ശ്മശാനങ്ങള്‍ക്ക് പറയാനുള്ളത്.-

February 2, 2015

കാപട്യത്തിന്റെയും സ്വാര്‍ത്ഥതയുടേയും വഞ്ചനയുടേയും കാണാചിത്രങ്ങള്‍ പ്രതിഷ്ഠിതമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിന്റെ നടുവിലിരുന്നാണ് ഞാന്‍ നോട്ടുപുസ്തകം തുറക്കുന്നത്. കമല്‍സിയുടെ ശ്മശാനങ്ങള്‍ കഥ പറയുമ്പോള്‍ അതിലൂടെ സത്യത്തിന്റെയും അസത്യത്തിന്റെയും സത്ത എന്താണെന്ന് തിരിച്ചറിയും. കഥാപ്രപഞ്ചത്തില്‍ നിറയുന്ന വ്യക്തിഘടനകളുടെ സ്വഭാവവൈചിത്ര്യത്തിനുമേല്‍ സ്വന്തം അനുഭവത്തിന്റെ കഠിനതകള്‍ക്കൂടി വ്യാപരിപ്പിക്കുമ്പോള്‍ ലഭ്യമാവുന്ന സമകാലചിത്രമുണ്ടല്ലോ അവ ഏറ്റവും ക്രൂരവും നിന്ദ്യവും ദയനീയവും ദയാരഹിതവുമാണ്. അതിനെ പ്രതിരോധിക്കാനുള്ള കവചമാണ് ലൈംഗികതയുടെ അതിവിദഗ്ധമായ വിവരണം. (ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച ഈ നോവലിന്റെ മുഖക്കുറിയില്‍ പറയുന്നതുപോലെ ഈറോടിക് വര്‍ണ്ണനകളും ഈ കഥാകാരന്റെ തൂലികയ്ക്കിണങ്ങും.) അതും ക്ഷണികമാണെന്ന അറിവില്‍നിന്നാണു മരണത്തിലേക്കുള്ള പലായനം. മരണത്തിനുമാത്രമേ ജീവിതദുരന്തങ്ങളില്‍നിന്നും മോചിപ്പിക്കാനാവൂ എന്നത് എന്നേ മനുഷ്യന്‍ കണ്ടെത്തിക്കഴിഞ്ഞ അവസാനമാര്‍ഗ്ഗമാണ്.

കമല്‍സിയുടെ ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ -നോവല്‍ പഠനം.
____________________________________

സത്യം കാലത്തിന്റെ നെരിപ്പോടെടുത്ത് അമ്മാനമാടുമ്പോള്‍ ജീവിതം നഷ്ടങ്ങളുടെ തുലാസ് നീട്ടുന്നു. ജീവന്റെ കണക്കുകള്‍ക്ക് കഥ പറയാനെടുക്കുന്ന സമയം തുച്ഛമാകുമ്പോഴും ആര്‍ത്തിയുടേയും ആസക്തിയുടേയും പുതുകാലം വേട്ടയാടാനെത്തുന്നു. സമകാലത്തിന്റെ നേര്‍ക്കുതിപ്പ് അക്ഷരങ്ങളായി പുനര്‍ജ്ജനി തേടുമ്പോള്‍ വീണ്ടും നാം എലിയുടേയും പൂച്ചയുടേയും കണ്ണുകെട്ടിക്കഥകളില്‍ ആമഗ്നരാകുന്നു. പ്രണയത്തിന്റെയും നിരാസത്തിന്റെയും ചിതയിലൂടെ നിതാന്തമായ നൈരാശ്യം ഉറവയെടുക്കുമ്പോള്‍ ഒന്നും നേടാനില്ലെന്ന തത്ത്വചിന്തയ്ക്കുമേല്‍ ചിന്തേരിട്ടു ആധുനികമനുഷ്യന്‍ ജീവിക്കുന്നു. കാപട്യത്തിന്റെയും സ്വാര്‍ത്ഥതയുടേയും വഞ്ചനയുടേയും കാണാചിത്രങ്ങള്‍ പ്രതിഷ്ഠിതമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തിന്റെ നടുവിലിരുന്നാണ് ഞാന്‍ നോട്ടുപുസ്തകം തുറക്കുന്നത്. കമല്‍സിയുടെ ശ്മശാനങ്ങള്‍ കഥ പറയുമ്പോള്‍ അതിലൂടെ സത്യത്തിന്റെയും അസത്യത്തിന്റെയും സത്ത എന്താണെന്ന് തിരിച്ചറിയും. കഥാപ്രപഞ്ചത്തില്‍ നിറയുന്ന വ്യക്തിഘടനകളുടെ സ്വഭാവവൈചിത്ര്യത്തിനുമേല്‍ സ്വന്തം അനുഭവത്തിന്റെ കഠിനതകള്‍ക്കൂടി വ്യാപരിപ്പിക്കുമ്പോള്‍ ലഭ്യമാവുന്ന സമകാലചിത്രമുണ്ടല്ലോ അവ ഏറ്റവും ക്രൂരവും നിന്ദ്യവും ദയനീയവും ദയാരഹിതവുമാണ്. അതിനെ പ്രതിരോധിക്കാനുള്ള കവചമാണ് ലൈംഗികതയുടെ അതിവിദഗ്ധമായ വിവരണം. (ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ച ഈ നോവലിന്റെ മുഖക്കുറിയില്‍ പറയുന്നതുപോലെ ഈറോടിക് വര്‍ണ്ണനകളും ഈ കഥാകാരന്റെ തൂലികയ്ക്കിണങ്ങും.) അതും ക്ഷണികമാണെന്ന അറിവില്‍നിന്നാണു മരണത്തിലേക്കുള്ള പലായനം. മരണത്തിനുമാത്രമേ ജീവിതദുരന്തങ്ങളില്‍നിന്നും മോചിപ്പിക്കാനാവൂ എന്നത് എന്നേ മനുഷ്യന്‍ കണ്ടെത്തിക്കഴിഞ്ഞ അവസാനമാര്‍ഗ്ഗമാണ്. പഴുതകളേതുമില്ലാത്തൊരു ഗുഹയ്ക്കുള്ളില്‍പെട്ടുപോവുകയും ഏതൊക്കെയോ സാന്ത്വനവേരുകളില്‍ അള്ളിപ്പിടിക്കുകയും ഒടുക്കം പിടിവിടുകയും വെണ്ണീറിന്റെ കടലിലേക്ക് വീഴുകയും ചെയ്യുന്നതോടെ -ജീവന്‍ വലിയൊരു രഹസ്യമായി മാറുകയും ചെയ്യുമ്പോള്‍ – അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു-എന്തിനാണീ ജന്മം? കഷ്ടപ്പെട്ടു വേദനയിലെരിഞ്ഞ് ജീവിച്ചുതീര്‍ക്കുക എന്ന ഭാരത്തിനുമേല്‍ പൊറുതികെടുന്നു. ഈ വറുതികൊണ്ട ലോകമാണ് കമല്‍സിയുടെ ശ്മശാനം. സമകാലത്തിലെ കാഴ്ചപ്പെടലുകള്‍ ശക്തമാക്കിയ പ്രമേയത്താല്‍ വ്യത്യസ്തമായത്. അത് ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ എണ്ണിയെടുക്കുന്നു. ഉത്തരങ്ങള്‍ ഇല്ലാത്ത ചോദ്യങ്ങള്‍ മാത്രമാകുന്നു.

‘നമ്മള്‍ ഉണ്ടാക്കിയ മുറിവുകള്‍ നമ്മളില്‍നിന്നും പെട്ടെന്നില്ലാതാകുന്നില്ല. ആ ആകുലതകള്‍ തീക്കട്ടപോലെ എനിക്ക് ഭക്ഷണമാകുന്നു.’ വായന ലളിതമാണോ അതോ ദുരൂഹമാണോ എന്ന് സ്വയും ഉരുകുന്ന സമൂഹബോധത്തിന്റെ നടുവില്‍നിന്നാണ് ഞാന്‍ നോട്ടുപുസ്തകം തുറക്കുന്നത്. ലോകം ചന്തയായും (വയലാര്‍), കുരുക്ഷേത്രമായും (അയ്യപ്പപണിക്കര്‍), ആശുപത്രിയായും (സച്ചിദാനന്ദന്‍) കാഴ്ചപ്പെട്ട ഇരുപതാംനൂറ്റാണ്ടില്‍ ഇവിടെയൊരു ശ്മശാനക്കാഴ്ച കൂടി കാണാനുണ്ട്. അത് സ്വയം ഏറ്റെടുത്തുകൊണ്ട് ഒരു നരകം കാഴ്ചപ്പെടുത്തുകയാണ് കഥാകാരന്‍. അതാണ് കമല്‍സി മൗനമായി തന്നെത്തന്നെ ഉരുക്കിച്ചേര്‍ത്ത മുകുന്ദന്‍ എന്ന കഥാപാത്രത്തിന്റെ സത്ത. കടലിന്റെയും കാടിന്റേയും അരികിലൂടെ ഇഴയാന്‍ വിധിക്കപ്പെടുന്ന ഹതാശനായ മനുഷ്യന്റെ നിസ്സഹായമായ ദുര്യോഗത്തിലാണ് ഈ വായനയെ നാം അനുഭവിക്കുന്നത്. ആധുനികന്റെ കാലത്തുനിന്നും നേരെ നോക്കിയാല്‍ കാണുന്ന