ബറാക്കയും കറുത്ത കലാ പ്രസ്ഥാനവും.

അമേരിക്കന്‍ അധീശ ദേശീയതയുടെ വരേണ്യ ആണത്ത മൂലധന കാമനകളുടെ അടിത്തറയിലാഞ്ഞടിച്ച അതിധീരനായ സംസ്‌കാര പോരാളിയെയാണ് നമുക്കു നഷ്ടമായിരിക്കുന്നത്. ബെല്‍ ഹുക്‌സും ആലീസ് വാക്കറും ഇതര വുമണിസ്‌ററുകളും മറ്റും വിമര്‍ശാത്മകമായി അടയാളപ്പെടുത്തുന്ന വെളുത്ത വംശീയ മുതലാളിത്ത ആണ്‍കോയ്മയെ തന്റെ ഓരോ രചനയിലും അട്ടിമറികളോടെ അപനിര്‍മിക്കുകയും ആക്രാമകമായി വിമര്‍ശിച്ചു തരിപ്പണമാക്കുകയും ചെയ്യുകയായിരുന്നു ലിറോയി ജോണ്‍സെന്ന അമിരി ബറാക്ക (1934-2014). കവിയും നാടകക്കാരനും വിമര്‍ശകനും മാത്രമല്ല അധ്യാപകനും നടനും സംസ്‌കാര പ്രവര്‍ത്തകനും പ്രക്ഷോഭകാരിയും കൂടിയായിരുന്നു ബറാക്ക. ജാസ്, റിഥമാന്‍ബ്ലൂസ് തുടങ്ങിയ കീഴാള ബഹുജന സംഗീത ധാരകള്‍ക്കും സംഗീത വിമര്‍ശത്തിനും കലാവിമര്‍ശത്തിനു പൊതുവേയും അദ്ദേഹം നല്‍കിയ കനപ്പെട്ട സംസ്‌കാര രാഷ്ട്രീയ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടും.

 

____________
അജയ് ശേഖര്‍

കൊല്ലുന്ന കവിതയും തോക്കുകളെ ചുടുന്ന കവിതയുമാണു നമുക്കു വേണ്ടത്…
‘ബ്ലാക്ക് ആര്‍ട് മാനിഫെസ്റ്റോ,’ ബറാക്ക
ഇരട്ടഗോപുരങ്ങളിലെ 4000 ഇസ്രയേലി ജോലിക്കാരോടന്നു വീട്ടിലിരിക്കാനാരു പറഞ്ഞു…
‘സംബഡി ബ്ലൂവപ് അമേരിക്ക,’ ബറാക്ക

