നീതി തേടുന്ന ജനത

പുതിയൊരു പ്രതിരോധപ്രസ്ഥാനം ഇപ്പോള്‍ പ്രസക്തമാണ്. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാക്കുപാലിക്കാന്‍ പൗരസമൂഹത്തിന്റെ ഇടപെടലുണ്ടാകണം. ആദിവാസികളുടെ മണ്ണും സംസ്‌കാരവും സംരക്ഷിക്കപ്പെടുക എന്നത് സമൂഹത്തിന്റെ മുഴുവന്‍ ആവശ്യമാണ്. നില്‍പ്പ് സത്യാഗ്രഹം ഒരു സാംസ്‌കാരിക ഇടപെടലാണ്. മണ്ണും പ്രകൃതിയും സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തില്‍ മുഴുവന്‍ മനുഷ്യരുടെയും സഹകരണമുണ്ടാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിന്റെ എല്ലാ തെരുവുകളിലും പ്രക്ഷോഭകാരികളായവര്‍ ജനങ്ങളും ഭരണകൂടങ്ങളുമായി സംവദിക്കാന്‍ മനുഷ്യച്ചങ്ങല തീര്‍ക്കട്ടെ.

വാക്കുപാലിക്കുന്നത് ജനാധിപത്യമര്യാദയാണ് എന്തുകൊണ്ട് നില്‍പ്പ് സമരം
_____________________
ആദിവാസി ഗോത്രമഹാസഭ
______________________
2001-ലെ കുടില്‍കെട്ടല്‍ സമരത്തിന്റെ പര്യവസാനത്തില്‍ ആദിവാസികള്‍ക്ക് ചില ഉറപ്പുകള്‍ നല്‍കിയതായി ഏവര്‍ക്കുമറിയാം. ~ഒരു ജനാധിപത്യ സമൂഹത്തില്‍ ഭരണാധികാരികള്‍ നല്‍കിയ ഉറപ്പുകള്‍, കരാറുകള്‍, ഉത്തരവുകള്‍, വിജ്ഞാപനങ്ങള്‍ എന്നിവ പാലിക്കാനുള്ളതാണ്. അത് പാലിക്കുന്നത് ജനാധിപത്യമര്യാദയാണ്. ഭരണം എല്ലാവര്‍ക്കും വേണ്ടിയാകണം. ആദിവാസികള്‍ ദുര്‍ബലരായതുകൊണ്ടു മാത്രം അവര്‍ക്കുവേണ്ടി സല്‍ഭരണം വേണ്ടെന്ന് കരുതുന്നത് സാമാന്യനീതിയ്ക്ക് നിരക്കുന്നതുമാത്രമല്ല, കുറ്റകരവുമാണ്. 2001-ലെ ആദിവാസി കരാറനുസരിച്ച് ചില വ്യവസ്ഥകളുണ്ടാക്കിയിരുന്നു. കേരളത്തിലെ മുഴുവന്‍ ഭൂരഹിതരെയും പുനരധിവസിപ്പിക്കും, പുനരധിവാസം ഒരു മിഷന്‍ മാതൃകയില്‍ നടപ്പാക്കും, ആദിവാസി ഭൂമി സംരക്ഷിക്കാന്‍ ഭരണഘടനയുടെ 5-ാം പട്ടികയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ മേഖല പ്രഖ്യാപിക്കും; ഭൂരഹിതരെ പുനരധിവസിപ്പിക്കാന്‍ വനഭൂമി പതിച്ചു നല്‍കും; പട്ടിണി മരണം തടയാന്‍ തൊഴിലും വരുമാനവും ഉറപ്പാക്കും; അന്യാധീനപ്പെട്ട ഭൂനിമയമവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധി മാനിക്കും; ഒരു ദൗത്യസംഘം (മിഷന്‍ മാതൃകയില്‍) നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയില്‍ ആധിവാസികളെ പങ്കാളികളാക്കും തുടങ്ങിയ വ്യവസ്ഥകള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പുനരധിവാസം അവസാനിപ്പിച്ച മട്ടാണ്; പുനരധിവാസത്തിന് വേണ്ടി ഏറ്റെടുത്ത ഏഷ്യയിലെ ബൃഹത് പദ്ധതിയായ ആറളം ഫാമില്‍ സ്വകാര്യ മുതലാളിമാരുടെ പൈനാപ്പിള്‍ കൃഷി വ്യാപിപ്പിച്ചിരിക്കയാണ്. ഭൂരഹിതരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വനഭൂമിയില്‍ (പൂക്കോട്ട് വനഭൂമിയില്‍) വനനിയമങ്ങള്‍ ലംഘിച്ച് വെറ്റിനറി യൂണിവേഴ്‌സിറ്റിയുടെ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നു; വംശഹത്യയെ നേരിടുന്ന അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയാകുന്നു; മുത്തങ്ങയിലെ ആദിവാസികള്‍ നീതിക്കുവേണ്ടി കോടതികള്‍ കയറുന്നു. കരാറിലെ കക്ഷിയായ ആദിവാസികള്‍ നില്‍പ്പുസമരവും ആവലാതികളുമായി ഭരണസിരാകേന്ദ്രങ്ങള്‍ക്കു മുന്നില്‍ കാത്തുനില്‍ക്കേണ്ടിവരുന്നു. 2014 ജൂലൈ 9 ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ച നില്‍പ്പ് സമരത്തിലൂടെ പൊതുസമൂഹമായി ഒരു സംവാദത്തിന് വേണ്ടിയാണ് ആദിവാസികള്‍ വീണ്ടും എത്തിയിരിക്കുന്നത്. അവഗണിക്കപ്പെടുന്ന നിരവധിപേര്‍ സെക്രട്ടറിയേറ്റ് പടിക്കലുണ്ട്. ഹൈടെക് സമരങ്ങള്‍ക്ക് അനുമതി നല്‍കുന്ന ഭരണാധികാരികള്‍ പാവപ്പെട്ടവരുടെ സമരങ്ങളെ ഒരു ക്രിമിനല്‍ കുറ്റമായാണ് കണ്ടുവരുന്നത്; മാര്‍ഗ്ഗസതടസ്സം സൃഷ്ടിക്കുന്നതിന്റെ പേരില്‍ തടയാറുമുണ്ട്. സഹനസമരപരമ്പരകളുടെ ചരിത്രത്തില്‍ ഇടംനേടിക്കൊണ്ട് നില്‍പ്പുസമരം സെക്രട്ടറിയേറ്റ് പടിക്കല്‍ സമരവേദി എന്ന ആവശ്യം കൂടി ഉന്നയിക്കുകയാണ്. പൊതുസമൂഹമായി സംവാദം നടത്താനുള്ള ഈ ചങ്ങലയില്‍ ആര്‍ക്കും കണ്ണിചേരാം. തെരുവുകളുടെ എല്ലാ കോണുകളിലും മനുഷ്യരും വ്യവസ്ഥകളുമായി സംവാദം ആഗ്രഹിക്കുന്നവര്‍ക്ക് കണ്ണിചേരാം. ദശകങ്ങളായി ആദിവാസികള്‍ തുടരുന്ന സഹനസമരത്തില്‍ പങ്കാളികളാകാം.

