അപരത്വങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നത് രാജ്യദ്രോഹമാണോ?

ഇവിടെയാണ് പ്രതീകങ്ങള്‍ അത് ദേശീയ ഗാനമായാലും ദേശീയചിഹ്നമായാലും ആരുടേത് എന്ന പ്രശ്‌നംവരുന്നത്? ഒരു ജിയോപൊളിറ്റിക്കല്‍ എന്റിറ്റിക്ക് നിലനില്‍ക്കാന്‍ പ്രതീകങ്ങള്‍ ആവശ്യമില്ല. എന്നാല്‍ ദേശ-രാഷ്ട്രം എന്ന ഭരണകൂടരൂപത്തിനും അതിന്റെ ഉല്പന്നമായ ദേശീയതയ്ക്കും പ്രതീകങ്ങളില്ലാതെ നിലനില്പില്ല. ദേശരാഷ്ട്രം എന്ന ഭരണകൂടരൂപം ഒരുവിധത്തില്‍പ്പറഞ്ഞാല്‍ ജ്ഞാനോദയമെന്നുവിളിക്കുന്ന വൈജ്ഞാനികവ്യവഹാരത്തിന്റെ കൂടി സൃഷ്ടിയാണ്.

ദേശീയഗാനത്തെ അപമാനിച്ചു എന്നുപറഞ്ഞു സാല്‍മാന്‍ അറസ്റ്റ്‌ചെയ്യപ്പെട്ടു. രണ്ടുമൂന്നുദിവസം കഴിഞ്ഞാണ് എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനായ മാധ്യമപ്രവര്‍ത്തകന്‍ കെ.പി.സേതുനാഥുമായി ഫോണില്‍ വിഷയം സംസാരിച്ചത്. തനിക്ക് അടുത്ത്പരിചയമുള്ള ഒരാളായിരുന്നു സാല്‍മാന്‍ എന്നും അരാജകവാദിയായിരുന്ന അവനു അതിരുകളില്‍ വിശ്വാസമുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
എന്റെ ഫേസ്ബുക്കില്‍ സുഹൃത്തായിരുന്ന സാല്‍മാന്‍ അതിനുമുന്‍പ് എനിക്ക് പരിചയമുണ്ടായിരുന്നത് ചില സുഹൃത്തുക്കളുടെ വാളില്‍നടന്ന ചര്‍ച്ചകളിലൂടെ മാത്രമായിരുന്നു.
അതിനുശേഷമാണ് ഒരു ഫേസ്ബുക്ക് സുഹൃത്ത് ഷെയര്‍ചെയ്ത ദേശീയതയെക്കുറിച്ചുള്ള സാല്‍മാന്റെ സങ്കല്‍പ്പം വായിക്കുന്നത്. ഒരു ചര്‍ച്ചയ്ക്ക് ഇടയില്‍ സാല്‍മാന്റെ കമന്റായിരുന്നു അത്. അതില്‍ ഇങ്ങനെ പറയുന്നു. ‘Nation State’ അതിരടക്കം ഉള്ളതാണ്. അതുകൊണ്ടുതന്നെ Otherness അരികുവല്കരിക്കപ്പെടുകയോ, അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യപ്പെടും എന്നാണ് എന്റെ അഭിപ്രായം.”
അതിനുശേഷം ഞാന്‍ സാല്‍മാന്റെ പ്രൊഫൈയിലേക്ക് പോയി. അവിടെ ദേശാഭിമാന പ്രചോദിതരായവരാണ് തെറി വിളിച്ചിരിക്കുന്നത്. കാരണം സാല്‍മാന്‍ മുസ്ലീം ഐഡന്റിറ്റിയെയാണ്. അരാജകവാദിയും നിരീശ്വരവാദിയും എന്ന് സ്വയം പ്രൊഫൈലില്‍ പരിചയപ്പെടുത്തുന്ന ഒരാളെ മുസ്ലീംമാത്രമായി മനസ്സിലാക്കാന്‍ കഴിയുന്നത് എന്തുകൊണ്ട്? അത് അവരുടെ ദേശീയവാദം ഹൈന്ദവപുനരുത്ഥാനവാദവുമായി കെട്ടുപിണഞ്ഞുകിടക്കുന്നത്‌കൊണ്ടുതന്നെയല്ലേ?
ദേശീയതയെക്കുറിച്ചുള്ള സങ്കല്പത്തെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ പറയുന്നത് തന്നെയാണ് അപരത്വങ്ങളോട് (otherness) ഇവരു പങ്കുവെക്കുന്നത്.

