പെയ്തുതീരാത്ത ഫെസ്റ്റിവല്‍ മരം

അറുപതു രാജ്യങ്ങളില്‍ നിന്നായി ഇരുനൂറു സിനിമകളാണ് കേരളത്തിന്‍റെ പതിനെട്ടാമത് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലി,ല്‍ എട്ട് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കപ്പെട്ടത്‌. ഇതില്‍ ഒരാള്‍ക്ക്‌ കാണാ,ന്‍ കഴിയുന്ന പരമാവധി സിനിമകളുടെ എണ്ണം മുപ്പത്തിയാറാണ്. ഏഴു ദിവസംകൊണ്ട് ഞാന്‍ മുപ്പതോളം സിനിമകള്‍കണ്ടു. ഫിലിം ഫെസ്റ്റിവലില്‍ പത്തിലധികം വര്‍ഷങ്ങളായി തുടര്‍ച്ചയായി പങ്കെടുക്കുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയധികം സിനിമകള്‍ കാണുന്നത് അപൂര്‍വമാണ്. മനസും ചിന്തയും ഭാവനയുമെല്ലാം വിവിധ രാജ്യങ്ങളിലുടെയും അവിടുത്തെ ദൃശ്യങ്ങളിലുടെയും അഭിനേതാക്കളുടെ മുഖഭാവങ്ങളിലുടെയും സംസാരരീതികളിലൂടെയും ഇതുവരെ സഞ്ചരിച്ചു തീര്‍ന്നിട്ടില്ല. ഫെസ്റ്റിവല്‍ തീര്‍ന്നെങ്കിലും ഫെസ്റ്റിവ,ല്‍ മരം പെയ്തുതീരുന്നില്ല എന്ന് ചുരുക്കം.

എം ആർ രേണുകുമാർ

ത്തവണത്തെ അന്താരാഷ്‌ട്ര ഫിലിംഫെസ്റ്റിവലി,ല്‍ കണ്ട സിനിമകളില്‍ പത്തെണ്ണമെങ്കിലും സവിശേഷമായ ദൃശ്യാനുഭവം പകരുന്നതായിരുന്നു. കാണാന്‍ കഴിയാതെ പോയവയി,ല്‍ തീര്‍ച്ചയായും കണ്ടതിലും മികച്ചവ ഉണ്ടായിരുന്നിരിക്കാം. കഴിഞ്ഞ വര്ഷം എന്നെ ഏറ്റവും ആകര്‍ഷിച്ചത് ‘നോസ് വെമോസ് പപ്പാ’ എന്ന മെക്സിക്കന്‍ സിനിമയായിരുന്നു. അതിനു മുമ്പ് ‘പെയിന്‍റിംഗ് ലെസന്‍’ എന്ന സിനിമയും. പിന്നെയും പുറകോട്ടു പോയാല്‍  ഇഷ്ടസിനിമകളുടെ പട്ടികയില്‍ ‘സ്റ്റാ നിനാ’, ‘ത്രീ മങ്കീസ്‌’, ‘ദി റിട്ടേണ്‍’, ‘വയലിന്‍’, ‘എക്സ് എക്സ് വൈ’, ‘ബറാ,ന്‍’, ‘സൌണ്ട്സ് ഓഫ് സാന്ഡ്’, ‘സ്ട്രിംഗ് ലെസ് വയലിന്‍’ (ഇനിയുമുണ്ട്) തുടങ്ങിയ പേരുകളും കാണാം. ഇത്തവണ ഏറ്റവും മികച്ചത് എന്നുപറഞ്ഞ് ഒരു സിനിമയെ എനിക്ക് ഏകപക്ഷീയമായി തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ല. ഒരു പക്ഷെ അതിന് കുറച്ചുകൂടി സമയമെടുത്തേക്കാം. പൊതുവെ ലോകസിനിമകളുടെ മുന്നില്‍ സവിശേഷമായ ദൃശ്യാനുഭവമായി മാറാന്‍ കഴിയാതെ ഇന്ത്യ,ന്‍ സിനിമകള്‍ മങ്ങിപ്പോകുന്ന അനുഭവമാണ് എനിക്ക് ഫെസ്റ്റിവലിലൂടെ കൈവന്നിട്ടുള്ളത്. ‘പര്‍സാനിയ’, ‘മെമ്മറീസ് ഇന്‍ മാര്‍ച്ച്’, ‘ഹരിച്ചന്ദ്രാ ഫാക്ടറി’ തുടങ്ങിയ സിനിമകളെ മറക്കുന്നില്ല. പക്ഷെ ഇത്തവണ കണ്ട രണ്ടു ഇന്ത്യന്‍ സിനിമക,ള്‍ എന്നെ സവിശേഷമായി ആകര്‍ഷിക്കുകയുണ്ടായി. ആകര്‍ഷിച്ചു എന്നതിലപ്പുറം ബാധിച്ചു എന്ന് പറയുന്നതാവും ശരി. അതിലൊന്ന് നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്ത ‘ഫാന്‍ഡ്രി’ എന്ന മറാത്തി സിനിമയാണ്. മറ്റൊന്ന് കമലേശ്വ,ര്‍ മുഖര്‍ജിയുടെ ‘മേഘാ ധക്കാ താര’ എന്ന ബംഗാളി സിനിമയും. മത്സരവിഭാഗത്തില്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷെ മികച്ച സിനിമയാകാ,ന്‍ സാധ്യതയുള്ള സിനിമയായിരുന്നു ഫാണ്ട്രി.

