ഡി.എച്ച്.ആര്‍.എം. : ആനന്ദമോ മയക്കമോ

1932 ല്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ അംബേദ്കര്‍ ഊന്നിപ്പറഞ്ഞത്, ദളിതരുടെ ആത്യന്തിക ലക്ഷ്യം രാഷ്ട്രീയാധികാരം കൈവരിക്കലാണെന്നാണ്. മറിച്ചാകാതിരുന്നതിനാലാണ് അയ്യങ്കാളിയും, ഒരുആദ്ധ്യാത്മിക പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത പൊയ്കയിലപ്പച്ചനും ശ്രീമൂലം പ്രജാസഭയില്‍ അംഗമായത്. വര്‍ത്തമാനകാലത്തെ രാഷ്ട്രീയമായ വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ടാണ് കാന്‍ഷിറാം ബി.എസ്.പി.യും, കല്ലറ സുകുമാരനും പോള്‍ ചറക്കരോടും ഐ.എല്‍.പി. യും രൂപീകരിച്ചത്. ഇതേ ധാരയില്‍ നില്‍ക്കാതെ സ്വന്തം കള്‍ട്ട്‌സംഘത്തിനുവേണ്ടി ജ്ഞാനകര്‍മ്മങ്ങളെ നിഷേധിക്കുന്നവര്‍ പിന്‍മടക്കാമാണ് നടത്തുന്നതെന്ന് ഓര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു.

ക്ഷിണേന്ത്യയുടെ ചരിത്രവിധി തിരുത്തിയ ഭക്തി പ്രസ്ഥാനവും, ശങ്കരാചാര്യരുടെ അദൈ്വതവേദാന്തവും രൂപം കൊള്ളുന്നതിന് മുമ്പ് നിരവധിയായ ഭക്തി സംഘങ്ങള്‍ (cult) നിലനിന്നിരുന്നതായി കെ.എ നീലകണ്ഠശാസ്ത്രിയെപ്പോലുള്ളവര്‍ വിശദീകരിച്ചിട്ടുണ്ട്. ഇത്തരം കള്‍ട്ട്‌സംഘടനകളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഡി.എച്ച്.ആര്‍.എം. എന്ന പ്രസ്ഥാനം. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെക്കാലമായി ദളിത് സമുദായത്തില്‍ സജീവമായിരിക്കുന്ന ആശയസമരങ്ങളേയും പ്രായോഗികാനുഭവങ്ങളേയും വിസ്മൃതിയിലാഴ്ത്തി, തങ്ങളുടെ ആത്മനിഷ്ഠധാരണകളെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചില സവര്‍ണബുദ്ധിജീവികളുടെ വാഴ്ത്തുപാട്ടുകളിലൂടെയാണ് ഈ സംഘടന  പ്രസക്തമാകുന്നത്. ഇന്ത്യയിലെ കീഴാള മൂവ്‌മെന്റുകളെ ലഘൂകരിച്ച് കാണുന്ന ടി.ടി ശ്രീകുമാര്‍, ജെ.ദേവിക എന്നിവരും ‘പാഠഭേദം’പോലുള്ള ചെറുഗ്രൂപ്പുകളുമാണ് ദളിതരുടെ ഏകപ്രതിനിധാനമായി  ഡി.എച്ച്.ആര്‍.എം. എന്ന സംഘടനയെ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഈ സംഘടനയുടെ യഥാര്‍ത്ഥമുഖം വ്യക്തമാക്കുന്നതാണ് സെലീന പ്രക്കാനത്തിന്റെ (മാതൃഭൂമി: മാര്‍ച്ച് 30) അഭിമുഖം.
ഡോ.ബി.ആര്‍ അംബേദ്കറിന്റെ വിദ്യാഭ്യാസം നേടുക, സംഘടിക്കുക, സമരം ചെയ്യുക എന്ന പാഠത്തിന് വിരുദ്ധമായി ”ആനന്ദ”മെന്ന പേരില്‍ ‘മയക്കത്തെ’ സ്ഥാപനവല്‍ക്കരിക്കുന്ന സെലീനാ പ്രക്കാനവും ഡി.എച്ച്.ആര്‍.എം ഉം തുറന്നു കാട്ടുന്നത് മധ്യകാലയുഗങ്ങളിലെ ഭക്തി സംഘങ്ങളുടെ നിയോഗമാണ്. ഈ ഭക്തിസംഘവും ദളിതരുടെ വര്‍ത്തമാനാവബോധവുമായുള്ള സംഘര്‍ഷഭൂമികയില്‍ ദിശാബോധമോ, സാമൂഹ്യ സാമുദായിക ദര്‍ശനങ്ങളോ ഇല്ലാത്ത അനുഷ്ഠാനപരത എങ്ങനെയാണ് ചിലര്‍ക്ക് പിയങ്കരമായിരിക്കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്.

  • സഭകള്‍ക്കെതിരെ

സെലീന, കേരളത്തിലെ ദളിതര്‍ക്ക് അപരിചിതയല്ല. ചെങ്ങറ സമരത്തിലൂടെ ദളിത് സംഘടനാരംഗത്തെത്തിയ അവര്‍ക്ക് ഇങ്ങിനെയൊക്കെയേ പറയാന്‍ കഴിയൂ. സ്വയമുള്‍ക്കൊണ്ടിരുന്ന സ്വത്വബോധത്തെ ആത്മാവബോധത്തിനും ജ്ഞാനപരതയ്ക്കും വിധേയമാക്കി സാമൂഹ്യജീവിതം തെരഞ്ഞെടുക്കുന്ന നേതൃത്വ സിദ്ധികളിലൂടെയല്ല അവര്‍  ചെങ്ങറ സമരത്തില്‍ പങ്കെടുത്തത്; മറിച്ച് ഭൂരഹിതയെന്ന സ്വന്തം ജീവിതാവസ്ഥമൂലവും, അച്ഛന്റെ നിര്‍ബന്ധത്തിനു വഴങ്ങിയുമാണ് (ചെങ്ങറ സമരവും എന്റെ ജീവിതവും-ഡോ.എം.ബി.മനോജ്/ഡോ.ഒ.കെ.സന്തോഷ്)  തന്മൂലം, സമരഭൂമിയിലവര്‍ ളാഹഗോപാലനെന്ന നേതാവിന്റെ ആജ്ഞകളനുസരിക്കുകയായിരുന്നു. അതേസമയം, ഇത്രയധികം ജനങ്ങള്‍ കൂട്ടായി ഒരുമയോടെ നില്ക്കുന്നത് കാണാന്‍ സാധിച്ചത് വലിയ പ്രചോദനമുണ്ടാക്കിയെന്നവകാശപ്പെടുമ്പോള്‍, ആ പ്രചോദനത്തെ വികസിപ്പിച്ച് ചരിത്രത്തില്‍ കൈമുദ്ര പതിപ്പിക്കാനല്ല, മറ്റാരോ രൂപീകരിച്ച ഡി.എച്ച്.ആര്‍.എം.ല്‍ ചേക്കാറാനും ആ സംഘടനയുടെ റാണിയാകാനുമാണവര്‍ ശ്രമിച്ചത്. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് ഡി.എച്ച്.ആര്‍.എം. ന്റെ ആശയങ്ങളല്ല, മറിച്ച് ആ പേരിനോടുള്ള ആകര്‍ഷണമാണ്. ഇതര ദളിത് സംഘടനകള്‍ ‘മഹാസഭ’ എന്ന പേര് സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട് സെലീന. ദളിത് സംഘടനകള്‍ സ്വീകരിച്ചിട്ടുള്ള ‘സഭ’, ‘മഹാസഭ’ എന്നിവ ഏതിര്‍ക്കപ്പെടേണ്ടതാണോ? ജാതിസംഘടനകള്‍ പലതും മുന്‍ചൊന്ന പേരുകള്‍ക്ക് മൂല്യച്യുതി വരുത്തിയിട്ടുണ്ടെങ്കിലും, ദളിത് കൂട്ടായ്മയ്ക്ക് അനുയോജ്യമായ പേര് തന്നെയാണത്. ഈ പേര് ആദ്യമായി മുന്നോട്ടുവയ്ക്കുന്നത് ശ്രീബുദ്ധനാണ്. (ദൈവം എന്ന രാഷ്ട്രമീമാംസകന്‍ – കാഞ്ചഐലയ്യ) ആ സന്ദര്‍ഭം ഇപ്രകാരമാണ്. വജ്രയാനികള്‍ എന്ന ഗോത്രത്തെ അജാതശത്രു ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞ ആനന്ദനോട് ബുദ്ധന്‍ പറഞ്ഞത് ”അവര്‍ കൃത്യമായി സഭ ചേരുന്നത് കൊണ്ട് സുരക്ഷിതരായിരിക്കുമെന്നാണ്.” ബുദ്ധന്‍ ഗോത്രങ്ങളുടെ ഏകോപനത്തെ സംഘങ്ങളാക്കിയിരുന്നില്ല. ബുദ്ധഭിക്ഷുക്കള്‍ക്കിടയിലാണ് സംഘങ്ങള്‍ കെട്ടിപ്പടുത്തത്. ഇതിന് കാരണം ഭിക്ഷുക്കള്‍ നിരന്തരം സഞ്ചരിച്ചിരുന്നതിനാലാണ്.