_____________________________
മുസ്ലീങ്ങളും ക്രിസ്ത്യാനികളും തങ്ങളുടെ ഇന്നത്തെ വിദേശീയ മനോഭാവം ഉപേക്ഷിച്ചു നമ്മുടെ പൊതുരാഷ്ട്രീയ ജീവിതത്തില്‍ അലിഞ്ഞുചേരണം – അതുകൊണ്ട്തന്നെ സാല്‍മാന്റെ രാഷ്ട്രീയ വിശ്വാസം എന്തുതന്നെയായാലും അവന്റെ പേര് സാല്‍മാന്‍ എന്ന് ആയിരിക്കുന്ന കാലത്തോളം ഇവരെ സംബന്ധിച്ച് സാല്‍മാന്‍ വായിക്കപ്പെടുക ഒരു മുസ്ലീമായി മാത്രമായിരിക്കും. 
_____________________________ 

ഗോള്‍വാള്‍ക്കര്‍ പറയുന്നു. ”വളര്‍ത്തിക്കൊണ്ട് വന്ന ഈ നാടിനോട് കൃതജ്ഞത ഉള്ളവരാണോ അവര്‍? തങ്ങള്‍ ഈ നാടിന്റെയും അതിന്റെ പാരമ്പര്യത്തിന്റെയും സന്താനങ്ങള്‍ ആണെന്നും അതിനെ സേവിക്കുവാന്‍ അവസരം ലഭിക്കുന്നത് മഹാഭാഗ്യമാണെന്നും അവര്‍ക്ക് തോന്നുന്നുണ്ടോ? ഈ മാതൃഭൂമിയെ സേവിക്കുന്നത് തങ്ങളുടെ കടമയാണെന്ന് അവര്‍ കരുതുന്നുണ്ടോ? ഇല്ല! മതവിശ്വാസത്തില്‍ മാറ്റംവരുത്തുന്നതിനോടൊപ്പം രാഷ്ട്രത്തോടുള്ള ഭക്തിഭാവവും വേരറ്റുപോകുന്നു. അവിടെയും അവസാനിക്കുന്നില്ല. നാടിന്റെ ശത്രുക്കളോട് താദമ്യം പ്രാപിക്കുന്ന ഒരു വികാരം അവര്‍ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നു. തങ്ങളുടെ സ്ഥലമായി വല്ല വിദേശരാജ്യത്തെയും അവര്‍ കാണുന്നു. അതിനാല്‍ നാം പറയുന്നത് ഇവിടത്തെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും തങ്ങളുടെ ഇന്നത്തെ വിദേശീയ മനോഭാവം ഉപേക്ഷിച്ചു നമ്മുടെ പൊതുരാഷ്ട്രീയ ജീവിതത്തില്‍ അലിഞ്ഞുചേരണമെന്ന് മാത്രമാണ്.”1
അതുകൊണ്ട്തന്നെ സാല്‍മാന്റെ രാഷ്ട്രീയ വിശ്വാസം എന്തുതന്നെയായാലും അവന്റെ പേര് സാല്‍മാന്‍ എന്ന് ആയിരിക്കുന്ന കാലത്തോളം ഇവരെ സംബന്ധിച്ച് സാല്‍മാന്‍ വായിക്കപ്പെടുക ഒരു മുസ്ലീമായി മാത്രമായിരിക്കും.
ഇനി നാം പരിശോധിക്കേണ്ടത് സാല്‍മാന്റെ വിമര്‍ശനം എന്തായിരുന്നു എന്നതാണ് അത് രാജ്യം എന്ന ജിയോപൊളിറ്റിക്കല്‍ ഐഡന്റിറ്റിയെക്കുറിച്ചല്ല, ദേശ-രാഷ്ട്രം എന്ന ഭരണകൂടരൂപത്തെക്കുറിച്ചാണ്. ദേശ- രാഷ്ട്രം എന്നത് ഭരണകൂടം തന്നെയാണ് എന്ന് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് വളരെ ബോധപൂര്‍വ്വമായ ഒരു ശ്രമത്തിന്റെ ഭാഗമാണ്. അതിനുപിന്നിലെ രാഷ്ട്രീയ ലക്ഷ്യം വളരെ സ്പഷ്ടമാണ്. ഭരണകൂടത്തിനു എതിരായ ഏതുനീക്കത്തെയും രാജ്യദ്രോഹമായി വായിച്ചെടുക്കാന്‍ ഇത്തരം താദാത്മ്യങ്ങള്‍കൊണ്ട് സാധിക്കും എന്നത് തന്നെയാണ് അതിനുകാരണം.

