അപ്രതീക്ഷിതമായി മറഞ്ഞ തഥാഗതന്‍

സമൂഹത്തെ കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നതിനും അടിസ്ഥാന ജനതകളുടെ ജീവിതത്തിന് അര്‍ഥങ്ങളുണ്ടാക്കിയെടുക്കുന്നതിനും പാഠങ്ങളും പുനര്‍പാഠങ്ങളും നമുക്ക് ആവശ്യമായി വരും. ഡോ.പ്രദീപന്‍ പാമ്പിരികുന്ന് തനിക്ക് ലഭിച്ച ഹ്രസ്വമായ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയത് അസാധാരണമായ ഭാവനയും സാധ്യതയുമായിരുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങളെ സമാഹരിക്കുകയും ജനസമക്ഷത്തേക്കായി വിപുലീകരിക്കുകയും, തുടര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തോട് പുലര്‍ത്താവുന്ന ഉചിതമായ സ്മരണ.

യാദൃശ്ചികതയെയും ക്ഷണികതയെയും കുറിച്ച് പല അഭിപ്രായങ്ങളും നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍, അതിനെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കുക എന്നത് പലപ്പോഴും അസാധ്യമാകുന്ന സംഗതിയാണ്. പ്രദീപന്‍ മാഷിനുമേല്‍ (ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന്) ഒരു ബൈക്ക് വന്നു മുട്ടുമ്പോള്‍ അദ്ദേഹം റോഡ് മുറിച്ചു കടക്കുകയായിരുന്നു. വീട്ടിലേക്ക് കരുതിയ കുറച്ച് കാര്യങ്ങളും കൈയിലുണ്ടായിരുന്നു. വാഹനമോടിച്ച വ്യക്തിക്ക് അറിയണമെന്നില്ല അയാളുടെ അശ്രദ്ധ ഭാവിക്ക് നല്‍കിയ ശൂന്യതയുടെ ആഴം. അപ്പോഴും ഒരുപക്ഷേ, പ്രദീപന്‍ മാഷ് പറഞ്ഞിരിക്കാം, ഏയ് കുഴപ്പമില്ല നമുക്ക് ആശുപത്രിയിലേക്ക് പോകാമെന്ന്.

സൗമ്യതയും ഫലിതവുംകൈമുതലായുണ്ടായിരുന്ന അദ്ദേഹം ഏതൊന്നിനെയും ചിരിച്ചും സാധാരണ ഭാവത്തോടെയും മാത്രമേ നേരിട്ടിരുന്നുള്ളു. അത് അദ്ദേഹത്തിന്റെ വിജയരഹസ്യവുമായിരുന്നു. അദ്ദേഹം കേവലം ഒരു വ്യക്തിയായിരുന്നില്ല. മറിച്ച്, ഏറെ സവിശേഷതകളുടെ ഉടമ. എത്രയോ സംഭാവനകള്‍ ചെയ്യാനുണ്ടായിരുന്ന വ്യക്തിത്വം. ഇതാ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടുപോയിരിക്കുന്നു. കവി, ഗാനരചയിതാവ്, ചിത്രകാരന്‍, ശില്‍പി, നാടകപ്രവര്‍ത്തകന്‍, ഗായകന്‍ എന്നിങ്ങനെ സര്‍ഗപ്രവര്‍ത്തകന്‍. ചിന്തകന്‍, നിരൂപകന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍, അധ്യാപകന്‍, ആക്ടിവിസ്റ്റ് എന്നിങ്ങനെ അക്കാദമിക് പ്രവര്‍ത്തകന്‍. ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷയും സാഹിത്യവും സംസ്‌കാരവും കൈമുതലാക്കിയെടുത്തപ്പോള്‍ അദ്ദേഹം മനുഷ്യനെ കുറെക്കൂടി അടുത്തു നിന്നുകാണാന്‍ ശ്രമിച്ചു. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു വിദ്യാഭ്യാസകാലത്ത് അദ്ദേഹം. ഒന്നാംറാങ്കോടെ ബിരുദാനന്തരബിരുദം പൂര്‍ത്തീകരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏറെ സൗഹൃദങ്ങളുള്ള സഹപാഠി. സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി. തന്റെ സഹധര്‍മ്മിണിയെ കണ്ടെത്തിയതും ഈ ക്യാമ്പസ് ജീവിതത്തില്‍ വച്ചായിരുന്നു. അക്കാദമിക് ജീവിതത്തിലേക്കുള്ള മാറ്റം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതിന്റെ തുടര്‍ച്ചകളായിരുന്നു.
ഇടതുപക്ഷ സൗഹൃദങ്ങള്‍ക്കും മാര്‍ക്‌സിയന്‍ സ്‌കൂളുകള്‍ക്കും ഒപ്പം വളരുകയും സംവാദപ്പെടുകയും ചെയ്തായിരുന്നു പ്രദീപന്‍ മാഷിന്റെ ആശയലോകം വികാസം നേടിയിരുന്നത്. ദലിത് പഠനങ്ങള്‍ക്കും സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കും അത്രയൊന്നും പിന്തുണയോ പ്രാബല്യമോ ലഭിച്ചിരുന്നില്ലാത്ത മലബാറിന്റെ പൊതു സാംസ്‌കാരിക അന്തരീക്ഷത്തില്‍ നിന്നാണ് മാഷ് തന്റെ നിരീക്ഷണങ്ങളെ നിര്‍മിച്ചെടുത്തത്.

