മാവോവാദം വിപ്ലവ ഫോക്‌ലോറിസത്തിനപ്പുറം

വയലന്‍സിന് മാധ്യമങ്ങള്‍ കൊടുക്കുന്ന അതീവ പ്രാധാന്യവും അട്ടിമറികളിലൂടെയാണ് ചരിത്രം മാറുന്നതെന്ന അക്കാദമിക് അന്ധവിശ്വാസവും ഉപകാരപ്പെടുന്നത് ഇവര്‍ക്കാണ്. മാത്രമല്ല ”സോഷ്യല്‍ ഡെക്കോയിറ്റിസം” മുതല്‍ കമ്മ്യൂണിസ്റ്റ് മിഥോളജി വരെയുള്ള പ്രതീതികളുടെ ആനുകൂല്യവും ഇവര്‍ക്കാണ് കിട്ടാന്‍ പോകുന്നത്. ഇങ്ങിനെയൊക്കെ വളര്‍ച്ച നേടാന്‍ സാധ്യതയുള്ള മാവോയിസം വ്യവസ്ഥാപിത ശക്തികള്‍ക്ക് ഒരു പോറല്‍പോലും ഏല്പിക്കുകയില്ലെന്നത് നിസ്സംശയമാണ്. ഇതേസമയം, നിലനില്‍ക്കുന്ന സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും മുഖ്യധാരകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും മുരടിപ്പ് നിലനില്‍ക്കുകയും സി.പി.ഐ (എം.എല്‍) ധാരകളുടെ അന്ത്യകൂദാശ നടക്കുകയും ചെയ്യും.

പലരും ചൂണ്ടിക്കാട്ടിയത്‌പോലെ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ജനകീയപ്രക്ഷോഭങ്ങളെയും അരികുജനതകളുടെ അതിജീവന സമരങ്ങളേയും അട്ടിമറിക്കാന്‍ ഭരണകൂടത്തിന് അവസരമൊരുക്കി കൊടുക്കുന്ന ആള്‍ക്കാരാണോ മാവോവാദികള്‍? ബഹുജനങ്ങള്‍ക്കിടയില്‍ ഭരണകൂടത്തോട് അവിശ്വാസമുണ്ടാക്കാന്‍ മാവോവാദ ആക്രമണങ്ങള്‍ക്ക് കഴിയുമോ? അതോ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലുള്ള അലംഭാവവും അഴിമതി ആരോപണങ്ങളും മൂലം മുഖം നഷ്ടപ്പെട്ട ഭരണകൂടത്തെ ”പിതൃരക്ഷാസ്ഥാനത്ത്” വീണ്ടും അവരോധിക്കുകയാണോ ഇവരുടെ സാന്നിധ്യത്തിലൂടെ നടക്കാന്‍ പോകുന്നത്?
നിലനില്‍ക്കുന്ന സിവില്‍ സംവിധാനം മൊത്തമായും വര്‍ഗ്ഗഹിംസയുടെ ഉപാധികള്‍ മാത്രമാണെന്നതാണ് മാവോവാദത്തിന്റെ അടിസ്ഥാന പ്രമാണം. ഇതനുസരിച്ചുനോക്കുമ്പോള്‍, ഭരണകൂടമെന്നതു നിരീക്ഷണക്യാമറകളും ആഭ്യന്തര പോലീസിംഗും ഉപയോഗിച്ചുകൊണ്ട് ബഹുജനങ്ങള്‍ക്കകത്ത് രൂപപ്പെടുന്ന വര്‍ഗ്ഗരോഷത്തെ ചികഞ്ഞെടുക്കാനും അടിച്ചൊതുക്കാനുമുള്ള ഒരു ഏര്‍പ്പാടാണ്. ഗവണ്‍മെന്റലായ ക്ഷേമപ്രവര്‍ത്തനങ്ങളാകട്ടെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനുള്ള പുകമറയും വിദ്യാഭ്യാസപ്രവര്‍ത്തനമെന്നത് ഭരണകൂട ഏജന്റുമാരെ വാര്‍ത്തെടുക്കാനുള്ള ഇടപാടുമാണ്. അഭിപ്രായസ്വാതന്ത്ര്യം, സാമൂഹികനീതി, ബഹുജനപരത എന്നിവയ്ക്ക് ഭരണകൂടമേധാവിത്വത്തെ തിരിച്ചറിയാത്ത ചിലരുടെ മോഹചിന്തകള്‍ എന്നതിനപ്പുറമുള്ള പ്രാധാന്യമുണ്ടെന്നു മാവോവാദികള്‍ കരുതുന്നില്ല. ഇതേസമയം, ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി സമരം നടത്തുന്ന വിഭാഗങ്ങളെയും സ്ഥലങ്ങളെയും ഒളിത്താവളമാക്കി മാറ്റിക്കൊണ്ട് തങ്ങളുടെ സ്വാധീനമേഖല വികസിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുന്നുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ജനാധിപത്യം ഒരു ഭരണക്രമമായിട്ടല്ല ജീവിതരീതിയായിപ്പോലും നിലനില്‍ക്കുന്നതായി അംഗീകരിക്കാത്ത, എവിടെയും പുനരുജ്ജീവന സാധ്യതയുള്ള, മാര്‍ക്‌സിസ്റ്റ് മൗലികവാദത്തിന്റെ അറ്റത്തെ ഘടകമാണ് മാവോവാദമെന്നത്. ഗാന്ധിജി അവരുടെ പ്രഖ്യാപിത ശത്രുവാണെങ്കിലും, ഇന്ത്യയിലെ ആധുനിക ജനാധിപത്യ ചിന്തയുടെ ഉറവിടമായ അംബേദ്കറാണ് മാവോയിസ്റ്റ് രാഷ്ട്രീയം നേരിടുന്ന പ്രധാന തടസ്സം.