വിശാലലോകത്തിലേക്കാണ് ഈ ‘നോട്ടുപുസ്തക’ത്തിന്റെ എഴുത്ത് ചൂണ്ടുന്നത്. ശ്മശാനചരിത്രഭൂമികയിലൂടെ അക്കാലം അതിന്റെ സര്‍ഗ്ഗാത്മകതയെ തിരിച്ചുപിടിക്കുന്നുമുണ്ട് നോവലിസ്റ്റ്. ”ജീവിച്ചിരിക്കുന്നു എന്ന തോന്നല്‍ നഷ്ടപ്പെടാതെ ജീവിക്കാന്‍ ഇത്തരം ശബ്ദങ്ങള്‍ അനിവാര്യമാണ്. നിലനില്‍പ്പിന്റെ സൂക്ഷ്മരാഷ്ട്രീയമാണ് ഇത്തരം ഐക്യപ്പെടലുകള്‍ സാദ്ധ്യമാക്കുന്നത്” എന്നതില്‍ അദ്ദേഹത്തിന്റെ ജീവിച്ചിരിക്കാനുള്ള കാരണങ്ങളെ നിസ്സന്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിലനില്‍പ്പ് ഐക്യപ്പെടല്‍ രാഷ്ട്രീയവും എന്നീ ത്രിമാനവൈചിത്ര്യം വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വായനയെ ആവശ്യപ്പെടുന്നു. നേരെ കഥ പറയുക എന്ന ദൗത്യത്തില്‍നിന്നകന്ന് എലിയേയും പൂച്ചയേയും പ്രതീകങ്ങളാക്കുകയും പറഞ്ഞുപോകാനുള്ള എളുപ്പവഴികളില്‍ നിന്നകന്ന് പറയാനുള്ളതെല്ലാം പറഞ്ഞു തീര്‍ത്തു പോകാന്‍ തന്നെയാണ് മുകുന്ദന്‍ ഭൂമിയില്‍ അവതരിച്ചിരിക്കുന്നത്. അവ കെട്ട കാലത്തിന്റെ സകല ദുരിതങ്ങളിലൂടെ കടന്നുപോകുകയാണെങ്കിലും എന്ന സത്യവചസ്സ് ഒരു കഥാകാരന്റെ ബാദ്ധ്യതയായി മാറുന്നുണ്ട്. ഒരു നാടിന്റെ വ്യവസ്ഥിതിക്കപ്പുറം നിന്ന് ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യമാണ് മുകുന്ദന്‍ സ്വന്തമാക്കുന്നത്. ഗ്രാമജീവിതത്തിന്റെ അറിവടയാളങ്ങളെ സ്വന്തം കണ്ണിലൂടെ ആവിഷ്‌കരിക്കുകയെന്ന സൂക്ഷ്മതന്ത്രം കഥാകരന്‍ മെനയുമ്പോള്‍ അവ പുറംകണ്ണുകൊണ്ടല്ല അകക്കണ്ണിന്റെ അഗ്നികൊണ്ടാണ് വിലയിരുത്തുന്നത്. നാടിന്റെ തെളിഞ്ഞ ചെരാതുകളെ അന്വേഷിക്കുക, നക്‌സലിസത്തിന്റെ വേറിട്ട പാതകളെ ആവാഹിക്കുക, ദളിത്ജീവിതത്തിന്റെ ദുരിതക്കാഴ്ചകളെ മനസ്സാക്ഷിക്കുമുമ്പില്‍ വച്ച് വിചാരണ ചെയ്യുക, മാവോയിസത്തിന്റെ ആക്രമസ്ഥലികളുടെ സത്യാവസ്ഥ എന്താണെന്നന്വേഷിക്കുക, ആദിവാസിസമരത്തിന്റെ കൂടെ നില്‍ക്കുക, ചന്ദ്രശേഖരന്‍ വധത്തിന്റെ പാപം ശിരസ്സിലേറ്റുന്നവരുടെ നാവിനെ അറുക്കുക, പോലീസിന്റെ ക്രൂരതകള്‍ അനന്തമായി തുടരുന്നതിന്റെ കണ്ണിര് സ്വന്തം രക്തത്തില്‍ ചാലിക്കുക എന്നിവയിലൂടെ സമൂഹത്തിന്റെ സര്‍വ്വകാല അനീതികളെ എതിര്‍ക്കാനുള്ള അപാരശക്തി മനുഷ്യനില്‍ രൂഢമൂലമായിട്ടും നിസ്സഹായനായി മാറിനില്‍ക്കേണ്ടി വരുന്ന പ്രതിഷേധം ഏത് വാക്കുകൊണ്ടാണ് മാറ്റിപ്പണിയുക എന്ന് പകച്ചിരിപ്പാണ് ഓരോ നല്ല, വലിയ മനസ്സുള്ള മനുഷ്യന്‍, അതാണ് കഥാകാരന്‍ തന്റെ കടലിലും സൂക്ഷിപ്പുകളാക്കുന്നത്.