തൊണ്ണൂറിന്റെ അവസാനത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ആധുനികാനന്തര സംവാദങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ശ്രമവും ചര്‍ച്ചയും ഡോ.സി.ജെ. ജോര്‍ജിന്റെയും മറ്റും മുന്‍കൈയില്‍ രൂപപ്പെട്ടത്. നാടകവും സംഗീതവും ഉള്‍പ്പെടുന്ന സര്‍ഗപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്ന അദ്ദേഹം സഹപാഠികളും ഇതിന്റെ തുടര്‍ച്ചക്കാരായി എത്തിയതാണ് അക്കാദമിക് ധാരയില്‍ തന്നെയും വഴികള്‍ തുറന്നിട്ടത്. ഇക്കാലത്തെ ചില പഠനങ്ങളില്‍ കോളനീയനന്തരം ചിന്തയില്‍ ഊന്നിനിന്ന് നിരീക്ഷണം നടത്തുന്ന പ്രദീപന്‍ പാമ്പിരികുന്നിനെ നമുക്ക് കാണാന്‍ കഴിയും.

കീഴാള പഠനങ്ങളും ആഫ്രോ-അമേരിക്കന്‍ സാഹിത്യവും ബ്ലാക്ക് ലിറ്ററേച്ചറും അതേതുടര്‍ന്ന് ചര്‍ച്ച ചെയ്യപ്പെട്ട പൗരസ്ത്യവാദം, സ്ത്രീവാദ സമീപനം, കോളനിയാനന്തര പഠനങ്ങള്‍, നവ മാര്‍ക്‌സിയന്‍ പഠനങ്ങള്‍ തുടങ്ങിയവ മുന്നോട്ട് കൊണ്ടുവന്ന അന്വേഷണ മണ്ഡലങ്ങള്‍ അക്കാദമിക സമൂഹത്തെ ചിന്തിപ്പിച്ചിരുന്ന കാലംകൂടിയായിരുന്നു അത്.

ഇങ്ങനെയൊരു മാറിയ സാഹചര്യത്തിലാണ് ദലിത് പഠനങ്ങള്‍ക്ക് കേന്ദ്രസ്ഥാനം നല്‍കി ഒരുപിടി ഗവേഷകര്‍ രംഗപ്രവേശനം നടത്തിയത്. ആധുനിക സാഹിത്യത്തിനും വിമര്‍ശനപരമായി വിലയിരുത്തലുകളുണ്ടായത് ഇക്കാലത്തോടെയാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ കാമ്പസ് ഹോസ്റ്റലില്‍ പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകള്‍ മുഴങ്ങിക്കേട്ടിരുന്ന കാലഘട്ടം കൂടിയായിരുന്നു അതെന്ന് ദിലീപ് രാജ് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. പ്രദീപന്‍ പാമ്പിരിക്കുന്നായിരുന്നു ആ പാട്ടുകള്‍ പാടിയിരുന്ന ഗായകന്‍.

