ആട്-പുലി-കളി

യൂ പിയിലെ ബാഡാൻ ജില്ലയിലെ ഖത്ര ഗ്രാമത്തിൽ രണ്ട് ദളിത് പെണ്‍കുട്ടികൾ ക്രൂരമായി ബലാൽക്കാരം ചെയ്യപ്പെട്ട്, കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയിട്ടു. ഈ ക്രൂരമായ സംഭവത്തിനെ ചെറിയ വാർത്തയായും, ബ്ലോഗുകളിലുമായിട്ടാണ് എല്ലാ മാധ്യമങ്ങളും കാണിച്ചത്. ദേശീയ മാധ്യമങ്ങൾ പൊള്ളയായ വാദങ്ങൾ ചർച്ച ചെയ്യുന്നതിൽ മുഴുകി. മാധ്യമപ്പോരാളികളായ അർണോബ് ഗോസ്വാമിമാരും ഇത് കണ്ടതായി നടിച്ചില്ല.

സാമൂഹ്യവ്യവസ്ഥിതിയുടെ പ്രവർത്തനത്തിനെ ചോദ്യം ചെയ്യരുത്. സമൂഹത്തിൽ എന്ത് ഒരു കാര്യം നടക്കുന്നുവോ, ആ കാര്യത്തിനായി മാത്രം ശബ്ദം കൊടുക്കൂ; വിമർശിക്കൂ. ആ വിഷയത്തിന്റെ ഒരു വശം മാത്രം മുന്നിൽ വയ്ക്കൂ. ആ വിഷയത്തിനും സമൂഹ നിർമ്മിതിയ്ക്കും ഉള്ള ബന്ധം നോക്കരുത്. ആ വിഷയത്തിന്റെ പലവിധമുള്ള കോണുകളെ തോണ്ടിയെടുത്ത് അതിന്റെ വേരുകൾ നോക്കി പോകരുത്…എന്നാണ് ഇന്നത്തെ ഇന്ത്യ പോലെ കോളനിവാഴ്ചയ്ക്ക് ശേഷമുള്ള രാജ്യങ്ങളുടെ പൊതുജനബോധം.
അടുത്തിടെ ഉത്തർപ്രദേശിൽ നടന്ന കൂട്ടബലാത്സംഗത്തിന്റെ മുൻ നിർത്തി ഇങ്ങനെയുള്ള നീക്കത്തിനെ സൂക്ഷ്മമായി പരിശോധിക്കാം.
യൂ പിയിലെ ബാഡാൻ ജില്ലയിലെ ഖത്ര ഗ്രാമത്തിൽ രണ്ട് ദളിത് പെണ്‍കുട്ടികൾ ക്രൂരമായി ബലാൽക്കാരം ചെയ്യപ്പെട്ട്, കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയിട്ടു. ഈ ക്രൂരമായ സംഭവത്തിനെ ചെറിയ വാർത്തയായും, ബ്ലോഗുകളിലുമായിട്ടാണ് എല്ലാ മാധ്യമങ്ങളും കാണിച്ചത്. ദേശീയ മാധ്യമങ്ങൾ പൊള്ളയായ വാദങ്ങൾ ചർച്ച ചെയ്യുന്നതിൽ മുഴുകി. മാധ്യമപ്പോരാളികളായ അർണോബ് ഗോസ്വാമിമാരും ഇത് കണ്ടതായി നടിച്ചില്ല.
കേരളത്തിലെ ഒരു സ്ത്രീകൂട്ടായ്മ, 6 പെണ്ണുങ്ങളുടെ ഒരു സംഘം ചേർന്ന് ഈ പ്രവർത്തികളെ എതിർത്ത് കേരള ഹൈക്കോടതിയുടെ മുന്നിൽ ഉടലിൽ ഒരു തുണി മാത്രം പുതച്ച് സമരം ചെയ്തു. പതിവുപോലെ ഈ സംഭവവും ഒരുമാതിരി മാധ്യമങ്ങളൊന്നും കണ്ടതായി ഭാവിച്ചില്ല.
