അധികാര വിമര്‍ശത്തിന്റെ നവ രാഷ്ട്രീയം ചില ആലോചനകള്‍

ദേശസ്‌നേഹം പോലുള്ള പദാവലികള്‍ ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും നേര്‍ക്കുള്ള അതിക്രമങ്ങളെ വിശദീകരിക്കാന്‍ പര്യാപ്തമല്ല. ആധിപത്യ-സവര്‍ണ ഭാവനകളെ ഊട്ടിയുറപ്പിക്കുന്നതോടൊപ്പം പിന്നാക്ക-ന്യൂനപക്ഷ ജീവിതത്തെ അദൃശ്യമാക്കാന്‍ കൂടി ‘വര്‍ഗീയത’ എന്ന സംവര്‍ഗം സവര്‍ണ രാഷ്ട്രീയം പ്രയോജനപ്പെടുത്തുന്നതായി കാണാം. ഇന്ത്യന്‍ ദേശീയതക്കുപുറത്തുള്ള അപരനായി മുസ്‌ലിമിനെയും അകത്തുള്ള അപരനായി ദലിതനെയും വര്‍ഗീകരിക്കുകയാണ് ഇതിന്റെ ഫലം. തനിക്കുനേരെയുള്ള ഭരണകൂടഹിംസകളെപ്പറ്റി ഒരു മുസ്‌ലിം ചോദ്യമുന്നയിക്കുമ്പോള്‍ അവനെ രാഷ്ട്രത്തിന്റെ ശത്രുവായി എളുപ്പത്തില്‍ വ്യാഖ്യാനിക്കുവാന്‍ ഇതുവഴി സാധിക്കുന്നു. ദലിതന്റെയും മുസ്‌ലിമിന്റെയും വേറിട്ട ചോദ്യങ്ങള്‍ മതേതരവിരുദ്ധമാണ് എന്ന മട്ടില്‍ പൊതുമണ്ഡലത്തിന്റെ പ്രധാന ആശങ്കയായി മാറുന്നത് അങ്ങനെയാണ്.

ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യങ്ങളെ ശരിയായ മട്ടില്‍ വിശകലനം ചെയ്തിട്ടുള്ള ചിന്തകന്മാരെല്ലാം ബ്രാഹ്മണാധികാര വ്യവസ്ഥയാണ് ഇന്ത്യന്‍ സമൂഹത്തെ നിര്‍ണയിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായുള്ള ഈ ആധിപത്യം ദേശരാഷ്ട്ര നിര്‍മിതിക്കുശേഷവും ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചുവരുന്നു. ദേശീയ രാഷ്ട്രീയത്തിന്റെയും ലിബറല്‍ ചിന്താഗതിയുടെയും പിന്‍ബലത്തോടെ ഈ അധികാരം പല അളവില്‍ മുസ്‌ലിമിനെയും ദലിത് പിന്നാക്ക വിഭാഗങ്ങളെയും അപരവത്കരിച്ചുകൊണ്ടാണ് നിലകൊള്ളുന്നത്. ദലിത്-മുസ്‌ലിം ഐക്യവും പിന്നാക്ക ന്യൂനപക്ഷങ്ങളുടെ സഹജീവിതവും ബ്രാഹ്മണാധികാര വ്യവസ്ഥക്ക് ഏതുകാലത്തും ഭീഷണിയായിരുന്നു. ഇത് മുന്‍കൂട്ടി കണ്ട് ദലിത്-മുസ്‌ലിം ഐക്യശ്രമങ്ങളെ ഭിന്നിപ്പിക്കുക എന്നത് ദേശീയ വരേണ്യര്‍ തുടര്‍ന്നുപോരുന്ന തന്ത്രമാണ്. രാഷ്ട്രീയാധികാരത്തിന്റെ തലത്തില്‍ അവര്‍ണ്ണര്‍ ദൃശ്യപ്പെടുകയും പിന്നാക്ക ന്യൂനപക്ഷങ്ങള്‍ ആത്മവിശ്വാസം ആര്‍ജിക്കുകയും ചെയ്യുന്നത് 90 കള്‍ക്കുശേഷമുള്ള മണ്ഡല്‍ അനന്തര ഇന്ത്യന്‍ സാഹചര്യത്തിലാണെന്നു കാണാം. കോണ്‍ഗ്രസ് അടക്കമുള്ള ഏതു ദേശീയ പാര്‍ട്ടികള്‍ ഭരിച്ചാലും സവര്‍ണര്‍ മാത്രം അധികാരമേറിയിരുന്ന ബീഹാറുപോലെയുള്ള സ്ഥലങ്ങളില്‍ മാറ്റമുണ്ടാകുന്നത് ഇത്തരം കീഴാള-മുസ്‌ലിം സഹവര്‍ത്തിത്വങ്ങളിലൂടെയാണ്. ഇത്തരം ഐക്യനിരയെ പിളര്‍ത്തുകയും പരസ്പരം അവിശ്വസിപ്പിക്കുകയും ചെയ്യുക എന്നത് ലിബറല്‍ വരേണ്യരുടെ ആവശ്യമാണ്. നമ്മുടെ സമകാലിക കാമ്പസുകളില്‍ ഒരു ദലിത് വിദ്യാര്‍ഥിയും മുസ്‌ലിം വിദ്യാര്‍ഥിയും അവരുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തി സംസാരിച്ചുതുടങ്ങുമ്പോള്‍ കാമ്പസുകളില്‍ അവരെ മുദ്രകുത്തുന്നത് ജാതിവാദി എന്നോ മതതീവ്രവാദി എന്നോ ആണ്. ഇത് നമ്മുടെ ജീവിതാനുഭവമാണ്. ഓരോ മനുഷ്യനും അവരവരുടെ ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ലോകത്തെ നിരീക്ഷിക്കുന്നത്.

