മണി നമ്മുടെ കൂടെപ്പിറപ്പ്

കേരളത്തിലെ സവര്‍ണപുരുഷ സ്വരങ്ങളെ തകര്‍ത്തുകൊണ്ടാണ് മണിയും ജാസിഗിഫ്റ്റും രംഗപ്രവേശം നടത്തിയത്. അവര്‍ക്ക് ശേഷമാണ് മലയാള സിനിമാ ഗാനങ്ങളില്‍ അടിമുടി മാറ്റം സംഭവിച്ചത്. ഇതില്‍ മണിയുടേത് കീഴാളനായ ഒരു ജൈവമനുഷ്യന്റെ സ്വരമാണ്. ഈ കാര്യം അദ്ദേഹം തന്നെ തിരിച്ചറിഞ്ഞിരുന്നു. അഭിനയലോകവും ജീവിതലോകവും രണ്ടായി കാണാത്ത ഐതിഹാസികമായ ജീവിതം നയിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് മേല്പറഞ്ഞ ജൈവികമായ സ്ഥിതി നിലനിര്‍ത്താനായത്. മലയാളത്തില്‍ ഹാസ്യതാരമായിരുന്ന മണിയുടെ തമിഴിലെയും തെലുങ്കിലെയും വില്ലന്‍വേഷങ്ങളെ നമ്മളെ വിസ്മയിപ്പിക്കുന്നതാണ്. സ്‌നേഹം പിടിച്ചുപറ്റാനും തിരിച്ചുകൊടുക്കാനും കഴിഞ്ഞ അപൂര്‍വ്വം മനുഷ്യരില്‍ ഒരാളായിരുന്നു മണി.

