ലൈംഗിക ഫാന്റസികള്‍, അപരസ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ ചുംബനസമരത്തോടുള്ള വിയോജിപ്പിന്റെ രാഷ്ട്രീയം

കേരളചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത വിധത്തിലുള്ള കാല്‍പ്പനിക അവകാശവാദങ്ങള്‍ ചുംബനസമരത്തിന്റെ പേരില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍, സമരത്തിന് കാരണമായ ഏറ്റവും സുപ്രധാനമായ ചില ഘടകങ്ങള്‍ അപ്രത്യക്ഷമായി. ഡൗണ്‍ ടൗണ്‍ എന്ന റസ്റ്റോറന്റില്‍ അടുത്തിടപെടുകയോ ചുംബിക്കുകയോചെയ്ത യുവജനങ്ങളാണ്/ആള്‍ക്കാരാണ് ഇപ്രകാരം അപ്രത്യക്ഷരായത്. ‘സദാചാര പോലീസുകാരുടെ’ പ്രകോപനത്തിന് കാരണക്കാരായ അവര്‍ സമരത്തിന്റെ ഒരു ഘട്ടത്തിലും രംഗപ്രവേശം ചെയ്യുകയുണ്ടായില്ല. അവര്‍ നേരിട്ടുവന്നില്ലെങ്കില്‍കൂടി, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതായ പ്രമേയങ്ങളോ അവകാശപത്രികകളോ ഉയര്‍ന്നുവന്നില്ല. മണ്ഡല്‍ അനന്തരഘട്ടത്തിലെ കീഴാളയുവത്വത്തെപ്പറ്റി ആരും ഓര്‍ക്കാത്തതിന് സമാനമായ മറവിയാണ് അവര്‍ക്ക്‌മേല്‍ ഉണ്ടായതെന്ന് പറയാം. രണ്ടാമതായി അപ്രത്യക്ഷമായ പ്രതിനിധാനം ഹോട്ടല്‍ഉടമയുടേതാണ്. ഹിന്ദുത്വവാദികള്‍ക്ക്, ന്യൂനപക്ഷങ്ങള്‍ നടത്തുന്നസാമ്പത്തിക സ്ഥാപനങ്ങളോടുള്ള ശത്രുത എല്ലാവര്‍ക്കും അറിവുള്ളതാണ്.

‘ലോകത്തെ മാറ്റുന്ന, ജീവിതത്തെ പുതുക്കിപണിയുന്ന’ വലിയൊരു ഏജന്‍സിയാണ് ആധുനികസ്ത്രീവാദങ്ങള്‍. അവയില്‍തന്നെ വളരെയധികം ചരിത്രപ്രാധാന്യമുള്ളതാണ് പാശ്ചാത്യ ഫെമിനിസം. ഇതില്‍ വെളുത്ത വംശീയതക്കൊപ്പം ഓപ്പര്‍ച്യൂണിസവും സ്വാധീനമുറപ്പിക്കുന്നതായി പ്രമുഖ ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരിയായ ബെല്‍ഹൂക്‌സ് നിരീക്ഷിച്ചിട്ടുണ്ട്. വ്യക്തിവാദികളായ ചിലര്‍ സമകാലീന ഫെമിനിസത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ ഫലമായിട്ടാണ് ഈ സ്ഥിതി രൂപപ്പെട്ടത്. പുരുഷകേന്ദ്രീകൃതമായ മാധ്യമങ്ങള്‍വേണ്ടി രംഗത്തുവരുന്ന ഇവരില്‍ പലരും സാമൂഹികതയെയും മള്‍ട്ടികള്‍ച്ചറലിസത്തെയും ഉള്‍ക്കൊള്ളാത്തവരാണ്. തങ്ങളുടെ മാധ്യമപ്രതിച്ഛായ ഉയരുകയാണെങ്കില്‍, ബലാല്‍സംഗം സ്ത്രീവിമോചനത്തിന് ഉപകരിക്കുമെന്നുപോലും പറയാന്‍ മടിക്കാത്ത തരത്തില്‍ ആത്മബോധമില്ലാത്തവരാണ് ഇക്കൂട്ടരെന്നും ബെല്‍ഹൂക്‌സ് തുറന്നെഴുതിയിട്ടുണ്ട്.1

1960-70- സാമ്രാജ്യത്വ യുദ്ധപരതയ്ക്കും വംശീയതയ്ക്കും ലിംഗാധിപത്യത്തിനുമെതിരെ ലോകമെമ്പാടുമുള്ള പിന്നണിജനതകളില്‍നിന്നും സ്ത്രീകളില്‍നിന്നും വമ്പിച്ച മുന്നേറ്റങ്ങള്‍ ഉയര്‍ന്നിരുന്നു. അവയെ മൊത്തത്തില്‍ അദൃശ്യമാക്കിക്കൊണ്ട് ചില വ്യക്തിവാദഗ്രൂപ്പുകള്‍ നടത്തിയ അടഞ്ഞ സമരമുറകളേയും, കമ്മ്യൂണിസ്റ്റ്തീവ്രവാദികളുടെ പക്ഷത്തുനിന്നും ഉണ്ടായ അട്ടിമറിപ്രവര്‍ത്തനങ്ങളേയും മാത്രമാണ് പാശ്ചാത്യമാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത്.

ഏത് അവസരത്തിലായാലും സാമൂഹികത പിന്‍തള്ളപ്പെടുകയും വ്യക്തിവാദം ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക. ഇക്കാരണത്താലാണ് ടോണി മോറിസണും ബെല്‍ഹൂക്‌സും അടക്കമുള്ളവര്‍ വ്യക്തിവാദത്തോടും അവസരവാദത്തോടുമെല്ലാം അതീവജാഗ്രത പുലര്‍ത്തിയതെന്നു തോന്നുന്നു.

കേരളത്തില്‍ നടന്ന ചുംബന സമരത്തെപ്പറ്റിയുള്ള എന്റെ വിയോജിപ്പ് രൂപപ്പെട്ടത്, വ്യക്തിവാദത്തോടും അവസരവാദത്തോടുമുള്ള ആഫ്രോ-അമേരിക്കന്‍ ഫെമിനിസ്റ്റുകളുടെ ആകാംക്ഷകളെ മാത്രം കണക്കിലെടുത്തുകൊണ്ടായിരുന്നില്ല. മറിച്ചു, ഡല്‍ഹിയില്‍ ഉണ്ടായ ബലാല്‍സംഗവിരുദ്ധ പ്രക്ഷോഭണം ആരെയാണ് അപരസ്ഥാനത്തു നിറുത്തുന്നത് എന്ന വിഷയം ദലിത്-ബഹുജന്‍ സ്ത്രീപക്ഷത്തുനിന്നുകൊണ്ട് അനു രാംദാസ്, ജെനി റൊവീന, മാധുരിസ്വലോ മുതലായവര്‍ ഉന്നയിച്ചിരുന്നു. കൂടാതെ, ബദാവൂരില്‍ നടന്ന ബലാല്‍സംഗ കൊലപാതകങ്ങള്‍ക്ക് ശേഷമുണ്ടായ മാധ്യമ ചിത്രീകരണങ്ങളെയും പ്രതികരണ സമരങ്ങളെയും പറ്റി വളരെ പ്രധാനപ്പെട്ട ചില വിമര്‍ശനങ്ങള്‍ ശ്രുതി ഹെര്‍ബര്‍ട്ട് നടത്തുകയുണ്ടായി. ഇത്തരം വിമര്‍ശനങ്ങള്‍ക്കൊപ്പം ‘പിങ്ക് ഷഡ്ഢി കാംപെയിന്റെ’ പ്രതിനിധാനരാഷ്ട്രീയത്തെ കുറിച്ച് നിഖില ഹെന്റിയും ‘ഫെമ’ന്റെ വംശീയ സ്വരൂപത്തെപ്പറ്റി ഉമുല്‍ ഫായിസയും ചൂണ്ടിക്കാട്ടിയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ചുംബനസമരത്തെ വിലയിരുത്തിയത്.