രണ്ടായിരത്തില്‍ സാഹിത്യലോകം ജേണലില്‍ എഴുതിയ ‘അന്യാധീനപ്പെട്ട രണ്ടിടങ്ങഴി’ എന്ന പഠനത്തോടെയാണ് പ്രദീപന്‍ പാമ്പിരികുന്ന് എന്ന പേര് അക്കാദമിക് ലോകത്തിന് കൂടുതല്‍ പരിചിതമാകുന്നത്. ആ പഠനം ദലിത് നിരൂപണത്തിന്റെ പരമ്പരാഗത രീതിയെ മാറ്റിപ്പണിയുന്നതായിരുന്നു എന്നും ആ പുതുമ ആകര്‍ഷകമായിത്തോന്നിയതുകൊണ്ട് പ്രദീപന് കത്തയക്കുകയുണ്ടായി എന്നും കെ.കെ. കൊച്ച് വ്യക്തമാക്കിയിട്ടുണ്ട്.ഡോ.സൂസിതാരുവും ഡോ.സത്യനാരായണനും ചേര്‍ന്ന് എഡിറ്റ് ചെയ്ത No Alphabet in sight കൃതിയുടെ പ്രകാശനവേളയിലാണ് പ്രദീപന്‍ മാഷിനെ കുറേക്കൂടി അടുത്തുനിന്ന് പരിചയപ്പെട്ടത്. രവി ഡി.സിയും കൂടി പങ്കെടുത്ത പരിപാടിയില്‍ ദലിത് മേഖലയിലെ പ്രധാനപ്പെട്ട എല്ലാ എഴുത്തുകാരും പങ്കെടുത്തിരുന്നു. കേരള മോഡലിനെ സംബന്ധിച്ച അദ്ദേഹത്തന്റെ പഠനങ്ങളുള്‍പ്പെടെ കൃതിയെ പരിയപ്പെടുത്തിക്കൊണ്ട് സംസാരിച്ചവരില്‍ ഒരാള്‍ അന്ന് മാഷായിരുന്നു.

ഒരുപക്ഷേ, ആ കൂടിച്ചേരല്‍ ദലിതെഴുത്തിന്റെ സവിശേഷത വെളിപ്പെടുത്തുന്ന ചില കൃതികള്‍ക്കുകൂടി പിറവിയെടുക്കാന്‍ സഹായകമായി. പ്രഭാഷണത്തോടൊപ്പം പൊയ്കയില്‍ അപ്പച്ചന്റെ വരികല്‍ ആലപിക്കുകകൂടി ചെയ്തു അദ്ദേഹം. തുടര്‍ന്ന് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ദലിതം പരമ്പരയില്‍ മാഷിന്റെ കൃതിയായ ‘ദലിത് സൗന്ദര്യശാസ്ത്രം പ്രസിദ്ധീകൃതമായി. ഇതിന് മുമ്പുതന്നെ ദലിത് സാഹിത്യം: സ്വത്വം സംസ്‌കാരം’ എന്ന കൃതി ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി.

 

സംസ്‌കാര പഠനങ്ങള്‍ക്കും ജനപ്രിയ സാഹിത്യത്തിനും പഠനങ്ങള്‍ തയ്യാറാക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.സംസ്‌കാര പഠനങ്ങളിലെ കീഴാള സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തി പഠിക്കുന്നുണ്ട് അദ്ദേഹം ‘സംസ്‌കാരപഠനങ്ങള്‍’ എന്ന കൃതിയില്‍. സാമൂഹികതയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള തന്റെ ഇടപെടലുകള്‍ പലയളവിലും ജനങ്ങളെ സ്വാധീനിച്ചിരുന്നു. ‘ഉടല്‍ തുന്നല്‍ക്കാരന്‍’ അടക്കം നിരവധി നാടകങ്ങള്‍ രചിച്ച അദ്ദേഹം അതിലൂടെ സാമൂഹികമായ ഇടപെടലുകള്‍ക്കായുള്ള തന്റേതായ വഴി കണ്ടെത്തുകയായിരുന്നു. ഭാവി ഇന്ത്യയെ സംബന്ധിച്ച കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റെ തുന്നല്‍ക്കാരന്‍ എന്ന നാടകം. ഗാന്ധിജിയുടെയും മാര്‍ക്‌സിന്റെയും കാഴ്ചപ്പാടുകള്‍ സവിശേഷമായി ഒന്നിക്കുന്ന ഒരു പുതിയ ഇന്ത്യയായിരുന്നു പ്രസ്തുത നാടകത്തിന്റെ പ്രമേയം. ഒരുപക്ഷേ, അന്ന് അതിനെ പരിഹസിച്ച് കണ്ടവര്‍ക്കുപോലും വര്‍ത്തമാനകാല ഇന്ത്യയുടെ അവസ്ഥയെക്കുറിച്ചോര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിരീക്ഷണത്തിന്റെ പ്രാധാന്യവും ദീര്‍ഘവീക്ഷണവും വ്യക്തമാകാതിരിക്കില്ല.