______________________________
ജനാധിപത്യം ഒരു ഭരണക്രമമായിട്ടല്ല ജീവിതരീതിയായിപ്പോലും നിലനില്‍ക്കുന്നതായി അംഗീകരിക്കാത്ത, എവിടെയും പുനരുജ്ജീവന സാധ്യതയുള്ള, മാര്‍ക്‌സിസ്റ്റ് മൗലികവാദത്തിന്റെ അറ്റത്തെ ഘടകമാണ് മാവോവാദമെന്നത്. ഗാന്ധിജി അവരുടെ പ്രഖ്യാപിത ശത്രുവാണെങ്കിലും, ഇന്ത്യയിലെ ആധുനിക ജനാധിപത്യ ചിന്തയുടെ ഉറവിടമായ അംബേദ്കറാണ് മാവോയിസ്റ്റ് രാഷ്ട്രീയം നേരിടുന്ന പ്രധാന തടസ്സം.
______________________________

രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ വഞ്ചന തിരഞ്ഞെടുപ്പുകളാണെന്നും, അവയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പിറന്നുവീണ അന്നുമുതല്‍ മാവോവാദികള്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇവരുടെ സ്വാധീന പ്രദേശങ്ങളെന്നു കരുതുന്ന ഇടങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ വോട്ടു ചെയ്യുന്നു. മാത്രമല്ല, ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ഭരണകൂടത്തിന്റെ നുണപ്രചാരണ യന്ത്രങ്ങളായി വിലയിരുത്തപ്പെടുന്ന പത്രമാസികകള്‍, ടിവി ചാനലുകള്‍, സിനിമ, ഇന്റര്‍നെറ്റ് എന്നിവയെ ഉപേക്ഷിക്കുന്നില്ല. മാവോവാദികളുടെ ശക്തികേന്ദ്രങ്ങളില്‍ ഇപ്രകാരം അവരുടെ രാഷ്ട്രീയ സാങ്കേതികതയെ ബഹുജനങ്ങള്‍ തിരസ്‌കരിക്കുകയാണ് ചെയ്യുന്നതെങ്കിലും, ഒറ്റുകാരുടെ വലയും പോലീസിംഗും മൂലമാണ് ഇത് സംഭവിക്കുന്നതെന്നാണ് അവര്‍ ഇടയ്ക്കിടയ്ക്ക് പ്രസ്താവനകള്‍ ഇറക്കുന്നത്. അവര്‍ പറയുന്നതാണ് വാസ്തവമെന്നു തന്നെ വെക്കുക. എങ്കില്‍ പോലും നിലനില്‍ക്കുന്ന സിവില്‍ സംവിധാനങ്ങളിലുള്ള വിശ്വാസം നശിച്ചും പൊറുതിമുട്ടിയും ജനങ്ങള്‍ മാവോവാദികളുടെ പാര്‍ട്ടി ചിട്ടവട്ടങ്ങളിലേയ്ക്ക് വളഞ്ഞുമടങ്ങണമെങ്കില്‍ ഒട്ടേറെ കാര്യങ്ങള്‍ മുന്‍കൂര്‍ സംഭവിയ്‌ക്കേണ്ടതുണ്ട്. അവയെന്താണെന്നു നോക്കാം.

  • പൂര്‍വ്വദേശം/ഒറ്റുകാര്‍
    _____________ 

മാവോവാദികളുടെ പൂര്‍വ്വദേശമായ ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഒരു ദേശീയവിമോചന യുദ്ധം നടന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ആ യുദ്ധം വിജയിച്ചതിനു കാരണങ്ങള്‍ പലതുണ്ടെങ്കിലും താഴെപ്പറയുന്ന പശ്ചാത്തലങ്ങള്‍ നിര്‍ണ്ണായകമായിരുന്നു.
ഒന്ന്; ചൈനയിലെ മുഖ്യദേശീയതയായ ഹ്വാന്‍ ദേശീയത അഗാധമായ ഭിന്നിപ്പുകള്‍ മൂലം വിഘടിച്ചു നില്‍ക്കുകയും, ഒട്ടേറെ യുദ്ധപ്രഭുക്കള്‍ വിവിധ പ്രദേശങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തിരുന്നതിനാല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദേശീയതയുടെ യഥാര്‍ത്ഥ വക്താക്കളും രക്ഷിതാക്കളുമായി രംഗത്തുവരാന്‍ കഴിഞ്ഞു. ഇതിനുവേണ്ടി ആധുനിക ചൈനീസ് ദേശീയതയുടെ പ്രതീകമായ സണ്‍-യാറ്റ്-സണ്‍ന്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ നിയുക്തരാണ് തങ്ങളെന്ന ഉറപ്പുനല്‍കുകയും, റെഡ് ആര്‍മിയെ ദേശീയവിമോചന സേനയാക്കി മാറ്റുകയും ചെയ്തു. ഈ പ്രക്രിയയിലൂടെ നിരവധി യുദ്ധപ്രഭുക്കള്‍ വശത്തായി. ജനറല്‍ ചൂട്ടെ പോലുള്ള പഴയ സാമ്രാജ്യത്വത്തിന്റെ നെടുംതൂണുകളായിരുന്നവര്‍ തന്നെയാണ് ദേശീയ വിമോചന സേനയുടെ നേതൃത്വത്തിലും അവരോധിതരായത്.
രണ്ട്; ചൈനീസ് ജനതയുടെ ചിരകാല ശത്രുവായിരുന്ന ജപ്പാന്റെ അധിനിവേശം, കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ പ്രതിരോധത്തിന് ബഹുജന പിന്തുണ ഉറപ്പാക്കി.
മൂന്ന്, മുന്‍കാലത്തെ പാശ്ചാത്യാധിനിവേശവും തുടര്‍ന്നുള്ള ജപ്പാന്റെ അധിനിവേശവും, ചൈനയിലെ മുഖ്യദേശീയതയ്ക്ക് പുറത്തുള്ള ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ച പാവഭരണകൂടങ്ങളിലൂടെയാണ് നിര്‍വ്വഹിക്കപ്പെട്ടത്. ഈ ന്യൂനപക്ഷങ്ങള്‍ കൂടുതലും തദ്ദേശീയരായ ക്രൈസ്തവരായിരുന്നു. ഇവരെ അകറ്റിമാറ്റിയും വിദേശാക്രമണകാരികളുടെ പ്രത്യക്ഷ ഏജന്റുമാരുമായി ചിത്രീകരിച്ചുകൊണ്ടുമുള്ള ശത്രുതാപരമായ വ്യവഹാരങ്ങളാണ് ചൈനീസ് ദേശീയതയുടെ ഏകീകരണത്തോടൊപ്പം ഉണ്ടായത്. സങ്കുചിത ദേശീയവാദത്തെ കയ്യൊഴിക്കണമെന്ന ആഹ്വാനം ചൈനീസ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടി നിരന്തരം നടത്തിയിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍; ഒറ്റുകാര്‍, ചാരന്മാര്‍, വിടുപണിക്കാര്‍, കാലുനക്കികള്‍, കൂട്ടിക്കൊടുപ്പുകാര്‍ മുതലായ പദപ്രയോഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍കമ്മിറ്റി കമ്മ്യൂണിക്കേകളില്‍ വരെ സാര്‍വ്വത്രികമായത് മേല്‍പ്പറഞ്ഞ ആഭ്യന്തര അപരരോടുള്ള ശത്രുതയുടെ ഫലമായിട്ടാണ്.