തമിഴ് മാധ്യമങ്ങൾ നടി സംഗീതയുമായി ബന്ധപ്പെട്ട നായ വിവാദത്തിന് പ്രാധാന്യം കൊടുത്തു. ഒരു മുൻ പ്രധാനമന്ത്രിയുടെ ഉപദേശക വളർത്തിയ നായകളുടെ അവകാശങ്ങൾക്കായുള്ള സമരത്തിനെപ്പറ്റി ഘോരഘോരം എഴുതി അവർ.
നായകളുടെ അവകാശങ്ങൾക്കായി ശബ്ദം കൊടുത്തവർ ഈ സാധാരണ മനുഷ്യരുടെ മാനുഷിക അവകാശങ്ങൾക്കായി ശബ്ദം കൊടുക്കാതെ പോയതെങ്ങിനെ?
എന്താണെന്നാൽ, ആ നായയുടെ അവകാശം എന്നത് മുകളിലുള്ളവരുടെ അധികാരത്തിന്റെ അടയാളമാകുന്നു.
ഈ അവസരത്തിൽ റഷ്യൻ എഴുത്തുകാരൻ ആന്റൻ ചെഖോവ് എഴുതിയ ‘ഓന്ത്’ എന്ന കഥ ഓർമ്മ വരുന്നു.
ഒരു ചന്തയിൽ കയറിയ നായയെ, പോലീസ് അധികാരി അടിച്ചോടിക്കുന്നു. അടുത്തുണ്ടായിരുന്ന ഒരാൾ “ആ നായ മേയറുടെ നായാണ്’ എന്ന് പറയും. ഉടനെ പതറിപ്പോയി, അതിനെ എല്ലാ ബഹുമാനത്തോടും കൂടി മേയറുടെ വീട്ടിൽ എത്തിക്കുന്നു ആ അധികാരി. ഈ കഥയുടെ ബാക്കിയാണ് ഇന്ന് തുടരുന്നത്.
ക്രൂരമായ രീതിയിൽ കൊല്ലപ്പെട്ടവർ ഒരു അധികാരവുമില്ലാത്ത പാവം ദളിതുകളാണെന്നതാണ് ഈ സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാത്തത് എന്ന വിമർശനമാണ് ഇവിടെ മുന്നോട്ട് വയ്ക്കേണ്ടത്.
കാരണം, ഇതിന് മുമ്പ് ദില്ലിയിൽ ഒരു ബസ്സിൽ നടന്ന ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നിർഭയ എന്ന പെണ്ണിന്റെ കാര്യം രാജ്യമെങ്ങും തീപോലെ പടർന്നിരുന്നു. മാധ്യമങ്ങൾ ഉണർന്നെഴുന്നേറ്റു. എൻ ജി ഓ കൾ, സ്ത്രീസംഘടനകൾ, വിദ്യാർഥികൾ എന്നിങ്ങനെ എല്ലാ തലത്തിലും പ്രതിഷേധങ്ങളും, പ്രകടനങ്ങളും നടന്നു. ചെന്നൈയിൽ മറീന കടലോരത്ത് സ്ത്രീസംഘടനകൾ പന്തം കൊളുത്തി പ്രകടനം നടത്തി.
ഈ സംഭവം കേന്ദ്രമാക്കി നിർഭയ എന്ന പേരിൽ ഒരു സിനിമയും എടുക്കപ്പെട്ടു. സർക്കാർ നിർഭയ ഫണ്ട് കൊണ്ടുവന്നു. 1000 കോടി രൂപയ്ക്ക് നിർഭയ ഹെല്പ് ലൈൻ സേവനം പരിചയപ്പെടുത്തി. ധനകാര്യമന്ത്രിയായിരുന്ന പി. ചിദംബരം, ഇത് സംബന്ധിച്ച് സെൽഫോണിൽ ശോശ് എന്ന സന്ദേശം അയക്കുന്ന സംവിധാനവും വന്നു. ഭാവിയിൽ മൊബൈൽ നിർമ്മാതാക്കൾ ശോശ് ബട്ടനോടുകൂടി വേണം നിർമ്മിക്കാൻ എന്നും ആവശ്യപ്പെട്ടു.

