സില്‍ക്ക് പാതയിലെ ബുദ്ധിസവും ഇസ്ലാമും

ഇസ്ലാമും ബുദ്ധിസവും നാം കരുതുന്നതിലേറെ അടുത്തു നില്ക്കുന്ന, സമാനതകള്‍ ഏറെ പങ്കിട്ട മതങ്ങളാണെന്നു പുസ്തകം വാദിക്കുന്നു. വര്‍ത്തമാന കാലത്തിന്റെ രാഷ്ട്രീയ ഹൃസ്വദൃഷ്ടിയില്‍ നിന്ന് മാറി നടക്കുന്ന ഈ പഠനം മതചരിത്രത്തിന്റെ വ്യത്യസ്തമായ ചില വായനാ വഴികള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്നുവെന്നു തോന്നുന്നു

ണ്ടായിരത്തി ഒന്നില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ബാമിയാനിലെ ബുദ്ധപ്രതിമ തകര്‍ത്തതോടെയാണ് ഇസ്ലാമും ബുദ്ധിസവും പുതിയ ചരിത്ര രാഷ്ട്രീയ സാഹചര്യമായി ലോകദൃഷ്ടിയില്‍ വരുന്നത്. മേല്‍കോയ്മ മാധ്യമങ്ങളും പണ്ഡിതന്മാരും ഇസ്ലാം സമം ഹിംസ, ബുദ്ധിസം സമം അഹിംസ എന്നൊക്കെയുള്ള വിഭജനങ്ങള്‍ കൊണ്ടുവന്നു. അതിലേറെ, അഞ്ചാം നൂറ്റാണ്ടില്‍ നിലനിന്ന നളന്ദ സര്‍വ്വകലാശാല എന്ന ലോകോത്തര കലാലയം പന്ത്രണ്ടാം നൂറ്റാണ്ടില്‍ മുസ്ലീങ്ങള്‍ തകര്‍ത്തുവെന്ന പ്രചാരണം ഇന്ത്യയിലെ സവര്‍ണ്ണ ദേശീയവാദികളും അഴിച്ചു വിട്ടു. മദ്ധ്യേന്ത്യയില്‍ നിലനിന്ന ബുദ്ധിസ്റ്റ് സാംസ്‌കാരിക ചരിത്രത്തെ മുസ്ലീംഅക്രമികള്‍ തകര്‍ത്തുവെന്നു സാര്‍വദേശീയ തലത്തില്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ ബ്രാഹ്മണിസം അല്ല ഇസ്ലാമാണ് ഇന്ത്യയില്‍ ബുദ്ധിസം ക്ഷയിക്കാനുള്ള കാരണമെന്നും നവ ഹിന്ദുത്വ ചരിത്രകാരന്മാരാല്‍ പ്രചരിപ്പിക്കപ്പെട്ടു. അതോടെ മുസ്ലീം ഹിംസയുടെ പ്രഹരമേറ്റ അനേകം മത/ചരിത്ര/സാംസ്‌കാരിക ഈടുവെപ്പുകളുടെ കൂട്ടത്തിലേക്ക് ബുദ്ധിസവും നടന്നുകയറി. ചരിത്രത്തിന്റെ ഈ പ്രത്യേക വായനയിലൂടെ ഇസ്ലാമിനെ കുറിച്ചുള്ള ഹിംസാത്മക രാഷ്ട്രീയം രൂപപ്പെട്ടു. എന്നാല്‍ ഇതേ സമയം ബുദ്ധിസം, വിശിഷ്യ പാശ്ചാത്യ ലോകത്തെ ആത്മീയ അന്വേഷകരുടെയും ബദല്‍ ജീവിതം തേടുന്നവരുടെയും അഭയസ്ഥാനവുമായി മാറി. രണ്ടാം ലോകയുദ്ധത്തിനു ശേഷം ജനപ്രിയ വായനയുടെ തലത്തില്‍ ജര്‍മ്മന്‍ എഴുത്തുകാരനായ ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ ഒക്കെ നിര്‍മ്മിച്ച ബുദ്ധിസത്തെ കുറിച്ച റൊമാന്റിക് സങ്കല്പം പുതിയ കാലത്ത് അഹിംസ, സമാധാനം, യുദ്ധവിരുദ്ധത തുടങ്ങിയ മൂല്യങ്ങളിലൂടെ ലോകത്തിന്റെ സംഘര്‍ഷത്തിനു ബദലൊരുക്കുന്ന മതവും ജീവിതവഴിയുമാക്കി മാറ്റി. ശീതയുദ്ധത്തിനുശേഷം ബുദ്ധിസം പ്രത്യയശാസ്ത്രങ്ങള്‍ അവസാനിച്ച കാലത്തെ ഓപിയവും ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവുമായി മാറി. വര്‍ദ്ധിച്ച ഈ താല്പര്യത്തെ ഡികഫിനെറ്റഡ് ബുദ്ധിസം (Decaffeinated Buddhism) എന്നാണ് പറഞ്ഞുവരുന്നത്. ഒരു പരിധിവരെ ബുദ്ധിസത്തോട് ഇന്നുള്ള താല്പര്യം പോലെ തന്നെ ഉള്ള പ്രതിഭാസമാണ് വിപരീത ദിശയില്‍ അതെ ആവേശത്തോടെയുള്ള ഇസ്ലാംഭയം.
എന്നാല്‍, ബുദ്ധിസവും ഇസ്ലാമും ലോകത്ത് എല്ലാകാലത്തും ഇങ്ങനെ ആയിരുന്നോ? ഇസ്ലാമിനെയും ബുദ്ധിസത്തെയും കുറിച്ചുള്ള നമ്മുടെ വര്‍ത്തമാനധാരണകള്‍ ചരിത്രത്തെ സംബന്ധിച്ചിട്ടുള്ള സൂക്ഷ്മവായനയില്‍ നിന്ന് ഉയര്‍ന്നു വന്നതാണോ? അതോ ഇന്ന് ഭീകരവേട്ട എന്ന പേരില്‍ മുസ്ലീം നാമമുള്ള നാടുകളെയും സമൂഹങ്ങളെയും വ്യക്തികളെയും കടന്നാക്രമിക്കുന്ന നവ കൊളോണിയല്‍ രാഷ്ട്രീയവുമായി ഇതിനു ബന്ധമുണ്ടോ? ഇസ്ലാമിനെകുറിച്ചുള്ള സമകാലിക രാഷ്ട്രീയ താല്പര്യങ്ങള്‍ ചരിത്രവായനയെ നിരസിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണ്? ഇന്നത്തെ മാധ്യമനിര്‍മിതവും ഉപരിപ്ലവുമായ വായനകളില്‍ നിന്ന് വ്യത്യസ്തമായി ലോകത്ത് ഇന്നുള്ള ഇസ്ലാമും ബുദ്ധിസത്തെയും കുറിച്ചുള്ള പ്രബല ധാരണകളോട് ഇടയുന്ന പുസ്തകമാണ് Buddhism and Islam on the Silk Road.
ഇസ്ലാമിനെയും ബുദ്ധിസത്തെയും കുറിച്ച് കഴിഞ്ഞ വര്‍ഷങ്ങളായി പുറത്തിറങ്ങുന്ന നിരവധി പഠനങ്ങളുടെ വെളിച്ചത്തില്‍ യോഹന്‍ എല്വെസ്‌കൊഗ് നടത്തിയ ഗവേഷണമാണ് പുസ്തകരൂപത്തില്‍ വന്നിരിക്കുന്നത്. ഈ പഠനത്തിന്റെ ഉദ്ദേശം ഇസ്ലാമിനെയോ ബുദ്ധിസത്തെയോ സമാധാനത്തിന്റെ മതങ്ങളായി വീണ്ടെടുക്കുകയോ ഈ മതങ്ങളുടെ ചരിത്രത്തില്‍ നടന്ന നിന്ദ്യര്‍ഹമായ കാര്യങ്ങളെ വെള്ളപൂശുകയോ അല്ല. അതുമല്ലെങ്കില്‍ നഷ്ടപ്പെട്ട ചരിത്രത്തെക്കുറിച്ചുള്ള കേവല ഗൃഹാതുരതയോ അതുമല്ലെങ്കില്‍ ആര് ആരില്‍ നിന്ന് കടം കൊണ്ട് എന്ന ചരിത്രത്തെക്കുറിച്ചുള്ള ഗണിതശാസ്ത്ര അന്വേഷണവും അല്ല. ഇസ്ലാമും ബുദ്ധിസവും തമ്മില്‍ നടക്കുന്ന ആശയ വിനിമയമായാണ് പുസ്തകം ഏറെ സങ്കീര്‍ണത നിലനിറുത്തി തന്നെ അടയാളപ്പെടുത്തുന്നത്. ഈ പുസ്തകം മറ്റൊരു രീതിയില്‍ അന്വേഷിക്കുന്നത് മതപാരമ്പര്യങ്ങളുടെ ചലനാത്മകതയെക്കുറിച്ചാണ്. രണ്ടു മതങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? അവ പരസ്പരം കൈമാറുന്നത് എന്തൊക്കെയാണ്? അവ പരസ്പരം വ്യത്യാസമായി അംഗീകരിക്കുന്നത് എന്തൊക്കെയാണ്? അതിനുള്ള ചരിത്രപരമായ കാരണങ്ങള്‍ എന്തൊക്കെയാണ്? അതിലേറെ പ്രധാനമായി ഈ പുസ്തകം വിശകലനപരമായി റദ്ദ് ചെയ്യുന്നത് പാശ്ചാത്യം/പൗരസ്ത്യം/ ഇസ്ലാം സമം കിഴക്ക്/ പടിഞ്ഞാറു സമം ക്രിസ്ത്യാനിറ്റി തുടങ്ങിയ മതചരിത്രത്തെക്കുറിച്ചുള്ള പ്രബല ചരിത്രപഠന (Historiography) വിഭജനങ്ങളെയാണ്.