________________________________________
ഫെമിനിസത്തിന്റെ ശാക്തീകരണമോ പുരുഷന്റെ ആധിപത്യമോ ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നില്ല, എന്നാല്‍ ഏതും അതിന്റെ തീവ്രമായ ഭാഷയാല്‍ കാലത്തിന്റെ പൊറുതികേടിനെ വരച്ചിടാന്‍ ശ്രമിക്കുന്നുമുണ്ട്. ഗര്‍ജ്ജിക്കാതെ അത്രമേല്‍ തീവ്രമായ വേദനയോടെ, അതേ നിരാശയോടെ. ഏതിനും വ്യക്തമായ ധാരണയോടെ. കണ്ടെത്തുന്ന കഥാപാത്രങ്ങള്‍- അവയ്‌ക്കേറെ മിഴിവും. സമൂഹത്തിന്റെ സകലകോണുകളിലും കഥാപാത്രങ്ങളുടെ കൈയും കാലും കണ്ണും കണ്ഠവും ഒരുപോലെ സമവായത്തിന്റെ ശാരീരമെത്തിക്കുന്നുമുണ്ട്.
________________________________________

പ്രണയത്തിന്റെ വൈകാരികജ്ഞാനത്തില്‍നിന്നുള്ള മോചനവും പ്രണയനിരാസത്തിന്റെ ആകുലതകളും നായകന്‍ അനുഭവിക്കുമ്പോള്‍ത്തന്നെ ശാരീരികവേഴ്ചകളുടെ സര്‍വ്വസുഖാലസ്യങ്ങളും സ്വന്തമാക്കുന്നുണ്ട്. അതുകൊണ്ട് അത്തരം വര്‍ണ്ണനകളെ അതിഭാവുകത്വത്തോടെ വര്‍ണ്ണിക്കാന്‍ കഥാകാരന്‍ മിടുക്കും പ്രത്യക്ഷപ്പെടുത്തുന്നുമുണ്ട്. റോഷ്‌നേരയും മുകുന്ദനും വാസന്തിയും ദിവ്യചന്ദ്രനും ശോഭയും സ്ത്രീകഥാപാത്രങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു, അവര്‍ നല്‍കുന്ന സുരക്ഷിതത്വം ഒറ്റപ്പെട്ടുപോകുന്ന ഏതൊരു ശരീരിയും ആഗ്രഹിക്കുന്നതത്രെ. അവയില്‍ രമിക്കുക ദുഃഖത്തില്‍നിന്നുള്ള മോചനമാണെന്ന് കഥാകാരന്‍ അനുവര്‍ത്തിക്കുന്നത് കാലാകാലങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നതുമാണ്, എന്നാല്‍ അതിലൊന്നും ശാശ്വതമായ സുഖമില്ല എന്ന് കണ്ടെത്തുന്നിടത്താണ് ഇതൊരു ദാര്‍ശനികതയുടെ പരിണതഫലമാകുന്ന എഴുത്തായി പരിണമിക്കുന്നത്. ഗുരുവിനെ അന്വേഷിച്ചുപോകുന്ന റോഷ്‌നേരയും മുകുന്ദനും അതിന്റെ ബാക്കിപത്രമാകുന്നതും ഇതേ ദര്‍ശനത്തിന്റെ മാറ്റുരയ്ക്കല്‍ത്തന്നെ. എവിടയാണ് മാനുഷികസുഖം എന്ന അന്വേഷണം തുടങ്ങുന്നത് സമൂഹത്തിന്റെ അന്തമില്ലാത്ത ദുരിതങ്ങള്‍ കണ്ടുതുടങ്ങുന്നിടത്താണെന്ന് അടിവരയിടേണ്ടതുണ്ട്. എവിടെയാണ് ഇതവസാനിക്കുക എന്ന ചോദ്യത്തിനുത്തരം മാത്രമില്ല, അതുകൊണ്ടുതന്നെ പലരും പണത്തിലും ലൈംഗികതയിലും അന്യപാപജീവിതത്തിലും രമിക്കുന്നു, അതില്ലാത്തവരാകട്ടെ അസ്തിത്വം തേടിയലയേണ്ടിവരികയും മരണത്തില്‍ സുഖം കണ്ടെത്തുകയും ചെയ്യുന്നു. മദ്യവും മയക്കുമരുന്നും പ്രണയവും നിരാസവും ലൈംഗികതയും അതിന് കൂട്ടുചേര്‍ക്കുന്നു. ജോസഫിന്റെയും രവിയുടെയും പാരസ്പര്യം വായിച്ചാല്‍ ഇക്കാര്യം ബോദ്ധ്യപ്പെടും. മദ്യവും തെറിയും മാത്രം ജീവിതമാക്കിയ രണ്ടുപേരെ അവതരിപ്പിച്ചത് എത്രമേല്‍ സാര്‍ത്ഥകമായിരിക്കുന്നു. മനുഷ്യന്‍ മനുഷ്യനുമേല്‍ നടത്തുന്ന അക്രമണത്തിനുമാത്രം അറുതിയില്ലാത്ത കാലമാണിതെന്ന് നോവലിസ്റ്റ് നാണയപ്പെടുത്തുന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്.