______________________________
ചൈനീസ് ദേശീയതയുടെ ഏകീകരണത്തോടൊപ്പം ഉണ്ടായത്. സങ്കുചിത ദേശീയവാദത്തെ കയ്യൊഴിക്കണമെന്ന ആഹ്വാനം ചൈനീസ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടി നിരന്തരം നടത്തിയിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍; ഒറ്റുകാര്‍, ചാരന്മാര്‍, വിടുപണിക്കാര്‍, കാലുനക്കികള്‍, കൂട്ടിക്കൊടുപ്പുകാര്‍ മുതലായ പദപ്രയോഗങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍കമ്മിറ്റി കമ്മ്യൂണിക്കേകളില്‍ വരെ സാര്‍വ്വത്രികമായത് മേല്‍പ്പറഞ്ഞ ആഭ്യന്തര അപരരോടുള്ള ശത്രുതയുടെ ഫലമായിട്ടാണ്. തദ്ദേശീയ ക്രൈസ്തവര്‍ മാത്രമല്ല, മുസ്ലീം ന്യൂനപക്ഷങ്ങളോടും വിവിധ ഗോത്രവര്‍ഗ്ഗ സമൂഹങ്ങളോടും പുലര്‍ത്തിയ ശത്രുതയിലൂടെയാണ് ചൈനീസ് ദേശീയത സ്വയം നിര്‍മ്മിച്ചത്.
______________________________ 

തദ്ദേശീയ ക്രൈസ്തവര്‍ മാത്രമല്ല, മുസ്ലീം ന്യൂനപക്ഷങ്ങളോടും വിവിധ ഗോത്രവര്‍ഗ്ഗ സമൂഹങ്ങളോടും പുലര്‍ത്തിയ ശത്രുതയിലൂടെയാണ് ചൈനീസ് ദേശീയത സ്വയം നിര്‍മ്മിച്ചത്.1 ലോകത്തിലെ ഏറ്റവും അക്രമണോത്സുകമായ ദേശീയതകളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്. അതിനെ തങ്ങളുടേതാക്കി മാറ്റുകയെന്ന പദ്ധതിയാണ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടി നടപ്പില്‍ വരുത്തിയത്. ഇപ്രകാരമാണ്; ഹ്വാന്‍ ദേശീയതയുടെ വന്മതിലായി ഇന്നത്തെ ചൈനീസ് സാമ്രാജ്യത്വം നിലനില്‍ക്കുന്നത്.
ഈ വസ്തുതകളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാവുന്നത്, ഇന്ത്യയില്‍ നിലനില്‍ക്കുന്ന സിവില്‍ ഭരണകൂടത്തോട് ജനങ്ങള്‍ക്ക് അവിശ്വാസം രൂപപ്പെടുകയും മാവോയിസ്റ്റുകളുടെ സമാന്തര ഭരണകൂടങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്യണമെങ്കില്‍ നിരവധി മുന്നുപാധികള്‍ അത്യാവശ്യമാണെന്നാണ്. ‘കോര്‍പ്പറേറ്റുവല്‍ക്കരണം’ ‘സാമ്രാജ്യത്വചൂഷണം’, ‘ആഗോളീകരണം’ മുതലായ അമൂര്‍ത്ത പദങ്ങള്‍ കൊണ്ടുള്ള യുദ്ധാന്തരീക്ഷം ഉണ്ടാക്കിയാല്‍ പോര. മറിച്ച്, ഇന്ത്യയുടെ ചിരകാല ശത്രുവായ പാക്കിസ്ഥാന്‍ ഈ ദേശത്തെ അക്രമിച്ചു കീഴടങ്ങുകയും അവരുടെ ഒരു പാവഭരണകൂടത്തെ ഇവിടെ സ്ഥാപിക്കുകയും വേണം. ആ ഭരണം കയ്യാളുന്നത് ഇന്ത്യയിലെ ദേശീയ അപരരായ മുസ്ലീങ്ങള്‍ തന്നെയാവേണ്ടതും അത്യാവശ്യമാണ്.
ചൈനയില്‍ നിരന്തരമായി ആവര്‍ത്തിക്കപ്പെട്ട ആഭ്യന്തര കലാപങ്ങളിലൂടെ അനേകായിരം പേരാണ് കൊല്ലപ്പെട്ടത്. ഇപ്രകാരത്തിലുള്ള അപര-ആഭ്യന്തര ഹിംസകളിലൂടെയാണ് ഹ്വാന്‍ ദേശീയത ഏകീകരിക്കപ്പെട്ടത്. ഇന്നത്തെ നിലയില്‍, ഇന്ത്യയില്‍ ഭരണനിര്‍വ്വഹത്വം ഏറ്റെടുക്കാന്‍ കഴിയുന്ന വിധത്തില്‍ മാവോവാദം ശക്തമായി മാറണമെങ്കില്‍, സംഘപരിവാര്‍ നടത്തുന്നതിലും ആയിരം മടങ്ങ് വ്യാപ്തിയില്‍ ന്യൂനപക്ഷഹിംസകള്‍ നടത്തി ദേശീയതയുടെ വിശ്വാസമാര്‍ജിക്കേണ്ടതുണ്ട്.
ഇതെല്ലാം വിദൂരവും അസാധാരണവുമായ കാര്യങ്ങളാണ്. എങ്കിലും എന്തുകൊണ്ടാണ് മാവോവാദം നിലനില്‍ക്കുന്നു എന്ന ചോദ്യം പ്രധാനമാണ്.

