തട്ടത്തിന്‍മറയത്ത് : മിശ്രമത പ്രണയത്തിന്റെ രസതന്ത്രം

കെ.കെ. ബാബുരാജ്

മഹത്തായ ഹൈന്ദവ സംസ്കാരത്തിന്റെ പാരമ്പര്യാവകാശം, നായര്‍ജാതിസ്ഥാനം, മാര്‍ക്സിസ്റ്റ്  പാര്‍ട്ടിയുടെ ആള്‍ബലം, സര്‍വ്വോപരി തലശ്ശേരിയിലെ ജനമൈത്രി പോലീസിന്റെ പരിപൂര്‍ണ്ണ പിന്തുണ. ഇത്രമാത്രം സംഘടിത ശക്തികള്‍ ഇയാള്‍ക്ക് പിന്നിലണിനിരക്കുന്നത് പ്രണയം എന്ന ഉദാത്ത ഭാവത്തോടുള്ള ആരാധന കൊണ്ടല്ലെന്ന് ഉറപ്പാണ്. മറിച്ച്, തലശ്ശേരി- കണ്ണൂര്‍ പ്രദേശത്തും കേരളമൊട്ടാകെയും ഹിന്ദുവാദികളായും മാര്‍ക്സിസ്റുകളായും തരാതരം പോലെ നിറം മാറുന്നവരുടെ സ്വൈരവിഹാരത്തിന് തടസ്സമായേക്കുമെന്നു തോന്നുന്ന അബ്ദുല്‍ ഖാദര്‍ എന്ന ‘പുഴുവിനെ’ ചവിട്ടിയരക്കാനാണ് ഈ സംഘംചേരല്‍.. മാത്രമല്ല, മൊഞ്ചത്തികളും ബുദ്ധിമതികളുമായ ഉമ്മച്ചി പെണ്ണുങ്ങളുടെ മേലുള്ള അവകാശം ‘പൊതു’(നായര്‍ ?) സമൂഹത്തിനാണെന്ന് ധരിപ്പിക്കേണ്ടതുമുണ്ട്. ഈ കാര്യം വിനോദിന്റെ മാര്‍ക്സിസ്റ് സഖാക്കള്‍ നേരിട്ടുതന്നെ പറയുന്നുണ്ട്. ‘അയിഷയെ നീയെടുത്തോളൂ, അബ്ദുല്‍ ഖാദറെ ഞങ്ങളെടുത്തോളാം’.

ലയാള സിനിമ തുടക്കം മുതലേ സാംസ്കാരിക മുസ്ലീംങ്ങള്‍ എന്ന പ്രതിനിധാനത്തെ സ്വീകരിക്കാന്‍ സന്നദ്ധത കാണിച്ചിട്ടുണ്ട്. സവര്‍ണ്ണഹിന്ദുക്കളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ മേല്‍ക്കോയ്മയെ വെല്ലുവിളിക്കുന്ന ഒന്നല്ല ഈ പ്രതിനിധാനമെന്നത് കൊണ്ട് മാത്രമല്ല, ഈ സന്നദ്ധത പാലിക്കപ്പെടുന്നത്. നേരെ മറിച്ച്, തങ്ങളുടെ ഇടപാടുകളിലെ ഉറച്ച അനുഭാവികളും കൂട്ടുചങ്ങാതിമാരും മുസ്ലീംങ്ങളാണെന്ന് വരുത്തുന്ന മേലാളിത്ത തന്ത്രത്തിന്റെ ഭാഗമാണിത്. അംഗഭംഗം വന്ന അപരരായി (Crippled others) മുസ്ലീംങ്ങളെ നിര്‍വ്വചിച്ചും നിര്‍മ്മിച്ചുമാണ് ഈ തന്ത്രം നടപ്പിലാക്കുന്നത്. പൊതുധാര സിനിമകളിലും സമാന്തര-ന്യൂ ജനറേഷന്‍ സിനിമകളിലും ഈ അവസ്ഥക്ക് മാറ്റം വന്നതായി കാണുന്നില്ല.

സാംസ്കാരിക മുസ്ലീംങ്ങള്‍ എന്ന പരിഗണന കിട്ടുന്നതിലൂടെ തങ്ങള്‍ ഒതുക്കപ്പെടുകയും വരേണ്യരുടെ ഭാഷയും ഭാവനകളും എടുത്തണിയാന്‍ നിര്‍ബന്ധിതരും ആകുന്നു എന്നു തിരിച്ചറിയുന്ന നിരവധി കര്‍ത്തൃത്വങ്ങള്‍ ഇന്ന് ഇസ്ലാമിക സമൂഹത്തിലുണ്ട്. മറ്റുള്ളവരോട് സംവദിച്ചും ബഹുജന പ്രശ്നങ്ങളില്‍ ഇടപെട്ടും ഇവര്‍ പുതിയതായി ദൃശ്യത കൈവരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം സാന്നിധ്യങ്ങളോട് കടുത്ത അസഹിഷ്ണുതയാണ് അധികാരത്തിലുള്ളവര്‍ കാണിക്കുന്നത്. ദേശവിരുദ്ധത, മതമൌലികവാദം, സദാചാരപോലീസിംഗ് മുതലായ ഭരണകൂട ഭാഷ്യങ്ങളെ ഉപാധിയാക്കിയാണ് ഇവരുടെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. ഇതേ സമയം നമ്മുടെ മതേതര-മാര്‍ക്സിസ്റ് രക്ഷാകര്‍ത്താക്കളാകട്ടെ കൂടുതല്‍ ആഴമേറിയ വംശീയ സൂത്രവാക്യങ്ങള്‍ പുറത്തെടുത്തുകൊണ്ടാണ് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സമകാലീന ഉണര്‍വ്വുകളെ തടസ്സപ്പെടുത്താല്‍ നോക്കുന്നത്.

ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷകക്ഷികള്‍ പലതും പച്ചില പാമ്പുകളെപ്പോലെയാണെന്ന് കാന്‍ഷിറാം വിശേഷിപ്പിക്കുകയുണ്ടായി. വേലക്കാരുടെയും കൂലിക്കാരുടെയും ചെലവില്‍ ബ്രാഹ്മണ്യത്തെ തടിച്ചുകൊഴിപ്പിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് അദ്ദേഹം ഈ രൂപകം ഉപയോഗിച്ചത്. ഇതേപോലെ, പുതുസാമൂഹികതയുടെ ചെലവില്‍ നവ വരേണ്യവാദവും കീഴാള-സ്ത്രീവിരുദ്ധതയും ഇസ്ലാമിനോടുള്ള ശത്രുതയും കൊഴുപ്പിക്കുന്ന സിനിമ കാഴ്ചകളെയാണ് കേരളത്തില്‍ ‘ന്യൂ ജനറേഷന്‍’ സിനിമകളായി വാഴ്ത്തുന്നത്. ഇപ്പോള്‍ പ്രബലമായി മാറിക്കഴിഞ്ഞിട്ടുള്ള നവ വരേണ്യതയെന്നത് സാമ്പത്തിക കുറ്റകൃത്യങ്ങളോടും ലൈംഗികമായ ഉപഭോഗപരതയോടും കണ്ണിചേര്‍ന്നതാണ്. ഫെമിനിസ്റ് ജാര്‍ഗണുകള്‍ ഉപയോഗിച്ച് ഇതിനെ ന്യായീകരിക്കുന്നതാണ് ‘22 ഫീമെയില്‍ കോട്ടയം’ എന്ന പടം. ആദിവാസികളെ അക്രമാസക്തമായി നിശബ്ദീകരിക്കുന്ന സിനിമയാണ് ‘സോള്‍ട്ട് ആന്റ് പെപ്പര്‍’. മുസ്ലീംങ്ങളെ സവര്‍ണ്ണ കാഴ്ചക്ക് വിധേയമാക്കുന്നതാണ് ‘ഉസ്താദ് ഹോട്ടല്‍’.

ഇതേപോലുള്ള സിനിമകളുടെ അണിയറയിലുള്ളവരും പുറത്തെ ആഘോഷക്കാരും ഏതെങ്കിലും വിധത്തില്‍ പുതുസാമൂഹികതയോട് ആത്മബന്ധം പുലര്‍ത്തുന്നവരല്ലെന്ന് കാണാം. വര്‍ത്തമാനകാല മനുഷ്യാവസ്ഥകളില്‍ നിന്നും അകന്നുമാറി വാര്‍പ്പുമാതൃകളെ പരിഗണിക്കുകയും മാധ്യമ പ്രതീതികളെ ഉപയോഗപ്പെടുത്തി ജനപ്രിയത കൈവരിക്കുന്നവരുമാണിവര്‍. മുസ്ലീം പേരുകാരായ ചില സംവിധായകരും നടന്മാരും സാങ്കേതിക വിദഗ്ധരും കൂട്ടത്തില്‍ ഉണ്ടെന്നതാണ് മേന്മയായി ഉന്നയിക്കപ്പെടുന്നത്. ഇവരില്‍ മിക്കവരും സാംസ്കാരിക മുസ്ലീംമെന്ന സവര്‍ണ്ണ പരിരക്ഷയെ ഏറ്റിനടക്കുകയാണെന്നതാണ് വസ്തുത. ഇത്തരക്കാര്‍ക്ക് മാത്രമേ ദൃശ്യത നല്‍കുകയുള്ളു എന്ന മലയാള സിനിമയുടെ യഥാര്‍ത്ഥ ‘രഹസ്യം’ ഇപ്പോഴും തുടരുകതന്നെയാണ്.

_________________________________________________________________________________

പുതുസാമൂഹികതയുടെ ചെലവില്‍ നവ വരേണ്യവാദവും കീഴാള-സ്ത്രീവിരുദ്ധതയും ഇസ്ലാമിനോടുള്ള ശത്രുതയും കൊഴുപ്പിക്കുന്ന സിനിമ കാഴ്ചകളെയാണ് കേരളത്തില്‍ ‘ന്യൂ ജനറേഷന്‍’ സിനിമകളായി വാഴ്ത്തുന്നത്. ഇപ്പോള്‍ പ്രബലമായി മാറിക്കഴിഞ്ഞിട്ടുള്ള നവ വരേണ്യതയെന്നത് സാമ്പത്തിക കുറ്റകൃത്യങ്ങളോടും ലൈംഗികമായ ഉപഭോഗപരതയോടും കണ്ണിചേര്‍ന്നതാണ്. ഫെമിനിസ്റ് ജാര്‍ഗണുകള്‍ ഉപയോഗിച്ച് ഇതിനെ ന്യായീകരിക്കുന്നതാണ് ‘22 ഫീമെയില്‍ കോട്ടയം’ എന്ന പടം. ആദിവാസികളെ അക്രമാസക്തമായി നിശബ്ദീകരിക്കുന്ന സിനിമയാണ് ‘സോള്‍ട്ട് ആന്റ് പെപ്പര്‍’. മുസ്ലീംങ്ങളെ സവര്‍ണ്ണ കാഴ്ചക്ക് വിധേയമാക്കുന്നതാണ് ‘ഉസ്താദ് ഹോട്ടല്‍’.