മുഖ്യധാരയില്‍ പ്രസിദ്ധീകരിച്ച എന്റെ ലേഖനത്തിലൂടെ ഉന്നയിക്കപ്പെട്ട വ്യക്തിവാദം, സാമൂഹികത, സ്ഥല-സമുദായ രാഷ്ട്രീയം, സദാചാരപരത എന്നിവയെക്കുറിച്ച് ആരും ഒന്നും പറഞ്ഞതായി കണ്ടില്ല. നേരെമറിച്ച് , ഞാനൊരു ”ചുംബന അസഹിഷ്ണുവാണ്”. ”മൗദൂദിയിസ്റ്റാണ്” മുതലായ ആരോപണങ്ങളാണ് ഉയര്‍ന്നുകേട്ടത്. ചുംബനസമരത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്ന ചിലര്‍ ‘പച്ചക്കുതിര മാസിക’യിലൂടെ (ലക്കം:5) നടത്തിയ ചര്‍ച്ചയും വിവിധ സോഷ്യല്‍ മീഡിയാകളിലൂടെ ഉണ്ടാക്കിയ ഉപജാപങ്ങളും ശ്രദ്ധിച്ചാല്‍ പുതുസാമൂഹികതയോട് ആര്‍ക്കാണ് അസഹിഷ്ണതയുള്ളതെന്ന് ഏവര്‍ക്കും ബോധ്യപ്പെടുന്നതാണ്.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനോ, യുവജനങ്ങളുടെ പുത്തന്‍ അവകാശങ്ങള്‍ സ്ഥാപിക്കാനോ, ഫാഷിസത്തെ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കാനോ താല്‍പര്യമില്ലാതെ മാധ്യമപ്രതിച്ഛായക്ക് അനുസരിച്ച് അഭിപ്രായം പറയുന്ന ഇവരില്‍ പലരേയും തിരിച്ചറിയേണ്ടത് വ്യക്തിവാദികളും അവസരവാദികളുമായി തന്നെയാണ്. ഇക്കൂട്ടര്‍ ചുമ്മാ നിഴല്‍യുദ്ധം നടത്തിയാലൊന്നും എന്റെ വിലയിരുത്തലിലെ ഒരു വാക്ക്‌പോലും റദ്ദാവുകയില്ല.

____________________________________

ആധുനികതയില്‍ അധികാരം കൈയ്യാളിയവര്‍, അപരങ്ങളെ സാംശീകരിച്ചുകൊണ്ട് അല്ലെങ്കില്‍ തന്നിലേക്ക്തന്നെ വലിച്ചെടുത്തുകൊണ്ട് ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചത്. അതേ തുടര്‍ച്ചയില്‍, ‘അപരങ്ങളെ അപ്രത്യക്ഷീകരിക്കുക’ എന്ന സാങ്കേതികതയാണ് പൊതുഇടം, സ്വകാര്യ ഇടം’ എന്ന വിഭജനവും ഉള്‍ക്കൊള്ളുന്നത്. അതിനാല്‍തന്നെ പാര്‍ശ്വവല്‍കൃതരേയും കീഴാള-ന്യൂനപക്ഷസ്ത്രീകളേയും സംബന്ധിച്ചു പ്രാധാന്യമുള്ളത്; ഉഭയാവസ്ഥകള്‍, അരികുകളും കേന്ദ്രവും തമ്മിലുള്ള അധികാര വടംവലികള്‍, മുഖ്യധാരയിലെ വിടവുകളും അനൈക്യങ്ങളും, പൊതുവിലുള്ള അനിശ്ചിതാവസ്ഥകള്‍ മുതലായ സാഹചര്യങ്ങള്‍ക്കാണ്.
____________________________________

പലരേയും പോലെ കെ.എം.സലിംകുമാറും, ഞാന്‍ എഴുതിയ മുഖലേഖനത്തോടു പ്രതികരിക്കാതെ ദുഷ്പ്രചാരണങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാനാണ് രംഗത്തുവന്നിട്ടുള്ളത്. ഇതിനുവേണ്ടി ‘ഫെയ്‌സ്ബുക്കി’ല്‍ ഞാനെഴുതിയ ചെറുകുറിപ്പുകളെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി പരാമര്‍ശിക്കുന്നു. നീതീകരിയ്ക്കപ്പെടാവുന്ന ഒരു രീതിശാസ്ത്രമാണോ ഇതെന്നു അദ്ദേഹംതന്നെ ആലോചിക്കട്ടെ.