  • പ്രാഗ്‌ദേശീയത/കാര്‍ഷിക വിപ്ലവം
    ______________________ 

ഒരു വിഭാഗം ചരിത്ര രചയിതാക്കള്‍ ഇന്ത്യയിലെ ആദിമ കാര്‍ഷിക പോരാളികളുടെ വംശാവലിയിലാണ് മാവോയിസ്റ്റുകള്‍ക്ക് സ്ഥാനം നല്‍കിയിട്ടുള്ളത്. ഇത് അംഗീകരിച്ചുകൊണ്ട് ജെ.എന്‍.യു അടക്കമുള്ള മുന്‍നിര സര്‍വ്വകലാശാലകളിലെ ഉന്നതജാതിക്കാരായ ചില പ്രൊഫസര്‍മാരും മുഖ്യധാര പത്രപ്രവര്‍ത്തകരും വന്‍കിട ബ്യൂറോക്രാറ്റുകളും അവരെ രഹസ്യമായി പിന്തുണക്കുകയും ചെയ്യുന്നുണ്ട്. അരുന്ധതി റോയിയെ പോലുള്ള അന്തര്‍ദേശീയ പ്രശസ്തര്‍ പരസ്യമായും പിന്തുണയ്ക്കുന്നു. ഇതേസമയം; ആദിത്യനിഗാമിനെപ്പോലുള്ളവര്‍ ഇവരെ കാണുന്നത് ഇന്ത്യയിലെ സാമൂഹിക വിപ്ലവത്തിന്റെ ഗതിമാറ്റുന്ന പ്രതിലോമകാരികളായിട്ടാണ്. ഇന്ത്യയിലെ ദലിത്-ബഹുജന്‍ സ്ത്രീചിന്തകരും ആക്ടിവിസ്റ്റുകളും മാവോവാദത്തെ ആദിവാസികളുടെയും സ്ത്രീകളുടെയും ഏജന്‍സി നിരസിക്കുന്ന, അക്രമണപരമായ സവര്‍ണ്ണ ഭൂതകാല സാന്നിധ്യമായി കാണുന്നു. ‘ബ്രാഹ്മണ മാര്‍ക്‌സിസം’ എന്ന പുസ്തകമെഴുതിയ എസ്.കെ. ബിശ്വാസിന്റെ നിരീക്ഷണത്തില്‍, മധ്യേന്ത്യയിലെ ആദിവാസി ജനതയില്‍ വന്‍തോതില്‍ ഉണ്ടായ ക്രൈസ്തവ മതപരിവര്‍ത്തനത്തെ തടയാനായി രംഗത്തുവന്ന ഹിന്ദുത്വത്തിന്റെ തന്നെ കമ്മ്യൂണിസ്റ്റ് ലേബലിലുള്ള കൈവഴിയാണ് മാവോവാദികള്‍.
ഈ നിരീക്ഷണത്തെ പാടേ തള്ളിക്കളയാന്‍ പറ്റില്ലെന്നു തെളിയിക്കുന്നതാണ് മാവോവാദി സംഘടനയുടെ കേന്ദ്രസമിതിയില്‍ നിന്നും രാജിവെച്ചുകൊണ്ടു സബ്യസാചി പാണ്‌ഡേ പ്രസിദ്ധീകരിച്ച കത്ത്. അതില്‍ അദ്ദേഹം പറയുന്നത്, മറ്റുള്ള സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ തടഞ്ഞും അവയുടെ പ്രവര്‍ത്തകരെ വകവരുത്തിയുമാണ് ദണ്ഡകാരണ്യ പ്രദേശങ്ങളില്‍ മാവോവാദികള്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുന്നതെന്നാണ്. ആദിവാസികളിലെ ഗോത്ര പ്രമുഖരോടും ക്രൈസ്തവ മിഷനറിമാരോടും കടുത്ത ശത്രുതയാണ് ഇവര്‍ക്കുള്ളതെന്നും സബ്യസാചി എഴുതുന്നു. ഇത്തരം കാര്യങ്ങളിലുള്ള വിയോജിപ്പ് മൂലമാണ് അദ്ദേഹം സംഘടന ഉപേക്ഷിച്ചത്.
ഇവരുടെ അക്രമണങ്ങളിലൂടെ കൊല്ലപ്പെടുന്നവരില്‍ തൊണ്ണൂറുശതമാനത്തിലധികവും ആളുകള്‍ ആദിവാസികള്‍ തന്നെയായ പോലീസുകാരും കീഴ്ത്തട്ടിലുള്ള ഓഫീസര്‍മാരും ഗ്രാമീണജനതയുമാണെന്ന് അനേകവട്ടം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സമാന്തരമായി അരങ്ങേറിയ പോലീസ് ഭീകരതകളിലും കൊല്ലപ്പെട്ടിട്ടുള്ളത് ആയിരങ്ങളാണ്. ഇവരുടെ പേരുകള്‍ പരതിയാല്‍ ഒരു ഭട്ടാചാര്യയെയോ ബാനര്‍ജിയെയോ മുഖര്‍ജിയെയോ ബാസുവിനെയോ കാണാന്‍ കഴിയില്ലെന്നു ആദിത്യനിഗാം എഴുതുന്നു2. ബിഹാറില്‍ വിപുലമായ ബഹുജന പ്രസ്ഥാനം ഉണ്ടായിരുന്നവരാണ് സി.പി.ഐ(എം.എല്‍) ലിബറേഷന്‍ ഗ്രൂപ്പ്. അവരുടെ നാനൂറ്റിഅമ്പതിനുമേല്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തികൊണ്ടുള്ള സഹോദരഹത്യയാണ് മാവോവാദികള്‍ നടത്തിയതെന്നു ആ സംഘടനയുടെ ലഘുലേഖകള്‍ വ്യക്തമാക്കുന്നു. ഈ നാനൂറ്റിഅമ്പത് ആളുടെ പേരുകള്‍ പരിശോധിച്ചാലും, അവരെല്ലാവരും ആദിവാസികളും ദലിതരും പിന്നാക്കക്കാരും മുസ്ലീംങ്ങളും മാത്രമായിരിക്കുമെന്നതും കണിശമാണ്.