മേരിക്കന്‍ ശ്വേതാധീശ മുതലാളിത്തത്തിന്റെ ലിംഗാഭിമാന പ്രതീകങ്ങളായിരുന്ന ഇരട്ടഗോപുരങ്ങളെ തീവ്രവാദികള്‍ തകര്‍ത്തപ്പോള്‍ അതിനെ കുറിച്ച് ഇസ്രയേലിനും അമേരിക്കന്‍ ഭരണാധിപത്യത്തിനും മുന്നറിവുണ്ടായിരുന്നു എന്ന രൂക്ഷവിമര്‍ശം ഉയര്‍ത്തുന്ന ചെറുകവിത അമേരിക്കയിലെങ്ങും 2002 ല്‍ വിവാദമായിരുന്നു. നാലഞ്ചു പേര്‍ സംഭവത്തിന്റെ പടം പിടിച്ചതും ഷാരോണ്‍ മാറിനിന്നതും ഇസ്രയേലി ജോലിക്കാരും ബിസിനസുകാരും ഒന്നടങ്കം അന്നുവീട്ടിലിരുന്നതും ബറാക്ക അക്കമിട്ടു നിരത്തുന്നു. തന്റെ ജീവിതവും എഴുത്തും മുഴുവന്‍ വംശീയതയേയും വരേണ്യ ലിംഗാധീശത്തത്തേയും ചെറുക്കാനുപയോഗിച്ച ബറാക്കയുടെ ജീവിതം പല തലങ്ങളില്‍ ഇന്ത്യയിലേയും കേരളത്തിലേയും ബഹിഷ്‌കൃത ബഹുജനകോടികള്‍ക്കുള്ള സാംസ്‌കാരിക പ്രയോഗ പാഠവും പ്രതിരോധ മാതൃകയും അനശ്വരമായ പ്രചോദനവുമാണ്.
അമേരിക്കന്‍ അധീശ ദേശീയതയുടെ വരേണ്യ ആണത്ത മൂലധന കാമനകളുടെ അടിത്തറയിലാഞ്ഞടിച്ച അതിധീരനായ സംസ്‌കാര പോരാളിയെയാണ് നമുക്കു നഷ്ടമായിരിക്കുന്നത്. ബെല്‍ ഹുക്‌സും ആലീസ് വാക്കറും ഇതര വുമണിസ്‌ററുകളും മറ്റും വിമര്‍ശാത്മകമായി അടയാളപ്പെടുത്തുന്ന വെളുത്ത വംശീയ മുതലാളിത്ത ആണ്‍കോയ്മയെ തന്റെ ഓരോ രചനയിലും അട്ടിമറികളോടെ അപനിര്‍മിക്കുകയും ആക്രാമകമായി വിമര്‍ശിച്ചു തരിപ്പണമാക്കുകയും ചെയ്യുകയായിരുന്നു ലിറോയി ജോണ്‍സെന്ന അമിരി ബറാക്ക (1934-2014). കവിയും നാടകക്കാരനും വിമര്‍ശകനും മാത്രമല്ല അധ്യാപകനും നടനും സംസ്‌കാര പ്രവര്‍ത്തകനും പ്രക്ഷോഭകാരിയും കൂടിയായിരുന്നു ബറാക്ക. ജാസ്, റിഥമാന്‍ബ്ലൂസ് തുടങ്ങിയ കീഴാള ബഹുജന സംഗീത ധാരകള്‍ക്കും സംഗീത വിമര്‍ശത്തിനും കലാവിമര്‍ശത്തിനു പൊതുവേയും അദ്ദേഹം നല്‍കിയ കനപ്പെട്ട സംസ്‌കാര രാഷ്ട്രീയ സംഭാവനകള്‍ എന്നെന്നും ഓര്‍മിക്കപ്പെടും.
അധിനിവേശിത അടിമത്തകാലത്തു തന്നെ ഫിലിസ് വീറ്റ്‌ലിയെ പോലുള്ള അടിമക്കിടാത്തിമാരില്‍ ആരംഭിക്കുകയും തുടര്‍ന്നിങ്ങോട്ട് ഹസ്റ്റണിലും റൈറ്റിലും ബാള്‍ഡ്വിനിലും എല്ലിസണിലും ഹ്യൂസിലും മോറിസണിലുമെല്ലാം പടര്‍ന്നു പന്തലിക്കുന്നതുമായ കറുത്ത ബോധോദയത്തിന്റെ പ്രതിരോധ പരമ്പരയിലെ ഏറ്റവും ശക്തമായ ഒരു കണ്ണിയാണ് ലിറോയ് ജോണ്‍സ്. ഈ കറുത്ത എഴുത്തുകാരന്റെ രചനകളിലെ ക്ഷോഭവും വിമര്‍ശവും വെളിപ്പെടുത്തുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലും പലതരത്തില്‍ തുടരുകയും പലപ്പോഴും രൂക്ഷമാവുകയും ചെയ്യുന്ന വംശീയതയുടേയും അപരവല്‍ക്കരണത്തിന്റേയും ഭരണകൂടപരമായ പ്രാന്തീകരണത്തിന്റേയും അമേരിക്കന്‍ യാഥാര്‍ഥ്യങ്ങളാണ്.