_______________________________
ഇസ്ലാമിനെയും ബുദ്ധിസത്തെയും കുറിച്ച് കഴിഞ്ഞ വര്‍ഷങ്ങളായി പുറത്തിറങ്ങുന്ന നിരവധി പഠനങ്ങളുടെ വെളിച്ചത്തില്‍ യോഹന്‍ എല്വെസ്‌കൊഗ് നടത്തിയ ഗവേഷണമാണ് പുസ്തകരൂപത്തില്‍ വന്നിരിക്കുന്നത്. ഈ പഠനത്തിന്റെ ഉദ്ദേശം ഇസ്ലാമിനെയോ ബുദ്ധിസത്തെയോ സമാധാനത്തിന്റെ മതങ്ങളായി വീണ്ടെടുക്കുകയോ ഈ മതങ്ങളുടെ ചരിത്രത്തില്‍ നടന്ന നിന്ദ്യര്‍ഹമായ കാര്യങ്ങളെ വെള്ളപൂശുകയോ അല്ല. അതുമല്ലെങ്കില്‍ നഷ്ടപ്പെട്ട ചരിത്രത്തെക്കുറിച്ചുള്ള കേവല ഗൃഹാതുരതയോ അതുമല്ലെങ്കില്‍ ആര് ആരില്‍ നിന്ന് കടം കൊണ്ട് എന്ന ചരിത്രത്തെക്കുറിച്ചുള്ള ഗണിതശാസ്ത്ര അന്വേഷണവും അല്ല. ഇസ്ലാമും ബുദ്ധിസവും തമ്മില്‍ നടക്കുന്ന ആശയ വിനിമയമായാണ് പുസ്തകം ഏറെ സങ്കീര്‍ണത നിലനിറുത്തി തന്നെ അടയാളപ്പെടുത്തുന്നത്. 
_______________________________

