മുത്തോറന്റെ ജീവിത യാത്രകള്‍

November 9, 2014

സമകാലിക ഇന്ത്യയിലെ നൂറു കണക്കിനു ചെറുപ്പക്കാരുടെ ജീവിതനൈരാശ്യം മുത്തോറന്റെ മറുപടിയിലുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിനു ശേഷം തന്റെ കുടുംബത്തെ അന്വേഷിച്ചു പോവുന്ന മുത്തോറന് തന്റെ ഉറ്റവരെക്കുറിച്ചുള്ള ഏക വിവരം അവര്‍ ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്തവരാണെന്നതു മാത്രമാണ്. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കു സര്‍ക്കാര്‍ നല്‍കിയ ഭൂമി അന്വേഷിച്ചുള്ള മുത്തോറന്റെ യാത്രയില്‍ ചെറുപ്പക്കാരും പങ്കാളികളാവുന്നു. മലയും കുന്നും താണ്ടി ദുരിതപൂര്‍ണമായ അവരുടെ യാത്രയിലൂടെ സമൂഹത്തിനു മുന്നില്‍ വലിയ ചോദ്യങ്ങള്‍ ഹര്‍ഷദ് ഉയര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കു കിട്ടിയ തുണ്ടുകഷണം ഭൂമിയെ കുറിച്ച് ആ സമരത്തെ പ്രോല്‍സാഹിപ്പിച്ചവരോ പിന്തുണച്ചവരോ വ്യാകുലപ്പെടുന്നില്ലെന്ന സന്ദേശം ദായോം പന്ത്രണ്ടും പ്രേക്ഷകരോടു പങ്കുവയ്ക്കുന്നു.

സിനിമാലോകത്ത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു ആവിഷ്‌കാരരീതിയാണ് റോഡ് മൂവികള്‍. യാത്രയും കാഴ്ചയും ജീവിതവും പ്രണയവും ബന്ധങ്ങളുമൊക്കെ പലപ്പോഴും റോഡ് മൂവികള്‍ക്കു പ്രമേയങ്ങളായിട്ടുണ്ട്. അസ്തിത്വവും ജീവിതാനുഭവങ്ങളും തേടി യാത്രപുറപ്പെടുന്ന സഞ്ചാരപ്രിയരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ നിര്‍മിച്ചവര്‍ അപൂര്‍വം. പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോളിന്റെ ശിഷ്യന്‍ നവാഗതനായ ഹര്‍ഷദ് ഒരുക്കിയ ദായോം പന്ത്രണ്ടും എന്ന ചിത്രവും ഒരു സുഹൃദ്‌സംഘത്തിന്റെ യാത്ര ആവിഷ്‌കരിക്കുകയാണ്. കേരളത്തിന്റെ ഉള്‍നാടുകളിലും തീരപ്രദേശങ്ങളിലും പ്രചാരത്തിലുള്ള നാടന്‍പകിടകളിയാണ് ദായോം പന്ത്രണ്ടും. എല്ലാ പകിടകളികളും പോലെ അനിശ്ചിതവും സങ്കീര്‍ണവുമായ കളിനിയമങ്ങളുള്ള ഒന്ന്. സിനിമയുടെ പേരുപോലെ പ്രമേയവും ഈ കളിനാമത്തില്‍നിന്ന് കടംകൊണ്ടിരിക്കുന്നു. പകിട പോലെത്തന്നെ ജീവിതവും അനിശ്ചിതത്വങ്ങളുടെ അക്ഷാംശങ്ങള്‍ക്കിടയില്‍ ചലിച്ചുകൊണ്ടിരിക്കുകയാണെന്ന് സിനിമ പറയുന്നു. നാലു ചെറുപ്പക്കാരും അവരുടെ നേതാവും നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം. സുഹൃദ്‌സംഘത്തിന്റെ നേതാവ് ബുള്ളറ്റിലും മറ്റു നാലുപേര്‍ കാറിലുമാണ് സഞ്ചാരം. സിനിമാസ്വപ്‌നവും തലയിലേറ്റി നടക്കുന്ന അഞ്ചു പേര്‍. ജീവിതത്തെ ഗൗരവമായെടുക്കാത്തവരും വ്യത്യസ്ത മനുഷ്യരെ ഉള്‍ക്കൊള്ളാനാവാത്തവരുമൊക്കെ സംഘത്തിലുണ്ട്. ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനുള്ള മുന്നൊരുക്കങ്ങളോടെയാണ് യാത്ര. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പിന്നീട് ഏതെങ്കിലും അവസരത്തില്‍ ഉപകരിക്കുമെന്ന് അവര്‍ വിചാരിക്കുന്നു. അപ്രതീക്ഷിതമായതിനെ എപ്പോഴുമവര്‍ പ്രതീക്ഷിക്കുന്നുമുണ്ട്. മുന്നില്‍ ബുള്ളറ്റില്‍ സഞ്ചരിക്കുന്ന തലവന്‍ ലിഫ്റ്റ് ചോദിക്കുന്ന ഓരോ വഴിയാത്രക്കാരെയും തന്റെ വാഹനത്തില്‍ കയറ്റുന്നു. ആ യാത്രയില്‍ യാദൃശ്ചികമെന്നോണം ജയില്‍വാസം കഴിഞ്ഞുവരുന്ന മുത്തോറനെന്ന ദലിതനും തലവന്റെ വാഹനത്തിനു നേരെ കൈനീട്ടുന്നു. അയാളെ കയറ്റിയത് സംഘത്തിലെ ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. മുത്തോറനിലൂടെയാണ് കഥ വികസിക്കുന്നത്. ദുരൂഹവും അനിശ്ചിതവുമായ ഒരു ക്രീഡപോലെ അവരുടെ സഞ്ചാരവും മുന്നോട്ടുപോവുകയാണ്. അവഗണനയുടെയും നിന്ദ്യതയുടെയും ഇടയില്‍ ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ പ്രതീകമാണ് ഹര്‍ഷദിന്റെ മുത്തോറന്‍ എന്ന ജയില്‍പുള്ളി. എന്തിനാണ് ജയിലില്‍ പോയതെന്ന ചോദ്യത്തിനു മുത്തോറന്‍ നല്‍കുന്ന മറുപടി എനിക്കറിയില്ലെന്നാണ്. സമകാലിക ഇന്ത്യയിലെ നൂറു കണക്കിനു ചെറുപ്പക്കാരുടെ ജീവിതനൈരാശ്യം മുത്തോറന്റെ മറുപടിയിലുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിനു ശേഷം തന്റെ കുടുംബത്തെ അന്വേഷിച്ചു പോവുന്ന മുത്തോറന് തന്റെ ഉറ്റവരെക്കുറിച്ചുള്ള ഏക വിവരം അവര്‍ ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്തവരാണെന്നതു മാത്രമാണ്. ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കു സര്‍ക്കാര്‍ നല്‍കിയ ഭൂമി അന്വേഷിച്ചുള്ള മുത്തോറന്റെ യാത്രയില്‍ ചെറുപ്പക്കാരും പങ്കാളികളാവുന്നു.

_________________________________
ഹ്രസ്വ സിനിമകളുടെ ലോകത്തു നിന്നുള്ള അനുഭവങ്ങളുമായാണ് ഹര്‍ഷദ് ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. ഷോര്‍ട്ട് ഫിലിമുകള്‍ ഇന്നത്തേതു പോലെ സജീവമാവുന്നതിനു മുന്‍പ് വിനോദത്തിനുവേണ്ടിയല്ലാതെ ശക്തമായ രാഷ്ട്രീയം വിഷയമാക്കി അഞ്ചോളം ഷോര്‍ട്ട് ഫിലിമുകള്‍ ഇദ്ദേഹത്തിന്റേതായി ഉണ്ടായിട്ടുണ്ട്. പീസ് പ്രോസസ്, ലാന്‍ഡിയ, വാര്‍ ഓണ്‍ ടറര്‍, യെല്ലോ ഗ്ലാസ്സ്, കുഞ്ഞാണി തുടങ്ങിയവ. ഹര്‍ഷദിന്റെ ആദ്യ ഷോര്‍ട്ട് ഫിലിം പിസ് പ്രോസസ്, പിന്നീടു വന്ന വാര്‍ ഓണ്‍ ടറര്‍, യെല്ലോ ഗ്ലാസ്സ് എന്നിവയൊക്കെ ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റുകയും പലവേദികളില്‍ നിന്നും അന്താരാഷ്ട്ര അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തവയാണ്. സിനിമയുടെ രാഷ്ട്രീയവും ഭാഷയും അറിയുന്ന നല്ലൊരു തിരക്കഥാകൃത്തും സംവിധായകനുമാണ് താനെന്നു തന്റെ ആദ്യചിത്രത്തിലൂടെ തന്നെ ഹര്‍ഷദ് മലയാളികളെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
