പ്രളയദിനങ്ങള്‍ക്കുശേഷം

നഗരത്തെ പകുത്തുപോകുന്ന കൂവംനദിയും അഡയാറമെല്ലാം മാലിന്യമൊഴുകുന്ന, അവ നിക്ഷേപിക്കാനുള്ള ഡംപിംഗ് ഏരിയകളാണെന്നതു ആര്‍ക്കും ഒറ്റനോട്ടത്തില്‍ വ്യക്തമാകും. അതിന്റെ തീരങ്ങളില്‍ ജീവിക്കുന്നവരാണ്, തിരുമാളവന്‍ വിശദീകരിക്കുന്നതുപോലെ ചെന്നൈയെ; ചെന്നൈ ആയി നിലനിര്‍ത്തുന്നത്. ഗ്ലൗസുകള്‍ പോലും ധരിക്കാതെ അയ്യായിരത്തില്‍ താഴെ മാസവരുമാനത്തില്‍, വെള്ളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ ഒരുലക്ഷം ടണ്‍ മാലിന്യം നീക്കംചെയ്യുന്നത് അവരാണ്. റോട്ടറി ക്ലബുകാരും എന്‍. ജി. ഒകളും വാര്‍ത്തകളില്‍ നിറയുമ്പോള്‍ മുഖമില്ലാതായവരുടെ ശ്രമങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നും പറയാം. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു റിപ്പണ്‍ ബില്‍ഡിംഗില്‍ (ചെന്നൈ കോര്‍പ്പറേഷന്‍ ഓഫീസ്) നിന്നെത്തിയ ഉദ്യോഗസ്ഥരോട് രോക്ഷത്തോടെ സ്ത്രീ ചോദിച്ചപോലെ, ”പോയസ് ഗാര്‍ഡനും ഗോപാലപുരവും മാത്രമാണോ ചെന്നൈ”?. ഈ ചോദ്യത്തിന്റെ അലയൊളികളായിരിക്കും വരുംനാളുകളില്‍ തമിഴ്‌നാട് രാഷ്ട്രീയം ചര്‍ച്ചചെയ്യുക: മാര്‍ഗഴിയും പൊങ്കലുമൊക്കെ വന്നുപോകുമെങ്കിലും.