ഇസ്ലാമും ബുദ്ധിസവും നാം കരുതുന്നതിലേറെ അടുത്തു നില്ക്കുന്ന, സമാനതകള്‍ ഏറെ പങ്കിട്ട മതങ്ങളാണെന്നു പുസ്തകം വാദിക്കുന്നു. വര്‍ത്തമാന കാലത്തിന്റെ രാഷ്ട്രീയ ഹൃസ്വദൃഷ്ടിയില്‍ നിന്ന് മാറി നടക്കുന്ന ഈ പഠനം മതചരിത്രത്തിന്റെ വ്യത്യസ്തമായ ചില വായനാ വഴികള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്നുവെന്നു തോന്നുന്നു.

  • മതചരിത്ര താരതമ്യം: നാല് ഉദാഹരണങ്ങള്‍

ഇസ്ലാമും ബുദ്ധിസവും തമ്മില്‍ പങ്കിടുന്ന മതചരിത്രപരമായ പല സമാനതകളും ഈ പുസ്തകം രേഖപ്പെടുത്തുന്നു. ഇവിടെ നാല് പ്രധാന കാര്യങ്ങള്‍ സൂചിപ്പിക്കാം.
ഒന്ന്. ബുദ്ധിസത്തിന്റെ ചരിത്രത്തിലെ പ്രബല വീക്ഷണപ്രകാരം തെക്കന്‍ നേപ്പാളിലെ രാജകുമാരനായ സിദ്ധാര്‍ത്ഥ ഗൗതമന്‍ രാജ്യഭാരവും ഭൗതിക ജീവിതത്തിലെ സൗകര്യവും മാറ്റിവെച്ച് ധര്‍മ്മപ്രചാരകനായി മാറിയതോടെയാണ് ബുദ്ധിസത്തിന്റെ തുടക്കം. ബുദ്ധന്‍ ജീവിച്ചിരുന്നത് ബി. സി. മുന്നൂറിനും അറുന്നൂറിനും ഇടയില്‍ എന്നാണ് അനുമാനം. അതെപോലെ തന്നെ ഇന്നത്തെ സൗദി അറേബ്യയിലെ മക്കയില്‍ കച്ചവട കുടുംബത്തില്‍ പിറന്ന അനാഥനായ മുഹമ്മദിനു നാല്പതാം വയസ്സില്‍ കിട്ടുന്ന വെളിപാടിലൂടെയാണ് ആറാം നൂറ്റാണ്ടില്‍ ഇസ്ലാമിനെക്കുറിച്ച് പുതിയ സംസാരം തുടങ്ങുന്നത്.
രണ്ട്. ചില ചരിത്ര ഉറവിടങ്ങള്‍ വാദിക്കുന്നത് അനുസരിച്ച് ബുദ്ധന്‍ തന്റെ ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ചാണ് ആറുവര്‍ഷത്തോളം മോക്ഷത്തിനായി അലയുന്നത്. ബുദ്ധിസത്തോട് ഫെമിനിസ്റ്റ് ദൈവശാസ്ത്രം ചോദിക്കുന്നത് ആണിന്റെ മോക്ഷത്തെ സ്ത്രീയുടെ സഹനവുമായി ബന്ധിപ്പിക്കുന്നതിന്റെ പ്രശ്‌നത്തെക്കുറിച്ചാണ്. എന്തുകൊണ്ട് സ്ത്രീ ബുദ്ധിസ്റ്റ് മതചരിത്രത്തില്‍ (ഇസ്ലാമടക്കമുള്ള മത ചരിത്രത്തെ പോലെ) തന്നെ ഒരു ‘കുറവ്’ (lack) ആയി മാറുന്നുവെന്ന് ഫെമിനിസ്റ്റ് ദൈവശാസ്ത്രം ചോദിക്കുന്നു.
മൂന്ന്. ബുദ്ധന്റെയും മുഹമ്മദിന്റെയും ആദ്യകാല ജീവിതത്തില്‍ അതിശക്തരായ സ്ത്രീകള്‍ വലിയ റോള്‍ വഹിക്കുന്നത് കാണാന്‍ കഴിയും. ഉദാഹരണമായി പ്രവാചകന്‍ മുഹമ്മദിനു തന്റെ ആദ്യകാലത്ത് സന്തത സഹചാരിയായി ഉണ്ടായിരുന്നത് സമ്പന്നയായ, തന്നെക്കാള്‍ പതിനഞ്ചു വയസ്സ് പ്രായം കൂടിയ ഖദീജ ആയിരുന്നു. അത് പോലെ ബുദ്ധനെ ഏറെ സഹായിച്ചത് തന്റെ സമ്പന്ന വ്യാപാരികളും അദ്ദേഹത്തിന്റെ അടുത്ത ശിഷ്യകളുമായ സ്രപുസയും ബല്ലികയും ആയിരുന്നു.
നാല്. പൊതുവെ അമവി-അബ്ബാസി സാമ്രാജ്യങ്ങളിലൂടെ വികസിച്ച ഇസ്ലാമിനെക്കുറിച്ച് ധാരാളം പഠനങ്ങള്‍ ഉണ്ട്. മറ്റു മതങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇസ്ലാമും ക്രൈസ്തവതയും പൊതുവെ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ച മതങ്ങളാണെന്നു ഏറെ പ്രചാരണത്തിലുള്ള ധാരണ. എന്നാല്‍ ഇസ്ലാമിനു ഏറെ മുമ്പ് തന്നെ മതത്തിന്റെ ശക്തിയാലും പ്രചോദനത്താലും സാമ്രാജ്യമായി മാറിയ ബുദ്ധിസം ബി. സി. 322-185 കാലത്തെ മൗര്യസാമ്രാജ്യത്തിലാണ് ഏറെ വികസിച്ചത്.