___________________________________________

ഡി.എച്ച്.ആര്‍.എം. മുന്നോട്ടുവയ്ക്കുന്നത് ‘തനതു’ ബുദ്ധമതമാണ്. സംഘടനയിലൂടെ പ്രസ്തുത ബുദ്ധമതത്തെ പുനഃസംഘടിപ്പിക്കുകയാണത്രേ ലക്ഷ്യം. തായ്‌ലണ്ടിനെയോ, ശ്രീലങ്കയിലോയോ, മ്യാന്‍മാറിലെയോ ബുദ്ധമതവുമായി ജി.എച്ച്.ആര്‍.എം ന്റെ ബുദ്ധമതത്തിന് ബന്ധമില്ലെന്ന് മാത്രമല്ല, അഭിനവ ബുദ്ധമതത്തിന്റെ നിറം കറുപ്പായതിനാലാണ് സംഘടനയുടെ യൂണിഫോം കറുപ്പായിരിക്കുന്നത്. ഈ നിഗമനം സെലീന എവിടെനിന്നാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കുമോ? ബുദ്ധമതത്തെക്കുറിച്ച് ആഴത്തിലും പരപ്പിലും പഠനം നടത്തിയിട്ടുള്ള പാശ്ചാത്യ-പൗരസ്ത്യ പണ്ഡിതന്മാരും തന്നെ ബുദ്ധമതത്തിലെ ചിഹ്നവസ്ത്രത്തിന്റെ നിറം കറുപ്പാണെന്ന് എഴുതിയിട്ടില്ല. കേരളത്തിലെ ഇതരബുദ്ധിസ്റ്റുകളും ഈ വാദം അംഗീകരിക്കുന്നില്ല. സ്വന്തം കള്‍ട്ട്‌ബോധത്തെ ബുദ്ധിസവുമായി കൂട്ടിക്കെട്ടുമ്പോള്‍ ബുദ്ധനെക്കുറിച്ചുള്ള പഠനങ്ങളൊന്നും ഇക്കൂട്ടര്‍ക്ക് ബാധകമല്ലെന്നാണ് കരുതേണ്ടത്.
___________________________________________

ഇത്തരം യാത്രാപഥങ്ങളില്‍ സംഘം ചേര്‍ന്ന് അറിവും അനുഭവങ്ങളും പങ്ക് വെച്ച് കൂടുതല്‍ കരുത്തും കര്‍മ്മോത്സുകതയും ആര്‍ജ്ജിച്ചിരുന്നു.
ഗോത്രങ്ങളാകട്ടെ, ഭൂമിയുടെ അവകാശികളായ പ്രാചീനജനത (Ancient Natives) കളായിരുന്നു. ചാതുര്‍വര്‍ണ്യത്തിലേയും ജാതിവ്യവസ്ഥയിലേയും മേധാവിത്വത്തിലൂടെ ചിതറിക്കപ്പെട്ട അവരുടെ കൂട്ടായ്മയായാണ് സഭ വിഭാവനം ചെയ്യപ്പെട്ടത്. ഈ ചരിത്ര സ്മൃതിയാണ് ‘സഭ’, ‘മഹാസഭ’ എന്നീ പേരുകള്‍ക്കടിസ്ഥാനമായത്. മറ്റ് ചില സമുദായങ്ങളേയും പരിശോധിക്കുക. നായന്മാരും ഈഴവരും യോഗം എന്ന പോരാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന് കാരണം, ഈ സമുദായങ്ങള്‍ ചരിത്രവല്‍ക്കരിക്കപ്പെടുന്നത്, വന്നവര്‍/വിദേശികള്‍ എന്ന നിലയിലാണ്. നായന്മാര്‍, കേരളത്തില്‍ കുടിയേറി പാര്‍ത്തവരായാണ് (കൊച്ചി രാജ്യചരിത്രം: കെ.പി. പത്മനാഭമേനോന്‍) കണക്കാക്കപ്പെടുന്നത്. ഈഴവരാകട്ടെ ഈഴത്ത് നാട്ടില്‍ (ശ്രീലങ്ക) നിന്നും വന്നവരാണ്. ഈ സമുദായങ്ങളുടെ പ്രതിനിധികള്‍ (എന്‍.എസ്.എസിന്റേത്  പ്രതിനിധിസഭയാണ്) യോഗം ചേര്‍ന്ന് സാമൂഹ്യാസ്തിത്വം കൈവരിക്കുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചനയില്ലാതെയാണ് സഭ കാലഹരണപ്പെട്ടതാണെന്ന് സെലീന കരുതുന്നത്.