ഒന്നര വര്‍ഷമായി തുടരുന്ന ചെന്നൈ നഗരത്തിലെ ജീവിതം, അസാധാരണവും അപ്രതീക്ഷിതവുമായ അനുഭവങ്ങളെ കൂടെചേര്‍ത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തെ മുഖാമുഖം കണ്ടതെന്ന് പറയാം. ഡിസംബര്‍ ഒന്നിനും രണ്ടിനും ഇടയില്‍ പെയ്തുതീര്‍ന്ന 313 mm മഴ 1901ല്‍ പെയ്ത 261.6 mm മഴയേയും കവിഞ്ഞു നില്‍ക്കുന്നതിനാലാണ് ചരിത്രത്തിലെ തന്നെ വലിയ വെള്ളപ്പൊക്കം എന്നു വിശേഷിപ്പിച്ചത്. ഒരു പക്ഷേ, ഒരു നൂറ്റാണ്ടിനപ്പുറത്തെ മദിരാശി ഇന്നത്തേതില്‍ നിന്നും എത്ര വ്യത്യസ്തവും ജനസാന്ദ്രത കുറവുമായിരുന്നു എന്നോര്‍ക്കുമ്പോള്‍. കഴിഞ്ഞ ആഴ്ചയില്‍ ചെന്നൈ നേരിട്ട ദുരന്തത്തിന്റെ ആഴം ഊഹിക്കാനാവും. നവംബറില ആദ്യദിനങ്ങളില്‍ ഓരോ കപ്പ് വെള്ളവും എണ്ണിക്കൊണ്ടു തലയില്‍ ഒഴിച്ചിരുന്ന എട്ടു മില്യണ്‍ നഗരവാസികളില്‍ ഒരാള്‍ മാത്രമായിരുന്നു ഞാനും. മെട്രോ തണ്ണി വരുന്ന നീലടാങ്കര്‍ ലോറിയുടെ പിന്നില്‍ വരിവരിയായി വിവിധ നിറങ്ങളില്‍ ഉള്ള കുടങ്ങളുമായി നില്ക്കുന്നവരുടെ ഉച്ചത്തിലുള്ള പേശല്‍ അര്‍ദ്ധരാത്രി വരെ ചിലപ്പോള്‍ നീളും. വെള്ളം കിട്ടാതെ കാലിക്കുടവുമായി ജീവിതത്തെ തന്നെ പഴിച്ചു തിരിച്ചുവരുന്നവരുടെ മുഖം കാണുമ്പോള്‍, മുല്ലപ്പെരിയാറിലെ വെള്ളത്തിനുവേണ്ടി ഏതറ്റംവരെ പോകാനുള്ള തമിഴ്‌നാടിന്റെ തീരുമാനത്തിന്റെ അര്‍ത്ഥം മനസ്സിലാകും. ഉറക്കമൊഴിഞ്ഞു തെരുവുകളില്‍ ബോര്‍വെലിനു ചുറ്റും കലമ്പല്‍ കൂട്ടുന്ന മനുഷ്യരെ കണ്ടുകൊണ്ടാണ് കഴിഞ്ഞ മാസങ്ങളില്‍ ജീവിതം തുടങ്ങുന്നത്തന്നെ. നഗരജീവിതം ഇരുട്ട് എന്ന അവസ്ഥയും അനുഭവത്തെയും മനുഷ്യരില്‍ നിന്നും കവര്‍ന്നെടുത്തതുപോലെ, നമ്മുടെ പതിവുശീലങ്ങളില്‍ പലതിനെയും പിടിച്ചെടുത്തിരിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ആസ്വാദ്യകരമായ കുളി. 40 ഡിഗ്രിക്ക് മുകളില്‍ ചൂടുപെയ്ത അക്കാലത്ത്, നഗരം സമീപകാലത്തെങ്ങും കാണാത്ത ജലക്ഷാമത്തിനാണ് വിധേയമായത്.