  • സാമ്പത്തിക മതങ്ങള്‍

ബുദ്ധിസത്തിന്റെയും ഇസ്ലാമിന്റെയും ആദ്യകാല ചരിത്രം പരിശോധിക്കുന്ന എല്വേസ്‌കൊഗ് രണ്ടു മതങ്ങളുടെയും തുടക്കത്തില്‍ വ്യാപാരി വര്‍ഗ്ഗം പുലര്‍ത്തുന്ന സ്വാധീനം എടുത്തു കാണിക്കുന്നു. നാണയത്തിന്റെ ഉത്ഭവം, വ്യാപാരി വര്‍ഗ്ഗത്തിന്റെ ഉദയം ഇവയുടെ സാഹചര്യത്തില്‍ ഉണ്ടായ സാമൂഹ്യമായ പ്രതിസന്ധികളെ അറേബ്യയുടെയും ഇന്ത്യ-ഉപഭൂഖണ്ഡത്തിലും മദ്ധ്യേന്ത്യയിലും വളരെ വേഗം മാറി കടക്കാന്‍ ഇസ്ലാമിനും ബുദ്ധിസത്തിനും സാധിച്ചുവെന്നു എല്വേസ് കൊഗ് നിരീക്ഷിക്കുന്നു. ഈയൊരു ചരിത്രപരമായ സമാനതയാണ് സില്‍ക്ക് പാത എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ കച്ചവട പാതകളില്‍ വെച്ച് കഴിഞ്ഞ പന്ത്രണ്ടു നൂറ്റാണ്ടുകള്‍ കണ്ടുമുട്ടാന്‍ ഇസ്ലാമിനെയും ബുദ്ധിസത്തെയും പ്രാപ്തമാക്കുന്നത്. കച്ചവട പാതയില്‍ കച്ചവടക്കാരാല്‍ കണ്ടുമുട്ടുന്ന മതങ്ങളായി ബുദ്ധിസവും ഇസ്ലാമും മാറുന്നു.

  • ബ്രാഹ്മണിസവും ബുദ്ധിസവും

മൗര്യ സാമ്രാജ്യത്തിന്റെ പതനശേഷം എ. ഡി. ഒന്നു മുതല്‍ എ. ഡി. മൂന്നു നൂറ്റാണ്ട് വരെ നിലവില്‍വന്ന കുശ സാമ്രാജ്യം ബുദ്ധിസത്തിന്റെ നൈതിക രാഷ്ട്രീയത്തിന്റെ ശക്തികൊണ്ട് മദ്ധ്യേഷ്യ മുഴുവന്‍ വ്യാപിക്കുകയും റോമ സാമ്രാജ്യത്തോട് വ്യാപാരബന്ധം സ്ഥാപിക്കുകയും ചെയ്തു. ബുദ്ധിസം ഇക്കാലത്ത് മതവും വിപണിയും രാഷ്ട്രീയവും ഒക്കെയായി മാറി. കുശ സാമ്രാജ്യം രണ്ടാം നൂറ്റാണ്ടോടുകൂടി തകരുകയും അതു പേര്‍ഷ്യയില്‍ നിന്നുള്ള സസാനിദ് ഭരണകൂടത്തിനു വഴി മാറിപ്പോവുകയും ചെയ്തു. മാത്രമല്ല ചൈനക്കാരും തിബത്തുകാരും ഒക്കെ പതുക്കെ കുശസാമ്രാജ്യം പങ്കിട്ടെടുക്കുന്ന കാഴ്ചയും കാണാം. കുശ സാമ്രാജ്യം സൃഷ്ടിച്ച വിടവിലാണ് വേദങ്ങള്‍ മൂലധനമാക്കി ബ്രാഹ്മിനിക് ഹിന്ദുയിസം ഇന്ത്യയിലേക്ക് കടന്നു വരുന്നത് എന്ന് എല്വേസ്‌കൊഗ് നിരീക്ഷിക്കുന്നു. അതായത് ഇന്ത്യയുടെ ഉത്തരഭാഗത്തു ബ്രാഹ്മിനിസം വരുമ്പോള്‍ ബുദ്ധിസം ചൈന, തിബത്ത് ഇവിടേക്ക് കളം മാറ്റി ചവിട്ടുന്നു. അക്കാലത്ത് ബുദ്ധിസം ഇങ്ങിനെ പിടിച്ചു നിന്നു. അതിന്റെ പ്രധാന കാരണം ബ്രാഹ്മിനിസം ജാതി വ്യവസ്ഥയിലൂടെ ജനങ്ങളുടെ സഞ്ചാരം തൊഴില്‍, വിവാഹം ഇവയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമായിരുന്നു. മാത്രമല്ല കടല്‍ കടന്നുള്ള വ്യാപാരവും നിഷിദ്ധമായതോടെ ഹിന്ദുയിസം ഒരു ചെറിയ മേഖലയില്‍ അവിടത്തെ ജനങ്ങളെ ഒതുക്കി നിറുത്തുന്ന സാമൂഹ്യ വ്യവസ്ഥയായി ചുരുങ്ങി. ഇക്കാലത്ത് ബുദ്ധവ്യാപാരികള്‍ കടലും കരയും താണ്ടി കച്ചവടം ചെയ്തുവെന്നു കാണാം.

