എ.സി വര്‍ക്കിയുടെ ജീവിതം നമ്മളോട് പറയുന്നത്

ആദിവാസി. ആദിവാസികളിലെ പണിയരും അടിയരുമൊക്കെ വയനാട്ടിലെ കുടിയേറ്റ കൃഷിക്കാരുടെ പാടത്തും പറമ്പിലും അടിമപ്പണിയെടുത്ത വരാണ്. എന്നാലും വയനാട്ടിലെ കുടിയേറ്റ കര്‍ഷകര്‍ ആദിവാസികളെ വിരുദ്ധ പക്ഷത്തുനിര്‍ത്തി പീഡിപ്പിക്കുന്നതിലും അടിച്ചമര്‍ത്തുന്നതിലും എന്തോ ഒരുതരം വംശീയവെറിയും വിരോദവും പുലര്‍ത്തുന്നതെന്തിനാണെന്നത് ഇനിയും ഒരു പ്രഹേളികയാണ്. മേല്‍പ്പറഞ്ഞ നാലു വിഭാഗത്തെ കാട്, കാട്ടാര്, കാലാവസ്ഥ, മൃഗം- കര്‍ഷകര്‍ക്കൊപ്പം സ്‌നേഹിച്ച ഒരു മനുഷ്യനായിരുന്നു എ.സി. വര്‍ക്കി. ഇതദ്ദേഹത്തെ സാധാരണ വയനാടന്‍ കുടിയേറ്റ കര്‍ഷകനില്‍ നിന്നും വ്യത്യസ്തനാക്കുന്നു. മറയില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യാന്‍ കഴിവുള്ള ഒരു സാധാരണ മനുഷ്യനായിരുന്നു വര്‍ക്കിച്ചേട്ടന്‍.

അനുസ്മരണം

”കൊടുംകാടിനോടും കാട്ടുമൃഗങ്ങളോടും കാലാവസഥയോടും മല്ലടിച്ച് പൊരുതിജയിച്ച പൂര്‍വപിതാക്കളെ”ക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ കുടിയേറ്റ ജൂബിലി ആഘോഷമെന്ന പേരില്‍ അരങ്ങുതകര്‍ക്കാറുണ്ട് വയനാട്ടില്‍. മേല്‍പ്പറഞ്ഞ ശത്രുപക്ഷത്തെ മൂന്നെണ്ണത്തിന്റെ കൂടെ ഒന്നു കൂടിചേര്‍ത്തു പറയാവുന്നതാണ്. ആദിവാസി. ആദിവാസികളിലെ പണിയരും അടിയരുമൊക്കെ വയനാട്ടിലെ കുടിയേറ്റ കൃഷിക്കാരുടെ പാടത്തും പറമ്പിലും അടിമപ്പണിയെടുത്ത വരാണ്. എന്നാലും വയനാട്ടിലെ കുടിയേറ്റ കര്‍ഷകര്‍ ആദിവാസികളെ വിരുദ്ധ പക്ഷത്തുനിര്‍ത്തി പീഡിപ്പിക്കുന്നതിലും അടിച്ചമര്‍ത്തുന്നതിലും എന്തോ ഒരുതരം വംശീയവെറിയും വിരോദവും പുലര്‍ത്തുന്നതെന്തിനാണെന്നത് ഇനിയും ഒരു പ്രഹേളികയാണ്.