ശരിയായ ചോദ്യങ്ങളുന്നയിക്കുന്ന മനുഷ്യരോട് ഇന്ത്യയിലെ അക്കാദമികളും രാഷ്ട്രീയ വ്യവസ്ഥയും എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് നിത്യേന നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഗ്യാനേന്ദ്ര പാണ്ഡെ നിരീക്ഷിക്കുന്നത് പോലെ, ‘ വര്‍ഗീയത’ എന്ന പദം ഇന്ത്യന്‍ സാഹചര്യത്തില്‍ രൂപപ്പെടുന്നത് ‘മുസ്‌ലിമിനെതിരെ ഹിന്ദു’ എന്ന സംവര്‍ഗത്തെ ഉണ്ടാക്കുന്നതിനാണ്. ജാതിബന്ധങ്ങളുടെയും ശ്രേണികളുടെയും അധികാരലോകത്തെ മുസ്‌ലിമിനെ മുന്‍നിര്‍ത്തി മറയ്ക്കാനാണ് ദേശീയതയിലൂടെയും അതിന്റെ ഉപോല്‍പ്പന്നമായ ‘മതേതരത്വ’ത്തിലൂടെയും ഇന്ത്യന്‍ വ്യവസ്ഥ ശ്രമിച്ചുപോന്നിട്ടുള്ളത്. ദേശസ്‌നേഹം പോലുള്ള പദാവലികള്‍ ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും നേര്‍ക്കുള്ള അതിക്രമങ്ങളെ വിശദീകരിക്കാന്‍ പര്യാപ്തമല്ല. ആധിപത്യ-സവര്‍ണ ഭാവനകളെ ഊട്ടിയുറപ്പിക്കുന്നതോടൊപ്പം പിന്നാക്ക-ന്യൂനപക്ഷ ജീവിതത്തെ അദൃശ്യമാക്കാന്‍ കൂടി ‘വര്‍ഗീയത’ എന്ന സംവര്‍ഗം സവര്‍ണ രാഷ്ട്രീയം പ്രയോജനപ്പെടുത്തുന്നതായി പാണ്ഡെ വിശദീകരിക്കുന്നു. ഇന്ത്യന്‍ ദേശീയതക്കുപുറത്തുള്ള അപരനായി മുസ്‌ലിമിനെയും അകത്തുള്ള അപരനായി ദലിതനെയും വര്‍ഗീകരിക്കുകയാണ് ഇതിന്റെ ഫലം. തനിക്കുനേരെയുള്ള ഭരണകൂടഹിംസകളെപ്പറ്റി ഒരു മുസ്‌ലിം ചോദ്യമുന്നയിക്കുമ്പോള്‍ അവനെ രാഷ്ട്രത്തിന്റെ ശത്രുവായി എളുപ്പത്തില്‍ വ്യാഖ്യാനിക്കുവാന്‍ ഇതുവഴി സാധിക്കുന്നു. ദലിതന്റെയും മുസ്‌ലിമിന്റെയും വേറിട്ട ചോദ്യങ്ങള്‍ മതേതരവിരുദ്ധമാണ് എന്ന മട്ടില്‍ പൊതുമണ്ഡലത്തിന്റെ പ്രധാന ആശങ്കയായി മാറുന്നത് അങ്ങനെയാണ്.

