ജെ. എന്‍.യു എന്ന ഇടത് ലിബറല്‍ അഗ്രഹാരത്തില്‍ ഒരു മുസ്ലീം വിദ്യാര്‍ത്ഥി

ഗീലാനിയുടെ വിഷയത്തില്‍ ഇടതുസംഘടനകള്‍ പുലര്‍ത്തുന്ന മൗനം ‘കാശ്മീരികള്‍ സമം തീവ്രവാദികള്‍’ എന്ന ദേശീയ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. കാശ്മീരിയെ പിടിച്ചു, കാശ്മീരില്‍ നിന്ന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നൊക്കെ പറഞ്ഞ്, മറുചോദ്യങ്ങളില്ലാതെ ഭരണകൂട വാദങ്ങള്‍ക്ക് ശരിയിടുന്ന ഒരു സമൂഹത്തിന്റെ പരിച്ഛേദം മാത്രമാവുന്ന ജെ. എന്‍.യു.വും എന്നത് എത്ര പരിതാപരമാണ്.
ജെ. എന്‍.യുവും, എച്ച്. സി.യുവും നല്കുന്ന രാഷ്ട്രീയ പാഠം എന്നത് ഇന്ത്യയിലെ ഫാഷിസത്തിന്റെ വളര്‍ച്ചയെപ്പറ്റി മാത്രമല്ല, നാസി/ഫാഷിസ്റ്റ് പഠനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ അതിന്റെ നിര്‍വ്വചനത്തെക്കുറിച്ച് നിയതമായ ഒരു അഭിപ്രായ ഐക്യമില്ല എന്ന് കാണാം. ഇന്ത്യയിലും എന്താണ് ഫാഷിസം എന്നതിനെക്കുറിച്ച് കൃത്യമായ ഒരു അഭിപ്രായം ഒന്നുമില്ലല്ലോ. എന്നാല്‍ നമുക്ക് ഇപ്പോള്‍ ചെയ്യാവുന്ന കാര്യം നമ്മുടെ ജനാധിപത്യ അനുഭവത്തെ വിശാലമാക്കാന്‍ ഈ രാഷ്ട്രീയ സംഭവങ്ങള്‍ക്ക് സാധിക്കുമോ എന്ന ചോദ്യം ഉന്നയിക്കുകയാണ്. അങ്ങനെയുള്ള വിശാല ജനാധിപത്യ അനുഭവങ്ങളെ വികസിപ്പിക്കാന്‍ ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കട്ടെ.

സമകാലിക ഇന്ത്യയിലെ കാമ്പസുകളില്‍ മുസ്ലീം ജീവിതങ്ങള്‍ എങ്ങനെയൊക്കെ കടന്നു വരുന്നുവെന്ന് അന്വേഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണീ ലേഖനം. ഭരണകൂടത്തിന്റെയും ദേശീയതയെക്കുറിച്ചുള്ള അധീശ വ്യവഹാരങ്ങളുടെയും സാമൂഹിക മുന്‍ വിധികളുടെയും ഭാരം പേറുന്ന ഒരു സാമൂഹിക സ്ഥാനം എന്ന നിലയില്‍ മുസ്ലീം എന്ന നാമം പേറുന്ന അനിശ്ചിതാവസ്ഥകള്‍ വിശദമായിത്തന്നെ അന്വേഷിക്കപ്പെടേണ്ടതുണ്ട്.
ഇതെഴുതുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുസ്ലീം സാമൂഹിക സ്ഥാനത്ത് നിന്ന് ഒരാള്‍ എഴുതുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ ധാരാളമുണ്ട്. കാമ്പസില്‍ നിങ്ങള്‍ ഒരു മുസ്ലീം എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ പലതാണ്. അത്തരം ഭീഷണികള്‍ ഉള്ളതോടൊപ്പം തന്നെ ഇതെഴുതക എന്നതൊരു സാഹസികത കൂടിയാണ്. അതുകൊണ്ടുതന്നെ എന്റെ തന്നെ വ്യക്തി അനുഭവവും സാമൂഹിക ചരിത്രവും മുന്‍നിറുത്തിയാണ് ഇതെഴുതുന്നത്.
എല്ലാവര്‍ക്കും വേണ്ടി സംസാരിക്കുന്ന, എല്ലാവരുടേയും ശബ്ദമായി മാറാന്‍ കഴിവുള്ളവര്‍ ഇന്ത്യയിലെ സവര്‍ണ സാമൂഹിക സ്ഥാനത്തു നിന്ന് വന്നവര്‍ മാത്രമാണ് എന്നു ദീര്‍ഘമായ സംവാദങ്ങളിലൂടെ നാം തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ സാമൂഹിക അടയാളങ്ങള്‍ ഉള്ളവരായിത്തന്നെ രാഷ്ട്രീയം പറയാന്‍ തയ്യാറാവേണ്ട ഒരു സാഹചര്യം നിലവിലുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ എഴുത്ത് വ്യക്തി/സാമൂഹിക അനുഭവങ്ങളിലൂടെ വികസിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത് ഇതെന്റെ കാഴ്ചയാണ്. ഇതിന്റെ സാധ്യതയും ന്യൂനതയും എന്റേതു മാത്രമാണ്. മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ പൊതുധാരയില്‍ നിലനിറുത്തുന്ന നിശ്ശബ്ദതയുടെ ഇടങ്ങള്‍ (Zone of silence)ഭേദിക്കാനുള്ള ശ്രമങ്ങള്‍ ആയി ഇതു കാണണം.

  • അഞ്ച് ദൈനംദിന മുസ്ലിം കാമ്പസ് അനുഭവങ്ങള്‍

ദൈനംദിന അനുഭവങ്ങള്‍ രാഷ്ട്രീയം തന്നെയാണ് എന്ന പഠിപ്പിക്കുന്ന ജെ. എന്‍.യു. കാമ്പസില്‍ തന്നെയാണ് ഞാന്‍ ദൈനംദിന അനുഭവങ്ങളുടെ ചില ഓര്‍മ്മകള്‍ എഴുതുന്നത്. അക്കാദമിക് സംവാദങ്ങളും ദൈനംദിന അനുഭവങ്ങളും തമ്മിലെ വിടവ് നല്ല ബോധ്യമുണ്ട്. മിനിക്കഥപോലെയുള്ള അഞ്ച് അനുഭവങ്ങള്‍ ഓര്‍മ്മയില്‍ നിന്ന് പങ്കുവയ്ക്കാം.