 

ഇത്തരം ഇടപെടലുകളായിരിക്കാം കെ.പി. രാമനുണ്ണിയെക്കൊണ്ട് ‘തന്തപറത്തെയ്യം’ എന്ന കഥയില്‍ പ്രദീപന്‍ പാമ്പിരികുന്ന് എന്ന കഥാപാത്രത്തെ സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. വിവിധ ധ്രുവങ്ങളിലേക്ക് വിഭജിച്ച് തമ്മിലടിക്കുന്ന മലബാറിന്റെ, കേരളത്തിന്റെ, ഇന്ത്യയുടെ കൊലപാതകരാഷ്ട്രീയത്തില്‍ അസ്വസ്ഥതയോടെ ഇടപെടുന്ന നാടകപ്രവര്‍ത്തകനാണ് ആ കഥയിലെ പ്രദീപന്‍ പാമ്പിരികുന്ന് എന്ന യുവാവ്. ടി.പി ചന്ദ്രശേഖരന്റെ രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കഥയായിരുന്നു ഇത്. ഇപ്പോള്‍ നോക്കുമ്പോള്‍ എന്തായിരുന്നു പ്രദീപന്‍ പാമ്പിരികുന്നിനെപ്പോലുള്ളവരുടെ പ്രസക്തി എന്നതിനെ ഒന്നുകൂടി ആഴത്തില്‍ പഠിക്കേണ്ടതുണ്ട് എന്നുതോന്നുന്നു. ജനപ്രിയ സാഹിത്യത്തിന്റെയും കലയുടെയും ഉള്ളിലടങ്ങിയിരിക്കുന്ന അധികാരരൂപങ്ങളെ അടുത്തുനിന്ന് പഠിക്കുന്നതിന് ശ്രമിക്കുകയായിരുന്നു അദ്ദേഹം. സംഗീതം പഠിച്ചിട്ടുള്ള വ്യക്തി എന്ന നിലയിലും താളവാദ്യങ്ങള്‍ പരിചയമുള്ളയാണെന്ന നിലയിലും ഏറെ സവിശേഷതയുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ‘ഏകജീവിതാനശ്വരഗാനം’ എന്ന കൃതി ഈയര്‍ത്ഥത്തില്‍ തന്റെ വീക്ഷണങ്ങളെ വ്യക്തമാക്കുന്നുണ്ട്. സിനിമാഗാനങ്ങള്‍ക്ക് ഗായകനിലെ മനുഷ്യശബ്ദം നഷ്ടപ്പെടുന്നതിനെ സംബന്ധിച്ച് അദ്ദേഹം നിരീക്ഷിക്കുന്നു. കോഴിക്കോട് അബ്ദുല്‍ ഖാദര്‍ അടക്കമുള്ളവര്‍ പാടുമ്പോള്‍ ഏവര്‍ക്കും പാടാവുന്ന മനുഷ്യന്റെ പാട്ടുകളായിത്തീരുന്നു. എന്നാല്‍, ഗന്ധര്‍വഗാനങ്ങളാകട്ടെ, മനുഷ്യര്‍ക്ക് പാടാനാവാത്തവയും ഗന്ധര്‍വന്മാര്‍ക്ക് മാത്രം പാടാന്‍ കഴിയുന്നവയുമായിത്തീരുന്നു.

________________________________________
ഗാനങ്ങള്‍ സാധാരണ ഇടങ്ങളില്‍നിന്ന് ആരംഭിച്ചു. എന്നാല്‍, സാധാരണ ഇടങ്ങളെ അപ്രത്യക്ഷമാക്കുന്ന അതിന്റെ രീതികള്‍, ക്ലാസിക്കുകളും സെമി ക്ലാസിക്കുകളും വ്യവസ്ഥയുടെ വരേണ്യതയെ തന്നെയാണ് സ്ഥാപിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മലയാളത്തിലെ നാടകഗാനശാഖയ്ക്കും ലളിതഗാനശാഖയ്ക്കും സംഭവിച്ച ഇടര്‍ച്ചയും ഈ അര്‍ത്ഥത്തില്‍ അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ജനപ്രിയതയുടെ പേരില്‍ വിളങ്ങുന്ന ഇത്തരം അധികാരങ്ങളാണ് കലാഭവന്‍ മണിയെയും നിശ്ശബ്ദനാക്കിയത് എന്നദ്ദേഹം വിലയിരുത്തുന്നു. കലാഭവന്‍ മണി നിര്‍മിച്ചെടുത്തത് ഒരു മാര്‍ക്കറ്റായിരുന്നു. ശരീരംകൊണ്ടും ശബ്ദംകൊണ്ടും തന്റെ സമൂഹമനുഭവിച്ച ദുഃഖത്തെ മാര്‍ക്കറ്റ് ചെയ്തുകൊണ്ടും മണി ഒരു സാംസ്‌കാരിക സമ്പത്തിനെ കണ്ടെടുക്കുകയായിരുന്നു. മണിയുടെ ഉടലിനെ പരുവപ്പെടുത്തിയ സിനിമ സവര്‍ണതക്ക് എന്നാല്‍, മണിയുടെ ശബ്ദത്തെ ഉടച്ചുകളയാനായില്ല. കലാഭവന്‍ മണി കണ്ടെടുത്ത ഈ ശബ്ദത്തിന്റെ മാര്‍ക്കറ്റാണ് നാടന്‍പാട്ടിന് ജനകീയാംഗികാരവും പ്രേക്ഷകരെയും നിര്‍മിച്ചുകൊടുത്തത്. മാത്രവുമല്ല നാടന്‍ കലാകാരന്മാര്‍ക്ക് മാന്യതയും നിര്‍മിച്ചുനല്‍കാന്‍ മണിക്ക് കഴിഞ്ഞുവെന്നും ഡോ.പ്രദീപന്‍ പാമ്പിരികുന്ന് വിലയിരുത്തുന്നു. 
________________________________________ 