________________________________
ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യത്തെ മനസ്സിലാക്കാവുന്നതാണ്. ഗാന്ധിയന്മാരും അംബേദ്കറിസ്റ്റുകളും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകളുമായി ഇന്ത്യയില്‍ വേര്‍തിരിഞ്ഞുനില്‍ക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഗാന്ധി പറഞ്ഞത് ദലിതരുടെയും മുസ്‌ലിംകളുടെയും പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ഞാന്‍ നിലകൊള്ളാം എന്നാണ്. അംബേദ്കര്‍ പറഞ്ഞത്, ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങളുന്നയിക്കുമ്പോഴാണ് സമ്പൂര്‍ണമായ അര്‍ഥത്തില്‍ അവ ആവിഷ്‌കൃതമാവുന്നത് എന്നതാണ്. ഇവിടെ ഒരാള്‍ മറ്റുള്ളവരുടെ പ്രശ്‌നം ഉന്നയിക്കുന്നതിനുള്ള വിരോധമല്ല അടിസ്ഥാന വിഷയം. മറിച്ച്, ദലിതന് ദലിതന്റെ പ്രശ്‌നം ഉന്നയിക്കാനും മുസ്‌ലിമിന് മുസ്‌ലിമിന്റെ പ്രശ്‌നമുന്നയിക്കാനും ജനാധിപത്യപരമായ സാഹചര്യമുണ്ടാവേണ്ടതുണ്ട്.
________________________________ 

മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട് പലതരം വിവാദങ്ങള്‍ കേരളീയ പൊതുമണ്ഡലത്തില്‍ തലങ്ങും വിലങ്ങും പ്രത്യക്ഷപ്പെടാറുണ്ട്. ഇവയോരോന്നും ഒറ്റക്കെടുത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. അത്ര ലളിതമായ പ്രതലത്തിലല്ല ഈ ചര്‍ച്ച ഉരുവംകൊള്ളുന്നത് എന്നതാണ് കാരണം. ഏതു ലഘുവായ പ്രശ്‌നവും ഇസ്‌ലാമിനെ പ്രതിസ്ഥാനത്തുനിര്‍ത്തുന്ന ഒരു മുഖ്യവ്യവഹാരത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. പൊതുമണ്ഡല രൂപീകരണമെന്ന് ദേശരാഷ്ട്രത്തിന്റെ ആധുനിക ചരിത്രവുമായുള്ള ഇടപാടിലൂടെ സംഭവിച്ചതാണ്. ആ തരത്തില്‍ പൊതുമണ്ഡലത്തിന്റെ നിലപാടുകളെ സൂക്ഷ്മതലത്തില്‍ മനസ്സിലാക്കാതെ വിഷയം കൈകാര്യം ചെയ്യാനാവില്ല. കൊളോണിയല്‍ അധികാരത്തിനെതിരെയുള്ള ദേശത്തിന്റെ പ്രതികരണമായിട്ടാണ് ഇന്ത്യന്‍ ദേശീയത രൂപപ്പെട്ടതെന്നാണ് നമ്മുടെ പരമ്പരാഗത വീക്ഷണം. എന്നാല്‍ ജി. അലോഷ്യസ് തന്റെ nationalism without a nation in india എന്ന കൃതിയില്‍ ആ സങ്കല്‍പ്പത്തെ തൊലിയുരിച്ചുകാണിക്കുന്നുണ്ട്. തങ്ങള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ടിരുന്ന കീഴാള പ്രക്ഷോഭങ്ങളെ ഒതുക്കിത്തീര്‍ക്കാനും വഴിതിരിച്ചുവിടാനും സവര്‍ണര്‍ കണ്ടെത്തിയ ബൗദ്ധിക വ്യവഹാരമായാണ് ഇന്ത്യന്‍ ദേശീയത നിലവില്‍ വന്നതെന്ന് അലോഷ്യസ് വാദിക്കുന്നു.