  • അഫ്‌സല്‍ ഗുരുവും ഞാനും:

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയ സമയം. വൈകുന്നേരം കാമ്പസില്‍ പലരോടും പലതും പറഞ്ഞിരിക്കെ അഫ്‌സല്‍ ഗുരുവിന്റെ വധം ചര്‍ച്ചയില്‍ വന്നു. ചര്‍ച്ചക്കിടയില്‍ ഭാവഭേദം കൂടാതെ ഒരുസുഹൃത്ത് ചോദിച്ചു. ”നീ ഇന്ത്യയെ സ്‌നേഹിക്കുന്നുണ്ടോ?’ ഒരു നിമിഷം ഞെട്ടിയ ഞാന്‍ വിനയത്തോടെ പറഞ്ഞു. ‘ഞാന്‍ സ്‌നേഹിക്കുന്നു’. അല്ല എന്ന് ഞാന്‍ വെറുതെ പറഞ്ഞാലുണ്ടാവുന്ന പ്രതികരണം എന്നെ ഭയപ്പെടുത്തിയിരുന്നു. അങ്ങനെ പറഞ്ഞു ജയിലില്‍ പോവാന്‍ മാത്രം ധൈര്യവുമില്ല.

  • പാക്കിസ്ഥാനും ഞാനും:

മറ്റൊരിക്കല്‍ ഇന്ത്യാപാക്ക് ക്രിക്കറ്റ് മത്സരം ജെ. എന്‍.യുവിലെ പ്രശസ്തമായ ഹോസ്റ്റല്‍ ഹാളില്‍ ഒരുമിച്ച് കാണുമ്പോള്‍, നിനക്ക് മതപരമായ ചായ്‌വ് പാക്കിസ്ഥാനോടല്ലേ, അതുകൊണ്ട് നീ പാക്കിസ്ഥാന്റെ കൂടെയായിരിക്കും എന്ന് പറഞ്ഞത് മറ്റൊരു സുഹൃത്ത്.

  • വസീം അക്രമും ഞാനും:

ഹോസ്റ്റലില്‍ ആദ്യം പരിചയപ്പെട്ട ഒരു സുഹൃത്ത് പേരുചോദിച്ചു. വസീം എന്ന് പറഞ്ഞ ഞാന്‍, മറക്കാതിരിക്കാനായി വസീം അക്രത്തിന്റെ പേര് ഓര്‍ത്താല്‍ മതിയെന്ന് പറഞ്ഞതോടെ കളി കാര്യമായി. പെട്ടെന്ന് മുഖഭാവം മാറിയ സുഹൃത്ത് പറഞ്ഞു. ‘നീയെന്തിനാണ് പാകിസ്ഥാന്‍ താരത്തിന്റെ പേര് പറയുന്നത്?’

  • താടിയും ഞാനും:

വ്യക്തിപരമായി താടി ഇഷ്ടമാണ്. അലസമായി ഷേവ് ചെയ്യാതെ നടക്കാന്‍ ഉള്ള സൗകര്യവും അതിനുണ്ട്. പക്ഷേ, ഞാന്‍ ഞെട്ടിയത്, താടി വച്ച ഭീകരവാദികളെപ്പോലെയുള്ള മുസ്ലീമുകളെ ഇഷ്ടമില്ലെന്നു സുഹൃത്ത് പറഞ്ഞപ്പോഴാണ്. ജെ. എന്‍.യുവില്‍ പലരും മൂന്ന് സെന്റീമീറ്റര്‍ ഒക്കെ നീളമുള്ള താടി വെക്കാറുണ്ട്. പക്ഷേ, മുസ്ലിമിന്റെ താടി മാത്രം എന്തുകൊണ്ട് ഭീകരവാദമാകുന്നു?

  • താലിബാനും ഞാനും:

ജെ. എന്‍. യു കാമ്പസില്‍ പല ആഘോഷങ്ങളും രാഷ്ട്രീയ വിശ്വാസവിയോജിപ്പുകളുടെ പേരില്‍ പങ്കെടുക്കാത്തതിനാല്‍ താലിബാനെന്ന് എന്നെ വിശേഷിപ്പിച്ച വിദ്യാര്‍ത്ഥി സുഹൃത്തുമുണ്ട്. ഇങ്ങനെ ആഘോഷങ്ങളില്‍ വിയോജിപ്പുള്ളവരെ എല്ലാവരേയും അവര്‍ താലിബാന്‍ എന്ന് വിളിക്കാറില്ല എന്നെനിക്കറിയാം. അപ്പോള്‍ താലിബാന്‍ നമുക്ക് ആരാണ്?

______________________________________
ഇതെഴുതുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുസ്ലീം സാമൂഹിക സ്ഥാനത്ത് നിന്ന് ഒരാള്‍ എഴുതുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ ധാരാളമുണ്ട്. കാമ്പസില്‍ നിങ്ങള്‍ ഒരു മുസ്ലീം എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടുമ്പോള്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ പലതാണ്. അത്തരം ഭീഷണികള്‍ ഉള്ളതോടൊപ്പം തന്നെ ഇതെഴുതക എന്നതൊരു സാഹസികത കൂടിയാണ്. അതുകൊണ്ടുതന്നെ എന്റെ തന്നെ വ്യക്തി അനുഭവവും സാമൂഹിക ചരിത്രവും മുന്‍നിറുത്തിയാണ് ഇതെഴുതുന്നത്. എല്ലാവര്‍ക്കും വേണ്ടി സംസാരിക്കുന്ന, എല്ലാവരുടേയും ശബ്ദമായി മാറാന്‍ കഴിവുള്ളവര്‍ ഇന്ത്യയിലെ സവര്‍ണ സാമൂഹിക സ്ഥാനത്തു നിന്ന് വന്നവര്‍ മാത്രമാണ് എന്നു ദീര്‍ഘമായ സംവാദങ്ങളിലൂടെ നാം തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ സാമൂഹിക അടയാളങ്ങള്‍ ഉള്ളവരായിത്തന്നെ രാഷ്ട്രീയം പറയാന്‍ തയ്യാറാവേണ്ട ഒരു സാഹചര്യം നിലവിലുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ എഴുത്ത് വ്യക്തി/സാമൂഹിക അനുഭവങ്ങളിലൂടെ വികസിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത് ഇതെന്റെ കാഴ്ചയാണ്. ഇതിന്റെ സാധ്യതയും ന്യൂനതയും എന്റേതു മാത്രമാണ്. മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ പൊതുധാരയില്‍ നിലനിറുത്തുന്ന നിശ്ശബ്ദതയുടെ ഇടങ്ങള്‍ (Zone of silence)ഭേദിക്കാനുള്ള ശ്രമങ്ങള്‍ ആയി ഇതു കാണണം.
______________________________________