_________________________________________________________________________________

മുകളില്‍പറഞ്ഞ എല്ലാ ചേരുവകളും ഉള്ളതിനാല്‍ ന്യൂ ജനറേഷന്‍ എന്ന ജനുസില്‍ ഉള്‍പ്പെടുത്താവുന്ന സിനിമയാണ് ‘തട്ടത്തില്‍ മറയത്ത്.’ സമകാലീന കേരളത്തിലെ യൂത്ത് കള്‍ച്ചറിനെ രേഖപ്പെടുത്തുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാനപ്പെട്ട വശം. ‘മലര്‍വാടി ആര്‍ട്സ് ക്ളബ്’ എന്ന സിനിമയിലൂടെ ഇത്തരം കാഴ്ചക്ക് തുടക്കം കുറിച്ച വിനീത് ശ്രീനിവാസനാണ് സംവിധായകര്‍. വടക്കന്‍കേരളത്തിലെ ഇടത്തരക്കാരും താഴ്ന്ന തട്ടിലുമുള്ള യുവജനങ്ങളെ സിനിമാഫാന്‍സുകളും റിയാലിറ്റിഷോ മതിഭ്രമക്കാരുമാക്കി മാറ്റുന്നതാണ് ‘മലര്‍വാടി ആര്‍ട്സ് ക്ളബ്’. ഇവിടെ നിന്നും മുന്നോട്ടുപോയി, മാര്‍ക്സിസാനന്തര ദിശയിലെ കേരളീയയുവജനങ്ങളെ ജാതീയമായ അടിമത്തം പേറുന്നവരും സാഡോ മസോക്കിസ്റുകളുമായി പുനര്‍ നിര്‍ണ്ണയിക്കുന്ന സാംസ്കാരിക ഫാഷിസത്തിനാണ് തട്ടത്തില്‍ മറയത്തിലൂടെ വിനീത് ശ്രീനിവാസന്‍ കയ്യൊപ്പ് ചാര്‍ത്തിയിട്ടുള്ളത്.

മുസ്ലീമിന്റെ അപരജീവിതവും രാഷ്ട്രീയ ഇസ്ളാമും

അറബ് നാടുകളിലെ ഇസ്ലാമിക സമൂഹങ്ങളെപ്പറ്റി യൂറോപ്യന്‍ പോപ്പുലര്‍ കള്‍ച്ചര്‍ രൂപപ്പെടുത്തിയിട്ടുള്ള സങ്കല്പനങ്ങളെപ്പറ്റി വിപുലമായി അന്വേഷിച്ചിട്ടുള്ള സാമൂഹിക ചിന്തകനാണ് പ്രൊഫസര്‍ ജാക്ക് ഷാഹീന്‍. ഹോളിവുഡിന്റെ തുടക്കം മുതല്‍ ഇസ്ലാം പ്രതിനിധാനപ്പെടുന്ന തൊള്ളായിരത്തോളം സിനിമകളെ അദ്ദേഹം പരിശോധിക്കുകയുണ്ടായി. ഈ സിനിമകളിലെല്ലാം നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന കോഡുകളും ചിഹ്നങ്ങളും പ്രതിപാദന വ്യവസ്ഥകളും സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് അദ്ദേഹം എഴുതുന്നു. ‘ഒരു നൂറ്റാണ്ടിലേറെയായി ഹോളിവുഡ് ആവര്‍ത്തനത്തെ ഒരു ബോധനോപാധിയായി ഉപയോഗിച്ചുകൊണ്ട്, ചലച്ചിത്രാസ്വാദകരെ വീണ്ടും വീണ്ടുമുള്ള ആവര്‍ത്തനങ്ങളിലൂടെ, അറബ് ജനതയെ കുറിച്ച് കുഴപ്പം പിടിച്ചതും അപകടകരവുമായ ഒരു ചിത്രം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു’.1.
പ്രൊഫസര്‍ ഷാഹീന്‍ ചൂണ്ടിക്കാട്ടിയതിന് സമാനമായ വിധത്തില്‍, ഇസ്ലാമിനെയും മുസ്ലീം സമുദായത്തെയും ചിത്രീകരിക്കാന്‍ മലയാള സിനിമയും പഴയ സവര്‍ണ്ണ മേധാവിത്വത്തിന്റെ കാഴ്ചയെ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. വിനീത് ശ്രീനിവാസനും ഇതേ ആവര്‍ത്തനവും മുന്‍വിധികളും നിരത്തി  മുസ്ലീമിന്റെ അപരജീവിതത്തിന്റെ സിനിമ കാഴ്ചയൊരുക്കിയിരിക്കുന്നു.
അപരത്വം ഈ സമുദായത്തിന് മീതേ കെട്ടിവെച്ചതല്ല, അവരില്‍ സഹജമായിട്ടുള്ളതാണെന്ന് വരുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സൂചകമാണ് മുസ്ലീം  സ്ത്രീയുടെ അസ്വാതന്ത്യ്രത്തെപ്പറ്റി ‘പൊതു’ (?) സമൂഹത്തിനുള്ള ഉല്‍കണ്ഠ. മുസ്ലീം സ്ത്രീകള്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും തടവറയിലാണെന്ന് പൊതു സമൂഹം നിശ്ചയിച്ചിട്ടുണ്ട്. തടവറ കാവല്‍ക്കാര്‍ ബാപ്പയോ ഉപ്പയോ മുല്ലാക്കയോ മതമൌലികവാദ പ്രസ്ഥാനമോ ആണ്. മലയാള സിനിമ ഏറ്റവുമധികം ഉല്‍ക്കണ്ഠ കാണിച്ചിട്ടുള്ള മുസ്ലീം സ്ത്രീയുടെ അസ്വാതന്ത്യ്രത്തിന്റെ പ്രശ്നവും അതിനുള്ള പരിഹാരവുമാണ് ഈ സിനിമയും കൈകാര്യം ചെയ്യുന്ന വിഷയം.