ദേശീയതക്ക് മുമ്പും ശേഷവും എന്ന വിഭജനം സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളെയൊന്നാകെ നിര്‍ണയിച്ച പ്രധാനപ്പെട്ട അടയാളം തന്നെയാണ്. ദക്ഷിണേന്ത്യയിലെ പല അവര്‍ണ പ്രക്ഷോഭങ്ങള്‍ക്കും നായകരായിരുന്ന പെരിയാര്‍, സഹോദരന്‍ അയ്യപ്പന്‍ എന്നിവര്‍ യുക്തിവാദികളായിരുന്നു. എന്നിരുന്നാലും അധഃകൃതരുടെ മോചനത്തിനുള്ള വഴിയായി അവര്‍ ഇസ്‌ലാമിനെ മനസ്സിലാക്കി. പക്ഷേ, സ്വാതന്ത്ര്യാനന്തരം യുക്തിവാദ ചിന്ത ഇസ്‌ലാമിനെ അപരസ്ഥാനത്തുനിര്‍ത്തുന്നതാണ് നാം കാണുന്നത്. ദേശീയത മുസ്‌ലിമിനെ അപരനായി കണ്ടതുതന്നെയാണ് ഇതിന് കാരണമായത്. സ്വതന്ത്ര ചിന്ത പോലും ദേശീയതയുടെ നിയത്രണത്തിനകത്തേ സാധ്യമാവുകയുള്ളൂ എന്നതാണ് സംഭവിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് സവിശേഷ പദവികള്‍ കൊടുക്കുന്നത് ശരിയല്ലെന്നും ഏക സിവില്‍കോഡ് പോലുള്ളവ നടപ്പിലാക്കണമെന്നും യുക്തിവാദികള്‍ വാദിക്കുന്നത് ഇങ്ങനെയാണ്. ഭരണഘടനാപരമായ ആനുകൂല്യങ്ങളെപ്പോലും ന്യൂനപക്ഷങ്ങള്‍ക്ക് നിഷേധിക്കണമെന്നാണ് ഇത്തരം ലിബറല്‍ വ്യവഹാരങ്ങള്‍ മാനവികതയുടെയും മതേതരത്വത്തിന്റെയും പേരില്‍ സ്റ്റേറ്റിനോട് ആവശ്യപ്പെടുന്നത് എന്നതാണ് വൈരുധ്യം.
ലോകത്തെല്ലായിടത്തും ആധിപത്യവ്യവഹാരം പ്രവര്‍ത്തിക്കുന്നത് ഈ രൂപത്തില്‍ തന്നെയാണ്. മനുഷ്യാവകാശം എന്ന സാര്‍വലൗകിക മൂല്യമുള്ള പദമുപയോഗിച്ചുകൊണ്ട് സാമ്രാജ്യത്വം തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നതിനെപ്പറ്റി ബ്രിക്‌മോന്റ് എഴുതിയിട്ടുണ്ട്. മാനവികത, പരിഷ്‌കൃതി, വിമോചനം തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് എതിര്‍ശബ്ദങ്ങളെ ആധിപത്യവ്യവസ്ഥ

നോംചോംസ്കി

നേരിട്ടിട്ടുള്ളത്. 1998 ല്‍ സുഡാനിലെ മരുന്നുകമ്പനി ബോംബുവെച്ച് തകര്‍ത്തതുവഴി അമേരിക്ക നടത്തിയ മനുഷ്യവിരുദ്ധമായ ഭീകരതയെയും ഹിംസയെയും പറ്റി നോംചോസ്‌കി എഴുതുന്നുണ്ട്. സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തെപ്പറ്റി വിലപിക്കുവാന്‍ അമേരിക്ക അര്‍ഹമല്ല എന്നാണ്
നോംചോസ്‌കി പറയുന്നത്. എന്നാല്‍, യുക്തിവാദിയും റാഡിക്കലും ലിബറലുമായ സാംഹാരിസ് ഇവയെ ന്യായീകരിക്കുന്നത് സദുദ്ദേശ്യപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന അമേരിക്കയുടെ യുദ്ധം സാധുവാണ് എന്നുപറഞ്ഞുകൊണ്ടാണ്. തുല്യനിലയില്‍ മനുഷ്യരെ ഹിംസിച്ച രണ്ടു സംഭവങ്ങളെ രണ്ടുതരത്തില്‍ വ്യാഖ്യാനിക്കുവാന്‍ മതേതര

സാം ഹാരിസ്

ഭാഷയില്‍ തന്നെ സിദ്ധാന്തങ്ങള്‍ രൂപപ്പെടുന്നുണ്ട്. അഫ്ഗാനിലെയും ഇറാഖിലെയും കുഞ്ഞുങ്ങളെ ‘ആളില്ലാ വിമാനങ്ങള്‍’ വഴി നിരന്തരം കൊന്നൊടുക്കുന്ന അമേരിക്ക, അതിന്റെ പിന്നിലുള്ള വിമോചനപരമായ ഉദ്ദേശങ്ങളെയാണ് ഉയര്‍ത്തിക്കാട്ടുന്നത്.
