരോഗം വ്യാപിപ്പിക്കുന്നവരും മൃഗസമാനമായി പുനര്‍നിര്‍മ്മിക്കപ്പെടുന്നുമുണ്ട്.

_______________________________
മറക്കാനോ പൊറുക്കാനോ കഴിയാത്ത കൊടിയക്രൂരതയായിരുന്നു കറുത്തവര്‍ക്കെതിരെ നടന്ന ‘ലിഞ്ചിംഗ്’. 1830 മുതല്‍ 1940 കള്‍ വരെ അമേരിക്കയുടെ തെക്കന്‍ പ്രവിശ്യകളില്‍ വ്യാപകമായി നടന്ന ഈ മനുഷ്യവേട്ടയുടെ പ്രേരണയായി, വംശീയ വിദ്വേഷത്തോടൊപ്പം വെള്ളക്കാരിയായ സ്ത്രീയെ ‘വിശുദ്ധവസ്തു’വായി കണക്കാക്കിയ യാഥാസ്ഥിതികവും പുരുഷാധിപത്യപരവുമായ സങ്കല്‍പനങ്ങളുമുണ്ടായിരുന്നു.10 ലിഞ്ചിംഗിനു വിധേയരാവുന്ന ഇരകളുടെ ഫോട്ടോയെടുക്കുന്നത് വളരെ വ്യാപകമായി നടപ്പിലായ ഒരു വിനോദമായിരുന്നു. തീവ്രവംശീയവാദികളായ വെള്ളക്കാര്‍ എടുത്തിട്ടുള്ള അസംഖ്യം ഫോട്ടോഗ്രാഫുകള്‍, കറുത്തവര്‍ക്കെതിരെ വെള്ളക്കാരുടെ ഐക്യത്തെ നിലനിറുത്താന്‍ സഹായിച്ച ‘ഫോക്ക് പോണോഗ്രഫി’യായിട്ടാണ് പ്രചരിച്ചതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.11 എന്നാല്‍, ചിന്താമണി കൊലക്കേസ് പോലുള്ള സിനിമകളിലെ ഹിംസയെ വെറും പോണോ ഗ്രാഫിക് വിഷ്വല്‍ ഇമേജറിയായി മാത്രം കാണാനാവുകയില്ല. അപരരെ വംശഹത്യയ്ക്കു വിധേയമാക്കി ദേശത്തെ ശുദ്ധീകരിക്കണമെന്നാഗ്രഹിക്കുന്ന വംശീയ പുരുഷന്മാരുടെ കാമനകളാണ് ഇതിലുള്ളത്.
_______________________________

ദേശം, വംശം, കുലം, കോവിലകം മുതലായ വരേണ്യമായ ഇടങ്ങളില്‍ അസന്നിഹിതരോ അപശകുനങ്ങളെന്ന നിലയില്‍ മാത്രമായോ പ്രത്യക്ഷപ്പെടാറുള്ള ആള്‍ക്കാരെ ‘ആറാം തമ്പുരാന്‍’ എന്ന സിനിമയില്‍ വെച്ചു നാം കണ്ടിട്ടുണ്ട്. ‘നിന്റെ സബ്സ്റ്റാന്‍ഡേര്‍ഡായ സുഹൃത്തുക്കളുടെ പേരില്‍ മാത്രമാണ് നമ്മള്‍ വഴക്കടിച്ചിട്ടുള്ളതെന്നു’ നന്ദനെ ഓര്‍മ്മിപ്പിക്കുകയും ഗത്യന്തരമില്ലാതെ തല്ലിയോടിക്കുകയും ചെയ്ത അതേ ആള്‍ക്കാരാണ് ഇവിടെ തിരിച്ചു വന്നിട്ടുള്ളത്. ആറാംതമ്പുരാനില്‍ അസ്പഷ്ടരായിരുന്ന അവരെ ഇപ്പോള്‍ നന്നായി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. തീര്‍ച്ചയായും ഇസ്രാഖുറൈശി, ഡേവിഡ് രാജരത്‌നം, വോള്‍ഗ മാടശ്ശേരി തുടങ്ങിയ പേരുകളോടെ മുസ്ലീം/ക്രിസ്ത്യന്‍ അപരമതസ്ഥാനത്തുള്ളവരും കണ്ണായി പരമേശ്വരന്‍, കിം സുദര്‍ശന്‍, ഷണ്‍മുഖന്‍, ഹരിദാസ്, അയ്യപ്പദാസ് എന്നിങ്ങനെ പേരുകളുള്ള പിന്നാക്ക-ദലിത് കീഴ്ജാതി ആണുങ്ങളുമാണിവര്‍. പിന്നാക്കക്കാരെ പേരിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല ഇവിടെ നിര്‍ണ്ണയിച്ചിട്ടുള്ളത്. ലാല്‍കൃഷ്ണ/ഗൃഹലക്ഷ്മിമാരുടെ ജീവിതകഥക്കൊപ്പം അവരുടെ അച്ഛനമ്മമാരുടെ മേല്‍ജാതിപേരുകളും സര്‍വ്വരാലും ആദരിക്കപ്പെട്ട അവരുടെ വീട് വൈകുണ്ഠ സമാനമായിരുന്നെന്നും പരാമര്‍ശിക്കുന്നുണ്ട്. ഇതേ സമയം, മേല്‍പ്പറഞ്ഞ വ്യക്തികളുടെ പിതൃവ്യവസ്ഥ അജ്ഞാതമാണെന്നു മാത്രമല്ല, ചിലരെങ്കിലും ‘നൊട്ടോറിയസ് ക്രിമിനല്‍സ്’ ആണെന്നും സൂചനയുമുണ്ട്. എല്ലാത്തരം നീചകൃത്യങ്ങളും ചെയ്തു പണം, അഹങ്കാരം, വിദ്യ എന്നിവ ആര്‍ജ്ജിച്ചിട്ടുള്ള ഈ പിന്നാക്ക ജാതിക്കാര്‍ ‘ഗുരുകൃപ’ എന്നൊരു സ്ഥാപനവും നടത്തുന്നുണ്ട്. ഈ ‘പരിഷ്‌കൃത അപരര്‍’ക്കൊപ്പം ചാലിപ്പുറം കോളനിയിലെ ജനങ്ങളെ പോലുള്ള ‘അപരിഷ്‌കൃത അപരരും’ (ആറാം തമ്പുരാന്‍) മടങ്ങി വന്നേക്കാമെന്നുള്ള ഭയപ്പാടുമൂലമാകാം ”ശുദ്ധീകരണ”മാണ് ശരിയായ നടപടിയെന്ന് സിനിമ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്.