____________________________________
ഒരു ബലാത്സംഗകൊലപാതകം രാജ്യമെങ്ങും ആളിപ്പടർന്നതിന്റെ കാരണവും, മറ്റൊരു ബലാത്സംഗകൊലപാതകം കാണാതെപോയതിന്റേയും കാരണം പരിശോധിക്കാം.
നിർഭയ രാജ്യത്തിന്റെ തലസ്ഥാനത്തിലെ മെഡിക്കൽ കോളേജിലെ ഉയർന്ന വർഗ്ഗത്തിലുള്ള വിദ്യാർഥിയായിരുന്നു. അവരെ ബലാത്സംഗം ചെയ്ത് കൊന്നത് ഉയർന്നതും മദ്ധ്യവർഗ്ഗവുമായ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. എപ്പോഴും ഉയർ, മദ്ധ്യ വർഗ്ഗ ജനങ്ങളുടെ സുരക്ഷ എന്നത് രാജ്യത്തിന്റെ സുരക്ഷയായിത്തന്നെ ഇന്ത്യയിൽ കരുതപ്പെടുന്നു. ഇപ്പോൾത്തന്നെ അത് ഇന്ത്യയുടെ സുരക്ഷയെപ്പറ്റിയുള്ള വിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ കൂട്ടുകാരികളോടൊപ്പം പുറത്ത് പോകാനുള്ള സ്വാതന്ത്ര്യം, അവകാശങ്ങളെ ബാധിക്കുന്നത് കണ്ട് വിദ്യാർഥികൾ ചാടിയെഴുന്നേറ്റു. തങ്ങൾ കൽ‌പ്പിച്ചു വച്ചിരിക്കുന്ന ഉയർന്ന വർഗത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപങ്ങൾ ചിതറുന്നത് കണ്ട് പതറിയെഴുന്നേറ്റു മാധ്യമങ്ങൾ.
____________________________________

ഇങ്ങനെയുള്ള ഒരു ബലാത്സംഗകൊലപാതകം രാജ്യമെങ്ങും ആളിപ്പടർന്നതിന്റെ കാരണവും, മറ്റൊരു ബലാത്സംഗകൊലപാതകം കാണാതെപോയതിന്റേയും കാരണം പരിശോധിക്കാം.
നിർഭയ രാജ്യത്തിന്റെ തലസ്ഥാനത്തിലെ മെഡിക്കൽ കോളേജിലെ ഉയർന്ന വർഗ്ഗത്തിലുള്ള വിദ്യാർഥിയായിരുന്നു. അവരെ ബലാത്സംഗം ചെയ്ത് കൊന്നത് ഉയർന്നതും മദ്ധ്യവർഗ്ഗവുമായ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു. എപ്പോഴും ഉയർ, മദ്ധ്യ വർഗ്ഗ ജനങ്ങളുടെ സുരക്ഷ എന്നത് രാജ്യത്തിന്റെ സുരക്ഷയായിത്തന്നെ ഇന്ത്യയിൽ കരുതപ്പെടുന്നു. ഇപ്പോൾത്തന്നെ അത് ഇന്ത്യയുടെ സുരക്ഷയെപ്പറ്റിയുള്ള വിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ കൂട്ടുകാരികളോടൊപ്പം പുറത്ത് പോകാനുള്ള സ്വാതന്ത്ര്യം, അവകാശങ്ങളെ ബാധിക്കുന്നത് കണ്ട് വിദ്യാർഥികൾ ചാടിയെഴുന്നേറ്റു. തങ്ങൾ കൽ‌പ്പിച്ചു വച്ചിരിക്കുന്ന ഉയർന്ന വർഗത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപങ്ങൾ ചിതറുന്നത് കണ്ട് പതറിയെഴുന്നേറ്റു മാധ്യമങ്ങൾ. രാത്രി 9 മണിക്കു ശേഷം ഒരു പെണ്ണിനെ ഒറ്റയ്ക്ക്, ഭയമില്ലാതെ നടന്ന് പോകാവുന്ന കാലം എന്ന് വരുമോ അന്നേ നാടിന്റെ സ്വാതന്ത്ര്യം പൂർണ്ണമാകൂയെന്ന് പറയാമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞ സ്വാതന്ത്ര്യത്തിന്റെ അർഥം തലസ്ഥാനത്ത് തന്നെ പ്രശ്നമാകുന്ന അവസ്ഥയിൽ സർക്കാരും എത്തിച്ചേർന്നു. രാഷ്ട്രീയം, പൊതുജനം, എൻ ജി ഓ കൾ, വിദ്യാർഥികൾ, സ്ത്രീപക്ഷവാദികൾ, മാധ്യമങ്ങൾ എന്നിങ്ങനെ എല്ലാ തുറക്കാരും ഒന്നിച്ച് ശബ്ദം ഉയർത്തെണ്ടി വന്ന നില സൃഷ്ടിച്ചത് തലസ്ഥാനത്തിലെ ഉയർ വർഗ്ഗ ചിന്തകളാണ്.