  • പ്രക്ഷോഭത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍

1. ആദിവാസി ഊര് ഭൂമി സംരക്ഷിക്കാന്‍ പട്ടികവര്‍ഗമേഖല പ്രഖ്യാപിക്കുക – പഞ്ചായത്ത്‌രാജ് വ്യവസ്ഥകള്‍ (പട്ടികമേഖലയിലേക്ക് വ്യാപിപ്പിക്കല്‍) നിയമം 1996 നടപ്പാക്കി ആദിവാസി ഗ്രാമസഭകള്‍ പ്രവര്‍ത്തനക്ഷമമാക്കുക.

ഭരണഘടനയുടെ 244-ാം വകുപ്പനുസരിച്ച് കേരളത്തിലെ ആദിവാസി മേഖലകള്‍ 5-ാം പട്ടികയില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ചെയ്തിട്ടില്ല. വടക്കുകിഴക്കന്‍ മേഖല ഒഴികെയുള്ള എല്ലാ ആദിവാസി മേഖലകളെയും 5-ാം പട്ടികയിലുള്‍പ്പെടുത്താന്‍ 1976 ല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 5-ാം പട്ടിക പ്രദേശങ്ങള്‍ക്ക് വേണ്ടിയുള്ള വ്യക്തമായ ഭരണരൂപം (ആദിവാസി ഗ്രാമസഭകള്‍) അംഗീകരിച്ചുകൊണ്ട് പഞ്ചായത്ത്‌രാജ് വ്യവസ്ഥകള്‍ പട്ടികവര്‍ഗമേഖലയിലേക്ക് വ്യാപിപ്പിക്കല്‍ നിയമം -Provisions of Panchayaths (Extension to the Scheduled Areas) Act, 1966 – പാര്‍ലമെന്റ് പാസാക്കിയിട്ടുമുണ്ട്. കൂടാതെ, പട്ടികവര്‍ഗ്ഗക്കാരും മറ്റ് വനവാസികളും (വനാവനാശം അംഗീകരിക്കല്‍) നിയമം, 2006 നിയമമനുസരിച്ച് ആദിവാസി ഊരുകളെ ഗ്രാമസഭകളാക്കി അംഗീകരിച്ചു കഴിഞ്ഞിട്ടുമുണ്ട്. കേരളത്തില്‍ ആദിവാസി മേഖലകള്‍ക്ക് പ്രത്യേക ഗ്രാമസഭാനിയമം ഇതുവരെ പാസാക്കാത്ത സാഹചര്യത്തില്‍ ആദിവാസി ഊരുകൂട്ടങ്ങള്‍ക്ക് ഗ്രാമസഭാ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുമുണ്ട്. ആദിവാസികളുടെ ഭൂമിയും സംസ്‌കാരവും സംരക്ഷിക്കാന്‍ ഭരണഘടനയുടെ 244-ാം വകുപ്പ് അംഗീകരിക്കാനും വ്യക്തമായ ഒരു നിയമനിര്‍മ്മാണം നടപ്പാക്കാനും സര്‍ക്കാര്‍ തയാറാകണം. 2001 – ല്‍ ആദിവാസികള്‍ക്ക് നല്‍കിയ ഉറപ്പില്‍ ഇത് അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍, അത് നടപ്പാക്കപ്പെട്ടിട്ടില്ല. അതിനാല്‍ സംഘടിതമായ കയ്യേറ്റം കേരളത്തില്‍ വ്യാപകമാണ്; കയ്യേറ്റസര്‍ക്കാര്‍ സംവിധാനങ്ങളേയും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.

  • 2. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുത്തു നല്‍കുക.

1999 ലെ ഭേദഗതി നിയമം ഭാഗീകമായി അംഗീകരിച്ചുകൊണ്ട് 2009 ല്‍ സുപ്രീംകോടതി വിധിയുണ്ടായി. എന്നാല്‍, അടിസ്ഥാന നിയമമോ, രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി അംഗീകരിച്ച ഭേദഗതി നിയമമോ നാളിതുവരെ നടപ്പാക്കിയില്ല.
വ്യക്തമായ ഭൂസംരക്ഷണ നിയമത്തിന്റെ അഭാവത്തില്‍ 2001 ലെ ആദിവാസി പുനരധിവാസ മിഷന്‍ (TRDM) പദ്ധതി അനുസരിച്ച് ഭൂമി പതിച്ചുനല്‍കിയ കുണ്ടള – മറയൂര്‍ – ചിന്നക്കനാല്‍ തുടങ്ങിയ മേഖലകളിലും, കാറ്റാടിപ്പാടത്തിനും ടൂറിസത്തിനുംവേണ്ടി അട്ടപ്പാടിയിലും വ്യാപകമായ ഭൂമി കൈയ്യേറ്റം നടക്കുന്നുണ്ട്. ഭൂമി കയ്യേറ്റം തടയാന്‍ ഭരണഘടനാ പരിരക്ഷയുള്ള നിയമം അനിവാര്യമാണ്. അതോടൊപ്പം അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്ത് കൊടുക്കാനുള്ള സര്‍ക്കാര്‍ നടപടി ഉണ്ടാകണം.

  • 3. ആദിവാസി പുനരധിവാസം ഒരു മിഷന്‍ മാതൃകയില്‍ നടപ്പാക്കുക; ആദിവാസി കരാര്‍ നടപ്പാക്കുക.