വംശീയ പുരുഷന്റെ ശുദ്ധീകരണത്തിന്റെ രാഷ്ട്രീയം തീവ്രമായി അനുഭവപ്പെടുന്നത് വോള്‍ഗ മാടശ്ശേരിയെയും കണ്ണായി പരമേശ്വരനെയും കൊല്ലുന്ന സന്ദര്‍ഭങ്ങളിലാണ്. മുസ്ലീം/ ക്രിസ്ത്യന്‍ ഇരകളെ ആജ്മീര്‍ , പോണ്ടിച്ചേരിപോലുള്ള സ്ഥലങ്ങളിലേക്ക് മാറ്റിയും കീഴ്ജാതിക്കാരെ വിദേശ ഇന്ത്യക്കാരാക്കിയും അപരത്വത്തെ വിദൂരമാക്കി നിശ്ചയിച്ചിട്ടുണ്ട്. വോള്‍ഗ കുട്ടിക്കാനം സ്വദേശിയാണ്. അവള്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം കുരിശ് , കൊന്ത, മെഴുകുതിരികള്‍ മുതലായ ചിഹ്നങ്ങള്‍ മിന്നിമായുന്നു. സംസാരിക്കുന്നത് കുമ്പസാരത്തെ അനുസ്മരിപ്പിക്കുന്ന അടക്കം പറച്ചില്‍ പോലെയാണ്. യാതൊരു കുറ്റവും ചെയ്തിട്ടില്ലാത്ത ഈ സ്ത്രീയെയും വിരാടിയാര്‍ കൊന്നുകളയുന്നു. സിനിമ ഐതീഹ്യവല്‍ക്കരിച്ചിട്ടുള്ള സവര്‍ണ്ണ (ബ്രാഹ്മണ)സ്ത്രീയുടെ പ്രത്യക്ഷ അപര ഈ ന്യൂനപക്ഷ/സെമറ്റിക് മതക്കാരിയായതിനാലാണ് കൊലപാതകം അനിവാര്യമായത്. അസന്നിഹിത അപരയായ എസ്. എം. ഇയിലെ പെണ്‍കുട്ടിയെ പരോക്ഷമായും മിര്‍ച്ചീസിനെ പ്രതീകാത്മകമായും ഹിംസിച്ചതിന്റെ തുടര്‍ച്ചയാണ് വോള്‍ഗയുടെ വധം.
കണ്ണായി പരമേശ്വരനെ കൊല്ലുന്നതിനുമുമ്പു ലിംഗവിച്ഛേദനത്തിന്റെ പ്രതീകമായി വിരല്‍ മുറിച്ചു കളയുകയും കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുന്നുമുണ്ട്. ഉണ്ണിമായയെ ഒളിഞ്ഞു നോക്കിയതിന്റെ ശിക്ഷയാണിത്. ‘ഗുരുകൃപ’യുടെ മേധാവിയായാലും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ കബളിപ്പിച്ചു ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കിയാലും സവര്‍ണ്ണ സ്ത്രീകളില്‍ ലൈംഗിക കൊതിയൂറുന്ന കീഴ്ജാതിക്കാരന്റെ വിധിയും ശിക്ഷയുമാണിയാളെ കാത്തിരിക്കുന്നത്.
മറക്കാനോ പൊറുക്കാനോ കഴിയാത്ത കൊടിയക്രൂരതയായിരുന്നു കറുത്തവര്‍ക്കെതിരെ നടന്ന ‘ലിഞ്ചിംഗ്’. 1830 മുതല്‍ 1940 കള്‍ വരെ അമേരിക്കയുടെ തെക്കന്‍ പ്രവിശ്യകളില്‍ വ്യാപകമായി നടന്ന ഈ മനുഷ്യവേട്ടയുടെ പ്രേരണയായി, വംശീയ വിദ്വേഷത്തോടൊപ്പം വെള്ളക്കാരിയായ സ്ത്രീയെ ‘വിശുദ്ധവസ്തു’വായി കണക്കാക്കിയ യാഥാസ്ഥിതികവും പുരുഷാധിപത്യപരവുമായ സങ്കല്‍പനങ്ങളുമുണ്ടായിരുന്നു.10 ലിഞ്ചിംഗിനു വിധേയരാവുന്ന ഇരകളുടെ ഫോട്ടോയെടുക്കുന്നത് വളരെ വ്യാപകമായി നടപ്പിലായ ഒരു വിനോദമായിരുന്നു. തീവ്രവംശീയവാദികളായ വെള്ളക്കാര്‍ എടുത്തിട്ടുള്ള അസംഖ്യം ഫോട്ടോഗ്രാഫുകള്‍, കറുത്തവര്‍ക്കെതിരെ വെള്ളക്കാരുടെ ഐക്യത്തെ നിലനിറുത്താന്‍ സഹായിച്ച ‘ഫോക്ക് പോണോഗ്രഫി’യായിട്ടാണ് പ്രചരിച്ചതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.11 എന്നാല്‍, ചിന്താമണി കൊലക്കേസ് പോലുള്ള സിനിമകളിലെ ഹിംസയെ വെറും പോണോ ഗ്രാഫിക് വിഷ്വല്‍ ഇമേജറിയായി മാത്രം കാണാനാവുകയില്ല. അപരരെ വംശഹത്യയ്ക്കു വിധേയമാക്കി ദേശത്തെ ശുദ്ധീകരിക്കണമെന്നാഗ്രഹിക്കുന്ന വംശീയ പുരുഷന്മാരുടെ കാമനകളാണ് ഇതിലുള്ളത്.