  • ബുദ്ധന്റെ പേരില്‍

ദലിതരിലെ നീതിബോധമുള്ളവരേയും അറിവുള്ളവരേയും വ്യവസ്ഥയ്ക്കുവേണ്ടി ഒറ്റികൊടുക്കുന്ന സവര്‍ണ ബുദ്ധിജീവികളുടെ  പ്രേരണ ഏറ്റെടുത്തുകൊണ്ട്, ദളിത് സംഘടനകളുടെ ദൗത്യമായി സെലീന കാണുന്നത്. – ”അവര്‍, ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, ബുദ്ധിജീവികള്‍ എന്ന നവ വരേണ്യരെ സൃഷ്ടിക്കുന്നു, നവ സമൂഹസൃഷ്ടി നടത്തുന്നില്ലെന്നാണ്”. ജാതിസംഘടനകള്‍ മുന്‍ചൊന്നവരെ സൃഷ്ടിക്കുന്നില്ലെന്നത് വാസ്തവമാണ്. എന്നാല്‍ ചെറിയ ദളിത് സംഘടനകളിലുള്ളവരും, വ്യത്യസ്തമായ ജ്ഞാനകര്‍മ്മ മണ്ഡലങ്ങളില്‍ നില്‍ക്കുന്നവരുമാണ് ഇവിടെ കുറ്റാരോപിതര്‍.
ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ദളിത് എന്ന പൊതു സംജ്ഞയെ നിര്‍മ്മിച്ച ഇവരുടെ പ്രാധാന്യം വളരെ വലുതാണ്. 1970-ല്‍ കീഴാളരും, നിയോബുദ്ധിസ്റ്റുകളും, അംബേദ്കറൈറ്റുകളും, മാര്‍ക്‌സിസ്റ്റുകളുമായ നാംദേവ് ധസലും (ഈയടുത്തകാലത്ത് അന്തരിച്ചു) രാജാധാലെ എന്നി എഴുത്തുകാരാണ് ”ദളിത്” എന്ന പേര് കണ്ടെത്തുന്നത്. തുടര്‍ന്ന് രൂപീകരിക്കപ്പെട്ട ദളിത് പാന്തര്‍ പ്രസ്ഥാനവും, ദളിത് സാഹിത്യവുമാണ് ദളിതരെ ദേശീയ ഭൂപടത്തില്‍ സ്ഥാപിച്ചത്.
കേരളത്തെ സംബന്ധിച്ചിടത്തോളം സ്ഥിതി ഭിന്നമാണ്. ദളിതേതര ജാതീയ വിഭാഗങ്ങള്‍ സമുദായങ്ങളായി പരിവര്‍ത്തനപ്പെട്ടപ്പോള്‍, ദളിതര്‍ മാത്രമാണ് ഇവിടെ ജാതികളായി നിലനില്‍ക്കുന്നത്. ഈ ജാതികളുടെ സമുദായമായുള്ള ഏകോപനത്തിന്റെ ഭാഗമായുള്ള ദൃശ്യത സൃഷ്ടിച്ചത് ദളിത് ആക്ടിവിസ്റ്റുകളുടെയും ബുദ്ധിജീവികളുടെയും എഴുത്തുകാരുടേയും ഇടപെടലുകളാണ്. ഇതര ജാതീയ വിഭാഗങ്ങളുടെ സമുദായവല്‍ക്കരണത്തില്‍ ഒരു സമ്പന്നവര്‍ഗ്ഗത്തിന്റെ (പള്ളിമുതല്‍ പാര്‍ട്ടിവരെ എന്ന കൃതിയ്ക്ക് ഡോ.എം.ഗംഗാധരന്‍ എഴുതിയ അവതാരിക) നേതൃത്വമുണ്ടായിരുന്നുവെന്നും, ദളിതരില്‍ ഒരു സമ്പന്നവര്‍ഗ്ഗമില്ലാത്തതിനാല്‍ സമുദായവല്‍ക്കരണം അസാധ്യമാണെന്ന വാദം പ്രബലമായിരുന്നപ്പോഴാണ്, ഒരു ജ്ഞാനവ്യവസ്ഥയ്ക്കുള്ളില്‍ സമുദായ രൂപീകരണം സാദ്ധ്യമാണെന്ന വാദം മുന്‍ചൊന്നവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.
ലോകമെമ്പാടുമുള്ള കറുത്തവരുടെയും പാര്‍ശ്വല്‍കൃതരുടെയും വിമോചനാഭിലാഷമുള്‍ക്കൊള്ളുന്ന ഈ ജ്ഞാനവ്യവസ്ഥയുടെ സ്ഥാനത്ത് ഡി.എച്ച്.ആര്‍.എം. മുന്നോട്ടുവയ്ക്കുന്നത് ‘തനതു’ ബുദ്ധമതമാണ്. സംഘടനയിലൂടെ പ്രസ്തുത ബുദ്ധമതത്തെ പുനഃസംഘടിപ്പിക്കുകയാണത്രേ ലക്ഷ്യം. തായ്‌ലണ്ടിനെയോ, ശ്രീലങ്കയിലോയോ, മ്യാന്‍മാറിലെയോ ബുദ്ധമതവുമായി ജി.എച്ച്.ആര്‍.എം ന്റെ ബുദ്ധമതത്തിന് ബന്ധമില്ലെന്ന് മാത്രമല്ല, അഭിനവ ബുദ്ധമതത്തിന്റെ നിറം കറുപ്പായതിനാലാണ് സംഘടനയുടെ യൂണിഫോം കറുപ്പായിരിക്കുന്നത്. ഈ നിഗമനം സെലീന എവിടെനിന്നാണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കുമോ? ബുദ്ധമതത്തെക്കുറിച്ച് ആഴത്തിലും പരപ്പിലും പഠനം നടത്തിയിട്ടുള്ള പാശ്ചാത്യ-പൗരസ്ത്യ പണ്ഡിതന്മാരും തന്നെ ബുദ്ധമതത്തിലെ ചിഹ്നവസ്ത്രത്തിന്റെ നിറം കറുപ്പാണെന്ന് എഴുതിയിട്ടില്ല. കേരളത്തിലെ ഇതരബുദ്ധിസ്റ്റുകളും ഈ വാദം അംഗീകരിക്കുന്നില്ല. സ്വന്തം കള്‍ട്ട്‌ബോധത്തെ ബുദ്ധിസവുമായി കൂട്ടിക്കെട്ടുമ്പോള്‍ ബുദ്ധനെക്കുറിച്ചുള്ള പഠനങ്ങളൊന്നും ഇക്കൂട്ടര്‍ക്ക് ബാധകമല്ലെന്നാണ് കരുതേണ്ടത്.
ലോകത്തിന്റെ പലഭാഗങ്ങളിലും മതാനുഷ്ഠാനങ്ങളിലൂടെയും ആരാധനാലയങ്ങളിലൂടെയും ഒരു ഭക്തി മതമായി ബുദ്ധമതം നിലനില്ക്കുന്നുണ്ട്. ഇപ്രകാരം ദൈവമാക്കപ്പെട്ട ബുദ്ധന് സാമൂഹ്യപരിവര്‍ത്തനത്തില്‍ പങ്കൊന്നുമില്ലെന്ന് മാത്രമല്ല, ഭരണകൂട സ്വാധീനത്തിലൂടെ  ഹിംസാത്മകമാകാനും കഴിയുമെന്നു ശ്രീലങ്ക തെളിയിക്കുന്നുണ്ട്. അതേ സമയം, ബുദ്ധനെയൊരു ജ്ഞാനവ്യവസ്ഥയും, നവജീവിതാവബോധവുമായി  വ്യാഖ്യാനിക്കുന്നുണ്ട.് 1956-ല്‍ ഡോ.ബി.ആര്‍.അംബേദ്കര്‍ ലക്ഷക്കണക്കിന്  അനുയായികളുമായി ബുദ്ധമതം സ്വീകരിക്കുന്നത് (അദ്ദേഹം മഞ്ഞവസ്ത്രമാണ് ധരിച്ചിരുന്നത്) അനുഷ്ഠാനപരതയിലേക്കായിരുന്നില്ല; മറിച്ച് ബുദ്ധിസത്തിന് ആധുനിക കാലത്തിനനുയോജ്യമായ വ്യാഖ്യാനം നല്‍കിക്കൊണ്ടായിരുന്നു. ‘ബുദ്ധനോ കാറല്‍മാര്‍ക്‌സോ’ എന്ന പ്രബന്ധത്തിലദ്ദേഹമെഴുതി,  ”സമത്വം സ്ഥാപിക്കുന്നതിനുവേണ്ടി സാഹോദര്യമോ സ്വാതന്ത്ര്യമോ ബലികഴിക്കാന്‍ സമൂഹത്തിന് ഒരിക്കലും സാദ്ധ്യമല്ല. സാഹോദര്യവും സ്വാതന്ത്ര്യവുമില്ലെങ്കില്‍ സമത്വത്തിന് ഒരു വിലയുമില്ല. ബുദ്ധന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്നാല്‍ മാത്രമേ മൂന്നിനും സഹവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്ന് തോന്നുന്നു. കമ്മ്യൂണിസത്തിന് ഒന്ന് നല്‍കാന്‍ കഴിയും. എല്ലാം നല്‍കാനാവില്ല” ഇപ്രകാരമൊരു ആശയമണ്ഡലത്തെ സ്വീകരിച്ചപ്പോള്‍ തന്നെയദ്ദേഹത്തിന്റെ മുഖ്യപ്രവര്‍ത്തന മണ്ഡലം ബുദ്ധമതപ്രചാരണമായിരുന്നില്ല, സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു. ആയിരക്കണക്കിന് പേജുകളുള്ള അംബേദ്കറിന്റെ കൃതികളില്‍ ബുദ്ധമതത്തിന് കുറഞ്ഞ പേജുകളാണ് നീക്കിവച്ചിട്ടുള്ളത്. ഇതിന് കാരണം, ബുദ്ധമതത്തിനോ മറ്റേതെങ്കിലും മതത്തിനോ, ആധുനിക ജനാധിപത്യ സമൂഹത്തില്‍ കീഴാളജനതകളെ പ്രതിനിധീകരിക്കാനാവില്ലെന്ന തിരിച്ചറിവാണ്. കാഞ്ചഐലയ്യ ബുദ്ധനെ പുനര്‍വായിക്കുന്നത്; ചൈനയില്‍ നടന്ന ജനകീയ ജനാധിപത്യവിപ്ലവത്തില്‍ കണ്‍ഫ്യൂഷസിന്റെ ചിന്തകള്‍ മാവോ സ്വീകരിച്ചതുപോലെ ഇന്‍ഡ്യന്‍ വിപ്ലവത്തില്‍ ബുദ്ധമാര്‍ഗ്ഗം ഉള്‍ക്കൊള്ളണമെന്ന സൈദ്ധാന്തിക നിലപാടിലൂന്നിയാണ.് ഇത്തരം കാര്യങ്ങളൊന്നും പരിശോധിക്കാതെ സെലീനയും  കൂട്ടരും തങ്ങള്‍ നയിച്ചുകൊണ്ടിരിക്കുന്ന ജീവിതരീതിയ്ക്കും ആചാരപരതയ്ക്കും വേണ്ടി ബുദ്ധന്റെ പേരുപയോഗിക്കുകയാണ്.
ദളിതര്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പേ തുടച്ചുകളഞ്ഞ ജീവിതാവബോധം ഇന്നും തുടരുന്നതുകൊണ്ടാണ് ഇവര്‍ക്ക് അയ്യങ്കാളി ‘യജമാനനാകുന്നത്’. അയ്യങ്കാളിയുടെ ജീവചരിത്രമെഴുതിയ ടി.എച്ച്.ടി ചെന്താരശ്ശേരി മുതല്‍ കുന്നുകുഴി എസ്. മണിയും, പി.എസ്. അനിരുദ്ധന്‍ വരെയുള്ളവര്‍ അയ്യങ്കാളിക്ക് സ്വന്തം ജനത യജമാനന്‍ എന്ന പേര് നല്‍കിയിരുന്നുവെന്ന് സൂചിപ്പിക്കുന്നില്ലെന്നാണ് എന്റെ ഓര്‍മ്മ. അങ്ങനെ അഭിസംബോധന ചെയ്തിട്ടുണ്ടെങ്കില്‍ത്തന്നെ സമകാലീന സമൂഹത്തിലതിന് പ്രസക്തിയില്ല. അന്നത്തെ ജനങ്ങളുടെ പേരിനെ സ്വീകരിക്കുന്നവര്‍ വില്ലുവണ്ടി യാത്രയും ലഹളകളും പുനഃസ്ഥാപിക്കുമോ?

