ഈ ഭരണകൂടത്തില്‍നിന്ന് എങ്ങനെ നാടിനെ രക്ഷിക്കും

ഡോ. ഗോവര്‍ധന്‍

പശ്ചിമഘട്ട മലനിരകളിലെ ജനജീവിതം സുസ്ഥിരമാക്കാനുദ്ദേശിച്ചുള്ള മാധവ് ഗാഡ്കില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചപ്പോള്‍തന്നെ കേരളത്തില്‍ വ്യാജപ്രചരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇതിനുള്ള കാരണം, ഗാഡ്കില്‍ റിപ്പോര്‍ട്ടിന്റെ താഴെപ്പറയുന്ന മൂന്ന് പ്രത്യേകതകളായിരുന്നു. ഒന്നാമതായി, ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തിക ഭരണരീതിയില്‍നിന്നും പാരിസ്ഥിതിക ഭരണരീതിയിലേക്കുള്ള മാറ്റം. രണ്ടാമതായി, ഇന്ന് നിലനില്‍ക്കുന്ന അഞ്ചുവര്‍ഷത്തിലൊരിക്കല്‍മാത്രം ജനങ്ങള്‍ ഇടപെട്ടുള്ള ജനാധിപത്യത്തില്‍നിന്നും ഗ്രാമസഭകളെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള തുടര്‍ച്ചയായ ജനാധിപത്യത്തിലേക്കുള്ള മാറ്റം. മൂന്നാമതായി, ഇന്ന് സ്വയം ഓരോ രാവണന്‍കോട്ടകളായി മാറിയിരിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും ജനപങ്കാളിത്തത്തോടുകൂടിയുള്ളതുമാവണം എന്ന നിര്‍ദ്ദേശം.

തെറ്റിദ്ധരിക്കരുത്. കേരളം ഭരിക്കുന്ന സര്‍ക്കാരിനെയല്ല ഭരണകൂടം എന്ന് വിളിക്കുന്നത്. നിയമസഭയിലുള്ള എല്ലാവരും, അവരുണ്ടാക്കുന്ന നിലപാടുകള്‍ നടപ്പില്‍വരുത്തുന്ന സകല സര്‍ക്കാര്‍ വകുപ്പുകളും, ഇവര്‍ക്കെല്ലാവര്‍ക്കും സമയാസമയങ്ങളില്‍ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന സകലമാന മാഫിയകളും, ഈ സംവിധാനമത്രയും വീണ്ടും വീണ്ടും പുനരുല്പാദിപ്പിക്കാനായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള എല്ലാ ഭരണകൂട സ്ഥാപനങ്ങളും ചേര്‍ന്നതാണ് നമ്മുടെ ഭരണകൂടം.
ഇന്ന് ഇത് എഴുതുമ്പോള്‍ ഈ ഭരണകൂടത്തിന് കീഴില്‍ വയനാട് ഇടുക്കി ജില്ലകളില്‍ ഹര്‍ത്താലാണ്. ഇന്നലെ താമരശ്ശേരി അടിവാരത്ത് പോലീസ്-ഫോറസ്റ്റ് വകുപ്പുകളുടെ വാഹനങ്ങള്‍ കത്തിക്കപ്പെട്ടു. പോലീസ് ആകാശത്തേയ്ക്ക് നിറയൊഴിച്ചു. മറ്റന്നാള്‍ കേരളമാകെത്തന്നെ പ്രതിപക്ഷം ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലാണ്. ധകാര്യവകുപ്പുമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പ്രതിപക്ഷ ഹര്‍ത്താലിനോട് സഹകരിക്കുമെന്ന് പറഞ്ഞുകഴിഞ്ഞു. പലപ്പോഴും ഭരണപക്ഷമെന്നും പ്രതിപക്ഷമെന്നും കള്ളനെന്നും പോലീസെന്നും എന്നുമൊക്കെപ്പറഞ്ഞു ആന്തരിക വൈരുദ്ധ്യമുണ്ടെന്ന് സൂചിപ്പിച്ചിരുന്ന ഭരണകൂടം ഇപ്പോള്‍ ആ മറയെല്ലാം മാറ്റി അതിന്റെ പൂര്‍ണ്ണരൂപത്തില്‍ കേരളസമൂഹത്തിനുമുമ്പില്‍ ആദ്യമായി എത്തിയിരിക്കുകയാണ്.
പശ്ചിമഘട്ട മലനിരകളിലെ ജനജീവിതം സുസ്ഥിരമാക്കാനുദ്ദേശിച്ചുള്ള മാധവ് ഗാഡ്കില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചപ്പോള്‍തന്നെ കേരളത്തില്‍ വ്യാജപ്രചരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇതിനുള്ള കാരണം, ഗാഡ്കില്‍ റിപ്പോര്‍ട്ടിന്റെ താഴെപ്പറയുന്ന മൂന്ന് പ്രത്യേകതകളായിരുന്നു. ഒന്നാമതായി, ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തിക ഭരണരീതിയില്‍നിന്നും പാരിസ്ഥിതിക ഭരണരീതിയിലേക്കുള്ള മാറ്റം. രണ്ടാമതായി, ഇന്ന് നിലനില്‍ക്കുന്ന അഞ്ചുവര്‍ഷത്തിലൊരിക്കല്‍മാത്രം ജനങ്ങള്‍ ഇടപെട്ടുള്ള ജനാധിപത്യത്തില്‍നിന്നും ഗ്രാമസഭകളെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള തുടര്‍ച്ചയായ ജനാധിപത്യത്തിലേക്കുള്ള മാറ്റം. മൂന്നാമതായി, ഇന്ന് സ്വയം ഓരോ രാവണന്‍കോട്ടകളായി മാറിയിരിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും ജനപങ്കാളിത്തത്തോടുകൂടിയുള്ളതുമാവണം എന്ന നിര്‍ദ്ദേശം. ഈ മൂന്ന് കാര്യങ്ങളും നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമൂഹ്യസാഹചര്യങ്ങളില്‍ അമിതലാഭമുണ്ടാക്കുകയും അധികാരം നേടുകയും താന്‍പോരുമയോട് ജീവിക്കുകയും ചെയ്യുന്ന ഏതൊരാളെയും അഥവാ മേല്‍പ്പറഞ്ഞ ഭരണകൂടത്തിന്റെ ഭാഗങ്ങളായ ഏതൊരാളെയും ചൊടിപ്പിക്കുകതന്നെചെയ്യും. ഇതാണ് ഇന്നലെയും ഇന്നും ഇനി വരാനിരിക്കുന്ന നാളുകളിലേയും സമരാഭാസങ്ങളുടെ പിന്‍പുറം.