മിക്കവാറും എല്ലാ സിനിമകളിലും മുസ്ലീം സ്ത്രീയുടെ മോചനത്തിനായുള്ള യുദ്ധം നടക്കുന്നത് പാരമ്പര്യവും പുരോഗമനവും തമ്മിലാണ്. ഈ സിനിമയുടെ വ്യത്യാസമെന്നത് പാരമ്പര്യത്തിന്റെ സ്ഥാനത്ത് പുതിയൊരു ശത്രുവിനെ പ്രതിഷ്ഠിച്ചതാണ്. രാഷ്ട്രീയ ഇസ്ലാമാണ് ഈ ശത്രു. ‘അന്‍വര്‍’ എന്ന സിനിമയില്‍ അമല്‍നീരദ് ഈ ശത്രുവിനെ തിരിച്ചറിയുകയും കനത്ത അക്രമണപരത പ്രയോഗിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ ഇസ്ലാമിനെ മാളത്തില്‍ നിന്നും പുകച്ചുചാടിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള വംശീയമറുമരുന്നായാണ് പ്രണയത്തെ അമല്‍നീരദും വിനീത് ശ്രീനിവാസനും ഉപയോഗിക്കുന്നത്. അന്‍വറിലെ പ്രണയവും ഏറ്റുമുട്ടലും നടക്കുന്നത് നിഷ്ക്കളങ്കരായ മതേതര മുസ്ലീംങ്ങളും നിഗൂഢരായ മതമൌലികവാദ മുസ്ലീംങ്ങളും തമ്മിലാണ്. ഈ സിനിമയിലാകട്ടെ, പ്രണയം നടക്കുന്നത് നായര്‍ ആണും മുസ്ലീം പെണ്ണും തമ്മിലും സംഘര്‍ഷമുണ്ടാകുന്നത് രാഷ്ട്രീയ ഇസ്ലാമും മാര്‍ക്സിസ്റുകാരും തമ്മിലുമാണ്.
അധിനിവേശ ശക്തികള്‍ തങ്ങള്‍ ചെയ്യുന്നത് ധാര്‍മ്മികമായി ശരിയും രാഷ്ട്രീയമായി ദിശാബോധമുള്‍ക്കൊള്ളുന്നതുമാണെന്ന് അവകാശപ്പെടാറുണ്ട്. 9/11 നുശേഷം, ഇസ്ലാമിനെ പറ്റിയുള്ള പാശ്ചാത്യപൊതുബോധ നിര്‍മ്മിതിയില്‍ അധിനിവേശത്തെ ന്യായീകരിക്കുന്ന മൂന്ന് പ്രധാനപ്പെട്ട സൂചകങ്ങള്‍ക്ക് പ്രാധാന്യം കിട്ടിയിട്ടുള്ളതായി ഷെറീന്‍ റസാക്ക് എന്ന എഴുത്തുകാരി വിലയിരുത്തുന്നു2. അപകടകാരിയായ മുസ്ലീം പുരുഷന്‍ (dangerous muslim male) അപകടത്തില്‍പെട്ട മുസ്ലീം സ്ത്രീ (imperilled muslim woman) സംസ്കാര സമ്പന്നനായ യൂറോപ്യന്‍ പുരുഷന്‍ (cultured european male) എന്നിവയാണിവ.

വിനീത് ശ്രീനിവാസന്‍ പഴയ വാര്‍പ്പ് മാതൃകകളെ വിടാതെ തന്നെ, ഇസ്ളാമോ ഫോബിയായുടെ പുത്തന്‍ അധിനിവേശ സൂത്രവാക്യങ്ങളെ അതേപടി ഇറക്കുമതി ചെയ്തിരിക്കുകയാണ്. അപകടകാരിയായ മുസ്ലീം പുരുഷന്റെ സ്ഥാനത്ത് ഈ പടത്തിലുള്ളത് ജെ.ഡി.എഫ് എന്ന തീവ്രവാദി സംഘടനയുടെ നേതാവായ അബ്ദുല്‍ ഖാദറാണ്. അപകടത്തില്‍പെട്ട മുസ്ലീം സ്ത്രീയായി അയിഷ. അവളെ രക്ഷിച്ച് സ്വാതന്ത്യ്രത്തിലേക്ക് നയിക്കുന്ന, നായര്‍ ജാതിക്കാരനായ നായകന്‍ വിനോദ്.

