മാവോവാദത്തില്‍നിന്നും അംബേദ്ക്കറിസത്തിലേക്ക് തെലുങ്കാനയിലെ ദലിത് പെണ്‍ജീവിതം

ഒരിക്കല്‍ മാവോയിസ്റ്റ് എന്നും മറ്റൊരിക്കല്‍ ദലിത് എന്നും മുദ്രകുത്തി മാറ്റി നിര്‍ത്തപ്പെട്ട തെലുങ്കാന എഴുത്തുകാരിയാണ് ഗോഗു ശ്യാമള. കവിയും കഥാകൃത്തും അക്കാദമിക്കും എന്നു മാത്രമല്ല ദലിത് ഫെമിസ്റ്റ് എന്ന പദവി കൂടിയുണ്ട്. ശ്യാമളയ്ക്ക്. മുഖ്യധാര സവര്‍ണ്ണ ഫെമിനിസ്റ്റുകളുടെ നല്ലപിള്ള പട്ടികയില്‍ ഒതുങ്ങാതെ, ദലിത് സ്ത്രീസ്വത്വത്തെ പ്രണയിക്കുകയും വളര്‍ത്തുകയും ആണ് ശ്യാമള ഇന്ന്. ”അന്വേഷി വിമന്‍സ് സ്റ്റഡിസെന്റര്‍” എന്ന അക്കാദമിക സ്ത്രീവാദ സംഘടനയില്‍ ദലിത് സ്ത്രീകളുടെ ചരിത്രം പുനര്‍ നിര്‍മ്മിച്ച് വരുന്ന ഈ ചരിത്രകാരിയുമായി നിഖില ഹെന്റി നടത്തുന്ന സംഭാഷണം.

  • സംഭാഷണം :- ഗോഗു ശ്യാമള/ നിഖില ഹെന്ററി
    _______________________________

രിക്കല്‍ മാവോയിസ്റ്റ് എന്നും മറ്റൊരിക്കല്‍ ദലിത് എന്നും മുദ്രകുത്തി മാറ്റി നിര്‍ത്തപ്പെട്ട തെലുങ്കാന എഴുത്തുകാരിയാണ് ഗോഗു ശ്യാമള. കവിയും കഥാകൃത്തും അക്കാദമിക്കും എന്നു മാത്രമല്ല ദലിത് ഫെമിസ്റ്റ് എന്ന പദവി കൂടിയുണ്ട്. ശ്യാമളയ്ക്ക്. മുഖ്യധാര സവര്‍ണ്ണ ഫെമിനിസ്റ്റുകളുടെ നല്ലപിള്ള പട്ടികയില്‍ ഒതുങ്ങാതെ, ദലിത് സ്ത്രീസ്വത്വത്തെ പ്രണയിക്കുകയും വളര്‍ത്തുകയും ആണ് ശ്യാമള ഇന്ന്. ”അന്വേഷി വിമന്‍സ് സ്റ്റഡിസെന്റര്‍” എന്ന അക്കാദമിക സ്ത്രീവാദ സംഘടനയില്‍ ദലിത് സ്ത്രീകളുടെ ചരിത്രം പുനര്‍ നിര്‍മ്മിച്ച് വരുന്ന ഈ ചരിത്രകാരിയുമായി നിഖില ഹെന്റി നടത്തുന്ന സംഭാഷണം.

  • നിഖില ഹെന്റി: ആക്ടിവിസ്റ്റായും ദലിത് എഴുത്തുകാരി എന്ന നിലയിലും താങ്കള്‍ ഏറെ ദൂരം താണ്ടിയല്ലോ. ഈ യാത്രയുടെ തുടക്കം എവിടെനിനന്നായിരുന്നു?