  • ഇസ്ലാം എന്ന പാശ്ചാത്യ മതം/ബുദ്ധിസം എന്ന പൗരസ്ത്യമതം

എന്നാല്‍ ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ മുഹമ്മദ് തന്റെ വെളിപാടുമായി രംഗത്ത് വരുമ്പോള്‍ മജുസികള്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ ഇവരൊക്കെ അറേബ്യയില്‍ ഉണ്ടായിരുന്നെങ്കിലും ആരും ബുദ്ധിസത്തെ കുറിച്ച് സംസാരിക്കുന്നില്ല. എട്ടാം നൂറ്റാണ്ടിലാണ് ഇസ്ലാമും ബുദ്ധിസവും അഫ്ഗാനിസ്ഥാനിലും ഇറാനിലും വെച്ച് വ്യാപാരികളുടെ വേഷത്തില്‍ കണ്ടുമുട്ടുന്നത്. ബുദ്ധിസം ആയിരം വര്‍ഷങ്ങള്‍ നിയന്ത്രിച്ച വ്യാപാര മേഖലയില്‍ ഇസ്ലാം പുതിയ ഊര്‍ജവുമായി രംഗത്ത് വന്നു. അവിടെ അതീവ സങ്കീര്‍ണ്ണമായ സാമൂഹ്യ വിനിമയങ്ങള്‍ ആരംഭിച്ചു. ഈ ചരിത്രപ്രക്രിയ മുഗള്‍ കാലവും കടന്ന രാഷ്ട്രീയ അഭിമുഖമായിരുന്നു. നേരത്തെ സൂചിപ്പിച്ച നളന്ദ സര്‍വ്വകലാശാല, ബാമിയാന്‍ ഇവയെ കേന്ദ്രീകരിച്ചുമാത്രം വിശദീകരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ-ചരിത്ര പ്രക്രിയ അല്ല ഈ അഭിമുഖീകരണം എന്ന് നിരവധി വൈവധ്യമാര്‍ന്ന സംഭവങ്ങള്‍ പഠിക്കുന്നതിലൂടെ എല്വോസ്‌കൊഗ് വിശദീകരിക്കുന്നു. ബുദ്ധിസ്റ്റ്-ഇസ്ലാമിക് ആശയ വിനിമയത്തിന്റെ സൂക്ഷ്മ ചരിത്രം ഇന്ന് പ്രബലമായ പല രാഷ്ട്രീയ വര്‍ഗീകരണങ്ങളെയും അതിനിര്‍ണയിക്കുന്ന സംഭവങ്ങളാണ്.

_______________________________
ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ മുഹമ്മദ് തന്റെ വെളിപാടുമായി രംഗത്ത് വരുമ്പോള്‍ മജുസികള്‍, ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ ഇവരൊക്കെ അറേബ്യയില്‍ ഉണ്ടായിരുന്നെങ്കിലും ആരും ബുദ്ധിസത്തെ കുറിച്ച് സംസാരിക്കുന്നില്ല. എട്ടാം നൂറ്റാണ്ടിലാണ് ഇസ്ലാമും ബുദ്ധിസവും അഫ്ഗാനിസ്ഥാനിലും ഇറാനിലും വെച്ച് വ്യാപാരികളുടെ വേഷത്തില്‍ കണ്ടുമുട്ടുന്നത്. ബുദ്ധിസം ആയിരം വര്‍ഷങ്ങള്‍ നിയന്ത്രിച്ച വ്യാപാര മേഖലയില്‍ ഇസ്ലാം പുതിയ ഊര്‍ജവുമായി രംഗത്ത് വന്നു. അവിടെ അതീവ സങ്കീര്‍ണ്ണമായ സാമൂഹ്യ വിനിമയങ്ങള്‍ ആരംഭിച്ചു. ഈ ചരിത്രപ്രക്രിയ മുഗള്‍ കാലവും കടന്ന രാഷ്ട്രീയ അഭിമുഖമായിരുന്നു. നേരത്തെ സൂചിപ്പിച്ച നളന്ദ സര്‍വ്വകലാശാല, ബാമിയാന്‍ ഇവയെ കേന്ദ്രീകരിച്ചുമാത്രം വിശദീകരിക്കാന്‍ കഴിയുന്ന രാഷ്ട്രീയ-ചരിത്ര പ്രക്രിയ അല്ല ഈ അഭിമുഖീകരണം എന്ന് നിരവധി വൈവധ്യമാര്‍ന്ന സംഭവങ്ങള്‍ പഠിക്കുന്നതിലൂടെ എല്വോസ്‌കൊഗ് വിശദീകരിക്കുന്നു. ബുദ്ധിസ്റ്റ്-ഇസ്ലാമിക് ആശയ വിനിമയത്തിന്റെ സൂക്ഷ്മ ചരിത്രം ഇന്ന് പ്രബലമായ പല രാഷ്ട്രീയ വര്‍ഗീകരണങ്ങളെയും അതിനിര്‍ണയിക്കുന്ന സംഭവങ്ങളാണ്.
_______________________________