ഇതൊക്കെ സംഭവിച്ചത് ജെ. എന്‍.യുവില്‍ തന്നെയാണ്. ഏതെങ്കിലും ആര്‍. എസ്. എസ്. ശാഖയൊന്നുമില്ല. ഇതൊന്നും ചോദിച്ചത് ആര്‍. എസ്. എസ് കാരുമല്ല. പുരോഗമനകാരികളും ഇടതു/മതേതര രാഷ്ട്രീയമുളളവരും തന്നെയാണ്. ഇങ്ങനെ ഒരുപാട് മുസ്ലീം അനുഭവങ്ങള്‍ മുസ്ലീം വിദ്യാര്‍ത്ഥിയായ എനിക്ക് ജെ. എന്‍.യു കാമ്പസ് തന്നിട്ടുണ്ട്. മതേതര കാമ്പസ് എന്നു പറയപ്പെടുന്ന ജെ. എന്‍.യു ശരിക്കും എന്നോട് പറഞ്ഞത് നീ ഒരു മുസ്ലിമാണ് എന്നു തന്നെയാണ്. അതെന്തുകൊണ്ടാണ് എന്ന ചോദ്യം നാം തീര്‍ച്ചയായും ചോദിക്കണം. ഒരു മുസ്ലിമിന് ഇന്ത്യക്കാരനാകാന്‍ കഴിയുമോ എന്ന ഗ്യാനേന്ദ്ര പാണ്ഡേയുടെ ചോദ്യം തന്നെയാണത്. അത് നമ്മുടെ ഭാവിയെ സംബന്ധിച്ച നിര്‍ണായകമായ ചോദ്യവുമാണ്.

  • ഇരയായ മുസ്ലീം സംഘടനയുള്ള മുസ്ലിമും

മുസ്ലിം അനുഭവം ഒരു ദൈനംദിന അനുഭവം മാത്രമല്ല. സാമൂഹിക അനുഭവം കൂടിയാണ്. മുസ്ലിം സാമൂഹിക അനുഭവത്തെ മനസ്സിലാക്കുന്നതില്‍ ജെ. എന്‍.യുവിലെ വലതു സംഘപരിവാര്‍ രാഷ്ട്രീയം മാത്രമല്ല ഇടതു രാഷ്ട്രീയഭാവനകളും അനുഭവിക്കുന്ന പ്രതിസന്ധി ധാരാളമുണ്ട്. ഈയടുത്ത് നടന്ന ഒരു ഉദാഹരണം ഇങ്ങനെ വായിക്കാം.
കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ വിദ്യാര്‍ത്ഥി സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ വന്നപ്പോള്‍ ജെ. എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റിനോട് അനുവാദം ചോദിക്കുന്നു. അപ്പോള്‍ ഷഹല റാഷിദ് എന്ന ഐസയുടെ ഭാരവാഹി പറഞ്ഞത് നാം ശരിക്കും കേള്‍ക്കണം. ”മുസ്ലിം സംഘടനകളെ പങ്കെടുപ്പിക്കുന്നതില്‍ പല ഇടതുപക്ഷ സംഘടനകള്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍ എനിക്ക് വ്യക്തിപരമായ എതിര്‍പ്പില്ല.” മുസ്ലിം നാമധാരിയായ ഷഹലയുടെ നിസ്സഹായത ഇവിടെ നമ്മള്‍ മനസ്സിലാക്കണം.
ഇവിടെ മുമ്പും സമരങ്ങളുമായി ബന്ധപ്പെട്ട ചില ഇടതു സംഘടനകള്‍ മുസ്ലിം സംഘടനകളെ പൊതുവായും മുസ്ലിം വിദ്യാര്‍ത്ഥി സംഘടനകളെ സവിശേഷമായും പങ്കെടുപ്പിക്കരുതെന്ന് ആവശ്യമുന്നയിച്ചിരുന്നുവത്രേ. എതിര്‍പ്പുകള്‍ മറികടന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ജെ. എന്‍.യുവില്‍ സംസാരിച്ചുവെങ്കിലും, അദ്ദേഹം കേരളത്തിലെ ഏറ്റവും വലിയ വര്‍ഗ്ഗീയ പ്രസ്ഥാനത്തിന്റെ നേതാവാണ് എന്നു പറയുന്ന, വംശീയ വിദ്വേഷം പുലര്‍ത്തുന്ന എസ്. എം. എസ് സന്ദേശങ്ങള്‍ കാമ്പസില്‍ പ്രചരിപ്പിച്ചിരുന്നു. അതൊക്കെ ചെയ്ത മതേതരത്വം പറയുന്ന പലരുമായിരുന്നു എന്നതാണ് വസ്തുത.
ഇവിടെ എന്താണ് സംഭവിക്കുന്നത്? ഇരയാവുന്ന മുസ്ലിമിന്റെ ജീവിതം നിങ്ങളുടെ രാഷ്ട്രീയത്തിന് വേണം. അങ്ങനെ ധാരാളം സാമൂഹിക പിന്തുണ നിങ്ങള്‍ക്ക് മുസ്ലിമിന്റെ വിക്ടിം സ്റ്റാറ്റസ്‌കൊണ്ട് നേടിയെടുക്കാം. പക്ഷേ, സ്വയം സംസാരിക്കുന്ന മുസ്ലിമിന്റെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കേണ്ട. ഇതൊരു ജനാധിപത്യ രാഷ്ട്രീയത്തിന് ചേര്‍ന്നതാണോ? മുസ്ലിമിന് സ്വയം സംസാരിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഇപ്പോഴത്തെ കാമ്പസ് പശ്ചാത്തലത്തില്‍ വളരെ പ്രധാനമാണ്. ആ ചോദ്യം നാം അവഗണിച്ചാല്‍ നമ്മുടെ കാമ്പസ് പഴയ പോലെ തന്നെ ജനാധിപത്യവിരുദ്ധമായി തുടരും.
കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ കാമ്പസുകളില്‍ മുസ്ലിം അനുഭവം ഒരു വ്യക്തി അനുഭവം മാത്രമല്ല. അതൊരു സാമൂഹിക അനുഭവം കൂടിയാണ്. അതുകൊണ്ടാണ് മുസ്ലിം വിദ്യാര്‍ത്ഥികള്‍ സ്വയം സംഘടിപ്പിക്കുന്നതും സമാനമായ സംഘടനകളോട് ഐക്യനിര കെട്ടിപ്പടുക്കുന്നതും.
ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ രോഹിത് വേമുല നയിച്ച ‘അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍’ അതിന്റെ ഉജ്ജ്വലമായ മാതൃകയാണ്. അവര്‍ മുസ്ലീങ്ങളെ ഇരകളായി മാത്രമല്ല, സ്വയം സംഘടിക്കുന്ന സാമൂഹിക ശക്തിയായി പരിഗണിച്ചു. ഇന്ന് കാമ്പസില്‍ ആ മാതൃക പിന്തുടരുന്ന ധാരാളം വിദ്യാര്‍ത്ഥി സംഘടനകള്‍ കീഴാള പക്ഷത്തു നിന്ന് ഉയര്‍ന്നുവരുന്നുണ്ട് എന്നത് സന്തോഷമുള്ള കാര്യമാണ്. മുസ്ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ഫാഷിസ്റ്റ് വിരുദ്ധ/ബ്രാഹ്മണിക് രാഷ്ട്രീയ വിരുദ്ധ പോരാട്ടത്തില്‍ ജനാധിപത്യ പരമായി കണ്ണി ചേര്‍ക്കാന്‍ തയ്യാറാക്കുമ്പോള്‍ മാത്രമേ പുതിയൊരു ജനാധിപത്യരാഷ്ട്രീയം നമുക്ക് സാധ്യമാകൂ.
കാമ്പസില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ ധാരാളമായി പ്രവര്‍ത്തിക്കുന്ന വൈ. എഫ്. ഡി. എ, എസ്. ഐ. ഒ, കാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകളെ എ.ബി.വി.പിയുടെ മുസ്ലിം പതിപ്പ് എന്നും വിശേഷിപ്പിക്കുന്ന ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ മുസ്ലിങ്ങളുടെ രാഷ്ട്രീയതിരഞ്ഞെടുപ്പുകളെതന്നെയാണ് ചോദ്യം ചെയ്യുന്നത്. അതിലൂടെ മുസ്ലിങ്ങളുടെ സാമൂഹിക ഇടപെടലിനെ തീവ്രവാദത്തിന്റെ ടാഗ് ചാര്‍ത്തുകയും ഹിന്ദുത്വ ബ്രാഹ്മണിസത്തെ പരോക്ഷമായി സഹായിക്കുകയുമാണ് ചെയ്യുന്നത് എന്നത് പകല്‍ പോലെ വ്യക്തമാണ്.
അതുകൊണ്ടു തന്നെ മുസ്ലിം അനുഭവത്തെ അതിന്റെ സങ്കീര്‍ണ്ണതകളില്‍ മനസ്സിലാക്കാന്‍ ജെ. എന്‍.യു കാമ്പസ് പല പരിമിതികളും അനുഭവിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് ഈ പരിമിതിയെ മറികടിക്കാന്‍ കഴിയേണ്ടതുണ്ട്. അങ്ങനെയുള്ള മാറ്റങ്ങള്‍ക്ക് ഇന്നത്തെ മോഡി ഭരണകാലത്തെ ധാരാളം അര്‍ത്ഥങ്ങളുണ്ട്. ഒരിക്കല്‍ നാസി ജര്‍മ്മനിയുടെ കാലത്ത് വിഖ്യാത രാഷ്ട്രീയ ചിന്തകയായ ഹന്നാ ആരന്റെ പറഞ്ഞ കാര്യം ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ : ‘”If I am atatcked as a jew, I must defend myself as a  jew. Not as a German, not as a world- citizen, not as an upholder of the Rights osf  Man.” ”