എന്നാൽ, യൂ പി യിൽ നടന്നതോ വലിയ ദുരന്തമായിരുന്നു. വീട്ടിൽ കക്കൂസ് ഇല്ലാത്ത പരിതാപകരമായ ദളിത് സമൂഹത്തിലെ പെണ്ണുങ്ങൾ വെളിക്കിരിക്കാൻ പുറത്ത് പോയപ്പോൾ നടന്ന സംഭവമാണത്.
ആ ക്രൂരത ഇന്നും തമിഴകത്ത് എല്ലാ ഗ്രാമങ്ങളിലും നടക്കുന്നുണ്ട്. നഗരങ്ങളിൽ പോഷ് ജീവിതം ജീവിക്കുന്ന സ്വപ്നജീവികൾക്ക് ഇതിലെ ക്രൂരത മനസ്സിലാവില്ല. മുമ്പൊക്കെ ഗ്രാമങ്ങളിൽ കുറ്റിച്ചെടികളും മുൾ കാടുകളുമായി മറകൾ ധാരാളമുണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ് കച്ചവടം തഴച്ചപ്പോൾ എല്ലായിടങ്ങളും കബളിപ്പിക്കപ്പെട്ട്, വെളിക്കിരിക്കുക എന്നതേ വലിയ ചോദ്യമായിത്തീർന്നിരിക്കുന്നു ഗ്രാമീണജീവിതത്തിൽ.
പ്രത്യേക സമയത്ത് വെളിക്കിരിക്കാൻ പറ്റില്ല. വെളിക്കിരിക്കുമ്പോൾ ആരെങ്കിലും വന്നാൽ ‘ചടക്’ എന്ന് എഴുന്നേൽക്കേണ്ടി വരുന്ന ക്രൂരത, അടക്കി അടക്കി വച്ചിരിക്കുന്നതിനാൽ ഉണ്ടാവുന്ന അസുഖങ്ങൾ, മലബന്ധവും ബന്ധപ്പെട്ട രോഗങ്ങളും എന്നിങ്ങനെ തുടരും.
പിന്നെ, ഈ വിഷയത്തിനെ ‘പ്രഭാതനമസ്ക്കാരം’ എന്ന് പരിഹാസത്തോടെ വിളിക്കുന്നു സമൂഹം. പക്ഷേ, വീട്ടിൽ കക്കൂസ് ഉള്ള ഉയർന്ന വർഗത്തിനേ ചേരൂ അത്. താഴേക്കിടയിലുള്ള ജനങ്ങൾക്ക് ‘രാത്രിനമസ്ക്കാര‘മാണത്.
അതുകൊണ്ട്, പെണ്ണുങ്ങൾക്ക് പ്രകൃതിവിളികൾക്കൊപ്പം ലൈംഗികമായ പ്രശ്നങ്ങളും ഉണ്ടാകും. അവരുടെ ഓരോ ദിവസവും രാത്രി നമസ്കാരം ചെയ്യുകയെന്ന കളിയ്ക്ക് വേണ്ടിയുള്ളതാണ്. അതിലുള്ള ഇരുണ്ട അംശങ്ങളും ക്രൂരതയും കലർന്ന, അവയെ ഗ്രാമത്തിൽ കളിക്കുന്ന ആട് പുലി കളിയായി മാറ്റി കളിയാക്കും ഗ്രാമത്തിലെ കഥപറച്ചിലുകാർ. ആട് പുലി കളി എന്നത് 15 ആടുകളെ മൂന്ന് പുലികൾ ഓടിച്ചോടിച്ച് കൊല്ലുന്ന കളിയാണ്. അതിലുള്ള 15 ആടുകളും രക്ഷപ്പെടുന്നതാണ് കളി.