മാനവികതയുടെ ഭാഷ ഉപയോഗിച്ചുകൊണ്ടാണ് ഏതുകാലത്തും ആധിപത്യവ്യവസ്ഥ നിലനില്‍ക്കുന്നത് എന്നാണിത് കാണിക്കുന്നത്. ഈ ചതിക്കുഴി തിരിച്ചറിയാതെ, ‘മതേതരവാദിയാവുക, മാനവികവാദിയാവുക’ എന്നുപറഞ്ഞുകൊണ്ട് യഥാര്‍ഥ പ്രശ്‌നങ്ങളെ നമുക്ക് അഭിമുഖീകരിക്കുക സാധ്യമല്ല. മാനവികത, സഹിഷ്ണുത, എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നീ നിലകളില്‍ ഈ പ്രശ്‌നത്തെ മനസ്സിലാക്കുമ്പോള്‍ അനവധി ശൂന്യസ്ഥലങ്ങള്‍ പിന്നെയും ഉത്തരംകിട്ടാതെ അവശേഷിക്കുന്നത് കാണാം. കല്‍ബുര്‍ഗിയെ വെടിവെച്ചുകൊന്നത് കേവലം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനോ മാനവികതക്കോ വേണ്ടി സംസാരിച്ചിട്ടല്ല. മറിച്ച്, സവര്‍ണാധികാരത്തെ വിമര്‍ശിച്ചതിനാലാണ്. കെ.എസ്. ഭഗവാനു നേരെ വധഭീഷണിയുള്ളതും മാനവികതക്കുവേണ്ടി സംസാരിച്ചതിനാലല്ല.
വേദേതിഹാസങ്ങളെയും ഇന്ത്യന്‍ ചരിത്രത്തെയും പറ്റിയുള്ള ബ്രാഹ്മണ വ്യാഖ്യാനങ്ങളെ വിമര്‍ശിച്ചതിനാലാണ്. ഇന്ത്യയില്‍ ബ്രാഹ്മണാധികാരം പ്രവര്‍ത്തിക്കുന്ന വഴികള്‍ തിരിച്ചറിഞ്ഞ ഒരു ബ്രാഹ്മണന് കീഴാള സമൂഹങ്ങളോട് ഐക്യപ്പെടാന്‍ സാധിക്കും. യു.ആര്‍ അനന്തമൂര്‍ത്തിയെപ്പോലുള്ള ബ്രാഹ്മണനായി പിറന്ന എഴുത്തുകാരന്‍ അടിസ്ഥാന ജനസമൂഹങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ പലതരം കഷ്ടതകള്‍ അനുഭവിച്ചതായി നമുക്കറിയാം. പിന്നാക്ക ന്യൂനപക്ഷങ്ങളുടെ സംവരണാവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി നിലകൊണ്ട വി.പി. സിംഗ് ബ്രാഹ്മണനായിരുന്നു. ജന്മത്തിന്റെ അടിസ്ഥാനത്തിലല്ല, രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഐക്യനിര രൂപപ്പെടുക എന്ന കീഴാളചിന്തയുടെ നിലപാടിനെയാണ് ഇത് കാണിക്കുന്നത്. തങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങളെ ഓരോ ജനസമൂഹവും ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ അവയെ അതേ തീവ്രതയോടെ മനസ്സിലാക്കുകയാണ് നാം ചെയ്യേണ്ടത്.

സ്വതന്ത്രാവകാശങ്ങളെയും അനുഭവങ്ങളെയും പരസ്പരം മാനിച്ചുകൊണ്ടുള്ള യഥാര്‍ഥ ജനാധിപത്യ രാഷ്ട്രീയം അങ്ങനെയാണ് ഉയര്‍ന്നുവരിക. കറുത്തവര്‍ഗക്കാരുടെ വിമോചനവുമായി ബന്ധപ്പെട്ട് ഫ്രാന്‍സ്ഫാനന്‍ മുന്നോട്ടുവെക്കുന്ന ചില ധാരണകള്‍ ഇവിടെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. അള്‍ജീരിയയിലെ കറുത്ത ജീവിതത്തിന്റെ സമരാനുഭവങ്ങളില്‍ നിന്നാണ് ഫാനന്‍ സംസാരിക്കുന്നത്. കറുത്തവരെപ്പറ്റി ഏതുകാലത്തും സംസാരിച്ചിട്ടുള്ളത് വെളുത്തവരാണ്. സ്വന്തംനിലക്ക് തങ്ങളുടെ പ്രശ്‌നങ്ങളെ അവതരിപ്പിക്കുവാന്‍ കറുത്തവര്‍ക്ക് ശബ്ദമനുവദിക്കാതെ വെള്ളക്കാരന്റെ മേല്‍നോട്ടത്തിലൂടെ മനസ്സിലാക്കപ്പെടുന്ന ഒരു കറുത്തവനെപ്പറ്റിയാണ് അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്. പിന്നീട്, കറുത്തവര്‍ പോലും സ്വന്തമായ ഭാഷ നഷ്ടപ്പെട്ട് വെള്ളക്കാരന്‍ തങ്ങള്‍ക്ക് വേണ്ടി സംസാരിച്ച അതേ ഭാഷയുടെ കണ്ണാടിയില്‍ തങ്ങളെ മനസ്സിലാക്കിപ്പോന്നതായി ഫാനന്‍ പറയുന്നു. കറുത്ത തൊലിയുണ്ടെങ്കിലും വെളുത്ത മുഖംമൂടിയണിയേണ്ടിവരുന്ന ദുരവസ്ഥയാണ് ഇവിടെ സംഭവിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. സമാനമായി നമുക്ക് ഇന്ത്യന്‍ സാമൂഹിക യാഥാര്‍ഥ്യത്തെ മനസ്സിലാക്കാവുന്നതാണ്. ഗാന്ധിയന്മാരും അംബേദ്കറിസ്റ്റുകളും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകളുമായി ഇന്ത്യയില്‍ വേര്‍തിരിഞ്ഞുനില്‍ക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഗാന്ധി പറഞ്ഞത് ദലിതരുടെയും മുസ്‌ലിംകളുടെയും പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ഞാന്‍ നിലകൊള്ളാം എന്നാണ്. അംബേദ്കര്‍ പറഞ്ഞത്, ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങളുന്നയിക്കുമ്പോഴാണ് സമ്പൂര്‍ണമായ അര്‍ഥത്തില്‍ അവ ആവിഷ്‌കൃതമാവുന്നത് എന്നതാണ്. ഇവിടെ ഒരാള്‍ മറ്റുള്ളവരുടെ പ്രശ്‌നം ഉന്നയിക്കുന്നതിനുള്ള വിരോധമല്ല അടിസ്ഥാന വിഷയം. മറിച്ച്, ദലിതന് ദലിതന്റെ പ്രശ്‌നം ഉന്നയിക്കാനും മുസ്‌ലിമിന് മുസ്‌ലിമിന്റെ പ്രശ്‌നമുന്നയിക്കാനും ജനാധിപത്യപരമായ സാഹചര്യമുണ്ടാവേണ്ടതുണ്ട്.

_________________________________
ഇന്ത്യയിലെ സാമൂഹിക ജീവിതത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ബ്രാഹ്മണ മൂല്യബോധത്തെ പ്രതിരോധിക്കുവാന്‍ എല്ലാ മനുഷ്യരുടെയും സഹവര്‍ത്തിത്വം ആവശ്യമാണ്. എന്നാല്‍, സമാന്തര തലങ്ങളില്‍ നിന്നുകൊണ്ട്, ഓരോരുത്തരുടെയും വ്യക്തിത്വത്തെ അംഗീകരിച്ചുകൊണ്ട്, അനുഭവങ്ങളെ മാനിച്ചുകൊണ്ട് മാത്രമേ ആ ഐക്യനിര കരുത്തോടുകൂടി പ്രവര്‍ത്തിക്കുകയുള്ളൂ. സംരക്ഷണവും പിതൃത്വവും ജീവിതാനുഭവങ്ങളെ വ്യാഖ്യാനിക്കാനുള്ള അവകാശവും സവര്‍ണ ബുദ്ധിജീവികളില്‍ നിന്ന് പിടിച്ചുവാങ്ങിക്കൊണ്ടുകൂടിയാണ് ഈ സഹവര്‍ത്തിത്വം കീഴാള ജീവിതങ്ങള്‍ക്ക് സാധ്യമാവുക. ജനാധിപത്യത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും പൊതുമണ്ഡലത്തെ പുനരാലോചനക്ക് വിധേയമാക്കുന്ന പുതിയ വൈജ്ഞാനിക രാഷ്ട്രീയം രൂപപ്പെടുത്തിക്കൊണ്ട് മാത്രമേ ബ്രാഹ്മണവിരുദ്ധമോ ഫാഷിസ്റ്റ് വിരുദ്ധമോ ആയ സമരങ്ങളെ സജ്ജീകരിക്കാന്‍ പുതിയ കാലത്ത് സാധിക്കൂ.

