ജെ.എന്‍.യു വിലെ പ്രതിപക്ഷങ്ങള്‍

കാമ്പസുകളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന പുതുരാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങള്‍ പരമ്പരാഗത സംഘ പരിവാര്‍-ഇടതുഭാവനകളെ സാമൂഹികനീതിയുടെ ചോദ്യചിഹ്നങ്ങളാലാണ് നേരിടുന്നത്. സ്വത്വബോധത്തിന്റെ സ്വയം പ്രതിനിധാനം നിര്‍വഹിക്കാന്‍ കരുത്തുള്ള പ്രതിപക്ഷങ്ങളെയാണ് ജെ.എന്‍.യു വിലും ഹൈദരാബാദ് സര്‍വകലാശാലയിലും അലീഗഢ് മൂസ്ലിം സര്‍വകലാശാലയിലും നമുക്ക് വീക്ഷിക്കാന്‍ സാധിക്കുന്നത്. നജീബ് അഹ്മദിന് നീതി ലഭ്യമാക്കുക എന്ന ആവശ്യത്തോടെ ഐതീഹാസിക സമരപോരാട്ടങ്ങള്‍ നടത്തുന്ന എ.എം.യു വിദ്യാര്‍ത്ഥി യൂണിയനും പുതിയ പ്രതിപക്ഷത്തെയാണ് വരച്ചുകാട്ടുന്നത്. രോഹിത് വെമുലയും നജീബ് അഹ്മദ് മദസ്സിര്‍ കമ്രാനും ചര്‍ച്ചകള്‍ ഉയര്‍ത്തുമ്പോള്‍ സാമൂഹിക നീതിയുടെ പുതുരാഷ്ട്രീയം പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ച് മുന്നേറുമെന്ന കാര്യം തീര്‍ച്ച.

രാജ്യത്തെ സമകാലിക കലാലയ രാഷ്ട്രീയം വ്യത്യസ്തങ്ങളായ സമര-പ്രതിരോധ ഭാവനകളുടെ സ്രോതസ്സും വളര്‍ച്ചയും നിര്‍ണയിക്കുന്ന ചാലകശക്തിയാണ്. അറുപതുകളിലും എഴുപതുകളിലും നിലനിന്ന ഗൃഹാതുരത്വ രാഷ്ട്രീയ ഭാവനകളെ വകഞ്ഞുമാറ്റിതന്നെയാണ് ഈ പുതുരാഷ്ട്രീയത്തിന്റെ പിറവി എന്നത് നിസ്തര്‍ക്കം. കാലങ്ങളായി മുഖ്യാധാരാ-രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് അരികുവല്കരിക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ ഉയര്‍ത്തുന്ന സാമൂഹികനീതിയുടെ മുദ്രാവാക്യം ഏറ്റെടുക്കാന്‍ സ്വയം പ്രഖ്യാപിത പ്രബുദ്ധരാഷ്ട്രീയം നിര്‍ബന്ധിതരാക്കപ്പെടുന്നു എന്നത് അതിന്റെ വിജയത്തെ സൂചിപ്പിക്കുന്നതാണ്.

ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ ഘടനയില്‍ മൂടുറച്ചുപോയ സവര്‍ണ ജാതീയ ബോധമണ്ഡലങ്ങളെ ചോദ്യം ചെയ്താണ് ഈ പുതുരാഷ്ട്രീയം കാമ്പസുകളില്‍ സാന്നിധ്യം അടയാളപ്പെടുത്തുന്നത്. തങ്ങളുടെ സ്വത്വപ്രതിനിധാനത്തിന്റെ സാധ്യതകളെ സംഘടിതബോധത്തെടെ കാമ്പസുകളില്‍ നിര്‍വഹിക്കാന്‍ തയാറായ ഇവരെ കലാലയങ്ങള്‍ സ്വീകരിച്ചത് പ്രതിബന്ധങ്ങളോടും വെല്ലുവിളികളോടുംകൂടിയായിരുന്നു. കലാലയ പ്രവേശനം മുതല്‍ രാഷ്ട്രീയ പ്രവേശനം വരെയുള്ള മേഖലകളില്‍ വ്യത്യസ്ത രീതികളിലുള്ള വിവേചനങ്ങളെ നേരിട്ടാണ് ദലിത്-മുസ്ലിം, ആദിവാസി, പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സാന്നിധ്യങ്ങള്‍ ഉറപ്പുവരുത്തുന്നത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ കൊലപാതകവും ജെ.എന്‍.യുവിലെ നജീബ് അഹ്മദിന്റെ തിരോധാനവും.