ഹിന്ദു + കമ്മ്യൂണിസം = സാഡോ മസോക്കിസം

കേരളത്തിലെ സിനിമകളിലും സാഹിത്യകൃതികളിലും പ്രതിപാദിക്കപ്പെടുന്ന മിശ്ര ജാതി/മിശ്ര മത പ്രണയങ്ങളും വിവാഹങ്ങളും പ്രത്യേക രീതിയില്‍ തയ്യാര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി കാണാം. അവ വരേണ്യ നായകന്റെയോ നായികയുടേയോ സംസ്കാരത്തിലേക്ക് ഇണയുടെ ’ആരോഹണമായിട്ടാണ്’ വിഭാവന ചെയ്യപ്പെടുന്നത്. കുമാരനാശാന്റെ ദുരവസ്ഥ സാവിത്രിയുടെ സംസ്കാരസമ്പന്നതയിലേക്ക് ചാത്തന്‍ ആരോഹിക്കപ്പെടുന്നതിനെയാണല്ലോ പ്രതിപാദിക്കുന്നത്.
കുമാരനാശാനും മറ്റും കണ്ട ആരോഹണത്തില്‍ നിന്നും വ്യത്യസ്തമായി, ജാതിയുടെ അധികാരമുറപ്പിക്കുന്ന ഹിംസാത്മകമായ ഒരു ഇടപാടായാണ് ഈ സിനിമ മിശ്ര ജാതി/ മിശ്ര മത പ്രണയത്തെ കാണുന്നത്. വിനോദ് എന്ന ചെറുപ്പക്കാരന്‍ ഈ യജ്ഞത്തിന് യോഗ്യനാവുന്നത് അയാള്‍ എസ്.എഫ്.ഐ ക്കാരനും കമ്മ്യൂണിസ്റ് തറവാടിയുമായതിനാല്‍ മാത്രമല്ല, നായരുമായതിനാലാണെന്ന് സിനിമ കല്പിക്കുന്നു.
താഴ്ന്ന ഇടത്തരം കുടുംബപശ്ചാത്തലമുള്ള വിനോദ് മുസ്ലീംസുഹൃത്തിന്റെ വീട്ടില്‍ ഒരു ചടങ്ങിന് എത്തുന്നു. അവിടെവെച്ച് അയിഷയെ അറിയാതെ തട്ടിവീഴ്ത്തുകയും അവള്‍ ആശുപത്രിയിലാവുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തിലാരംഭിച്ച വൈകാരിക പ്രണയം സാമൂഹിക പ്രമേയമാകുന്നതിനെയാണ് സിനിമ ദൃശ്യപ്പെടുത്തുന്നത്.
വിനോദുമായിട്ടുള്ള അയിഷയുടെ കൂട്ടിമുട്ടലിന്റെ ദൃശ്യങ്ങള്‍ ഹിന്ദുമന്ത്രോച്ചാരണങ്ങളുടെ മുഴക്കത്തിലാണ് സന്നിവേശിപ്പിച്ചിട്ടുള്ളത്. മുസ്ലീം അപരത്വത്തിന്റെ ഇടത്തിലേക്ക് നായര്‍ ജാതീയ പ്രമാണിത്വം കടന്നുവരുമ്പോള്‍ ഉണ്ടാവുന്ന ഗതിമാറ്റത്തെയാണ് കൂട്ടിമുട്ടല്‍ അടയാളപ്പെടുത്തുന്നത്. വിനോദിന്റെ ജാതിസ്ഥാനം ഹിന്ദുവിന്റെ സാംസ്കാരിക മേന്മയെ ഉള്‍ക്കൊള്ളുന്നതായി മന്ത്രങ്ങള്‍ ധ്വനിപ്പിക്കുന്നു. വിദ്യാഭ്യാസത്തിലും സമ്പത്തിലും സൌന്ദര്യത്തിലും അയാളെക്കാളും വളരെയധികം ഉയര്‍ന്ന നിലയിലുള്ളവളാണ് അയിഷ. എങ്കിലും അവളുടെ മുഴുവന്‍ പ്രത്യേകതകളെയും റദ്ദാക്കാന്‍ പര്യാപ്തമാണ് അയാളുടെ ജാതിസ്ഥാനം.

ഹിന്ദുവിന്റെ സാംസ്കാരിക മൂലധനവും നായര്‍ എന്ന ജാതിസ്ഥാനവും കയ്യിലുള്ളതിനാല്‍ എല്ലാത്തരം പിന്നാക്കാവസ്ഥകളും മറികടന്ന ആളായി വിനോദിനെ സിനിമ പ്രതിഷ്ഠിക്കുന്നു. ഇയാള്‍ ഇടപെടുന്ന പശ്ചാത്തലങ്ങള്‍ തലശ്ശേരി -പയ്യന്നൂര്‍- കണ്ണൂര്‍ പ്രദേശങ്ങളാണ്. ഇവിടെയാകമാനം ചുവന്ന തോരണങ്ങള്‍, കമാനങ്ങള്‍, മാര്‍ക്സിസ്റ് കാര്‍ന്നോക്കന്മാരുടെ ഫോട്ടോകള്‍, പാര്‍ട്ടി ഓഫീസുകള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, ചുവരെഴുത്തുകള്‍ എന്നിവ കാണാം. ഇവിടെയെല്ലാം ഹിന്ദുവായല്ല അയാള്‍ പെരുമാറുന്നത്. കമ്മ്യൂണിസ്റ്കാരനായിട്ടാണ്. എന്നാല്‍, ഈ ഇടപാടുകളിലെല്ലാം അയാളുടെ ജാതിയെ പരമാവധി ഉന്നയിച്ചുകൊണ്ട് മറ്റുള്ളവരെ നിശബ്ദീകരിക്കുകയാണ് സിനിമ ചെയ്യുന്നത്.