  • പുത്തന്‍ പാട്ടും പുത്തന്‍ കവിതയും ജീവിതവും

1967ലാണ് തന്റെ ഇസ്ലാമിക നാമമായ അമിരി ബറാക്കയെ ലിറോയി ജോണ്‍സ് എടുത്തണിഞ്ഞത്. യൂറോകേന്ദ്രിതവും വംശലിംഗവചന കേന്ദ്രിതവുമായ പാശ്ചാത്യ ക്രൈസ്തവ ധാരയുടെ അധിനിവേശ ആധുനികതയോടുളള വിമര്‍ശവും അതിന്റെ അപരമായ അടിമത്ത സമ്പദ് വ്യവസ്ഥയില്‍ നിന്നും പ്രബല മതാത്മകതയില്‍ നിന്നുമുള്ള വിമര്‍ശ വിഛേദവുമാണ് പേരിലുള്ള മാറ്റം സൂചിപ്പിച്ചത്. അരനൂറ്റാണ്ടിലധികമുള്ള അമിരിയുടെ എതിരെഴുത്തുകള്‍ കറുത്ത കീഴാള ബഹുജനങ്ങളുടെ സാമൂഹ്യവും രാഷ്ട്രീയവും ലാവണ്യാത്മകവുമായ മോചനത്തേയും വെളുത്ത വരേണ്യ വംശീയതയേയും ഗാഢമായി സംബോധന ചെയ്യുന്നതാണ്. ഇന്ന് അമേരിക്കന്‍ സമൂഹത്തിലെ സാഹിത്യത്തേയും സംഗീതത്തേയും നാടകത്തേയും കുറിച്ചുള്ള വിമര്‍ശവീര്യവും വിമോചന വിധ്വംസകശേഷിയുമുള്ള എഴുത്തുകളില്‍ മുഖ്യം ബറാക്കയുടേതാണ്. വിമര്‍ശ കാനോനയേയും പാഠ്യപദ്ധതികളേയും പെഡഗോജിയേയും ബറാക്ക മാറ്റിയെഴുതി. ജാസ് ആന്‍ ബ്ലൂസ്, ന്യൂ മ്യൂസിക്, ന്യൂ പോയട്രി തുടങ്ങിയ രചനകള്‍ ഇവിടെ ഓര്‍ക്കാം. പോള്‍ ഗില്‍റോയി ബ്രിട്ടീഷ് സംസ്‌കാര രാഷ്ട്രീയത്തിലും കോര്‍ണല്‍ വെസ്റ്റ് അമേരിക്കന്‍ കറുത്ത ക്രൈസ്തവീയതയിലും കീഴാള ആത്മീയ തത്വചിന്താരംഗങ്ങളിലും നടത്തിയ വിധ്വംസക ഇടപെടലുകള്‍ക്കു സമാനമാണ് ബറാക്ക അമേരിക്കന്‍ സംസ്‌കാര, സാഹിത്യ ലോകത്തു നടത്തിയ സ്‌ഫോടനാത്മകമായ മാറ്റങ്ങള്‍. കറുത്തവരുടെ സാംസ്‌കാരിക ഉയിര്‍പ്പിന്റെ സവിശേഷ ഇടമായ ഹാര്‍ലം നവോത്ഥാനവും ലാങ്‌സ്റ്റണ്‍ ഹ്യൂസിന്റെ ‘മാറ്റിവയ്ക്കപ്പെട്ട സ്വപ്‌നം’ എന്ന കവിതയും നാം വീണ്ടും വായിച്ചു പോകുന്ന സന്ദര്‍ഭമാണിത്.