ശ്രീനാരായണ ഗുരുവിനെ പോലുള്ള നവോത്ഥാന പ്രതിനിധാനങ്ങളെ ദലിത് സാംസ്‌കാരിക വിമര്‍ശകര്‍ ഉള്‍ക്കൊള്ളുകയും വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രക്രിയയില്‍ ഉള്ളടങ്ങിയ ചരിത്രപരമായ വസ്തുതകളെ കാണാതെ സ്ത്രീവിമോചനത്തിന്റെ എതിര്‍പക്ഷത്താണ് ശ്രീനാരായണഗുരു എന്ന കപടയുക്തിഉന്നയിച്ചുകൊണ്ടാണ് കേരളത്തില്‍ കുറേപ്പേര്‍ കൃത്രിമഫെമിനിസ്റ്റ് ലൈംഗീകഫാന്റസികള്‍ ഉണ്ടാക്കിയിട്ടുള്ളത്. ജനപ്രിയമായ ഇത്തരം വ്യാജബോധ്യങ്ങളെ ചിന്താശൂന്യമായി പിന്‍പറ്റുകയാണ് സലിംകുമാര്‍ ചെയ്യുന്നത്.2 മാത്രമല്ല, ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ദേശീയവാദ കല്പനയ്ക്ക് ബദലായി അംബേദ്ക്കറെപ്പോലുള്ള കീഴാളജ്ഞാനികള്‍ അടിത്തറയിട്ട സാമൂഹിക ഭാവനയാണ് ”വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം”. അതിനെ ബ്രാഹ്മണിസ്റ്റ്‌ലോജിക്കായി അദ്ദേഹം ചിത്രീകരിക്കുന്നു. കേരളത്തില്‍ ചരിത്രപരമായി തുടര്‍ന്നുവന്നിരുന്ന നിരവധി നിശബ്ദതകള്‍ തകര്‍ക്കപ്പെട്ടത് ദലിത് സാംസ്‌കാരികവിമര്‍ശനം ഉയര്‍ന്നുവന്നപ്പോഴാണ്. അത് ദലിത് സ്ത്രീകള്‍ക്ക് എതിരാണെന്നുപറയുക. സെമറ്റിക് മതങ്ങളോട് പക പുലര്‍ത്തുക. ബുദ്ധിസത്തോടും ദ്രാവിഡമതങ്ങളോടും അവജ്ഞ കാണിക്കുക. അയ്യങ്കാളിയെ ഗോത്രമുഖ്യനായി ചിത്രീകരിക്കുക. ”കുടുംബം മുതല്‍ സ്ത്രീകളുടെ ചാരിത്ര്യം” വരെയുള്ള കാര്യങ്ങളെപ്പറ്റി കമ്മ്യൂണിസ്‌ററ് ആചാര്യന്മാര്‍ കുറിച്ച ഗ്രഹനില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണെന്ന് ഉറച്ചു വിശ്വസിക്കുക. ഇപ്രകാരമുള്ള നിലപാടുകളിലൂടെ പഴയ വര്‍ഗ്ഗമൗലികവാദത്തില്‍നിന്നും പുതിയ ജാതിമൗലികവാദത്തിലേക്കുള്ള ”വളര്‍ച്ച”യാണ് സലിംകുമാര്‍ രേഖപ്പെടുത്തുന്നത്.

ഏതാനും നക്‌സല്‍ കാല്പനികരും, ദലിതരിലെ ചില ജാതിവാദികളുമല്ലാതെ മറ്റാരും സലിംകുമാറിന്റെ ചിന്തയുടെ തണുപ്പു പങ്കിടുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിനുള്ള മറുപടി എന്നതിനുപരി, മറ്റുപലരും വിവിധ മാധ്യമങ്ങളിലൂടെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള വിശദീകരണമാണ് ഈ കുറിപ്പ്.

  • അപരങ്ങളുടെ അപ്രത്യക്ഷീകരണം

കേരളത്തിലെ പൊതു-ഇടങ്ങള്‍ ആണുങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള അധികാരകേന്ദ്രങ്ങളാണെന്നും, അവയിലേക്ക് കടന്നുകയറുകയെന്നത് സ്ത്രീവിമോചനത്തെ സംബന്ധിച്ചെടുത്തോളം അടിയന്തിര പ്രാധാന്യമുള്ളതാണെന്ന ചിന്ത വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ഈ വാദത്തെ അംഗീകരിച്ചുകൊണ്ട്, ഒരുവിഭാഗം ഫെമിനിസ്റ്റുകള്‍ പൊതുഇടത്തിലെ ആണധികാരത്തെ തകര്‍ക്കുന്നതിന്റെ ഒരു ഘട്ടമായി ചുംബന സമരത്തെ കാണുന്നു.

യൂറോപ്പിലെ നിയോ മാര്‍ക്‌സിസ്റ്റ് അക്കാദമിക് പണ്ഡിതര്‍ വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുള്ള പൊതുഇടം/സ്വകാര്യഇടം എന്ന വിഭജനം, വൈരുദ്ധ്യ ചിന്തയുടെ ഒരു ഉല്‍പ്പന്നമാണ്. വൈരുദ്ധ്യങ്ങളുടെ സ്ഥാനത്ത് വൈവിധ്യങ്ങള്‍, സാംസ്‌കാരിക ബഹുത്വങ്ങള്‍, വ്യത്യസ്ത സ്വത്വങ്ങള്‍ മുതലായവ നിര്‍ണ്ണായകമായി മാറിയിട്ടുള്ള സമകാലീനാവസ്ഥയില്‍, പൊതു ഇടം-സ്വകാര്യഇടം എന്ന വിഭജനത്തിനു പഴയനിലയിലുള്ള പ്രാധാന്യമുണ്ടോ എന്നതില്‍ സംശയമുണ്ട്. എന്തായാലും, ഇത്തരം ദ്വന്ദ്വാത്മക വിഭജനങ്ങള്‍ അപരങ്ങളെ ഉള്‍ക്കൊള്ളുന്നവയല്ലെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.

ആധുനികതയില്‍ അധികാരം കൈയ്യാളിയവര്‍, അപരങ്ങളെ സാംശീകരിച്ചുകൊണ്ട് അല്ലെങ്കില്‍ തന്നിലേക്ക്തന്നെ വലിച്ചെടുത്തുകൊണ്ട് ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചത്. അതേ തുടര്‍ച്ചയില്‍, ‘അപരങ്ങളെ അപ്രത്യക്ഷീകരിക്കുക’ എന്ന സാങ്കേതികതയാണ് പൊതുഇടം, സ്വകാര്യ ഇടം’ എന്ന വിഭജനവും ഉള്‍ക്കൊള്ളുന്നത്. അതിനാല്‍തന്നെ പാര്‍ശ്വവല്‍കൃതരേയും കീഴാള-ന്യൂനപക്ഷസ്ത്രീകളേയും സംബന്ധിച്ചു പ്രാധാന്യമുള്ളത്; ഉഭയാവസ്ഥകള്‍, അരികുകളും കേന്ദ്രവും തമ്മിലുള്ള അധികാര വടംവലികള്‍, മുഖ്യധാരയിലെ വിടവുകളും അനൈക്യങ്ങളും, പൊതുവിലുള്ള അനിശ്ചിതാവസ്ഥകള്‍ മുതലായ സാഹചര്യങ്ങള്‍ക്കാണ്.

വൈരുദ്ധ്യചിന്തയുടെ ഏറ്റവും വലിയ പരിമിതി, മിക്കവാറും ഏകസ്വരമായ (സവര്‍ണ്ണ) സ്ത്രീവാദത്തേയും അതേനിലയിലുള്ള ആണത്തങ്ങളേയും മാത്രമേ അതിനു ഉള്‍ക്കൊള്ളാനാവൂ എന്നതാണ്. അപര- ന്യൂനപക്ഷ സ്ത്രീകള്‍, അതേ നിലയിലുള്ള ആണുങ്ങള്‍, അരികുജനതകള്‍ എന്നിവയെല്ലാം ഇവിടെ മുന്‍കൂറായി അപ്രത്യക്ഷപ്പെടാന്‍ വിധിക്കപ്പെട്ടവരാണ്.