ഗോഗു ശ്യാമള: എന്റെ അച്ഛന്‍ ബാലയ്യ, കൃഷിക്കാരനായിരുന്നു. മാദിക് ജാതിക്കാരാണ് ഞങ്ങള്‍. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്തിട്ടാണ് ജീവിച്ചു പോന്നിരുന്നത്. അമ്മയും മൂന്ന് സഹോദരങ്ങളും കൃഷിപണിയില്‍ എന്നും വ്യാപൃതരായിരുന്നു. ഞാന്‍ തീരെ മെലിഞ്ഞ്, എല്ലിച്ച കുട്ടിയായതിനാല്‍ പണിയൊന്നും ചെയ്തിരുന്നില്ല. അങ്ങനെയിരിക്കെ എന്നെ പഠിക്കാന്‍ വിടാന്‍ അച്ഛനെ പ്രേരിപ്പിച്ച ഒരു സംഭവമുണ്ടായി. എന്റെ ഗ്രാമത്തില്‍ (പെദ്ദമൂര്) അക്ഷരാഭ്യാസമുള്ളവര്‍ ആരും തന്നെയുണ്ടായിരുന്നില്ല എന്നുവേണം പറയാന്‍. എന്റെ വീട്ടിലും അതേസ്ഥിതി തന്നെ. അപ്പോഴാണ് സ്ഥലം പാട്ടത്തിന് ലഭിക്കാന്‍ സര്‍ക്കാര്‍ സമ്മതം ആവശ്യമായത്. സര്‍ക്കാര്‍ ഭൂമിയില്‍ കുടികിടപ്പുള്ളവര്‍ ആ ഭൂമി പാട്ടത്തിന് (lease) എടുക്കാന്‍ അപേക്ഷ കൊടുക്കണം. എന്റെ അച്ഛന്‍ 10 വര്‍ഷത്തേക്ക് പാട്ടം ചോദിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും കയറി ഇറങ്ങി. റവന്യൂ ഭാഷ ഇംഗ്ലീഷിലും ഉറുദുവിലുമാണ് അന്നുണ്ടായിരുന്നത്.
എന്റെ അച്ഛനാണെങ്കില്‍ തെലുഗു മാത്രമേ സംസാരിക്കാനറിയു. ബ്രോക്കര്‍മാരെയും സര്‍ക്കാര്‍ ജീവനക്കാരെയും പ്രീതിപ്പെടുത്താന്‍ ഒരുപാട് പണവും സമയവും ചെലവായി. അതിനു പുറമേ നിരക്ഷരനാണ് എന്ന ബോധവും എന്റെ അച്ഛനുണ്ടായി. അദ്ദേഹം ഞങ്ങളുടെ ഗ്രാമത്തിലെ വലിയ പണ്ഡിതനാണെന്ന് ഓര്‍ക്കണം. പാട്ടും കവിതയും ഡപ്പുമുട്ടും എല്ലാം അറിയാം. ഈ സംഭവത്തിനുശേഷം അദ്ദേഹം മക്കളില്‍ ഒരാളെ പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. എനിക്ക് കൃഷിപണി ഒന്നും അറിയാത്തതിനാല്‍ എന്നെ പഠിപ്പിക്കാന്‍ തെരഞ്ഞെടുത്തു. ഈ തീരുമാനമാണ് എന്നെ ഞാനാക്കിയത്.
പഠിക്കുമ്പോള്‍ താങ്കളുടെ ലക്ഷ്യം എന്തായിരുന്നു?
എന്നെ സ്‌കൂളില്‍ അയച്ചപ്പോള്‍ മുതല്‍ അച്ഛനു ഞാന്‍ വലിയ സര്‍ക്കാര്‍ ജോലിക്കാരിയാകണം എന്നായിരുന്നു. ആഗ്രഹം എന്നെ പഠിപ്പിക്കാന്‍ മുണ്ട് മുറുക്കിയുടുത്താണ് കുടുംബം കഴിഞ്ഞിരുന്നത്. ഞാന്‍ പത്താംതരം വരെ ഗ്രാമത്തിലെ സ്‌കൂളിലാണ് പഠിച്ചത്. ഇന്റര്‍മീഡിയറ്റിന് സയന്‍സ് പഠിക്കണമെന്നായിരുന്നു ആഗ്രഹം. ഡോക്ടറാകാന്‍. എന്നാല്‍ ഇതിനെല്ലാം വലിയ പണചെലവായതിനാല്‍ അച്ഛന് വലിയ വിഷമമായിരുന്നു. അത് മനസ്സിലാക്കി ഹിസ്റ്ററി എടുക്കാം എന്ന് ഞാന്‍ തീരുമാനിച്ചു. ഹൈദ്രാബാദിലെ സോഷ്യല്‍ വെല്‍ഫയര്‍ ഹോസ്റ്റലിലേക്ക് മാറി. പിന്നീട് ഒരു ചാന്‍സ് കിട്ടിയപ്പോള്‍ ലാബ് ടെക്‌നീഷ്യന്‍ കോച്ചിംഗും തുടങ്ങി. എന്റെ ജീവിതം വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്ന വഴിതിരിവിലേക്ക് വരുന്നതും ഞാന്‍ വിദ്യാഭ്യാസം തന്നെ വേണ്ടെന്ന് വെക്കുന്നതും ഇവിടെ വെച്ചാണ്.

  • വിദ്യാഭ്യാസം വേണ്ടെന്ന് വെക്കാന്‍ കാരണമെന്തായിരുന്നു?

ദലിതര്‍ക്കുവേണ്ടിയുള്ളതാണല്ലോ സോഷ്യല്‍ വെല്‍ഫെയര്‍ ഹോസ്റ്റല്‍. അവിടെ താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് ജാതിവിവേചനം എന്താണെന്ന് ഞാന്‍ മനസ്സിലാക്കിയത്. ഞങ്ങള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഭക്ഷണം കിട്ടാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. ഉള്ളതുതന്നെ വളിച്ചതും പുളിച്ചതും എല്ലാമായിരിക്കും. ഇത് സഹിക്കാന്‍ കഴിയാതെ ഞങ്ങള്‍ എട്ട് പത്ത് പെണ്‍കുട്ടികള്‍ ഒരു ലെഫ്റ്റിസ്റ്റ് വിദ്യാര്‍ത്ഥിസംഘടനയുടെ സഹായത്താല്‍ സമരത്തിനിറങ്ങി. ഞങ്ങള്‍ പത്രങ്ങളിലേക്ക് കത്തുകള്‍ കൊടുത്തുവിടാന്‍ തുടങ്ങി. എല്ലാം ഹോസ്റ്റല്‍ മാനേജ്‌മെന്റിന് എതിരാണ്. വാര്‍ഡനും മറ്റ് ഉദ്യോഗസ്ഥരും ഇതറിഞ്ഞ് ഞങ്ങളുടെ മാതാപിതാക്കളെ വിളിച്ച് വരുത്തി. എന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റം ഞാന്‍ വഴിപിഴച്ചവളാണെന്നായിരുന്നു. ഞാന്‍ നേതാക്കളുടെ കൂടെ കറങ്ങിയടിച്ച് നടക്കുകയാണ്. സെക്കന്റ്‌ഷോ സിനിമക്ക് പോകുന്നു എന്നെല്ലാം. ചുരുക്കി പറഞ്ഞാല്‍ സ്വഭാവം നന്നല്ല. എന്റെ അച്ഛന് ഇത് കേട്ട് ഒരു പാട് ദു:ഖം ഉണ്ടായി. എന്നാല്‍ തുടര്‍ന്ന് പഠിക്കാന്‍ തന്നെയാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ ഹോസ്റ്റലില്‍ നിന്നതാകട്ടെ രാഷ്ട്രീയപ്രവര്‍ത്തനത്തിനായിരുന്നു. പഠനം നിര്‍ത്താന്‍ അധികം നാള്‍ വേണ്ടി വന്നില്ല.