  • പട്ടാളത്തില്‍ നിന്നും പൂന്തോട്ടത്തിലേക്ക്

എഴുത്തില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും ലിറോയ് പോരാളിയായിരുന്നു. കോവിലനെ പോലെ പശിയാറ്റാന്‍ പട്ടാളത്തില്‍ ചേരേണ്ടിവന്ന ആ അവര്‍ണ (അമേരിക്കയില്‍ ‘കളേഡ്’ എന്നു സാംസ്‌കാരികമായി പരിഭാഷപ്പെടുത്താം) ബിരുദധാരി സോവിയത് സാഹിത്യം വായിച്ചതിന്റെ പേരില്‍ ഭാഗ്യമെന്നു പറയാം തോട്ടക്കാരനായി തരംതാഴ്ത്തപ്പെട്ടു. സമത്വത്തിന്റെ വ്യവഹാരങ്ങളെ ബറാക്ക എക്കാലത്തും ശ്രദ്ധയോടെ പിന്‍തുടര്‍ന്നിരുന്നു. തോക്കു മാത്രമല്ല പുല്‍കളും പൂക്കളും പുഴുക്കളും കൂടി ആ ‘കാപ്പിരിപ്പയ്യന്റെ’ കൈയ്യിലൂടെ കടന്നു പോയിട്ടുണ്ട്.
സര്‍വകലാശാലാ ബിരുദവുമായി ആ ‘കറുമ്പന്‍’ തോട്ടപ്പണിയും തൂപ്പുപണിയും ചെയ്തു പട്ടാളത്തിന്റെ പരിയമ്പുറങ്ങളില്‍ കഴിഞ്ഞു. വീണ്ടും ഭാഗ്യമെന്നു പറയാം ദാസ്യമനോനിലയും സൈനികപരതയും രക്തത്തിലില്ലായിരുന്ന ആ കറുത്ത ചെറുപ്പക്കാരന്‍ പ്രതിജ്ഞാലംഘനത്തിന്റെ പേരില്‍ പട്ടാളത്തില്‍ നിന്നും പിരിച്ചു വിടപ്പെട്ടു. അമേരിക്കയിലേയും ലോകത്തേയും കീഴാള ബഹുജനങ്ങളുടേയും കൂടി മഹാഭാഗ്യമായിരുന്നു അത്. 1957 ലായിരുന്നു ഈ പട്ടാള വിടുതി. തുടര്‍ന്ന് ഗ്രീന്‍വിച്ചിലേക്കു ചേക്കേറിയ ആ പാടുന്ന പറവ പാട്ടിലും എഴുത്തിലും നാടകത്തിലും മാറിമാറി പാറിപ്പറന്നു നടന്നു.

  • പ്രസ്സും നാടകവേദിയും അച്ചടിയും

ഇവിടെ ബീറ്റ് തലമുറ, ബ്ലാക്ക് മൗണ്ടന്‍ കവിസംഘം, ന്യൂയോര്‍ക്ക് കളരിക്കാര്‍ തുടങ്ങിയ ‘അവങ്കാദ്’ കക്ഷികളുമായി സംബന്ധങ്ങളുണ്ടായി. ബീറ്റ് തലമുറയിലെ താരരാജാക്കന്മാരായ ജിന്‍സ്ബര്‍ഗ്, കെറുവാക് എന്നിവരുടെ രചനകള്‍ ആദ്യമായി പ്രസിദ്ധീകരിച്ച റ്റോട്ടം പ്രസ് ഭാര്യ ഹെറ്റീ കോഹനുമായി ചേര്‍ന്നു തുടങ്ങുന്നതും ഈ കാലത്താണ്. അറുപതുകളുടെ തുടക്കത്തില്‍ യുഗേന്‍, കല്‍ച്ചര്‍ തുടങ്ങിയ രണ്ടു സാംസ്‌കാരിക ജേണലുകളും ലിറോയി ഹെറ്റിയുമായി ചേര്‍ന്നു സ്ഥാപിക്കുകയും വര്‍ഷങ്ങളോളം നടത്തുകയും ചെയ്തു. അമേരിക്കയിലെ ചെറു മാസികാ സംസ്‌കാരത്തെ ഇളക്കി മറിച്ച ഫ്‌ലോട്ടിങ് ബെയര്‍ എന്ന ലിറ്റില്‍ മാഗസിനും ലിറോയിയും സുഹൃത്ത് ഡയാന്‍ പ്രൈമയും ചേര്‍ന്നു പുറത്തിറക്കി.