  • ജെ.എന്‍.യു.വിന്റെ കീഴാളവിരുദ്ധത എന്നു പറയാമോ?

വ്യക്തിപരമായ അനുഭവം നോക്കിയാല്‍ കേരളത്തില്‍ പലരും പ്രചരിപ്പിക്കുന്നതുപോലെ സമത്വ പൂര്‍ണ്ണമായ ഒരു വിപ്ലവരാഷ്ട്രീയമൊന്നും ജെ. എന്‍. യുവിലില്ല. ഒരുപക്ഷേ, ഇന്ത്യയിലെ മറ്റു കാമ്പസുകളെക്കാളും യാഥാസ്ഥിതികമായ ജാതിബോധം പുലര്‍ത്തുന്നതാണിവിടം. ദലിത്/മതന്യൂനപക്ഷ/ബഹുജനപിന്നോക്ക ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അനീതിയുടെ കഥകള്‍ ഒരുപാട് പറയാനുള്ള കാമ്പസാണിത്. ചില ഉദാഹരണങ്ങള്‍ നോക്കാം. സംവരണ അട്ടിമറിയെപ്പറ്റി സുഹൃത്തുക്കളായ ചില വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച കണക്കാണിത്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന പി. എച്ച്. ഡി അഡ്മിഷനില്‍ എഴുപത്തഞ്ച് സീറ്റില്‍ ഒരു സീറ്റില്‍പോലും എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിട്ടില്ല. എഴുപത്തഞ്ചില്‍ ആകെ ആറുപേരാണ് ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ളത്. അതുകൊണ്ട് ജെ. എന്‍.യു പുരോഗമന കാമ്പസ് ആണെന്ന് ഞാന്‍ പറയണോ?
ഇതിനുമുമ്പ്, ജെ. എന്‍.യു വാര്‍ത്തയായത് അധ്യാപനനിയമങ്ങളില്‍ ഈ വിദ്യാഭ്യാസ സ്ഥാപനം നടത്തിയ സംവരണ അട്ടിമറിയുമായി ബന്ധപ്പെട്ടാണ് ഇന്നേവരെ ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള ഒരൊറ്റ പ്രൊഫസ്സറും ഇല്ലാത്ത ക്യാമ്പസാണിത്. ഒ.ബി.സിയായ ഞാന്‍ ജെ. എന്‍.യു പുരോഗമന കാമ്പസ് ആണെന്ന് പറയണോ?
രണ്ടു മാസം മുമ്പാണ്, അന്താരാഷ്ട്ര പഠന വിഭാഗത്തിലെ ഒരു ദലിത് ഗവേഷക വിദ്യാര്‍ത്ഥി വൈസ് ചാന്‍സിലര്‍ക്ക് തുറന്ന ആത്മഹത്യക്കുറുപ്പ് എഴുതിയത്. അവനു കൊടുത്ത വിവരാവകാശ നിയമപ്രകാരം അറിഞ്ഞത് പ്രസ്തുത പഠനവിഭാഗത്തില്‍ ഇന്നേവരെ എസ്. സി വിഭാഗത്തില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥിക്കുപോലും പി. എച്ച്.ഡി. നല്‍കിയിട്ടില്ലെന്നാണ്. ദലിത് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ഞാന്‍ ജെ. എന്‍.യുഒരു വിമോചിത ഇടമാണെന്ന് പറയണോ?
മുസ്ലിം വിദ്യാര്‍ത്ഥികളാവട്ടെ വളരെ ചുരുക്കം മാത്രമാണ്, ഈ കാമ്പസില്‍. ഉര്‍ദു- അറബി ഡിപ്പാര്‍ട്ടുമെന്റുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഏഴു ശതമാനം പോലുമില്ല മുസ്ലിം വിദ്യാര്‍ത്ഥി പ്രാതിനിധ്യം. ജെ. എന്‍.യു പ്രവേശന പരീക്ഷയില്‍ അഞ്ച് മാര്‍ക്ക് മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഡിപ്രിവിയേഷന്‍ പോയിന്റ് നല്‍കണം എന്ന ആവശ്യം കാലങ്ങളായി നിലവിലുള്ളതാണ് (പ്രവേശന പരീക്ഷ എഴുതുന്ന പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ ഇത് നല്കിവരുന്നുണ്ട്). ഇടതുവലത് സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട് കാലങ്ങളായി പുലര്‍ത്തിവരുന്ന മൗനം അറിയാത്തവരല്ല മുസ്ലിം വിദ്യാര്‍ത്ഥികള്‍. ഇത്രയും വരുന്ന അനീതികളെപ്പറ്റിക്കൂടി നാം സംസാരിക്കേണ്ടതല്ലേ?
അതിനാല്‍ തന്നെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ എത്തിപ്പെടുന്ന ഒരു ആദ്യതലമുറ മുസ്ലിം വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്റെ കാഴ്ചകള്‍ വ്യത്യസ്തമായി പോകുന്നത് എന്റെ തെറ്റാണോ? ഏറെ സാമൂഹിക ആനുകൂല്യം ഉള്ളവര്‍ക്ക് ജെ. എന്‍.യു തറവാട്ടു സ്വത്തുപോലെ തോന്നുന്നുണ്ടെങ്കില്‍ അതവരുടെ പ്രശ്‌നമാണെന്നാണ് എന്നെനിക്ക് തോന്നുന്നത്. ഈ വ്യത്യാസങ്ങള്‍ മാറ്റിയെടുക്കാന്‍ ജെ. എന്‍.യു തയ്യാറാവുമോ എന്നുമാത്രമാണ് എനിക്ക് ചോദിക്കാനുള്ളത്.