ദുരന്തങ്ങളുടെ ഇടവേളകള്‍

തുടര്‍ച്ചയായ മഴ, തമിഴ്‌നാട്ടിന് അപരിചിതമായ അനുഭവമായതുകൊണ്ടു തന്നെ മഴക്കാലത്തെക്കുറിച്ചുള്ള കേരളീയസങ്കല്പങ്ങള്‍ക്ക് വെളിയിലാണ് ഇവിടുത്തെ ഓരോ മണ്‍സൂണ്‍ കാലവും മുന്നോട്ടുപോകുന്നത്. വളരെ പെട്ടെന്നു പെയ്‌തൊഴിയുന്ന കാലാവസ്ഥയെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലാണ് അതിന്റെ വരവും പോക്കും. നവംബറിലെ ആദ്യയാഴ്ചയിലെ മഴയേയും തുടക്കത്തില്‍ അങ്ങനെ കാണാനാണ് എല്ലാവരും ശ്രമിച്ചത്. ചെന്നൈയിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ് ബാല്‍ക്കണികളില്‍ നിന്നുകൊണ്ട് മഴ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന കുട്ടികളുടെ ജീവിതം. അപൂര്‍വമായ അനുഭവംപോലെ ഒരു കുടയ്ക്ക് കീഴില്‍ ചേര്‍ത്തുപിടിച്ചുകൊണ്ടുനടക്കുന്ന ചെറുപ്പക്കാരെ മറീന ബീച്ചില്‍ പതിവായി കാണുന്നതും ഇക്കാലത്തുതന്നെ. എന്നാല്‍ പതിവുകാഴ്ചകളെയെല്ലാം നക്കിയെടുത്ത് ഇടതടവില്ലാതെ പെയ്ത മഴ അതിന്റെ കാല്പനികമായ മുഖത്തിനു പകരം രൗദ്രമാകാന്‍ തുടങ്ങിയത് എല്ലാവരെയും അത്ഭുതപ്പെടുത്തി. കടുത്ത ജലക്ഷാമത്തിനു പരിഹാരമാകുമല്ലോ എന്ന ചിന്തയില്‍ കുടുങ്ങാന്‍ കഴിയുന്നതിനു മുന്‍പ് തന്നെ നഗരജീവിതത്തിന്റെ താളം അവിശ്വസനീയമായ വിധത്തില്‍ തെറ്റാന്‍ തുടങ്ങി. പൊതുവെ, നഗരത്തിലെ ചെറിയവെള്ളക്കെട്ടുപോലും സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാല്‍ ആദ്യം കിട്ടിയ അവധിദിനങ്ങള്‍ കുട്ടികളെ സന്തോഷിപ്പിച്ചു. തെരുവുകളില്‍ ഓടിക്കളിച്ചും, വെള്ളക്കെട്ടുകളുടെ ഫോട്ടോയെടുത്തു വാട്‌സ് ആപ്പിലും ഫെസ്ബുക്കിലും പോസ്റ്റു ചെയ്തു ടെക്കികളും കാമ്പസുകളിലെ യുവത്വവും താല്ക്കാലികമായ മഴയനുഭവം പങ്കിട്ടു. ഡിസംബറിലെ ആദ്യദിവസങ്ങള്‍, ആപല്ക്കരമായ വിധത്തില്‍ നഗരത്തെ ബാധിച്ചു. ചെന്നൈ, കടലൂര്‍, കാഞ്ചിപുരം ജില്ലകളില്‍ പെയ്തമഴ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ദുരന്തങ്ങള്‍ നഗരത്തിനു സമ്മാനിച്ചു.

ഞങ്ങളുടെ തെരുവില്‍ (തെയ്‌നാംപേട്ടിലെ വെങ്കിട്ടരമണന്‍ സ്ട്രീറ്റ് മാരിയമ്മന്‍ കോവിലിനു സമീപത്തുള്ള സാധാരണക്കാരുടെ വീടുകളില്‍ അന്നത്തെ രാത്രിയില്‍ ആരും ഉറങ്ങിയിട്ടില്ല; സ്വാഭാവികമായ ഉള്‍പ്രേരണയാല്‍ ആവാം. ചെമ്മരമ്പാക്കം തടാകം തുറന്നുവിട്ട ആ രാത്രി, കനത്ത മഴയോടൊപ്പം അസാധാരണമായ വിധത്തിലുയര്‍ന്ന വെള്ളത്തെ മണല്‍ ചാക്കുകള്‍കൊണ്ടും ചെറിയ ഇഷ്ടികകള്‍ വെച്ചും പ്രതിരോധിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. വൈദ്യുതിയും വെള്ളവും ഭക്ഷണസാധനങ്ങളും ഒന്നും കിട്ടാത്ത ദിവസങ്ങളിലേയ്ക്ക്, നഗരത്തിലെ ഐ.ടി. ഹബ്ബുകളായ വേളചേരിയും താംബരവുമൊക്കെ മാറി. ചെന്നൈയുടെ റീട്ടെയില്‍ ഹബ്ബ് ആയ ടി നഗര്‍ വെള്ളത്തില്‍ മുങ്ങി. ഏറ്റവും പ്രധാനപ്പെട്ട നിരത്തുകളായ മൗണ്ട് റോഡും അണ്ണാശാലയും കടലുപോലെയായതും അഡയാറിന്റെയും കൂവംനദിയുടെയും തീരത്തുള്ള ആയരിക്കണക്കിനാളുകളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചതും സെയ്ദപ്പേട്ടും അണ്ണാനഗറുമൊക്കെ ഒറ്റപ്പെട്ടതുമൊന്നും വീട്ടിനുള്ളില്‍ യാതൊരുവിധ ആശയ വിനിമയസൗകര്യങ്ങളുമില്ലാതെ ജീവിച്ച ദിവസങ്ങളില്‍ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ഇരുട്ടുപോലെ തോന്നിപ്പിക്കുന്ന പകലുകളില്‍ ദിവസത്തെക്കുറിച്ചും സമയത്തെക്കുറിച്ചും ഒരു ധാരണയുമില്ലാതെ ഞങ്ങള്‍ മുന്നോട്ടുപോയി.