മേല്‍പ്പറഞ്ഞ നാലു വിഭാഗത്തെ കാട്, കാട്ടാര്, കാലാവസ്ഥ, മൃഗം- കര്‍ഷകര്‍ക്കൊപ്പം സ്‌നേഹിച്ച ഒരു മനുഷ്യനായിരുന്നു എ.സി. വര്‍ക്കി. ഇതദ്ദേഹത്തെ സാധാരണ വയനാടന്‍ കുടിയേറ്റ കര്‍ഷകനില്‍ നിന്നും വ്യത്യസ്തനാക്കുന്നു. മറയില്ലാതെ ചിരിക്കുകയും കരയുകയും ചെയ്യാന്‍ കഴിവുള്ള ഒരു സാധാരണ മനുഷ്യനായിരുന്നു വര്‍ക്കിച്ചേട്ടന്‍. സന്തോഷവും സന്താപവും ഒട്ടും ഉള്ളിലടക്കിവെക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല. മുത്തങ്ങ സമരാനന്തരം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എന്നെ വന്നുകണ്ട് കണ്ണീരോടെ കെട്ടിപ്പിടിച്ച വര്‍ക്കിച്ചേട്ടന്റെ സ്‌നേഹവാത്സല്യങ്ങളുടെ ചൂട് ഇപ്പോഴും എന്റെ നെഞ്ചിലുണ്ട്. ”ഇനിയിപ്പം ഭൂമികിട്ടിയിട്ടാ”, ഇവമ്മാര് നന്നാവാന്‍ പോണേ” എന്ന ആക്ഷേപവചനത്തിന്റെ മുഖത്തടികൊടു ക്കലായിരുന്നു വര്‍ക്കിച്ചേട്ടന്റെ മുത്തങ്ങ സമരഭൂമിയിലേക്കുള്ള യാത്ര. അരിയും പച്ചക്കറിയുമൊക്കെ സമാഹരിച്ച് മുത്തങ്ങക്കാട്ടിലെത്തി ജാനുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും എ.സി വര്‍ക്കിയുടെ സമരപഥത്തിലെ നിതാന്തയാത്രയുടെ ഭാഗം തന്നെയായിരുന്നു.

കേരളത്തിന് കര്‍ഷക പ്രസ്ഥാനത്തിന്റേയും സമരങ്ങളുടേയും ഒരു വലിയ ചരിത്രമുണ്ട്. കര്‍ഷകരെ സംഘടിപ്പിക്കലും സമരങ്ങളുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.

_____________________________________
ജൈവകൃഷിയുടെയും നീരഉല്പാദനത്തിന്റെയുമൊക്കെ വ്യത്യസ്ത രീതികളിലേക്ക് സാമ്പ്രദായിക കൃഷിയെ പരിവര്‍ത്തിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ക്കദ്ദേഹം നേതൃത്വം നല്‍കി. കര്‍ണാടകയിലെ നഞ്ചുണ്ടസ്വാമിയുമായി ചേര്‍ന്ന് ലോകമെങ്ങും, ആഗോളവത്കരണത്തിന്റെ കാര്‍ഷികമേഖലയിലെ കടന്നുകയറ്റങ്ങള്‍ക്കും ദുഷ്‌ക്രിയകള്‍ക്കുമെതിരെ പ്രതിഷേധക്കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കി. വര്‍ക്കി നക്‌സലൈറ്റാണെന്നും ഫണ്ടിങ്ങ് ഏജന്‍സികളുടെ പിണിയാളാണെന്നുമൊക്കെ വ്യവസ്ഥാപിത രാഷ്ട്രീയക്കാരും കര്‍ഷകസംഘടനക്കാരുമൊക്കെ പ്രചരിപ്പിച്ചു. സ്വതസിദ്ധമായ ചിരിയോടെ താന്‍ ഒരു സാധാ കൃഷിക്കാരനാണെന്ന് എ.സി. വര്‍ക്കി അവരോട് പ്രഖ്യാപിച്ചു.
_____________________________________ 