_________________________________ 

മലയും കുന്നും താണ്ടി ദുരിതപൂര്‍ണമായ അവരുടെ യാത്രയിലൂടെ സമൂഹത്തിനു മുന്നില്‍ വലിയ ചോദ്യങ്ങള്‍ ഹര്‍ഷദ് ഉയര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കു കിട്ടിയ തുണ്ടുകഷണം ഭൂമിയെ കുറിച്ച് ആ സമരത്തെ പ്രോല്‍സാഹിപ്പിച്ചവരോ പിന്തുണച്ചവരോ വ്യാകുലപ്പെടുന്നില്ലെന്ന സന്ദേശം ദായോം പന്ത്രണ്ടും പ്രേക്ഷകരോടു പങ്കുവയ്ക്കുന്നു. നവലോകക്രമത്തിന്റെ ദുരിതാവസ്ഥകളെ ഇങ്ങനെ ബോധ്യപ്പെടുത്തുകയാണ് ഹര്‍ഷദ് തന്റെ പ്രഥമ സംരഭത്തിലൂടെ. കേരളത്തിലെ പല സാമൂഹിക-രാഷ്ട്രീയ സംഭവങ്ങളുടെയും ശക്തമായ സൂചനകള്‍ ചിത്രത്തിലുട നീളമുണ്ട്. എന്നാല്‍, ഒന്നിലേക്കും ആഴത്തില്‍ പ്രവേശിക്കുന്നുമില്ല. എങ്കിലും കേരളത്തിലെ ആദിവാസി-ദലിത് രാഷ്ട്രീയാവസ്ഥകളുടെ വേദനയും വീര്യവും ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു. നാടോടിയായ ഫോട്ടോഗ്രാഫര്‍ ജെയ്‌റോയുടെയും അയാളുടെ പ്രണയിനി മറീനയുടെയും സഞ്ചാരത്തിന്റെ കഥ പറഞ്ഞ കൊളമ്പിയന്‍ സംവിധായകന്‍ കാര്‍ലോസ് ഗവിരിയയുടെ ചിത്രം പോര്‍ട്രെയ്റ്റ്‌സ് ഇന്‍ എ സീ ഓഫ് ലൈസ് ചര്‍ച്ച ചെയ്തതു പോലെ സ്വന്തം നാടിന്റെ രാഷ്ട്രീയത്തോടു പ്രതിബദ്ധത പുലര്‍ത്തുന്ന ഒരു സംരംഭമാണ് തീര്‍ച്ചയായും ദായോം പന്ത്രണ്ടും. മുത്തോറനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമ്പോള്‍ അവര്‍ കാണുന്ന കാഴ്ചയും ഭീതിദമാണ്. തങ്ങള്‍ക്കുമുന്നേ അവിടെയെത്തിയ ഒരു സംഘമാളുകള്‍ ഒരു ദലിത് സ്ത്രീയെ പീഡിപ്പിക്കുന്നത് കാണുന്നു. യുവാക്കളുടെ നേതാവും മുത്തോറനും സ്ത്രീയെ രക്ഷിക്കുന്നു. ബഹളത്തിനിടയില്‍ കാമറ നഷ്ടപ്പെടുന്നതോടെ ആ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവര്‍ക്കാവുന്നില്ല. അതില്‍ നിരാശപ്പെടുന്ന അവരുടെ വിലാപത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. എല്ലാവരും അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കുള്ളില്‍ മാത്രമാണ് ജിവിക്കുന്നതെന്ന സന്ദേശം സിനിമ കൈമാറുന്നു. ചിത്രം തുടങ്ങുന്നതിനു മുമ്പേ തന്നെ സ്വാധീനിച്ച ലോകപ്രശസ്തരായ നാല് സംവിധായകരുടെ പേരുകള്‍ എഴുതിക്കാണിക്കുന്നുണ്ട്. ചെക്കോസ്ലോവാക്യന്‍ സംവിധായകനായ ജിറി മെന്‍സെല്‍ ആണ് ഒരാള്‍. 1969ല്‍ അദ്ദേഹത്തിന്റെ ലാര്‍ക്‌സ് ഓണ്‍ എ സ്ട്രിങ് എന്ന ചിത്രം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെന്ന് ആരോപിച്ച് ചെക്കോസ്ലോവാക്യയില്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരുന്നു. പിന്നീട് 21 വര്‍ഷങ്ങള്‍ക്കു ശേഷം 1990ലാണ് ചിത്രത്തിനു പ്രദര്‍ശനാനുമതി ലഭിച്ചത്. 