ജാബ്യ എന്ന കൌമാരക്കാരന്‍റെ ആഗ്രഹങ്ങളുടെയും അവയ്ക്കുണ്ടാകുന്ന വിവിധങ്ങളായ സാമൂഹ്യവും അല്ലാതെയുമുള്ള തടസ്സങ്ങളുടെയും ചുവടുപിടിച്ച് പുരോഗമിക്കുന്ന ഒരു സിനിമയാണിത്. ജാതിബദ്ധമായ ഇന്ത്യന്‍ സാമൂഹ്യാവസ്ഥയുടെയും ദേശീയതയുടെയും സങ്കീര്ണതകളെ ഇത്രമേല്‍ ആഴത്തി,ല്‍ പ്രശ്നവല്‍ക്കരിക്കുന്ന ഒരു ഇന്ത്യ,ന്‍ സിനിമ ഞാ,ന്‍ മുമ്പ് കണ്ടിട്ടില്ല. ജാതിബന്ധങ്ങളുടെ നീതിരഹിതമായ കാര്‍ക്കശ്യങ്ങളാ,ല്‍ സ്കൂളില്‍ പോകേണ്ട നേരത്ത് കുടുംബാംഗങ്ങളോടൊപ്പം ശല്യക്കാരനായ ഒരു പന്നിയെ പിടിക്കാന്‍ നിയുക്തനാകുന്ന കുട്ടിയിലൂടെ സമകാല ഇന്ത്യയുടെ ഒരു ജീര്‍ണമുഖമാണ് നാഗരാജ് അവതരിപ്പിക്കുന്നത്‌. ദീര്‍ഘനേരത്തെ അപകടകരമായ പിന്തുടരലിനൊടുവി,ല്‍ പന്നിയെ പിടിക്കാവുന്ന നിര്‍ണ്ണായക ഘട്ടത്തി,ല്‍ താന്‍ പഠിക്കുന്ന സ്കൂളി,ല്‍ നിന്നും ദേശീയഗാനം കേള്‍ക്കുന്നതിനാ,ല്‍ എല്ലാവരും നിശ്ചലരാവുന്നതോടൊപ്പം ഇവരുടെ ജീവിതവും അനക്കമറ്റുപോകുന്നു. ദേശീയസ്നേഹം അസ്ഥാനത്ത് പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ജീവിതങ്ങളുടെ ചിത്രീകരണത്തിലുടെ ഇന്ത്യയിലെ ദലിതരുടെ സവിശേഷാനുഭവമാണ് വെളിപ്പെടുന്നത്. ഈ സങ്കീര്‍ണമായ നിശ്ചലാവസ്ഥയുടെ കാരണങ്ങളുടെ മുഖത്ത് അതിശക്തമായ കല്ലേറ് ജാബ്യയെകൊണ്ട് കൊടുപ്പിച്ചുകൊണ്ടാണ് നാഗരാജ് സിനിമ അവസാനിപ്പിക്കുന്നത്. തീര്‍ച്ചയായും ഈ കല്ലുകൊണ്ട് ഇരുണ്ടുപോകുന്ന തിരശീലക്കൊപ്പം നമ്മുടെ കണ്ണുകളും അതുവഴി ഇന്ത്യ,ന്‍ സാമൂഹ്യ അവസ്ഥയും ദേശീയതയും പ്രതിസ്ഥാനത്താവുന്നുണ്ട്.