ഇവിടെ, ‘നഗരത്തിൽ മൂത്രമൊഴിക്കാൻ കഷ്ടപ്പെടുന്ന തൊഴിലന്വേഷികളായ ചെറുപ്പക്കാരെപ്പറ്റി’ ഞാൻ എഴുതിയ ആധുനിക കക്കൂസ്’ എന്ന ചെറുകഥ ഓർമ്മ വരുന്നു. മൂത്രമൊഴിക്കാൻ കാശില്ലാത്തതിനാൽ മറയുണ്ടോയെന്ന് നോക്കി നഗരത്തിലെ സന്ധുകളിൽ തേടിയലയും അവൻ. അടക്കാൻ പറ്റാത്ത മൂത്രം അടക്കിക്കൊണ്ട് പല പ്രതീക്ഷകളും അവന് തോന്നും. സൌകര്യമുള്ള ഒരിടം കിട്ടും. തന്റെ ലിംഗം എടുത്ത് ആശ്വാസത്തോടെ മൂത്രമൊഴിക്കും അവൻ. അവന് രാജ്യത്തിനോട് രോഷം തോന്നും. അപ്പോൾ അടുത്ത് കൊട്ടിയിരിക്കുന്ന അഴുക്കുകൂനയിൽ വിദ്യാർഥിയുടെ ചരിത്രപുസ്തകത്തിൽ നിന്നും വേർപെട്ടത് പോലെ ഒരു താൾ ലഭിക്കും. അത് ഇന്ത്യയുടെ ഭൂപടമായിരുന്നു. അത് നോക്കി തന്റെ ലിംഗം അവൻ തിരിച്ച് വയ്ക്കും.
അമ്പലങ്ങൾ പണിയുന്നതിനേക്കാൾ കക്കൂസുകൾ പണിയുന്നതാണ് ഇന്ന് ആവശ്യമെന്ന് പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് പറഞ്ഞ ശ്രീ. മോഡി, ഇപ്പോൾ തന്റെ ഭരണത്തിൽ എല്ലാ വീട്ടിലും കക്കൂസ് പണിയാനുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്. എത്രയോ സൌജന്യങ്ങൾ അനുവദിക്കുന്ന സർക്കാരുകൾക്ക് അടിസ്ഥാന സൌകര്യങ്ങൾക്കും വഴിയുണ്ടാക്കാം.
അതുമല്ലാതെ, ഉയർന്ന സമൂഹത്തിന്റെ ചിന്താരീതിയായി പതിഞ്ഞിട്ടുള്ള ചിന്തയെന്നത്, കക്കൂസ് എന്നാൽ തീണ്ടാൻ പാടില്ലാത്തതാണ്, കക്കൂസ് ശുചിയാക്കേണ്ടത് ദളിതുകളുടെ ജോലിയാണ് എന്നൊക്കെയുള്ള ചിന്തകളുടെ സ്വാധീനമാണ് ഇതുപോലുള്ള കാര്യങ്ങൾക്ക് വഴിവയ്ക്കുന്നത്. പോകുന്ന വഴിക്ക് എന്തോ പറയുന്നെന്ന് കരുതാതെ, ഈ അഭിപ്രായത്തിനെ വിശദമായി നോക്കുകയാണെങ്കിൽ, കക്കൂസ് – തീണ്ടൽ – കക്കൂസ് വൃത്തിയാക്കുന്നവർ – സാമൂഹികവ്യവസ്ഥയിൽ താഴേക്കിടയിലുള്ളവർ – അധികാരം കൈയ്യാളുന്നവർ – അവരെ കൈ വച്ചാൽ ഒന്നും നടക്കില്ല…എന്നിങ്ങനെ പല പല പ്രമാണങ്ങൾ ഉൾപ്പെട്ട മാനസിക കാഴ്ചപ്പാടുകൾ കണ്ടെത്താം. കെട്ടിത്തൂക്കിയിടാനുള്ള തോന്നലും ഇങ്ങനെയുള്ള കാഴ്ചപ്പാടുകളിൽ നിന്നും വരുന്നതാണ്.