____________________________________
ഇന്ത്യയിലെ അരികുജനതകള്‍ ഇത്തരത്തില്‍ നടത്തിയിട്ടുള്ള അതിജീവന സമരങ്ങളെ പറ്റിയുള്ള അറിവുകളുടെ വിപുലമായ സമുച്ചയമാണ് ഇന്നുള്ളത്.3 ഈ സമരങ്ങളുടെ സാമുദായികവും സ്ഥലപരവുമായ മുഴുവന്‍ പ്രതിനിധാനങ്ങളെയും പാടെ നിഷേധിച്ചുകൊണ്ട്, അവയെ കാര്‍ഷിക വിപ്ലവത്തിന്റെയും ദേശീയവിമോചനത്തിന്റെയും തുടര്‍ചങ്ങലയായി കാണുന്നത് ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകളും അവരെ പിന്തുണക്കുന്ന വരേണ്യപണ്ഡിതരും കാലാകാലമായി പുലര്‍ത്തിവരുന്ന സൈദ്ധാന്തിക ദുശാഠ്യമായാണ് തിരിച്ചറിയേണ്ടത്. മാര്‍ക്‌സിസ്റ്റു ചരിത്രസിദ്ധാന്തങ്ങളെ തിരുത്താന്‍ ശ്രമിച്ചു എന്നവകാശപ്പെടുന്ന ”സബാള്‍ട്ടേന്‍” വിമര്‍ശകരും മേല്‍പ്പറഞ്ഞ പദ്ധതിയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നതാണ് വാസ്തവം.
____________________________________

‘ഇന്ത്യയിലെ കാര്‍ഷിക കലാപങ്ങള്‍’ എന്ന ഏ.ആര്‍ ദേശായി എഡിറ്റു ചെയ്ത പുസ്തകത്തില്‍ എന്‍. നടരാജന്‍ എഴുതുന്നത്; കോളോണിയല്‍ ഭരണത്തിനെതിരെ എഴുപത്തിഏഴോളം സായുധമായ ആദിവാസി ചെറുത്തുനില്പുകള്‍ നടന്നിട്ടുണ്ടെന്നാണ്. ഈ കലാപങ്ങളെ ഇന്ത്യയിലെ കാര്‍ഷിക വിപ്ലവത്തിന്റെയും ദേശീയവിമോചന യുദ്ധത്തിന്റെയും പ്രാഗ്‌രൂപമായി കണ്ടുകൊണ്ടുള്ള സൈദ്ധാന്തിക പദ്ധിതിയാണ് ചില മാര്‍ക്‌സിസ്റ്റ് ചരിത്ര രചയിതാക്കള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
തങ്ങളുടെ സ്ഥലങ്ങളെ കൈയ്യടക്കുകയും, അവരെ വംശനാശത്തിലേയ്ക്ക് തള്ളിയിടുകയും ചെയ്ത കോളോണിയല്‍ നടപടികള്‍ക്ക് എതിരെയാണ് ആദിവാസികളുടെ ഭാഗത്തുനിന്നും ചെറുത്തുനില്പുകള്‍ ഉണ്ടായത്. ഇന്ത്യയിലെ അരികുജനതകള്‍ ഇത്തരത്തില്‍ നടത്തിയിട്ടുള്ള അതിജീവന സമരങ്ങളെ പറ്റിയുള്ള അറിവുകളുടെ വിപുലമായ സമുച്ചയമാണ് ഇന്നുള്ളത്.3 ഈ സമരങ്ങളുടെ സാമുദായികവും സ്ഥലപരവുമായ മുഴുവന്‍ പ്രതിനിധാനങ്ങളെയും പാടെ നിഷേധിച്ചുകൊണ്ട്, അവയെ കാര്‍ഷിക വിപ്ലവത്തിന്റെയും ദേശീയവിമോചനത്തിന്റെയും തുടര്‍ചങ്ങലയായി കാണുന്നത് ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകളും അവരെ പിന്തുണക്കുന്ന വരേണ്യപണ്ഡിതരും കാലാകാലമായി പുലര്‍ത്തിവരുന്ന സൈദ്ധാന്തിക ദുശാഠ്യമായാണ് തിരിച്ചറിയേണ്ടത്. മാര്‍ക്‌സിസ്റ്റു ചരിത്രസിദ്ധാന്തങ്ങളെ തിരുത്താന്‍ ശ്രമിച്ചു എന്നവകാശപ്പെടുന്ന ”സബാള്‍ട്ടേന്‍” വിമര്‍ശകരും മേല്‍പ്പറഞ്ഞ പദ്ധതിയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നതാണ് വാസ്തവം.
ഇന്ത്യയിലെ ആഢ്യബ്രാഹ്മണര്‍ അവരുടെ ”പ്രാഗ്‌ദേശീയ”തയായി (Proto-Nationalism) വേദകാലത്തെ പേഗനിസത്തെ ഉള്‍കൊള്ളുന്നുണ്ട്. ഇതിനു സമാന്തരമായി ലിബറലുകളും മാര്‍ക്‌സിസ്റ്റുകളുമായ ബ്രാഹ്മണര്‍ പ്രമാണീകരിച്ചിട്ടുള്ള കല്പനയാണ് കാര്‍ഷിക വിപ്ലവത്തിലൂടെയുള്ള ”ദേശീയ വിമോചനം.” കോളനിഭരണകാലത്ത് നടന്ന ആദിവാസി കലാപങ്ങളെ പ്രാഗ് ദേശീയതയായി മാറ്റിക്കൊണ്ടാണ് ദേശീയവിമോചനത്തെ പറ്റിയുള്ള കല്പനകളെ ഇക്കൂട്ടര്‍ എപ്പോഴും പുനരുല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍, ദേശീയ പ്രസ്ഥാനകാലത്തു ഉയര്‍ന്നുവന്ന ഫൂലേ-അംബേദ്കര്‍ പ്രസ്ഥാനം പുതുജനാധിപത്യ സങ്കല്പനങ്ങള്‍ മുന്നോട്ടുവെച്ചതിലൂടെ ”ഗ്രാമസ്വരാജ്” എന്ന ഗാന്ധിയന്‍ പദ്ധതി പോലെ ”ദേശീയവിമോചനം” എന്ന മാര്‍ക്‌സിസ്റ്റുപദ്ധതിയും കീഴാള ബഹുജനങ്ങളാല്‍ തിരസ്‌ക്കരിക്കപ്പെടുകയാണുണ്ടായത്. ഈ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാതെ, ഇന്ത്യന്‍ മാര്‍ക്‌സിസത്തിലെ ഏറ്റവും അടഞ്ഞ വിഭാഗമായ മാവോയിസ്റ്റ് പ്രസ്ഥാനത്തെ പുതിയൊരു ”വിപ്ലവ ഫോക്‌ലോറിസ”മാക്കി മാറ്റുകയാണ് വരേണ്യപണ്ഡിതരും മാധ്യമങ്ങളും പോപ്പുലര്‍ കള്‍ച്ചറും ചെയ്യുന്നത്. ഇവിടെ ഒരുകാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും; ഇന്ത്യയിലെ മേല്‍ജാതിക്കാരും സമ്പന്നരും തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളില്‍ മാവോവാദികളുടെ ഒരു ബോംബുപോലും പൊട്ടാത്തിടത്തോളം കാലം ഈ വിപ്ലവ ഫോക്‌ലോറിസത്തെ സംബന്ധിച്ച വരേണ്യമായ വാഴ്ത്തുപാട്ടുകള്‍ തുടര്‍ന്നുകൊണ്ടിരിക്കും.
ഈ നിരീക്ഷണങ്ങള്‍ക്കൊപ്പം മറ്റൊന്നുകൂടെ പ്രസക്തമാണെന്നു തോന്നുന്നു. വിപ്ലവകാരികള്‍ എന്ന പഴയ ”സംശുദ്ധ” ഗണം അപ്രത്യക്ഷമായി കഴിഞ്ഞു. തല്‍സ്ഥാനത്ത്, സാംസ്‌കാരിക പരാന്നഭോജികള്‍ എന്ന പുതിയ വര്‍ഗ്ഗം ഉയര്‍ന്നു വന്നിരിക്കുകയാണ്. അവരാണ് മാവോവാദികള്‍. മുഖ്യധാര പ്രസ്ഥാനങ്ങളിലും ഹീനമായ വിധത്തില്‍ ആദിവാസികളെയും സ്ത്രീകളെയും ഉപകരണ യുക്തിക്ക് വിധേയമാക്കി തങ്ങളുടെ പ്രതിചിന്തകള്‍/പ്രതിഹിംസകള്‍ നടപ്പിലാക്കാന്‍ ഇത്തരമൊരു പരാന്നഭോജി വിഭാഗത്തിന് മാത്രമേ കഴിയുകയുള്ളു. ഇവര്‍ പ്രചരിപ്പിക്കുന്ന സാംസ്‌കാരിക ചിഹ്നങ്ങളും സ്ത്രീവിമോചന ആശയങ്ങളും മേല്‍പ്പറഞ്ഞ സാംസ്‌കാരിക പരാന്നഭോജിത്വത്തേയാണ് വെളിപ്പെടുത്തുന്നത്.