സിനിമയുടെ തുടക്കത്തില്‍ കണ്ട ഹിന്ദുവിന്റെ സാംസ്കാരിക മേന്മ പിന്നീട് പ്രത്യക്ഷപ്പെടുന്നത് വിനോദിന്റെ കുടുംബത്തെയും അമ്മയെയും കാണിക്കുമ്പോഴാണ്. വീട്ടില്‍ നിന്നും അച്ഛനോട് കശപിശയുണ്ടാക്കി ഇറങ്ങിപ്പോയ വിനോദ് അമ്മയെ കാണാന്‍ ചെല്ലുന്നു. അതീവ സാന്ദ്രമായ ഹിന്ദു ആരാധനയുടെ പരിസരത്ത് ഇരിക്കുന്ന അമ്മ, കമ്മ്യൂണിസ്റ് ത്യാഗിയായ അച്ഛന് വേണ്ടി ശാഠ്യമുപേക്ഷിക്കണമെന്നു മകനോട് ആവശ്യപ്പെടുന്നു. സംഘര്‍ഷവുമില്ലാതെ മകന്‍ അമ്മ പറയുന്നത് അനുസരിക്കുന്നു. കുറവുകളുണ്ടെങ്കിലും സ്വാതന്ത്യത്തിന് വിലങ്ങില്ലാത്ത ഇവരുടെ കുടുംബത്തില്‍ തനിക്ക് നിസ്ക്കരിക്കാന്‍ ഒരു പായ തരുമോ എന്നാണ് അയിഷ യാചിക്കുന്നത്.

_________________________________________________________________________________

ഹിന്ദുവിന്റെ സാംസ്കാരിക മൂലധനവും നായര്‍ എന്ന ജാതിസ്ഥാനവും കയ്യിലുള്ളതിനാല്‍ എല്ലാത്തരം പിന്നാക്കാവസ്ഥകളും മറികടന്ന ആളായി വിനോദിനെ സിനിമ പ്രതിഷ്ഠിക്കുന്നു. ഇയാള്‍ ഇടപെടുന്ന പശ്ചാത്തലങ്ങള്‍ തലശ്ശേരി -പയ്യന്നൂര്‍- കണ്ണൂര്‍ പ്രദേശങ്ങളാണ്. ഇവിടെയാകമാനം ചുവന്ന തോരണങ്ങള്‍, കമാനങ്ങള്‍, മാര്‍ക്സിസ്റ് കാര്‍ന്നോക്കന്മാരുടെ ഫോട്ടോകള്‍, പാര്‍ട്ടി ഓഫീസുകള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, ചുവരെഴുത്തുകള്‍ എന്നിവ കാണാം. ഇവിടെയെല്ലാം ഹിന്ദുവായല്ല അയാള്‍ പെരുമാറുന്നത്. കമ്മ്യൂണിസ്റ്കാരനായിട്ടാണ്. എന്നാല്‍, ഈ ഇടപാടുകളിലെല്ലാം അയാളുടെ ജാതിയെ പരമാവധി ഉന്നയിച്ചുകൊണ്ട് മറ്റുള്ളവരെ നിശബ്ദീകരിക്കുകയാണ് സിനിമ ചെയ്യുന്നത്.

_________________________________________________________________________________

യഥാര്‍ത്ഥത്തില്‍ ഈ പടത്തില്‍ പ്രണയം തന്നെയില്ല. പെണ്ണ് എന്നാല്‍ ‘മൊഞ്ച്’ ആണെന്നും ചൂടുള്ള ചിക്കന്‍ ബിരിയാണിയാണെന്നും കരുതുന്നയാളാണ് നായകന്‍. ഇയാളുടെ സാഡോ മസോക്കിസം കടുത്ത മാനറിസങ്ങളായി പ്രകടിപ്പിക്കുന്നതിനെയാണ് പ്രണയമായി തെറ്റിദ്ധരിപ്പിക്കുന്നത്. ഈ പടം ‘മലയാളികളുടെ വീക്ക്നെസ്സ്’ ആണെന്ന പരസ്യവാചകവും ഈ യാഥാര്‍ത്ഥ്യത്തെയാണ് വെളിപ്പെടുത്തുന്നത്. പൊതുധാര സിനിമകളില്‍ ഉപയോഗിച്ച് മുഷിഞ്ഞ ഫ്രെയിമുകളും, പഴഞ്ചന്‍ ഭാവഗാനങ്ങളും, പൈങ്കിളിസംഗീതവും സര്‍വ്വോപരി; മുസ്ലീംസ്ത്രീയായി അഭിനയിച്ച നടിയെ അകന്നുനിന്നുനോക്കി വായില്‍വെള്ളമൂറ്റിക്കുന്ന ക്യാമറകണ്ണുകളും ഈ വീക്ക്നെസ്സിനെ പെരുപ്പിക്കുന്നു.