ദളിതര്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പേ തുടച്ചുകളഞ്ഞ ജീവിതാവബോധം ഇന്നും തുടരുന്നതുകൊണ്ടാണ് ഇവര്‍ക്ക് അയ്യങ്കാളി ‘യജമാനനാകുന്നത്’. അയ്യങ്കാളിയുടെ ജീവചരിത്രമെഴുതിയ ടി.എച്ച്.ടി ചെന്താരശ്ശേരി മുതല്‍ കുന്നുകുഴി എസ്. മണിയും, പി.എസ്. അനിരുദ്ധന്‍ വരെയുള്ളവര്‍ അയ്യങ്കാളിക്ക് സ്വന്തം ജനത യജമാനന്‍ എന്ന പേര് നല്‍കിയിരുന്നുവെന്ന് സൂചിപ്പിക്കുന്നില്ലെന്നാണ് എന്റെ ഓര്‍മ്മ. അങ്ങനെ അഭിസംബോധന ചെയ്തിട്ടുണ്ടെങ്കില്‍ത്തന്നെ സമകാലീന സമൂഹത്തിലതിന് പ്രസക്തിയില്ല. അന്നത്തെ ജനങ്ങളുടെ പേരിനെ സ്വീകരിക്കുന്നവര്‍ വില്ലുവണ്ടി യാത്രയും ലഹളകളും പുനഃസ്ഥാപിക്കുമോ?