ചുംബന സമരത്തിലൂടെ സ്ത്രീവിമോചന സൂചകമായി ഉയര്‍ന്നുവന്ന ഒരു പദം ശ്രദ്ധിക്കുക. ‘അഴിക്കാനും ആടാനും തുനിഞ്ഞിറങ്ങിയവര്‍ തന്നെ നാം’. ഇതേ സൂചകത്തിന്റെ അനുബന്ധങ്ങള്‍ മാത്രമാണ് ദലിത്‌സ്ത്രീകളുടെ പേരിലും മുസ്ലീം സ്ത്രീകളുടെ പേരിലും ഉന്നയിക്കപ്പെട്ടിട്ടുള്ളതായി കാണുന്നത്. ഇതിനര്‍ത്ഥം, സവര്‍ണ്ണ (ഹിന്ദു) സ്ത്രീയുടെ ഏകപക്ഷീയമായ അധികാരത്തില്‍/അധികാരമില്ലായ്മയിലാണ് ഈ സമരം ഊന്നുന്നതെന്നതാണ്. അതനുസരിച്ചുള്ള ലൈംഗീക ഫാന്റസികളാണ് പ്രക്ഷേപിക്കപ്പെടുകകയും ചെയ്യുന്നത്.

__________________________________________
ചുംബന സമരത്തിലൂടെ സ്ത്രീവിമോചന സൂചകമായി ഉയര്‍ന്നുവന്ന ഒരു പദം ശ്രദ്ധിക്കുക. ‘അഴിക്കാനും ആടാനും തുനിഞ്ഞിറങ്ങിയവര്‍ തന്നെ നാം’. ഇതേ സൂചകത്തിന്റെ അനുബന്ധങ്ങള്‍ മാത്രമാണ് ദലിത്‌സ്ത്രീകളുടെ പേരിലും മുസ്ലീം സ്ത്രീകളുടെ പേരിലും ഉന്നയിക്കപ്പെട്ടിട്ടുള്ളതായി കാണുന്നത്. ഇതിനര്‍ത്ഥം, സവര്‍ണ്ണ (ഹിന്ദു) സ്ത്രീയുടെ ഏകപക്ഷീയമായ അധികാരത്തില്‍/അധികാരമില്ലായ്മയിലാണ് ഈ സമരം ഊന്നുന്നതെന്നതാണ്. അതനുസരിച്ചുള്ള ലൈംഗീക ഫാന്റസികളാണ് പ്രക്ഷേപിക്കപ്പെടുകകയും ചെയ്യുന്നത്. നവോത്ഥാനഘട്ടത്തിലെ കീഴാള ദര്‍ശനങ്ങള്‍ മുതല്‍ സമകാലീന ദലിത് വ്യവഹാരങ്ങള്‍ വരെ ഈ ഫാന്റസികളെ തടസ്സപ്പെടുത്തുന്നു എന്ന ഭയം പൊട്ടിപ്പുറപ്പെടാന്‍ കാരണവും മറ്റൊന്നല്ല. കീഴാളരും ന്യൂനപക്ഷങ്ങളുമായ ആണുങ്ങളും പെണ്ണുങ്ങളും ഈ സമരത്തിന്റെ അരങ്ങിലും അണിയറയിലും ഉണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ വൈരുദ്ധ്യചിന്ത സര്‍വ്വാധിപത്യപരമായി തുടരുകയും ‘വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വത്തെ’പ്പറ്റിയുള്ള സംവാദത്തെ വിലക്കുകയും ചെയ്തിട്ടുള്ളതിനാല്‍ അവരുടെ കര്‍ത്തൃത്വസ്ഥാനത്തില്‍ മാറ്റം ഉണ്ടായിട്ടില്ല.
__________________________________________

നവോത്ഥാനഘട്ടത്തിലെ കീഴാള ദര്‍ശനങ്ങള്‍ മുതല്‍ സമകാലീന ദലിത് വ്യവഹാരങ്ങള്‍ വരെ ഈ ഫാന്റസികളെ തടസ്സപ്പെടുത്തുന്നു എന്ന ഭയം പൊട്ടിപ്പുറപ്പെടാന്‍ കാരണവും മറ്റൊന്നല്ല. കീഴാളരും ന്യൂനപക്ഷങ്ങളുമായ ആണുങ്ങളും പെണ്ണുങ്ങളും ഈ സമരത്തിന്റെ അരങ്ങിലും അണിയറയിലും ഉണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ വൈരുദ്ധ്യചിന്ത സര്‍വ്വാധിപത്യപരമായി തുടരുകയും ‘വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വത്തെ’പ്പറ്റിയുള്ള സംവാദത്തെ വിലക്കുകയും ചെയ്തിട്ടുള്ളതിനാല്‍ അവരുടെ കര്‍ത്തൃത്വസ്ഥാനത്തില്‍ മാറ്റം ഉണ്ടായിട്ടില്ല.
പാശ്ചാത്യനാടുകളില്‍ കുലീനര്‍ക്ക് ഒപ്പം ‘വഷളര്‍’ എന്ന ഒരു വിഭാഗവും കൂടെ ഉണ്ടായിരുന്നു. അതിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു വെല്ലുവിളിയാണ് ‘അഴിക്കാനും ആടാനും തുനിഞ്ഞിറങ്ങിയവര്‍ തന്നെ നാം’ എന്ന പ്രഖ്യാപനത്തിലുള്ളത്. ഇവിടെ ശ്രദ്ധിക്കേണ്ടതായ കാര്യം, യൂറോപ്പിലെ കുലീനത ഒരു സദാചാര നിര്‍മ്മിതി മാത്രമായിരുന്നില്ലെന്നതാണ്.അതിനെ വെല്ലുവിളിച്ചതും അട്ടിമറിച്ചതും ‘വഷള’ന്മാരും ‘വഷളത്തി’കളുമല്ലായിരുന്നു. നേരെമറിച്ച്, തീര്‍ത്തും അപരസ്ഥാനത്തുണ്ടായിരുന്ന കാര്‍ഷിക സമുദായങ്ങളും വേലക്കാരുടെ മുന്നേറ്റങ്ങളുമാണ് വിക്‌ടോറിയന്‍ അധികാര-ജ്ഞാന-സദാചാര കല്പനകളെ തകര്‍ത്തെറിഞ്ഞത്. ഈ മുന്നേറ്റങ്ങളാവട്ടെ പഴയലോകബോധത്തെ നിരാകരിച്ചുകൊണ്ട് പുതിയവയെ ഉല്‍പ്പാദിപ്പിച്ചു.