ഗന്ധര്‍വഗാനങ്ങള്‍ പലപ്പോഴും പല അധികാരങ്ങളും നിര്‍മിച്ചെടുക്കുന്നു. സംഗീതമെന്നത് നായകനെ കേന്ദ്രീകരിച്ചുള്ളതാകുന്നു. ഗാനം അതിനാല്‍തന്നെ ഒന്നിനെ ആശ്രയിക്കുന്നു. അഥവാ താരശരീരത്തിന്റേത് മാത്രമായിത്തീരുന്നു പ്രസ്തുത സംഗീതം. രണ്ടാമത്തേതാകട്ടെ, ഗാനഗന്ധര്‍വന്മാരുടെ ശബ്ദം കൃത്യമായ അളവുകളുള്ള യന്ത്രനിര്‍മ്മിതമാകുന്നു. മനുഷ്യരുടെ പാട്ടുകള്‍ക്ക് ഇങ്ങനെ യന്ത്രനിര്‍മിത സ്വഭാവം സാധ്യമല്ല. അവര്‍ക്ക് പതര്‍ച്ചയുണ്ടാകും. ഈ പതര്‍ച്ച മനുഷ്യന്റെ പ്രത്യേകതയാണ്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ നിരീക്ഷണം ചില അധികാര രൂപങ്ങളെയെങ്കിലും ചൊടിപ്പിക്കുകയുണ്ടായി.

ഗാനങ്ങള്‍ സാധാരണ ഇടങ്ങളില്‍നിന്ന് ആരംഭിച്ചു. എന്നാല്‍, സാധാരണ ഇടങ്ങളെ അപ്രത്യക്ഷമാക്കുന്ന അതിന്റെ രീതികള്‍, ക്ലാസിക്കുകളും സെമി ക്ലാസിക്കുകളും വ്യവസ്ഥയുടെ വരേണ്യതയെ തന്നെയാണ് സ്ഥാപിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മലയാളത്തിലെ നാടകഗാനശാഖയ്ക്കും ലളിതഗാനശാഖയ്ക്കും സംഭവിച്ച ഇടര്‍ച്ചയും ഈ അര്‍ത്ഥത്തില്‍ അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ജനപ്രിയതയുടെ പേരില്‍ വിളങ്ങുന്ന ഇത്തരം അധികാരങ്ങളാണ് കലാഭവന്‍ മണിയെയും നിശ്ശബ്ദനാക്കിയത് എന്നദ്ദേഹം വിലയിരുത്തുന്നു. കലാഭവന്‍ മണി നിര്‍മിച്ചെടുത്തത് ഒരു മാര്‍ക്കറ്റായിരുന്നു. ശരീരംകൊണ്ടും ശബ്ദംകൊണ്ടും തന്റെ സമൂഹമനുഭവിച്ച ദുഃഖത്തെ മാര്‍ക്കറ്റ് ചെയ്തുകൊണ്ടും മണി ഒരു സാംസ്‌കാരിക സമ്പത്തിനെ കണ്ടെടുക്കുകയായിരുന്നു. മണിയുടെ ഉടലിനെ പരുവപ്പെടുത്തിയ സിനിമ സവര്‍ണതക്ക് എന്നാല്‍, മണിയുടെ ശബ്ദത്തെ ഉടച്ചുകളയാനായില്ല. കലാഭവന്‍ മണി കണ്ടെടുത്ത ഈ ശബ്ദത്തിന്റെ മാര്‍ക്കറ്റാണ് നാടന്‍പാട്ടിന് ജനകീയാംഗികാരവും പ്രേക്ഷകരെയും നിര്‍മിച്ചുകൊടുത്തത്. മാത്രവുമല്ല നാടന്‍ കലാകാരന്മാര്‍ക്ക് മാന്യതയും നിര്‍മിച്ചുനല്‍കാന്‍ മണിക്ക് കഴിഞ്ഞുവെന്നും ഡോ.പ്രദീപന്‍ പാമ്പിരികുന്ന് വിലയിരുത്തുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫോക്‌ലോര്‍ വിഭാഗത്തില്‍ കലാഭവന്‍ മണി അനുസ്മരണത്തിന് പ്രഭാഷണം മാത്രമല്ല, മണിയുടെ ഗാനങ്ങളില്‍ ഒന്നായ ‘മിന്നാമിനുങ്ങേ’ എന്ന ഗാനമടക്കം ചില ഗാനങ്ങള്‍ ആലപിക്കുകകൂടി ചെയ്തു. മണി ക്ലാസിക് ഘടനയില്‍ നിന്ന് പാട്ടിനെ അഴിച്ച് രക്ഷപ്പെടുത്തുന്നത് എങ്ങനെയെന്ന് നിരവധി ഉദാഹരണങ്ങള്‍ പാടിക്കൊണ്ടുതന്നെ അന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