കേരളത്തിലെ പാര്‍ശ്വവല്‍കൃതരായ ജനതകളുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഒരു ധാരയെ ഉത്തരാധുനികതയോട് ബന്ധിപ്പിച്ച അതിസമര്‍ത്ഥനും അതിവിദഗ്ധനുമായ ഒരു കലാകാരനായിരുന്നു കലാഭവന്‍ മണി. മിമിക്രി എന്ന ശ്രദ്ധേയമായ കലാരൂപത്തിലൂടെയാണ് അദ്ദേഹം ഈ ധാരയെ ഉണര്‍ത്തിയെടുത്തത്. എന്നാല്‍ അദ്ദേഹത്തിന്റെ ലക്ഷ്യം മിമിക്രിയുടെ പരിപോഷണമോ പ്രചാരണമോ ആയിരുന്നില്ല. മറിച്ച് കീഴാളമായ ഒരു ഗാനധാരയെയും അതിന്റെ നൃത്ത-താള ബോധത്തെയും ഉണര്‍ത്തിയെടുക്കുക എന്നതായിരുന്നു, മറ്റൊരു കാര്യം, അഭിനയം എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജീവിതം തന്നെയായിരുന്നു. അതിനാല്‍ ഒരു വാര്‍പ്പുമാതൃകയ്ക്കും വിധേയമാകാത്ത തരത്തിലുള്ള കലാജീവിതമാണ് അദ്ദേഹം നയിച്ചത്. പല റോളുകളില്‍ ഹാസ്യനടനായും വില്ലനായും നായകനായും അദ്ദേഹത്തിന് അഭിനയിക്കാന്‍ കഴിഞ്ഞു. മമ്മൂട്ടിക്കോ മോഹന്‍ലാലിനോ ദിലീപിനോ ഇല്ലാത്ത ഒരു പ്രത്യേകത മണിക്കുള്ളത്, അദ്ദേഹം അഭിനയത്തെ പരമാവധിയില്‍ എത്തിച്ചിരുന്നു എന്നതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കേരളത്തിലെ മുഖ്യധാരാ ജനപ്രിയ താരങ്ങള്‍ ചില പ്രത്യേകതരം ശൈലികളാല്‍ ബന്ധിതരാണ്. എന്നാല്‍ മണിയാകട്ടെ എല്ലാ ശൈലികളെയും അപനിര്‍മ്മിച്ചുകൊണ്ട് കീഴാളമായ ഒരു ജീവിതത്തിന്റെ നേരിനെ അഭിനിയത്തിലൂടെ വെളിപ്പെടുത്തി. സാധാരണക്കാരായ എല്ലാവര്‍ക്കും, സ്ത്രീപുരുഷ ഭേദമെന്യേ മണിയോട് അടുപ്പം തോന്നാന്‍ കാരണവും ഇതാണ്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിലൂടെ അന്ധരായ മനുഷ്യര്‍ക്ക് അല്ലെങ്കില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് പുതിയൊരു വിലയുണ്ടാക്കുകയാണ് മണി ചെയ്തത്. ‘ഗുരു’ എന്ന സിനിമയിലെ അന്ധതയും മണി അഭിനയിച്ച അന്ധതയും കാണുമ്പോഴാണ് നമുക്ക് ആ വ്യത്യാസം മനസ്സിലാവുക. കുരങ്ങായും പോത്തായും മറ്റും വേഷപ്പകര്‍ച്ച ചെയ്യുന്ന മണിയെ അത്ഭുതത്തോടെയല്ലാതെ ആര്‍ക്കും കാണാന്‍ കഴിയില്ല. തന്മയീഭാവശേഷി എന്നു പറയുന്ന കാര്യം മണിയില്‍ അസാധാരണമായിട്ടുണ്ടായിരുന്നു. ഈ ഘടകങ്ങളെല്ലാം മലയാളത്തിലെ സവര്‍ണ ക്ലാസിക്കല്‍ അഭിനയസങ്കേതങ്ങളെ മുഴുവന്‍ ധിക്കരിച്ചുകൊണ്ടും പൊളിച്ചെഴുതിയുമാണ് അദ്ദേഹം ആവിഷ്‌കരിച്ചതെന്നതാണ് ശ്രദ്ധേയമായ കാര്യം.
മണിയുടെ നാടന്‍പാട്ടുകള്‍ സമകാലീനം മാത്രമല്ല അത് കവിതയുമായി ഏറെ അടുപ്പമുള്ളതാണ്. ”ഓടപ്പഴം പോലൊരു പെണ്ണിനുവേണ്ടി ഞാന്‍ കൂടപ്പുഴയാകെ അലഞ്ഞോനാന്‍ട്രി” എന്ന നാടന്‍ പാട്ടില്‍ കവിതയുടെ വിഷ്വല്‍ നമുക്ക് കാണാം. ”വീടിന്റെ അടയാളം ശീമക്കൊന്ന” എന്ന പ്രയോഗം എത്ര പുതുമ നിറഞ്ഞതാണ്. ”മിന്നാമിനുങ്ങേ മിന്നുംമിനുങ്ങേ” എന്ന കവിത കുമാരനാശാന്റെ ‘മിന്നാമിനുങ്ങ്’ എന്ന കവിത പോലെ തന്നെ ഉന്നതമാണ്.
കേരളത്തിലെ സവര്‍ണപുരുഷ സ്വരങ്ങളെ തകര്‍ത്തുകൊണ്ടാണ് മണിയും ജാസിഗിഫ്റ്റും രംഗപ്രവേശം നടത്തിയത്. അവര്‍ക്ക് ശേഷമാണ് മലയാള സിനിമാ ഗാനങ്ങളില്‍ അടിമുടി മാറ്റം സംഭവിച്ചത്. ഇതില്‍ മണിയുടേത് കീഴാളനായ ഒരു ജൈവമനുഷ്യന്റെ സ്വരമാണ്. ഈ കാര്യം അദ്ദേഹം തന്നെ തിരിച്ചറിഞ്ഞിരുന്നു. അഭിനയലോകവും ജീവിതലോകവും രണ്ടായി കാണാത്ത ഐതിഹാസികമായ ജീവിതം നയിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് മേല്പറഞ്ഞ ജൈവികമായ സ്ഥിതി നിലനിര്‍ത്താനായത്.
മലയാളത്തില്‍ ഹാസ്യതാരമായിരുന്ന മണിയുടെ തമിഴിലെയും തെലുങ്കിലെയും വില്ലന്‍വേഷങ്ങളെ നമ്മളെ വിസ്മയിപ്പിക്കുന്നതാണ്. സ്‌നേഹം പിടിച്ചുപറ്റാനും തിരിച്ചുകൊടുക്കാനും കഴിഞ്ഞ അപൂര്‍വ്വം മനുഷ്യരില്‍ ഒരാളായിരുന്നു മണി.

Top