വ്യാവസായികലോകത്തും ഐ.ടി. രംഗത്തുമുണ്ടായ സ്തംഭനാവസ്ഥ സൃഷ്ടിച്ച നഷ്ടം ഇനിയും തിട്ടപ്പെടുത്തിയില്ലെങ്കിലും, ഓരോ വീടിനും അനുബന്ധമായി ചിലവഴിക്കേണ്ടിവരുന്ന തുക വളരെയധികമാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. ശ രാശരി മധ്യവര്‍ഗ്ഗകുടുംബത്തിന്റെ നഷ്ടങ്ങളെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ നടക്കുന്നതെങ്കിലും സാധാരണക്കാരുടെ ജീവിതം കടുത്ത അരക്ഷിതാവസ്ഥയിലേയ്ക്കു മാറിക്കഴിഞ്ഞിരിക്കുന്നു. ചെറുകിട വഴിയോരക്കച്ചവടക്കാര്‍ ഏറെയുള്ള നഗരത്തില്‍ ഒരാഴ്ചക്കാലത്തു അവരുടെ സാന്നിധ്യമേയില്ലായിരുന്നു. പൂക്കള്‍ കെട്ടുന്ന അമ്മാരും, പഴങ്ങള്‍ വില്ക്കുന്ന മദ്ധ്യവയസ്‌ക്കരും, ചായമാത്രം വില്ക്കുന്ന ചെറുപ്പക്കാരുമൊക്കെ അപ്രത്യക്ഷരായ ദിനങ്ങള്‍ ഒരു പേടിസ്വപ്നം പോലെ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ചെന്നൈ നിവാസികള്‍. ശാസ്ത്രീയവും പാരിസ്ഥിതികവുമായ വിശകലനങ്ങള്‍ പൊതുവെ ചൂണ്ടിക്കാണിക്കുന്നത് അശാസ്ത്രീയമായ നഗരവല്ക്കരണവും തടാകങ്ങളുടെയും പുഴകളുടെയും കയ്യേറ്റവുമാണ്.

പുറത്തിറങ്ങാന്‍ കഴിയാത്തവിധത്തില്‍, കുടുങ്ങിപ്പോയ അരക്ഷിതരായ ലക്ഷകണക്കിനാളുകളില്‍ താരതമ്യേന അപകടം കുറഞ്ഞ സ്ഥലത്തു ജീവിച്ചയാളെന്ന നിലയ്ക്ക്, ദിവസങ്ങള്‍ക്കുശേഷം പത്രം കാണുമ്പോളാണ് താറുമാറായ നഗരജീവിതത്തിന്റെ ദുരന്തമുഖങ്ങള്‍ വ്യക്തമായി അറിയുന്നത്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും വിശേഷിച്ചും കാലാവസ്ഥ വ്യതിയാനത്തെ സംബന്ധിച്ച പാരീസ് കോണ്‍ഫറന്‍സിന്റെ പശ്ചാത്തലത്തില്‍ സംഭവിച്ച ദുരന്ത മെന്ന നിലയ്ക്ക് എല്ലാവരും ചര്‍ച്ചചെയ്ത കാര്യമായി ചെന്നൈ വെള്ളപ്പൊക്കം മാറിയത് മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു. ഹിന്ദു പത്രത്തിന്റെ താളുകളിലൂടെ പോകുമ്പോള്‍ ചെന്നൈ ഫൈറ്റ് ബാക്ക് എന്ന സ്റ്റോറി സിംബല്‍ കാണുമ്പോള്‍, ഞങ്ങള്‍ ജീവിച്ച നഗരത്തിനു താങ്ങായി ലോകത്തിന്റെ പലഭാഗങ്ങളശില്‍ നിന്നുയരുന്ന സഹായ ഹസ്തങ്ങളുടെ വ്യാപ്തിയറിയുന്നു. ഒരു തുരുത്തായി മാറിയ നഗരം, മഴ തല്ലിക്കെടുത്തിയ പ്രതീക്ഷകളുമായി ഏറെക്കാലം കിതച്ചുകൊണ്ട് മുന്നോട്ടുപോകുമെന് ഉറപ്പാണ്.