  • സംവരണത്തിനെതിരെ

സംവരണത്തെക്കുറിച്ചു ‘പറയിപ്പിക്കുമ്പോ’ഴാണ് സെലീനയുടെയും ജെ.ദേവികയുടേയും ഇരട്ടമുഖം തെളിഞ്ഞുകാണുന്നത്. സംവരണത്തെ നേരിട്ട് എതിര്‍ത്താല്‍ ഡി.എച്ച്.ആര്‍.എം. ഇല്ലാതാകുമെന്ന് അറിഞ്ഞുകൊണ്ട് ”ഞങ്ങള്‍ സംവരണവിരുദ്ധരല്ലെന്ന” പ്രസ്താവനയോടെ, ഇവര്‍ നല്കുന്നത് തങ്ങളുടെ കള്‍ട്ട് ജീവിതത്തിനനുയോജ്യമായുള്ള ആത്മനിഷ്ഠവ്യാഖ്യാനമാണ്. അതിന് ചരിത്രാനുഭവങ്ങളുമായി യാതൊരുബന്ധവുമില്ല. വ്യക്തികളെന്ന നിലയില്‍ സംവരണാനുകൂല്യങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് പറയുമ്പോള്‍, ഡി.എച്ച്.ആര്‍.എം. അംഗമാകുന്നവര്‍ മത്സരത്തിലൂടെ അവസരങ്ങള്‍ കൈവരിക്കണമെന്നാണ് വാദിക്കുന്നത്. ഇതുതന്നെയാണ് രാജ്യത്തെ മുഴുവന്‍ സംവരണ വിരുദ്ധരും ആവശ്യപ്പെടുന്നത്. അവസരങ്ങളുടെ മാനദണ്ഡം മെറിറ്റായിരിക്കണമെന്ന സംവരണവിരുദ്ധരുടെ വാദം ഒരു ദളിത്‌സംഘടന ഏറ്റുപറയുമ്പോള്‍, ആ സംഘടന അംഗങ്ങളെ നയിക്കുന്നത് സമ്പത്തും അധികാരവും പദവിയുമുള്ള പരിഷ്‌കൃതജീവിതത്തിലേയ്ക്കെല്ലന്ന് വ്യക്തമാണ്. കേരളത്തെ സംബന്ധിച്ചെടുത്തോളം, ഭൂപരിഷ്‌കരണവും വ്യവസായവല്‍ക്കരണവും നടന്നിട്ടും, ദളിതരിലെ ഒരു ചെറു ന്യൂനപക്ഷം സാമ്പത്തികമായും സാമൂഹ്യമായും വികസിച്ചിട്ടുള്ളത് സംവരണത്തിലൂടെയാണെന്നുള്ളതാണ് നേര്‍ക്കാഴ്ച. ഇത്തരം ചരിത്രവസ്തുതകളെ നിഷേധിക്കുന്ന വാദഗതികള്‍ മുമ്പും ഉയര്‍ന്നുവന്നിട്ടുണ്ട്. വയനാട്ടില്‍ ‘കനവ്’ എന്ന സംഘടനയിലൂടെ ആദിവാസികുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം നിഷേധിച്ച കെ.ജെ ബേബി അവരെ പറമ്പു കിളയ്ക്കുന്നവരും കാപ്പിക്കുരു പറിക്കുന്നവരുമാക്കിമാറ്റിയെന്ന് ദളിതരില്‍ നിന്നും വ്യാപകമായി പ്രതിഷേധമുയര്‍ന്നു വന്നു. ഇതേപാതയിലൂടെ സഞ്ചരിക്കുന്ന സെലീന, ദളിതര്‍ പാടത്തും പറമ്പിലും പണിയെടുക്കുന്നവരായി മാത്രം നിലനില്ക്കണമെന്നാണോ ആഗ്രഹിക്കുന്നത്?
സംവരണത്തെക്കുറിച്ച് സെലീനയ്ക്കുള്ളത് തികഞ്ഞ അജ്ഞതയാണ്. 1936 ല്‍ പൂനാ കരാറിലൂടെ സംവരണം നിലവില്‍ വരുന്നത്, ഒരു സാമുദായിക രാഷ്ട്രീവകാശമായാണ്. അത് വ്യക്തികള്‍ക്കായിരുന്നില്ല. മറിച്ച് സമുദായത്തിനായിരുന്നു. ഈ സാമൂദായികാവകാശത്തിലൂടെ ആയിരക്കണക്കായ ജാതികളും ഗോത്രങ്ങളും പട്ടികജാതി-പട്ടികവര്‍ഗ്ഗം എന്ന നിലയില്‍ ഐക്യപ്പെടുകയായിരുന്നു. ഈഐക്യപ്പെടലിനെ കാണാത്ത സെലീന സംവരണം സമൂഹത്തെ ഭിന്നിപ്പിക്കുന്നതായ് തലതിരിച്ചുകാണുന്നു. സംവരണത്തിന്റെ മറ്റൊരു ലക്ഷ്യം, ദളിതരുടെ ഭരണനിര്‍വ്വഹണത്തിലെ പ്രാതിനിധ്യമായിരുന്നു. അതുകൊണ്ടാണ് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ദളിതര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഇത്തരം അവകാശങ്ങളെ കേവലം വ്യക്ത്യാധിഷ്ഠിതമായ തൊഴിലവസരമായി കാണുന്ന സെലീന, സംവരണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചവര്‍ മറ്റൊരു കുടുംബത്തന് കൈമാറണമെന്നാണ് പറയുന്നത്.

_________________________________________
അവസരങ്ങളുടെ മാനദണ്ഡം മെറിറ്റായിരിക്കണമെന്ന സംവരണവിരുദ്ധരുടെ വാദം ഒരു ദളിത്‌സംഘടന ഏറ്റുപറയുമ്പോള്‍, ആ സംഘടന അംഗങ്ങളെ നയിക്കുന്നത് സമ്പത്തും അധികാരവും പദവിയുമുള്ള പരിഷ്‌കൃതജീവിതത്തിലേയ്ക്കെല്ലന്ന് വ്യക്തമാണ്. കേരളത്തെ സംബന്ധിച്ചെടുത്തോളം, ഭൂപരിഷ്‌കരണവും വ്യവസായവല്‍ക്കരണവും നടന്നിട്ടും, ദളിതരിലെ ഒരു ചെറു ന്യൂനപക്ഷം സാമ്പത്തികമായും സാമൂഹ്യമായും വികസിച്ചിട്ടുള്ളത് സംവരണത്തിലൂടെയാണെന്നുള്ളതാണ് നേര്‍ക്കാഴ്ച. ഇത്തരം ചരിത്രവസ്തുതകളെ നിഷേധിക്കുന്ന വാദഗതികള്‍ മുമ്പും ഉയര്‍ന്നുവന്നിട്ടുണ്ട്. വയനാട്ടില്‍ ‘കനവ്’ എന്ന സംഘടനയിലൂടെ ആദിവാസികുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം നിഷേധിച്ച കെ.ജെ ബേബി അവരെ പറമ്പു കിളയ്ക്കുന്നവരും കാപ്പിക്കുരു പറിക്കുന്നവരുമാക്കിമാറ്റിയെന്ന് ദളിതരില്‍ നിന്നും വ്യാപകമായി പ്രതിഷേധമുയര്‍ന്നു വന്നു. ഇതേപാതയിലൂടെ സഞ്ചരിക്കുന്ന സെലീന, ദളിതര്‍ പാടത്തും പറമ്പിലും പണിയെടുക്കുന്നവരായി മാത്രം നിലനില്ക്കണമെന്നാണോ ആഗ്രഹിക്കുന്നത്? സംവരണത്തെക്കുറിച്ച് സെലീനയ്ക്കുള്ളത് തികഞ്ഞ അജ്ഞതയാണ്.
_________________________________________

ഇതെങ്ങിനെ സാധ്യമാകും? സംവരണത്തിലെ തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നത് സമുദായത്തെ പ്രതിനിധീകരിക്കുന്ന വ്യക്തികളിലൂടെയാണ്. ഈ മത്സരത്തില്‍ നിന്നും മുന്‍കാലങ്ങളില്‍ ഗുണഫലമനുഭവിച്ചവര്‍ മാറി നിന്നാല്‍, മത്സരാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്ന് മാത്രം. പക്ഷേ, യോഗ്യത പ്രശ്‌നമായവശേഷിക്കും. കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളിലെ ക്ലാസ്1 ക്ലാസ് 2 നിയമനങ്ങള്‍ ഇന്നും നികത്തപ്പെടാതിരിക്കുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്, മതിയായ യോഗ്യതയില്ലാത്തവരുടെ അഭാവമാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് ദളിത് സംഘടനകള്‍ സ്‌പെഷ്യല്‍ റിക്രൂട്ടമെന്റുകള്‍ നടത്തണമെന്നാവശ്യപ്പെടുന്നത്. കൂടാതെ സ്ത്രീ സംവരണം, ന്യൂനപക്ഷസംവരണം മുതലായവയും തൊഴില്‍ദാനപദ്ധതിയായിട്ടാണോ സെലീന മനസ്സിലാക്കുന്നത്.