_________________________________ 

രോഹിത് വെമുലയുടെയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ഭരണകൂടത്തിന്റെ ആരോപണങ്ങള്‍ നമുക്കറിയാം. ജാതിവാദി, തീവ്രവാദി എന്നായിരുന്നു അവരെപ്പറ്റി ഉന്നയിച്ചിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജാതിവാദം, മതതീവ്രവാദം എന്നീ ശകാരവാക്കുകള്‍ ഉയര്‍ന്നുതുടങ്ങിയത് എന്നുമുതലാണെന്ന് നോക്കാം. മണ്ഡല്‍ അനന്തരമുള്ള പിന്നോക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ ചോദ്യങ്ങളെ നിശബ്ദമാക്കാനാണ് ‘ജാതിവാദി’ എന്ന് അവരെ ആക്ഷേപിച്ചിരുന്നത്. ബാബരി അനന്തരമുള്ള മുസ്‌ലിം ചോദ്യങ്ങളെ നിശബ്ദമാക്കാനാണ് ‘മതതീവ്രവാദി’ എന്ന ആക്ഷേപം പൊതുമണ്ഡലത്തില്‍ ലിബറലുകള്‍ ഉന്നയിച്ചിരുന്നത്.
എല്ലാവരുടെയും പ്രശ്‌നങ്ങള്‍ മേല്‍തട്ടിലുള്ള മനുഷ്യരുടെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യാനോ ശരിയായി പരിഹരിക്കാനോ സാധ്യമല്ല. ആധിപത്യമുള്ള സമൂഹങ്ങളാണ് വിധേയ സമൂഹങ്ങളെപ്പറ്റി എഴുതുന്നത്. ഇതിലൂടെ വിധേയ സമൂഹങ്ങള്‍ക്ക് വലിയ അളവില്‍ ശബ്ദനഷ്ടം സംഭവിക്കുന്നു. മുതലാളി സംസാരിക്കുമ്പോള്‍ തൊഴിലാളിക്ക് ശബ്ദനഷ്ടം സംഭവിക്കുന്നതും പുരുഷന്‍ സംസാരിക്കുമ്പോള്‍ സ്ത്രീക്ക് ശബ്ദനഷ്ടം സംഭവിക്കുന്നതും സംശയമില്ലാതെ മനസ്സിലാകുന്ന നമുക്ക് ദലിതനെപ്പറ്റിയും മുസ്‌ലിമിനെപ്പറ്റിയും സവര്‍ണനെഴുതുമ്പോഴുണ്ടാകുന്ന ശബ്ദനഷ്ടം മനസ്സിലാകാതെ പോകുന്നു. അവര്‍ണനെപ്പറ്റി സവര്‍ണന് സംസാരിക്കാം. പക്ഷേ, ആരുടെ താല്‍പര്യങ്ങളാണ് അതില്‍ മേല്‍കൈ നേടിയിട്ടുള്ളത് എന്ന് സൂക്ഷ്മമായി പുറത്തെടുക്കേണ്ടതുണ്ട്. ആധിപത്യ സമൂഹങ്ങള്‍ അവര്‍ക്ക് ചരിത്രപരമായി ലഭിച്ചിട്ടുള്ള സാംസ്‌കാരിക മൂലധനത്തെക്കുറിച്ച് ബോധവാന്‍മാരാകുകയും തങ്ങളുടെ ശബ്ദത്തിന് സമൂഹത്തില്‍ ലഭിക്കുന്ന ആധികാരികതയെ തിരിച്ചറിയുകയും ചെയ്യുക. ദലിതനോ മുസ്‌ലിമോ അടങ്ങുന്ന വിധേയ സമൂഹത്തിലെ മനുഷ്യന്‍ സ്വന്തം പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ സവര്‍ണന്റെ കയ്യൊപ്പില്ലാതെ അതിന് ആധികാരികത അനുവദിച്ചുകൊടുക്കുവാന്‍ നമ്മുടെ പൊതുമണ്ഡലം തയ്യാറല്ല. ഇത്തരം വ്യവഹാരങ്ങളെ സൂക്ഷ്മമായി തിരിച്ചറിഞ്ഞുകൊണ്ടുമാത്രമേ അധികാരം പ്രവര്‍ത്തിക്കുന്ന രീതികളെ നമുക്ക് വിശകലനം ചെയ്യാനാവൂ.