  • എ.ബി.വി.പിയും മണ്ഡല്‍ അനന്തര രാഷ്ട്രീയവും

എ.ബി.വി.പിയുടെ പുതിയ രാഷ്ട്രീയ അജണ്ടകളെ നാം മനസ്സിലാക്കേണ്ടത് എങ്ങിനെ എന്നതിനെപ്പറ്റി വ്യത്യസ്തമായി തന്നെ ആലോചിക്കേണ്ടതുണ്ട്. സാമൂഹിക വിപ്ലവവും രാഷ്ട്രീയ വിപ്ലവവും ഒന്നായിക്കാണുന്ന ഒരാളെന്ന നിലയില്‍ ഈ വ്യത്യസ്തമായ ധാരണ എനിക്കു പ്രധാനമാണ്. അങ്ങനെ അല്ലാത്ത കാഴ്ചകളെ ബഹുമാനിച്ചുകൊണ്ട് ഞാന്‍ തിരസ്‌കരിക്കട്ടെ.
രണ്ടായിരത്തി ആറിലെ രണ്ടാം മണ്ഡലിനുശേഷമാണ് ഇത്രയേറെ കീഴാള വിദ്യാര്‍ത്ഥികള്‍ നമ്മുടെ കാമ്പസുകളില്‍ വന്നുനിറയുന്നത്. ഒരു ക്ലാസ്മുറിയില്‍ ആദ്യമായി നാം ധാരാളം കീഴാളരെ ഒന്നിച്ചു കാണുന്നു. അതുകൊണ്ടുതന്നെ പുതിയ വിദ്യാര്‍ത്ഥി സംഘടനകള്‍ അവരുടെ മത/ജാതി /ലിംഗ/പ്രദേശ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രംഗത്തു വരുന്നത് നമുക്ക് കാണാന്‍ കഴിയും. ഇങ്ങനെ വരുന്ന വിദ്യാര്‍ത്ഥികള്‍ പങ്കുവയ്ക്കുന്ന ജനാധിപത്യ അനുഭവങ്ങള്‍ നമ്മുടെ കാമ്പസിനെത്തന്നെ മാറ്റിമറിക്കുന്നു. അതുകൊണ്ടുതന്നെ പുതിയ കാലത്ത് കീഴാളരുടെ സാമൂഹിക നീതിയുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിയാണ് എ.ബി.വി.പി കാമ്പസില്‍ ചുവടുറപ്പിച്ചത് എന്നാണ് ഞാന്‍ വാദിക്കുക.
എ.ബി.വി.പി.യുടെ ജാതി അജണ്ടകളെ തുറന്നു കാട്ടി കാമ്പസില്‍ ഉയര്‍ന്നുവരുന്ന കീഴാള സംഘടനകളെ വളരാന്‍ അനുവദിക്കാതിരിക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ബിര്‍സ ഫുലെ അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ (ബാപ്‌സ്) പോലുള്ള സംഘടനകള്‍ കാസ്റ്റ് ഓണ്‍മെനു കാര്‍ഡ് എന്ന ഡോക്യുമെന്ററി കാമ്പസില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും ആള്‍ ഇന്ത്യാ ബാക്‌വേര്‍ഡ് സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എ.ഐ.ബി. എസ്.എഫ്) ‘മഹിഷാസുര രക്തസാക്ഷിദിനം’ നടത്തിയപ്പോഴും അക്രമമഴിച്ചു വിട്ടത് എ.ബി.വി.പിയായിരുന്നു.
തീര്‍ച്ചയായും മോഡിയുടെ ഭരണകൂടരാഷ്ട്രീയം നാം കാണണം. എന്നാല്‍ സംഘപരിവാരത്തിന്റെ ശരിക്കുമുള്ള അജണ്ട എന്നത് ജാതി വിമര്‍ശനത്തെ മുസ്ലീമിനെ മറയാക്കിയുള്ള രാഷ്ട്രീയ സമരങ്ങളിലൂടെ ഹൈജാക്ക് ചെയ്യുക എന്നതാണ്. ആര്‍.എസ്. എസ്. അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രമായ നാഗ്പൂരില്‍ നിന്നുതന്നെ തുടങ്ങുന്നതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ കേന്ദ്രത്തിലെ അധികാരം മുതലെടുത്തള്ള ഉന്മാദദേശീയതയുടെ കുപ്പായമണിഞ്ഞുകൊണ്ടുള്ള സംഘപരിവാരത്തിന്റെ കടന്നുവരവു വഴി കീഴാളരുടെ സാമൂഹിക നീതിക്കായുള്ള അന്വേഷണങ്ങളെ അപ്രത്യക്ഷമാക്കാന്‍ കഴിയുമെന്ന് എ.ബി.വി.പി കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ടാണ് ജെ. എന്‍.യുവില്‍ അറസ്റ്റു ചെയ്യപ്പെടുകയോ വേട്ടയാടപ്പെടുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ സാമൂഹികസ്ഥാനം ഭൂരിഭാഗവും ബഹുജനോ ദലിതോ മുസ്ലിമോ ആവുന്നത്. അതുകൊണ്ടു തന്നെ ജെ. എന്‍.യുവില്‍ കാമ്പസിന്റെ രാഷ്ട്രീയത്തെ അതിന്റെ വ്യത്യസ്തതയില്‍ നാം ഉള്‍ക്കൊള്ളണം. പഴയ വിപ്ലവഫോര്‍മുലകള്‍ ഇപ്പോഴത്തെ കാമ്പസ് അനുഭവങ്ങള്‍ ഇല്ല എന്നു തന്നെ നാം പറയണം. ജാതിയും സമുദായവം എങ്ങനെയാണ് ഇന്ത്യന്‍ ജനാധിപത്യത്തെ മാറ്റിമറിച്ചത് എന്നും നാം പുനര്‍ചിന്തനത്തിന് തയ്യാറാവണം.

