ഒരു തലമുറയുടെ അക്ഷരബോധത്തെ വേട്ടയാടിയ പോലീസ് മേധാവി

മാധ്യമരംഗത്തെ കച്ചവടവും പ്രതിലോമ താല്പര്യങ്ങളും കടിച്ചുകീറി ചോരകുടിച്ച് വേദനിപ്പിക്കുന്ന ഒരു ജനവിഭാഗം അല്പമെങ്കിലും പിടിച്ചു നില്ക്കാനും ആശ്വാസം കണ്ടെത്താനും സ്വയം നടത്തുന്ന ചുവടുവെയ്പുകളെ മുളയിലെ നുള്ളിയെടുക്കാന്‍ നികുതിപ്പണത്തിന്റെ അംശംപറ്റി അന്നം ഭുജിക്കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ശ്രമിച്ചുവെന്നു മാത്രമല്ല  അതുളുപ്പില്ലാതെ ഉറക്കെ പറയാനും കഴിയുന്ന രൂപത്തില്‍ നമ്മുടെ ഉദ്യോഗസ്ഥ തലത്തിലും വിശിഷ്യാ പോലീസിലെ ഒരു വിഭാഗം മുസ്ലീം വിരുദ്ധതയും സംഘപരിവാര്‍ ആഭിമുഖ്യവും തലക്ക് പിടിച്ചവരായി മാറിയിരിക്കുന്നു എന്നത് നാടിന്റെ ഭാവിയെക്കുറിച്ച്യാ ഭയാശങ്കകളെ ശരിവെക്കുന്നു. നാടിന് വേണ്ടി ചോരയും നീരും നല്കി ക്ഷയിച്ച് പോയ ഒരു ജനതയുടെ പിന്‍ഗാമികള്‍ക്ക്  സാമൂഹ്യപുരോഗതിയിലേക്ക് പിച്ചവെച്ചുകയറാന്‍ നടത്തുന്ന ശ്രമങ്ങളെയോ അതിന്റെഭാഗമായ അക്ഷരബോധത്തെയോ വേട്ടയാടിയാല്‍ ചരിത്രമവര്‍ക്ക് മാപ്പ് നല്കില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട. 


1936-ല്‍ പ്രസിദ്ധീകൃമായ ഗ്രന്ഥമാണ് ‘അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം.’ കേരള തിയ്യ യൂത്ത് ലീഗ് ആണ് ഒന്നാം പതിപ്പിന്റെ പ്രസാധകര്‍. 1985-ല്‍ രണ്ടാം പതിപ്പും പ്രസിദ്ധീകരിച്ചത് കോഴിക്കോട് ബഹുജന്‍ സാഹിത്യ അക്കാദമിയാണ്. മൂന്നാം പതിപ്പിന്റെ വിവരണാവകാശം കോഴിക്കോട് ‘നന്മ’ ബുക്ക്‌സിനായിരുന്നു. കേരള നവോത്ഥാന ചരിത്രത്തില്‍ ശ്രദ്ധേയമായ സ്ഥാനമുള്ള മതപരിവര്‍ത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഈ പുസ്തകം രൂപം കൊള്ളുന്നത്. ചാതുര്‍വര്‍ണ്യത്തിന് പുറത്തുള്ള ജനവിഭാഗമെന്ന ആശയം ധ്വനിപ്പിക്കാനാണ് ‘അസവര്‍ണര്‍’ എന്ന വാക്ക് തന്നെ ബോധ പൂര്‍വ്വം പ്രയോഗിച്ചത്. കേരളത്തിലെ ഈഴവ ജനത ഹിന്ദു സാമൂഹിക ഘടനക്കുള്ളില്‍ നടത്തിയ ആശയസമരത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന പരിവര്‍ത്തന വാദത്തിന്റെ ഒരു ഭാഗമാണ് ഈ പുസ്തകം പ്രതിനിധാനം ചെയ്യുന്നത്. അടിച്ചമര്‍ത്തലിന്റെയും അവഗണനയുടെയും സാമൂഹ്യപരിസരത്ത് നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ് ലക്ഷ്യമാക്കി രൂപം കൊണ്ട നിവര്‍ത്തന പ്രക്ഷോഭത്തെയും, സമരത്തിലണിനിരന്ന ഈഴവ-ക്രിസ്ത്യന്‍-മുസ്ലിം സഖ്യത്തെയും തകര്‍ക്കാന്‍, സമരനായകനും അന്നത്തെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയുമായ സി. കേശവനെ അറസ്റ്റു ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. സമരത്തെ  നിര്‍വീര്യമാക്കാന്‍ ശ്രമിച്ചപ്പോള്‍ ഈഴവ സമുദായം ഹിന്ദുത്വം വിട്ട് മതം മാറണമെന്ന് ചര്‍ച്ച ഉയര്‍ന്നു വന്നു. ക്രിസ്തുമതമാവണമെന്ന് സി.വി കുഞ്ഞിരാമന്‍ വാദിച്ചു. ബുദ്ധമതവും സിക്ക് മതവുമൊക്കെ സാധ്യതകളായി ചര്‍ച്ചചെയ്യപ്പെട്ടു. പ്രബലരായ ഒരു വിഭാഗം നേതാക്കള്‍ ഇസ്ലാമിന് വേണ്ടിയും വാദിച്ചു. അവരുടെ വാദമുഖങ്ങള്‍ വ്യക്തമാക്കുന്ന ലേഖങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. കേരള കൗമുദി സ്ഥാപിത പത്രാധിപര്‍ കെ. സുകുമാരന്‍, സഹോരന്‍ അയ്യപ്പന്‍, എസ്.എന്‍.ഡി.പി നേതാക്കളില്‍ പ്രമുഖരായ കെ.പി.തയ്യില്‍, പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പിഭാസ്‌കറിന്റെ പിതാവ് കൂടിയായ എ.കെ ഭാസ്‌കര്‍, ഒറ്റപ്പാലം പി.കെ. കുഞ്ഞിരാമന്‍ തുടങ്ങിയ കേരള നവോത്ഥാന ചരിത്രത്തിലെ നിര്‍ണായക വ്യക്തിത്വങ്ങളില്‍ പെട്ടവരാണ് ലേഖകര്‍.