  • രാഷ്ട്രീയ പ്രവര്‍ത്തനം തെരെഞ്ഞെടുക്കാന്‍ വ്യക്തിപരം എന്നതിനുപരി എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടായിരുന്നോ?

എല്ലാ രാഷ്ട്രീയവും വ്യക്തിപരമായ തരത്തില്‍ തന്നെയാണ് തുടങ്ങുന്നത്. നമ്മെ സ്പര്‍ശിക്കുന്ന കാര്യങ്ങളോടുള്ള പ്രതികരണമാണ് രാഷ്ട്രീയം. ഞാന്‍ പൂര്‍ണ്ണമായും രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങാനും തീവ്ര രാഷ്ട്രീയ പ്രവര്‍ത്തനമായ നക്‌സലിസത്തില്‍ പങ്ക് കൊള്ളാനും കാരണം വളരെ വ്യക്തിപരമായിരുന്നു. എന്നെ പഠിപ്പിക്കാന്‍ എന്റെ വീട്ടുകാര്‍ക്ക് കഴിവുണ്ടായിരുന്നില്ല. എനിക്കാണെങ്കില്‍ കൃഷിപണി ചെയ്യണ്ട. എന്നാലെന്റെ ആവശ്യങ്ങള്‍ പറഞ്ഞ് വീട്ടുകാരെ ബുദ്ധിമുട്ടിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ഒരുനേരം പോലും ഭക്ഷണം കഴിക്കാതെ പഠിച്ച കാലമുണ്ട്. ഈ സ്ഥിതിയില്‍ ഒരു ആൃലമവേശിഴ ുെമരല തന്നത് രാഷ്ട്രീയപ്രവര്‍ത്തനമാണ്. പിന്നീട് 1983 -84 ല്‍ ഞാന്‍ എന്നെ തന്നെ വിപ്ലവത്തിന് വിട്ട് കൊടുത്തു. എന്റെ സാഹചര്യങ്ങളുള്ള മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തി ക്കുകയായിരുന്നു ലക്ഷ്യം അങ്ങനെ ഒരു നാള്‍ വ്യക്തിപരം എന്നത് രാഷ്ട്രീയവത്കൃതമായി.

  • നക്‌സല്‍ കാലഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കാസ്റ്റ് കോണ്‍ഫ്‌ളിക്റ്റ് (Caste conflict) ഉണ്ടായിരുന്നെന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്. ഈ അനുഭവങ്ങള്‍ എങ്ങനെയായിരുന്നു.?

നക്‌സല്‍ അനുഭവങ്ങളാണ് Democratic എന്നു പറയുന്ന ഒരു സംഘടനയില്‍ Cast Hierarchy എങ്ങനെയുണ്ടാകുമെന്ന് എന്നെ പഠിപ്പിച്ചത്. നക്‌സല്‍ കാലഘട്ടത്തില്‍ നല്ല ഓര്‍ഗനൈസര്‍ എന്ന പദവി എനിക്കുണ്ടായിരുന്നു. എന്നാല്‍ നല്ല നേതാക്കള്‍ എന്ന അംഗീകാരം മുഴുവന്‍ റെഡ്ഡി, കമ്മ ജാതികളില്‍ പെടുന്ന നേതാക്കള്‍ക്കായിരുന്നു. ഞാന്‍ കഷ്ടപ്പെട്ട് ആളുകളെ സംഘടിപ്പിച്ച് യോഗത്തിന് കൊണ്ടുവരും. ദിവസങ്ങളോളം നടന്നാണ് ആളുകളെ സംഘടിപ്പിക്കുന്നത് എന്നാല്‍ പൊതുയോഗത്തില്‍ മേല്‍ പറഞ്ഞ ”ഉയര്‍ന്ന” ജാതിക്കാരായിരിക്കും. ഈ നേതൃത്വനിരയെ സ്വീകരിക്കാന്‍ ഞാന്‍ നല്ലൊരണിയായി. ഇങ്ങനെ നിരന്തരമായ ഒരു ജാതിയുദ്ധം നക്‌സല്‍ പ്രസ്ഥാനത്തിനുള്ളില്‍ തന്നെയായിരുന്നു.