തന്റെ കക്കൂസ് താൻ തന്നെ ശുചിയാക്കുന്ന മഹാത്മാ ഗാന്ധിയെ പിന്തുടരാത്തതിന്റെ ദു:ഖകരമായ ചരിത്രമാണ് ഇപ്പോൾ എഴുതപ്പെടുന്നത്.
എന്നാൽ ഈ നിരീക്ഷണം ഇവിടെ നിർത്തേണ്ടിയിരിക്കുന്നു.
കക്കൂസ് ഇല്ലാത്തത് കൊണ്ടാണ് ഇതുപോലെയുള്ള ലൈംഗികപീഢനങ്ങൾ നടക്കുന്നതെന്ന ദിശാമാറ്റങ്ങളെ ഇവിടെ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. സാമൂഹ്യവ്യവസ്ഥിതിയുടെ പ്രവർത്തനങ്ങളെ വിമർശിക്കാതെ, അതിന്റെ വേരുകളെ ചൂണ്ടിക്കാണിക്കാതെ, ഒരു സംഭവം നടന്നതിനെ ഉപരിപ്ലവമായ നിരീക്ഷണത്തിലാക്കുന്നതും, ഏകകോണിലുള്ള കാഴ്ചയിൽ വയ്ക്കുന്നതുമാണ് ഇവിടെ തുറന്ന് കാട്ടേണ്ടത്.
സുലഭ് ഇന്റർനാഷണൽ ഇന്ത്യയിലെ ഗ്രാമങ്ങൾ തോറും കക്കൂസുകൾ പണിതാൽ ഈ പ്രശ്നം അവസാനിക്കുമോ?

__________________________________
അമ്പലങ്ങൾ പണിയുന്നതിനേക്കാൾ കക്കൂസുകൾ പണിയുന്നതാണ് ഇന്ന് ആവശ്യമെന്ന് പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് പറഞ്ഞ ശ്രീ. മോഡി, ഇപ്പോൾ തന്റെ ഭരണത്തിൽ എല്ലാ വീട്ടിലും കക്കൂസ് പണിയാനുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്. എത്രയോ സൌജന്യങ്ങൾ അനുവദിക്കുന്ന സർക്കാരുകൾക്ക് അടിസ്ഥാന സൌകര്യങ്ങൾക്കും വഴിയുണ്ടാക്കാം. അതുമല്ലാതെ, ഉയർന്ന സമൂഹത്തിന്റെ ചിന്താരീതിയായി പതിഞ്ഞിട്ടുള്ള ചിന്തയെന്നത്, കക്കൂസ് എന്നാൽ തീണ്ടാൻ പാടില്ലാത്തതാണ്, കക്കൂസ് ശുചിയാക്കേണ്ടത് ദളിതുകളുടെ ജോലിയാണ് എന്നൊക്കെയുള്ള ചിന്തകളുടെ സ്വാധീനമാണ് ഇതുപോലുള്ള കാര്യങ്ങൾക്ക് വഴിവയ്ക്കുന്നത്. 
__________________________________

കക്കൂസുകൾ വളരെ പ്രധാനമാണെന്നും അവ ഗ്രാമങ്ങൾ തോറും പണിയേണ്ടതാണെന്നും ഞാൻ അംഗീകരിക്കുന്നു. എന്നാൽ ഇങ്ങനെയൊരു വാദം മുൻ നിർത്തി നാട്ടിലെ വളരെ പ്രധാനപ്പെട്ട പെൺ ജീവിതത്തിന്റെ അവകാശങ്ങളുടെ പ്രശ്നങ്ങളെ എല്ലാം പരിഹരിക്കുമെന്ന് ഉപായം പറയുന്നതിനെയാണ് ഞാൻ എതിർക്കുന്നത്.