പ്രമുഖ ബംഗാളി ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്‍റെ അരേഖീയമായ സിനിമ-വ്യക്തിജീവിതത്തിന്‍റെ സങ്കീര്‍ണതകളെ കറുപ്പിലും വെളുപ്പിലും അവതരിപ്പിക്കുന്ന ‘മേഘാ ധക്കാ താര’ സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനങ്ങളെയും, കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും, സമരോത്‌സുകമായ മുഖ്യധാരയി,ല്‍ അടയാളപ്പെടാതെ പോയ പ്രതിനിധാനങ്ങളെയും ഇടകലര്‍ത്തി നാടകത്തിന്‍റെയും സിനിമയുടെയും മിശ്രസാധ്യതകള്‍ തിരശീലയില്‍ തേടുന്ന കലാവിഷ്കാരമാണ്. ഭാവനയുടെയും ഉന്മാദത്തിന്‍റെയും സംഘര്‍ഷഭരിതമായ കയറ്റിറക്കങ്ങള്‍ക്കിടയിലും സമൂഹ്യമാറ്റങ്ങള്‍ക്കുവേണ്ടി സന്ധിയില്ലാതെ കലയിലും ജീവിതത്തിലും പോരാടിയ ഘട്ടക്കിന്‍റെ ജീവിതത്തെ ഉള്ളില്‍ തട്ടുന്നവിധം ഈ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയുടെ ഒടുക്കം ടൈറ്റിലുകള്‍ എഴുതിക്കാണിക്കുമ്പോള്‍മാത്രം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റി,ല്‍ നിന്ന് കളറിലേക്ക് കലര്‍ന്നുകയറുന്ന ദൃശ്യങ്ങ,ള്‍ കാഴ്ച്ചയിലുണ്ടാക്കുന്ന കുളിര്‍മ്മ ചെറുതല്ല.

ഫെസ്റ്റിവലില്‍ ഞാന്‍ കണ്ട മറ്റൊരു മികച്ച സിനിമ ജോഒ വിയനയുടെ ‘ബാറ്റില്‍ ഓഫ് ടൊബാറ്റോ’ ആണ്. പോര്‍ച്ചുഗ,ല്‍ കോളനിവാഴ്ച സമ്മാനിച്ച ദീര്‍ഘകാല പ്രവാസത്തിനുശേഷം ഗ്വയിന-ബിസാവു എന്ന തന്‍റെ മാതൃരാജ്യത്തേക്ക് മടങ്ങിവരുന്ന ബായിഒ എന്ന വൃദ്ധന്‍റെയും അയാളെ കാത്തിരിക്കുന്ന ഫതു എന്ന മകളുടെയും, മാഡിങ്കോ സംഗീതത്തിന്‍റെ വീണ്ടെടുപ്പിലൂടെ ആഫ്രിക്കയുടെ തനിമകളെ ത്രസിപ്പിക്കുന്ന ഫതുവിന്‍റെ ഭര്‍ത്താവ് ഇദ്രിസ എന്ന ഗായകനിലുടെയും തിടം വെക്കുന്ന ഈ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സിനിമ സവിശേഷവും സങ്കീര്‍ണവുമായ അധിനിവേശാനന്തര തദ്ദേശ ജീവിതത്തിന്‍റെ നിരവധി അടരുകളാണ് വെളിപ്പെടുത്തുന്നത്. കൊളോണിയല്‍ മിച്ചങ്ങളുടെയും മറവികളുടെയും ആഴങ്ങളി,ല്‍ നിന്ന് തനത് സംഗീതത്തിന്‍റെ ശീലുകള്‍ തിരിച്ചു പിടിച്ച് സ്വന്തം ചരിത്രം വീണ്ടെടുക്കാനുള്ള അധിവേശാനന്തര സമൂഹങ്ങളുടെ ശ്രമങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും രാഷ്ട്രീയത്തെ ഈ സിനിമ ഉയര്ത്തിപ്പിടിക്കുന്നുണ്ട്.