ആദിവാസി കരാര്‍ വ്യവസ്ഥകള്‍ താഴെപറയും വിധമാണ്.
(എ) ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമിയുടെ ലഭ്യതയനുസരിച്ച് 1 ഏക്കര്‍ മുതല്‍ 5 ഏക്കര്‍ വരെ ഭൂമി നല്‍കും. സുഗന്ധഗിരി പോലുള്ള പ്രോജക്ടുകള്‍ പിരിച്ചുവിട്ട് 5 ഏക്കര്‍ ഭൂമി നല്‍കും.
(ബി) കൃഷിയില്‍ നിന്നും വരുമാനമുണ്ടാകുന്നതുവരെ തൊഴിലും വരുമാനവും ഉറപ്പാക്കാനുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും.
(സി) അന്യാധീനപ്പെട്ട ഭൂമി കൈമാറ്റ – നിയന്ത്രണ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കല്‍ നിയമം (KST Act 1999) സുപ്രീംകോടതി വിധിക്കനുസരിച്ച് നടപ്പാക്കും.
(ഡി) ആദിവാസികളുടെ കൈവശം ഇപ്പോഴുള്ള ഭൂമിയും, പുതുതായി പതിച്ചുകൊടുക്കുന്ന ഭൂപ്രദേശങ്ങളും പട്ടികവര്‍ഗമേഖലയായി പ്രഖ്യാപിക്കുകയും, ഭൂമി സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുകയും ചെയ്യും.
(ഇ) പുനരധിവാസം ഒരു മിഷന്‍ മാതൃകയില്‍ നടപ്പാക്കും; മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.
(എഫ്) പദ്ധതിയില്‍ ആദിവാസികളുടെ പങ്കാളിത്തം ഉറപ്പാക്കും.
(ജി) ഭൂരഹിതരുടെ ആധിക്യം പരിഗണിച്ച്, കേന്ദ്രസര്‍ക്കാര്‍/സൂപ്രീം കോടതി അനുമതിയോടെ നിക്ഷിപ്ത വനഭൂമി പതിച്ചുനല്‍കും.
കേരളത്തിലെ പ്ലാനിംഗിന്റെ ഭാഗമായി (പട്ടികവര്‍ഗ ഉപപദ്ധതി) നിരവധി സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങി. ഏതാണ്ട് രണ്ട് വര്‍ഷത്തോളം പദ്ധതി ഫലപ്രദമായി നീങ്ങിയെങ്കിലും, 2006 ന് ശേഷം മന്ദഗതിയിലായി. ബഡ്ജറ്റില്‍ ശരാശരി 20 കോടി രൂപയോളം വകയിരുത്തുന്നുണ്ടെങ്കിലും, പുനരധിവാസ പദ്ധതി ഇപ്പോള്‍ മരവിപ്പിച്ച മട്ടിലാണ്.

  • പുനരധിവാസപദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി

(എ) 2004 ന് ശേഷം പുനരധിവാസത്തിനുവേണ്ടി ഭൂമി ഏറ്റെടുത്തില്ല. ഇതുവരെ 6777 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. 52,000 ഭൂരഹിത കുടുംബങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരുന്നത്.
(ബി) മുത്തങ്ങ സംഭവത്തിനുശേഷം, കേന്ദ്രസര്‍ക്കാരിനോടവശ്യപ്പെട്ട വനഭൂമി പതിച്ചുനല്‍കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടും വനഭൂമി പതിച്ചുനല്‍കുന്നില്ല. 30,000 ഏക്കര്‍ വനഭൂമിയാണ് ആവശ്യപ്പെട്ടത്. വ്യവസ്ഥകളോടെ 19,600 ഏക്കറിന് ആദ്യഘട്ടമെന്ന നിലയില്‍ അനുമതി നല്‍കി. സര്‍ക്കാരും – സുപ്രീംകോടതിയും അനുമതി നല്‍കിയതെങ്കിലും നിയമവിരുദ്ധമായി മറ്റ് ആവശ്യങ്ങള്‍ക്ക് വകമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള വനഭൂമിയിലാണ് വനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍ വെറ്റിനറി യൂണിവേഴ്‌സിറ്റി പണിയുന്നത്.
(സി) ട്രൈബല്‍ റീസെറ്റില്‍മെന്റ് മിഷന് (TRDM) ഒരു ഉന്നതാധികാരസമിതിയും, ജില്ലാ കളക്ടര്‍ അധ്യക്ഷനായി ജില്ലാ പുനരധിവാസ സമിതിയുമുണ്ട്. സംസ്ഥാനതലത്തില്‍ ഒരു മിഷന്‍ ചീഫ് തസ്തികയുമുണ്ട്. എന്നാല്‍ TRDM ന് ഒരു സംസ്ഥാന ഓഫീസ് നിലവിലുണ്ടെങ്കിലും മിഷന്‍ ചീഫ് എന്ന നിലയില്‍ ഒരു ഉദ്യോഗസ്ഥനില്ല. സംസ്ഥാന മിഷന്‍ ഓഫീസില്‍ മേല്‍നോട്ടം വഹിക്കുന്നത് ജില്ലാ ട്രൈബല്‍ ഓഫീസര്‍ ഗ്രേഡിലുള്ള ഉദ്യോഗസ്ഥന്‍ മാത്രമാണ്. പുനരധിവാസ മിഷന് ഒരു മാസ്റ്റര്‍ പ്ലാന്‍ നിലവിലില്ല.
(ഡി) വനഭൂമി വിട്ടുകിട്ടിയാല്‍ പുനരധിവാസം നടത്തേണ്ടത് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തസ്തികയിലുള്ള ഒരു റീസെറ്റില്‍മെന്റ് കമ്മീഷണറാണ്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടും ലഭ്യമായ വനഭൂമി പതിച്ചുനല്‍കാന്‍ നടപടി ഉണ്ടായിട്ടില്ല.
(ഇ) ജില്ലാ മിഷനുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പരാതികള്‍ നല്‍കിയാല്‍ പരിഗണിക്കാറില്ല. ജീവിക്കാന്‍ നിര്‍വാഹമില്ലാത്ത ആറളം ആദിവാസികള്‍ 46 ദിവസക്കാലം പരാതിയുമായി ജില്ലാ പുനരധിവാസി മിഷന്‍ ചെയര്‍മാനായ കളക്ടറെ കാണാന്‍ ശ്രമിച്ചിട്ടും പരാതികേള്‍ക്കാന്‍ തയ്യാറായില്ല.
(എഫ്) ആറളം പോലുള്ള (7500 ഏക്കര്‍ ഭൂമി വിലയ്ക്കുവാങ്ങി നടപ്പാക്കിയ ഏഷ്യയിലെ ബൃഹത് പദ്ധതി) മേഖലയില്‍ പോലും ഒരു മാസ്റ്റര്‍ പ്ലാനില്ല; ഉദ്യോഗസ്ഥരില്ല. 2600 കുടുംബങ്ങളെ പുനരധിവസിപ്പിച്ച ഭൂമിയില്‍ കുടിവെള്ളം, ചികിത്സാ സൗകര്യം, വാസയോഗ്യമായ വീടുകള്‍, തൊഴില്‍, കാര്‍ഷിക സഹായം, വന്യജീവികളില്‍ നിന്നുള്ള സംരക്ഷണം എന്നിവയില്ല.