ഈ സാഡോ മസോക്കിസ്റ് കാഴ്ച തുടങ്ങുന്നത്, കണ്ണൂര്‍ കടപ്പുറത്ത് രണ്ട് കുട്ടികള്‍ നടത്തുന്ന സംഭാഷണത്തിലൂടെയാണ്. തൊട്ടടുത്ത് കളിച്ചുകൊണ്ടിരിക്കുന്ന തട്ടമിട്ട പെണ്‍കുട്ടിയെ നോക്കി അവള്‍ എത്രമാത്രം മൊഞ്ചത്തിയാണെന്നും അവളെ കല്യാണം കഴിക്കുന്നത് താനായിരിക്കുമെന്നും ഒരാണ്‍കുട്ടി പറയുന്നു. ഈ കുട്ടി വളര്‍ന്നു വലുതായി അയിഷയെ കണ്ടുമുട്ടുമ്പോള്‍ നിര്‍ണ്ണായകമായി സഹായിക്കുന്നത് ഒരു കൊച്ചുപെണ്‍കുട്ടിയാണ്. കണ്ണൂര്‍ കടപ്പുറത്തായാലും ആശുപത്രി പരിസരത്തായാലും പ്രണയത്തെ നിര്‍ണ്ണയിക്കാന്‍ കുട്ടികള്‍ ഉപാധിയാകുന്നത് നിഷ്കളങ്കതയായി കാണേണ്ടതില്ല. ചോദനാപരമായ ആസക്തിയായും പുരുഷന്റെ നിശ്ചയത്തിന് അകത്തായും പ്രണയത്തെ കാണുന്ന ഏകാധിപത്യമനോഭാവമാണ് ഇവിടെ ശൈശവ നിഷ്ക്കളങ്കതയുടെ മറപറ്റി ഉയര്‍ത്തുന്നത്.

മുസ്ളീം സ്ത്രീയുടെ മേലുള്ള അവകാശം

ടി.പി ചന്ദ്രശേഖരന്റെ വധത്തിന് ശേഷം കേരളത്തില്‍ വ്യാപകമായി പ്രചരിച്ച പോസ്റര്‍ വാചകമാണ്. ‘കൊല്ലാം പക്ഷേ കീഴടക്കാന്‍ കഴിയില്ല’. ഈ വാചകം പതിച്ച ചെഗുവേരയുടെ ചിത്രത്തോട് വിനോദിനെ സാമ്യപ്പെടുത്തുന്ന നിരവധി ഷോട്ടുകളുണ്ട് ചിത്രത്തില്‍. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് മുഖ്യധാര ഇടതുപക്ഷ കക്ഷിയുടെ അക്രമണത്തിന് വിധേയമായിട്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍ക്ക് രക്തസാക്ഷിപരിവേഷം നല്‍കുന്ന അട്ടിമറിയാണ് ഇത്തരം ഷോട്ടുകളിലൂടെ ഉദ്ദേശിക്കപ്പെടുന്നത്.
ചെഗുവേരയോട് സാദൃശ്യപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ കഥാനായകന്‍ നടത്തിയ വീരകൃത്യമെന്താണ്? അയാള്‍ ചിട്ടയോടെ ജീവിക്കുന്ന ഒരു മുസ്ളീം പെണ്‍കുട്ടിയുടെ വീട്ടില്‍ അര്‍ദ്ധരാത്രി മതില് ചാടിയെത്തി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അയാളെ കണ്ട് പോലീസിലേല്പിച്ചു. അവിടെ വെച്ചയാള്‍ പോലീസുകാരനെ തല്ലുന്നു. പുറത്തിറങ്ങി കൂട്ടുകാരെയും പാര്‍ട്ടിക്കാരെയും സംഘടിപ്പിച്ചു ആ കുടുംബത്തിന് എതിരെ പ്രവര്‍ത്തിക്കുന്നു. ആ കുട്ടിയുടെ മൂത്താപ്പയെ ‘തീവ്രവാദി’യായും നാട്ടുകാരെ

‘സദാചാരപോലീസു’കാരായും വര്‍ണ്ണിക്കുന്നു. ഇയാളെയും ചെഗുവേരയെയും ഒന്നായി കാണണമെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നതിന് കാരണം, കേരളത്തിലെ ക്യാമ്പസുകളിലെ മുഖ്യധാര ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായതിനാലാവാം.
കഥാപുരുഷന്‍ ഒരു നിരാശ കാമുകനായി അലഞ്ഞ് നടക്കാതിരിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കുക. മഹത്തായ ഹൈന്ദവ സംസ്കാരത്തിന്റെ പാരമ്പര്യാവകാശം, നായര്‍ജാതിസ്ഥാനം, മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ ആള്‍ബലം, സര്‍വ്വോപരി തലശ്ശേരിയിലെ ജനമൈത്രി പോലീസിന്റെ പരിപൂര്‍ണ്ണ പിന്തുണ. ഇത്രമാത്രം സംഘടിത ശക്തികള്‍ ഇയാള്‍ക്ക് പിന്നിലണിനിരക്കുന്നത് പ്രണയം എന്ന ഉദാത്ത ഭാവത്തോടുള്ള ആരാധന കൊണ്ടല്ലെന്ന് ഉറപ്പാണ്. മറിച്ച്, തലശ്ശേരി- കണ്ണൂര്‍ പ്രദേശത്തും കേരളമൊട്ടാകെയും ഹിന്ദുവാദികളായും മാര്‍ക്സിസ്റുകളായും തരാതരം പോലെ നിറം മാറുന്നവരുടെ സ്വൈരവിഹാരത്തിന് തടസ്സമായേക്കുമെന്നു തോന്നുന്ന അബ്ദുല്‍ ഖാദര്‍ എന്ന ‘പുഴുവിനെ’ ചവിട്ടിയരക്കാനാണ് ഈ സംഘംചേരല്‍.. മാത്രമല്ല, മൊഞ്ചത്തികളും ബുദ്ധിമതികളുമായ ഉമ്മച്ചി പെണ്ണുങ്ങളുടെ മേലുള്ള അവകാശം ‘പൊതു’(നായര്‍ ?) സമൂഹത്തിനാണെന്ന് ധരിപ്പിക്കേണ്ടതുമുണ്ട്. ഈ കാര്യം വിനോദിന്റെ മാര്‍ക്സിസ്റ് സഖാക്കള്‍ നേരിട്ടുതന്നെ പറയുന്നുണ്ട്. ‘അയിഷയെ നീയെടുത്തോളൂ, അബ്ദുല്‍ ഖാദറെ ഞങ്ങളെടുത്തോളാം’.