മുഖ്യധാരക്ക്‌ പുറത്തുള്ള ജീവിതങ്ങളെ തെല്ലും പരിഗണിക്കാതെ ദേശീയവും അന്തര്‍ദേശീയവുമായ ‘വികസന’ ഇടപെടലുകളുടെയും പ്രസ്തുത മേഖലകളിലേക്കുള്ള സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ കടന്നുകയറ്റത്തെയും പ്രതിരോധിക്കാനാവാതെ ജീവിതകാലം മുഴുവന്‍ പാലായനം ചെയ്യേണ്ടിവരുന്ന ഗോത്രസമൂഹതില്‍പ്പെട്ട അഹ്ലോ എന്ന പത്തുവയസുകാരന്‍റെ ജീവിതത്തോടുള്ള അതുല്യമായ അഭിനിവേശത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ദി റോക്കറ്റ്’. നിര്‍ വീര്യമാക്കപ്പെടാത്ത ബോംബുകളും മിസൈലുകളും ആണ്ടുകിടക്കുന്ന ലവോസിന്‍റെ സമൃദ്ധമായ കാനനഭൂമിയിലൂടെ ദുരന്തങ്ങളെ നേരിട്ടും തരണം ചെയ്തും നീങ്ങുന്ന അഹ്ലോയുടെയും അവന്‍റെ അച്ഛന്‍റെയും മുത്തശിയുടെയും യാത്രകള്‍ക്ക് ഒടുക്കമില്ലെങ്കിലും, ഒരു റോക്കറ്റ് മത്സരത്തില്‍ പങ്കെടുത്തുവിജയിക്കുന്ന അഹ്ലോ ഏതു പ്രതികൂല സാഹചര്യത്തിലും ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വാസവും ആര്‍ജവവും ഉപേക്ഷിക്കുന്നില്ല. ഒപ്പം ജനിച്ച ഇരട്ടക്കുട്ടിയുടെ മരണത്തിനും പിന്നീട് അമ്മയുടെ ദുര്‍മരണത്തിനും കാരണക്കാര,ന്‍ താനാണെന്നുള്ള പഴി സ്ഥിരം കേള്‍ക്കുമ്പോഴും അവന്‍ ജീവിതത്തിലുള്ള പ്രതീക്ഷ കൈവിടുന്നില്ല, അവന്‍റെ അമ്മ സമ്മാനിച്ച മാമ്പഴങ്ങള്‍ മുളപ്പിക്കാനുള്ള മണ്ണ് തിരയാതിരിക്കുന്നില്ല. തികച്ചും പ്രതികൂലവും അപകടകരവുമായ ഇടങ്ങളിലൂടെ സ്വന്തം കഴിവിലുള്ള വിശ്വാസത്തെ ഊതിക്കത്തിച്ചു പാലായനത്തിന്‍റെ വഴികളില്‍ കിട്ടിയ കുഞ്ഞുകൂട്ടുകാരിയുമൊത്ത് സൂര്യപ്രകാശത്തില്‍ ഞരമ്പുകള്‍ തെളിച്ച് തങ്ങളേക്കാള്‍ പൊക്കത്തില്‍ കുടവിരിച്ച നില്‍ക്കുന്ന ചേമ്പിന്‍കാട്ടിലൂടെ ഓടിനടക്കുകയും, പൊട്ടിച്ചിരിച്ചുകൊണ്ട് കാട്ടുവള്ളികളില്‍ ഊയലാടുകയും ചെയ്യുന്ന അഹ്ലോയുടെ മുഖം ഒരുപക്ഷെ ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കാനിടയില്ല. പാലായനങ്ങളുടെ ഇടയില്‍ ഒരൊറ്റ സെക്കണ്ടുകൊണ്ട് സന്തോഷത്തിന്‍റെ നെറുകയില്‍നിന്ന് മരണം അവന്‍റെ അമ്മയെ തുടച്ചെ ടുക്കുന്ന ഷോട്ടും ഒരുകാലത്തും മറക്കാവതല്ല.

ആധുനിക ലോകത്തിന് ഒഴിച്ചുകൂടാനാവാത്ത ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ മാധ്യമങ്ങള്‍ അച്ചടക്കത്തോടുകൂടിയ മതബദ്ധമായ ജീവിതത്തെയും മാമൂലുകളെയും വ്യവസ്ഥിതിയെയും തകര്‍ക്കുമെന്ന് വിചാരിച്ച് അതിനെതിരെ നിരന്തരം ഇടപെടുന്ന അമീന്‍ എന്ന മുസ്ലിം പ്രമാണിയുടെ ചുറ്റുവട്ടങ്ങളില്‍ വികസിക്കുന്ന സിനിമയാണ് ടെലിവിഷന്‍. അമീന്‍ വാര്‍ത്താപത്രത്തിലെ പരസ്യങ്ങളിലും സ്ത്രീകളുടെ ചിത്രങ്ങളിലും വെള്ള പേപ്പര്‍ ഒട്ടിച്ചശേഷം അതുവായിക്കുകയും, തിരശീലക്കു പുറകിലിരുന്നു