____________________________________
കേരളത്തില്‍ ഇന്ന് വന്നിറങ്ങുന്ന പ്രവാസി മലയാളികളുടെ പണം മറ്റ് ഏതൊരുസംസ്ഥാനത്തേക്കാളും വലുതാണ്. എന്നിട്ടും നമ്മുടെ കടബാധ്യത കൂടിക്കൊണ്ടേയിരിക്കുന്നു. കേരളത്തില്‍നിന്ന് ഉത്പാദിക്കപ്പെട്ടു എന്ന് നമ്മള്‍ അഭിമാനിക്കുന്ന വസ്തുക്കളെല്ലാം ഈ ഭൂമിയില്‍ ആഴമേറിയ മുറിവുകളാണുണ്ടാക്കുന്നത്. എന്നാല്‍ ഇല്ലാതാകുന്ന മലകള്‍ക്ക് വിലയോ മൂല്യമോ ഇല്ല. അത് എടുക്കുന്നതിന്റേയും കൊണ്ടുപോകുന്നതിന്റെയും വിലയാണ് അതിന്റെ മൂല്യമെന്ന് നമ്മള്‍ എങ്ങനെയോ ധരിച്ചവശായിക്കഴിഞ്ഞു. മലകള്‍മാത്രമല്ല ആഴങ്ങള്‍ എന്നുവിളിച്ചിരുന്ന നീര്‍ത്തടങ്ങളും ഇങ്ങനെതന്നെ. അങ്ങനെ മലകളും ആഴങ്ങളും ചേര്‍ന്ന് മലയാഴമുണ്ടാകുകയും പിന്നീട് അത് മലയാളമായി മാറുകയും ചെയ്ത സംസ്‌കൃതിയാണ് നമ്മുടേത്. അതുകൊണ്ടാണ് മലകളേയും ആഴങ്ങളേയും ഇല്ലാതാക്കുവാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ അതിനെതിരെ ജനാധിപത്യത്തിലൂന്നിയുള്ള ചെറുത്തുനില്‍പ്പ് സാധ്യമാക്കുമായിരുന്ന ഗാഡ്കില്‍കമ്മറ്റി റിപ്പോര്‍ട്ട് ഒരു രാഷ്ട്രീയരേഖയായി മാറുന്നത്. ആ പ്രതീക്ഷയും തല്ലിക്കെടുത്താന്‍ ഭരണകൂടത്തിന് കഴിഞ്ഞെന്നിരിക്കെ, നമ്മുടെ മുന്‍പിലുള്ള ചോദ്യം നമ്മുടെ ഭരണകൂടത്തില്‍നിന്ന് നമ്മുടെ നാടിനെ എങ്ങനെ രക്ഷിക്കും എന്നതുതന്നെയാണ്.
_________________________________ 