കഴിഞ്ഞ വർഷം ജയ്പ്പൂർ സാഹിത്യസമ്മേളനത്തിൽ പങ്കെടുത്ത അമേരിക്കൻ ഫെമിനിസ്റ്റും എഴുത്തുകാരിയുമായ ഗ്ലോറിയ സ്റ്റെനിം മുന്നോട്ടുവച്ച വാദം ഇവിടെ പ്രധാനപ്പെട്ടതാകുന്നു.
അമേരിക്ക തുടങ്ങിയ തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിനേക്കാൾ, കാമഭ്രാന്ത് പിടിച്ച ആണുങ്ങളാൽ കൊല്ലപ്പെടുന്ന പെണ്ണുങ്ങളുടെ എണ്ണം അധികമാണെന്ന് അവർ പറയുന്നു. ലൈംഗികതയുടെ സൂക്ഷ്മമായ വശങ്ങളെക്കുറിച്ച് അവർ സംസാരിച്ചു.
വളരെ സ്വാതന്ത്ര്യം അനുഭവിക്കുന്നവരെന്ന് പറയപ്പെടുന്ന അമേരിക്കൻ സ്ത്രീകളോടുള്ള ലൈംഗികാതിക്രമങ്ങൾ വംശീയപരവും അഗതികളോടുള്ളതും, കുടിയേറ്റക്കാരോടുള്ളതും അധികാരപരമായതും എന്നിങ്ങനെയെല്ലാം നടക്കുന്നെന്ന് അവർ വിവരിക്കുന്നു.
ലാറ്റിൻ അമേരിക്കൻ നാടുകളിൽ നിന്ന് നിയമലംഘനം നടത്തി അതിർത്തി താണ്ടി അമേരിക്കയിൽ എത്തുന്ന സുരക്ഷയില്ലാത്ത പെണ്ണുങ്ങളുടെ ജീവിതം ലൈംഗിക അതിക്രമങ്ങളിലും കൊലപാതകത്തിലുമാണ് അവസാനിക്കുന്നത്. കറുത്ത വർഗക്കാരികളായവർ, കുടിയേറ്റക്കാരികൾ അധികാരത്തിന് കീഴിലുള്ള അബലകൾ എന്നിങ്ങനെ സ്ത്രീകളോടുള്ള ലൈംഗിക അതിക്രമങ്ങൾ ലോകത്തിലെ ഏറ്റവും ഉയർന്ന സ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും ഉള്ളതായി പറയപ്പെടുന്ന രാജ്യത്തിൽ, ആധുനിക കക്കൂസുകൾ നിറഞ്ഞ് കവിയുന്ന രാജ്യത്തിൽ അരങ്ങേറുന്നതിന്റെ കാരണം ആണുങ്ങളുടെ മേൽക്കോയ്മാ മനോഭാവവും ഉയർന്ന വർഗ ചിന്തകളുമാണെന്ന് അവർ പറയുന്നു.
എന്തെന്നാൽ, അമേരിക്കൻ പെണ്ണുങ്ങളുടെ മനസ്സ് എന്നത്, മേൽക്കോയ്മയേയും അധികാരമനോഭാവത്തേയും എതിർക്കുന്നില്ലെന്നതാണ്. അതുകൊണ്ട് പല അടിച്ചമർത്തലുകൾക്കും ഭീഷണികൾക്കും വിധേയരാകുന്നു. ഇവിടെ, പ്രശസ്ത അഭിനേതാക്കളായ ഡസ്റ്റിൻ ഹോഫ്മാൻ, റൊബർട്ട് ഡി നീറോ എന്നിവർ അഭിനയിച്ച വ്വഗ് തെ ഡൊഗ് എന്ന ഹോളിവുഡ് സിനിമ ഓർമ്മിക്കാം:
അമേരിക്കയിൽ ബിൽ ക്ലിന്റൺ പ്രസിഡന്റായിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ സെക്രട്ടറിയായ മോണിക ലെവിൻസ്കിയെ ലൈംഗികമായി പീഢിപ്പിച്ചുവെന്ന വാർത്തകൾ അമേരിക്കൻ സർക്കാരിൽ വലിയ ചർച്ചകൾ ഉളവാക്കി. അദ്ദേഹത്തിന്റെ പദവി നഷ്ടപ്പെടുമെന്ന അവസ്ഥ മുൻ നിർത്തി വാദപ്രതിവാദങ്ങൾ അലയടിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അധികാരകാലം അവസാനിച്ച് വേറെ പ്രസിഡന്റ് അധികാരത്തിലേറിയ സമയത്ത് വന്ന ഈ സിനിമ ആ ചർച്ചകളെ കേന്ദ്രമാക്കി നിർമ്മിക്കപ്പെട്ടതാണ്.