കാലടി സര്‍വകലാശാലയില്‍ ചരിത്രവിഭാഗം ആരംഭിച്ച പുതിയ പി.ജി കോഴ്‌സായിരുന്നു; ‘ജെന്‍ഡര്‍ പരിസ്ഥിതി ദലിത്’ എന്ന കോഴ്‌സ്. ഈ കോഴ്‌സിന്റെ പാഠ്യപദ്ധതി രൂപവത്കരണഘട്ടത്തിലും അതേതുടര്‍ന്ന് നടത്തപ്പെട്ട ചില സെമിനറുകളിലും മാഷിന്റെ സാന്നിധ്യം പ്രധാനപ്പെട്ടതായിരുന്നു. പ്രത്യേകിച്ചും അക്കാദമിക സമൂഹത്തിന് വെളിയില്‍ നില്‍ക്കുന്ന ഒരു അക്കാദമിക ലോകമായിരുന്നു ദലിത് ജ്ഞാനമണ്ഡലം. ഡോ.കെ.എം. ഷീബയുടെയും സഹപ്രവര്‍ത്തകരുടെയും മുന്‍കൈയില്‍ നടത്തിയ ശ്രമം ഏറെ വ്യത്യസ്തമായ ഒരു അക്കാദമിക് അന്വേഷണത്തിന് തുടക്കമിട്ടു. ശരണ്‍കുമാര്‍ ലിംബാലെയെയും ഗോപാല്‍ഗുരുവിനെയും അടക്കമുള്ള അക്കാദമിക സമൂഹത്തെ മലയാളത്തില്‍ പരിചയപ്പെടുത്തുന്നതിനും സാധിച്ചു. എങ്കിലും പ്രസ്തുത കോഴ്‌സ് നിര്‍ത്തലാക്കുന്നതിനായിരുന്നു നമ്മുടെ പ്രമുഖ അക്കാദമിക മണ്ഡലവും അധികാര മണ്ഡലവും താല്‍പര്യം കാണിച്ചത്. ഇത്തരം അവസ്ഥകളെ ഒരു തുറന്ന സാമൂഹിക വിമര്‍ശനത്തിന് മുന്നില്‍ കൊണ്ടുവരാന്‍പോലും പ്രദീപന്‍ മാഷ് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ജ്ഞാനാന്വേഷണത്തിന്റെ വലിയ മേഖലകള്‍ തുറന്നിട്ടാല്‍ മാത്രമേ ഇത്തരം കൗടില്യസ്വഭാവങ്ങളെ മറികടക്കാനാവൂ എന്ന വ്യക്തതയാര്‍ന്ന ബോധ്യം അദ്ദേഹത്തെ നയിച്ചിരുന്നു. ഡോ.എം.ദാസന്‍, ഡോ.പ്രതിഭ, ഡോ.സി.എസ്. ചന്ദ്രിക എന്നിവരുടെ മുന്‍കൈയിലാണ് ‘ആന്തോളജി ഓഫ് മലയാളം ദലിത് റൈറ്റിങ്’ എന്ന പുസ്തകം തയ്യാറാക്കപ്പെട്ടത്. പുതുനിര എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ കൃതികള്‍ ചേര്‍ത്ത് തയ്യാറാക്കിയ കൃതി ഓക്‌സ്‌ഫോര്‍ഡ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്.