_______________________________
ഇവിടെയാണ് പ്രതീകങ്ങള്‍ അത് ദേശീയ ഗാനമായാലും ദേശീയചിഹ്നമായാലും ആരുടേത് എന്ന പ്രശ്‌നംവരുന്നത്? ഒരു ജിയോപൊളിറ്റിക്കല്‍ എന്റിറ്റിക്ക് നിലനില്‍ക്കാന്‍ പ്രതീകങ്ങള്‍ ആവശ്യമില്ല. എന്നാല്‍ ദേശ-രാഷ്ട്രം എന്ന ഭരണകൂടരൂപത്തിനും അതിന്റെ ഉല്പന്നമായ ദേശീയതയ്ക്കും പ്രതീകങ്ങളില്ലാതെ നിലനില്പില്ല. ദേശരാഷ്ട്രം എന്ന ഭരണകൂടരൂപം ഒരുവിധത്തില്‍പ്പറഞ്ഞാല്‍ ജ്ഞാനോദയമെന്നുവിളിക്കുന്ന വൈജ്ഞാനികവ്യവഹാരത്തിന്റെ കൂടി സൃഷ്ടിയാണ്.
________________________________

ഇവിടെയാണ് പ്രതീകങ്ങള്‍ അത് ദേശീയ ഗാനമായാലും ദേശീയചിഹ്നമായാലും ആരുടേത് എന്ന പ്രശ്‌നംവരുന്നത്? ഒരു ജിയോപൊളിറ്റിക്കല്‍ എന്റിറ്റിക്ക് നിലനില്‍ക്കാന്‍ പ്രതീകങ്ങള്‍ ആവശ്യമില്ല. എന്നാല്‍ ദേശ-രാഷ്ട്രം എന്ന ഭരണകൂടരൂപത്തിനും അതിന്റെ ഉല്പന്നമായ ദേശീയതയ്ക്കും പ്രതീകങ്ങളില്ലാതെ നിലനില്പില്ല. ദേശരാഷ്ട്രം എന്ന ഭരണകൂടരൂപം ഒരുവിധത്തില്‍പ്പറഞ്ഞാല്‍ ജ്ഞാനോദയമെന്നുവിളിക്കുന്ന വൈജ്ഞാനികവ്യവഹാരത്തിന്റെ കൂടി സൃഷ്ടിയാണ്. മുതലാളിത്ത സമ്പത്ത് വ്യവസ്ഥയിലെ വിപണിയുമായി ബന്ധപ്പെട്ടാണ് അതിന്റെ വളര്‍ച്ച. ഉല്പന്നങ്ങളുടെ ചരക്കുവല്ക്കരണമാണ് നാടുവാഴിത്തത്തെ തളര്‍ത്തിയത്. നാടുവാഴിത്തത്തിന്റെ ചെറിയ നാട്ടറിവുകളില്‍ ഒതുങ്ങാത്ത ഭൂവിസ്തൃതിയുള്ള പ്രദേശങ്ങള്‍ വിപണിക്ക് ആവശ്യമായിവന്നു. എന്നാല്‍ നാടുവാഴിത്തകാലത്തും രാജ്യമെന്ന ജിയോ പൊളിറ്റിക്കല്‍ എന്റിറ്റി നിലനിന്നിരുന്നു. സാല്‍മാന്റെ ഫേസ്ബുക്ക് കമന്റില്‍ പ്രശ്‌നവല്‍ക്കരിച്ച അപരത്വങ്ങള്‍ (Otherness ) എങ്ങനെ ദേശീയതകളുടെ അരികുകളിലേക്ക് മാറ്റപ്പെട്ടു എന്നുകൂടി കാണണം. ജ്ഞാനോദയവും അതിന്റെ ഉല്പന്നമായ ‘സാര്‍വ്വജനീനതയും’ സാര്‍വ്വത്രികമൂല്യമുള്ള ‘ശരി’ എന്ന സങ്കല്പവും സൃഷ്ടിച്ച ബൈനറികള്‍ എങ്ങനെ സാമൂഹ്യ ന്യൂനപക്ഷങ്ങളെ പാര്‍ശ്വവല്‍ക്കരിച്ചു എന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം. അതിനുകാരണം സാര്‍വ്വജനീയത