  • ഭരണകൂട മധ്യവര്‍ഗ യുക്തികളുടെ വിമര്‍ശം

1960ല്‍ ക്യൂബ സന്ദര്‍ശിച്ച ബറാക്ക കാസ്‌ട്രോയുടെ അമേരിക്കയോടുള്ള ചെറുപ്പിനു പിന്തുണ പ്രഖ്യാപിച്ചു. 1961ല്‍ പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരമായ റ്റ്വന്റി വോള്യം സൂയിസൈഡ് നോട്ടില്‍ അമേരിക്കന്‍ വരേണ്യ മുഖ്യധാരയേയും അവരെ അനുകരിച്ചു സനാതന മൂല്യങ്ങള്‍ സ്വാംശീകരിക്കുന്ന കളേഡ് മധ്യവര്‍ഗങ്ങളുടേയും അടിത്തറകളിളക്കുന്ന തീക്ഷ്ണമായ കാവ്യകലാപസ്വരങ്ങള്‍ സന്നിഹിതമായിരുന്നു.
1962 ലെ ‘മിത്ത് ഓഫ് ദ നീഗ്രോ ലിറ്ററേച്ചര്‍’ എന്ന ലേഖനത്തില്‍ അമേരിക്കന്‍ ഭരണകൂടയുക്തികള്‍ നിര്‍ണയിക്കുന്ന നീഗ്രോ സ്വത്വത്തേയും കുറുത്ത അനുഭവത്തേയും കുറിച്ചുള്ള വിമര്‍ശ മുന്നറിയിപ്പുണ്ട്. എന്താണ് കറുപ്പെന്നും ആരാണു കറുത്തവരെന്നും അവരുടെ അനുഭവവും സ്വത്വവും എന്തെന്നും ശ്വേതാധീശ മൂലധന ആണത്ത ഭരണകൂടവും ഔദ്യോഗിക വൃത്തങ്ങളും അനുശാസിക്കുന്നു. ഇതിനെ പിന്‍തുടരുന്ന കറുത്ത മധ്യവര്‍ഗത്തെ ബറാക്ക നിശിതമായി വിമര്‍ശിക്കുന്നു.
1963ല്‍ പ്രസിദ്ധീകരിച്ച ബ്ലൂസ് പീപ്പിള്‍: നീഗ്രോ മ്യൂസിക് ഇന്‍ വൈറ്റ് അമേരിക്ക എന്ന പുസ്തകം കീഴാള സംഗീത സിദ്ധാന്തത്തെ ജനകീയവും സമുദായപരവുമാക്കി. 1964 ലെ ഡച്മാന്‍ എന്ന നാടകം വെളുത്ത പെണ്‍കാമനയുടെ നിര്‍ണായകത്തത്തേയും കൂടി വെളിപ്പെടുത്തുന്ന രചനയാണ്. മാര്‍ടിന്‍ ലൂതറും തുടര്‍ന്ന് 1965ല്‍ മാല്‍ക്കം എക്‌സും കൂടി അറുംകൊല ചെയ്യപ്പെട്ടപ്പോള്‍ ബറാക്ക സമാധാനവാദികളും ഉദ്ഗ്രഥന വാദികളുമായ പൗരസമത്വ പ്രസ്ഥാനക്കാരില്‍ നിന്നും വിഛേദിച്ച് ഒരു കറുത്ത ദേശീയവാദിയായി വേറിട്ടു നിന്നു.