വിവിധ സര്‍വകലാശാലകളിലെ പാഠപുസ്തക നിര്‍മ്മാണ കമ്മിറ്റികളില്‍ അംഗമായിരുന്ന അദ്ദേഹം സ്വത്വപഠനത്തിന്റെയും പാര്‍ശ്വവത്കരിക്കപ്പെട്ട സാഹിത്യത്തെയും അക്കാദമിക് മേഖലയില്‍ പ്രവേശിപ്പിക്കാന്‍ മുന്‍കൈയെടുക്കുകയും അഭിപ്രായ രൂപവത്കരണം നടത്തുകയും ചെയ്തു. ‘ചിന്ത പബ്ലിക്കേഷന്‍സ്’, തയ്യാറാക്കിയ ആദ്യകാല മലയാള നോവല്‍ സീരിസില്‍ ജോസഫ് മൂളിയലിന്റെ സുകുമാരി എന്ന നോവലിന് അദ്ദേഹം പഠനം തയ്യാറാക്കി. മുമ്പ് ചൂണ്ടിക്കാണിച്ചപോലെ കോളനി ആധുനികതയുടെയും കോളനിയാനന്തര ആധുനികതയുടെയും വീക്ഷണം അദ്ദേഹത്തിന്റെ ഈ പഠനത്തില്‍ കാണാന്‍ കഴിയും.

നാരായന്റെ ‘കൊച്ചരേത്തി’ എന്ന നോവലിനും പി.എ ഉത്തമന്റെ ‘ചാവൊലി’ എന്ന നോവലിനും അദ്ദേഹം നടത്തിയ പഠനങ്ങള്‍ ദലിത് സാഹിത്യത്തിന്റെ സവിശേഷതകക്ക് അക്കാദമിക് മാനം ഉറപ്പിച്ചു നല്‍കുന്നവയായിരുന്നു. സര്‍ക്കാര്‍ സര്‍വീസ് എന്നത് അടയാളരെ സംബന്ധിച്ചിടത്തോളം ഒരു തുരങ്കത്തിന് സമാനമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. സ്വന്തം കുടുംബത്തെയും സമുദായത്തെയും വിട്ട് രക്ഷപെടാനുള്ള ഒരു തുരങ്കം. അതുപോലെതന്നെ പൊതുസമൂഹം മെരുക്കി ഒതുക്കി നിര്‍ത്തുന്ന ചലരഹിതമായ ഒരിടം. എന്നാല്‍, അതില്‍നിന്നുകൊണ്ടുതന്നെ നിര്‍മ്മിച്ചെടുക്കേണ്ടുന്ന ഭാവനയുടെ തുറസ്സുകളാണ് നാരായനും പി.എ. ഉത്തമനും നിര്‍വഹിച്ചത് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. തന്റെ നിലപാടുകളില്‍ ഊന്നിനില്‍ക്കുകയും അതിനെ കൂടുതല്‍ ജനകീയമാക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യവുമായിരുന്നു. അദ്ദേഹമുള്‍പ്പെടയുള്ളവര്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗങ്ങളായ ഘട്ടത്തിലാണ് കല്‍ബുര്‍ഗിയുടെ വധവും ബ്രാഹ്മണ്യ ഹിന്ദുത്വയുടെ ആധിപത്യവും തുറന്നു പ്രഖ്യാപനമാക്കിക്കൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് ചില നടപടികള്‍ക്ക് മുതിര്‍ന്നത്. അദ്ദേഹമുള്‍പ്പെടെ കേന്ദ്ര സാഹിത്യ അക്കാദമി അംഗങ്ങളുടെ കൂട്ടരാജിയിലൂടെയാണ് അവര്‍ തങ്ങളുടെ പ്രതികരണം അറിയിച്ചത്.

അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമിയില്‍ അംഗമായിരുന്നപ്പോള്‍ രണ്ടു പ്രോഗ്രാമുകള്‍ക്ക് അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിച്ചിരുന്നു. ദലിത് ഭാഷയും സാഹിത്യവും, ആദിവാസി ഭാഷയും സാഹിത്യവും എന്നീ സിമ്പോസിയങ്ങളായിരുന്നു അവ. എന്നാല്‍, പിന്നീട് വന്ന ഭരണസമിതി ഇതേ സിമ്പോസിയങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലും വയനാട് ട്രൈബല്‍ സ്റ്റഡി സെന്ററിലും വെച്ച് അവ നടക്കുകയും ചെയ്തു. ദലിതരും സാഹിത്യചരിത്ര വിജ്ഞാനീയവും എന്നതായിരുന്നു കാലിക്കറ്റ് സര്‍വകലാശാലയില്‍ അദ്ദേഹം നടത്തിയ വിഷയത്തിന്റെ തലക്കെട്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ, ആദിവാസിഭാഷയും സാഹിത്യവും എന്ന സിമ്പോസിയം വയനാട്ടില്‍ നടക്കുമ്പോള്‍ പ്രദീപന്‍ മാഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അപകടത്തെ തുടന്ന് ചികിത്സയിലായിരുന്നു.