__________________________________
വിപ്ലവകാരികള്‍ എന്ന പഴയ ”സംശുദ്ധ” ഗണം അപ്രത്യക്ഷമായി കഴിഞ്ഞു. തല്‍സ്ഥാനത്ത്, സാംസ്‌കാരിക പരാന്നഭോജികള്‍ എന്ന പുതിയ വര്‍ഗ്ഗം ഉയര്‍ന്നു വന്നിരിക്കുകയാണ്. അവരാണ് മാവോവാദികള്‍. മുഖ്യധാര പ്രസ്ഥാനങ്ങളിലും ഹീനമായ വിധത്തില്‍ ആദിവാസികളെയും സ്ത്രീകളെയും ഉപകരണ യുക്തിക്ക് വിധേയമാക്കി തങ്ങളുടെ പ്രതിചിന്തകള്‍/പ്രതിഹിംസകള്‍ നടപ്പിലാക്കാന്‍ ഇത്തരമൊരു പരാന്നഭോജി വിഭാഗത്തിന് മാത്രമേ കഴിയുകയുള്ളു. ഇവര്‍ പ്രചരിപ്പിക്കുന്ന സാംസ്‌കാരിക ചിഹ്നങ്ങളും സ്ത്രീവിമോചന ആശയങ്ങളും മേല്‍പ്പറഞ്ഞ സാംസ്‌കാരിക പരാന്നഭോജിത്വത്തേയാണ് വെളിപ്പെടുത്തുന്നത്. മധ്യേന്ത്യയിലും ആന്ധ്രയിലും ഭൂവുടമകളോടും കോര്‍പ്പറേറ്റ് മേലധികാരികളോടും വന്‍തോതില്‍ കപ്പം പിരിച്ചും വിലപേശിയുമാണ് ഇവര്‍ ആസ്തികള്‍ ഉണ്ടാക്കുന്നതെന്ന കാര്യം മാധ്യമങ്ങളുടെ അടക്കംപറച്ചിലിലൂടെ പുറത്തുവന്ന രഹസ്യമല്ല.
__________________________________ 