2006ല്‍ മെന്‍സലിന്റെ ഐ സെര്‍വെഡ് ദ കിങ് ഓഫ് ഇംഗ്ലണ്ട് എന്ന ചിത്രം ശക്തമായ ഫാഷിസ്റ്റ് വിരുദ്ധമായിരുന്നു. നിലവിളികള്‍ മായാത്ത, ചോരമണം വിട്ടൊഴിയാത്ത ബാള്‍ക്കന്‍ മലനിരകളിലെ സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം സിനിമയുടെ പ്രമേയമാക്കിയ സെര്‍ബിയന്‍ ഫിലിംമേക്കര്‍ എമിര്‍ കുസ്തറിക്കയും സ്വന്തം പ്രണയിനിയെ അന്വേഷിച്ചു പോവുന്ന അധ്യാപകന്റെ സഞ്ചാരകഥ പറഞ്ഞ അയാം ജൂലിയുടെ സംവിധായകന്‍ ഫാത്തിഹ് അകിനുമാണ് ഹര്‍ഷദിനെ സ്വാധീനിച്ച മറ്റുള്ളവര്‍. മുഖ്യധാരാ ആര്‍ട്ടിസ്റ്റുകള്‍ ആരുമില്ലാത്ത ഈ ചിത്രത്തില്‍ വേഷമിട്ട നാടകവേദികളില്‍ നിന്നെത്തിയ അബൂ വളയംകുളം, ഉക്രു, മനീഷ് ആചാരി, അഖില്‍, ലുഖ്മാന്‍, ഷിന്റോ തുടങ്ങിയവര്‍ മികച്ച അഭിനയമാണ് കാഴ്ചവച്ചത്.ബൈജു ധര്‍മജന്റെ പശ്ചാത്തലസംഗീതവും കണ്ണന്‍ പട്ടേരിയുടെ ഛായാഗ്രഹണവും ദായോം പന്ത്രണ്ടിനു മുതല്‍ക്കൂട്ടാണെങ്കിലും അനാവശ്യമായ ഇഴച്ചിലും യാത്രാസംഘത്തിലോ മറ്റെവിടെയും ഒരു സ്ത്രീകഥാപാത്രം പോലുമില്ലാത്തതും പോരായ്മയായി മുഴച്ചുനില്‍ക്കുന്നു. 2013ല്‍ സെന്‍സര്‍ ചെയ്ത ഈ സിനിമ കേരളത്തിലെ ഒരു തിയേറ്ററിലും പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രാദേശികക്കൂട്ടായ്മകളുടെ സഹായത്തോടെ സമാന്തരപ്രദര്‍ശനങ്ങള്‍ നടത്തി ഗള്‍ഫിലും നാട്ടിലും ഒരുപോലെ ശ്രദ്ധനേടുകയാണെന്നു സംവിധായകന്‍ ഹര്‍ഷദ് പറയുന്നു.
ഹ്രസ്വ സിനിമകളുടെ ലോകത്തു നിന്നുള്ള അനുഭവങ്ങളുമായാണ് ഹര്‍ഷദ് ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. ഷോര്‍ട്ട് ഫിലിമുകള്‍ ഇന്നത്തേതു പോലെ സജീവമാവുന്നതിനു മുന്‍പ് വിനോദത്തിനുവേണ്ടിയല്ലാതെ ശക്തമായ രാഷ്ട്രീയം വിഷയമാക്കി അഞ്ചോളം ഷോര്‍ട്ട് ഫിലിമുകള്‍ ഇദ്ദേഹത്തിന്റേതായി ഉണ്ടായിട്ടുണ്ട്. പീസ് പ്രോസസ്, ലാന്‍ഡിയ, വാര്‍ ഓണ്‍ ടറര്‍, യെല്ലോ ഗ്ലാസ്സ്, കുഞ്ഞാണി തുടങ്ങിയവ. ഹര്‍ഷദിന്റെ ആദ്യ ഷോര്‍ട്ട് ഫിലിം പിസ് പ്രോസസ്, പിന്നീടു വന്ന വാര്‍ ഓണ്‍ ടറര്‍, യെല്ലോ ഗ്ലാസ്സ് എന്നിവയൊക്കെ ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റുകയും പലവേദികളില്‍ നിന്നും അന്താരാഷ്ട്ര അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തവയാണ്. സിനിമയുടെ രാഷ്ട്രീയവും ഭാഷയും അറിയുന്ന നല്ലൊരു തിരക്കഥാകൃത്തും സംവിധായകനുമാണ് താനെന്നു തന്റെ ആദ്യചിത്രത്തിലൂടെ തന്നെ ഹര്‍ഷദ് മലയാളികളെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
_________________________
തേജസ് ദിനപത്രത്തിലെ സീനിയര്‍ സബ് എഡിറ്റര്‍ ആണ് ലേഖകന്‍

Top