(ജി) ആറളം ഫാമിലെ പകുതി ഭൂമി (3200 ഏക്കറോളം) ആദിവാസികളുടെ ക്ഷേമത്തിനായി തൊഴില്‍, കാര്‍ഷികവൃത്തി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പൊതുമേഖലാ കമ്പനിയായി നിലനിര്‍ത്തും എന്ന് തീരുമാനിച്ചിരുന്നു. ഇപ്പോള്‍ അതൊരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറ്റിയിരിക്കുകയാണ്. 1500 ഏക്കറോളം ഭൂമിയില്‍ നിയമവിരുദ്ധമായ പാട്ടവും കയ്യേറ്റവുമായി സ്വകാര്യ വ്യക്തികള്‍ വിഷമയമായ ഹോര്‍മോണുകളും രാസകീടനാശിനികളും ഉപയോഗിക്കുന്ന പൈനാപ്പിള്‍ കൃഷിചെയ്യുന്നു. പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള കമ്പനി പ്രതിവര്‍ഷം 5 കോടി നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. വന്യജീവികളായ കാട്ടാനകളെയും, ജനിതകരോഗങ്ങളെയും വിളിച്ചുവരുത്തുന്ന പൈനാപ്പിള്‍ കൃഷി അപകടകരമാണെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടും, സ്വകാര്യ മുതലാളിമാര്‍ക്കുവേണ്ടി പൈനാപ്പിള്‍ കൃഷി തുടരുകയാണ്. ബന്ധപ്പെട്ട വകുപ്പുമന്ത്രി വസ്തുതാപരമായ വിവരങ്ങള്‍ മറച്ചുവെച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്.
(എച്ച്) ആദിവാസി ഭൂമി സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍, ഭൂമി കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു.
(ഐ) വയനാട് ജില്ലയിലെ ഭൂരഹിതരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഭൂമി വിലയ്ക്ക് വാങ്ങി നല്‍കുന്നതിന് 50 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയിരുന്നു. പ്രസ്തുത പദ്ധതി റദ്ദാക്കി, മറ്റ് ജില്ലകള്‍ക്കുകൂടി ബാധകമാക്കി, 25 സെന്റ് ഭൂമിവരെ വാങ്ങാന്‍ 10 ലക്ഷം രൂപ നല്‍കുന്ന പദ്ധതിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് ബ്രോക്കര്‍മാര്‍ക്ക് കൊള്ള നടത്താനുള്ള പദ്ധതിയായി മാറി.
(ജെ) ശിശുമരണം തുടരുന്ന അട്ടപ്പാടിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ വിട്ടുനല്‍കിയ വനഭൂമിയിലേറെയും. എന്നാല്‍, ശിശുമരണം തുടര്‍ക്കഥയായിട്ടും, അട്ടപ്പാടി ആദിവാസികള്‍ക്ക് ഭൂമി നല്‍കാനും, കാര്‍ഷിക വികസനത്തിനും യാതൊരുവിധ പദ്ധതിയുമില്ല.
(കെ) ആദിവാസി പുനരധിവാസ പദ്ധതിയില്‍, ആദിവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും, പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭങ്ങള്‍ നടത്തേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു.