ഇസ്ലാമിക ചരിത്രത്തില്‍ ആദ്യത്തെ സച്ചരിതമായ ഖലീഫമാരുടെ കാലത്തിനുശേഷം അധികാരത്തില്‍ വന്ന അമവികള്‍ ഇസ്ലാമിനെ നോര്‍ത്ത് ആഫ്രിക്ക വഴി സ്‌പെയിന്‍, പോര്‍ച്ചുഗല്‍ വരെ വ്യാപിപ്പിച്ചു. അമവികളെ സംബന്ധിച്ച് യൂറോപ്പും നോര്‍ത്ത് ആഫ്രിക്കയുമായിരുന്നു ഏറെ ശ്രദ്ധിച്ചിരുന്ന രാഷ്ട്രീയ ഭൂപടം. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അമവികള്‍ ഇസ്ലാമിനെ ഒരു ‘പാശ്ചാത്യ’മതമാക്കി വികസിപ്പിച്ചു. ഇസ്ലാം ആദ്യം ഒരു പാശ്ചാത്യ മതവും പിന്നെ ഒരു പൗരസ്ത്യ മതവുമാണെന്നു ഈ പ്രശ്‌നത്തെ കുറിച്ച് പഠിക്കുന്ന തോമസ് മസ്റ്റ്‌നാക് നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ അമവികള്‍ക്ക് ശേഷം അധികാരത്തില്‍ വന്ന അബ്ബാസികള്‍ ഇസ്ലാമിനെ ഒരു ‘പൗരസ്ത്യ’മതമാക്കി മാറ്റുന്നത് ചരിത്രത്തില്‍ നമുക്ക് കാണാം. നിരവധി ചരിത്ര സാഹചര്യങ്ങള്‍ ഇതിനു സഹായകമായിട്ടുണ്ട്. ഇതില്‍ തന്നെ അബ്ബാസികളെ വലിയ രീതിയില്‍ സഹായിച്ചത് മധ്യേഷ്യയിലെ ബര്‍മാകിദ് എന്ന ഒരു ബുദ്ധ കുടുംബം ആയിരുന്നു. അബാസി ഭരണാധികാരികളുടെ സ്വാധീനത്താല്‍ അവരില്‍ ഒരു വിഭാഗം ബുദ്ധന്മാര്‍ ആയി തുടരുമ്പോള്‍ തന്നെ മറുവിഭാഗം ഇസ്ലാമിലേക്ക് കടന്നുവന്നു. ഇതോടെ മദ്ധ്യേഷ്യയിലെ ബുദ്ധിസ്റ്റ് ബെല്‍റ്റിലെക്കു ഇസ്ലാം മതപരമായും രാഷ്ട്രീയമായും പ്രവേശിച്ചു.