സൂചനകള്‍ :-

  • 1. Not just Race, Not Just Gender-Valerie Smith (Routledge 1998)
  • 2. Indian Natioanlism, Gandhian ‘Satyagraha’ and Representations of Female Sexuality-Ketu H. Katrak-Nationalities and Sexualities-Edited by mdrews parker, Mary Russo, Doris Sommer and Patrica Yaeger-(Routledge 1992)
  • 3. Incest is bad grammer എന്ന പ്രയോഗം Levi strauss ന്റേതാണ്.
  • 4. പുരാണവിചിത്രകഥാസാഗരം- ഡോ. സി. കെ. എന്‍. നായര്‍ (കറന്റ് ബുക്‌സ്-1993)
  • 5. Modernism and Travel-Helen Carr Travel writing Edited by peter Hulme and Tim youmgs (Cambridge University press-2002
  • 6. സമ്പൂര്‍ണ്ണകൃതികള്‍ (എട്ടാംഭാഗം)- ഡോ. ബി. ആര്‍. അംബേദ്ക്കര്‍ (കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് 2000).
  • 7. There An’t No Black in the Union Jack- Paul Gilroy (Hutchinson 1987)
  • 8. Plague in Germany 1939/1989: Cultural lmages of Race. Space and Disease-Sanders. L. Gilman. (Sexualities and Nationalities)
  • 9. My Bondage and Freedom-Frederick Douglass-African American Literature-Edited by Henry Louis Gated jr and Nellie T. Mckay (Norton Anthology 2004)
  • 10. Revolt against Chivalry: Jose Daniel Ames and the Woman’s Compaign against lynching-Jacquelyn Dowd Hall (Colombia University Press 1993)
  • 11. Lynching photography and ‘Black beast rapist’ in the Southern white masculine imagination-Amy Louise Wood (Masculintiy, bodies, movies, Culture)
Top