ഈ Caste conflict-ല്‍ പ്രസ്ഥാനത്തെ ചോദ്യം ചെയ്ത അവസരം ഉണ്ടായിട്ടുണ്ടോ?
1986-ലെ കരംചടു കൂട്ടക്കൊലതന്നെയാണ് മറക്കാനാവാത്തത്. ദലിതവാടയിലെ ഒരു കുളം എരുമയെ കഴുകി മലിനമാക്കരുതെന്ന് ഒരു ദലിതസ്ത്രീ, റെഡ്ഡി സമുദായത്തില്‍പ്പെട്ട ഒരുവനോട് പറഞ്ഞതാണ് കുരുതിക്ക് കാരണം. ആറുപേരെയാണ് അന്ന് അവിടെ കൊന്നൊടുക്കിയത്. പല കമ്മ്യൂണിസ്റ്റ്-നക്‌സല്‍ ദലിത് നേതാക്കള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍, പ്രസ്ഥാനത്തില്‍ സവര്‍ണ്ണനേതാക്കള്‍ക്കിടയില്‍ പൊതുവെയുള്ള പറച്ചില്‍ കാരംചടുവില്‍ ഒരു ജന്മി-കുടിയാന്‍ സംഘര്‍ഷം ആണെന്നാണ്. ഞങ്ങളില്‍ ചിലര്‍ ജാതിപ്രശ്‌നങ്ങളെക്കുറിച്ച് പറയാന്‍ ശ്രമിച്ചത് അവര്‍ക്ക് ദഹിച്ചിരുന്നില്ല. ആ കാലഘട്ടത്തിലാണ് ഞാന്‍ അംബേദ്കര്‍ പഠനം ഗൗരവമായി കാണാന്‍ തുടങ്ങിയത്. മാര്‍ക്‌സിസവും, മാവോയിസവും നല്‍കാത്ത ഉത്തരങ്ങള്‍ അംബേദ്ക്കര്‍ എനിക്ക് തന്നു. ഇതിന് ശേഷം പ്രസ്ഥാനത്തില്‍ തന്നെ മാറ്റമുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചു.

______________________________
ദലിതസ്ത്രീവാദം ഇനിയും ഒരു Organized Institution ആയിട്ടില്ല. 80 കളിലെ കാരംചടു, ചുണ്ടൂരു ദലിതക്കൂട്ടക്കൊലയുടെ കാലത്ത് ദലിതസ്ത്രീവാദം ശക്തമായിരുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങളെ ചുറ്റിപ്പറ്റിയല്ലാതെ ദലിതസ്ത്രീവാദത്തിന് ഒരു അടിത്തറയില്ല. ദലിതസ്ത്രീ ചരിത്രത്തെ സൃഷ്ടിക്കുന്നതിലൂടെ ഈ അടിത്തറ പാകാനാകും. എഴുതപ്പെടാത്ത ഒരു വാമൊഴി സംസ്‌കാരം ദലിത് സ്ത്രീക്കുണ്ട്. ഈ സംസ്‌കാരത്തെ പുനര്‍നിര്‍മ്മിയ്ക്കണം. അതിനുവേണ്ടിയുള്ള തത്രപാടിലാണ് പല ദലിതസ്ത്രീകളും. ദലിത്‌സ്ത്രീവാദം Institutionalise  ചെയ്യുന്നതോടെ സവര്‍ണ്ണസ്ത്രീവാദം ഇല്ലാതാകും. ഇന്ന് കാണുന്ന ഫെമിനിസ്റ്റ് Institution അധികനാള്‍ നില്‍ക്കില്ല.
______________________________

അംബേദ്ക്കര്‍-മാര്‍ക്‌സ് പാരലല്‍ പഠനങ്ങള്‍ തുടങ്ങി. അപ്പോളാണ് അത്ര നാളും നേതാക്കളായ സവര്‍ണ്ണര്‍ക്ക് ഒന്നും അറിയില്ലെന്ന് മനസ്സിലായത്. ദലിതതത്വശാസ്ത്രം താങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അന്ന് തുടങ്ങിയ അംബേദ്ക്കര്‍ പഠനം ഞാന്‍ ഇന്നും നിര്‍ത്തിയിട്ടില്ല. ഇന്റര്‍മീഡിയറ്റിന്‌ശേഷം നിര്‍ത്തിയ പഠനം പുനരാരംഭിയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചതും അംബേദ്ക്കര്‍ തത്വശാസ്ത്രമാണ്. പിന്നെബി. എ.യും എല്‍.എല്‍.ബിയും ജോലി കിട്ടാന്‍ വേണ്ടി ചെയ്തതാണ.് അംബേദ്ക്കറാണ് എന്റെ അടിസ്ഥാനം.

  • സ്ത്രീപ്രസ്ഥാനങ്ങളുമായുള്ള കൂടിചേരല്‍ എന്നാണുണ്ടായത്? അതിനുള്ള കാരണം?

എല്‍.എല്‍. ബി എടുത്തതിനുശേഷം ഒരു ജോലി തിരഞ്ഞുള്ള നടപ്പായിരുന്നു. അപ്പോഴെക്കും എന്റെ വിവാഹം കഴിഞ്ഞിരുന്നു. മകനും ജനിച്ചു. ഒരു ജോലി അത്യാവശ്യമായിരുന്നു. ജോലിതിരച്ചിലിനുമിടയിലും ഞാന്‍ പല പൊതുയോഗങ്ങളിലും പങ്കെടുത്തിരുന്നു. അതിനിടയില്‍ വീണ് കിട്ടിയതാണ് ‘അന്വേഷി സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസില്‍’ റിസര്‍ച്ചിനുള്ള അവസരം. തുടക്കത്തിലെ ഞാന്‍ സ്ത്രീകളെന്നത് ഒരു Homogenous Category  ആണെന്ന വാദത്തെ എതിര്‍ക്കുകയായിരുന്നു. അന്നുമുതല്‍ ദലിതസ്ത്രീ ജീവിതവും കലയും രേഖപ്പെടുത്തുകയാണ് എന്റെ രാഷ്ട്രീയവും കലയും ജോലിയും ജീവിതവുമെല്ലാം.