ഗ്രാമജീവിതത്തിന്റെ സ്വച്ഛചാരുതയില്‍നിന്നു നഗരത്തിന്റെ ദയാരഹിതമുഖത്തേക്കുള്ള കടന്നുകയറ്റവും കഥാകാരന്‍ നെഞ്ചിലേറ്റുന്നുണ്ട്. റോഷ്‌നേര, നഗരസന്തതിയും മുകുന്ദന്‍ ഗ്രാമസന്തതിയുമായി വായനക്കാരന്റെ മുന്നില്‍ പ്രജ്ഞയോടെ നില്‍ക്കുന്നു. എന്നാല്‍ അന്ന് നാം പറഞ്ഞ ഗ്രാമനഗരസംഘര്‍ങ്ങളല്ല, അതേ അര്‍ത്ഥത്തില്‍ ഇന്ന് എവിടെയും മാനസികവൈകല്യത്തിന്റെ ഇരകളെയാണ് കാണാനാവുന്നത് എന്ന് നോവല്‍ വ്യക്തമാക്കുന്നു, ശക്തമായ പ്രതിരോധങ്ങളില്ലാതെ മനുഷ്യകുലം ഇനി രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് മുന്നറിയപ്പും നല്‍കുന്നു. അതിലൂടെ സമരസങ്ങളില്ലാത്ത വിപ്ലവസാദ്ധ്യതയാണ് നായകനും നായികയും സ്വപ്നം കാണുന്നത്. അതിന് അവര്‍ ഏത് മാര്‍ഗ്ഗവും തെരഞ്ഞെടുക്കാന്‍ പ്രാപിതരാകുന്നതിന്റെ ചിത്രവും ശ്രദ്ധേയും. പെണ്ണിടവും രാത്രിസഞ്ചാരവും സ്വാതന്ത്ര്യത്തിന്റെ ലഹരിയും ലൈംഗികതയുടെ അമിതാഘോഷങ്ങളും അവര്‍ക്കു സ്വന്തം. ഏത് നെറികേടിനെയും എതിര്‍ക്കുവാന്‍ തക്ക ശക്തി നേടുമ്പോള്‍ മാത്രമേ നാം സമൂഹത്തിനെന്തെങ്കിലും ല്‍കിയതായി തോന്നുകയുള്ളു എന്ന വാക്യത്തിലാണ് മുകുന്ദന്റെയും റോഷ്‌നേരയുടെയും ജീവന്‍. അവിടെ വച്ചുമാറ്റങ്ങളില്ല. പ്രതികരണത്തിന്റെ സര്‍ഗ്ഗശേഷി മാത്രം. ഗ്രാമകഥകളിലൂടെയുള്ള മുകുന്ദന്റെ യാത്ര റോഷ്‌നേരയ്ക്ക് അത്രമേല്‍ ഇഷ്ടമാവുന്നതും നഗരജീവിതത്തിന്റെ വെളിച്ചം മുകുന്ദനെ ആകര്‍ഷിക്കുന്നതും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അത്യാഗ്രഹംകൊണ്ടുതന്നെയാണ്. ഫേസ് ബുക്കിന്റെയും ഇമെയിലിന്റെയും ഇന്റര്‍നെറ്റിന്റെയും ഒപ്പം പാതാളവും നരകവും ഇടകലരുമ്പോള്‍ ഈ കാലത്തിന്റെ ലോകവും പറയുന്നത് വേദനയും വെറുപ്പും വിശ്വാസരാഹിത്യവും തന്നെയാണെന്നും മാറിയ കാലം നമുക്കൊന്നും തരുന്നില്ലെന്നും രണ്ടുപേരും തിരിച്ചറിയുന്നുണ്ട്. മനുവിന്റെയും