  • ഉമര്‍ ഖാലിദ് അഥവാ മുസ്ലിം പേരുള്ള തീവ്രവാദി

എന്റെ പേര് ഉമര്‍ ഖാലിദ്, ഞാന്‍ തീവ്രവാദിയല്ല. പക്ഷേ, കഴിഞ്ഞ ഒരു പാട് ദിവസങ്ങള്‍ എനിക്ക് പറഞ്ഞു തന്നു ഇന്ത്യയില്‍ ഞാനൊരു മുസ്ലീമാണെന്ന്. അതിന്റെ വേദനയെന്താണെന്നും എനിക്ക് അറിയാന്‍ കഴിഞ്ഞു. ‘മാവോവാദി’ രാഷ്ട്രീയമുള്ള ഇസ്ലാം വിശ്വാസിയല്ലാത്ത ഉമര്‍ ഖാലിദെന്ന ജെ. എന്‍.യു വിദ്യാര്‍ത്ഥി ഇത് പറഞ്ഞത് പുഞ്ചിരിച്ചും അതിലേറെ വേദനയോടെയുമായിരുന്നു.
ജെ.എന്‍.യു വിഷയത്തില്‍ ഭരണകൂടത്തിന്റെ പ്രാധാന്യം യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറായിരുന്നില്ല. അത് ഉമര്‍ ഖാലിദെന്ന മുന്‍ ഡി. എസ്. യു (ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് യൂണിയന്‍) പ്രവര്‍ത്തകനാണ്. എന്തുകൊണ്ട് ഉമര്‍ ഖാലിദ് ഇന്ന് ഇന്ത്യ മുഴുന്‍ തീവ്രവാദിയായി അവതരിപ്പിക്കപ്പെടുന്നുവെന്ന ചോദ്യം ഇവിടെ പ്രധാനമാണ്. ഇത് സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ മുസ്ലീ വിരുദ്ധതയെക്കൂടി തുറന്ന് കാട്ടുന്നുണ്ട്.

____________________________________
ഇവിടെ എന്താണ് സംഭവിക്കുന്നത്? ഇരയാവുന്ന മുസ്ലിമിന്റെ ജീവിതം നിങ്ങളുടെ രാഷ്ട്രീയത്തിന് വേണം. അങ്ങനെ ധാരാളം സാമൂഹിക പിന്തുണ നിങ്ങള്‍ക്ക് മുസ്ലിമിന്റെ വിക്ടിം സ്റ്റാറ്റസ്‌കൊണ്ട്നേടിയെടുക്കാം. പക്ഷേ, സ്വയം സംസാരിക്കുന്ന മുസ്ലിമിന്റെ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കേണ്ട. ഇതൊരു ജനാധിപത്യ രാഷ്ട്രീയത്തിന് ചേര്‍ന്നതാണോ? മുസ്ലിമിന് സ്വയം സംസാരിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഇപ്പോഴത്തെ കാമ്പസ് പശ്ചാത്തലത്തില്‍ വളരെ പ്രധാനമാണ്. ആ ചോദ്യം നാം അവഗണിച്ചാല്‍ നമ്മുടെ കാമ്പസ് പഴയ പോലെ തന്നെ ജനാധിപത്യവിരുദ്ധമായി തുടരും.കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ കാമ്പസുകളില്‍ മുസ്ലിം അനുഭവം ഒരു വ്യക്തി അനുഭവം മാത്രമല്ല. അതൊരു സാമൂഹിക അനുഭവം കൂടിയാണ്. അതുകൊണ്ടാണ് മുസ്ലിം വിദ്യാര്‍ത്ഥികള്‍ സ്വയം സംഘടിപ്പിക്കുന്നതും സമാനമായ സംഘടനകളോട് ഐക്യനിര കെട്ടിപ്പടുക്കുന്നതും. ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ രോഹിത് വേമുല നയിച്ച ‘അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്‍’ അതിന്റെ ഉജ്ജ്വലമായ മാതൃകയാണ്. അവര്‍ മുസ്ലീങ്ങളെ ഇരകളായി മാത്രമല്ല, സ്വയം സംഘടിക്കുന്ന സാമൂഹിക ശക്തിയായി പരിഗണിച്ചു.
____________________________________ 