ചാനലിന് ഇന്‍റര്‍വ്യു കൊടുക്കുകയും ചെയ്യുന്ന ആളാണ്. ജലത്താല്‍ ചുറ്റപ്പെട്ട ഒരു ബംഗ്ലാദേശ് ഗ്രാമത്തിലാണ് മതവും സാങ്കേതികവിദ്യയും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളുടെ വിവിധ തലങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് കഥ വികസിക്കുന്നത്. ഗ്രാമത്തിലെ ഒരു ഹിന്ദു അദ്ധ്യാപകന്‍ തന്‍റെ വീട്ടില്‍ ഒരു ടെലിവിഷന്‍ വാങ്ങുന്നതോടെയാണ്  പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. മുതിര്‍ന്നവരുടെ തലമുറ സാങ്കേതിക വിദ്യയെ നഖശിഖാന്തം എതിര്‍ക്കുമ്പോ,ള്‍ മുസ്ലിം പ്രമാണിയുടെ മകനായ സുലൈമാന്‍റെ നേതൃത്വത്തി,ല്‍ ചെറുപ്പക്കാ,ര്‍ അതിനെതിരെ ഒത്തുചേരുന്നത് പ്രശ്നത്തെ രൂക്ഷമാക്കുന്നു. ഇതിനിടയിലേക്ക് സുലൈമാനും കൊഹിനൂ,ര്‍ എന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയവും, കൊഹിനൂരിനെ ഏകപക്ഷീയമായി പ്രണയിക്കുന്ന സുലൈമാന്‍റെ ജോലിക്കാരനായ മജ്നുവിന്‍റെ ഇടപെടലുകളും കൂടി കലരുന്നതോടെ ടെലിവിഷന്‍ രസകരമായ ദൃശാനുഭവമായി മാറുന്നു. സിനിമയുടെ ഒടുക്കം ഹജ്ജിനുപോകാന്‍ അമീന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു കഴിയാതെ ഹോട്ടല്‍മുറിയില്‍ ടെലിവിഷനിലൂടെ മെക്കയില്‍ നടക്കുന്ന ആരാധന കണ്ട് തൃപ്തിയടയാന്‍ മാത്രമാണ് അയാള്‍ക്ക്‌ കഴിയുന്നത്‌. മുസ്ലിങ്ങളെ വികസനവിരോധികളും ആധുനികതയോട് ഇടയുന്നവരുമായി പരിമിതപ്പെടുത്തി അപരിഷ്കൃതരായി ചിത്രീകരിക്കുന്നു എന്നൊരു വിമര്‍ശം ഉന്നയിക്കാമെങ്കിലും, ആക്ഷേപഹാസ്യത്തിന്‍റെ മുനകളും പ്രണയത്തിന്‍റെ തരളഭാവങ്ങളും മനുഷ്യജീവിതത്തിന്‍റെ സാധാരണവും ആക്സ്മികവുമായ കയറ്റിറക്കങ്ങളോട് രസകരമായി സന്നിവേശിപ്പിച്ച സിനിമയാണിത്.

വിവാഹ മോചിതയായ അമ്മയുടെ നിര്‍ദേശാനുസരണം മരണാസന്നനായ പിതാവിനെ കാണാനും അയാളുടെ അന്ത്യകാലം ഫോട്ടോയില്‍ പകര്ത്താനുമായി പോകുന്ന കുസൃതികളും കൌമാരപ്രായക്കാരുമായ രണ്ട് പെണ്‍കുട്ടികളുടെ കഥപറയുന്ന ‘ക്യാപ്ച്ചറിംഗ് ഡാഡ്’ എന്ന ചൈനീസ് സിനിമയാണ് എന്നെ ആകര്‍ഷിച്ച മറ്റൊരു സിനിമ. തങ്ങളുടേതും അല്ലാത്തതുമായ കാരണങ്ങളാല്‍ ജീവിതത്തില്‍ വന്നുഭവിക്കുന്ന ദുരന്തങ്ങളെ സ്വാഭാവികമായി നേരിടുകയും തങ്ങളുടെ വഴികളിലൂടെ ജീവിതത്തെ പിന്നെയും മുമ്പോട്ടുകൊണ്ടുപോകുന്നവരാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. മരണത്തോട് മല്ലിടുന്ന ഭര്‍ത്താവിന്‍റെ അവസാനനിമിഷം കാമറയില്‍ കണ്ട് അതുനോക്കി പൊട്ടിച്ചിരിക്കാന്‍ ആഗ്രഹിച്ച അമ്മക്കുമുന്നില്‍ അച്ഛന്‍റെ വലതു കൈവിരലിന്‍റെ ഒരസ്ഥികക്ഷണം മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് സമര്‍പ്പിക്കാനാവുന്നത്. കരുതിവെച്ചിരുന്ന പൊട്ടിച്ചിരി