കേരളത്തിലെ ഉടലുകളുടെ നിര്‍മ്മിതിയ്ക്കും ലൈഗീകതയെ പറ്റിയുള്ള ആലോചനകള്‍ക്കും കാരണമായത് കുലീനര്‍ തമ്മിലുള്ള നീക്കുപോക്കുകള്‍ മാത്രമല്ല. മറിച്ച്, അപരസമുദായങ്ങളുടെ മുന്‍കൈയ്യിലുണ്ടായ ജാതിവിരുദ്ധ സമരങ്ങളും, മനുഷ്യപദവിയില്‍ അവര്‍ നടത്തിയ അഴിച്ചുപണികളുമാണ് കുറച്ചുകൂടെ തുറന്ന ഒരു സമൂഹത്തെയും അയിത്തം കുറഞ്ഞ ശരീരങ്ങളേയും ഇവിടെ സാധ്യമാക്കിയത്. വെറും ജാതികലഹങ്ങളായി മാത്രം അവയെ ലഘൂകരിക്കുന്നത് അസ്ഥാനത്താണ്. ബ്രാഹ്മണ്യമടക്കമുള്ള തത്വചിന്തകളേയും സദാചാര കല്പനകളെയും തകിടംമറിച്ച പുതുജ്ഞാന-ധാര്‍മ്മിക വ്യവഹാരങ്ങളും ഇത്തരം അപരമുന്നേറ്റങ്ങളിലൂടെ സാധ്യമായി.
ഇങ്ങിനെ നോക്കുമ്പോള്‍ ‘കുലീനര്‍’ ‘വഷളര്‍’ ‘കുലസ്ത്രീ’ ‘അഴിഞ്ഞാട്ടക്കാരി’ മുതലായ വിഭജനങ്ങള്‍ സവര്‍ണ്ണതയുടെ ഇരുപുറങ്ങളാണെന്നു വരുന്നു. ജാതിപരവും മതപരവുമായ അപരത്വങ്ങളെയോ മറ്റനവധി ഉഭയാവസ്ഥകളേയോ ഉള്‍ക്കൊള്ളാന്‍ മേല്‍പ്പറഞ്ഞ ഇരുപുറങ്ങളും നിര്‍വീര്യമാണ്. അതിനാലാണ് ബഹുജനങ്ങള്‍ക്ക് ഈ സമരം അപ്രാപ്യമാണെന്നു ഞാന്‍ വിലയിരുത്തിയത്.
ചുരുക്കിപ്പറഞ്ഞാല്‍, കേരളത്തിലെ സ്ത്രീനിര്‍വചനങ്ങളില്‍ പലവിധത്തിലും അധികാരസ്ഥാനത്തുള്ള സവര്‍ണ്ണ ഹിന്ദുസ്ത്രീ ”അഴിഞ്ഞാട്ടക്കാരിയുടെ” രൂപത്തില്‍വന്നു ”ഡബിള്‍” ആയതാണ് പുരുഷകേന്ദ്രീകൃതമായ മാധ്യമങ്ങളേയും ആനന്ദ് മുതല്‍ ബി. രാജീവന്‍ വരെയുള്ള ആധുനികരേയും ആനന്ദഭരിതരാക്കിയത് ഇതേസമയം, അപരസ്ത്രീകള്‍ കേന്ദ്രത്തില്‍ വന്നിരുന്നെങ്കില്‍ ഈ മാധ്യമങ്ങളും ആധുനികരും തിരിഞ്ഞുനോക്കുകപോലും ചെയ്യില്ലെന്നും തീര്‍ത്തുപറയാവുന്നതാണ്.
ഈ പറഞ്ഞതിനര്‍ത്ഥം, കേരളത്തില്‍ പൊതുഇടങ്ങളും സ്വകാര്യ ഇടങ്ങളും ഇല്ലെന്നല്ല. അവയില്‍ രണ്ടിടത്തും സ്ത്രീകള്‍ ‘ഡിപ്രിവേഷന്‍’അനുഭവിക്കുന്നുണ്ടെന്നതും വസ്തുതയാണ്. എന്നാല്‍ ഡിപ്രിവേഷന് ഒപ്പം ‘ഡിഗ്രേഡേഷനും’ കൂടി അനുഭവിക്കുന്നവരാണ് കീഴാള-അപരസ്ത്രീകള്‍.
കേരളത്തില്‍ നടന്ന മാറുമറയ്ക്കല്‍ സമരം പോലുള്ളവയെ കീഴാളസ്ത്രീകളുടൈ ആത്മാഭിമാന സമരത്തിന്റെ ചിഹ്നങ്ങളായിട്ടാണ് കാണേണ്ടത്. അവയെ സവര്‍ണ്ണസ്ത്രീകള്‍ അനുഭവിക്കുന്ന ഡിപ്രിവേഷനുമായി കണ്ണിചേര്‍ക്കുന്നത് ലഘൂകരണത്തിന് കാരണമാകും. അതുകൊണ്ടാണ് സ്ത്രീ അവസ്ഥകളെ ഏകവചനത്തിലൊതുക്കാതെ, സ്ഥലത്തേയും സമുദായത്തേയും ഉള്‍ക്കൊള്ളുന്ന പുത്തന്‍ കാറ്റഗറിയായി കാണണമെന്ന് ഞാന്‍ എഴുതിയത്. (സമുദായം എന്ന സംജ്ഞയെ ജാതി പ്രമാണിമാര്‍ കൈവശംെവച്ചിരിക്കുന്ന ഇടമായി പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ആധുനികോത്തരമായ ഒരു ഭാവനയായി സമുദായത്തെ തിരിച്ചറിയേണ്ടതുണ്ട്).
അപരസ്ത്രീകളെ സംബന്ധിച്ച് ‘ആത്മാഭിമാനം’ എന്ന കാര്യത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് ഒന്നുകൂടെ വിശദീകരിക്കാം.