അംഗീകരിച്ചിരുന്നത് പൂര്‍ണസ്വത്വങ്ങളെ മാത്രമായിരുന്നു. ദളിത്, ആദിവാസി, ലൈംഗികന്യൂനപക്ഷ, മത-ഭാഷ ന്യൂനപക്ഷ physical disabled migrant labours തുടങ്ങിയ വിഭജിത സ്വത്വങ്ങളുള്ള സാമൂഹ്യ ന്യൂനപക്ഷങ്ങളെ സാര്‍വ്വത്രിക മൂല്യത്തിനു വെളിയില്‍ അപരത്വങ്ങളായാണ് അത് അടയാളപ്പെടുത്തുന്നത്.
സാല്‍മാന്റെ ഫേസ്ബുക്ക് പേജിലെ തെറികളിലേക്ക് മടങ്ങാം. ആ തെറികളുടെ ലോജിക്ക് എന്താണ്? സാല്‍മാന്‍ മാത്രമല്ല അവന്റെ ഉമ്മകൂടി ഈ തെറിവിളിക്ക് പാത്രമാകുന്നു എന്നത് എത്ര സ്ത്രീവിരുദ്ധം കൂടിയാണ് അവരുടെ ദേശീയത എന്ന് പറഞ്ഞുവെക്കുന്നുണ്ട്. ജ്ഞാനോദയ ലോജിക്കിന്റെ എക്‌സറ്റന്‍ഷനാണു അത്. അപരിഷ്‌കൃതരായ ‘അപരരെ’ സംസ്‌കാരം പിഠിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരുടെ ലോജിക്ക്. അപ്പോള്‍ എന്താണ് സാല്‍മാന്‍ ചെയ്തകുറ്റം. അപരത്വങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതോ? ദേശരാഷ്ട്രം എന്ന ഭരണകൂടരൂപത്തെ വിമര്‍ശിച്ചതോ? രണ്ടായാലും അത് പൗരന്മാരോട് പറഞ്ഞുവെക്കുന്നത് എന്താണ്? ”ദേശരാഷ്ട്രം വ്യക്തികള്‍ക്കുമേലുള്ള അതിന്റെ പരമാധികാരംകൂടിയായാണ് നിലനില്ക്കുന്നത് എന്ന് തന്നെയാണ.് അതുകൊണ്ട് തന്നെ രാഷ്ട്രം സ്വയമേവ നടത്തുന്നവയല്ലാതെ, വ്യക്തി രാഷ്ട്രത്തിനെതിരെ നടത്തുന്ന കലാപങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിനായുള്ള കലാപമാവാന്‍ കഴിയില്ലെന്ന് ഹെഗല്‍ പ്രഖ്യാപിക്കുന്നത്”2, നിലനില്‍ക്കുന്ന രാഷ്ട്രീയധികാരത്തിന്റെ സ്വയം പര്യാപ്തതയെക്കുറിച്ചുള്ള പ്രഖ്യാപനം തന്നെയാവുന്നു.

  • കുറിപ്പുകള്‍

1: ഗോല്‍വാല്‍ക്കര്‍ : We and our ntionhood defined 12-ാംഅദ്ധ്യായം ‘ദേശീയതയുടെ അടിത്തറ’ അതില്‍ ദേശീയതയുടെ ഉരകല്ല് എന്ന ഖണ്ഡികയില്‍ പേജ് 159-160.
2: സുനില്‍ പി.ഇളയിടം: ദമിതം; ആധുനികതാവാദത്തിന്റെ രാഷ്ട്രീയ അബോധം (കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട,് 2009)

(പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

Top