  • 4. വനാവകാശനിയമം ഉറപ്പാക്കുക.

2006 ല്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വനാവകാശനിയമം ദേശീയ തലത്തില്‍ ആദിവാസികള്‍ നേടിയ ഒരു വിജയമാണ്. വനം വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന സുപ്രീംകോടതി നിരീക്ഷണത്തോടെ വനവാസികള്‍ ഇന്ത്യയിലെമ്പാടും കുടിയിറക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ആദിവാസി സംഘടനകളെ യോജിപ്പിച്ചുകൊണ്ട് ‘Campaign Committee for Survival & Dignity”’തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംഘടിത നീക്കമാണ് സുപ്രീംകോടതി വിധിയെ മറികടക്കാന്‍ കഴിയുന്ന വനാവകാശ നിയമം നടപ്പാക്കുന്നതിന് പശ്ചാത്തലമൊരുക്കിയത്. Scheduled Tribes & Other Forest Dwellers (Rights Recognition) Act 2006 നിലവില്‍ വന്നതോടെ ഇന്ത്യയിലെമ്പാടും ആദിവാസികളുടെ വനാവകാശം അംഗീകരിക്കപ്പെടുകയും, വനസംരക്ഷണത്തില്‍ ആദിവാസികളുടെ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കപ്പെടുകയും ചെയ്തു. ആദിവാസികളുടെ ഗ്രാമസഭകളുടെ പങ്കും നിര്‍വചിക്കപ്പെട്ടു. എന്നാല്‍, കേരളത്തെ സംബന്ധിച്ചിടത്തോളം ആദിവാസികളുടെ വനാവകാശനിയമത്തെ കൈവശഭൂമിക്ക് പട്ടയം നല്‍കുന്ന നടപടിയായി ചുരുക്കിയിരിക്കുകയാണ്. Community Forest Rights  എന്ന സമീപനം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. മാത്രവുമല്ല, ആദിവാസികളുടെ വനാവകാശം അംഗീകരിക്കുന്നതിനുപകരം ‘സ്വയം സന്നദ്ധ കുടിയിറക്കലി’ന്റെ പേരില്‍ ആദിവാസികളെ ആവാസവ്യവസ്ഥയില്‍ നിന്നും മാറ്റി പാര്‍പ്പിക്കാനുള്ള നടപടിയും നടന്നുകൊണ്ടിരിക്കുന്നു.