പാശ്ചാത്യമാര്‍ക്‌സിസ്റ്റുകളോട് സമ്പൂര്‍ണ്ണമായി വിയോജിച്ചിട്ടുള്ള സാമൂഹിക ചിന്തകയാണ് ഹന്നആരന്റ്. വെള്ളക്കാരായ കമ്മ്യൂണിസ്റ്റുകളുടെ പ്രശ്‌നം ‘ഡിപ്രിവേഷനാ’ണ്. എന്നാല്‍ വിവേചനങ്ങളും വിലയില്ലായ്മയും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജൂതസ്ത്രീയെ സംബന്ധിച്ചിടത്തോളം ”ബഹുമാനിത”യാവുകയാണ് പ്രധാനം എന്ന മറൂവാദമാണ് അവര്‍ ഉന്നയിച്ചത്.3
ഹന്നആരന്റിന്റെ വിയോജിപ്പുകളിലൂടെ നോക്കുമ്പോള്‍; പൊതുസ്ഥലത്തെ ചുംബനത്തിലൂടെ ഒരു ദലിത് സ്ത്രീയോ ന്യൂനപക്ഷസ്ത്രീയോ മറ്റിതര കീഴാളസ്ത്രീയോ ബഹുമാനിതയായി മാറുമെന്ന് പറയാനാവില്ല. ചിലപ്പോള്‍ അവള്‍ കൂടുതല്‍ ‘ഡിഗ്രേഡ്’ ആയെന്നും വരാം. ഇതേസമയം, നിഷിദ്ധമായത് തിരിച്ചുപിടിച്ചതിലൂടെ സവര്‍ണ്ണസ്ത്രീകള്‍ കൂടുതല്‍ അംഗീകരിക്കപ്പെട്ടവരായ് മാറുകയും ചെയ്‌തേക്കാം.
പൊതുബോധത്തിന്റെ സുരക്ഷിതത്വം അപരസ്ത്രീകള്‍ക്ക് ഇല്ലാത്തതിനാല്‍ മാത്രമല്ല ഈ പിളര്‍പ്പ് രൂപപ്പെടുന്നത്. മറിച്ച്, സവര്‍ണ്ണസ്ത്രീകളുടെ ‘സ്ഥല’മെന്നത് ഉന്നതമായ വിദ്യാഭ്യാസകേന്ദ്രങ്ങളോ, പത്രമോഫീസുകളോ, പ്രഫഷണല്‍-ഗവണ്‍മെന്റല്‍ സ്ഥാപനങ്ങളോ ആണെന്നുതും അവരുടെ ‘സമുദായ’മെന്നത് സുഹൃത്‌സംഘങ്ങളോ ആക്ടിവിസ്റ്റ് കേന്ദ്രങ്ങളോ ആരാധകരുടെ കൂട്ടായ്മകളോ ആണെന്നതുമാണ് വ്യത്യാസം. ഇതേസമയം, അപരസ്ത്രീകളുടെ സ്ഥലവും സമുദായവും ഇപ്പോഴും പ്രധാനമായും കുടുംബവും, ജാതിയും, മതവും തുടങ്ങിയ ഇടങ്ങളാണ്. അവയെ പരിവര്‍ത്തനപ്പെടുത്താന്‍ ചുംബനസമരങ്ങള്‍ നടത്തുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. നേരേമറിച്ച്, വലിയ തോതിലുള്ള തിരിച്ചടികള്‍ ഉണ്ടാകാനാണ് സാധ്യത. അതാണ് സംഭവിച്ചതും.

  • മതവും സദാചാരവും

അപരത്വവല്‍ക്കരണത്തെ പറ്റിയുള്ള സമകാലീന പഠനങ്ങള്‍ക്ക്‌വേണ്ടി ഒട്ടേറെ പ്രമുഖര്‍ റഫറന്‍സായി ഉപയോഗിക്കുന്നതാണ് സാന്‍ഡര്‍.എല്‍. ഗില്‍മാന്‍ എന്ന അമേരിക്കന്‍ പണ്ഡിതന്‍ എഴുതിയ ‘ബ്ലാക്ക് ബോഡീസ് വൈറ്റ് ബോഡീസ്’ എന്നപുസ്തകം. അദ്ദേഹം തന്നെ എഴുതിയ ചെറിയൊരു പഠനമാണ് ”പ്ലേഗ് ഇന്‍ ജര്‍മ്മനി 1939/1989- കള്‍ച്ചറല്‍ ഇമേജസ് ഓഫ് റേസ്, സ്‌പേസ് ആന്റ് ഡീസിസ്”.4
ജര്‍മ്മനിയില്‍ ഫാഷിസ്റ്റ്‌സാന്നിധ്യം ശക്തമായിരുന്ന 1939-ല്‍ പ്രസിദ്ധീകരിച്ച ഒരു ജനപ്രിയ ഡിക്ടറ്റീവ് നോവലും, 1989-ല്‍ പുറത്തിറക്കിയ മറ്റൊരു ജനപ്രിയ ഡിക്ടറ്റീവ് നോവലും തമ്മിലുള്ള താരതമ്യമാണ് ഈ പഠനം. ആദ്യത്തെ നോവലില്‍, ജര്‍മ്മന്‍ രാഷ്ട്രത്തിലെ അധികപറ്റാണ് ജൂതസമൂഹമെന്നും അവരുടെ മതവും സദാചാരവും വ്യത്യസ്തമായതിനാല്‍ ജനങ്ങള്‍ തമ്മിലുള്ള ഐക്യം അസാധ്യമാണെന്നും തുറന്നു എഴുതിയിരിക്കുന്നു. പ്ലേഗിനെ ഉല്‍പ്പാദിപ്പിക്കുന്ന വിധത്തില്‍ ജീവശാസ്ത്രപരമായി അധഃപതിച്ച ഒരു വിഭാഗമാണ് ജൂതര്‍ എന്ന മുന്നറിയിപ്പാണ് നോവല്‍ നല്‍കുന്ന പാഠം.

_____________________________________
പൊതുബോധത്തിന്റെ സുരക്ഷിതത്വം അപരസ്ത്രീകള്‍ക്ക് ഇല്ലാത്തതിനാല്‍ മാത്രമല്ല ഈ പിളര്‍പ്പ് രൂപപ്പെടുന്നത്. മറിച്ച്, സവര്‍ണ്ണസ്ത്രീകളുടെ ‘സ്ഥല’മെന്നത് ഉന്നതമായ വിദ്യാഭ്യാസകേന്ദ്രങ്ങളോ, പത്രമോഫീസുകളോ, പ്രഫഷണല്‍-ഗവണ്‍മെന്റല്‍ സ്ഥാപനങ്ങളോ ആണെന്നുതും അവരുടെ ‘സമുദായ’മെന്നത് സുഹൃത്‌സംഘങ്ങളോ ആക്ടിവിസ്റ്റ് കേന്ദ്രങ്ങളോ ആരാധകരുടെ കൂട്ടായ്മകളോ ആണെന്നതുമാണ് വ്യത്യാസം. ഇതേസമയം, അപരസ്ത്രീകളുടെ സ്ഥലവും സമുദായവും ഇപ്പോഴും പ്രധാനമായും കുടുംബവും, ജാതിയും, മതവും തുടങ്ങിയ ഇടങ്ങളാണ്. അവയെ പരിവര്‍ത്തനപ്പെടുത്താന്‍ ചുംബനസമരങ്ങള്‍ നടത്തുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല. നേരേമറിച്ച്, വലിയ തോതിലുള്ള തിരിച്ചടികള്‍ ഉണ്ടാകാനാണ് സാധ്യത. അതാണ് സംഭവിച്ചതും.
_____________________________________

1989-ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ ജനപ്രിയനോവലില്‍, ജൂതര്‍ എന്ന മതവിഭാഗമോ അവരെ സൂചിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ പോലുമോ ഇല്ല. എന്നാല്‍, ഈ നോവലില്‍ അസന്നിഹിതവും സന്നിഹിതവുമായ കാര്യങ്ങളെ അപനിര്‍മ്മിച്ചുകൊണ്ട് സാന്‍ഡല്‍ ഗില്‍മാന്‍ തെളിയിക്കുന്നത്, ആദ്യനോവലില്‍ എന്നപോലെ ഈ നോവലിലും ഉള്ള അധികപറ്റുകളും അധ:പതിച്ചവരും ജൂത മതസ്ഥര്‍ ആണെന്നാണ്.

ചുംബനസമരത്തെ അപനിര്‍മ്മിച്ചാല്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടതായിവരും.