പാട്ടക്കുടിയാന്മാരുടെ അവകാശ സംരക്ഷണത്തിനായി നടന്ന രക്തരൂഷിത സമരങ്ങളും അടിച്ചമര്‍ത്തലുമൊക്കെ മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ക്ഷാത്രവീര്യമിയന്ന അധ്യായങ്ങളായിരുന്നു. അങ്ങനെ ഭൂബന്ധങ്ങള്‍ മാറിമറിഞ്ഞു. കാരായ്മയും കുടിയായ്മയും ജന്മിത്വവുമൊക്കെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയപ്പെട്ടു. ചെറുകിട കൃഷിയെന്നത് ഉപജീവനോപാധിയും സംസ്‌കാരവുമൊക്കെയായി മാറി. ബാങ്ക് ലോണുകളും അതിലൂടെ വന്ന ഹരിതവിപ്ലവവുമൊക്കെ കൃഷിക്കാരന്റെ ജീവിതത്തെ ആദ്യം മെച്ചമാക്കുകയും പിന്നെ നശിപ്പിക്കുകയും ചെയ്തു. രാസവള-കീടനാശിനികളുടെ ഉപയോഗം മണ്ണും ശരീരവും രോഗാതുരമാക്കി. ബാങ്ക് ലോണുകള്‍ കടക്കെണിയിലേക്ക് നയിച്ചു. ആഗോളവത്കരണത്തിന്റെ ദുഷ്ഫലങ്ങള്‍ കൂടി ആയതോടെ ചെറുകിട കര്‍ഷകര്‍ക്ക്് ആത്മഹത്യയിലഭയം പ്രാപിക്കേണ്ട അവസ്ഥയുണ്ടാക്കി. ആദിവാസികള്‍ക്കും ദളിതര്‍ക്കും സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ കൃഷി തൊഴിലായിരുന്നു. എന്നാല്‍ കര്‍ഷകര്‍ യഥാര്‍ത്ഥത്തില്‍ ഒരു സംരംഭകനായിരുന്നു എന്നു പറയാം. മേല്‍ പറഞ്ഞ ദുര്യോഗങ്ങള്‍ ദളിതരേയും ആദിവാസികളേയും തൊഴില്‍രഹിതരാക്കിയപ്പോള്‍ കര്‍ഷകരാവട്ടെ പാപ്പരായി. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നയിക്കുന്ന കര്‍ഷക സംഘടനകള്‍ക്ക് വാചാടോപങ്ങളില്ലാതെ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അപ്പോഴാണ് ഫാര്‍മേഴ്‌സ് റിലീഫ് ഫോറവുമായി (FRF) എ.സി വര്‍ക്കി രംഗത്തു വരുന്നത്. ബാങ്കുകളുടെ ജപ്തിയും അനുബന്ധ നടപടികള്‍ക്കുമെതിരെ ഉശിരന്‍ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റുതന്നെ അദ്ദേഹം അഴിച്ചുവിട്ടു. കൊട്ടിയൂരും, തിരുമ്പാടിയിലും, വയനാട്ടിലുമൊക്കെ ബാങ്കുകളെക്കൊണ്ട് കടാശ്വാസനടപടികള്‍ ചെയ്യിക്കാന്‍ ഈ പ്രക്ഷോഭത്തിന് കഴിഞ്ഞു. ജൈവകൃഷിയുടെയും നീരഉല്പാദനത്തിന്റെയുമൊക്കെ വ്യത്യസ്ത രീതികളിലേക്ക് സാമ്പ്രദായിക കൃഷിയെ പരിവര്‍ത്തിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ക്കദ്ദേഹം നേതൃത്വം നല്‍കി. കര്‍ണാടകയിലെ നഞ്ചുണ്ടസ്വാമിയുമായി ചേര്‍ന്ന് ലോകമെങ്ങും, ആഗോളവത്കരണത്തിന്റെ കാര്‍ഷികമേഖലയിലെ കടന്നുകയറ്റങ്ങള്‍ക്കും ദുഷ്‌ക്രിയകള്‍ക്കുമെതിരെ പ്രതിഷേധക്കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കി. വര്‍ക്കി നക്‌സലൈറ്റാണെന്നും ഫണ്ടിങ്ങ് ഏജന്‍സികളുടെ പിണിയാളാണെന്നുമൊക്കെ വ്യവസ്ഥാപിത രാഷ്ട്രീയക്കാരും കര്‍ഷകസംഘടനക്കാരുമൊക്കെ പ്രചരിപ്പിച്ചു. സ്വതസിദ്ധമായ ചിരിയോടെ താന്‍ ഒരു സാധാ കൃഷിക്കാരനാണെന്ന് എ.സി. വര്‍ക്കി അവരോട് പ്രഖ്യാപിച്ചു.

Top