  • സമൂഹമോ സമുദായമോ?

ഡി.എച്ച്.ആര്‍.എം. ന്റെ ബദല്‍ വിദ്യാഭ്യാസത്തിന്റേയും വിവാഹപരിഷ്‌കരണത്തിന്റെയും ലക്ഷ്യം ദളിതരെ ”സമൂഹ”മാക്കി മാറ്റുകയാണ്. സമൂഹത്തെക്കുറിച്ചുള്ള സെലീനയുടെ വ്യാഖ്യാനം ഇപ്രകാരമാണ്. ”ഉപജാതി വ്യത്യാസമില്ലാത്ത ബ്രാഹ്മണ മൂല്യങ്ങളില്‍ നിന്നും മുക്തി നേടിയ കൂട്ടായ്മയെയാണ് ഞങ്ങള്‍ സമൂഹം എന്ന് വിളിക്കുന്നത്.” ഈ ആഖ്യാനം ദളിതരുടെ നവോത്ഥാന അനുഭവങ്ങളുടേയും ഡോ.ബി.ആര്‍.അംബേദ്കറിന്റെ കാഴ്ചപ്പാടുകളുടെയും നിഷേധമെന്ന നിലയിലാണ് വായിച്ചെടുക്കേണ്ടത്. നവോത്ഥാന പൂര്‍വ്വകാലത്ത്, എല്ലാ ജാതീയവിഭാഗങ്ങളിലും നിലനിന്ന സാമൂഹ്യവിഭജനമായിരുന്നു ഉപജാതികള്‍. ഉദാഹരണായി പുലയര്‍ എന്ന ജാതിയെ പരിശോധിക്കുക. അവര്‍, പുല്ലുപുലയര്‍, ഓച്ചിറപുലയര്‍, കിഴക്കപുലയര്‍, വള്ളുവപുലയര്‍  എന്നിങ്ങനെ 13 ഓളം ഉപജാതികളെയാണുള്‍ക്കൊണ്ടിരുന്നത്. ഈ വിഭാഗങ്ങള്‍ക്ക് പരസ്പരം വിവാഹബന്ധത്തിലേര്‍പ്പെടാനോ, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ കഴിയുമായിരുന്നില്ല. നവോത്ഥാനകാലത്ത് നടന്ന സാമൂഹ്യപരിഷ്‌കരണങ്ങളിലൂടെയാണ് മുന്‍ചൊന്ന ഉപജാതി സമ്പ്രദായം ഇല്ലാതായി പുലയര്‍ ഒരു ഏകകമായത്. ഇതേയവസ്ഥ തന്നെയാണ് സാംബവര്‍, വേട്ടുവര്‍, സിദ്ധനര്‍ എന്നിവരുടെ കാര്യത്തിലുമുണ്ടായത്. ഇനി സമൂഹരൂപീകരണമോ സമുദായരൂപീകരണമോ സ്വീകാര്യമെന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. സമുദായത്തെക്കുറിച്ച് ഡോ.ബി.ആര്‍. അംബേദ്കര്‍ എഴുതുന്നു. ”കുടുംബത്തിന്റെ വികസിത രൂപമാണ് സമുദായം. സമുദായം സമൂഹത്തില്‍ നിന്നും ഭിന്നമാണ്. കുടുംബത്തില്‍ കാണുന്ന എല്ലാ നന്മകളും സമുദായത്തിലുണ്ട്. സമുദായത്തിനകത്ത് ബന്ധുത്വം കൊണ്ട് ബന്ധിക്കപ്പെട്ട ബന്ധുജനങ്ങള്‍ക്ക് യാതൊരുവിവേചനവുമില്ല. സമുദായത്തിലെ ഓരോരുത്തര്‍ക്കും തുല്യാവകാശമുണ്ടെന്ന് ബന്ധുത്വം അംഗീകരിക്കുന്നു”. സമുദായത്തില്‍ നിന്നും ഭിന്നമായി സമൂഹം വിഭാവനം ചെയ്യുന്നത് വ്യതിരിക്ത സാമൂഹ്യവിഭാഗങ്ങളുടെ ഭാഷയാലോ ദേശീയതയാലോ ഉള്ള ഏകോപനമാണ്. സമൂഹരൂപീകരണത്തിന് ഡി.എച്ച്.ആര്‍.എം. മുന്നോട്ടു വയ്ക്കുന്നത് നവോത്ഥാനകാലത്തുയര്‍ന്നുവന്ന മിശ്രവിവാഹത്തിന്റെ പാഠഭേദമായ ദളിത് ഉപജാതികള്‍ തമ്മിലുള്ള വിവാഹം അഥവാ ചേരലാണ്. ഇത്തരം നടപടികളെ സ്വത്തുടമാസങ്കല്‍പ്പത്തിലേയ്ക്ക് നയിക്കുന്നതിനെയാണ് എതിര്‍ക്കേണ്ടത്.
ഒരു ജനാധിപത്യസമൂഹം വിഭാവനം ചെയ്യുന്നത് വ്യക്ത്യാധിഷ്ഠിത സ്വത്തുടമസ്ഥതയും തുല്യാവസരങ്ങളുമാണ്. ഈ മൗലികലക്ഷ്യം കൈവെടിഞ്ഞ്, നഗരജീവിതം നിഷേധിച്ച് ദളിതരെ ഗ്രാമങ്ങളില്‍ തളച്ചിടുന്ന സ്വത്തുടമസ്ഥതാ സങ്കല്‍പ്പമാണ് ഡി.എച്ച്.ആര്‍.എം ന്റേത്. അതുകൊണ്ടാണ് വ്യക്തികളുടെ സ്വത്തുക്കള്‍ കൂട്ടിച്ചേര്‍ത്ത് കൂട്ടുടമസ്ഥത സ്ഥാപിക്കണമെന്ന് ഇവര്‍ വാദിക്കുന്നത്. സ്വകാര്യസ്വത്തുടമസ്ഥതയെ നിഷേധിക്കുന്ന ഈ പൊതുസ്വത്തിന്റെ അവകാശികള്‍, ഡി.എച്ച്,ആര്‍.എം. അംഗങ്ങളും അവരുടെ സന്തതികളുമായിരിക്കും. ഇത്തരം ഉട്ടോപ്യസൃഷ്ടിക്കുന്നത് ഏത് സ്ഥലത്തും കാലത്തുമാണെന്ന് പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ 26198 കോളനികളില്‍ ജീവിക്കുന്നവര്‍ മാത്രമല്ല, സമുദായമൊന്നാകെ ഭൂവുടമസ്ഥതയ്ക്കും പുത്തന്‍ സാമ്പത്തിക നയങ്ങളിലൂടെ രൂപം കൊള്ളുന്ന വിഭവ പങ്കാളിത്തത്തിനും വേണ്ടി പൊരുതുമ്പോഴാണ്, ദളിതരൊന്നാകെ ഒരുതുണ്ട് ഭൂമിയിലെ സംതൃപ്തിയനുഭവിക്കണമെന്ന് ഒരു സംഘടന വാദിക്കുന്നത്.