1984-ല്‍ കേരളത്തില്‍ ഉണ്ടായ ‘ശരീയത്ത് വിരുദ്ധ പ്രചാരണം’ പുരോഗമനകാരികളുടെ മുന്‍കൈയ്യിലാണ് നടന്നത്. യുക്തിവാദികള്‍, കമ്മ്യൂണിസ്റ്റുകള്‍, സ്വതന്ത്രബുദ്ധിജീവികള്‍, മതേതര മാധ്യമങ്ങള്‍ തുടങ്ങി ‘പരിഷ്‌കാരത്തെ’ സ്വാഗതംചെയ്യുന്ന മുഴുവന്‍ ആള്‍ക്കാരെയും ഉള്‍ക്കൊണ്ട ഈ പ്രചാരണത്തിന്റെ കേന്ദ്രപ്രമേയം മുസ്ലീം സമുദായത്തിലെ സ്ത്രീകളെ മത യാഥാസ്ഥിതികരില്‍ നിന്നും വിമോചിപ്പിക്കുകയായിരുന്നു. മാത്രമല്ല, ആ സമുദായത്തെ ആധുനികവല്‍ക്കരിച്ച് പുതുലോകത്തിന്റെ സംസ്‌കാര സമ്പന്നതയിലേക്ക് ”ഉയര്‍ത്തുക” എന്നതും ലക്ഷ്യമായിരുന്നു.

ഈ പ്രചാരണപദ്ധതിയുടെ ചുക്കാന്‍പിടിച്ചത് മാര്‍ക്‌സിസ്റ്റ് നേതാവായിരുന്ന ഇ.എം.എസ്. ആയിരുന്നെങ്കിലും മുസ്ലീം സമുദായത്തിലെ കുറച്ചു വിദ്യാസസമ്പന്നരും പുരോഗമനപക്ഷക്കാരും മുന്‍നിരയിലുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍, ശരീയത്ത്‌വിരുദ്ധ പ്രചാരണം ലക്ഷ്യം കണ്ടില്ലെന്നും പകരം മുസ്ലീം സമുദായത്തിലെ യാഥാസ്ഥിതികര്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തതെന്നും പുരോഗമനകാരികള്‍ വിലപിക്കാന്‍ തുടങ്ങി. വാസ്തവത്തില്‍, കേരളത്തിലെ ഹൈന്ദവ പൊതുബോധം മുസ്ലീംവിരുദ്ധമാകാനുള്ള സാഹചര്യമുണ്ടാക്കി എന്നതുമാത്രമാണ് ശരീയത്ത് വിരുദ്ധപ്രചാരണത്തിന്റെ അന്തിമഫലമെന്ന് പില്‍ക്കാലത്ത് ടി.ടി.ശ്രീകുമാറിനെപോലുള്ളവര്‍ വ്യക്തമാക്കുകയുണ്ടായി. ഇന്ന് ശരീയത്ത് വിരുദ്ധപ്രചാരണം അറിയപ്പെടുന്നത് പുരോഗമനകാരികള്‍ നയിച്ച ഒരു ”ശാസ്ത്രീയവംശീയവാദ” പ്രചാരണ പദ്ധതിയായിട്ടാണ്.

ചുംബനസമരത്തേയും കേരളത്തിലെ യുക്തിവാദികള്‍ മുതല്‍ മാവോവാദികള്‍ വരെ പിന്തുണച്ചു. ഒറ്റ ഉമ്മകൊണ്ട് ലോകവിപ്ലവഭൂപടത്തില്‍ കേരളത്തിന് ഇടംലഭിച്ചതായും, യുവശക്തിയുടെ ഉണര്‍ച്ചയില്‍ ദേശത്തിന്റെ പുതുമ വീണ്ടെടുത്തതായുംവര്‍ണ്ണിക്കപ്പെട്ടു. ഇതേ സമയം, 1984-ലെ ശരീയത്ത് വിരുദ്ധപ്രചാരണഘട്ടത്തല്‍ ഉണ്ടായതിന് സമമോ കൂടുതലോ ആയ സങ്കീര്‍ണ്ണതയാണ് മുസ്ലീം സമുദായം അനുഭവിച്ചതെന്ന വസ്തുത ആര്‍ക്കും വ്യക്തമാകുന്നതായിരുന്നു.

ചുംബനസമരത്തില്‍, മുസ്ലീംസമുദായത്തെ ബാധിക്കുന്ന പ്രത്യക്ഷ സൂചകങ്ങള്‍ ഒന്നും ഇല്ലാതിരുന്നിട്ടും, എന്തുകൊണ്ടാണ് ആ സമുദായം ഇത്രമാത്രം സംഘര്‍ഷഭരിതമായത്?

യൂറോപ്പിലെ ജൂതരെ പോലെ ഇന്ത്യയിലേയും കേരളത്തിലേയും മുസ്ലീങ്ങളേയും ‘വ്യത്യസ്തരാക്കി’ മാറ്റുന്നത് അവരുടെ മതപരതയും സദാചാരപരതയുമാണ്. ഈ രണ്ട്അടയാളങ്ങളേയും സ്പര്‍ശിക്കുമ്പോഴാണ് ആ സമുദായം പൊതുവെ സംഘര്‍ഷഭരിതമാകാറുള്ളത്. ചുംബനസമരത്തില്‍ ഇതെങ്ങനെ സംഭവിച്ചു എന്ന് നോക്കാം.

കേരളചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത വിധത്തിലുള്ള കാല്‍പ്പനിക അവകാശവാദങ്ങള്‍ ചുംബനസമരത്തിന്റെ പേരില്‍ ഉന്നയിക്കപ്പെട്ടപ്പോള്‍, സമരത്തിന് കാരണമായ ഏറ്റവും സുപ്രധാനമായ ചില ഘടകങ്ങള്‍ അപ്രത്യക്ഷമായി. ഡൗണ്‍ ടൗണ്‍ എന്ന റസ്റ്റോറന്റില്‍ അടുത്തിടപെടുകയോ ചുംബിക്കുകയോചെയ്ത യുവജനങ്ങളാണ്/ആള്‍ക്കാരാണ് ഇപ്രകാരം അപ്രത്യക്ഷരായത്. ‘സദാചാര പോലീസുകാരുടെ’ പ്രകോപനത്തിന് കാരണക്കാരായ അവര്‍ സമരത്തിന്റെ ഒരു ഘട്ടത്തിലും രംഗപ്രവേശം ചെയ്യുകയുണ്ടായില്ല. അവര്‍ നേരിട്ടുവന്നില്ലെങ്കില്‍കൂടി, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതായ പ്രമേയങ്ങളോ അവകാശപത്രികകളോ ഉയര്‍ന്നുവന്നില്ല. മണ്ഡല്‍ അനന്തരഘട്ടത്തിലെ കീഴാളയുവത്വത്തെപ്പറ്റി ആരും ഓര്‍ക്കാത്തതിന് സമാനമായ മറവിയാണ് അവര്‍ക്ക്‌മേല്‍ ഉണ്ടായതെന്ന് പറയാം. രണ്ടാമതായി അപ്രത്യക്ഷമായ പ്രതിനിധാനം ഹോട്ടല്‍ഉടമയുടേതാണ്. ഹിന്ദുത്വവാദികള്‍ക്ക്, ന്യൂനപക്ഷങ്ങള്‍ നടത്തുന്നസാമ്പത്തിക സ്ഥാപനങ്ങളോടുള്ള ശത്രുത എല്ലാവര്‍ക്കും അറിവുള്ളതാണ്.