മധ്യേന്ത്യയിലും ആന്ധ്രയിലും ഭൂവുടമകളോടും കോര്‍പ്പറേറ്റ് മേലധികാരികളോടും വന്‍തോതില്‍ കപ്പം പിരിച്ചും വിലപേശിയുമാണ് ഇവര്‍ ആസ്തികള്‍ ഉണ്ടാക്കുന്നതെന്ന കാര്യം മാധ്യമങ്ങളുടെ അടക്കംപറച്ചിലിലൂടെ പുറത്തുവന്ന രഹസ്യമല്ല.
ഈ വസ്തുതകള്‍ നിലനില്‍ക്കുമ്പോഴും മാവോയിസ്റ്റ് സംഘടന നിലനില്‍ക്കുന്നില്ലെന്നും കേന്ദ്രഫണ്ട് തട്ടിയെടുക്കാനുള്ള പോലീസിലെ ഉന്നതരുടെ ഉപായമായി കാര്യങ്ങളെ കാണണമെന്നുമുള്ള വാദം അസ്ഥാനത്താണ്. വയലന്‍സിന് മാധ്യമങ്ങള്‍ കൊടുക്കുന്ന അതീവ പ്രാധാന്യവും അട്ടിമറികളിലൂടെയാണ് ചരിത്രം മാറുന്നതെന്ന അക്കാദമിക് അന്ധവിശ്വാസവും ഉപകാരപ്പെടുന്നത് ഇവര്‍ക്കാണ്. മാത്രമല്ല ”സോഷ്യല്‍ ഡെക്കോയിറ്റിസം” മുതല്‍ കമ്മ്യൂണിസ്റ്റ് മിഥോളജി വരെയുള്ള പ്രതീതികളുടെ ആനുകൂല്യവും ഇവര്‍ക്കാണ് കിട്ടാന്‍ പോകുന്നത്. ഇങ്ങിനെയൊക്കെ വളര്‍ച്ച നേടാന്‍ സാധ്യതയുള്ള മാവോയിസം വ്യവസ്ഥാപിത ശക്തികള്‍ക്ക് ഒരു പോറല്‍പോലും ഏല്പിക്കുകയില്ലെന്നത് നിസ്സംശയമാണ്. ഇതേസമയം, നിലനില്‍ക്കുന്ന സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും മുഖ്യധാരകമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും മുരടിപ്പ് നിലനില്‍ക്കുകയും സി.പി.ഐ (എം.എല്‍) ധാരകളുടെ അന്ത്യകൂദാശ നടക്കുകയും ചെയ്യും.
കേരളത്തിലെ വെള്ളമുണ്ടയില്‍ മാവോവാദി പോസ്റ്റര്‍ ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍ കണ്ട ഒരു വാചകത്തിലേക്ക് വരാം. ‘ഒറ്റുകാര്‍ സൂക്ഷിക്കുക’ എന്നതാണത്.
‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യില്‍ വിപ്ലവകാരികളായ വ്യാവസായിക തൊഴിലാളിവര്‍ഗ്ഗം സ്വയം ന്യായീകരിക്കപ്പെടുന്നത് ‘തെണ്ടി തൊഴിലാളികള്‍’ എന്ന അധഃപതിച്ച, അപരവല്‍ക്കരിക്കപ്പെട്ട സഹോദരരെ പ്രതിസ്ഥാനത്ത് നിറുത്തികൊണ്ടാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ‘കൂട്ടിക്കൊടുപ്പുകാര്‍’ എന്നു വിളിച്ചത് ദേശീയ അപരരെയാണെന്നു നാം കണ്ടു. ഫാക്ടറി തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വമോ, ചൈനയിലെ പോലെ പ്രത്യക്ഷമായ വിദേശാധിനിവേശമോ ഇവിടെ ഇല്ലാത്ത സ്ഥിതിക്ക് മാവോവാദികള്‍ ഒറ്റുകാരായി പ്രഖ്യാപിക്കുന്നവര്‍ ആരായിരിക്കും? ആദ്യമേ തിരിച്ചറിയേണ്ട കാര്യം ‘ഒറ്റുകാര്‍’ എന്ന അപരര്‍ ഇല്ലാത്ത മാവോയിസം അസാധ്യമാണെന്ന വസ്തുതയാണ്. അരുന്ധതി റോയിയുടെ ‘സഖാക്കള്‍ക്കൊപ്പം’ എന്ന ലേഖനത്തില്‍ ദേശസുരക്ഷയെന്ന ഭരണകൂട നടപടിയുടെ ഏജന്റുമാരാണ് ഒറ്റുകാര്‍. നാലായിരം പേരുള്ള ഒരു ആദിവാസി ഗ്രാമം മുഴുവന്‍ ഒറ്റുകാരാണത്രേ? അവര്‍ ആദിവാസികള്‍ തന്നെയായ സഹോദരരാണെന്ന പരിഗണന പോലും നമ്മുടെ വിശ്വപ്രശസ്ത എഴുത്തുകാരിക്ക് ഇല്ലെന്നതാണ് ഏറ്റവും നിരാശ ഉണ്ടാക്കുന്നത്. ”മാവോയിസ്റ്റല്ലാത്ത” ആരും ഒറ്റുകാരാണ് എന്നതാണ് ഈ പദത്തിന്റെ അര്‍ത്ഥം. എന്നാല്‍ അധികാരത്തിലുള്ളവരല്ല, അടിത്തട്ടിലുള്ള സാധാരണക്കാര്‍ മാത്രമാണ് ഇവിടെ ഒറ്റുകാരാവുക എന്നതാണ് ഈ പദം ഒളിപ്പിച്ചുവെച്ചിരിക്കുന്ന രഹസ്യം. മാവോയിസം വികസിക്കുക എന്നതിനര്‍ത്ഥം, കസാന്‍സാക്കീസ് കണ്ട് ‘സഹോദര ഹത്യകളു’ടെ രാഷ്ട്രീയത്തെ പ്രമാണീകരിക്കുക എന്നത് മാത്രമാണ്.
നക്‌സലിസം പൊതുവിലും, മാവോയിസം സവിശേഷമായും ഇന്ത്യയിലെ കീഴാളബഹുജനങ്ങളുടെയും സ്ത്രീകളുടെയും സാമൂഹികമായ ചലനത്തെ (ocial mobility) എത്രമാത്രം തടസ്സപ്പെടുത്തുന്നു എന്ന കാര്യം വിശദീകരണം പോലും ആവശ്യമില്ലാത്ത കാര്യമാണ്. തെലുങ്കാന-നക്‌സല്‍ബാരി പ്രദേശങ്ങളിലും ഇടതുപക്ഷ തീവ്രവാദത്തിനു പ്രാമുഖ്യമുണ്ടായിരുന്ന എല്ലായിടങ്ങളിലും; വിദ്യാഭ്യാസത്തിലും സ്വത്തുടമസ്ഥതയിലും സ്വയാധികാരത്തിലും ദലിത്-ആദിവാസികളും കീഴാളസ്ത്രീകളും ഏറ്റവും പിന്നിലായി പോയതായിട്ടാണ് കാണുന്നത്. നക്‌സല്‍-മാവോവാദി ആക്ടിവിസത്തിലൂടെ ഈ വിഭാഗങ്ങളില്‍ നിന്നും അകംപൊള്ളയായ കുറച്ചു ആക്ടിവിസ്റ്റുകള്‍ ഉണ്ടായി എന്നതിനപ്പുറം ഉയര്‍ന്ന സംവാദപരതയും ബഹുജന കര്‍ത്തൃത്വവുമുള്ള ഒരാള്‍പോലും ഉയര്‍ന്നുവന്നിട്ടില്ലെന്ന വസ്തുത ലളിതമായി കാണേണ്ടതല്ല.