  • ദിശാബോധമില്ലാത്ത രാഷ്ട്രീയം

രാഷ്ട്രീയത്തെക്കുറിച്ചുള്ള സെലീനയുടെ വേറിട്ട കാഴ്ചപ്പാടുകളാണ് ഏറെ അടഞ്ഞത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളോ സാമൂഹ്യവിഭാഗങ്ങളോ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നത് ഭരണ നിര്‍വ്വഹണത്തിനോ ഭരണകൂടത്തിലെ പങ്കാളിത്തത്തിനോ വേണ്ടിയാണ്. ഈ സാമാന്യരീതി കൈയ്യൊഴിഞ്ഞ് ഡി.എച്ച്.ആര്‍.എം. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ‘അദൃശ്യതയെ’ ചെറുത്ത് ജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാനാണ്. വര്‍ക്കലയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ കൊലപാതകത്തെ തുടര്‍ന്നാണല്ലോ ഡി.എച്ച്.ആര്‍.എം. ദൃശ്യമായത്. അവിചാരിതമായി കിട്ടിയ ഈ ദൃശ്യതയെ കേരളാ കോണ്‍ഗ്രസിനും പി.സി. ജോര്‍ജ്ജിനുംവേണ്ടി വില്‍ക്കുന്നതായാണ് പിന്നീട് കണ്ടത്. കേരളത്തിലെ ദളിതരേയും ദളിത് ക്രൈസ്തവരേയും സംബന്ധിച്ചെടുത്തോളം കേരളാകോണ്‍ഗ്രസും പി.സി. ജോര്‍ജ്ജും ഏതുപക്ഷത്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്നും ക്രൈസ്തവരായി കണക്കാക്കപ്പെടുന്ന ദളിത് ക്രൈസ്തവര്‍ക്ക് ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനം പോലും നല്‍കാന്‍ ഇക്കൂട്ടര്‍ കൂട്ടാക്കിയിട്ടില്ല. ഇത്തരമൊരു സംഘടനയുടെ ലക്ഷണമൊത്ത നേതാവായാണ് പി.സി. ജോര്‍ജ്ജ് തിരിച്ചറിയപ്പെടുന്നത്.
തോട്ടമുടമകള്‍ക്കും ക്വാറിമാഫിയകള്‍ക്കുംവേണ്ടി നിരന്തരം വാദിച്ച് ഒരു ചെറുന്യൂനപക്ഷം ക്രൈസ്തവ മേധാവികളുടെ അപ്പോസ്തലനായിരിക്കുന്ന പി.സി. ജോര്‍ജ്ജിന്റെ വംശീയമേധാവിത്വമാണ് എ.കെ ബാലനെതിരായ ജാതീയവിദ്വേഷത്തിലൂടെ പ്രകടമായത്. ഈ നല്ല സമരിയക്കാരന്‍ ഡി.എച്ച്.ആര്‍.എം. ന് പ്രിയങ്കരനാകുന്നത് ദളിത് തീവ്രവാദികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കപ്പെട്ട നാളുകളില്‍ ഞങ്ങളെ അന്വേഷിച്ചു വന്ന പൊതുപ്രവര്‍ത്തനകനായതുകൊണ്ടാണത്രേ! വര്‍ക്കല കൊലപാതകത്തെ തുടര്‍ന്ന് തീവ്രവാദം ആരോപിക്കപ്പെട്ടത് ഡി.എച്ച്.ആര്‍.എം നെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തെയെന്നപോലെ ദളിത് സമുദായത്തെ ഒന്നടങ്കമാണ്. ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം ദളിത് ബുദ്ധിജീവികളും സംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തിയപ്പോള്‍ പി.സി.ജോര്‍ജ്ജ് നിശ്ശബ്ദനായിരുന്നു.

________________________________________
തോട്ടമുടമകള്‍ക്കും ക്വാറിമാഫിയകള്‍ക്കുംവേണ്ടി നിരന്തരം വാദിച്ച് ഒരു ചെറുന്യൂനപക്ഷം ക്രൈസ്തവ മേധാവികളുടെ അപ്പോസ്തലനായിരിക്കുന്ന പി.സി. ജോര്‍ജ്ജിന്റെ വംശീയമേധാവിത്വമാണ് എ.കെ ബാലനെതിരായ ജാതീയവിദ്വേഷത്തിലൂടെ പ്രകടമായത്. ഈ നല്ല സമരിയക്കാരന്‍ ഡി.എച്ച്.ആര്‍.എം. ന് പ്രിയങ്കരനാകുന്നത് ദളിത് തീവ്രവാദികള്‍ എന്ന് വിളിച്ച് ആക്ഷേപിക്കപ്പെട്ട നാളുകളില്‍ ഞങ്ങളെ അന്വേഷിച്ചു വന്ന പൊതുപ്രവര്‍ത്തനകനായതുകൊണ്ടാണത്രേ! വര്‍ക്കല കൊലപാതകത്തെ തുടര്‍ന്ന് തീവ്രവാദം ആരോപിക്കപ്പെട്ടത് ഡി.എച്ച്.ആര്‍.എം നെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തെയെന്നപോലെ ദളിത് സമുദായത്തെ ഒന്നടങ്കമാണ്. ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം ദളിത് ബുദ്ധിജീവികളും സംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തിയപ്പോള്‍ പി.സി.ജോര്‍ജ്ജ് നിശ്ശബ്ദനായിരുന്നു. അന്ന് നടന്ന പോലീസതിക്രമങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്നത് മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌ക്കറാണെന്ന കാര്യം സെലീന സൗകര്യപൂര്‍വ്വം മറക്കുകയാണ്.
________________________________________