  • പ്രവേശനത്തിലെ കുരുക്കുകള്‍

രാഷ്ട്രീയ ഉദ്ഗ്രഥനം ലക്ഷ്യംവെച്ച് ന്യൂഡല്‍ഹിയില്‍ സ്ഥാപിതമായ രാഷ്ട്രീയ പ്രബുദ്ധതക്ക് കേള്‍വികേട്ടതാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. 2016 ഡിസംബര്‍ 23, 24 തീയതികളില്‍ ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗം എടുത്ത സുപ്രധാന തീരുമാനങ്ങളെല്ലാം ജെ.എന്‍.യു പ്രവേശനത്തിലെ അട്ടിമറികളിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. വര്‍ഷങ്ങളായി നിലനിന്ന പ്രവേശന വ്യവസ്ഥതന്നെ വിവേചനപരമാണെന്ന ആക്ഷേപം ചെവിക്കൊള്ളാത്ത അഡ്മിനിസ്‌ട്രേഷന്‍ കൂടുതല്‍ ഗുരുതരമായ നീക്കവുമായാണ് മുന്നോട്ടുപോവുന്നത്. ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥി- അധ്യാപക പ്രവേശനങ്ങളിലെ സംവരണക്രമം പാലിക്കപ്പെടാത്തതിന്റെ പ്രധാന കാരണം 30 ശതമാനമുള്ള വൈവ മാര്‍ക്കായിരുന്നു. പ്രവേശനപരീക്ഷകളില്‍ 2012 മുതല്‍ നടന്നുവന്ന വിവേചനങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍വകലാശാല നിയോഗിച്ച അബ്ദുല്‍നഫി കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത് വൈവ മാര്‍ക്ക് 15 ആയി കുറക്കാനാണ്. എന്നാല്‍ ഇതിനു കടകവിരുദ്ധമാണ് പ്രവേശന പരീക്ഷക്ക് കേവലം മിനിമം മാര്‍ക്ക് ബാധകമാക്കി. 100 ശതമാനം മാര്‍ക്കും വൈവക്ക് നല്‍കാനുള്ള ഇപ്പോഴത്തെ തീരുമാനം. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും വലിയ കടമ്പ എന്നത് വൈവ- ഇന്റര്‍വ്യൂകളിലെ മികച്ച പ്രകടനം തന്നെയാണ്. ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് മികച്ച മാര്‍ക്കും ഇംഗ്ലീഷ് വിനിമയവും ഉള്ളതിനാല്‍ പ്രവേശനത്തിന്റെ വിവേചനം ഭീകരമായ രീതിയില്‍ തുടരും. യോഗ്യതയും കഴിവും ഇന്നതിന്റെ പേരില്‍ ഇന്റര്‍വ്യു കമ്മിറ്റികള്‍ക്ക് പിന്നാക്ക വിഭാഗങ്ങളെ തഴയാം എന്നതാണ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്ദേശിക്കുന്ന പദ്ധതി. മണ്ഡലാനന്തര ഇന്ത്യന്‍ കലാലയങ്ങളിലേക്കുള്ള പിന്നാക്ക വിഭാഗങ്ങളുടെ ഒഴുക്കിനെ തടയാനുള്ള ഉപായമാണ് യു.ജി.സി സര്‍ക്കുലര്‍ (മേയ് 5,2016) പുറത്തിറങ്ങിയിട്ടുള്ളത്. ഇതിന്റെ മറപറ്റിയാണ് ജെ.എന്‍.യു വി.സിയും സംഘവും വൈവ മാര്‍ക്കിനെ പൂര്‍ണ ഉപാധിയാക്കി പ്രവേശന വ്യവസ്ഥയെ അട്ടിമറിക്കുന്നത്.

ജെ.എന്‍.യു വില്‍ കാലങ്ങളായി നടന്നുവരുന്ന ചര്‍ച്ചകളില്‍ ഒന്നാണ് മൈനോരിറ്റി ഡിപ്രിവേഷന്‍ പോയന്റ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന സമയത്ത് ലഭ്യമാകേണ്ട ഈ പോയന്റ് ഇപ്പോഴും ചര്‍ച്ചകളില്‍ ഒതുക്കുകയും പ്രയോഗികമായി ഒരു നടപടിയും കൈക്കൊള്ളാന്‍ ഉദ്യോഗസ്ഥവൃന്ദം മടിക്കുകയും ചെയ്യുന്നതാണ്. ഭാഷാ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും പുറമെ കേവലം ഏഴു ശതമാനമാണ് മുസ്ലിം വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം. നിലവില്‍ വനിതകള്‍ക്കും പിന്നാക്ക ജില്ലക്കാര്‍ക്കും ലഭ്യമാകുന്ന ഈ ആനുകൂല്യം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കേണ്ടതുണ്ട് എന്നത് കാലങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍, അതിനെക്കുറിച്ച ഒരു ചര്‍ച്ച പോലും അക്കാദമിക് കൗണ്‍സിലില്‍ ഉയര്‍ന്നിട്ടില്ല.