പൊട്ടിക്കരച്ചിലായി മാറുന്നുണ്ടെങ്കിലും തങ്ങളുടെ സ്ഥിരം ഇരിപ്പിടമായ കനാലിന്‍റെ തീരത്തിരുന്നുകൊണ്ട് അതിനെ വെള്ളത്തിലേക്ക് എറിയുകയാണവര്‍ ചെയ്യുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അസ്ഥികക്ഷണം ഒരു ട്യുണമീന്‍ വെട്ടിവിഴുങ്ങുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു. കഥാപാത്രങ്ങളുടെ സവിശേഷവും സൂക്ഷ്മവും കുസൃതിനിറഞ്ഞ അഭിനയസിദ്ധികൊണ്ടും, അതിമനോഹരമായി പ്രകൃതിയെ ഒപ്പിയെടുത്ത കാമറയുടെ എഴുത്തുകൊണ്ടും പ്രത്യേകതകള്‍ നിറഞ്ഞ ഈ സിനിമ ജീവിതദുരന്തങ്ങളെ കൂസലില്ലാതെ നേരിടാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

വെളിപ്പെടാത്ത കാരണങ്ങളാല്‍ നിയതമായ ജീവിതചര്യകളുമായി (പാചകം മുതല്‍ സ്വയംഭോഗം വരെയുള്ള) ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഡാനിയല്‍ എന്ന സാധാരണക്കാരന്‍റെ ജീവിതത്തിലേക്ക് അന്ന എന്ന സ്ത്രീ കടന്നുവരുന്നതോടെ ഉണ്ടാകുന്ന കുഴമറിച്ചിലുകലാണ് ‘മോള്‍സ് ഹൈഡൌട്ട്’ എന്ന ക്യുബന്‍ സിനിമ കൈകാര്യം ചെയ്യുന്നത്. ഉപയോഗശൂന്യമായ വയറു കള്‍ക്കുള്ളിലെ ചെമ്പുകമ്പികള്‍കൊണ്ട് ഇടവേളകളി,ല്‍ മനോഹരമായ ചെ റുശില്പ്പങ്ങള്‍ മെനയുന്ന ഡാനിയലിന്‍റെ ജീവിതത്തിലേക്ക് ഭര്‍ത്താവിന്‍റെ പീഡനത്തെതുടര്‍ന്ന് അഭയാര്‍ഥിയായി ബാലെനര്‍ത്തകിയായ അന്ന എത്തുന്നതും അവര്‍ക്കിടയി,ല്‍ ക്രമേണ അടുപ്പമുണ്ടാകുന്നതും, ഭാര്യയെ പിന്തുടര്‍ന്നെത്തുന്ന ഭര്‍ത്താവുമായുള്ള കെട്ടിമറിച്ചിലിനിടയി,ല്‍ കാല്‍വഴുതിവീണ് അയാള്‍ മരണപ്പെടുകയും, മനപ്പൂര്‍വമല്ലെങ്കിലും കൊലക്കുറ്റം ഡാനിയലിന്‍റെ മേലാകുകയും ചെയ്യുന്നതാണ് സിനിമയുടെ കഥാസാരം. ചുവരില്‍ ഒട്ടിച്ചുവെച്ച പുറംതിരിഞ്ഞ നഗ്നസുന്ദരിയെനോക്കി ഉറക്കത്തിനുമുമ്പ് സ്വയംഭോഗം ചെയ്യുന്ന ഡാനിയലിനെ സ്ഖലനനേരത്ത് ആ സ്വര്‍ണ്ണമുടിക്കാരിയായ മുഖം തിരിച്ചുനോക്കി പുഞ്ചിരിക്കുന്നതും, തന്‍റെ ഉറക്കമുറിയില്‍ യുവതിയുടെ ഭര്‍ത്താവ് തെന്നിവീണ് മരിക്കാന്‍ കാരണമായ ഇളകിയ ടൈല്‍ മാറ്റുമ്പോള്‍ തെളിയുന്ന ഇടുങ്ങിയ തുരങ്കത്തിലെ വഴുക്കലിലൂടെ സ്വപ്നസദൃശ്യമായ യാത്ര ചെയ്യുന്ന ഡാനിയല്‍ കടല്‍തീരത്തവസാനിക്കുന്ന അഴികളാ,ല്‍ അടഞ്ഞ തുരങ്കത്തിന്‍റെ മറു മുഖത്തെത്തുന്നതും, അവിടെ ഒരു കാമറാമാന്‍റെ മുമ്പില്‍ ചുവര്‍ ചിത്രത്തിലെ പെണ്ണ് അതേവേഷത്തില്‍ ഡാനിയലിന്‍റെ വിളികേള്‍ക്കാതെ ഫോട്ടോഷൂട്ടില്‍ മുഴുകിനില്‍ക്കുന്നതും, ചെമ്പുകമ്പികള്‍ ചുറ്റിവരിഞ്ഞ് ഡാനിയലുണ്ടാക്കുന്ന ശില്പ്പങ്ങളില്‍ തന്‍റെ ജീവിതകഥ അറിഞ്ഞോ അറിയാതെയോ ആലേഖനം ചെയ്യപ്പെടുന്നതും, സിനിമക്കുള്ളിലെ സിനിമയുടെ അടരുകളായി തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി അനന്യമാണ്.