മുല്ലപ്പെരിയാര്‍ സമരം മുതല്‍ കേരളത്തിനു പരിചയമുള്ളതാണ് ഈ സമരാഭാസങ്ങള്‍. ഇനിയങ്ങോട്ട് ഏറ്റവും സാക്ഷരതയുള്ളവരെന്ന് അഭിമാനിക്കുന്ന കേരളീയ സമൂഹത്തില്‍ ഏതു തിരഞ്ഞുടുപ്പിനുമുമ്പും ഇതുപോലുള്ള സമരാഭാസങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യാം. എന്നാല്‍ അടുത്തുവരുന്ന ലോകസഭാ തിരഞ്ഞുടപ്പിന് മുന്നോടി എന്നതിനപ്പുറം മറ്റുചില നിര്‍ണ്ണായക സവിശേഷതകള്‍ കൂടിയുണ്ട് ഈ സമരങ്ങള്‍ക്ക്. അതിലാദ്യത്തേത് എല്ലാ മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളുടേയും സാമ്പത്തിക സ്രോതസ്സ് പ്രകൃതിവിഭവങ്ങളുടെ കയ്യേറ്റത്തില്‍നിന്നുണ്ടാകുന്ന മിച്ചമൂല്യമാണെന്ന തിരിച്ചറിവാണ്. രസീതികുറ്റിയും നോട്ടീസുമായിവന്ന് ഒരിച്ചിരി രാഷ്ട്രീയം പറഞ്ഞ് സമൂഹത്തിലെ ഓരോത്തവരില്‍നിന്നും പത്തോ പതിനഞ്ചോ രൂപ വാങ്ങി രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ട അവസ്ഥ ഇന്നില്ല. തൊട്ടടുത്തുള്ള ക്വാറി മുതലാളിയേയോ, റിയല്‍ എസ്റ്റേറ്റുകാരെയോ, മണല്‍മാഫിയേയോ ഒന്നുവിളിച്ചുപറഞ്ഞാല്‍ പാര്‍ട്ടിഓഫീസില്‍ പണമെത്തുന്നത്ര ലളിതമാണ് ഇന്നത്തെ പണപ്പിരിവ്. ആരോടും രാഷ്ട്രീയം പറയേണ്ടുന്ന ബാധ്യതയുമില്ല. സ്വാഭാവികമായിതന്നെ ഈ സാമ്പത്തിക സ്രോതസ്സ് ഭരണകൂടത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതുകൊണ്ടാണ് കഴിഞ്ഞദിവസം ഗാഡ്കില്‍കമ്മറ്റി റിപ്പോര്‍ട്ടിനേയും കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടിനേയും എതിര്‍ത്ത വനംവകുപ്പിന്റെ വാഹനങ്ങള്‍തന്നെ അതേ അഭിപ്രായമുള്ള ജനങ്ങള്‍ കത്തിച്ചത്.
കേരളത്തില്‍ ഇന്ന് വന്നിറങ്ങുന്ന പ്രവാസി മലയാളികളുടെ പണം മറ്റ് ഏതൊരുസംസ്ഥാനത്തേക്കാളും വലുതാണ്. എന്നിട്ടും നമ്മുടെ കടബാധ്യത കൂടിക്കൊണ്ടേയിരിക്കുന്നു. കേരളത്തില്‍നിന്ന് ഉത്പാദിക്കപ്പെട്ടു എന്ന് നമ്മള്‍ അഭിമാനിക്കുന്ന വസ്തുക്കളെല്ലാം ഈ ഭൂമിയില്‍ ആഴമേറിയ മുറിവുകളാണുണ്ടാക്കുന്നത്. എന്നാല്‍ ഇല്ലാതാകുന്ന മലകള്‍ക്ക് വിലയോ മൂല്യമോ ഇല്ല. അത് എടുക്കുന്നതിന്റേയും കൊണ്ടുപോകുന്നതിന്റെയും വിലയാണ് അതിന്റെ മൂല്യമെന്ന് നമ്മള്‍ എങ്ങനെയോ ധരിച്ചവശായിക്കഴിഞ്ഞു. മലകള്‍മാത്രമല്ല ആഴങ്ങള്‍ എന്നുവിളിച്ചിരുന്ന നീര്‍ത്തടങ്ങളും ഇങ്ങനെതന്നെ. അങ്ങനെ മലകളും ആഴങ്ങളും ചേര്‍ന്ന് മലയാഴമുണ്ടാകുകയും പിന്നീട് അത് മലയാളമായി മാറുകയും ചെയ്ത സംസ്‌കൃതിയാണ് നമ്മുടേത്. അതുകൊണ്ടാണ് മലകളേയും ആഴങ്ങളേയും ഇല്ലാതാക്കുവാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ അതിനെതിരെ ജനാധിപത്യത്തിലൂന്നിയുള്ള ചെറുത്തുനില്‍പ്പ് സാധ്യമാക്കുമായിരുന്ന ഗാഡ്കില്‍കമ്മറ്റി റിപ്പോര്‍ട്ട് ഒരു രാഷ്ട്രീയരേഖയായി മാറുന്നത്. ആ പ്രതീക്ഷയും തല്ലിക്കെടുത്താന്‍ ഭരണകൂടത്തിന് കഴിഞ്ഞെന്നിരിക്കെ, നമ്മുടെ മുന്‍പിലുള്ള ചോദ്യം നമ്മുടെ ഭരണകൂടത്തില്‍നിന്ന് നമ്മുടെ നാടിനെ എങ്ങനെ രക്ഷിക്കും എന്നതുതന്നെയാണ്.

Top