ഇന്ത്യയിലെ ആദിവാസികളുടെ സാമൂഹിക അവസ്ഥയെക്കുറിച്ച് പഠനം നടത്തുന്ന ചരിത്ര വിദ്യാര്‍ത്ഥിയാണ് ഉമര്‍ ഖാലിദ്. അവനെയാണ് ഇപ്പോള്‍ ചിലര്‍ ഇന്ത്യാവിരുദ്ധനെന്ന് മുദ്രകുത്തുന്നത്. ദലിതരും ആദിവാസികളും സ്ത്രീകളും മറ്റു പിന്നോക്ക ജനവിഭാഗങ്ങളുമടക്കം അവഗണനയനുഭവിക്കുന്ന സമൂഹത്തിന് ഐക്യദാര്‍ഢ്യമായാണ് ഉമര്‍ ഖാലിദെന്ന വിദ്യാര്‍ത്ഥി സംസാരിച്ചതെന്നതിന് കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സാക്ഷിയാണ്. തീര്‍ച്ചയായും അങ്ങനെ തന്നെയാണോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് വിയോജിക്കാം.
എന്നാല്‍ അവനെ കൊല്ലാനായി കാത്തുനില്‍ക്കുന്ന ജനത്തെയാണ് വലതു പക്ഷമാധ്യമങ്ങളും സംഘപരിവാറും ഉണ്ടാക്കിയെടുത്തത്. പൊതുസമൂഹവും മാധ്യമങ്ങളും ‘ഉമര്‍ കബ്’ (ഉമറിനെ എപ്പോള്‍ അറസ്റ്റു ചെയ്യുമെന്ന്) ആവേശപ്പെട്ടു കൊണ്ടേയിരുന്നു,’ഉമറിനു ഐ. എസ്. ബന്ധം’, അന്വേഷണം നീളുന്നത് ഉമറിലേക്ക് തുടങ്ങി എക്‌സ്‌ക്ലൂസീവ് സ്റ്റോറികള്‍ കേരളത്തിലെ മാധ്യമങ്ങളും എഴുതുന്നു. ഇന്നേവരെ സ്വന്തം പാസ്‌പോര്‍ട്ട് പോലുമില്ലാത്ത ഒരു വിദ്യാര്‍ത്ഥി പാകിസ്ഥാനില്‍ പോയെന്ന് കള്ളക്കഥകള്‍ പടച്ചുണ്ടാക്കുന്നു. ജെ. എന്‍.യുവിലെ മുസ്ലിം തീവ്രവാദത്തിന്റെ ‘മാസ്റ്റര്‍ മൈന്റ്’ ഇന്നിത്യാതി വിശേഷങ്ങള്‍ പതിച്ചു നല്‍കുന്നു. ഉമറിന് ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും നാം കണ്ടും. പിന്നീട് ആഭ്യന്തര മന്ത്രാലയവും തള്ളിക്കളഞ്ഞെങ്കിലും എത്രയാളുകളുടെ മനസ്സിലാണ് അവര്‍ സംശയത്തിന്റെ വിത്തുകള്‍ പാകിയത്. ഉമര്‍ തീവ്രവാദിയാണെന്നും കണ്ടാല്‍ കൊല്ലണമെന്നു പോസ്റ്ററുകള്‍ ഡല്‍ഹിയിലും മറ്റും ഇപ്പോഴും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ‘ഇത് ഉമര്‍ ഖാലിദ്, മുസ്ലിം, അവര്‍ പാകിസ്ഥാനെ സ്‌നേഹിക്കുന്നു. അവനെ ജീവിക്കാനനുവദിക്കരുത്’ എന്നീ അടിക്കുറിപ്പുകളുമായി അവന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പടര്‍ന്നുകൊണ്ടിരിക്കുന്നു.
ഉമര്‍ എന്റെ കൂട്ടുകാരനാണ്. ഞാന്‍ അവനോട് പലപ്പോഴും സംസാരിക്കുന്നയാളാണ്. ജെ. എന്‍.യുവില്‍ ഉമറിന്റെ വഴിയല്ല എന്റെ വഴിയെങ്കിലും മുസ്ലിം തീവ്രവാദം എന്ന ഭൂതം മതരഹിത ജീവിതമുള്ള ഉമറിന്റെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് ഒട്ടൊരത്ഭുത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടത്. അങ്ങനെയെങ്കില്‍ മുസ്ലിം ജീവിതമുള്ള എന്നെപ്പോലെയുള്ളവരുടെ ഗതിയെന്താകും?
ഈ സംഘപരിവാര്‍ വിചാരണയേക്കാള്‍ എന്നെ പേടിപ്പിച്ചത് മറ്റൊന്നാണ്. ഉമര്‍ ഖാലിദിന്റെ പേരുള്ള ബാനറുകള്‍ പിടിക്കാന്‍, അവനുവേണ്ടി മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ച, ഭയന്ന ഒരുപറ്റം ഇടതുപക്ഷ സുഹൃത്തുക്കള്‍ ജെ. എന്‍.യുവില്‍ എനിക്കുണ്ട്. അവര്‍ക്കുള്ളതുപോലെ തന്നെ ഉമറിനോട് വിയോജിപ്പുള്ളയാളായിരുന്നു ഞാന്‍. സമരത്തിനിടെ ‘ ഐ ആം വിത്ത് ഉമര്‍’ എന്ന പ്ലക്കാര്‍ഡ് പിടിച്ചു നിന്ന എന്നോടും സുഹൃത്തുക്കളോടും ‘ഐ ആം നോട്ട് ഉമര്‍’; ഉമറും ഇസ്ലാമിസ്റ്റ് തീവ്രവാദികളും ഒറ്റെക്കെട്ടാണ്. ഉമറിന്റെ പ്രത്യയശാസ്ത്രം ഇസ്ലാമിക് തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്നതാണ്” എന്നൊക്കെ ക്ലാസെടുത്തുതന്നെ എസ്. എഫ്. ഐ.യുടെ തലമുതിര്‍ന്ന നേതാവിനെ ഈയവസരത്തില്‍ ഞാന്‍ ഭീതിയോടെ ഓര്‍ക്കുന്നു. ഇതൊക്കെ എന്തു രാഷ്ട്രീയമാണ് സുഹൃത്തുക്കളെ?