ഈഴവ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ നിലനിന്ന ഗുണപരമായ സഹവര്‍ത്തിത്വത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണീ ഗ്രന്ഥം. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഈഴവ-മുസ്ലീം-ക്രിസ്ത്യന്‍ ഐക്യവും അവര്‍ നയിച്ച നിവര്‍ത്തന പ്രക്ഷോ’വും വഴിതെറ്റിക്കുകകയായിരുന്നു ക്ഷേത്ര പ്രവേശന വിളംബരംകൊണ്ട് ലക്ഷ്യമാക്കിയതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. എം.എസ് ജയപ്രകാശ് പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ജാതിസമൂഹത്തിന്റെ ഇസ്ലാമിലേക്കുള്ള പ്രവേശനത്തെ ഭീതിയോടെയാണവര്‍  നോക്കിക്കണ്ടത്. ക്ഷേത്രപ്രവേശന വിളംബരം നടക്കുമ്പോഴും സി.കേശവന്‍ ജയിലിലായിരുന്നു. 1937 ലാണദ്ദേഹം മോചിതനായത്.

കേരള സാമൂഹ്യചരിത്രത്തില്‍ ഇത്രയേറെ പ്രാധാന്യമുള്ള ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും 2013 ആവുമ്പോള്‍ ക്രിമിനല്‍ കുറ്റവും മതസ്പര്‍ദ്ദയ്ക്കു കാരണമാവുന്നതെങ്ങനെയെന്ന് ചരിത്രവിദ്യാര്‍ത്ഥികളും, അക്കാദമിക സമൂഹവും ആശ്ചര്യത്തോടെയാണ് നിരീക്ഷിച്ചത്. ഈ പുസ്തകത്തിലെ ലേഖകര്‍ എല്ലാം ഈഴവചരിത്രപുരുഷന്മാര്‍ ആണ്.  ഇ.വി. രാമസ്വാമി നായ്ക്കര്‍ അടക്കമുള്ളവര്‍ ഈ ചര്‍ച്ചയ്ക്ക് ആശംസകളും ഉദ്‌ബോധനങ്ങളും അറിയിച്ചിട്ടുമുണ്ട്. 2013 ഒക്‌ടോബറില്‍ കോഴിക്കോട് നന്മ ബുക്‌സ് എം.ഡി അബ്ദുള്‍ റഹ്മാന്റെ അറസ്റ്റിലൂടെ ഈ പുസ്തകം വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറി. വിതരണാവകാശമുള്ള സ്ഥാപനത്തിന്റെ എം.ഡി ആയതുകൊണ്ടായിരുന്നു അറസ്റ്റ്. പിന്നീട് ഈ പുസ്തകത്തിന്റെ കോപ്പികള്‍ പരതി പോലീസ് കോഴിക്കോട്ടെ പുസ്തകശാലകള്‍ അരിച്ചുപെറുക്കി. പുസ്തകത്തിന്റെ പ്രസാധകരായ ബഹുജന്‍ സാഹിത്യ അക്കാദമിക്കോ കണ്‍വീനര്‍ വി. പ്രകാശിനോ കേസില്ല. ലേഖകര്‍ക്കെതിരെ ഇക്കാലത്തിനിടയില്‍ ഒരാക്ഷേപവും ഒരു കേന്ദ്രത്തില്‍ നിന്നുമുണ്ടായിട്ടില്ല. 1936- മുതല്‍ 2013 വരെ മുക്കാല്‍ നൂറ്റാണ്ട് കാലമായി