  • ദലിത് സ്വത്വം പീഢിതരുടെ സ്വത്വമാണെന്നാണ് പല സവര്‍ണ്ണചരിത്രരേഖകളും കണക്കാക്കുന്നത്. എന്നാല്‍ താങ്കളുടെ ചരിത്രപഠനങ്ങളും എഴുത്തും ദലിത ജീവിതത്തെ ആഘോഷിക്കുകയാണ് ചെയ്യുന്നത്?

വര്‍ഷങ്ങളോളം ബ്രാഹ്മണിക്കല്‍ ഐഡിയോളജിയുടെ അടിച്ചമര്‍ത്തല്‍ സഹിച്ചവരാണ് ദലിതര്‍. എന്നാല്‍ ”ഉയര്‍ന്ന” ജാതിക്കാര്‍ അഴിച്ചുവിട്ട ആക്രമങ്ങള്‍ സഹിച്ചു കഴിയുന്നവര്‍ എന്ന വ്യക്തിത്വം മാത്രമല്ല ദലിതര്‍ക്കുള്ളത്.
ആന്ധ്രപ്രദേശില്‍ പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ (ആന്ധ്രാ എന്നറിയപ്പെടുന്ന ഭാഗം) 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ സാമ്പത്തികമായും സാംസ്‌ക്കാരികമായും ബ്രാഹ്മണരെക്കാള്‍ ഉയര്‍ന്ന് നിന്നിരുന്ന ഒരു ദലിത സമൂഹമുണ്ടായിരുന്നു. ബ്രാഹ്മണപ്രീതി ദലിതര്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല. ബ്രാഹ്മണര്‍ ദലിതരെ നികൃഷ്ടരായി കരുതുമ്പോള്‍ തൊട്ടുകൂടായ്മയെ കുറിച്ചോര്‍ത്ത് ദു:ഖിച്ചുകഴിയുകയായിരുന്നില്ല ദലിതര്‍. ബര്‍മ്മപോലുള്ള അയല്‍രാജ്യങ്ങളിലേക്ക് അവര്‍ കുടിയേറി പാര്‍ക്കാന്‍ തുടങ്ങി. പണം കൊയ്യലായിരുന്നു പ്രധാന ലക്ഷ്യം. അന്ന് ബ്രാഹ്മണര്‍ കടല്‍ കടന്ന് പോകാത്ത സമയമായിരുന്നു എന്നോര്‍ക്കണം. ഇങ്ങനെ ധനികരായി തിരിച്ചു വന്ന ദലിതര്‍, ബ്രാഹ്മണര്‍ക്കും, റെഡ്ഡി കമ്മ മുതലായ ”ഉയര്‍ന്ന” ജാതിക്കാര്‍ക്കും ഒരു വെല്ലുവിളിയായിരുന്നു. ഇവര്‍ സ്ഥാപിച്ച ഒരു Symbolic Untouchability യെയാണ് ദലിതര്‍ തച്ചുടക്കുന്നത്. ദലിതര്‍ നല്ല വസ്ത്രം ധരിക്കുക, മണ്‍പാത്രങ്ങള്‍ക്ക് പകരം സ്റ്റീല്‍പാത്രങ്ങള്‍ ഉപയോഗിക്കുക, കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുക, ഇതൊന്നും സഹിക്കാനായില്ല. തങ്ങളെക്കാള്‍ ദലിതര്‍ വളര്‍ന്നു പോകുമോ എന്ന ക്ലോംപ്ലക്‌സ്. ദലിതരെ കൊന്നൊടുക്കുന്നതിന് കാരണം തെരഞ്ഞ് നടക്കുകയായിരുന്നു ഇക്കൂട്ടര്‍.
ബര്‍മ്മയില്‍ നിന്ന് വന്ന ദലിതരായ പുത്തന്‍ പണക്കാര്‍ ഉച്ചഭക്ഷണത്തിന് നെയ്യ് വിളമ്പിയാല്‍ കുറ്റമായി. ഒരു ഗ്രാമം മുഴുവനായിരിക്കും സവര്‍ണ്ണര്‍ കത്തിച്ചു കളയുക. ഇത്തരം സാഹചര്യങ്ങളിലും ദലിതര്‍ ശക്തമായി ചെറുത്തുനിന്നിരുന്നു. ദലിതരുടെ ചെറുത്ത് നില്‍പ്പിനെ കുറിച്ച് പറയാതെ പീഢനങ്ങളെ കുറിച്ച് മാത്രം പറയുന്നത് ഒരു ബ്രാഹ്മണിക്കല്‍ രീതിയാണ്. ദലിതസ്വത്വത്തെ ചരിത്രത്തില്‍ നിന്ന് മാച്ച് കളയാനുള്ള മാര്‍ഗ്ഗം. ഞാനെഴുതുമ്പോള്‍ ദലിത ചരിത്രത്തിലെ ഈ വിള്ളലുകളെ അടയ്ക്കാനാണ് നോക്കുന്നത്. ദലിതത് ജീവിതം ആഘോഷിക്കേണ്ടതുകൂടിയാണ്. ബ്രാഹ്മണ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് വേണ്ട.

  • സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ദലിതര്‍ സ്വതന്ത്രരായിരുന്നെന്ന് താങ്കള്‍ വാദിക്കുന്നുണ്ടല്ലോ. നാഷണലിസ്റ്റ് നേതൃത്വം ആന്ധ്രയില്‍ ഉയര്‍ന്ന് വന്ന കാലത്ത് ദലിതര്‍സ്വതന്ത്ര്യത്തിന് വേണ്ടി പൊരുതിയിരുന്നില്ല എന്ന ഒരു കാഴ്ചപ്പാടുണ്ട് അത് ശരിയാണോ?

നാഷണലിസ്റ്റുകള്‍ സവര്‍ണ്ണരായിരുന്നു. ബ്രാഹ്മണിക്കല്‍തത്വങ്ങള്‍ക്കൊണ്ടു നടന്നിരുന്ന ഇവരെ ദലിതര്‍ എങ്ങനെ മിത്രങ്ങളായി കരുതും.
തെലുങ്കാനയിലെ ദലിതര്‍ നിസാമിനെ പിന്തുണയ്ക്കുന്നവരായിരുന്നു. ദലിതരെ ഹിന്ദുക്കളായി കണക്കാക്കത്തതിനാല്‍ നിസാമിന്റെ പ്രോത്സാഹനം അവര്‍ക്ക് ലഭിച്ചിരുന്നു. നിസാമിന്റെ അംബാസിഡര്‍ പദവിപോലും ദലിതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ആന്ധ്രയിലാകട്ടെ മിഷനറി സ്‌കൂളുകളില്‍ പഠിച്ച ദലിതരെ സായ്പിന്റെ ആളുകളായാണ് കരുതിയിരുന്നത്. അംബേദ്ക്കര്‍ താന്‍ ഹിന്ദുവല്ലെന്നും ബുദ്ധമതക്കാരനാണെന്നും പ്രഖ്യാപിച്ച കാലത്ത് ദലിതരെ ബുദ്ധിസ്റ്റുകളായി കണക്കാക്കിയിരുന്നു. ആന്ധ്രാപ്രദേശില്‍ ദലിതരെ ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പേര് പറഞ്ഞ് ഭിന്നിപ്പിക്കാനാണ് നാഷണലിസ്റ്റുകള്‍ ശ്രമിച്ചത്. ഗാന്ധിവാദികളായ ദലിതരെ അവര്‍ തിരഞ്ഞു പിടിച്ച് പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. അംബേദ്ക്കര്‍വാദികളെ അവര്‍ക്ക് കണ്ടുകൂടായിരുന്നു. അപ്പോഴാണ് ദലിതര്‍ കമ്മ്യൂണിസ്റ്റ് അനുഭാവികളായത്. ദലിതസ്വാതന്ത്ര്യസമരം ഒരര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവസമരമായിരുന്നു. ഈ സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ശക്തി സത്യത്തില്‍ ദലിത ശക്തിയായിരുന്നു.

  • പക്ഷേ എന്തുകൊണ്ട് ദലിത പിന്തുണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിലനിറുത്താന്‍ കഴിഞ്ഞില്ല. ഇന്ന് സംസ്ഥാനത്തെ കമ്മ്യൂണിസം അപഹാസ്യമായ ഒന്നാണല്ലോ?

ഭൂസമരം കമ്മ്യൂണിസ്റ്റുകാര്‍ തുടങ്ങിവച്ചപ്പോള്‍ അത് നക്‌സല്‍ മാര്‍ഗത്തിലൂടെയായിരുന്നു. അവരുടെയൊപ്പം ആയുധമേന്താന്‍ ദലിതരുമുണ്ടായിരുന്നു. കമ്മ്യൂണിസത്തെ സംബന്ധിച്ചിടത്തോളം ഭൂസമരം ഒരു ക്ലാസ്സ് വാര്‍ ആയിരുന്നു. എന്നാല്‍ ദലിതര്‍ക്ക് അതൊരു കാസ്റ്റ് വാറും. 1952-ലെ പൊതുതിരഞ്ഞെടുപ്പുവരെ ദലിത കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ട് ശക്തിയുള്ളതായിരുന്നു. തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകാര്‍ ദലിത പിന്തുണയെ വോട്ടാക്കി മാറ്റി. അതൊരുചതിയായിരുന്നു. പൂന പാക്റ്റ് പ്രകാരം ഒരു സവര്‍ണ്ണ കമ്മ്യൂണിസ്റ്റ് നേതാവും, ഒരു ദലിത് കമ്മ്യൂണിസ്റ്റ് നേതാവും ഒരേ മണ്ഡലത്തില്‍നിന്ന് വോട്ട് ചോദിച്ചു. ജനം കോണ്‍ഗ്രസ്സിനെ പാടേ മറന്നു. നെഹ്‌റുവിനെക്കാള്‍ വോട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാവി നാരായണന്‍ റെഡ്ഡിക്കും ദലിതനായ സുംക ആചലുവിനും കിട്ടി. എന്നാല്‍ കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ റെഡ്ഡിയുടെ പേര് മാത്രം രേഖപ്പെടുത്തി. കൂടെ നിന്ന് ജയിച്ച ആചലുവിനെ അവര്‍ മറന്നു. ദലിതന്റെ റോള്‍ ആര്‍ക്കും ഓര്‍ക്കണ്ട. ഇന്ന് സംസ്ഥാനത്ത് ഭൂസമരം നടത്തുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു റെഡ്ഡി, കമ്മ പാര്‍ട്ടിയാണ്.