രശ്മിയുടെയും പ്രണയവും ദുരന്തവും ആവര്‍ത്തിക്കുന്ന കഥകള്‍ മാത്രമാകുന്നത് അതുകൊണ്ടാണല്ലോ. തീരെ തിരിച്ചറിയപ്പെടാജീവിതങ്ങളായി എത്രയോ അനാഥജന്മങ്ങള്‍ വഴിപിഴക്കുന്നു എന്ന് മുകുന്ദനും കാമുകിയും കണ്ടെത്തുമ്പോള്‍ അവരവര്‍ക്ക് ചെയ്യാനാവുന്നത് ചെയ്യുക എന്ന ദൗത്യം നിറവേറ്റുന്നുണ്ട്. നായികയായ റോഷ്‌നേരയില്‍ മാത്രം അഭയം കണ്ടെത്തുന്ന മുകുന്ദന്‍ പക്ഷേ, റോഷ്‌നേരയില്‍ കുഞ്ഞുമുകുന്ദന്‍ അടിസ്ഥാനം സ്ഥാപിക്കവേ അവള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ഒഴുക്കിക്കളയുന്നതോടൊപ്പം മുകുന്ദനേയും കളയുകയാണ്, വേറെ വഴികളില്ലാതെ നിരാലംബനായ മുകുന്ദന്‍ മറ്റു സ്ത്രീകളില്‍ സ്വരക്ഷ കാണാന്‍ ശ്രമിച്ചെങ്കിലും കാരണങ്ങളെന്തൊക്കെയായാലും ഒന്നിലും വിജയം കണ്ടെത്താനായില്ല. വാസന്തിയോ ദിവ്യയോ മുകുന്ദന് തണലാകുന്നില്ല. മരണം ശാശ്വതമായി കാണുന്ന മുകുന്ദന്‍, സമൂഹത്തിന്റെ സകലകൊള്ളരുതായ്മകളും കണ്ടു മരണതുല്യമാകുന്ന അസ്വസ്ഥതകളുടെ തീച്ചീളുകള്‍ മാത്രമായ മനസ്സുമായലയുമ്പോള്‍ മുകുന്ദന്‍ എല്ലാവരെയും കരയിപ്പിച്ചുകൊണ്ട് വെള്ളത്തുണിയില്‍ നാടകക്കാരനേപ്പോലെ കിടക്കുവാന്‍ അല്ലെങ്കില്‍ തന്നെത്തന്നെ വിധിക്കുകയല്ലാതെ വേറൊരു വഴിയും കണ്ടെത്തുന്നില്ല.

ഫെമിനിസത്തിന്റെ ശാക്തീകരണമോ പുരുഷന്റെ ആധിപത്യമോ ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നില്ല, എന്നാല്‍ ഏതും അതിന്റെ തീവ്രമായ ഭാഷയാല്‍ കാലത്തിന്റെ പൊറുതികേടിനെ വരച്ചിടാന്‍ ശ്രമിക്കുന്നുമുണ്ട്. ഗര്‍ജ്ജിക്കാതെ അത്രമേല്‍ തീവ്രമായ വേദനയോടെ, അതേ നിരാശയോടെ. ഏതിനും വ്യക്തമായ ധാരണയോടെ. കണ്ടെത്തുന്ന കഥാപാത്രങ്ങള്‍- അവയ്‌ക്കേറെ മിഴിവും. സമൂഹത്തിന്റെ സകലകോണുകളിലും കഥാപാത്രങ്ങളുടെ കൈയും കാലും കണ്ണും കണ്ഠവും ഒരുപോലെ സമവായത്തിന്റെ ശാരീരമെത്തിക്കുന്നുമുണ്ട്.