കണ്ട സിനിമകളില്‍ മുകളി,ല്‍ ചേര്‍ത്ത എഴെണ്ണമാണ് എനിക്ക് വിവിധ കാരണങ്ങളാല്‍ മികച്ചതായി അനുഭവപ്പെട്ടത്. പ്രമേയത്തിന്‍റെ പ്രേത്യേകതകൊണ്ടും, അഭിനേതാക്കളുടെ മികവുകൊണ്ടും, ദൃശ്യങ്ങളുടെ മിഴിവുകൊണ്ടും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചില സിനിമക,ള്‍ കൂടി ഈ ഫെസ്റ്റിവല്‍ സമ്മാനിക്കുന്നുണ്ട്. വികലാംഗ,ന്‍ ആയിരിക്കുമ്പോഴും അസാമാന്യമായ നൃത്തപാടവം പ്രകടിപ്പിക്കുകയും ഉപജീവനത്തിനായി അപകടകരമായ തൊഴിലെടുക്കുകയും ചെയ്യുന്ന ഗ്രിഗറിസ് എന്ന ചെറുപ്പക്കാരന്‍റെ അതിജീവനത്തിന്‍റെ കഥ പറയുന്ന അതേപേരിലുള്ള സിനിമയും, ഇസ്രയേലില്‍ കുടിയേറ്റക്കാരായെത്തി ജീവിക്കുന്ന ഫിലിപ്പെന്സുകാരുടെ നാട്ടുകാരുമൊത്തുള്ള തകര്‍ന്ന ദാമ്പത്യങ്ങളെയും, അവരുടെ കുട്ടികളുടെ പൌരത്വത്തെയും പ്രശ്നവല്‍ക്കരിക്കുന്ന ‘ട്രാന്‍സിറ്റ്’ എന്ന സിനിമയും ഇതില്‍പ്പെടുന്നു. അജ്ഞാതയായ ഒരു പെണ്‍കുട്ടിയുടെ ട്വിറ്റുകള്‍ ഉപജീവിച്ച് കൌമാരപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയുടെയും, അവളെ നിശബ്ദമായി പ്രണയിക്കുകയും അപമൃത്യുവിന് ഇരപ്പെടുകയും ചെയ്യുന്ന കൂട്ടുകാരിയുടെയും വിഭ്രാത്മക വഴികളിലൂടെ സഞ്ചരിക്കുന്ന ‘മേരി ഈസ്‌ ഹാപ്പി, മേരി ഈസ്‌ ഹാപ്പി’ എന്ന തായ് സിനിമയും, വിവിധ ശാരീരിക പരിമിധികള്‍ ഉള്ളവ,ര്‍ തമ്മിലുള്ള പ്രണയത്തിന്‍റെ വ്യത്യസ്ത തലങ്ങള്‍ അനാവരണം ചെയ്യുന്ന ‘വാട്ട് ദേയ് ഡോണ്ട് ടോക് എബൌട്ട് വെന്‍ ദേയ് ടോക് എബൌട്ട് ലവ്’ എന്ന ഇന്തോനേഷ്യന്‍ സിനിമയും സവിശേഷമായ അനുഭവങ്ങള്‍ പകരുന്നുണ്ട്. പുരുഷന്മാരുടെ ഇടങ്ങളിലേക്ക് സധൈര്യം കടന്നുചെന്ന് മാമൂലുകളെ തകിടം മറിക്കുന്ന ‘അരമോട്ടു’ എന്ന യുവതിയുടെ കഥ പറയുന്ന അതേപേരിലുള്ള നൈജീരിയ,ന്‍ സിനിമയും, ഡ്രൂസ് എന്ന മുസ്ലിം സമുദായത്തിന് പുറത്ത്നിന്ന് വിവാഹം കഴിച്ചതിനാല്‍ സമൂഹം വിലക്ക് കല്‍പ്പിച്ച യോസഫിന്‍റെയും മക്കളുടെയും ജീവിതം ചിത്രീകരിക്കുന്ന ‘അരബാനി’ എന്ന ഇസ്രയേല്‍ സിനിമയും ഓര്‍മ്മകളി,ല്‍ നിന്ന്‍ അത്രവേഗം മായുമെന്ന് തോന്നുന്നില്ല.