പ്രവേശന പരീക്ഷയുടെ ഫീസ് വര്‍ധിപ്പിക്കാനും എം.ഫില്‍/ പി.എച്ച്.ഡി പ്രവേശനം പരിമിതപ്പെടുത്താനുമുള്ള നീക്കം വിദ്യാര്‍ത്ഥിവിരുദ്ധമായ പദ്ധതികളുടെ തുടര്‍ച്ചയാണ്. അധ്യാപക നിയമനങ്ങളില്‍ സംവരണമാനദണ്ഡം പാലിക്കപ്പെടാത്തത് തുടര്‍ച്ചയായി നടന്നുവരുന്ന പ്രതിഭാസമാണ്. 2013 ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒ.ബി.സി വിഭാഗത്തില്‍നിന്നുള്ള പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ ഒരാള്‍പോലുമില്ല. പട്ടികജാതി, പട്ടികവര്‍ഗ സംവരണം ഈ തസ്തികകളില്‍ നടപ്പാക്കാന്‍ തുടങ്ങിയത് 2007 മുതല്‍ മാത്രമാണ്. 27 ശതമാനം ഒ.ബി.സി സംവരണത്തില്‍ പകുതി മാത്രമേ ജെ.എന്‍.യു വില്‍ നടപ്പാക്കപ്പെട്ടിട്ടുള്ളൂ. ഇത്തരം വസ്തുതകള്‍ വളരെ വ്യക്തമായി മുന്നിലുള്ളപ്പോള്‍ തന്നെയാണ് കൂടുതല്‍ ഗൗരവതരമായ വിവേചനങ്ങള്‍ക്ക് വഴിവെക്കാവുന്ന നടപടികള്‍ ജെ.എന്‍.യുവില്‍ അരങ്ങേറുന്നത്.

  • പുറത്താക്കല്‍ പദ്ധതികള്‍

കേന്ദ്ര സര്‍വകലാശാലകളില്‍ നടമാടിക്കൊണ്ടിരിക്കുന്ന പ്രവേശന പ്രയാസങ്ങളെല്ലാം മറികടന്ന് എത്തിച്ചേരുന്ന പിന്നാക്ക-കീഴാള വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതില്‍ ഉദ്യോഗസ്ഥവൃന്ദം എന്നും ഉത്സാഹിച്ചിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലായില്‍ ഡിസംബര്‍ 2015 ന് പുറത്താക്കപ്പെട്ട അഞ്ച് ദലിത് ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് തെളിവുകള്‍/കുറ്റപത്രങ്ങള്‍ ആവശ്യമില്ലായിരുന്നു. രോഹിത് വെമുലയുടെ സ്ഥാപനവത്കൃത കൊലപാതകത്തിലേക്ക് നയിച്ച ആ നടപടി കലാലയങ്ങളിലെ പീഡന പര്‍വങ്ങളെ ചര്‍ച്ചാവിഷയമാക്കി മാറ്റി കൃത്യം ഒരു വര്‍ഷത്തിനുശേഷം ജെ.എന്‍.യു വില്‍ നടന്നുകൊണ്ടിരിക്കുന്ന പുറത്താക്കല്‍ പദ്ധതികളും അതേ ചോദ്യങ്ങള്‍ തന്നെയാണുയര്‍ത്തുന്നത്.