  • നക്‌സലെറ്റ് എന്ന മുഖം മൂടി താങ്കള്‍ക്കുണ്ടല്ലോ? നക്‌സലിസവും ദലിതരെ ചതിക്കുയായിരുന്നോ?

എന്റെ നക്‌സല്‍ അനുഭവങ്ങള്‍ പ്രസ്ഥാനത്തിനുള്ളിലെ Caste Hierarchy യെകുറിച്ച് പഠിപ്പിച്ച പാഠങ്ങള്‍ വലുതാണ്. എഴുതുവാനും വായിക്കാനും അറിയില്ല എന്ന പേരില്‍ ദലിതരെ പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഒരിക്കലും ഇരുത്തിയിരുന്നില്ല. മാര്‍ക്‌സിനെയും മാവോയെയും പഠിച്ചവര്‍ മാത്രമാണ് പാര്‍ട്ടിയെ നയിച്ചിരുന്നത്. ദലിത അനുഭവങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. ആയുധം എടുത്ത ദലിതര്‍ വെറും അണികള്‍ മാത്രം. എന്നാല്‍ നക്‌സലെറ്റ് പ്രസ്ഥാനത്തില്‍ പങ്കാളികളായ പലരും 1982-ല്‍ തിരെഞ്ഞെടുപ്പിനോടുനുബന്ധിച്ച് ആയുധം വെച്ച് കീഴടങ്ങി. പിന്നീട് സംഭവിച്ചതാണ് യഥാര്‍ത്ഥ ദലിത കുരുതി. കമ്മ്യൂണിസ്റ്റ് പര്‍ട്ടിക്ക് വോട്ട് ലഭിച്ചതോടെ മിലിറ്ററി പവര്‍ എന്നത് ഡെമോക്രാറ്റിക് പവര്‍ ആയി മാറി സവര്‍ണ്ണ കമ്മ്യൂണിസ്റ്റുകളുടെ കയ്യിലായി ഈ ഡെമോക്രാറ്റിക് പവര്‍. അത്രനാളും ആയുധമേന്തിയ ദലിതര്‍ വെറും ചണ്ടി. പിന്നീട് നടന്നത് ലോക്കപ്പ് മരണങ്ങളുടെ ഒരു പരമ്പരയായിരുന്നു. ആയുധവും ജനപിന്തുണയും ഇല്ലാത്ത ദലിതരെ പോലീസുകാര്‍ കൊന്നൊടുക്കി. സവര്‍ണ്ണ നക്‌സലെറ്റുകളെ ജാമ്യത്തിലിറക്കാന്‍ ആളുണ്ടായിരുന്നു. ഞങ്ങള്‍ പ്രസ്ഥാനം വിടാന്‍ വെറെയെന്തെങ്കിലും കാരണം വേണോ?

  • കവയത്രിയും ചെറുകഥാകൃത്തും എന്ന നിലയില്‍ താങ്കള്‍ ഇന്നറിയപ്പെടുന്നു. എഴുത്തും കലയും സര്‍വ്വദേശീയമാണെന്നാണ് ശുദ്ധകലയുടെ വക്താക്കള്‍ പറയുന്നത്. താങ്കളുടെ എഴുത്തിനെ അടിസ്ഥാനമാക്കി തെലുഗുസാഹിത്യത്തെ എങ്ങനെയാണ് കരുതുന്നത്?

സവര്‍ണ്ണര്‍ക്ക് കലയില്ലെന്ന് ആദ്യമേ പറയട്ടെ. ദലിത് കലയുടെ വ്യാപ്തി അപാരമാണ്. 30 തരം രാഗങ്ങള്‍ അറിയുന്ന ഒക്കന്‍ കലാകാരിയുടെ മുന്നില്‍ സവര്‍ണ്ണസംഗീതം ഒന്നുമല്ല. എന്നാല്‍ ദലിതകലയെ ശുദ്ധകലയുടെ പേര് പറഞ്ഞ് അപരവത്കരിക്കുകയാണ് സവര്‍ണ്ണര്‍ ചെയ്തത്. ദലിതര്‍ക്ക് കവിത പ്രസിദ്ധീകരിക്കണമെങ്കില്‍, പാട്ട് പാടണമെങ്കില്‍ സവര്‍ണ്ണരുടെ അഭിപ്രായം ചോദിക്കണം. എന്റെ കവിതകളും കഥകളും ആദ്യം ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. കാരണം അതില്‍ നിറഞ്ഞു നിന്ന അമര്‍ഷം തന്നെ. ബ്രാഹ്മണവിമര്‍ശനം അച്ചടിക്കാന്‍ എല്ലാവര്‍ക്കും പ്രയാസം. പ്രസിദ്ധീകരണങ്ങളുടെ സവര്‍ണ്ണ ചിന്താഗതി തുറന്ന് കാണിക്കുന്ന ഒരു സംഭവമുണ്ടായി ഒരു ദലിതസ്ത്രീയുടെ പ്രസവത്തെ ഒരു കഥ പ്രസിദ്ധീകരിക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. കഴിഞ്ഞില്ല. എന്നാല്‍ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ അത് സ്വീകരിക്കാന്‍ ആളുണ്ടായി. എന്താണ് മാറ്റമെന്നല്ലേ. കഥയുടെ അവസാനം ഞാന്‍ മാറ്റി. എന്റെ അച്ഛന്‍ എന്റെ അമ്മയെ കൊല്ലുന്നതാണ് പുതിയ കഥാവസാനം. കുടുംബത്തിനകത്തും ദലിതര്‍ ദലിതര്‍ക്കെതിരെ തിരിയുന്നതിനെകുറിച്ചെഴുതിയാല്‍ അത് നല്ല സാഹിത്യമായി. ദലിത ജീവിതം നികൃഷ്ടമായി ചിത്രീകരിച്ചാല്‍ അത് ശ്രേഷ്ഠം.