ഈ പുസ്തകം മത സ്പര്‍ധയുണ്ടാക്കിയതിനോ ധ്രുവീകരണം സൃഷ്ടിച്ചതിനോ തെളിവൊന്നുമില്ല. പിന്നെന്തിനാണ് വിതരണക്കാരനെ അറസ്റ്റു ചെയ്തതും റെയ്ഡ് നാടകങ്ങള്‍ അരങ്ങേറിയതും? എന്ന സംശയമാണ് എല്ലാവരും ഉറക്കെ ചോദിച്ചത്. അക്കാലയളവില്‍ കേരളത്തിന്റെ രഹസ്യാന്വേഷണ മേധാവിയായിരുന്ന സെന്‍കുമാറിന്റെ തലയിലുദിച്ചതായിരുന്നു ഈ കേസ്. സമാനമായ നിരവധി കേസുകള്‍ ചുമത്തപ്പെട്ടതും ഇക്കാലയളവിലാണ്. കോഴിക്കോട് നഗരത്തില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധീകരണാലയങ്ങളും ആനുകാലികങ്ങളും ദിനപത്രങ്ങളും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവയാണ് എന്ന തെറ്റിദ്ധാരണ പരത്തലായിരുന്നു ആ കേസുകളുടെ ലക്ഷ്യം, ഇന്റലിജന്‍സ് എ.ഡി.ജിപിയുടെ മേശപ്പുറത്ത് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ അട്ടിയിട്ട് വെച്ചിട്ടുണ്ടെന്നും കേസ് പരമ്പരയാക്കി കാത്തിരിക്കണമെന്നും ഓഫീസില്‍ അദ്ദേഹത്തെ കണ്ട ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ പറഞ്ഞതോര്‍ക്കുന്നു. സെന്‍കുമാറിനെ നിയന്ത്രിച്ച മാനസിക നിലയുടെ ഭീകരത വ്യക്തമായത് മലയാളം വാരികയുമായുള്ള അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ പുറത്തു വന്നപ്പോഴാണ്. പിന്നീട് കേരളത്തിലെ പ്രമുഖ ഇസ്ലാമിക പ്രസിദ്ധീകരണാലയമായ ഇസ്ലാമിക പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച പതിനാലു പുസ്തകങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കി. കാലങ്ങളായി അച്ചടിച്ചു വില്പന നടത്തു പ്രസ്ഥാന സാഹിത്യങ്ങള്‍ മുതല്‍ സംഘപരിവാര്‍ ഭീകരാക്രമണങ്ങളുടെ ഉള്ളുകളികള്‍ വെളിപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം വരെയുണ്ടതില്‍. രഹസ്യാന്വേഷണത്തിലെ വംശീയ കുബുദ്ധി നിരീക്ഷിക്കാനോ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യത്തിന് വേണ്ടി വാദിക്കാനോ മാധ്യമങ്ങളോ സാംസ്‌കാരിക സാഹിത്യരംഗത്തെ പ്രബലരോ വന്നില്ലെന്നത് സാന്ദര്‍ഭികമായി ഓര്‍ക്കുന്നു.