അസാധാരണവും അവിശ്വസനീയവുമായ സന്ദര്‍ഭങ്ങളെ നേരിട്ടതിന്റെ ഓര്‍മ്മകള്‍ പങ്കിട്ട യൂണിവേഴ്‌സിറ്റിയിലെ ഇസ്ലാമിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പി.കെ അബ്ദുള്‍ റഹ്മാന്‍ രണ്ടാം നിലവരെ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ കെ.കെ. നഗറിലെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിട്ടുപോകേണ്ടിവന്നതിനെപറ്റി പറഞ്ഞു. മഴ തുടങ്ങിയ ദിവസങ്ങളില്‍ താഴത്തെ നിലയിലുള്ളവര്‍, കുട്ടികളോടൊപ്പം തങ്ങളുടെ വീട്ടില്‍ കഴിഞ്ഞതും പിന്നീട് മഴ കനത്തപ്പോള്‍ സംഭീതരായ കുട്ടികളെ സമാധാനിപ്പിക്കാന്‍ പാടുപെട്ടതും അദ്ദേഹം വിശദീകരിച്ചു. അപ്പാര്‍ട്ട്‌മെന്റിന് പിന്നിലുള്ള മതില് ഇടിഞ്ഞുവീണ് ശക്തിയോടെ വെള്ളം ഒഴുകി വന്നപ്പോള്‍ താഴത്തെനിലയില്‍ അടച്ചിട്ടമുറിയില്‍ കുടുങ്ങിപ്പോയ നാലു നായകളെ രക്ഷപ്പെടുത്തിയ കാര്യം മനുഷ്യരില്‍ മാത്രം ശ്രദ്ധിക്കുന്ന നമ്മുടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ പരിമിതിയെക്കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിച്ചു. അപ്പാര്‍ട്ട്‌മെന്റിന് പിന്നിലെ കൂറ്റന്‍ മതില്‍ വെളളപ്പാച്ചിലില്‍ തകര്‍ന്നതാണ് അപ്രതീക്ഷിതമായ വിധത്തില്‍ പെട്ടെന്നു ജലനിരപ്പുയര്‍ന്നതെന്നു അദ്ദേഹം വിശദീകരിച്ചപ്പോള്‍, ചേരികളിലേയ്ക്ക് ഭ്രാന്തമായൊഴുകിയ വെള്ളപാച്ചിലില്‍ തകര്‍ന്നുപോയ ദളിതരുടെയും ദരിദ്രരുടെയും ജീവിതങ്ങള്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധകാറ്റായി വീശാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിശകലനം ചെയ്തു തുടങ്ങിയിരിക്കുന്നു.