അന്ന് നടന്ന പോലീസതിക്രമങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്നത് മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌ക്കറാണെന്ന കാര്യം സെലീന സൗകര്യപൂര്‍വ്വം മറക്കുകയാണ്.
ഇടത്-വലത് മുന്നണികളില്‍ നില്ക്കുമ്പോഴും പി.സി.ജോര്‍ജ്ജിനെ നയിക്കുന്നത് ഇടുങ്ങിയ കക്ഷിതാല്‍പ്പര്യങ്ങളാണ്. എല്‍.ഡി.എഫ് ഭരണകാലത്ത് നടന്ന ചെങ്ങറ സമരത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. അതേസമയം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അരിപ്പ ഭൂസമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. നെല്ലിയാമ്പതിയിലെ വനഭൂമി കൃഷിഭൂമിയാക്കുന്ന പി.സി. ജോര്‍ജ്ജ് ആട്ടപ്പാടിയില്‍ സുസ്‌ലോണ്‍ കമ്പനി തട്ടിയെടുത്ത ആദിവാസി ഭൂമി തിരിച്ചു നല്‍കണമെന്നാവശ്യപ്പെടുന്നില്ല. ഇതില്‍ നിന്നും വ്യക്തമാകുന്നത്, പി.സി. ജോര്‍ജ്ജിനും കെ.എം. മാണിക്കും തമ്പ്രാന്‍ചമഞ്ഞ് വിധേയരാക്കാവുന്ന അടിയാന്മാരാണ് ഡി.എച്ച്.ആര്‍.എം. എന്നാണ്. ഈ വിധേയത്വം പി.സി. ജോര്‍ജ്ജിനെ ദളിത് ബന്ധുവാക്കുമ്പോള്‍ ദുര്‍ബ്ബലപ്പെടുന്നത് കേരളാ കോണ്‍ഗ്രസ്സിന്റെ ദളിത് സംഘടനയാണ്. ഡി.എച്ച്.ആര്‍.എംനോട് പി.സി.ജോര്‍ജ്ജും കെ.എം. മാണിയും പുലര്‍ത്തുന്ന താല്‍പ്പര്യം എന്തുകൊണ്ട് ഇവര്‍ സ്വന്തം സംഘടനയോട് കാണിക്കുന്നില്ല? ഒരു കാല്‍ കേരളാ കോണ്‍ഗ്രസില്‍ വച്ചുകൊണ്ടുതന്നെ മറ്റേ കാല്‍ ഡി.എച്ച്.ആര്‍.എം. വച്ചിരിക്കുന്നത് ബി.എസ്.പി. യിലാണ്. അതുകൊണ്ടാണ് സെലീനയടക്കമുള്ള നേതാക്കന്മാര്‍ ആനചിഹ്നത്തില്‍ മത്സരിച്ചത്. രാഷ്ട്രീയമായ ഉള്‍ക്കാഴ്ചയോ സമുദായത്തിന്റെ പുരോഗതിയ്ക്കും വികാസത്തിനും ആവശ്യമായ പരിപാടികളോ ഇല്ലാത്ത ജാതിനേതാക്കന്മാരെപ്പോലെ സെലീനയെപ്പോലുള്ള ദളിത് നേതൃത്വങ്ങളും പുലര്‍ത്തുന്ന വഴുക്കന്‍ നിലപാടുകളാണ് പൊതുസമുദായത്തിനും മുഖ്യധാരാ രാഷ്ട്രീയത്തിനും ദളിതരെ അവഗണിക്കാന്‍ സാഹചര്യമുണ്ടാക്കുന്നത്.

  • ആനന്ദമോ മയക്കമോ

സെലീന മുന്നോട്ടുവയ്ക്കുന്ന ജീവിത വീക്ഷണമാണ് ഡി.എച്ച്.ആര്‍.എം. നെക്കുറിച്ചൊരു വ്യക്തമായ ചിത്രം വരച്ചുകാണിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍, ‘ജീവിതം എപ്പോഴും ആനന്ദമായിരിക്കണം’, ‘ഉത്സവമായിരിക്കണം’. ചൂഷണവും നിരക്ഷരതയും ദാരിദ്ര്യവും ചൂഴ്ന്നു നില്ക്കുന്ന സമുദായത്തില്‍ ആനന്ദത്തിന് അവസരമില്ലെന്ന പൊതുബോധമാണ് ഇവരെ ഇപ്രകാരം ചിന്തിപ്പക്കുന്നത്. ഒരുപക്ഷേ ദേവികയുടെ ഉപരിപ്ലവമായ ധാരണകളാവാം സെലീനയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. ആനന്ദവും അറിവും അനുഭവിക്കാന്‍ ശേഷിയില്ലാത്ത ”വസ്തുക്കളായി”ട്ടാണല്ലോ മുഖ്യധാര സവര്‍ണ്ണ ബുദ്ധിജീവികള്‍ പാര്‍ശ്വവല്‍കൃതരെ കാണുന്നത്. ആനന്ദത്തെപ്പറ്റിയുള്ള വിവക്ഷകള്‍ ദലിതരുടെ അവസ്ഥയ്ക്ക് അനുസരിച്ച് പറയാന്‍കഴിയാത്തത് സെലീനയിലൂടെ ദേവിക തന്നെയാണ് സംസാരിക്കുന്നതെന്നതിന് തെളിവാണ്.  എന്തായാലും അവകാശങ്ങളും, അവ കൈവരിക്കാനുതകുന്ന പഠനം, സംഘടനാ പ്രവര്‍ത്തനം, പ്രക്ഷോഭണം എന്നിവയെ പുറന്തള്ളിക്കൊണ്ട് കേവലമായി ആനന്ദത്തെക്കുറിച്ച് പറയുന്നത് സവര്‍ണവാദമാണ്. ഇത്തരം മതാത്മക ചിന്തകള്‍ ദളിതരെ പൊതു സമൂഹത്തില്‍ നിന്നും വെട്ടിമാറ്റി, അനുഷ്ഠാനങ്ങളിലും വ്യക്ത്യാധിഷ്ഠിത പാരസ്പര്യത്തിലും നിലനില്‍ക്കുന്ന കൂട്ടായ്മയാക്കി പരിവര്‍ത്തനപ്പെടുത്തുകയേ ചെയ്യുകയുള്ളൂ. മാത്രമോ, നവീനമായ ജീവിതത്തിന്റെ ഉപാധികളായ വസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധങ്ങള്‍ എന്നിവ അധികാരവാസനയുടെ ഉപകരണങ്ങളാണെന്ന വിലയിരുത്തലിലൂടെ സെലീനയുടെ പ്രസ്ഥാനത്തില്‍നിന്നും ബഹിഷ്‌കൃതരാണ് ഡോ. ബി.ആര്‍. അംബേദ്കറും, അയ്യങ്കാളിയും, പൊയ്കയിലപ്പച്ചനും കാന്‍ഷിരാമും. 1932 ല്‍ ബോംബെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തില്‍ അംബേദ്കര്‍ ഊന്നിപ്പറഞ്ഞത്, ദളിതരുടെ ആത്യന്തിക ലക്ഷ്യം രാഷ്ട്രീയാധികാരം കൈവരിക്കലാണെന്നാണ്. മറിച്ചാകാതിരുന്നതിനാലാണ് അയ്യങ്കാളിയും, ഒരുആദ്ധ്യാത്മിക പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത പൊയ്കയിലപ്പച്ചനും ശ്രീമൂലം പ്രജാസഭയില്‍ അംഗമായത്. വര്‍ത്തമാനകാലത്തെ രാഷ്ട്രീയമായ വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ടാണ് കാന്‍ഷിറാം ബി.എസ്.പി.യും, കല്ലറ സുകുമാരനും പോള്‍ ചറക്കരോടും ഐ.എല്‍.പി. യും രൂപീകരിച്ചത്. ഇതേ ധാരയില്‍ നില്‍ക്കാതെ സ്വന്തം കള്‍ട്ട്‌സംഘത്തിനുവേണ്ടി ജ്ഞാനകര്‍മ്മങ്ങളെ നിഷേധിക്കുന്നവര്‍ പിന്‍മടക്കാമാണ് നടത്തുന്നതെന്ന് ഓര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു.

Top