അതിലെ ഒരു രംഗം ഉപായരാഷ്ട്രീയത്തിന്റെ ഉത്തമ നിരീക്ഷണമാണ്:
അമേരിക്ക മുഴുവനും മോണിക്ക ലെവിൻസ്കിയെപ്പറ്റിയുള്ള ചർച്ചകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആ സമയത്ത് പ്രസിഡന്റ്, രാജ്യത്തിലെ എല്ലാ മാധ്യമങ്ങളേയും വിളിച്ചുകൂട്ടുന്നു, അൽബേനിയ, അമേരിക്കയോട് യുദ്ധം ചെയ്യാനുള്ള ഒരുക്കം കൂട്ടുന്നു, രാജ്യത്തിനുമീതെ യുദ്ധത്തിന്റെ നിഴൽ പരന്നിരിക്കുന്നു, രാജ്യത്തിന്റെ സുരക്ഷയ്ക്ക് അപായമാണ്, അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന സമാധാന പ്രശ്നങ്ങൾ… എന്നിങ്ങനെ വാർത്തകളും ഗ്രാഫിക് നിർമ്മിതമായ യുദ്ധ അന്തരീക്ഷവും സൃഷ്ടിച്ച് മാധ്യമങ്ങളിൽ സം പ്രേക്ഷണം ചെയ്തുകൊണ്ടി്രിക്കണം എന്ന് അദ്ദേഹം ഉത്തരവിടുന്നു.
ഈ രാഷ്ട്രീയ ഉപായമുപയോഗിച്ചാണ് പൊതുരാഷ്ട്രീയത്തിൽ ഇറക്കാനുള്ള കരുക്കളെ അദ്ദേഹം നീക്കുന്നത്.
അതുകൊണ്ട്, കക്കൂസുകളാണ് ഇതിനുള്ള ഒരേയൊരു പ്രതിവിധി എന്ന കളം മാറ്റുന്ന കളിയെയാണ് ഞാൻ എതിർക്കുന്നത്. ഗ്രാമങ്ങളിൽ നടക്കുന്ന ആടുപുലി കളികൾ സാമൂഹികവ്യവസ്ഥിതിയിലെ കളങ്ങളിൽ ഉയർ ജാതി പുലികളായും ദളിതർ ആടുകളായും കണക്കാക്കപ്പെടുന്നു. കടിച്ച് കുടയപ്പെടുന്ന ആടുകളുടെ കുരുതി രാജ്യഭൂപടത്തിന്റെ മേൽ മൂത്രമായി ചീറ്റപ്പെടുന്നു.
ഈ കളി പലവിധത്തിലുള്ള കാഴ്ചപ്പാടുകളുള്ള പുതുവഴി കരുക്കളാൽ വിധം വിധമായി കളിക്കപ്പെടുന്നു. “അവസാനിക്കാത്ത ഈ കളിയിലെ കരുക്കളെ നീക്കുന്ന ഉപായരാഷ്ട്രീയക്കാർ കളിക്കളത്തിന് പുറത്താണുള്ളത്” എന്ന് പറയുന്നു ഫ്ലെമിഷ് നോവലിസ്റ്റ് ജോസ് വാന്റെലൂ.
_____________________
മൊഴിമാറ്റം: എസ് ജയേഷ് 

Top