ചോദ്യങ്ങള്‍; പ്രതീക്ഷകള്‍

വ്യാവസായികലോകത്തും ഐ.ടി. രംഗത്തുമുണ്ടായ സ്തംഭനാവസ്ഥ സൃഷ്ടിച്ച നഷ്ടം ഇനിയും തിട്ടപ്പെടുത്തിയില്ലെങ്കിലും, ഓരോ വീടിനും അനുബന്ധമായി ചിലവഴിക്കേണ്ടിവരുന്ന തുക വളരെയധികമാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. ശ രാശരി മധ്യവര്‍ഗ്ഗകുടുംബത്തിന്റെ നഷ്ടങ്ങളെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ നടക്കുന്നതെങ്കിലും സാധാരണക്കാരുടെ ജീവിതം കടുത്ത അരക്ഷിതാവസ്ഥയിലേയ്ക്കു മാറിക്കഴിഞ്ഞിരിക്കുന്നു. ചെറുകിട വഴിയോരക്കച്ചവടക്കാര്‍ ഏറെയുള്ള നഗരത്തില്‍ ഒരാഴ്ചക്കാലത്തു അവരുടെ സാന്നിധ്യമേയില്ലായിരുന്നു. പൂക്കള്‍ കെട്ടുന്ന അമ്മാരും, പഴങ്ങള്‍ വില്ക്കുന്ന മദ്ധ്യവയസ്‌ക്കരും, ചായമാത്രം വില്ക്കുന്ന ചെറുപ്പക്കാരുമൊക്കെ അപ്രത്യക്ഷരായ ദിനങ്ങള്‍ ഒരു പേടിസ്വപ്നം പോലെ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ചെന്നൈ നിവാസികള്‍. ശാസ്ത്രീയവും പാരിസ്ഥിതികവുമായ വിശകലനങ്ങള്‍ പൊതുവെ ചൂണ്ടിക്കാണിക്കുന്നത് അശാസ്ത്രീയമായ നഗരവല്ക്കരണവും തടാകങ്ങളുടെയും പുഴകളുടെയും കയ്യേറ്റവുമാണ്. നഗരത്തെ പകുത്തുപോകുന്ന കൂവംനദിയും അഡയാറമെല്ലാം മാലിന്യമൊഴുകുന്ന, അവ നിക്ഷേപിക്കാനുള്ള ഡംപിംഗ് ഏരിയകളാണെന്നതു ആര്‍ക്കും ഒറ്റനോട്ടത്തില്‍ വ്യക്തമാകും.

അതിന്റെ തീരങ്ങളില്‍ ജീവിക്കുന്നവരാണ്, തിരുമാവളവന്‍ വിശദീകരിക്കുന്നതുപോലെ ചെന്നൈയെ ചെന്നൈ ആയി നിലനിര്‍ത്തുന്നത്. ഗ്ലൗസുകള്‍ പോലും ധരിക്കാതെ അയ്യായിരത്തില്‍ താഴെ മാസവരുമാനത്തില്‍, വെള്ളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ ഒരുലക്ഷം ടണ്‍ മാലിന്യം നീക്കംചെയ്യുന്നത് അവരാണ്. റോട്ടറി ക്ലബുകാരും എന്‍. ജി. ഒകളും വാര്‍ത്തകളില്‍ നിറയുമ്പോള്‍ മുഖമില്ലാതായവരുടെ ശ്രമങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നും പറയാം. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു റിപ്പണ്‍ ബില്‍ഡിംഗില്‍ (ചെന്നൈ കോര്‍പ്പറേഷന്‍ ഓഫീസ്) നിന്നെത്തിയ ഉദ്യോഗസ്ഥരോട് രോക്ഷത്തോടെ സ്ത്രീ ചോദിച്ചപോലെ, ”പോയസ് ഗാര്‍ഡനും ഗോപാലപുരവും മാത്രമാണോ ചെന്നൈ”?. ഈ ചോദ്യത്തിന്റെ അലയൊളികളായിരിക്കും വരുംനാളുകളില്‍ തമിഴ്‌നാട് രാഷ്ട്രീയം ചര്‍ച്ചചെയ്യുക: മാര്‍ഗഴിയും പൊങ്കലുമൊക്കെ വന്നു പോകുമെങ്കിലും.

Top