  • 5. അട്ടപ്പാടിയിലെ ആദിവാസികളെ രക്ഷിക്കുക

ശിശുമരണവും പട്ടിണിമരണവും തടയാന്‍ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുക. സ്വയംഭരണ മേഖല പ്രഖ്യാപിക്കുക.
അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ ജനസംഖ്യാ സ്വാതന്ത്ര്യാനന്തര കാലത്തിനുശേഷം 1/3 ആയികുറഞ്ഞു. ഇപ്പോഴും തുടരുന്ന ശിശുമരണം അപകടകരമായ സൂചനയാണ്. പാരമ്പര്യ കാര്‍ഷിക രീതിയുടെ തകര്‍ച്ച; കാര്‍ഷിക വികസനത്തിന് സര്‍ക്കാര്‍ സഹായം നല്‍കാതിരിക്കല്‍; ഭൂമിസംരക്ഷിക്കാനുള്ള നിയമത്തിന്റെ അഭാവം; ആദിവാസികള്‍ക്കെതിരെ തുടരുന്ന അതിക്രമം തടയുന്നതിനുള്ള നിയമപാലകരുടെ താത്പര്യമില്ലായ്മ; സര്‍ക്കാര്‍ഫണ്ട് ചോര്‍ത്തിയെടുക്കുന്ന സംവിധാനങ്ങള്‍ എന്നിവയെല്ലാം അട്ടപ്പാടിയിലെ ആദിവാസികളുടെ വംശഹത്യയ്ക്ക് കാരണങ്ങളാണ്. അട്ടപ്പാടിയിലെ ശിശുമരണം തടയാന്‍ കാര്‍ഷിക വികസനത്തില്‍ ഊന്നല്‍ നല്‍കുന്ന സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കപ്പെടണം. ശിശുമരണത്തിന്റെ പേരില്‍ വിവിധ ഏജന്‍സികള്‍ ഫണ്ട് തട്ടിയെടുക്കുന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കണം.

  • 6. ആറളം സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക; കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വനഭൂമി പതിച്ചു നല്‍കുക.

ആറളം ഫാമിലെ ആദിവാസി ഭൂമി പൂര്‍ണമായും കണ്ണൂര്‍ – വയനാട് – കാസര്‍ഗോഡ് ജില്ലകളിലെ ആദിവാസികള്‍ക്ക് പതിച്ചുനല്‍കണം. ആദിവാസി ക്ഷേമത്തിന്റെ പേരില്‍ നടത്തുന്ന വിഭവക്കൊള്ള അവസാനിപ്പിക്കാന്‍ ആറളം ഫാമിംഗ് കോര്‍പ്പറേഷന്‍ പിരിച്ചുവിടുക മാത്രമാണ് പോംവഴി.
കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 19,6000 – ഏക്കര്‍ വനഭൂമി പതിച്ചുനല്‍കാന്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുള്ളതാണ്. ഭൂമി പതിച്ചുനല്‍കി പുനരധിവാസം തുടരണം.

  • 7. മുത്തങ്ങയിലെ ആദിവാസികളോട് നീതിപുലര്‍ത്തുക

കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവമാണ് മുത്തങ്ങ സംഭവം. കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിച്ചില്ലെന്ന് മാത്രമല്ല, കേരള ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും വിധിയും നിര്‍ദ്ദേശവുമുണ്ടായിട്ടും കുടിയിറക്കപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കാനോ, പുനരധിവസിപ്പിക്കാനോ അധികാരികള്‍ തയ്യാറായിട്ടില്ല.

  • 8. ദുര്‍ബല വിഭാഗങ്ങളുടെ പ്രശ്‌നപരിഹാരത്തിന് പ്രത്യേക പാക്കേജുകള്‍ ഉണ്ടാക്കുക; വേടര്‍ തുടങ്ങിയ പ്രാക്തനവിഭാഗങ്ങള്‍ക്ക് ആദിവാസി പദവി നല്‍കുക.