തുടര്‍ന്നുണ്ടായ ശക്തമായ രഹസ്യാന്വേഷണ നീക്കമായിരുന്നു ഇ മെയില്‍ ചോര്‍ത്തല്‍. പാര്‍ലമെന്റ് അംഗങ്ങളും രാഷ്ട്രീയക്കാരും, മാധ്യമപ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളും, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരുമടക്കം. 246 പേരുടെ ഇ മെയില്‍ വിവരങ്ങളാവശ്യപ്പെട്ട് സേവനദാതാക്കള്‍ക്ക് അയച്ച കത്ത് പുറത്താവുകയായിരുന്നു. പുറത്തായ കത്ത് മുന്‍നിറുത്തി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിജു വി. നായര്‍ നടത്തിയ വെളിപ്പെടുത്തല്‍. കേരളത്തില്‍ വിവാദമായെങ്കിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രിയങ്കരനായിരുന്ന സെന്‍കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ബിജു സലിം എന്ന മുസ്ലിം ഉദ്യോഗസ്ഥനെ ബലിയാടാക്കി പുതിയ കേസ് പടച്ചുണ്ടാക്കുകയായിരുന്നു മാധ്യമം പത്രാധിപരും ലേഖകനുമടക്കം ഒരഭിഭാഷകനേയും, ഡോക്ടറേയും കഥാപാത്രങ്ങളാക്കി തയ്യാറാക്കിയ തിരക്കഥയിലൂടെ വാദിയെ പ്രതിയാക്കി മാറ്റുകയാണുണ്ടായത്. അതേ സമയം മാധ്യമം പ്രസിദ്ധീകരണങ്ങളെയും തുടങ്ങാനിരിക്കുന്ന മിഡിയവണ്‍ ചാനലിനെയും അപകീര്‍ത്തിപ്പെടുത്തുകയും തളര്‍ത്തുകയും ചെയ്യുക എന്ന ഹിഡന്‍ അജണ്ട കൂടി ഉണ്ടായിരുന്നതായി വ്യക്തമാണ്. ഇ മെയില്‍  കേസ് പിന്‍വലിക്കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളിലാണ് ഇപ്പോള്‍ കേരളാ പോലീസും പ്രോ- സെന്‍ ക്യാമ്പ്.

തൊട്ട് പിന്നാലെയാണ് തേജസ് ദിനപത്രത്തിനെതിരായി നീക്കങ്ങള്‍ ഉണ്ടായത്. ദേശീയ ഐക്യത്തെയും താല്പര്യങ്ങളെയും അന്ത്യന്തം ഗുരുതരമായി ബന്ധിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു എന്നതായിരുന്നു ആരോപണം. 1867 ലെ പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയായിരുന്നു. പിന്നീട് മാതൃഭൂമി വാര്‍ത്ത മുന്‍നിര്‍ത്തി പ്രസിദ്ധീകരിച്ച ഒരു പോസ്റ്ററിന്റെ പേരില്‍ എസ്.ഡി.പി.ഐ യ്‌ക്കെതിരെ വ്യത്യസ്ത ജില്ലകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംഭമുണ്ടായി. ചുരുക്കത്തില്‍ 2012-13  കാലയളവില്‍ മുസ്ലിം  ജനവിഭാഗത്തിന്റെ പുതുതലമുറ നേടിയ തിരിച്ചറിവിനേയും അക്ഷര ബോധത്തേയും തല്ലിക്കെടുത്താനുദ്ദേശിച്ച് ബോധപൂര്‍വ്വമായിട്ടാണ് ഒരു മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ പ്രവര്‍ത്തിച്ചതെന്ന് മലയാളം വാരികയിലെ അഭി മുഖത്തിലൂടെ സെന്‍കുമാര്‍ തുറന്ന് പറയുന്നു.

വിദ്യാഭ്യാസത്തിന്റെയും അക്ഷരബോധത്തിന്റെയും കുറവാണ് മുസ്ലിം സമുദായത്തിന്റെ പിന്നോക്ക നിലക്ക് കാരണമെന്ന് വേവലാതിപ്പെട്ടിരുന്ന സ്ഥാനത്ത് നിന്ന് അക്ഷരാഭ്യാസം അപകടകരമാണ് എന്ന് അലമുറയിടുന്ന അത്യന്തം പ്രതിലോമകരമായ നിലപാടാണ് ഇതിലൂടെ കേരള പോലീസില്‍ ഇടം പിടിക്കുന്നത്. ഇത് സെന്‍കുമാറില്‍ തുടങ്ങുന്നതോ, അവസാനിക്കുന്നോ അല്ലെങ്കിലും അതീവ ജാഗ്രതയാവശ്യപ്പെടുന്ന സാമൂഹ്യപ്രതിസന്ധിയാണ്. മതവിദ്വേഷവും, പരസ്പര സ്പര്‍ധയും തടയാന്‍ ചുമതലയുള്ളവര്‍ അതിന് നേതതൃത്വം കൊടുക്കുന്ന വിരോധാഭാസമാണ് നാം കാണുന്നത്. പുസ്തക-പത്ര പ്രസാധനവും സാഹിത്യരംഗത്തെ പുരോഗതിയും ഏതൊരു സമൂഹത്തിന്റെയും ബൗദ്ധിക നിലവാരത്തിന്റെ അളവു കോലാണ്.

Top