ഇത് നമ്മുടെ അക്കാദമിക രംഗത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരുകാര്യമാണ്. സുന്ദര്‍ സരൂക്കായിയും ഗോപാല്‍ ഗുരുവും തമ്മിലുള്ള സംവാദങ്ങള്‍ ഇവിടെ പ്രസക്തമാണ്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ സംസാരിക്കുമ്പോളും അത് പൂര്‍ണമാവണമെന്നില്ല എന്ന് സരൂക്കായി വാദിക്കുമ്പോള്‍ ഗോപാല്‍ ഗുരുവിന്റെ മറുപടി ഇങ്ങനെയാണ്. ‘തന്നെക്കുറിച്ച് മറ്റൊരാള്‍ പറയുന്നതിനേക്കാള്‍ പൂര്‍ണത അനുഭവസ്ഥന്‍ പറയുമ്പോള്‍ ലഭിക്കുന്നുണ്ട്’. അവര്‍ണനെക്കുറിച്ച് സവര്‍ണന് സംസാരിക്കാം എന്നത് യുക്തിപരമായി ശരിയാണെങ്കിലും നൈതികമായി ശരിയല്ല എന്നും ഗോപാല്‍ ഗുരു നിരീക്ഷിക്കുന്നുണ്ട്. സവര്‍ണന്‍ നിര്‍മിച്ചുകൊടുത്ത ഘടനയ്ക്കകത്ത് ചിന്തിക്കുന്ന ദലിതനും മുസ്‌ലിമും സ്വന്തം പ്രശ്‌നങ്ങളെ ഒളിച്ചുവെച്ചുകൊണ്ട് ‘പൊതുഭാഷ’യില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോഴും അവന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നില്‍ക്കുന്നത് അതിനാലാണ്. അടിസ്ഥാന ജനജീവിതങ്ങളെ അപകര്‍ഷപ്പെടുത്തിക്കൊണ്ടാണ് ആധിപത്യവ്യവഹാരം നിലനില്‍ക്കുന്നത് എന്നാണിതിനര്‍ഥം. സാമൂഹ്യ ജീവിതത്തെ പഠന വിധേയമാക്കിക്കൊണ്ടുമാത്രമേ ശരിയായ നിലപാടുകളെടുക്കാന്‍ നമുക്ക് പ്രാപ്തി ലഭിക്കൂ. അല്ലാത്ത പക്ഷം ‘ഫാഷിസത്തിനെതിരെ, ജാതിബോധത്തിനെതിരെ, മാനവികത’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നാം ഊന്നലുകളില്ലാത്ത സമരങ്ങള്‍ തുടരും. പുതിയ കാമ്പസുകളിലെ ചെറുപ്പക്കാര്‍ അവരുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തി ഈ കാലഘട്ടത്തെ ആവിഷ്‌കരിക്കുന്നത് നാം കാണുന്നു. അധികാരത്തിന്റെ ഹിംസകള്‍ക്കെതിരെ ഏറ്റവും സജീവമായ സമരങ്ങള്‍ വര്‍ത്തമാന കാലത്തെ കാമ്പസുകളിലാണ് നടക്കുന്നത്. അവര്‍ സൈദ്ധാന്തികമായും പ്രാപ്തി നേടിയിരിക്കുന്നു എന്ന ഭയപ്പാടിലാണ് ഭരണകൂടം രാജ്യദ്രോഹികളെന്ന് മുദ്രകുത്തി വിദ്യാര്‍ഥികളെ വേട്ടയാടുന്നത്.
ഇന്ത്യയിലെ സാമൂഹിക ജീവിതത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ബ്രാഹ്മണ മൂല്യബോധത്തെ പ്രതിരോധിക്കുവാന്‍ എല്ലാ മനുഷ്യരുടെയും സഹവര്‍ത്തിത്വം ആവശ്യമാണ്. എന്നാല്‍, സമാന്തര തലങ്ങളില്‍ നിന്നുകൊണ്ട്, ഓരോരുത്തരുടെയും വ്യക്തിത്വത്തെ അംഗീകരിച്ചുകൊണ്ട്, അനുഭവങ്ങളെ മാനിച്ചുകൊണ്ട് മാത്രമേ ആ ഐക്യനിര കരുത്തോടുകൂടി പ്രവര്‍ത്തിക്കുകയുള്ളൂ. സംരക്ഷണവും പിതൃത്വവും ജീവിതാനുഭവങ്ങളെ വ്യാഖ്യാനിക്കാനുള്ള അവകാശവും സവര്‍ണ ബുദ്ധിജീവികളില്‍ നിന്ന് പിടിച്ചുവാങ്ങിക്കൊണ്ടുകൂടിയാണ് ഈ സഹവര്‍ത്തിത്വം കീഴാള ജീവിതങ്ങള്‍ക്ക് സാധ്യമാവുക. ജനാധിപത്യത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും പൊതുമണ്ഡലത്തെ പുനരാലോചനക്ക് വിധേയമാക്കുന്ന പുതിയ വൈജ്ഞാനിക രാഷ്ട്രീയം രൂപപ്പെടുത്തിക്കൊണ്ട് മാത്രമേ ബ്രാഹ്മണവിരുദ്ധമോ ഫാഷിസ്റ്റ് വിരുദ്ധമോ ആയ സമരങ്ങളെ സജ്ജീകരിക്കാന്‍ പുതിയ കാലത്ത് സാധിക്കൂ.

Top