  • ബുദ്ധിസ്റ്റ് മുസ്ലീം ചരിത്രവും ബ്രാഹ്മിനിക് മുസ്ലീം ചരിത്രവും

ഇസ്ലാമിലേക്ക് കടന്നു വന്ന ആ കുടുംബത്തിന്റെ തന്നെ താല്പര്യ പ്രകാരമാണ് ഇസ്ലാമിക പക്ഷത്തു നിന്നുള്ള ആദ്യത്തെ ബുദ്ധിസ്റ്റ് ചരിത്രം എട്ടാം നൂറ്റാണ്ടില്‍ രൂപപ്പെടുന്നത്. ചരിത്രകാരന്റെ പേര് യഹിയാ ഇബ്‌നു ഖാലിദ്. ഇദ്ദേഹം എഴുതിയ പുസ്തകമാണ് ഇസ്ലാം ബുദ്ധിസ്റ്റ് വിനിമയങ്ങളുടെ ചരിത്രം ആദ്യം നല്‍കുന്നത്. ഇതിന്റെ ഒറിജിനല്‍ കോപ്പി നഷ്ടപ്പെട്ടെങ്കിലും വിഖ്യാതനായ മുസ്ലീം ബുദ്ധിജീവിയായ അല്‍ കിന്ദി അത് കോപ്പി ചെയ്തു സൂക്ഷിച്ചിരുന്നു. ഈ കോപ്പി പല കൈകള്‍ മാറി മറിഞ്ഞു പത്താം നൂറ്റാണ്ടില്‍ ബാഗ്ദാദിലും അറിയപ്പെടുന്ന വായനക്കാരും പുസ്തകശേഖരത്തിനുടമയുമായ ഇബ്‌നു നദീമിന്റെ കയ്യില്‍ വരുന്നു. ഇബ്‌നു ഖാലിദിന്റെ ബുദ്ധിസ്റ്റ് ചരിത്രം ചേര്‍ത്താണ് ഇബ്ണ്‍ നദീം തന്റെ വിജ്ഞാനകോശമായ കിതാബുല്‍ ഫിഹ്രിസ്ത് എഴുതുന്നത്. ബുദ്ധനെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തെ ദൈവമായും ദൈവ പുത്രനായും പിശാചായും കാണുന്ന ആളുകള്‍ ഉണ്ടെന്നു ഇബ്‌നു ഖാലിദ് പറയുന്നു. എന്നാല്‍ മറ്റൊരു സംഘം ആളുകള്‍ അറബിയില്‍ ആൗറമലെള യെന്നറിയപ്പെടുന്ന അല്ലാഹുവിന്റെ സച്ചരിതരായ ദാസന്മാരില്‍ ബുദ്ധന്‍ ഉള്‍പ്പെടുന്നുവെന്നു കരുതുന്നു.
ഇസ്ലാമിലെ ബുദ്ധിസത്തെ കുറിച്ചുള്ള എഴുത്തുകള്‍ പരിശോധിക്കുന്ന എല്വേസ്‌കൊഗ് നിരവധി അപൂര്‍വതകള്‍ കണ്ടെടുക്കുന്നു. നിരവധി വാക്കുകള്‍ തന്നെ അറബിയില്‍ ബുദ്ധിസ്റ്റ് സ്വാധീനത്തില്‍ നിന്ന് വന്നു ചേര്‍ന്നതായി അദ്ദേഹം രേഖപ്പെടുത്തുന്നു. മാത്രമല്ല; ഇസ്ലാമിക സൂഫി പാരമ്പര്യത്തിലെ വലിയൊരു സാന്നിദ്ധ്യമായ ഇബ്രാഹിം അദ്ദേഹത്തിന്റെ കഥ ബുദ്ധന്റെ ജീവിത കഥ പോലെ ഇസ്ലാമിക ഭാവനയില്‍ നിറഞ്ഞു നില്ക്കുന്നു. അതുപോലെ തന്നെ പ്രധാനമാണ് അന്ധന്മാര്‍ ആനയെ വിവരിക്കുന്ന സൂഫി കഥ സില്‍ക്ക് പാതയില്‍ കണ്ടുമുട്ടിയ ഇസ്ലാമിക വിശ്വാസികളും ബുദ്ധവിശ്വാസികളും പറഞ്ഞു പറഞ്ഞു രണ്ടു മതപാരമ്പര്യത്തിലും കാണുന്നു. അതിലേറെ പ്രധാനവുമായ ഒരു വിവരം ഈ പുസ്തകം നല്കുന്നു. രാമായണത്തെ കുറിച്ച് ആദ്യകാല മുസ്ലീംഗവേഷകര്‍ മനസ്സിലാക്കിയത് ബുദ്ധിസ്റ്റ് പണ്ഡിതന്മാരില്‍ നിന്നാണ്. അവര്‍ പറയുന്ന കഥയില്‍ രാമന്‍ സ്വേച്ഛാധിപതിയും സ്വയം ദൈവം ചമയുന്ന ക്രൂരനായും മാറുമ്പോള്‍ സാക്ഷാല്‍ രാവണന്‍ നീതിമാനായും കരുണയുള്ളവനായും കാണപ്പെടുന്നു. ഇന്ത്യയിലെ ബ്രാഹ്മണ വിരുദ്ധ ചരിത്രം പങ്കുവെക്കുന്ന ഈ ധാരണ ബുദ്ധിസത്തെ കുറിച്ചുള്ള ആദ്യത്തെ മുസ്ലീം ചരിത്ര ഗ്രന്ഥം പങ്കുവെക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. എന്നാല്‍ പിന്നീട് ബുദ്ധിസം തകര്‍ന്നതിനു ശേഷം ഇന്ത്യയില്‍ വന്ന മറ്റു അറബ്-ഇസ്ലാമിക സഞ്ചാരികള്‍ രാമനെയും രാവണനെയും കുറിച്ച ബുദ്ധിസ്റ്റ് വായനയെക്കാള്‍ അക്കാലത്തെ ആധിപത്യമുള്ള ബ്രാഹ്മിനിക് ഹിന്ദു വായനയാണ് പിന്തുടരുന്നത് എന്നതു കാണാം.
എന്നാല്‍ ഇബ്‌നു ഖാലിദിനു ശേഷം പിന്നീട് രൂപപ്പെട്ട ബുദ്ധിസത്തെ കുറിച്ചുള്ള പല പുസ്തകങ്ങളും രാഷ്ട്രീയ മുന്‍വിധികൊണ്ടും ചരിത്രപരമായ സൂക്ഷ്മതക്കുറവ് കൊണ്ടും എല്വേസ്‌കൊഗ് തള്ളി കളയുന്നു. എന്നാല്‍ ഹമാദാനില്‍ എ. ഡി. 1247 ഇല ജനിച്ച റഷീദ് അല ദീനിന്റെ പുസ്തകമാണ് ബുദ്ധിസ്റ്റ് ചരിത്രത്തെക്കുറിച്ച മറ്റൊരു പുസ്തകമായ ജാമി അല തവാരിഖ് എല്വേസ്‌കൊഗ് ഗൗരവത്തില്‍ പരിശോധിക്കുന്നു. എട്ടാം നൂറ്റാണ്ടില്‍ ഇബ്‌നു ഖാലിദ് എഴുതിയ പുസ്തകത്തിനു ശേഷം രാഷ്ട്രീയം കലരാതെ എഴുതപ്പെട്ട ചരിത്രമായാണ് എല്വേസ്‌കൊഗ് പുസ്തകത്തെ പരിചയപ്പെടുത്തുന്നത്. കാശ്മീരി ബുദ്ധവിശ്വാസി, രണ്ടു ചൈനീസ് ബുദ്ധിസ്റ്റുകള്‍ ഉള്‍പ്പെട്ട റിസര്‍ച്ച് അസിസ്റ്റന്റുമാര്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഉണ്ടായിരുന്നത് ചരിത്ര വിവരണത്തോടൊപ്പം തന്നെ മത താരതമ്യ പഠനമാണ് ഈ ഗ്രന്ഥത്തില്‍ ഏറെ ശ്രദ്ധേയമായുള്ളത്. ബുദ്ധിസത്തിലെ സ്വര്‍ഗ്ഗ-നരക സങ്കല്പം ഇസ്ലാമിലെ അതെ സങ്കല്പവുമായി ബന്ധമുണ്ടെന്നു റഷീദ് അല ദീന്‍ പറയുന്നു. ഇസ്ലാമിലെ ഇബ്ബസിനു തുല്യമായ കഥാപാത്രമാണ് ബുദ്ധിസത്തെ മാര. ബുദ്ധിസത്തിലെ നിര്‍വാണമെന്നത് സൂഫിസത്തിലെ ആത്മീയ പദവികളുമായി അദ്ദേഹം താരതമ്യം ചെയ്യുന്നു.