  • ഉദ്ഗ്രഥനവാദം, ബ്ലാക്ക് നാഷണലിസം, ആന്റി സയണിസം

കുടുംബ ബന്ധങ്ങള്‍ പോലും വിട്ട് ബറാക്ക ഹാര്‍ലത്തേക്കു മാറി. വെളുത്ത ബീറ്റ് തലമുറയും സാംസ്‌കാരിക മുഖ്യധാരകളുമായി ബറാക്ക തികച്ചും വഴിമാറി. കവിതയെ പോരാട്ടത്തിന്റെ സമഗ്ര വഴിയാക്കിക്കൊണ്ട് സമരോല്‍സുകമായ കായിക പ്രതിരോധത്തെ പോലും സ്വംയംരക്ഷയുടെ പ്രതലത്തില്‍ ബറാക്കയുടെ കവിതകള്‍ മുന്നോട്ടുവച്ചു ഈ സന്ദര്‍’ത്തില്‍. കേരളത്തില്‍ ഒരുപക്ഷേ രാഘവന്‍ അത്തോളിയുടേയോ കല്ലറ സുകുമാരന്റേയോ രചനകളില്‍ സമാനമായ വരിഞ്ഞു മുറുക്കങ്ങളും വിക്ഷോഭങ്ങളും കേള്‍ക്കാവുന്നതാണ്.
1967ലെ നേവാര്‍ക്ക് വംശീയകലാപ കാലത്ത് ആത്മരക്ഷാര്‍ഥം ആയുധം കൊണ്ടുനടന്നതിന് ബറാക്ക അറസ്റ്റിലാകുകയും തടവിനു വിധിക്കപ്പെടുകയും ചെയ്തു. എഴുപതുകളോടെ സൈനികമായ കറുത്ത ദേശീയവാദത്തില്‍ നിന്നും അദ്ദേഹം മാനസികമായി അകന്നു. ഈ കാലത്തെല്ലാം കൊളമ്പിയ, റട്‌ഗേസ് എന്നിങ്ങനെ അമേരിക്കയിലും പുറത്തുമുള്ള നിരവധി ഉന്നത സര്‍വകലാശാലകളില്‍ അധ്യാപകനുമായിരുന്നു ബറാക്ക. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ജനപ്രിയ സംഗീതത്തിലും മ്യൂസിക് വീഡിയോകളിലും തല്‍പ്പരനായ ബറാക്ക നിരവധി ആല്‍ബങ്ങളും പാട്ടുകളും എഴുതി. ബ്ലൂസില്‍ നിന്നും വളര്‍ന്ന കറുത്ത സംഗീത ധാരകളായ റിഥമാന്‍ബ്ലൂസ്, റാപ്പ്, ഹിപ്—ഹോപ് എന്നിവയിലെല്ലാം അദ്ദേഹം രചനകള്‍ നടത്തി. പലതും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
ആന്റി സെമിറ്റിക് എന്ന് പലപ്പോഴും വിളിക്കപ്പെട്ട ബറാക്ക സ്വയം ആന്റി സയണിസ്റ്റായി കരുതി. കറുത്ത ദേശീയവാദവുമായി വേറിട്ട ശേഷം അദ്ദേഹം സോഷ്യലിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പ്രയോഗരീതികളുമായി സംവാദാത്മക ബന്ധം വികസിപ്പിച്ചു. മൂന്നാം ലോകത്തെ പാശ്ചാത്യ നവാധിനിവേശങ്ങളേയും അമേരിക്കയുടെ നവസാമ്രാജ്യത്തേയും സൂക്ഷ്മമായി വിമര്‍ശ വീക്ഷണം ചെയ്യുന്ന സംസ്‌കാര-വിദ്യാഭ്യയാസ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അഞ്ചുനൂറ്റാണ്ടുകളായി ദമിതമായ ആഫ്രിക്കനമേരിക്കന്‍ സംസ്‌കാരത്തിന്റെ ധാര്‍മിക രോഷവും ക്രോധവും പ്രതിരോധപരമായും സര്‍ഗാത്മകവുമായ ഒരു പുത്തന്‍ ലാവണ്യശാസ്ത്രവും നീതിശാസ്ത്രവുമായി കവിതയിലും നാടകത്തിലും പാട്ടിലും പടത്തിലും വികസിപ്പിക്കാനായി ബറാക്ക വിനിയോഗിച്ചു. അദ്ദേഹത്തിന്റെ കാവ്യശാസ്ത്രവും നീതിശാസ്ത്രവും വേറല്ല, മൊഴിയും കാഴ്ച്ചയും കുതിപ്പും കിതപ്പും ശകലിതമായ കീഴാള ഭാഷണവും കലരുന്ന അതിജീവനത്തിന്റെ കാവ്യമീമാംസയും തളരാത്ത സംസ്‌കാര പോരാട്ടവും ആഫ്രിക്കനമേരിക്കന്‍ സമഗ്രജീവനത്തിന്റെ വിമോചന വഴികളാണ്, അതു കേരളത്തിലേയും ഇന്ത്യയിലേയും ബഹുജനങ്ങളെ സംബന്ധിച്ച് തികച്ചും വിലപ്പെട്ടതും ഒഴിവാക്കാനാവാത്തതുമാകുന്നു. ഹ്യൂസും ബാള്‍ഡ്വിനും ഡുബോയിസും പോലെ ബറാക്കയുടെ കലാജീവിതങ്ങളും ഭാവനാഖ്യാനങ്ങളും ഭാവിയിലേക്കു പടരുന്നതേയുള്ളു.

Top