  • സവര്‍ണ്ണസ്ത്രീക്കുമുണ്ടോ ഈ ”ദലിതഭയം”. ഫെമിനിസം സവര്‍ണ്ണവാദമാണെന്ന് താങ്കള്‍ പറഞ്ഞതായി വായിച്ചു. ദലിത് സ്ത്രീ എന്ന നിലയില്‍ സവര്‍ണ്ണഫെമിനിസത്തെ താങ്കള്‍ എങ്ങനെ കാണുന്നു.?

സവര്‍ണ്ണ സ്ത്രീകള്‍ ഉയര്‍ത്തി കാണിക്കുന്ന സ്ത്രീവാദം സവര്‍ണ്ണസ്ത്രീവാദം തന്നെയാണ്. ദലിത് സ്ത്രീക്ക് അതില്‍ സ്ഥാനമില്ല. സവര്‍ണ്ണ സ്ത്രീക്ക് ഫെമിനിസം ഒരു സ്റ്റൈലാണ്. ദലിത് സ്ത്രീക്ക് ഫെമിനിസം എന്നാല്‍ ജീവന്‍മരണപ്രശ്‌നമാണ്. പുരുഷ-സവര്‍ണ്ണസ്ത്രീപീഢനങ്ങളില്‍ നിന്ന് ഒരു വിടുതലായാണ് പലരും ഫെമിനിസത്തെ കരുതുന്നത്. ഈയിടെ നടന്ന ഒരു പെണ്ണെഴുത്ത് ചര്‍ച്ചയെ കുറിച്ച് പറയാം. ഈ ചര്‍ച്ചയില്‍സവര്‍ണ്ണ, ദലിത, മുസ്ലീംസ്ത്രീകള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തീരുമാനങ്ങള്‍ സവര്‍ണ്ണസ്ത്രീയുടെ കുത്തകയായിരുന്നു. ദലിത് മുസ്ലീം സ്ത്രീകള്‍ ചര്‍ച്ചയുടെ അരികുകള്‍ പരുങ്ങിയിരിക്കേണ്ടിവന്നു. ദലിത് സ്ത്രീക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ കരഞ്ഞും വിലപിച്ചും സഹായം അഭ്യര്‍ത്ഥിച്ചു ചെന്നിരുന്നെങ്കില്‍ സവര്‍ണ്ണസ്ത്രീകള്‍ കേട്ടേനെ. എന്നാല്‍ ഒരു Happy, light  സംഭാഷണം ദലിത സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന അഭിപ്രായമാണ്. ആ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോയ ദലിത് കവികള്‍ മട്ടിപൂല്യ(മണ്‍പൂക്കള്‍) എന്ന സംഘടന ഉണ്ടാക്കി. അതും പല സവര്‍ണ്ണ ഫെമിസ്റ്റുകള്‍ക്കും സഹിച്ചിട്ടില്ല.

  • അമേരിക്കയിലെ ബ്ലാക്ക് ഫെമിനിസം ഇന്ന് വൈറ്റ് ഫെമിനിസത്തേക്കാള്‍ ഉയര്‍ന്ന പദവിയിലാണ് നില്‍ക്കുന്നത്. ഇന്ത്യയിലെ ദലിതസ്ത്രീവാദത്തിന് ഇങ്ങനെയൊരു ഭാവി പ്രവചിക്കാന്‍ ആകുമോ?

ദലിതസ്ത്രീവാദം ഇനിയും ഒരു Organized Institution ആയിട്ടില്ല. 80 കളിലെ കാരംചടു, ചുണ്ടൂരു ദലിതക്കൂട്ടക്കൊലയുടെ കാലത്ത് ദലിതസ്ത്രീവാദം ശക്തമായിരുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങളെ ചുറ്റിപ്പറ്റിയല്ലാതെ ദലിതസ്ത്രീവാദത്തിന് ഒരു അടിത്തറയില്ല. ദലിതസ്ത്രീ ചരിത്രത്തെ സൃഷ്ടിക്കുന്നതിലൂടെ ഈ അടിത്തറ പാകാനാകും. എഴുതപ്പെടാത്ത ഒരു വാമൊഴി സംസ്‌കാരം ദലിത് സ്ത്രീക്കുണ്ട്. ഈ സംസ്‌കാരത്തെ പുനര്‍നിര്‍മ്മിയ്ക്കണം. അതിനുവേണ്ടിയുള്ള തത്രപാടിലാണ് പല ദലിതസ്ത്രീകളും. ദലിത്‌സ്ത്രീവാദം Institutionalise  ചെയ്യുന്നതോടെ സവര്‍ണ്ണസ്ത്രീവാദം ഇല്ലാതാകും. ഇന്ന് കാണുന്ന ഫെമിനിസ്റ്റ് Institution അധികനാള്‍ നില്‍ക്കില്ല.

**********

Top