  • സംഘര്‍ഷവും സംവാദവും: നാല് ഉദാഹരണങ്ങള്‍

ഈ പുസ്തകം മുസ്ലീങ്ങള്‍ ബുദ്ധിസ്റ്റ് പ്രദേശങ്ങള്‍ കീഴടക്കിയതിന്റെയും ബുദ്ധന്മാര്‍ മുസ്ലീം ദേശങ്ങളെ കീഴടക്കിയതിന്റെയും നിരവധി സാഹചര്യങ്ങള്‍ വിവരിക്കുന്നു. അതിലേറെ പരസ്പരമുള്ള സാംസ്‌കാരിക സ്വാധീനവും പരിശോധിക്കുന്നു. നാല് തരം ഉദാഹരണങ്ങള്‍ മാത്രം ഇവിടെ നല്കട്ടെ.
ഒന്ന്. ബുദ്ധിസം ഇസ്ലാമിക സമൂഹത്തില്‍ ഉണ്ടാക്കിയ ചലനത്തിന്റെ ആഴം അറിയണമെങ്കില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ വികസിച്ച ഇസ്ലാമിക ദൃശ്യ കലയിലെ വിമത ശബ്ദങ്ങളെ കുറിച്ച് പഠിച്ചാല്‍ മതി. ശരിക്കും ബുദ്ധിസം ഏഷ്യയിലെ വലിയൊരു ദൃശ്യ സംസ്‌കാരമാണ് വികസിച്ചത്. ബുദ്ധന്‍ തന്റെ ശിഷ്യരോട് ധര്‍മ്മ പ്രചാരണത്തിന്റെ ഭാഗമായി ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ശക്തമായ മംഗോളിയന്‍-ചൈനീസ്-ബുദ്ധിസ്റ്റ് സാംസ്‌കാരിക/രാഷ്ട്രീയ സ്വാധീനത്താല്‍ ഇസ്ലാമിലെ ദൃശ്യത്തെയും ചിത്രങ്ങളെയും കുറിച്ചുള്ള പല പ്രബല മത വിലക്കുകളും അക്കാലത്ത് മാറികടക്കപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ മുതല്‍ ഇറാന്‍ വരെ കുറച്ചു കാലത്തെക്കെങ്കിലും പ്രവാചകന്‍ മുഹമ്മദിന്റെ ചിത്രം വരയ്ക്കുന്ന പാരമ്പര്യം ഉണ്ടാവുന്നത് ബുദ്ധിസ്റ്റ് സ്വാധീനത്താലാണ്.
രണ്ട്. ഇസ്ലാം, ബുദ്ധിസം തുടങ്ങിയ വിഭജനങ്ങളെ തന്നെ അപ്രസക്തമാകുന്ന രാഷ്ട്രീയ സാഹചര്യവും ധാരാളം ഉണ്ടായിട്ടുണ്ട്. ഇസ്ലാമിക ചരിത്രത്തില്‍ സുന്നികളും ഷിയാകളും നടന്ന സംഘട്ടനങ്ങളില്‍ ബുദ്ധിസ്റ്റ് ഭരണകൂടങ്ങള്‍ രാഷ്ട്രീയമായി ഒരു വിഭാഗത്തിന്റെ പക്ഷം ചേരുന്നു. ഒരു വിഭാഗം ബുദ്ധിസ്റ്റുകള്‍ മറു വിഭാഗം മുസ്ലീങ്ങളെ സായുധമായി തന്നെ മറ്റു മുസ്ലീങ്ങള്‍ക്കെതിരെ സഹായിക്കുന്ന നിരവധി ചരിത്ര സന്ദര്‍ഭങ്ങള്‍ ഉണ്ട്.
മൂന്ന്. അത് പോലെ തന്നെ ബുദ്ധിസ്റ്റ് മത വിഭാഗീയതയില്‍ മുസ്ലീങ്ങളും പക്ഷം ചേരുകയും പരസ്പരം സഹായിക്കുകയും ചെയ്യുകയും ചെയ്യുന്ന നിരവധി ചരിത്ര സന്ദര്‍ഭവും.
നാല്. ലോകത്തെ പ്രധാന സാമ്രാജ്യം ആയിരുന്നു മംഗോളിയന്‍ സാമ്രാജ്യം (പാക്‌സ് മംഗോ ളിക) മുസ്ലീങ്ങളെയും ബുദ്ധിസ്റ്റുകളെയും ഒരുപോലെ അവരുടെ മത വിശ്വാസത്തിന്റെ പേരില്‍ ശിക്ഷിച്ചിരുന്നു. അതിനെതിരെ ഇരു വിഭാഗവും സംഘടിച്ചു പോരാടിയിരുന്നു.
സൂക്ഷ്മമായി സമീപിക്കുമ്പോള്‍ ഇന്നത്തെ രാഷ്ട്രീയ വര്‍ഗ്ഗീകരണങ്ങളെ തന്നെ മറികടക്കുന്ന സങ്കല്പങ്ങളുടെ സാംസ്‌കാരിക സങ്കരമാണ് ഇസ്ലാമും ബുദ്ധിസവും തമ്മില്‍ സംഭവിച്ചത് എന്ന് പുസ്തകം വെളിപ്പെടുത്തുന്നു.

  1. Buddhism and Islam on Silk Road – Johan Elverskog (University of Pennsylvania Press 2013)
Top