ഒരു പക്ഷേ-സമരത്തില്‍ സവിശേഷ വിഭാഗമെന്ന നിലയില്‍ അവകാശം സ്ഥാപിക്കേണ്ടവര്‍ അസന്നിഹിതരായപ്പോള്‍, അതേ സ്ഥാനത്ത് സന്നിഹിതരായവര്‍ ആരാണ്? ശരീയത്ത് വിരുദ്ധപ്രക്ഷോഭണ കാലത്ത് മുസ്ലീമിന്റെ മതപരയെ ഇളക്കി സംഘര്‍ഷപ്പെടുത്താന്‍ ശ്രമിച്ച അതേ ആള്‍ക്കാര്‍ തന്നെയാണ് ഇവിടെയും പ്രത്യക്ഷപ്പെട്ടവര്‍. അന്ന് അവര്‍ പ്രത്യക്ഷ സൂചകങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മുസ്ലീങ്ങളെ സിവിലൈസ്ഡ് ആക്കാന്‍ വന്നതെങ്കില്‍, ഇന്ന് പരോക്ഷ സൂചകങ്ങള്‍ ഉന്നയിക്കുന്നു എന്നതാണ് വ്യത്യാസം. സദാചാര പോലീസ് എന്ന ‘കോഡുഭാഷ’ മുസ്ലീം മൊബിലിറ്റിയോട് ഇടയുന്നത് എങ്ങനെയെന്നകാര്യം എന്റെ മുന്‍ലേഖനത്തില്‍ വിശദീകരിച്ചിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.

ചുംബനസമരത്തെ ബഹുജനങ്ങള്‍ തിരസ്‌ക്കരിച്ചപ്പോള്‍, സമരത്തിന്റെ വക്താക്കള്‍ പറഞ്ഞ ചില ന്യായവാദങ്ങളെ പറ്റി സൂചിപ്പിച്ചുകൊണ്ട് ഈ വിശദീകരണം അവസാനിപ്പിക്കാം.

”കേരളം വോയറിസ്റ്റുകളുടേതാണ്.” ”ലോകത്തില്‍ രണ്ടുതരം മനുഷ്യരേയുള്ളു. ചുംബിക്കാനറിയാവുന്നവരും, ചുംബിക്കാനറിയാത്തവരും.” എന്നാണവര്‍ പറയുന്നത്. ഈ രണ്ടു വാദങ്ങളും സോഷ്യല്‍ ഡാര്‍വിനിസ്റ്റു മനോഭാവത്തില്‍ നിന്നും ഉണ്ടാവുന്നതാണ്. ചുംബന സമരത്തില്‍ ശാസ്ത്രീയ വംശീയവാദത്തിന്റെ അടിയൊഴുക്കുണ്ടെന്ന വിമര്‍ശനം സാധൂകരിക്കപ്പെടുകയാണ് ഇതിലൂടെ.

മറ്റൊരു പ്രചാരണം, മുസ്ലീം’വര്‍ഗ്ഗീയ’ വാദികളും ഹിന്ദു’വര്‍ഗ്ഗീയവാദി’കളും ഭരണകൂടവും ഒന്നിച്ചു എന്നതാണ്. 1936-ല്‍ പ്രസിദ്ധീകരിച്ച ‘അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’ എന്ന പ്രബന്ധത്തെ ഇവിടെ ഓര്‍മ്മപ്പെടുത്തുകയാണ്. മനുഷ്യരുടെ സാമൂഹികതയെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ഘടകം സാമ്പത്തിക ബന്ധങ്ങളാണെന്ന് സോഷ്യലിസ്റ്റുകള്‍ വിശ്വസിക്കുന്നു. അവരെ തിരുത്തിക്കൊണ്ട് അംബേദ്കര്‍ പറഞ്ഞത്, ഇന്ത്യയും പൂര്‍വ്വയൂറോപ്പും പോലുള്ള സ്ഥലങ്ങളില്‍ മതത്തിനും ഇതേ പ്രാധാന്യമുണ്ടെന്നാണ്. കേരളത്തിലെ പൂരോഗമനകാരികളും തിരിച്ചറിയേണ്ടത്, സമ്പത്തും മതവും പോലെ സദാചാരവും നിര്‍ണ്ണായകമായ ഒരു സാമൂഹികതയാണെന്നതാണ്. ഈ വസ്തുതയെ അലംഭാവത്തോടെ കാണുന്നതിനാലാണ് ഹിന്ദുത്വസംഘടനകളും മുസ്ലീം സംഘടനകളും ഒന്നിച്ചതായി അവര്‍ക്കു തോന്നുന്നത്. അവരുടെ അലംഭാവത്തിന് കാരണമാകട്ടെ, ഭരണകൂട സുരക്ഷയിലുള്ള അമിതവിശ്വാസമാണ്. യഥാര്‍ത്ഥത്തില്‍ നടന്നതെന്താണ്? ‘പുരോഗമന’ക്കാരുടെ ഏകീകരണത്തിനു മുന്‍പില്‍ മുസ്ലീംസംഘടനകള്‍ നിര്‍വ്വീര്യമായപ്പോള്‍, സദാചാര സംരക്ഷകരായി ഹനുമാന്‍സേനകള്‍ രംഗത്തുവന്നു. ഈ തിരിച്ചടിക്കു കാരണക്കാര്‍ മുസ്ലീംസംഘടനകളോ ബഹുജനങ്ങളോ അല്ല. അപരങ്ങളോടു സംവദിക്കാന്‍ തയ്യാറല്ലാത്ത നമ്മുടെ പുരോഗമനക്കാര്‍ തന്നെയാണ്.

  • സൂചനകള്‍
  • 1 Outlaw culture – Resisting Representations- Bell Hooks (Routledge- 1994).
    2 ചുംബനസമരത്തെ പറ്റി ഒരു പുസ്തകം എഡിറ്റ്‌ചെയ്ത ആര്‍. ഉണ്ണി എഴുതിയ ‘കാളി’ എന്ന സാഹിത്യഅക്കാദമി അവാര്‍ഡ്‌ലഭിച്ച ചെറുകഥ, ഇപ്രകാരത്തിലുള്ള ഒരു വ്യാജ ഫെമിനിസ്റ്റു ഫാന്റസിയാണ്.
    3 Modernity and Racism – Richard H King (Writing and Race- edited by Tim Youngs- Logman- 1997).
    4 Nationalism and Sexualities – Edited by Andrew Parker,  Mary Russo, Dories Sommer band Patricia Yaeger (Routledge- 1998).

 

Top