പ്രതീക്ഷയോടെ കണ്ട രണ്ടുസിനിമകള്‍ നിരാശപ്പെടുത്തി എന്നതാണ് ഈ ഫെസ്റ്റിവലിന്‍റെ മറ്റൊരു പ്രത്യേകത. ചിമമന്ത നുഗോസി അദിച്ചിയുടെ ‘മഞ്ഞസൂര്യന്‍റെ പകുതി’ എന്ന പ്രശസ്ത നോവലിനെ അധികരിച്ച് നിര്‍മ്മിച്ച ‘ഹാഫ് ഓഫ് എ യെല്ലോ സണ്‍ ’ എന്ന സിനിമക്ക് ഒരു ശരാശരി സിനിമക്ക് അപ്പുറത്തേക്ക് ഉയരാന്‍ കഴിയാതെ പോയപ്പോള്‍ , കിം കി ദക്കിന്‍റെ ‘മേയ്ബിയസ്’ നിരാശപ്പെടുത്തുക മാത്രമല്ല വെറുപ്പിക്കുക കൂടി ചെയ്തു. ഗേ, ലെസ്ബിയന്‍ പ്രണയങ്ങളെ അഭിമുഖീകരിക്കുന്ന ഒരുപിടി സിനിമക,ള്‍ ഈ ഫെസ്റ്റിവലില്‍ ഉണ്ടായിരുന്നുവെന്നത്‌ സ്വവര്‍ഗലൈംഗികത കുറ്റകരമാണെന്ന സുപ്രീം കോടതിയുടെ ജനാധിപത്യവിരുദ്ധവിധിയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമായി. സ്വവര്‍ഗ്ഗ ലൈംഗികതയുടെയും പ്രണയത്തിന്‍റെയും വ്യതിരിക്ത ആഴങ്ങ,ള്‍ ദൃശ്യവല്‍ക്കരിച്ച ‘ബ്ലൂ ഈസ്‌ ദ വാമസ്റ്റ് കളര്‍’, ‘ബ്ലൂ ആന്‍ഡ്‌ നോട്ട് സോ പിങ്ക്’, ‘മേരി ഈസ്‌ ഹാപ്പി, മേരി ഈസ്‌ ഹാപ്പി’, തുടങ്ങിയ വിദേശസിനിമകളും, ഋതുപര്‍ണ്ണ ഘോഷിന്‍റെ ‘ചിത്രാംഗദ’, ‘മെമ്മറീസ് ഇന്‍ മാര്‍ച്ച്’ എന്നീ ഇന്ത്യന്‍ സിനിമകളുമാണ് ഈവിധം ശ്രദ്ധേയമായത്. സിനിമക,ള്‍ കണ്ടും കാണാതിരുന്നും സുപ്രീംകോടതി വിധിക്കെതിരെ മുദ്രാവാക്യം മുഴക്കി കൈരളി തീയറ്ററിനു മുമ്പില്‍ ഡലിഗേറ്റുകളില്‍ ചിലര്‍ പ്രതികരിച്ചതും, ‘അരബാനി’ യുടെ സംവിധായകന്‍ ആദി അദ്വാനെ പോലുള്ളവ,ര്‍ വിഷയത്തോട് ഐക്യദാര്‍ഡ്യം പുലര്‍ത്തി ഒപ്പംചേര്‍ന്നതും ഈ മേളയുടെ സവിശേഷതകളാണ്.

അറുപതു രാജ്യങ്ങളില്‍ നിന്നായി ഇരുനൂറു സിനിമകളാണ് കേരളത്തിന്‍റെ പതിനെട്ടാമത് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലി,ല്‍ എട്ട് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കപ്പെട്ടത്‌. ഇതില്‍ ഒരാള്‍ക്ക്‌ കാണാ,ന്‍ കഴിയുന്ന പരമാവധി സിനിമകളുടെ എണ്ണം മുപ്പത്തിയാറാണ്. ഏഴു ദിവസംകൊണ്ട് ഞാന്‍ മുപ്പതോളം സിനിമകള്‍കണ്ടു. ഫിലിം ഫെസ്റ്റിവലില്‍ പത്തിലധികം വര്‍ഷങ്ങളായി തുടര്‍ച്ചയായി പങ്കെടുക്കുന്നുണ്ടെങ്കിലും ഒറ്റയടിക്ക് ഇത്രയധികം സിനിമകള്‍ കാണുന്നത് അപൂര്‍വമാണ്. മനസും ചിന്തയും ഭാവനയുമെല്ലാം വിവിധ രാജ്യങ്ങളിലുടെയും അവിടുത്തെ ദൃശ്യങ്ങളിലുടെയും അഭിനേതാക്കളുടെ മുഖഭാവങ്ങളിലുടെയും സംസാരരീതികളിലൂടെയും ഇതുവരെ സഞ്ചരിച്ചു തീര്‍ന്നിട്ടില്ല. ഫെസ്റ്റിവല്‍ തീര്‍ന്നെങ്കിലും ഫെസ്റ്റിവ,ല്‍ മരം പെയ്തുതീരുന്നില്ല എന്ന് ചുരുക്കം.

Top