  • ഗീലാനി എന്ന കാശ്മീരി മുസ്ലിം

‘ഞാന്‍ ജെ. എന്‍.യുവിനൊപ്പമുണ്ട്. പക്ഷേ, ജെ. എന്‍.യു എന്റെ പിതാവിനൊ പ്പമെന്തേ ഇല്ലാത്തത്? എന്റെ പിതാവിനുവേണ്ടി ആരും സംസാരിക്കാത്തത് അദ്ദേഹമൊരു കാശ്മീരി മുസ്ലിമായതുകൊണ്ടാണ്. ഭരണകൂടത്തിന്റെ അനീതിക്കെതിരെ സംസാരിക്കുന്ന ഒരു കാശ്മീരി മുസ്ലിം എന്നും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ‘തീവ്രവാദിയുടെ’ സങ്കല്പത്തിന് ഒത്തുചേരുന്നു. ഞാന്‍, ഗിലാനിയുടെ മകള്‍, അതുകൊണ്ടു തന്നെ ഇരയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അനീതിക്കെതിരെ പോരാളിയാവാനാണെനിക്കിഷ്ടം.’
ഡല്‍ഹിയില്‍ നിയമത്തിനു പഠിക്കുന്ന, ഗിലാനിയുടെ ഇരുപതുകാരിയായ മകള്‍ നുസ്രത്തിന്റെ വാക്കുകളാണിത്. ജെ. എന്‍.യു സമരാവേശങ്ങളില്‍ മറ്റാരേക്കാളും മറക്കപ്പെടുന്നത് എസ്. എ. ആര്‍ ഗീലാനി എന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറാണ്. പ്രൊഫസര്‍ നിവേദിത മേനോന് കിട്ടിയ പിന്തുണയുടെ ഒരംശം പോലും ജെ. എന്‍.യു. ഗീലാനിക്ക് നല്കിയോ?
ഡല്‍ഹി പ്രസ് ക്ലബില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചു എന്നതിന്റെ പേരിലാണ് ‘രാജ്യദ്രോഹ’ വകുപ്പ് ചുമത്തി ജെ. എന്‍.യു വിദ്യാര്‍ത്ഥികളെപ്പോലെ ഗീലാനിയും അറസ്റ്റു ചെയ്യപ്പെടുന്നത്. പാര്‍ലമെന്റ് സ്‌ഫോടനക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗീലാനി വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിലൂടെയാണ് നിരപരാധിത്വം തെളിയിച്ച് ജയില്‍മോചിതനായത്. അഭിഭാഷകന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അജ്ഞാതര്‍ നിറയൊഴിച്ചതിന്റെ ബുള്ളറ്റുകള്‍ ശരീരത്തില്‍ പേറിയാണ് ഗീലാനി ജീവിക്കുന്നത്. ഇന്നും പൊതുസ്ഥലത്തിറങ്ങുമ്പോള്‍ തീവ്രവാദിയെന്ന ആട്ടും തുപ്പും കേട്ട് ജീവിക്കുന്നയാള്‍.
ജെ. എന്‍.യു. വില്‍ നടക്കുന്ന സമരം ഹിന്ദുത്വ ഫാഷിസത്തിനെതിരായി വിശാലസമരത്തിന്റെ ഭാഗമാണ് എന്ന് പറയുമ്പോള്‍ പോലും ഗീലാനി ജെ. എന്‍.യുവിന്റെ ഓര്‍മ്മകളില്‍ നിന്നും മറക്കപ്പെടുന്ന സാഹചര്യം നാം കാണണം. ഗീലാനിയുടെ വിഷയത്തില്‍ ഇടതുസംഘടനകള്‍ പുലര്‍ത്തുന്ന മൗനം ‘കാശ്മീരികള്‍ സമം തീവ്രവാദികള്‍’ എന്ന ദേശീയ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. കാശ്മീരിയെ പിടിച്ചു, കാശ്മീരില്‍ നിന്ന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നൊക്കെ പറഞ്ഞ്, മറുചോദ്യങ്ങളില്ലാതെ ഭരണകൂട വാദങ്ങള്‍ക്ക് ശരിയിടുന്ന ഒരു സമൂഹത്തിന്റെ പരിച്ഛേദം മാത്രമാവുന്ന ജെ. എന്‍.യു.വും എന്നത് എത്ര പരിതാപരമാണ്.
ജെ. എന്‍.യുവും, എച്ച്. സി.യുവും നല്കുന്ന രാഷ്ട്രീയ പാഠം എന്നത് ഇന്ത്യയിലെ ഫാഷിസത്തിന്റെ വളര്‍ച്ചയെപ്പറ്റി മാത്രമല്ല, നാസി/ഫാഷിസ്റ്റ് പഠനങ്ങള്‍ പരിശോധിച്ചാല്‍ തന്നെ അതിന്റെ നിര്‍വ്വചനത്തെക്കുറിച്ച് നിയതമായ ഒരു അഭിപ്രായ ഐക്യമില്ല എന്ന് കാണാം. ഇന്ത്യയിലും എന്താണ് ഫാഷിസം എന്നതിനെക്കുറിച്ച് കൃത്യമായ ഒരു അഭിപ്രായം ഒന്നുമില്ലല്ലോ. എന്നാല്‍ നമുക്ക് ഇപ്പോള്‍ ചെയ്യാവുന്ന കാര്യം നമ്മുടെ ജനാധിപത്യ അനുഭവത്തെ വിശാലമാക്കാന്‍ ഈ രാഷ്ട്രീയ സംഭവങ്ങള്‍ക്ക് സാധിക്കുമോ എന്ന ചോദ്യം ഉന്നയിക്കുകയാണ്. അങ്ങനെയുള്ള വിശാല ജനാധിപത്യ അനുഭവങ്ങളെ വികസിപ്പിക്കാന്‍ ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കട്ടെ.
______________________
(കടപ്പാട്- പച്ചക്കുതിര മാസിക)

Top