ജെ.എന്‍.യു പ്രവേശനവുമായി ബന്ധപ്പെട്ട് അരങ്ങേറിക്കൊണ്ടിരിക്കുന്ന വിവേചനങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമിക കൗണ്‍സില്‍ മീറ്റിങ്ങിന് പുറത്ത് സമരം ചെയ്ത വിദ്യാര്‍ത്ഥി നേതാക്കളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വൈവ മാര്‍ക്ക് കുറക്കുക, മൈനോറിറ്റി ഡിപ്രിവേഷന്‍ പോയറ്റ് നടപ്പിലാക്കുക, സംവരണ അട്ടിമറി അവസാനിപ്പിക്കുക, അബ്ദുല്‍നഫി കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഇതു സംബന്ധിച്ച ഒരു മെമ്മോറാണ്ട് സമര്‍പ്പിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ തടഞ്ഞു. ഇവരെ കൗണ്‍സില്‍ മീറ്റിങ്ങ് കഴിഞ്ഞതിനുശേഷം മാത്രമേ പ്രവേശിക്കാന്‍ അനുവദിച്ചുള്ളു. എന്നാല്‍, അടുത്ത ദിവസം തന്നെ സസ്‌പെന്‍ഷന്‍ നോട്ടീസ് അയച്ച പ്രോക്ടര്‍ ആരോപിക്കുന്നത് കൗണ്‍സില്‍ മീറ്റിങ് അലങ്കോലപ്പെടുത്തി എന്നാണ്. കൃത്യമായ ഒരു അന്വേഷണവും നടത്താതെയുള്ള ഈ നീക്കം സമരങ്ങളില്‍ ഇടപെടുന്ന ദലിത്, മുസ്ലിം ആദിവാസി, വടക്കുകിഴക്കന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യംവെച്ചാണ്.

പിന്നാക്ക-കീഴാള വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള നോട്ടീസ് രാജ് ജെ.എന്‍.യു വില്‍ സംഘങ്ങളുടെയും ഗുജറാത്ത് ഗവണ്‍മെന്റിന്റെയും കോലം കത്തിച്ച ബാപ്‌സ, വൈ.എഫ്.ഡി.എ നേതാക്കള്‍ക്കുവരെ നോട്ടീസയക്കാന്‍ ഒരന്വേഷണത്തിന്റെയും ആവശ്യമുണ്ടായിരുന്നില്ല. ഏറ്റവുമൊടുവില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായി സംസാരിച്ച അധ്യാപകര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിലനില്‍ക്കുന്ന ഫാഷിസ്റ്റ് വ്യവസ്ഥിതിക്കെതിരായ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഉദ്യോഗസ്ഥവൃന്ദം ശ്രമിക്കുന്നു. അതേ സമയം നജീബ് അഹ്മ്മദ് എന്ന മുസ്ലിം വിദ്യാര്‍ത്ഥിയുടെ തിരോധാനത്തിന് കാരണക്കാരായ എ.ബി.വി.പി. പ്രവര്‍ത്തകര്‍ക്ക് ഹോസ്റ്റല്‍ മാറ്റമെന്ന നിസ്സാര ശിക്ഷ വിധിക്കുന്നതും ഇതേ കൂട്ടരാണ്. നജീബിന്റെ തിരോധാനത്തില്‍ ഗുരുതരമായ മൗനമവലംബിക്കുന്ന ഡല്‍ഹി പോലീസും ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷനും നടപ്പാക്കിക്കൊണ്ടിരിക്കുന്നത് സംഘ്പരിവാര്‍ അജണ്ടകളാണ്. ഇത്തരം ഇരട്ടത്താപ്പുകളെയും കാപട്യത്തെയും ചോദ്യം ചെയ്യാന്‍ കരുത്തുറ്റ പ്രതിപക്ഷത്തിന്റെ അഭാവവും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