പ്രഭാഷണങ്ങളുടെ രൂപത്തിലായിരുന്നു തന്നിലെ ആക്ടിവിസ്റ്റിനെ കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നത്. അപകടം നടന്ന ആ ദിവസവും കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രി സംരക്ഷണവുമായി ബന്ധപ്പെട്ട മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നു. കല്‍പറ്റ നാരായണന്‍ മാഷുമൊന്നിച്ച് പങ്കെടുത്ത് മടങ്ങിയതിനെക്കുറിച്ചും പുതിയ സ്റ്റാന്‍ഡില്‍നിന്ന് പിരിഞ്ഞതിനെക്കുറിച്ചും നാരായണന്‍ മാഷ് നമ്മോട് പറയുന്നു.
എഴുത്തിനും വായനക്കും സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും അക്കാദമിക് അന്വേഷണങ്ങള്‍ക്കും കാര്യമായ പിന്തുണയോ മാര്‍ഗദര്‍ശനമോ കിട്ടാതെ പോകുന്ന സാമൂഹികാന്തരീക്ഷവും കുടുംബാന്തരീക്ഷവും വലിയ അളവോളം സ്‌കൂള്‍ അന്തരീക്ഷയോ കാമ്പസ് അന്തരീക്ഷമോ അസാധ്യമാകുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ കൂടുതല്‍ വര്‍ണാശ്രമ വ്യവസ്ഥയിലേക്കും വരേണ്യ സമ്പന്നതയിലേക്കും അത് ചലിച്ചുകൊണ്ടിരിക്കുന്നു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കുപോലും മറ്റൊരു സംസ്ഥാനത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാനാവാത്തവിധം സവര്‍ണ ഫാഷിസം അതിന്റെ അധികാത്തിന്റെ വിഷം പുറപ്പെടുവിക്കുന്നു. രോഹിത് വെമുലമാരുടെ സംഘടനകളെ മാത്രം മാറ്റി നിര്‍ത്തി അധികാരം കൈയടക്കി ഫാഷിസത്തെ പരാജയപ്പെടുത്താമെന്ന താല്‍ക്കാലിക വിദ്യകള്‍ക്ക് പ്രസക്തിയില്ലെന്ന് ബോധ്യപ്പെടേണ്ടുന്ന അവസ്ഥയിലേക്ക് രാജ്യം ജീര്‍ണിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെയും നമ്മുടെ ചിന്താമണ്ഡലത്തിലും പ്രായോഗിക പദ്ധതികളിലും വലിയ അഴിച്ചുപണികള്‍ ആവശ്യമായി വന്നിരിക്കുന്നു.

ഇവയൊക്കെ തുറന്നു പറയുമായിരുന്ന ശബ്ദങ്ങളാണ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഡോ.ഡി.ആര്‍. നാഗരാജ്, ഡോ.എം. മുരളീധരന്‍, ഡോ.എ.സോമന്‍, ഡോ.ആര്‍.മനോജ്, പി.എന്‍.ശശികുമാര്‍ തുടങ്ങിയ പലരും നമുക്ക് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടവരാണ്. എങ്കിലും അവരുടെ ആശയങ്ങളും ചിന്താലോകവും പ്രവര്‍ത്തന മണ്ഡലങ്ങളും നമുക്കു മുന്നിലുണ്ട്. സമൂഹത്തെ കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നതിനും അടിസ്ഥാന ജനതകളുടെ ജീവിതത്തിന് അര്‍ഥങ്ങളുണ്ടാക്കിയെടുക്കുന്നതിനും പാഠങ്ങളും പുനര്‍പാഠങ്ങളും നമുക്ക് ആവശ്യമായി വരും. ഡോ.പ്രദീപന്‍ പാമ്പിരികുന്ന് തനിക്ക് ലഭിച്ച ഹ്രസ്വമായ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയത് അസാധാരണമായ ഭാവനയും സാധ്യതയുമായിരുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങളെ സമാഹരിക്കുകയും ജനസമക്ഷത്തേക്കായി വിപുലീകരിക്കുകയും, തുടര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തോട് പുലര്‍ത്താവുന്ന ഉചിതമായ സ്മരണ.

കടപ്പാട് : മാധ്യമം വീക്കിലി

Top