വികാസത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളവരാണ് കേരളത്തിലെ ആദിവാസികള്‍. ഇപ്പോഴും ബഹുദൂരം പിന്നില്‍ത്തന്നെ നില്‍ക്കുന്ന ചില ആദിവാസി വിഭാഗങ്ങളുമുണ്ട്. പണിയര്‍, അടിയര്‍ തുടങ്ങിയവരും വനവാസികളായ മുതുവാന്‍, മന്നാന്‍, മലമ്പണ്ടാരം തുടങ്ങിയവരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. പ്രസ്തുത വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പുനരധിവസിപ്പിക്കേണ്ടതാണ്. പ്രാക്തനഗോത്ര വര്‍ഗ പാക്കേജുകളും പുനരധിവാസ പദ്ധതിയുടെ ഭാഗമാക്കണം. അതോടൊപ്പം, ആദിവാസികളായിട്ടും വേടര്‍ തുടങ്ങിയ ഗോത്രവര്‍ഗങ്ങള്‍ക്ക് ഇപ്പോഴും പട്ടികവര്‍ഗ പദവിയില്ല.

  • 9. മാവോയിസ്റ്റ് ഭീഷണിയുടെ പേരിലുള്ള പോലീസ് രാജ് അവസാനിപ്പിക്കുക; ആദിവാസി ക്ഷേമപ്രവര്‍ത്തനം ശക്തിപ്പെടുത്തുക.

വാക്കുപാലിക്കുകയും, ഭരണഘടനാബാധ്യത നിറവേറ്റുകയും ചെയ്യേണ്ട സര്‍ക്കാര്‍ ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനത്തില്‍ നിന്നും പിന്‍തിരിയുകയാണ്. പട്ടികവര്‍ഗ ക്ഷേമത്തിന് ഒരു വനിതാ മന്ത്രിയെ നല്‍കി എന്നു മേനി നടിക്കുന്ന സര്‍ക്കാര്‍ മന്ത്രി ജയലക്ഷ്മിയുടെ വകുപ്പ് അപ്രസക്തമാക്കുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്തുന്നു. പകരം പോലീസ് സംവിധാനമാണ് ആദിവാസി ക്ഷേമവകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന മിഥ്യാധാരണ സൃഷ്ടിക്കുന്നു. സര്‍ക്കാരിന്റെ ഈ നിലപാട് ദൂരവ്യാപകമായ വിപത്ത് വിളിച്ചുവരുത്തുന്നതാണ്. വനമേഖലയിലെ പോലീസ് രാജ് ആദിവാസി – വനമേഖലയിലെ മാഫിയാവല്‍ക്കരണത്തെ ശക്തിപ്പെടുത്തും. യഥാര്‍ത്ഥ വനസംരക്ഷകരായ ആദിവാസികളെ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ച് നിശബ്ദരും നിഷ്‌ക്രിയരുമാക്കും. പോലീസ് രാജ് തുടര്‍ന്നാല്‍ ജനിച്ച മണ്ണില്‍ അഭയാര്‍ത്ഥികളാകാന്‍ അധികനാള്‍ വേണ്ടിവരില്ല. ഭയാനകമായ ഒരു സ്ഥിതിവിശേഷമാണ് ആദിവാസികളെ തുറിച്ചുനോക്കുന്നത്.
പുതിയൊരു പ്രതിരോധപ്രസ്ഥാനം ഇപ്പോള്‍ പ്രസക്തമാണ്. ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാക്കുപാലിക്കാന്‍ പൗരസമൂഹത്തിന്റെ ഇടപെടലുണ്ടാകണം. ആദിവാസികളുടെ മണ്ണും സംസ്‌കാരവും സംരക്ഷിക്കപ്പെടുക എന്നത് സമൂഹത്തിന്റെ മുഴുവന്‍ ആവശ്യമാണ്. നില്‍പ്പ് സത്യാഗ്രഹം ഒരു സാംസ്‌കാരിക ഇടപെടലാണ്. മണ്ണും പ്രകൃതിയും സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തില്‍ മുഴുവന്‍ മനുഷ്യരുടെയും സഹകരണമുണ്ടാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിന്റെ എല്ലാ തെരുവുകളിലും പ്രക്ഷോഭകാരികളായവര്‍ ജനങ്ങളും ഭരണകൂടങ്ങളുമായി സംവദിക്കാന്‍ മനുഷ്യച്ചങ്ങല തീര്‍ക്കട്ടെ.

Top