വിനോദിന്റെ കൂട്ടുകാരനായ അബു എന്ന മുസ്ലീംമാണ് മൊത്തം ഇടപാടുകളുടെയും സ്റിയറിംഗ് പിടിക്കുന്നത്. അംഗഭംഗം വന്ന അപരത്വത്തിന്റെ സര്‍വ്വലക്ഷണങ്ങളും ഈ കഥാപാത്രത്തില്‍ കാണാം. തലശ്ശേരി-പയ്യന്നൂര്‍ പ്രദേശത്തെ മുസ്ളീംങ്ങളുടെ സംഘടിത ശേഷിയെയും സാംസ്കാരികമായ പ്രത്യേകതകളെയും നിഷ്പ്രഭമാക്കിക്കൊണ്ട് വിനോതിന്റെ ഉദ്ദേശ്യം നടക്കുക എളുപ്പമല്ല. ഈ പിരിമുറുക്കത്തെ അതിജീവിക്കാന്‍ കഴിയുന്ന വികടത്തരങ്ങളും, ചതിപ്രയോഗങ്ങളും, സംഘം ചേരലും, പര്‍ദ്ദാഷോപ്പ് ഉത്ഘാടനവും, ദഫ്മുട്ട്പഠനവും എല്ലാം തന്നെ അബുവിനെ കരുവാക്കിയാണ് നടത്തുന്നത്.
ഇസ്ലാമികമായ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുന്ന മുസ്ളീം പെണ്‍കുട്ടികള്‍ പ്രേമം പോലുള്ള കാര്യങ്ങള്‍ക്ക് വഴങ്ങുകയില്ലെന്ന പേടി വിനോദിനും സംഘത്തിനുമുണ്ട്. അവരുടെ എല്ലാ ആശങ്കകളെയും കൊഴിച്ചുകളഞ്ഞുകൊണ്ട് വിനോദിനോടുള്ള പ്രണയത്തെ അയിഷ ഏറ്റുപറയുന്നു. മുസ്ലീം സ്ത്രീ അപകടത്തില്‍ പെട്ടവളാണെന്ന അധിനിവേശയുക്തിയെ ഉറപ്പിക്കുന്ന വിധത്തിലാണ് ഈ ഷോട്ടുകള്‍ എടുത്തിട്ടുള്ളത്. ഈ ഘട്ടത്തില്‍ ‘മിസ്റര്‍ നായര്‍’ എന്നു കൂട്ടുകാരനെ അഭിസംബോധന ചെയ്തുകൊണ്ട് അബു തന്റെ സവര്‍ണ്ണസേവകത്വം പ്രകടിപ്പിക്കുന്നു.

പ്രണയം സാഹിത്യകൃതികളിലും ചലച്ചിത്ര ആവിഷ്കാരങ്ങളിലും പ്രമേയമാകുന്നത്, അതിരുകളെ മറികടക്കാനും ആകാശങ്ങള്‍ തേടാനുമുള്ള സവിശേഷമായ ഭാവം മൂലമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. എങ്കിലും, ഇത്തരം ഭാവനകളില്‍ അടിത്തട്ടിലെ ജനതക്ക് ഇടം കിട്ടിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. മിശ്രമത പ്രണയം എങ്ങിനെയാണ് ജാതിയുടെ അതിരുകളില്‍വച്ചു വഴുതിപ്പോകുന്നതെന്ന് ‘ഐഡന്ററി കാര്‍ഡ്’ എന്ന കവിതയിലൂടെ എസ്. ജോസഫ് ആകുലപ്പെടുന്നുണ്ട്. ഇത്തരം അടയാളങ്ങളൊന്നുമില്ലാത്ത തട്ടത്തിന്‍മറയത്ത് ഉന്നയിക്കുന്നത് മറ്റൊരു പ്രമേയം തന്നെയാണ്. മാര്‍ക്സിസാനന്തര കേരളത്തിലെ കീഴാളരും ഇടത്തരക്കാരുമായ യുവജനങ്ങളെ പുത്തന്‍ ധൈക്ഷണിക-നൈതികബോധ്യങ്ങളില്‍നിന്നും അകറ്റി,വരാനിരിക്കുന്ന സവര്‍ണ്ണഫാഷിസത്തിന്റെ കരുതല്‍സേനയാക്കി മാറ്റുകയെന്നതാണത്. നവ വരേണ്യതയുടെ ഈ ലക്ഷ്യം വിജയം വരിക്കുന്നുവെന്നതിന്റെ തെളിവാണ് മുഖ്യധാര മാധ്യമങ്ങളും ചാനലുകളും കനിഞ്ഞു നല്‍കുന്ന പ്രശംസകള്‍.

  • സൂചനകള്‍
  • 1. Reel Bad Arabs: Jack Shaheen-.(Olive Branch Press- 2001)
  • 2. Casting out: The eviction of muslims from western law and politics- sherene Razzack (University of Toronto press- 2008)

(കടപ്പാട്: മാധ്യമം ആഴ്ചപതിപ്പ് 27 ആഗസ്റ് 2012)

.

Top