‘സ്ത്രീകള്‍ സ്വര്‍ഗ്ഗലോകത്തിന്റെ സകല ഇടങ്ങളിലേക്കും കടന്നുവരുമ്പോള്‍ ഭയക്കുന്നത് ആരാണ്? കവിതയേയും രാഷ്ട്രീയത്തേയും സിദ്ധാന്തങ്ങളേയും പോലെ അമ്മയേയും അച്ഛനേയും ചേട്ടനേയും പോലെ ആണിന്റെയും പെണ്ണിന്റെയും ലോകങ്ങളെ രണ്ടാക്കുകയും രണ്ടിനേയും തള്ളി അകറ്റുകയും ചെയ്യുന്നത് ആരാണ്? അരയാലില്ല, പാലയും ചിരട്ടയും കളിമണ്ണുമില്ല, ഒക്കെയും ആണിടങ്ങള്‍…(പുറം71)’ സത്യം ഇതായിരിക്കേ നാം വെറുതെ കലമ്പുക മാത്രം ചെയ്യുന്നു എന്ന തത്ത്വം കണ്ടെത്തിയവനത്രെ വലിയ കലാകാരന്‍. അതുതന്നെയാണ് ശ്മശാനങ്ങള്‍ക്ക് പറയാനുള്ളതും. വര്‍ത്തമാനകാലത്തിന്റെ വര്‍ണ്ണരാഹിത്യങ്ങളെയെല്ലാം-അവ അകമായാലും പുറമായാലും നോവലില്‍ വരച്ചിടുന്നുണ്ട്. പുതിയ കാലം എന്നാണിനി സൃഷ്ടമാകുകയെന്ന ആശങ്ക കൂടെ കൊണ്ടുനടക്കുന്നവന്‍ എക്കാലവും അതിശൈത്യം ഉള്ളില്‍ പോറുന്നവനുംകൂടിയാണല്ലോ. കഥാകാരനും പങ്കുവയ്ക്കുന്നത് അതേ നിരാശയും വ്യഥയുമാണ്.

___________________________________________
വര്‍ണ്ണരാഹിത്യങ്ങളെയെല്ലാം-അവ അകമായാലും പുറമായാലും നോവലില്‍ വരച്ചിടുന്നുണ്ട്. പുതിയ കാലം എന്നാണിനി സൃഷ്ടമാകുകയെന്ന ആശങ്ക കൂടെ കൊണ്ടുനടക്കുന്നവന്‍ എക്കാലവും അതിശൈത്യം ഉള്ളില്‍ പോറുന്നവനുംകൂടിയാണല്ലോ. കഥാകാരനും പങ്കുവയ്ക്കുന്നത് അതേ നിരാശയും വ്യഥയുമാണ്.
___________________________________________

”മുകുന്ദന്‍ അവള്‍ക്കെഴുതി, നീ എനിക്കാരാണെന്ന ചോദ്യം കൃത്യവും പ്രസക്തവുമാകുന്ന കാലം വരാനിരിക്കുന്നതേയുള്ളു. എങ്കിലും നിന്നിലൂടെ യാത്ര ചെയ്യുമ്പോള്‍ നനച്ചുകൊണ്ടല്ലാതെ പോവാത്ത ഒരു മഴയുടെ ഹൃദ്യത എനിക്കനുഭവിക്കാന്‍ കഴിയുന്നുണ്ട്. എന്തായാലും നീയെനിക്ക് കാമുകിയല്ല. സുഹൃത്തുമല്ല. ഇവര്‍ക്കൊന്നും നീയെന്ന ഈറന്‍ വയലറ്റ് പുഷ്പത്തിന്റെ ഇതളുകള്‍ പോലുമാവാന്‍ കഴിയില്ല. …ആര്‍ക്കും ആവാന്‍ കഴിയാതെ പോയതാണ് എനിക്കു നീ…” കണ്ടെത്താന്‍ കഴിയാത്ത അകലത്തിലാണ് ഓരോ ജീവനും പിടക്കുന്നത്. അവിടെ തൊട്ടുതലോടിപ്പോകാന്‍ മാത്രമേ സമയം നിശ്ചയിച്ചിട്ടുള്ളു. ചില വിധികള്‍ അങ്ങനെയാണ്. മനസ്സിലെ അഗാധമായ മൗനത്തെ തകര്‍ക്കാനാവുന്ന ഒന്നും തന്നെ അവശേഷിച്ചിട്ടില്ലെന്ന കാഴ്ചാപരതയാണ് ജീവനെ മരണത്തിലേക്ക് കാലെടുത്തുവയ്ക്കാന്‍ പ്രേരിതനാക്കുന്നത്. മരണം അപ്പോള്‍ അയാളെ നവീകരിക്കും. അതാണ് മുകുന്ദനും കണ്ടെത്തുന്നത്.