  • ജെ.എന്‍.യു വിലെ പ്രതിപക്ഷങ്ങള്‍

സമീപകാല യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തി ജെ.എന്‍.യുവില്‍ വ്യത്യസ്ത പ്രതിപക്ഷങ്ങളെ നമുക്ക് വീക്ഷിക്കാന്‍ കഴിയും. സംഘ്പരിവാര്‍ അജണ്ടകള്‍ കാമ്പസില്‍ വൈസ് ചാന്‍സലറുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുമ്പോള്‍ അതിനെ ക്രിയാത്മകമായി നേരിടേണ്ടത് വിദ്യാര്‍ത്ഥി യുണിയന്റെ ചുമതലയാണ്. എന്നാല്‍ ഐസ-എസ്.എഫ്.ഐ നേതൃത്വത്തിലുള്ള യൂണിയന്‍ ഇക്കാര്യത്തില്‍ കുറ്റകരമായ നിസ്സംഗത പുലര്‍ത്തുന്നു. നജീബ് അഹ്മദിന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്ന ദിവസം തന്നെ അദ്ദേഹം കുറ്റക്കാരനാണെന്ന് വാദിക്കുന്ന പരാതിയില്‍ ഒപ്പിട്ടത് യൂണിയന്‍ പ്രസിഡന്റായ മോഹിത് കെ. പാണ്ഡെയും ഒരേ മുറിയില്‍ താമസിക്കുകയും ചെയ്ത ഐസ് കൗണ്‍സിലറുമായ ഖാസിമുമാണ്. പിന്നീട് രണ്ടു ദിവസത്തേക്ക് നജീബിന്റ തിരോധാനം കാമ്പസിനകത്ത് മൂടിവെച്ചതും യൂണിയനാണ്. പിന്നീടുണ്ടായ സമരങ്ങളിലെല്ലാം യൂണിയന്റെ കാര്യക്ഷമത വിമര്‍ശിക്കപ്പെടുകയും നജീബിന്റെ മുസ്ലിം സ്വത്വം ചര്‍ച്ചയാവുകയും ചെയ്തു. കാമ്പസില്‍ നടന്നുകൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ നടപടികളെ വെളിച്ചത്തുകൊണ്ടുവരാന്‍ എസ്.ഐ.ഒ, വൈ.എഫ്.ഡി.എ തുടങ്ങിയ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനത്തെ വര്‍ഗീയത, മൗലികവാദം എന്നു വിശേഷിപ്പിച്ചത് യൂണിയന്‍ വൈസ് പ്രസിഡന്റായിരുന്നു.

ഇപ്പോള്‍ നടന്നകൊണ്ടിരിക്കുന്ന സസ്‌പെന്‍ഷന് എതിരെയുള്ള സമരങ്ങളിലും യൂണിയന്റെ അഭാവം വിദ്യാര്‍ത്ഥികള്‍ രൂപവത്കരിച്ച കമ്മിറ്റി ഓഫ് സസ്‌പെന്‍ഡഡ് സ്റ്റുഡന്റ്‌സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസില്‍ പങ്കെടുക്കാത്ത ഐസ, എസ്.എഫ്.ഐ സംഘടനകളാണ്. ഈ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പരിപാടികള്‍ക്ക് സമാന്തരമായി മറ്റു പരിപാടികള്‍ സംഘടിപ്പിച്ച സ്വയം പരിഹാസ്യരാവുകയാണ് യൂണിയന്‍ ചെയ്യുന്നത്. സാമൂഹിക നീതിക്ക് വേണ്ടിയുള്ള സമരങ്ങളില്‍ സ്വത്വ പ്രതിനിധാനം ചര്‍ച്ചയാവുമ്പോള്‍ തങ്ങളുടെ സംഘടനകള്‍ പിന്നോക്ക വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിപ്പിടിച്ച് രക്ഷാധികാരഭാവമാണ് യൂണിയന്‍ കാണിക്കുന്നത്.

കാമ്പസുകളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന പുതുരാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങള്‍ പരമ്പരാഗത സംഘ പരിവാര്‍-ഇടതുഭാവനകളെ സാമൂഹികനീതിയുടെ ചോദ്യചിഹ്നങ്ങളാലാണ് നേരിടുന്നത്. സ്വത്വബോധത്തിന്റെ സ്വയം പ്രതിനിധാനം നിര്‍വഹിക്കാന്‍ കരുത്തുള്ള പ്രതിപക്ഷങ്ങളെയാണ് ജെ.എന്‍.യു വിലും ഹൈദരാബാദ് സര്‍വകലാശാലയിലും അലീഗഢ് മൂസ്ലിം സര്‍വകലാശാലയിലും നമുക്ക് വീക്ഷിക്കാന്‍ സാധിക്കുന്നത്. നജീബ് അഹ്മദിന് നീതി ലഭ്യമാക്കുക എന്ന ആവശ്യത്തോടെ ഐതീഹാസിക സമരപോരാട്ടങ്ങള്‍ നടത്തുന്ന എ.എം.യു വിദ്യാര്‍ത്ഥി യൂണിയനും പുതിയ പ്രതിപക്ഷത്തെയാണ് വരച്ചുകാട്ടുന്നത്. രോഹിത് വെമുലയും നജീബ് അഹ്മദ് മദസ്സിര്‍ കമ്രാനും ചര്‍ച്ചകള്‍ ഉയര്‍ത്തുമ്പോള്‍ സാമൂഹിക നീതിയുടെ പുതുരാഷ്ട്രീയം പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ച് മുന്നേറുമെന്ന കാര്യം തീര്‍ച്ച.

(ജെ.എന്‍.യുവില്‍ പശ്ചിമേഷ്യ പഠന വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

Top