_______________________________
ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം, ഇന്ത്യയിലെ സവര്‍ണ്ണരിലേയും അവര്‍ണ്ണരിലേയും മാര്‍ക്‌സിസത്തോട് ആഭിമുഖ്യമുള്ള ആള്‍ക്കാരാണ് പലപ്പോഴും നക്‌സലിസത്തിലും മാവോയിസത്തിലും എത്തിച്ചേരുന്നത്. അനേകകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷവും അടിത്തട്ടിലെ ജനതയോട് സംവദിക്കാനാവാതെ അവര്‍ സ്വയം നിര്‍വീര്യരായി പോവുകയാണ് സംഭവിക്കുന്നത്. വൈവിധ്യങ്ങളെ തിരിച്ചറിയാതെ, പഴഞ്ചന്‍ വൈരുദ്ധ്യവാദത്തിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ ഭൂതകാലസ്മരണകളിലും ബഹുജനങ്ങളെ മയക്കി കിടത്തുന്ന മാര്‍ക്‌സിസം തന്നെയാണ് ഇവരെ ഇപ്രകാരം നിര്‍വീര്യരാക്കുന്നത്.
_______________________________ 

ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം, ഇന്ത്യയിലെ സവര്‍ണ്ണരിലേയും അവര്‍ണ്ണരിലേയും മാര്‍ക്‌സിസത്തോട് ആഭിമുഖ്യമുള്ള ആള്‍ക്കാരാണ് പലപ്പോഴും നക്‌സലിസത്തിലും മാവോയിസത്തിലും എത്തിച്ചേരുന്നത്. അനേകകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷവും അടിത്തട്ടിലെ ജനതയോട് സംവദിക്കാനാവാതെ അവര്‍ സ്വയം നിര്‍വീര്യരായി പോവുകയാണ് സംഭവിക്കുന്നത്. വൈവിധ്യങ്ങളെ തിരിച്ചറിയാതെ, പഴഞ്ചന്‍ വൈരുദ്ധ്യവാദത്തിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ ഭൂതകാലസ്മരണകളിലും ബഹുജനങ്ങളെ മയക്കി കിടത്തുന്ന മാര്‍ക്‌സിസം തന്നെയാണ് ഇവരെ ഇപ്രകാരം നിര്‍വീര്യരാക്കുന്നത്.
ആധുനികാനന്തര ഇന്ത്യയിലെ ബഹുജനരാഷ്ട്രീയം ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് രണ്ട് സമുന്നത വ്യക്തിത്വങ്ങളോടാണ്. കോടിക്കണക്കിന് കീഴാളരെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കി മാറ്റിയ കാന്‍ഷിറാമും ഒരു ഭരണാധികാരിയുടെ നീതിബോധം എങ്ങിനെയായിരിക്കണമെന്ന് തെളിയിച്ച വി.പി.സിംഗുമാണ് അവര്‍. എഴുപത്-എണ്‍പതുകളിലെ ദേശീയമായ ഇളകി മറിയലുകളുടെ അവസ്ഥയില്‍, തീവ്രവാദം ഉപേക്ഷിക്കാനും ജനാധിപത്യത്തില്‍ മനസ്സുറപ്പിക്കാനും അവര്‍ രണ്ടുപേരും അന്നത്തെ നക്‌സലിസത്തോട് ആഹ്വാനം ചെയ്യുകയുണ്ടായി. അതേ തുടര്‍ച്ചയില്‍, മാവോയിസത്തെ ഉപേക്ഷിക്കാനും ബഹുജനങ്ങളെ വിശ്വസിക്കാനും അതിന്റെ പ്രവര്‍ത്തകരോടും പ്രത്യയശാസ്ത്ര വക്താക്കളോടും ആവശ്യപ്പെടുന്നതാണ് ഇന്നത്തെ നീതിയുക്തമായ കാര്യം.
__________________________
സുചന~
1. Race, Ethnicity and Sexuality- Intimate Intersections, Forbidden Frontiers (Joane Nagel- University of Kansas 2003)
2. The Rumour of Maoism – Aditya Nigam (Kafila – March 25/2010)
3. കൊളോണിയല്‍ ഇന്ത്യയില്‍ നടന്ന ആദിവാസി സമരങ്ങളുടെ ഫല മായിട്ടാണ്, അവരുടെ സാമുദായികവും സ്ഥലപരവുമായ സവിശേ ഷതകള്‍ അംഗീകരിച്ചുകൊണ്ട് 1935 ലെ ഇന്ത്യാ ആക്ടില്‍ നിരവധി വകുപ്പുകള്‍ ഉള്‍ച്ചേര്‍ത്തത്. മാത്രമല്ല, ബംഗാളിലെ 24 പര്‍ഗാനാസ് ജില്ല രൂപീകരിക്കപ്പെട്ടതും ഇതേ പശ്ചാത്തലത്തിലായിരുന്നുവെന്നു എല്‍. നടരാജന്‍ എഴുതുന്നു.

Top