ചുഴലിക്കാറ്റിന്റെ രൗദ്രനൃത്തമാണ് നോവലിലെ ഭാഷയെന്നു ഞാന്‍ പറയുന്നു. ചടുലമായ വാങ്മയങ്ങള്‍ക്കൊണ്ടുള്ള സ്വയം പുനര്‍നിര്‍മ്മിതിയുടെ ചതുരംഗമാണത്. മണല്‍ക്കാറ്റും പിശാചിന്റെ തോളില്‍ കൈയിട്ടു നടക്കുന്നതും ആകാശത്തില്‍ ആത്മഹത്യ ചെയ്യുന്ന പുഴകളും ചോദ്യങ്ങള്‍ സ്‌കൂള്‍ സഞ്ചിയില്‍ കയറിപ്പോകുന്നതും നാമപ്പോള്‍ അനുഭവിക്കുന്നു. ഒട്ടും ലളിതമല്ല ഈ നോവലിലെ ആഖ്യാനം. എന്നാല്‍ വാക്കുകളുടെ ഭാവവിന്യസമോ ഭാവനയുടെ ജ്ഞാനപരതയോ ഏതാണ് നമ്മെ ആകര്‍ഷിക്കുക എന്നു പറയുക വയ്യ. അതില്‍നിന്നു തെളിഞ്ഞൂറുന്നത് കഠിനതയുടെ ജീവരക്തമത്രെ. സ്വസ്ഥതയുടെ കണികകള്‍ തേടി നാടിന്റെ പൈതൃകത്തിലേക്കും കൗമാരകാലത്തിന്റെ വിഹ്വലതകളിലേക്കും പ്രണയത്തിലേക്കും ലൈംഗികതയിലേക്കും ഗുരുവിലേക്കുമുള്ള അലച്ചിലിലൂടെ സ്വന്തമാക്കുന്നത് ശൂന്യസ്ഥലികള്‍ മാത്രമാണെന്നും മരണത്തിലൂടെ മാത്രമേ ശാശ്വതശാന്തി ലഭിക്കുകയുള്ളു എന്ന തിരിച്ചറിവുമാണ്. അതുകൊണ്ടാണ് ”നിങ്ങളുടെ അടയാളങ്ങളൊക്കെയും നിങ്ങളുടെ മനസ്സാണ്” എന്ന തീരുമാനത്തിന് പ്രസക്തിയേറുന്നത്. മരണത്തെ വിളിച്ചടുപ്പിക്കേണ്ട ദുര്യാഗത്തിലെത്തിനില്‍ക്കുന്ന മുകുന്ദന്‍ സ്വജീവിതത്തെ തച്ചുടച്ചുകളയുക തന്നെ ചെയ്യുന്നു. അരാജകത്വത്തിന്റെ പൂര്‍ണ്ണജീവിതമായിരുന്നു താനെന്നു തിരിച്ചറിയുമ്പോഴും അല്ലാതിരുന്നിട്ടും പ്രത്യേകിച്ചു വിശേഷമൊന്നുമില്ലെന്നും അവനവനോട് നിരന്തരം കലഹിക്കുകയും അനീതികളോട് സന്ധിയില്ലാസമരം നടത്തുകയും ചെയ്യേണ്ടിവരുന്നത് നന്മയുള്ളവന്റെ ഉള്ളിലെ തീനാളമാണെന്ന ജ്ഞാനത്തിലേക്കാണ് മുകുന്ദന്‍ തന്നെത്തന്നെ ചേര്‍ത്തുവയ്ക്കുന്നത്. എല്ലാം സഹിച്ച് നിശ്ശബ്ദമാകാനോ ഒന്നും കണ്ടില്ലെന്ന് നടിക്കാനോ മനം കലഹിക്കുന്ന മനുഷ്യന് സാദ്ധ്യമേയല്ലെന്ന സവിശേഷസമരായുധമാണ് ഈ നോവല്‍. അപ്പോള്‍ ശ്മശാനങ്ങള്‍ക്ക് പറയാനുണ്ടാവുക ഗോത്രസംസ്‌കൃതിയും ഫോക്‌ലോറും കൊറ്റക്കുളങ്ങരദേവിയും യൂനസ്സ് മുതലാളിയും ജോസഫും രവിയും പെണ്‍വാണിഭവും ഭരണത്തിന്റെ ക്രൂരതകളും മാത്രമല്ല, ജീവനില്‍നിന്നും വേര്‍പ്പെടേണ്ടിവരുന്ന അസഹനീയതയുടെ കരാളതയുമായിരിക്കും. അപ്പോള്‍ പിന്നെ ”ഒരു രാത്രി എന്നെ ഒറ്റയ്ക്കാക്കി നിലാവിന്റെ തോളില്‍ കൈയിട്ടുപോയ കൂട്ടുകാരിയുടെ ഓര്‍മ്മയ്ക്കായി” ശ്മശാനങ്ങളുടെ നോട്ടുപുസ്തകമല്ലാതെ മറ്റെന്താണ് ഈ കാലത്തിനായി നല്‍കുക? അല്ലെങ്കില്‍ ആത്മബലിയല്ലാതെ അതില്‍നിന്നും ഉയര്‍ന്നുവരേണ്ടുന്ന നവകാലത്തിന്റെ ഉണര്‍ച്ചയ്ക്കുള്ള ചുവന്ന ജാലകങ്ങളുടെ അടയാത്ത കണ്ണുകളാണ് ഈ നോവലിന്റെ കാതലായ കരുത്ത്.

Top